Thursday, November 27, 2014

കിസ് ഓഫ് ലവ്

വർഷാവർഷം വേനല്കാലം തുടങ്ങുമ്പോൾ ഞങ്ങളുടെ കമ്പനി (ഞങ്ങളുടെ എന്നല്ല കാനടയിലെ ഒട്ടുമുക്കാൽ കമ്പനികളും സ്ഥാപനങ്ങളും) നടത്തിപ്പോന്ന ഒരു  വേനല്കാല മഹോത്സവമാണ് " ആന്വൽ സമ്മർ ബാർബീക്യു പാർട്ടി".

ഏഴു മുതൽ  ഒൻപതു മാസം വരെ നീണ്ടു നില്കുന്ന അതിശൈത്യമേറിയ കൊടുംമഞ്ഞുകാലം തണുത്തിട്ട് പുറത്തിറങ്ങാനും വയ്യ ബോറടിച്ചിട്ട് അകത്തിരിക്കാനും വയ്യ എന്നവസ്ഥയിൽ ഗതികെട്ട്  വെറുപ്പോടെ തള്ളിനീക്കുന്ന ഇന്നാട്ടിലെ ഞാനുൾപ്പടെയുള്ള ജനങ്ങൾക്ക് വീണുകിട്ടുന്ന  അഞ്ചു മാസം ദൈർഖ്യമുള്ള ഓണക്കാലമാണ്  വേനല്കാലം. വേനൽക്കാലം അടിച്ചുപൊളിക്കാൻ സായിപ്പന്മാർ ഇടയ്ക്കിടെ ഒപ്പിക്കുന്ന ലളിതമായ ഒരു ഒത്തുകൂടലാണ് ബാർബീക്യു പാർട്ടികൾ.

ഞങ്ങളുടെ കമ്പനിയിൽ കാഫിറ്റീരിയ നടത്തുന്ന ഗ്രീക്ക് സായിപ്പ് ജോണും കുടുംബവും, പിന്നെ കമ്പനി മാനേജ്മെന്റും ഷെയറിട്ടു ലഞ്ച് ബ്രേക്കിൽ നടത്തുന്ന ലളിതമായ ഈ ബാർബീക്യു പാർട്ടിയിൽ അത്യാവിശ്യം ഭക്ഷണവും സോഫ്റ്റ് ഡ്രിങ്ക്‌സും പിന്നെ ഡങ്ക് ടാങ്ക് എന്ന ഒരുതരം കെനേടിയൻ  ഗോത്രവർഗ ഗയ്മും കാണും.

വളരെ രസമേറിയ ഒരു കളിയാണ്‌ ഡങ്ക് ടാങ്ക്. നാലഞ്ചടി പൊക്കമുള്ള വെള്ളം നിറച്ച ഒരു പ്ലാസ്റിക് ടാങ്കിനു മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഇരിപ്പടത്തിൽ ഒരാളെ ഇരുത്തുന്നു. ഓരോ ഡിപാർട്മെന്റിലേയും മാനേജർമാരെയാണു ഇതിനായി ഉപയോഗിച്ചുവരുന്നത്. സൈഡിൽ ഘടിപ്പിച്ചിരിക്കുന്ന പുഷ് ലിവറിൽ പന്ത് കൊണ്ട് എറിഞ്ഞുകൊള്ളിച്ചാൽ മുകളിരിക്കുന്ന വ്യക്തി വെള്ളത്തിലേക്ക് "ഡിം". മൂന്ന്  ഡോളർ കൊടുത്താൽ മൂന്നു തവണയും  അഞ്ച് ഡോളർ കൊടുത്താൽ ആറു തവണയും പന്തെറിയാനുള്ള ചാൻസ് കിട്ടും. ഇങ്ങനെ സ്വരൂപിയ്കുന്ന ഡോളേർസ് ഇവിടുത്തെ ഫുഡ് ബാങ്കിനോ അല്ലെങ്കിൽ ഏതെങ്കിലും ചാരിറ്റിക്കോ  മണിയോർടറയച്ചു കൊടുക്കാറാണ് പതിവ്.

    


 ഇത്തരം കളികൾ ഇന്ത്യയിലേക്കും വ്യാപിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം പ്രത്യേകിച്ചും മാനേജർമാരെ വെള്ളത്തിലാഴ്ത്തുന്ന കളികൾ. 

എനിവേയ്സ് പാർട്ടിയുടെയന്നു കാലത്ത് ഓഫീസ് ഡസ്കിലേയ്ക്ക് മുകളിലത്തെ നിലയിൽ  നിന്നും തൃശ്ശൂർ കാരൻ റയ്ഗണ്‍ കുരിയാക്കോസ്  വക ഫോണ്‍ കോൾ :

" എന്താ ഭായ് ?"

"ടാ..... നീ ബാർബീക്യു പാർട്ടിക്ക് പോണണ്ട്രാ?"

"പിന്നില്ലാതെ ... നിങ്ങള് വരുന്നില്ലേ?"

"ഹൈ, ബർഗറു തിന്നാൻല്ലേ? ചോറുണ്ണാണ്‍ വീട്ടിപ്പൂവ്വാണിഷ്ടാ ..."

" നിങ്ങള് വാന്നെ .... ഡങ്ക് ടാങ്ക് ഒക്കെ ഇല്ലേ "

"എന്തൂട്ട്ണാ ഈ ഡങ്ക് ടാങ്ക്?"  

ഡങ്ക് ടാങ്ക് എന്താണെന്നു എക്സ് പ്ലൈൻ ചെയ്തപ്പോ പുള്ളിക്കാരന്റെ മനസ്സിൽ  ലഡ്ഡു പൊട്ടി. 

" ങാ .... ഹാ ..... കൊള്ളാലോ ഈ വീഡിയോണ്‍.  ഡാ...  നമ്മടെ ഗെയിനില്ലേ... ഹൈ...എന്റെ ടീം മാനേജർ ഗെയിൻ ഹംഫ്രി .. അങ്ങോരെ ഞാനിന്ന് വെള്ളത്തിൽ തള്ളിയിടും ...ഷുവറാനിസ്റ്റാ ... "

"ശരിയളിയാ ..." എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. ഞങ്ങളുടെ കമ്പനിയിൽ  മലയാളികളായി ഞാനും റെയ്ഗണും പിന്നെ പ്രോജക്റ്റ് മാനേജർ അജിത്തും മാത്രമേയുള്ളൂ. ഈ സിറ്റിയിൽ തന്നെ ഏറെക്കുറെ മണ്ടരി ബാധിച്ച തെങ്ങിൻതോപ്പിൽ വിളവെടുപ്പ് നടത്തിയത്  പോലെയായിരുന്നു അന്നത്തെ മലയാളി പോപുലേഷൻ.

രണ്ടായിരത്തിപന്ത്രണ്ടിലെ  മഞ്ഞുരുകിത്തുടങ്ങിയ മെയ്മാസത്തിലാണ് റെയ്ഗണ്‍ പെട്ടിയും കിടക്കയുമായി റെജൈനയിലെത്തിയത്. ഒഴിവുസമയങ്ങളിൽ സഹമലയാളികളുമൊത്ത് ചീട്ട് കളി ഒരു ഹോബിയാക്കിയ ടിയാന് അറിയാവുന്ന കളി ഇരുപത്തെട്ട് മാത്രമയതിനാൽ ഭൂരിപക്ഷം വരുന്ന റമ്മി കളിക്കാരെ പാടേ പുച്ഛമായിരുന്നു. അതിന്റെ പരിണാമഫലമായി ഇരുപത്തെട്ട് കളിക്കുന്നവരുമായി സൌഹൃദത്തിനു താത്പര്യമൂണ്ടെന്നു പറഞ്ഞു സായിപ്പിന്റെ ഇംഗ്ലീഷുപത്രത്തിൽ ആദ്യമായി പരസ്യം കൊടുത്ത മലയാളിയെന്ന ബഹുമതിയും റെയ്ഗണ്‍ന്റെ പേരിൽ നിലനില്കുന്നു. ഇന്ന് ഇരുപത്തിയെട്ട് കളിയുടെ വെസ്റ്റേർണ്‍ കാനടയിലെ റീജ്യണൽ മാനേജർ കൂടിയാണ് ബഹുമാന്യനായ റെയ്ഗണ്‍ കുരിയാക്കോസ്. 

കറക്റ്റ് പതിനൊന്നരയ്ക്ക് പാർട്ടി തുടങ്ങി. ഞാനും റെയ്ഗണും ഡങ്ക് ടാങ്ക് ലക്ഷ്യമാക്കി നടന്നു. സ്വന്തം ടീം മാനേജർ ഗെയ്നിനെ വെള്ളത്തിൽ മുക്കണമെന്നുള്ള പ്രതീക്ഷിയോടെ റെയ്ഗൺ ആറുഡോളറിന്റെ ടിക്കറ്റുമെടുത്തു ഗെയിൻ ഡങ്ക് ടാങ്കിന്റെ  മുകളിരിക്കുന്നത് വരെ കാത്തിരുന്നു. കിളിയുടെ കണ്ണ് ലക്ഷ്യമാക്കി അമ്പെയ്ത അർജ്ജുനനെപ്പോലെ റെയ്ഗൺ പുഷ് ലിവറിനെ  ലക്ഷ്യമാക്കി തന്റെ ആവനാഴിയിൽ അവശേഷിച്ച ആറ് ബേസ്ബോളാസ്ത്രങ്ങളും പ്രയോഗിച്ചു. 

ഹവ്വെവർ ലക്ഷ്യസ്ഥാനം കാണാതെ റെയ്ഗൺന്റെ ബേസ്ബോളാസ്ത്രങ്ങൾ പലവഴിക്കായി പറന്നകന്നു. മനസ്സില്ലാമനസ്സോടെ റെയ്ഗണ്‍ പവലിയണിലേക്കു വിട വാങ്ങി. പക്ഷെ കൂടെ ജോലിചെയ്യുന്ന മാർവാടിയായ  രാജേന്ദ്രയുടെ ഉന്നം പിഴച്ചില്ല. രാജേന്ദ്ര തൊടുത്തുവിട്ട ബേസ്ബോൾ  പുഷ് ലിവറിനെ ഒന്നുതൊട്ടതും ഗെയിൻ  വെള്ളത്തിൽ വീണതും പെട്ടെന്നായിരുന്നു. കല്ലുരുട്ടിവിട്ട നാറാണത്തുഭ്രാന്തനെപ്പോലെ വിജയശ്രീലാളിതനായി രാജേന്ദ്ര ഫുഡ് കൌണ്ടർ ലക്ഷ്യമാക്കി ഓടിമറഞ്ഞു.

"ഞാനീ പത്തമ്പതടി ഉയരത്തിലുള്ള മാവിന്ന് കൂളായിട്ട് മാങ്ങയെറിഞ്ഞിടുന്നതാണിഷ്റ്റാ. ഈ പ്രാക്റ്റീസ്  ഇല്ലാത്തതുകൊണ്ട് ടച്ച് വിട്ടുപോയി" ,  "എന്തൂട്ട്ണ് ബോളാണീ ബേസ്ബോള് … വല്ല സ്റ്റിച്ച് ബോളായിരുന്നെങ്കിൽ ഗഡിയെപ്പോ വെള്ളത്തിൽ വീണെന്ന് ചോദിച്ചാമതിയിസ്റ്റാ" , "രാജേന്ദ്ര ആകാശത്തേയ്ക്ക് നോക്കിയെഞ്ഞപ്പോ ആ ലിവറീമ്മക്കൊണ്ടു.. അത്രേയുള്ളൂ" എന്നിങ്ങനെയുള്ള ഡയലോഗുകൾ കൊണ്ട് താൻ ശശിയാവതിരിക്കാൻ നിരാശാജനകനായ റെയ്ഗണ്‍ നല്ലോണം പാട് പെടുന്നുണ്ടായിരുന്നു.  

ഞങ്ങളും പതിയെ ഫുഡ് കൌണ്ടറിനടുത്തേക്കു പോയി. സീസർ സാലഡ്, പാസ്ത സലാഡ്, ബീഫ് ബർഗർ, ഇറ്റാലിയൻ ഹോട്ട് ഡോഗ്, ഗാർളിക്ക് ബ്രഡ്ഡ് എന്നിവയടങ്ങുന്ന ലഞ്ച് ആവശ്യാനുസരണമെടുത്ത് അറുപതു വാട്ടിന്റെ ബൾബിനു ചുറ്റും പാറിപ്പറക്കുന്ന ഈയാംപാറ്റകളെപ്പോലെ, ചുട്ടുപൊള്ളുന്ന ആ വെയിലത്ത് തടിച്ചു കൂടിയ അല്പവസ്ത്രധാരികളയ മദാമ്മമാരുടേയും പിത്തം വന്ന സായിപ്പുമാരുടേയും ഇടയിലിരുന്ന്   അവരോട് ഗോഡ്സ് ഓണ്‍ കണ്ട്രിയിലെ വിശേഷങ്ങൾ പങ്കുവെച്ച്  ഞങ്ങൾ മെല്ലെ കഴിക്കാൻ തുടങ്ങി. അങ്ങിങ്ങായി പറന്നുകളിക്കുന്ന തേനീച്ചകളുടെ ശല്ല്യമൊഴിച്ചാൽ " പ്രശാന്തസുന്ദര നട്ടുച്ച, നല്ല ഭക്ഷണം "   

കൂൾ ഡ്രിങ്ക്സ് ഫ്രീയായതിനാൽ (ഓഫീസ് റ്റൈമിനിടയിലുള്ള ലഞ്ച് ബ്രേക്കായതിനാൽ നോ അൽകഹോൾ) ഞങ്ങളെല്ലാവരും ഓരോ പ്ലാച്ചിമടയുമെടുത്ത് സിപ്പ് ചെയ്ത്  മാനേജർമാർ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് രസിക്കാൻ വീണ്ടും ഡങ്ക് ടാങ്കിനടുത്തേക്ക് നീങ്ങി. ഒരു ചെയ്ഞ്ചിനു വേണ്ടി സ്ഥിരം കഴിക്കുന്ന കൊക്കോ-കോളയ്ക്ക് പകരം ഇന്ന് ഗ്രേപ്പ്ജ്യൂസാവാം എന്ന തീരുമാനം എത് ഉൾപ്രേരണ മൂലമാണെന്നറിയില്ലെങ്കിലും തന്റെ ആ ഡിസിഷൻ മരിച്ചാലും റെയ്ഗണ്‍ മറക്കില്ല.             
    
ഗ്രേപ്പ്ജ്യൂസിന്റെ ക്യാൻ പൊട്ടിച്ച് ഒറ്റ സിപ്പ് എടുത്തതേ റെയ്ഗണോർമ്മയുള്ളൂ, സൈഡിലൂടെ നാസ വിട്ട റോക്കറ്റുപോലെ  എങ്ങോ  അലക്ഷ്യമായി പോയ്കൊണ്ടിരുന്ന ഒരു തേനീച്ച ടിയാൻ പൊട്ടിച്ച ജ്യൂസിന്റെ സ്മെല്ലടിച്ച്‌ മുന്തിരിയാണെന്നു കരുതി റൂട്ടുമാറിവന്ന് ഗഡിയുടെ മോന്തായത്തിനു ചുറ്റും വട്ടമിട്ട് പറന്ന് ഒരു ഡീറ്റെയിൽഡ് സ്കാൻ ഒക്കെ ചെയ്ത് അത് ഒർജിനൽ മുന്തിരിയല്ലെന്നു മനസ്സിലായപ്പോ തന്റെ വിലപ്പെട്ട സമയം മെനക്കെടുത്തിയതിനു ആവനാഴിയിൽ സ്റ്റോർ ചെയ്തു വെച്ചിരുന്ന ആയുധങ്ങളിൽ നിന്നും നല്ല മൂത്ത് പരുവമായ ഒരു മേനക്കാസ്ത്രമെടുത്ത് പൂർവാധികം ശക്തിയോടെ  റെയ്ഗണ്‍ന്റെ മേൽചുണ്ടിൽ ആഞ്ഞൊരു കുത്ത് കൊടുത്ത് അത് അതിന്റെ പാട്ടിന് പോയി….

….ചൂടേറിയ ആ ചുംബനത്തിന്റെ പാർശ്വഫലമായി മേൽച്ചുണ്ട്  വീർത്ത്  മേയ്കപ്പില്ലാതെ തന്നെ കല്യാണസൌഗന്ധികം ബാലേയിലെ ഹനുമാനായി മാറിയ  റെയ്ഗണ്‍ ഹാഫ് ഡേ ലീവെടുത്ത്  തന്റെ വീട്ടിലേക്കും….


വാൽകഷ്ണം : "ചുംബന സമരം സിന്ദാബാദ്, എന്നാലും ഇതുപോലൊരെണ്ണം ശത്രുക്കൾക്ക് പോലും കിട്ടരുതേ ! " എന്നാണ് ആ പാവം ഗഡി മൂവന്തിയോളം പ്രാർത്ഥിച്ചത്.

Saturday, November 8, 2014

തലയോട്ടിപ്പാറയിലെ രക്തരക്ഷസ്സ്

"അന്നൊരു കറുത്ത വാവായിരുന്നു. സമയം അർദ്ധരാത്രി! . . . . . . . . കുറ്റാക്കൂരിരുട്ട്! . . . . . . .  സൂചിവീണാൽ കിടുങ്ങുമാറാകും വിധം എങ്ങും നിശബ്ദത!. . . . . . . .  ഒരീച്ചപോലുമനങ്ങുന്നില്ല. . . . . . . . . ഭയമെന്ന വികാരത്തിൽ ലയിച്ച് ചീവീടുകൾ പോലും നിശബ്ദരായിരിക്കെ അങ്ങകലെയെങ്ങുനിന്നോ ഒരു ചെന്നായ് ഓരിയിട്ടു. . . . . . . . . . . തലയോട്ടിപ്പാറയിലെ രക്തദാഹികളായ രക്ഷസ്സുകളുടെ കഥകൾ കുട്ടിക്കാലം മുതൽകേ കേട്ടുതഴമ്പിച്ച ശശിയണ്ണൻ കട്ടിലിനടിയിൽ നിന്നും വന്ന ഝിൽ . . ഝിൽ . . ശബ്ദം കേട്ട് രാത്രിയുടെ മൂന്നാം യാമത്തിൽ ഞെട്ടിയെഴുന്നേറ്റു! "

ഏകദേശം  ഇങ്ങനെയായിരുന്നു ആ കഥയുടെ തുടക്കം - ഞാനെന്റെ ജീവിതത്തിൽ രചിച്ച അല്ലെങ്കിൽ രചിക്കാൻ ശ്രമിച്ച  ആദ്യത്തെ കൃതി - "തലയോട്ടിപ്പാറയിലെ രക്തരക്ഷസ്സ്" എന്ന ഹൊറർ കം ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ - റഷ്യൻ നോവലിസ്റ്റ് ഡോസ്റ്റോയവസ്കിയുടെ പടമുള്ള  സോവിയത് മാഗസീൻ കവർകൊണ്ട് പൊതിഞ്ഞ ഒരു ഇരുന്നൂറു പേജ് നോട്ട്ബുക്കിൽ ഈ കഥയിങ്ങനെ നിറഞ്ഞു കവിഞ്ഞു നിന്നു. സ്വന്തം കൃതി വീണ്ടും വീണ്ടും വായിച്ച് രോമാഞ്ചകഞ്ചുകനായ ഞാനെന്ന ആറാം ക്ലാസ്സുകാരൻ ഈ നോവൽ ഒന്ന് റിവ്യൂ ചെയ്യാൻ എന്റെ സ്വന്തം മാതാശ്രീയും മലയാളം അദ്ധ്യാപികയും സ്വല്പം ലൈറ്റായിട്ടു സാഹിത്യം വാരിവിതറാനറിയുകയുമായിരുന്ന ശ്രീമതി വരദായിനിയമ്മയുടെ കയ്യിലേല്പിച്ചു. വായിച്ച ക്ഷീണം കൊണ്ടാണോ അതോ പ്രൊഫഷണൽ ജെലസി കൊണ്ടാണോ എന്നറിയില്ല, അമ്മ ആ പുസ്തകം പറമ്പിലെ ഒരു മൂലയ്ക്ക് കത്തിക്കൊണ്ടിരുന്ന  കരിയിലക്കൂമ്പാരത്തിലേക്ക് ഒരൊറ്റയേറു.  തലയോട്ടിപ്പാറയിലെ രക്തരക്ഷസ്സിനെ അങ്ങനെ അഗ്നികൂപങ്ങൾ ഇഞ്ചിഞ്ചായി വിഴുങ്ങിത്തുടങ്ങി. ബാലസാഹിത്യ പുരസ്കാരമൊന്നും കിട്ടിയില്ലെങ്കിലും അറ്റ്ലീസ്റ്റ് ബാലരമയിലെങ്കിലും അച്ചടിച്ചു വരുമെന്നുള്ള പ്രത്യാശയുണ്ടായിരുന്നതിനാൽ ഞാനെന്ന ബാലനോവലിസ്റ്റും ഇഞ്ചിഞ്ചായി  ആ  അഗ്നിക്കിരയായി. അഗ്നിശമനസേനയായി ഒരു ചാറ്റൽ മഴ വന്നെങ്കിലും ഞൊടിയിടയിൽ തന്നെ മഴ അതിന്റെ വഴിക്ക് ബംഗാൾ ലക്ഷ്യമാക്കി സ്കൂട്ടായി. മഴയ്കും തോന്നിക്കാണും ഈ നോവൽ കത്തിത്തീരാനുള്ളതാണെന്ന്.       

പക്ഷെ ഇതുകൊണ്ടൊന്നും തീർന്നില്ല. മമ്മൂട്ടി പണ്ട് പറഞ്ഞതുപോലെ 'സംടൈംസ് ട്രൂത്ത്‌ ഇസ് സ്ട്രേഞ്ചർ താൻ ഫിക്ഷൻ' - കത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ നോവലിന്റെ ഒന്നുരണ്ടു  പേജ് കാറ്റുകോണ്ട്  പാറിപ്പറന്നു സ്വല്പം മാറി ഒരു മുരിക്കിൻതൈയ്യുടെ മൂട്ടിൽ ചെന്ന് ലാൻഡ്‌ ചെയ്തു. പിറ്റേന്നു വൈകിട്ട് കുരുമുളകു പറിക്കാൻ പോകുന്ന വഴിയിൽ മുരിക്കിൻതൈയ്യുടെ ചുവട്ടിൽ അസാധാരണമായി കാണാനിടയായ സൈഡ് കത്തിയ ഒരു പേപർ വെറുതേ  ഒരു രസത്തിന് എടുത്ത് വായിച്ചുനോക്കിയ എൻറെ  പിതാശ്രീ ശ്രീ പുളിക്കൂൽ പ്രഭാകരാൻ നായർ കുരുമുളകു സഞ്ചിയും കത്തിയുമെല്ലാം താഴെയിട്ട്  ചിരിച്ച് ചിരിച്ച്  കോമടി സഹിക്കാൻ വയ്യാതെ അടുക്കളയിൽ മീൻ കഴുകിക്കൊണ്ടിരിക്കുകയായിരുന്ന അമ്മയുടെ കയ്യിൽ കൊണ്ടുക്കൊടുത്തു.

"ങ്ഹേ, ഇതുഞാനിന്നലെ കത്തിച്ചുകളഞ്ഞതല്ലേ?"

"ഓഹോ, നീയിതു വായിച്ചോ? ഞാൻ വിചാരിച്ചു ഇത് അവൻതന്നെ കത്തിച്ചതാണെന്ന്… നന്നായി . . . . . എന്തായാലും ഈ പേജ് കളയണ്ട. ഒരോർമക്കായി ഇരിക്കട്ടെ! "

അങ്ങനെ തലയോട്ടിപ്പാറയിലെ രക്തരക്ഷസ്സിന്റെ  ഇന്ട്രോടക്ഷൻ വരദട്ടീച്ചറുടെ പുസ്തകശേഖരത്തിലെ ഏതോ പുസ്തകത്താളുകൾകിടയിൽ ഇന്നും ഉറങ്ങിക്കുടക്കുന്നു. ഏതാനും മാസങ്ങൾകുള്ളിൽ രക്ഷസ്സിനെ ആവാഹിച്ചുതളച്ചതിന്റെ പതിനഞ്ചാം വർഷം തികയുകയായി - ആ കൃതിയെങ്ങാനും മറ്റാരുടേയെങ്കിലും ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിൽ സിലസില, സന്തോഷ് പണ്ഡിറ്റ്‌ ശ്രേണിയിൽ തെറിവിളി കേൾക്കാൻ ഒരു യുവ  നോവലിസ്റ്റ് കൂടിപ്പിറന്നേനേ!

 

Saturday, October 18, 2014

നിഷ്കളങ്കൻ 2

ശനിയാഴ്ച കാലത്തെട്ടുമണിക്ക് ബിജുവേട്ടന്റെ ബേക്കറിയിൽ  നിന്നും വാങ്ങിക്കൊണ്ടുവന്ന മൈദ ബ്രഡ്ഡിൽ നിന്നും ആറു കഷ്ണം മുട്ടറോസ്റ്റുംകൂട്ടി തട്ടി ഒരു ഏമ്പക്കവും വിട്ട് ഉച്ചയൂണിനു ഇന്ന്  സാമ്പാർ എന്ന തെന്നിന്ത്യൻ വിഭവം തന്നെ മതി എന്ന് തീരുമാനിച്ച് അതിനായി  ക്യാരറ്റും വെണ്ടക്കയും നാലിഞ്ചു നീളത്തിൽ കഷ്ണങ്ങളാക്കിക്കൊണ്ടിരുന്ന സുൽത്താൻ ബത്തേരി  അംശംദേശം സർവേ നമ്പർ 1988/348-67 ശ്രീവിഹാർ ഭവനത്തിലെ ഇളയ അംഗവും ബാംഗളൂരിലെ എന്റെ സഹമുറിയനുമായ സജേഷിനോട് എന്റെ രണ്ടാം സഹമുറിയനും ലോകനാർക്കാവ് വാസിയുമായ ജിജേഷ് :

" ഇതെന്തിനാടാ ഇത്രയും വലിപ്പത്തിൽ പച്ചക്കറി അരിഞ്ഞിടുന്നത്? ഇഞ്ഞി സാമ്പാറ് തന്നെയല്ലേ ഇണ്ടാക്കുന്നത് ? "

" നീയൊന്നു പോയെ ചങ്ങായീ. വയനാട്ടിലൊക്കെ ഇങ്ങനെയാ പച്ചക്കറി മുറിക്കുന്നത് "

" ഇഞ്ഞി ഇൻറെ കയ്യൊന്നു കാണിച്ചേ ... "

"എന്തിനാ ? "

" വള്ളിയിൽ തൂങ്ങി ആടിയാടി പോയേൻറെ തഴമ്പുണ്ടോന്ന് കാണാനാഡാ വയനാടൻ ടാഴ്സാ  …"

എംടിയും, റിജേഷും , ജിതിനും, ശങ്കരനും പിന്നെ ഞാനുമടങ്ങുന്ന മൈദ ബ്രഡ്ഡിന്റെ മണമുള്ള കൂട്ടച്ചിരി….

വയനാട്ടിലെ ആദിവാസി സമൂഹംപോലും സ്മാർട്ട്‌ഫോണും വാട്സ്ആപ്പും ഉപയോഗിക്കുന്ന ഇക്കാലത്ത് അവർകിടയിൽ പൊട്ടിമുളച്ച ഒരു  പതിനെട്ടാം നൂറ്റാണ്ടിലെ നിഷ്കളങ്കനായ പരിഷ്കാരി - അതാണ് സജേഷ്. ബത്തേരി സെൻറ് മേരീസ് കോളേജിൽ നിന്ന് ബിരുദവും സോമശേഖരൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിടിപി ആൻഡ്‌ അപ്ലൈഡ് കംപ്യുട്ടർ സയൻസിൽ നിന്നും ഗ്രാഫിക് ഡിസൈനിംഗ് കോർസും കഴിഞ്ഞു ടിയാൻ തൊഴിൽതേടി  ബാംഗ്ലൂർക്ക്‌ വെച്ചു പിടിച്ചു. ഒടുക്കം സ്റ്റേപ്പിൾസിൽ ഗ്രാഫിക് ഡിസൈനറായി ജോലി കിട്ടുകയും കറങ്ങിത്തിരിഞ്ഞു ഞങ്ങളുടെ ഗുഹയിലെ ഒരങ്കമാവുകയും ചെയ്തു.

ഞങ്ങളുടെ സഹമുറിയനായതിനുശേഷമാണു സജേഷ് ജീവിതത്തിലാദ്യമായി പ്രഷർ കുക്കർ  കാണുന്നതത്രെ! രണ്ടാഴ്ചത്തെ കമ്പൽസറി പാത്രം കഴുകൽ ട്രെയിനിംഗിനിടെ  കുക്കറിൽ പറ്റിപ്പിടിച്ച ചൊറുവറ്റാണെന്നു കരുതി സേഫ്റ്റി വാൾവിലെ മെഴുകു കഷ്ണം തോണ്ടിക്കളയുകയും അക്കിടിപറ്റിയെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തതിരിക്കാനും പുതിയ വാൾവ് കടയിൽ പോയി മേടിക്കാനുള്ള മടി കാരണവും അന്ന് മുതൽ കുക്കർ അടുപ്പത്തു വെച്ചതിനു ശേഷം ന്യൂസ് പേപ്പറുകൊണ്ട് ഒരു റോക്കറ്റുണ്ടാക്കി  സേഫ്റ്റി വാൾവിലേക്ക് കുത്തിത്തിരുകി വെച്ച് കുക്കിംഗ് മാമാങ്കം തകൃതിയായി നടത്തിപ്പോന്നു.

ഒരിക്കൽ ചെറുപയറുകറിയുണ്ടാക്കാൻ സജേഷ് അടുക്കളയിൽ  ചെന്നതിനു തൊട്ടുപിന്നാലെ ഒരു പൊട്ടിത്തെറി കേട്ട് ഞെട്ടി അടുക്കളയിലേക്കു കുതിച്ച ഞങ്ങൾ കണ്ടത് ഷോക്കടിച്ച പോലെ ഫ്രീസായി നില്കുന്ന സജേഷും നിലത്തു നിന്ന് ഡിസ്ക്കോ ഡാൻസ് കളിക്കുന്ന കുക്കറിന്റെ അടപ്പും അടുപ്പത്ത്  കാലിയായി കിടക്കുന്ന കുക്കറും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ചെറുപയർ മണികളും. ചെറുപയറുകറിക്കിത്രയും ചെറുപയർ പോരല്ലോ എന്നമാന്തിച്ചു മേല്പോട്ടു നോക്കിയ ഞങ്ങളെ അമ്പരിപ്പിച്ചുകൊണ്ട്  സജേഷിന്റെ അത്ഭുതാജനകമായ കിച്ചണ്‍ ആർട്ട്‌ - കാൽച്ചട്ടി  മണലും സിമന്റും സമാസമം ചേർത്ത് അതിൽ  രണ്ട് കപ്പു വെള്ളവുമൊഴിച്ചു കുഴച്ച മിശ്രിതം കുഞ്ഞിരാമൻ മേസ്തിരി കത്തികൊണ്ട് മച്ചിലടിച്ചകണക്കെ  വെന്ത ചെറുപയറും മസാലയും അടുക്കളയുടെ സീലിങ്ങിൽ പറ്റിപ്പിടിചു കിടക്കുന്നു. അതിൽ നിന്നും ചന്ദ്രക്കലപോലെ തൂങ്ങിക്കിടക്കുന്ന ഉള്ളികഷ്ണങ്ങളിൽ അള്ളിപ്പിടിച്ചിരുന്ന് ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്ന   ചില വേവാത്ത ചെറുപയറിൻ കുഞ്ഞുങ്ങളും.

"സോറി, കുക്കറിന്റെ അടപ്പ്  ലോക്ക് ചെയ്യാൻ മറന്നു പോയി " നിഷ്കളങ്കതയിൽ പൊതിഞ്ഞ സജേഷിന്റെ ആ മറുപടിക്കെതിരെ ചെറുത്തുനിൽകാനാകതെ രണ്ടെണ്ണം പൊട്ടിക്കാനൊങ്ങിയ റിജേഷിന്റെ വലംകൈ ക്ഷണനേരം കൊണ്ട് റൂട്ടുമാറി ഷെൽഫിലെ ബിസ്കറ്റ് പാക്കറ്റ് ലക്ഷ്യമായി നീങ്ങി…

അന്ന് മുതൽ ഞങ്ങളവിടുന്നൊഴിഞ്ഞുപോകും വരെ അടുക്കളയ്കോരലങ്കാരമായി  ആ ചെറുപയർപുട്ടി മച്ചിൽ തന്നെ പറ്റിപിടിച്ചു കിടന്നു, അല്ലാതെ ഞങ്ങൾക്കത് വൃത്തിയാക്കാൻ മടിയുണ്ടായിട്ടൊന്നുമല്ല.

രണ്ടായിരത്തിയേഴ് രണ്ടായിരത്തിയെട്ട് കാലഘട്ടങ്ങളിൽ ബാംഗ്ലൂർ മലയാളികളുടെ ഇടയിൽ പടർന്നു പിടിച്ച ഒരു വൻ പകർച്ചവ്യാധിയുണ്ടായിരുന്നു - ആർഎംപി എന്ന നെറ്റ്‌വർക്ക് മാർകറ്റിങ്ങ് ബിസ്സിനസ്സ്. ആംവേ ബിസ്സിനസ്സിന്റെ ചുവടുപിടിച്ചു കയറിയ ആർഎംപി പെട്ടെന്ന് തന്നെ വളരുകയും അതിൽ മെമ്പർമാരായ മലയാളികൾ സഹമലയാളികളെ തങ്ങളുടെ വലയിലാക്കി കാശുണ്ടാക്കാൻ നെട്ടോട്ടമോടിത്തുടങ്ങിയ കാലം. വെറുതേ ഒന്ന് ചേർന്നു തന്നാൽ മതി, നിങ്ങളെ ഞാൻ കൊടീശ്വരനാക്കാം എന്ന് പോലുമായി ചില വമ്പൻ സ്രാവുകളുടെ വാഗ്ദാനം.

കണ്ടകശനി കൊണ്ടേ പോകൂ എന്നാണല്ലോ .ഏതോ ക്ണാപ്പന്റെ വലയിലായ എന്റെ സുഹൃത്ത് ഒടിയൻ എന്ന നവനീത് എന്നെ അവന്റെ വലയിലാക്കുകയും ഞാൻ മുഖേന എന്റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായ മഞ്ചുനാഥിനെ എന്റെ വലയിലാക്കുകയും ചെയ്തു. മഞ്ജുനാഥ് മുഖേന അവൻ ജോലി ചെയ്യുന്ന വിപ്രോ കമ്പനിനിയിലെ ആയിരക്കണക്കിനു വരുന്ന ജീവനക്കാരെ എന്റെ വലയിലാക്കിത്തരാം എന്നായി ഒടിയന്റെ സീനിയർ ജിത്തിന്റെ വാദം.          

എനിവേയ്സ് ശനിയാഴ്ച ഉച്ചയ്ക്ക് സജേഷിന്റെ സാമ്പാറും കൂട്ടി  ചോറുണ്ട് ഒരു സിനിമ കാണാൻ  തയാറെടുക്കുന്നതിനിടയിൽ ഒടിയനും ജിതിനും പപ്പുവും  വേറെ രണ്ട് കൂശ്മാണ്ടങ്ങളും വീട്ടിൽ  കയറി വന്നു - അവർക്ക് എന്റെ സഹമുറിയന്മാരെ ആർഎംപിയിൽ ചേർക്കണമത്രെ. സത്യത്തിൽ ഈ രക്തത്തിൽ എനിക്ക് പങ്കുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

"നിങ്ങളുടെ ജീവിതത്തിലെ വിലപ്പെട്ട ഒരരമണിക്കൂർ എനിക്കുവേണ്ടി മാറ്റിവെക്കൂ" എന്നപേക്ഷിച്ചു തുടങ്ങിയ ജിതിൻ അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ആർഎംപി ബിസ്സിനസ്സ് പ്ലാനും അത് ചെയ്യാനുള്ള ട്രിക്കുകളും ജിജേഷിനും, സജേഷിനും, ജിത്തുവിനും, എംടിക്കും വൃത്തിയായി വിശദീകരിച്ചു നല്കി. ഈ സമയം കൊണ്ട് വന്നവരാകട്ടെ ഒരു കലം ചായയും, നാല് പാക്കറ്റ് ബിസ്കറ്റും ജിജേഷ് നാട്ടിൽ  നിന്നും കൊണ്ടുവന്ന രണ്ടു കവർ ചിപ്സും രാവിലെ ബാക്കി വന്ന റൊട്ടിയും മുട്ട റോസ്റ്റും രാത്രിയിലേക്കും കൂടി കരുതി വെച്ചിരുന്ന ചോറും സാമ്പാറും അപ്രത്യക്ഷമാക്കി - പൊടിപോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ.

 ഹവ്വവർ, ബിസ്സിനസ്സ് പ്ലാൻ കേട്ട സജേഷ് ആവേശഭരിതനായി. ഈ ബിസ്സിനസ്സ് ഒരു വഴിത്തിരിവാകുമെന്നും ഇന്നുമുതൽ താൻ കോടീശ്വരനാകാൻ കഠിനപ്രയത്നം ചെയ്യുമെന്നും ശപഥം ചെയ്തു. ഒടിയനും ടീമും പോയിക്കഴിഞ്ഞുടനെ സജേഷ് പ്ലാൻ മെനയാൻ തുടങ്ങി

"എടാ ജിജേഷേ, ഞാൻ എന്റെ കൂടെ ജോലിചെയുന്ന ആ കന്നഡപെണ്‍കുട്ടികളടുത്ത് ഈ കാര്യം അവതരിപ്പിച്ചാലോ? അവർക്ക് കുറേ പേരെ അറിയുകയും ചെയ്യാം. "

"അത് ശെരിയാ, ഓര് പറഞ്ഞാൽ ആൾകാർ ബിസ്സിനസ്സിൽ ജോയിൻ ചെയ്തോളും. എന്തായാലും ഇഞ്ഞി  എടുത്തു ചാടി ഒന്നും പറയണ്ടാ. ജിതിൻ പറഞ്ഞത് പോലെ ഓരെ മീറ്റിങ്ങിനു ഇൻവൈറ്റ് ചെയ്‌താൽ മതി "

ക്ഷമാശീലം കുറവായ സജേഷ് എന്ന നിഷ്കളങ്കൻ  അപ്പോതന്നെ തന്റെ കൊളീഗ്സിലൊരുത്തിയെ ഫോണ്‍ ചെയ്തു. എന്നിട്ട് ഹലോ പോലും പറയുന്നതിന് മുൻപ് ആവേശം മൂത്ത് അങ്ങോട്ടു കയറി കാര്യം പറഞ്ഞു

"ഐ സ്റ്റാർടെഡ് എ എക്സൈറ്റിങ് ബിസ്സിനസ്സ്. ഐ വാണ്ട്‌ സം ഗേൾസ്‌. ആർ  യു ഇന്ററസ്റ്റഡ്?"

കന്നടഭാഷയിൽ ചീഞ്ഞുനാറിയ ഒരുതരം  ഭരണിപ്പാട്ടാണു സജേഷ് ആ ഫോണിലൂടെ  കേട്ടത്.  അതുപോലൊരെണ്ണം സജേഷ് അന്നുവരേയും അതിനുശേഷവും കേട്ടുകാണില്ല!

  

Saturday, September 20, 2014

നിഷ്കളങ്കൻ

കൊല്ലവർഷം രണ്ടായിരത്തിയാറ് : ബന്ദിപ്പുർ വനങ്ങളിൽ നിന്നും വയനാടൻ മലനിരകളിലേക്ക് ഒളിച്ചും പാത്തും തണുപ്പു കുടിയേറിക്കൊണ്ടിരിക്കുന്ന ഒരു മെയ്‌മാസപുലരിയിൽ നമ്മുടെ നിഷ്കളങ്കനായ കഥാനായകനും സുൽത്താൻ ബത്തേരി നിവാസികളായ ശ്രീജയൻ മാഷ്, കനകപ്രഭ  ദമ്പതികളുടെ ഇളയ സന്തതിയുമായ സജേഷ് ഒരു  കമ്പിളിപ്പുതപ്പും ദേഹത്ത് ചുറ്റി മഞ്ഞക്കളറുള്ള വെള്ളത്തോർത്ത് കൊണ്ട് ഒരു തലേക്കെട്ടും കെട്ടി വരാന്തയുടെ സൈഡിലൂടെ  മാർച്ച്‌ ചെയ്യുന്ന ഉറുമ്പുകളേയും  നോക്കി മുറ്റത്ത് നിന്ന് പഴുത്ത  മാവില ചവച്ചരച്ച് പല്ല് വൃത്തിയാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് ആ ശബ്ദം കേട്ടത്

"എക്സ്ക്യൂസ് മീ, സാർ "

എവിടുന്നാണാ ശബ്ദം? സജേഷ് തിരിഞ്ഞു നോക്കി.

അതാ മുറ്റത്തൊരു മൈ … സോറി, മൈനയല്ല  രണ്ടു പരിചയമില്ലാത്ത ചെറുപ്പക്കാർ.

ചിറിയിലൂടൊലിച്ചിറങ്ങിയ മംഗോ ലീഫ് പേസ്റ്റ് തിരിച്ചു വലിച്ച് വായിലാക്കി നാലുംകൂട്ടി മുറുക്കുന്ന ഒരു  വില്ലൻ കാരണവരെ പോലെ ചുണ്ടും കടിച്ചുപിടിച്ചു പുരികം ചുളിച്ച് "പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം?" എന്ന എക്സ്പ്രഷനും മുഖത്ത് ഫിറ്റ്‌ ചെയ്ത് സജേഷ് ആഗതരോടായി ചോദിച്ചു , " ങൂം ?"

"ഞങ്ങൾ 'ഒഎൻജിസി' ന്നു ബരുന്ന സേഫ്ടി ഇൻസ്പെക്റ്റേർസാ…. ഈ പ്രദേശത്തെ ഗ്യാസ് കണക്ഷനുള്ള വീടുകളിലെല്ലാം സേഫ്റ്റി ചെക്കപ്പിനു ബന്നതാ..."

വന്നവർ സിമ്പിളായി കാര്യം പറഞ്ഞു, സജേഷിനു ഒറ്റയടിക്ക് കാര്യം പിടികിട്ടി. വായിലുണ്ടായിരുന്ന ഇലയും പുല്ലുമെല്ലാം മുറ്റത്തൊരുകോണിലേക്ക് നീട്ടിത്തുപ്പി തോർത്തെടുത്ത് മുഖവും തുടച്ച് ടിയാൻ വീടിനകത്തേക്ക് പോയി. അമ്മയുടെ പെർമിഷനും മേടിച്ച് വന്നവരെ അടുക്കളയിലേക്ക് ആനയിച്ചു. ചെക്കപ്പൊക്കെ കഴിഞ്ഞ് 'ഒഎൻജിസി' ഉദ്യോഗസ്ഥർ "കുഴപ്പമൊന്നുമില്ല, ഒരു നാലു മാസം കഴിയുമ്പോഴേക്കും പച്ച പൈപ്പ് മാറ്റണം" എന്ന സജഷനും നൽകി അടുത്ത ഭവനം ലക്ഷ്യമാക്കി വിട്ടു.

പിറ്റേന്നു കാലത്ത്  അതേ സമയത്ത് അതേ കമ്പിളിപ്പുതപ്പും പുതച്ച് അതേ മഞ്ഞക്കളറിൻ വെള്ളത്തോർത്തുകൊണ്ടുള്ള തലേക്കെട്ടുമായി പല്ലുതേപ്പും കഴിഞ്ഞ് വരാന്തയിൽ  ഒരു കയ്യിൽ മാതൃഭൂമി പത്രവും മറുകൈയ്യിൽ ചായഗ്ലാസുമായിരുന്ന സജേഷ്  വെടികൊണ്ട പന്നിയെ പോലെ ഒരലർച്ചയോടുകൂടി ചാടിയെഴുന്നേറ്റു. ആറാം പേജിലെ പ്രാദേശികം കോളത്തിലെ ഞെട്ടിക്കുന്ന വാർത്ത‍ വായിച്ചതിന്റെ ആഫ്റ്ററിഫക്റ്റായിരുന്നു സജേഷിന്റെ കണ്ഠത്തിൽ നിന്നും ഉടലെടുത്ത ആ അലർച്ച. 

"
നഗരത്തെ ഞെട്ടിച്ച മോഷ്ടാവ്  പിടിയിൽ; അനുയായി രക്ഷപ്പെട്ടു


ബത്തേരി : കഴിഞ്ഞ കുറച്ചു നാളുകളായി നഗരത്തെ കിടുക്കിയ മോഷ്ടാവിനെ പോലീസ് നാടകീയമായി വലയിലാക്കി. അനുയായിയെന്നു കരുതപ്പെടുന്ന യുവാവിനെ പോലീസ് തിരയുന്നു. ഇയാൾകെതിരെ വലവിരിച്ചിട്ടുണ്ടെന്നു പോലീസ് വ്യക്തമാക്കി.

കുക്കിംഗ് ഗ്യാസ് സേഫ്റ്റി ഇൻസ്പെക്ടർമാർ എന്ന വ്യാജേന പകൽ സമയങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങി മോഷണത്തിനനുകൂലമായ വീടുകൾ കണ്ടുവെച്ച് രാത്രി കവർച്ച നടത്തുകയാണ് മോഷ്ടക്കളുടെ പ്രവർത്തന രീതി. തെളിവെടുപ്പിന് ശേഷം തിങ്കളാഴ്ച  ഇയാളെ കോഴിക്കോട് സബ്ജയിലിലേക്ക് മാറ്റുമെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.

"
      
വാർത്ത‍ വായിച്ചു തീരുന്നതിനു മുമ്പേ കമ്പിളിപ്പുതപ്പ് വലിച്ചെറിഞ്ഞു ഒരു ടീഷർട്ടും വലിച്ചുകയറ്റി "അമ്മേ, ഇപ്പൊ വരാം " എന്ന് പറഞ്ഞ് ഉടുത്തിരുന്ന ലുങ്കിയോടുകൂടി സജേഷ് മുറ്റത്തേയ്കെടുത്തുചാടി.  ചെക്കൻ ആകാശത്ത് വല്ല വിമാനവും കണ്ട് അതും നോക്കിനില്കുകയായിരിക്കുമെന്നും ഇപ്പൊ വരുമെന്നു കരുതി പുട്ട് ആൻഡ്‌ മുട്ടക്കറി മാനുഫാക്ച്വറിങ്ങിൽ മുഴുകിയിരുന്ന കനകേട്ത്തിക്ക് തെറ്റി. സമയം ഉച്ചതിരിഞ്ഞ് രണ്ട് മണി കഴിഞ്ഞിട്ടും കാലത്ത് മുങ്ങിയ തന്റെ ഇളയ സന്തതിയെ കാണാഞ്ഞ് പാവം കനകേട്ത്തി മുറ്റത്തേയ്ക്ക് കണ്ണും നട്ട് വരാന്തയിൽ മനോരമ ആഴ്ചപതിപ്പും വായിച്ചു റസ്റ്റ്‌ ഓഫ് ദി ഈവിനിങ്ങ് തള്ളി നീക്കി.

ശ്രീജയൻ മാഷ് വൈകിട്ട് സ്കൂൾ വിട്ട് വീട്ടിൽ വന്നുകയറിയപ്പൊ അയലോക്കക്കാരെല്ലം വീട്ടുമുറ്റത്ത് കൂട്ടം കൂടി നില്കുന്നു. ആകെമൊത്തം  ഒരു  ശോകമൂകാന്തരീക്ഷം. കാര്യങ്ങളുടെ കിടപ്പറിഞ്ഞ് റ്റെൻഷനടിച്ചെങ്കിലും ധൈര്യം സംഭരിച്ച് സജേഷ് പോകാൻ സാധ്യതയുള്ളടത്തോക്കെ ഫോണ്‍ ചെയ്തന്വേഷിക്കുകയും ഫോണില്ലാത്തോടത്ത് തിരക്കാൻ ആളെപ്പറഞ്ഞയക്കുകയും ചെയ്തു.

എനിവേയ്സ്, അധികം വൈകാതെ മീത്തലെ ഗോവിന്ദനാശാരിയുടെ മകൻ പ്രമോദ് വന്ന് ഹോട്ട് ന്യൂസ് പറഞ്ഞപ്പോൾ കാര്യങ്ങൾക്കൊരു തീരുമാനമായെങ്കിലും മാഷിന്റെ ടെൻഷൻ പിഎസ്‌എൽവി പിടിച്ച് അങ്ങ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ വരെയെത്തി - സജേഷ് പോലീസ് സ്റ്റേഷനിലാണത്രെ! കാലത്ത് തന്നേയും കൂട്ടി പോലീസ് സ്റ്റേഷൻ വെച്ചു പിടിച്ച സജേഷ് തന്നെ പുറത്തു നിറുത്തി അകത്തു കയറുകയും നാലഞ്ചു മണിക്കൂർ കുട്ടേട്ടന്റെ കടയിൽ കണ്ണിൽ സോഡയുമോഴിച്ച്   കാത്തിരുന്നിട്ടും ആളെ കാണാനില്ലാത്തതുകൊണ്ട് താൻ തിരിച്ച് പോരുകയുമാണുണ്ടായത്.   കേട്ട പാതി കേൾകത്ത പാതി ശോകമൂകാന്തരീക്ഷം ഇടിയോടു കൂടിയ മഴയെന്ന പോലെ കൂട്ടക്കരച്ചിലായി പരിണമിച്ചു.

സമയം പാഴാക്കാതെ പോലീസ് സ്റ്റേഷനിൽ എത്തിയ മാഷും കൂട്ടാളികളും കണ്ട കാഴ്ച പ്രതീക്ഷിച്ചത്ര ഭയാജനകമായിരുന്നില്ല. ഹെഡ് കോണ്‍സ്റ്റബളിന്റെ മേശയില്നിന്നല്പം മാറി ചുമരിനോട് ചേർന്നിരുന്ന കസേരയിൽ ഓക്സൻബേർഗിന്റെ റ്റീഷർട്ടും പുള്ളി ലുങ്കിയുമുടുത്ത്  നിഷ്കളങ്കനായി സജേഷ് പോലീസുകാരോട് കുശലം പറഞ്ഞിരുന്ന് കട്ടൻചായ കുടിക്കുന്നു. മാഷിന്റെ സാനിധ്യവും മനയ്കലെ പീതാംബരനെന്ന പൊതുപ്രവർത്തകന്റെ  അതിശക്തമായ ഇടപെടലും കാരണം പോലീസുകാർ ഒരു മടിയും കൂടാതെ സജേഷിനെ സന്തോഷപൂർവ്വം വിട്ടയച്ചത്രെ.

രാത്രി അത്താഴവും കഴിഞ്ഞ് മുറ്റത്ത് ഉലാത്തുകയായിരുന്ന മാഷിനോട് വരാന്തയിലിരിക്കുകയായിരുന്ന കനകേട്ത്തി ഒരു നെടുവീർപോടെ , "എന്നാലും ഒന്നും ചെയ്യാത്ത എന്റെ മോനെ പോലീസു എന്തിനാണാവോ പിടിച്ചുവെച്ചത്?"  എന്ന ചോദ്യം കേട്ടു ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി വെച്ചിരുന്ന ശ്രീജയൻ മാഷ് പൊട്ടിത്തെറിച്ചു

"വെളുപ്പാങ്കാലത്ത് പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് 'ഇന്നലെ നിങ്ങൾ അറസ്റ്റ് ചെയ്ത മോഷണ കേസിലെ പ്രതിയില്ലേ? ഞാനയാളെ കാണാൻ വന്നതാ' എന്ന് പറഞ്ഞാൽ പോലീസുകാർ രണ്ട് ഉമ്മ കൊടുത്തു പറഞ്ഞയക്കുമായിരിക്കും. അല്ല പിന്നെ! "

ഇവൻ തന്നെയാണോ അവൻ എന്ന് തിരിച്ചറിയാനും അഥവാ ആണെങ്കിൽ തന്റെ വീടും നോട്ടമിട്ടുവെച്ചിട്ടുണ്ട് എന്ന് പോലീസിൽ പരാതി കൊടുക്കാൻ പോയ നിഷ്കളങ്കൻ അങ്ങനെയാണത്രെ  പോലീസ് കസ്റ്റടിയിലായത്. 

Thursday, July 3, 2014

രക്തസാക്ഷി

രക്തസാക്ഷി

-കടത്തനാടൻ
Mar 07, 2014

ശോഭാ മിസ്സ് അന്ന്   ക്ലാസ്സിലേക്ക് കയറി വന്നത്  ഇംഗ്ലീഷിൽ അപ്രതീക്ഷിതമായൊരു ചോദ്യവുമായാണ്  " ജൂലിയസ് സീസറിനെ പിന്നിൽ നിന്നും കുത്താൻ ബ്രൂട്ടസിനെ പ്രേരിപ്പിച്ചതാരാണ്?" എന്നിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ച് മൂന്നാം ബെഞ്ചിൽ ചിരിച്ചുകൊണ്ടിരുന്ന സന്ദീപ്‌ കണ്ണൻ അഥവാ കണ്ണീർ കണ്ണനു നേരേ ദൃഷ്ടിയുറപ്പിച്ചു. പണി പാലും വെള്ളത്തിൽ കിട്ടിയെന്നറിഞ്ഞ  സന്ദീപ്‌,  "സന്ദീപ്‌, ആൻസർ " എന്ന് കേട്ട പാതി കേൾകാത്ത പാതി ചാടിയെഴുന്നേറ്റ് ഉത്തരവും നൽകി " ക്യാപ്റ്റൻ പൂസ് ". എന്നിട്ടഭിമാനഭൂരിതനായി തൊട്ടടുത്തിരികുന്ന ജിജുവിനെ നോക്കി ഒരു ഇന്നസെന്റ് മോടലിൽ "എങ്ങനേണ്ട് എങ്ങനേണ്ട് " എന്ന് മൂളിക്കൊണ്ടൊരു നില്പും.

"നീ നന്നാവില്ലെഡാ" എന്ന എക്സ്പ്രഷൻ കലർന്ന സെക്കന്റുകളോളം നീണ്ട ശോഭാമിസ്സിന്റെ തുറിച്ചുനോട്ടം സന്ദീപിന്മേൽ പതിയുകയും    വിവരമുള്ള ചിലർ ചിരിച്ചു തുടങ്ങുകയും ചെയ്തപ്പോഴാണ് സന്ദീപടക്കം ബാക്കിയുള്ളവർക്ക് കാര്യം പിടികിട്ടിയത് - ഏഴാമത്തെ പാഠത്തിൽ നിന്നുള്ള ശോഭാ മിസ്സിന്റെ ചോദ്യത്തിനു സന്ദീപ്‌ മറുപടി കൊടുത്തത് മൂന്നാം പാഠത്തിലെ കഥാപാത്രത്തിൻറെ പേരാണത്രെ. അതോടെ സന്ദീപ്‌ ഫേമസായി. ആ ഉത്തരത്തിനു പിന്നിൽ ജിജുവാണെണു സന്ദീപ്  വാദിച്ചെങ്കിലും ഫലം കാണാതെ അന്ന് മുതൽ ക്യാപ്റ്റൻ പൂസ് എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു തുടങ്ങുകയും   ദിവസങ്ങൾക്കുള്ളിൽ തന്നെ ചില മഹാന്മാരെപ്പോലെ  സ്വന്തം നാട്ടുപേരു കൂടെ ചേർത്ത് ക്യാപ്റ്റൻ പൂസ് വേളം പൂസായി പരിണമിക്കുകയും ചെയ്തു . മറ്റുള്ളവർക്ക് ഇരട്ടപ്പേരിടാൻ ബഹുകേമനായ സന്ദീപിന് കിട്ടിയ ഈ ആജീവനാന്ത  ഇരട്ടപ്പേര് പലരുടേയും ഉള്ളിന്റെയുള്ളിൽ എന്തെന്നില്ലാത്ത സന്തോഷം വാരി വിതറി. തേച്ചാലും മാച്ചാലും പോവാതെ ജീവിതാവസാനം വരെ ഈ പേരും കൂടെയുണ്ടാവട്ടെ എന്നാശംസിച്ചു കൊണ്ട് കഥ തുടരുന്നു…  

കൊല്ലവർഷം രണ്ടായിരത്തിയൊന്നിലെ ഒരു ഡിസംബർ മാസം - ലതായതു പ്ലസ് ടൂ പരീക്ഷാച്ചൂട് തലയ്ക്ക് പിടിക്കുന്നതിന് ഒരു രണ്ട് മാസം മുൻപുള്ള ഒരു ശനിയാഴ്ച്ച, കെമിസ്ട്രി ടീച്ചർ സ്മിതാമിസ്സും ബയോളജി  ടീച്ചർ സിൽജാമിസ്സും ലാബ്‌വർക്ക് തീർകാൻ ഞങ്ങളുടെ ഒരു ശനിയാഴ്ച പങ്കിട്ടെടുത്തു -  കാലത്ത് ഒൻപതര മുതൽ പന്ത്രണ്ടര വരെ രസതന്ത്രവും ഒന്നര മുതൽ നാലര വരെ ആനിമൽ പ്ലാനറ്റും, ഐ മീൻ ജീവശാസ്ത്രവും. ലാബിലുള്ള പഠനം സ്വതവേ ബോറടി കുറവായതിനാൽ കൃത്യം ഒൻപതു മണിക്കുതന്നെ ഞങ്ങൾ നാല്പത്തിരണ്ടു പേരും വടകരപ്പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന  പ്രകൃതി രമണീയത തുളുമ്പി നില്കുന്ന മൗണ്ട് വെള്ളാറാടിൻറെ ഉച്ചിയിലുള്ള ഞങ്ങളുടെ സ്വന്തം വിദ്യപ്രകാശ്‌ പബ്ലിക് സ്കൂളിന്റെ വോളീബോൾ ഗ്രൗണ്ടിൽ ഒത്തുകൂടി കത്തിയടി തുടങ്ങി.

രസന്ത്രം ലാബ് വളരെ രസമുള്ളതായിരുന്നു. മെത്തനോളും(വ്യാജ മദ്യം) എത്തനോളും(ഭക്ഷ്യയോഗ്യമായ മദ്യം) തമ്മിൽ എങ്ങനെ തിരിച്ചറിയാം എന്ന പഠനത്തിൽ മുഴുകിയിരിക്കുകയായിരുന്നു നമ്മുടെ വിപിൻ വേണു. ഒരു ശരാശരി വിദ്യാർഥിക്കുണ്ടാകുന്നതിനേക്കാൾ ഒരു നാലു മൈലിനപ്പുറത്തുള്ള സംശയരോഗത്തിനുടമയായ  ദീപക്കണ്ണന്  പഴംപൊരിയുടെ റ്റേസ്റ്റുള്ള ശീതള പാനീയം കെമിക്കൽസ് കൊണ്ടുണ്ടാക്കാൻ പറ്റുമോ എന്നായിരുന്നു സംശയം.  കളറുള്ള കെമിക്കൽസ് തപ്പി നടന്ന് ആസിഫും, ഇടയ്കിടെ ഒരോ റ്റെസ്റ്യൂബ് പൊട്ടിച്ച് ജിജുവും , ക്ലോറോഫോമിന്റെ കുപ്പിയെ ചുറ്റിപ്പറ്റി നിന്ന് ദീപുവും, കോച്ച് കാർട്ടർ എന്ന ഇംഗ്ലീഷ് സിനിമയുടെ കഥ ശംശീദിന് പറഞ്ഞുകൊടുത്ത് അസ്നാസും ബഹ്റൈനിൽ നിന്നും വരുന്ന വഴി പ്ലെയ്നിൽ നിന്ന് മുന്തിരിക്കുല പറിച്ച കഥയുമായി സീനത്തും   സമയം പതിയെ തള്ളിനീക്കിക്കൊണ്ടിരുന്നു. ഒരു പതിനൊന്നേമുക്കാലായപ്പോഴേക്കും കേശവന്റെ  ബീക്കറിൽനിന്നും  പൊടുന്നനെ പുകവരാൻ തുടങ്ങി. സൾഫ്യൂരിക് ആസിഡും അസറ്റിക്ക് ആസിഡും ഒരു ബീക്കറിൽ മിക്സ് ചെയ്ത് അതിൽ ഓറഞ്ച് കളറുള്ള എന്തോ ഒന്ന് കേശവൻ ഉറ്റിച്ചപ്പോ "ശൂ.." എന്നൊരു ശബ്ദത്തോടുകൂടി കുവൈത്തിലെ എണ്ണപ്പാടത്ത് അമേരിക്ക ബോംബിട്ടത് പോലുള്ള കറുത്ത പുകയും അതിനു പുറമേ ഒരു വൃത്തികെട്ട നാറ്റവും ലാബാകെ പടർന്നു പന്തലിച്ചു. ഞൊടിയിടയിൽ എല്ലാവരേയും പുറത്താക്കി ലാബും അടച്ചുപൂട്ടി സ്മിതാമിസ്സ് "കന്നിനെ കയം കാണിക്കരുത്. ഇന്ന് ഞാനത് പഠിച്ചു " എന്നും പറഞ്ഞ് ലേഡീസ് ഹോസ്റൽ ലക്ഷ്യമാക്കി നടന്നകന്നു. അതോടെ രസതന്ത്രത്തിന് ഒരു തീരുമാനമായി.

ഉച്ചയ്ക്ക് ഊണിനു സ്കൂൾ ക്യന്റീനിൽ നിന്നും സാമ്പാറും മുട്ടക്കറിയും ചോറുമടങ്ങുന്ന ത്രീ കോഴ്സ് മീൽ വയറു നിറയെ വെട്ടിവിഴുങ്ങി. പ്രാതലായലും ഊണായാലും അത്താഴമായാലും സാമ്പാർ ഇല്ലാത്ത ഒരു പരിപാടി ക്യാന്റീനിലില്ല. ഈ സാമ്പാറാണു വിദ്യപ്രകാശ്‌ ക്യാന്റീനിനെ വേറിട്ടു നിർത്തുന്നത്. കടയില്‍ നിന്ന് വാങ്ങുന്ന അതേപരുവത്തിലുള്ള ഒരു പറ്റം  പരിപ്പിന്‍ കുഞ്ഞുങ്ങള്‍   തിങ്ങിനിറഞ്ഞ് നീന്തിത്തുടിക്കുന്ന ഒരു മഹാസമുദ്രം. അതിൽ മമ്മൂക്കയുടെ ഗ്യാങ്ങ്സ്റ്റർ സിനിമ കാണാനിരുന്നവരെപ്പോലെ അങ്ങിങ്ങായി കുറച്ച് വെണ്ടക്കായും മുരിങ്ങാക്കായും തക്കാളിയും  ചിന്നഭിന്നമായി  ഉറങ്ങിക്കിടക്കുന്നു. പോഷകസമൃദ്ധമായ ഈ സാമ്പാറും മുട്ടക്കറിയുമായിരുന്നു വിദ്യപ്രകാശിലെ വിദ്യാർത്ഥികളുടെ പ്രധാന പ്രോട്ടീൻ സോർസ്. യുദ്ധത്തിനു പോയ ഗ്രീക്ക് ഭടന്മാരെപ്പോലെ അംഗവൈകല്യം സംഭവിച്ച കുറേ പുഴുങ്ങിയ  മുട്ടകളെ  ഉരുളക്കിഴങ്ങ് കഷണങ്ങിളിട്ടു വാറ്റിയകണക്ക് തോന്നുമെങ്കിലും ഈ മുട്ടക്കറി ഈസ് വെരി  വെരി റ്റേസ്റ്റീ. അമിതമായി കഴിച്ചാൽ  വീട്ടിൽ സ്വന്തമായി ഒരു ബയോഗ്യാസ് പ്ലാന്റ് തുടങ്ങാം എന്നൊരു ഗുണവും മെച്ചം. എനിവേയ്സ്, ലഞ്ചും കഴിച്ച് നേരെ ബയോളജി ലാബിലേക്ക് വെച്ചുപിടിച്ചു.

ലാബിന്റെ ആദ്യപകുതി യൂറിൻ ടെസ്റ്റ്‌, രണ്ടാം പകുതി ബ്ലഡ് ടെസ്റ്റ്‌. സിമ്പിളായിട്ടു പറഞ്ഞാൽ, എല്ലാവരും സ്വന്തം മൂത്രത്തിന്റെ ഒരു സാമ്പിൾ റ്റെസ്റ്റ്യൂബിൽ എടുത്തിട്ടു അതിൽ ആൽബുമിൻ ഉണ്ടോ എന്ന് ടെസ്റ്റ്‌ ചെയ്യുക. അത് കഴിഞ്ഞാൽ സ്വന്തം രക്തം ഒരു തുള്ളിയെടുത്ത്  സ്ലൈഡിൽ ഇട്ട് മൈക്രോസ്കോപ്പിലൂടെ നോക്കി അരുണരക്താണുക്കളേയും ശ്വേതരക്താണുക്കളേയും കണ്ടുപിടിക്കുക. ഇത്രേ ഉള്ളു കാര്യം. ഞങ്ങളെല്ലാവരും വാഷ്‌റൂമിൽ ചെന്ന് റ്റെസ്റ്റ്യൂബിൽ യൂറിൻ സാമ്പിൾ എടുത്തുവന്നു. ഒട്ടുമുക്കാൽ പേരും എസ്പെഷ്യലി പെൺപിള്ളേർ ഒരു ചമ്മലോടെയാണ് സാംപിളുമായി ലാബിലേക്ക് വന്നുകയറിയത് . അധികം വൈകാതെ ജാള്യതയൊക്കെ മറന്ന് എല്ലാവരും നിർദേശാനുസരണം ടെസ്റ്റ്‌ ആരംഭിച്ചു.

പഠിത്തതിനിടെ കല്യാണം കഴിച്ച നജ്മ ഹണിമൂണും കഴിഞ്ഞു ക്ലാസിൽ ആദ്യം വന്ന ദിവസമായിരുന്നു അന്ന്. യൂറിൻ സാമ്പിൾ പാതി നിറച്ച റ്റെസ്റ്റ്യൂബും വാനോളം ഉയർത്തിപ്പിടിച്ച് അതിലേക്ക് കണ്ണുംനട്ട് ഒന്നും  പിടികിട്ടാതെ സിൽജാമിസ്സിന്റെ അടുക്കലേക്ക് നടന്നുകൊണ്ടിരുന്ന നജ്മയോട് ദീപുവിന്റെ വകയൊരു ചോദ്യം - "എന്താ നജ്മേ, വല്ലോം തെളിഞ്ഞോ?". സാമ്പാറിന്റെ മണമുള്ള ഏമ്പക്കം വിട്ട് പാതിയുറക്കത്തിൽ മൂത്രം തിളപ്പിച്ചുകൊണ്ടിരുന്ന പുരുഷപ്രതാപികളും ഇതെങ്ങനെയെങ്കിലും തീർന്നുകിട്ടണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്ന സ്ത്രീജനങ്ങളും  ഒരു നിമിഷം ഒന്നടങ്കം ചിരിയിലാണ്ടു. ലജ്ജാവതിയായി തലതാഴ്ത്തി നജ്മയും എല്ലാവരേയും ഒന്ന് ചിരിപ്പിക്കാൻ കഴിഞ്ഞതിൽ കൃതാർത്ഥനായി  ദീപുവും ചിരിച്ചുഷാറായി. ഉറക്കപ്പിച്ചു പോയ ഞങ്ങൾ മെല്ലെ യൂറിൻ ടെസ്റ്റ്‌ പൂർത്തിയാക്കി ബ്ലഡ് ടെസ്റ്റിനു തയ്യാറായി നിന്നു.

"സൈലൻസ്…." സിൽജാ മിസ്സിന്റെ ആദ്യത്തെ ഉത്തരവ്.

"കീപ്‌ ദ സ്ലൈട്സ് റെഡി ഓണ്‍ ദ കൌണ്ടർടോപ്സ്". എല്ലാവരും സ്ലൈഡ് എടുത്ത്  മേശപ്പുറത്ത് തുറന്നു വെച്ചു.

"പ്രിക്ക് എനി ഓഫ് യുവർ ഫിംഗർ ടിപ് വിത്ത്‌ നീടില്സ്  പ്രൊവൈഡട്." പിന്നേ…,  ഇമ്മിണി പുളിക്കും … തന്നിരിക്കുന്ന സൂചി കൊണ്ട് സ്വന്തം വിരൽതുമ്പിൽ കുത്തി ചോര വരുത്താൻ. പറയാൻ എളുപ്പമാണ്, കുത്താൻ പേടിയുണ്ടായിട്ടല്ല, ഒരു ചെറിയ ഭയം. എത്ര ശ്രമിച്ചിട്ടും കുത്താൻ തോന്നുന്നില്ല. അവസാനം സിൽജാ മിസ്സു തന്നെ ഒരു പോംവഴി കണ്ടെത്തി -  എല്ലാവരും ഒരു പാർട്ട്‌ണറെ കണ്ടുപിടിക്കുക എന്നിട്ട് അന്യോന്യം പ്രിക്കി  സഹായിക്കുക. എല്ലാവരും സംഭവം ക്ലാപ്പടിച്ചു പാസാക്കി. സ്ത്രീജനങ്ങൾ പെട്ടന്നു തന്നെ അവരുടെ ഇടയിൽ നിന്നും ഓരോരുത്തരെ കണ്ടുപിടിച്ച് അന്യോന്യം പ്രിക്കി രക്തവുമെടുത്തു റ്റെസ്റ്റിങ്ങും തുടങ്ങി.

ഞങ്ങളുടെ ഇടയിൽ പക്ഷെ  കഥ മാറി. കുത്തിനോവിക്കൽ എന്നൊരു പ്രക്രിയയുടെ സാധ്യത മനസ്സിലാക്കിയ ചില ക്ണാപ്പന്മാർ അത് മുതലെടുത്ത് പരസ്പര സഹായം ഒരുതരം പകപോക്കലാക്കി മാറ്റി. പ്രിക്കാൻ ആസിഫിന് കൈ നീട്ടിക്കൊടുത്ത കേശവന്റെ നേർക്ക്‌ ചില സാമൂഹ്യദ്രോഹികൾ നടത്തിയ ആക്രമണത്തിന്റെ ഫലമായി തന്റെ അഞ്ചു വിരലുകളിൽ നിന്നും രക്തം പൊടിഞ്ഞു. ദർശാദിനും കിട്ടി കയ്യിലും കാലിലുമൊക്കെയായി ഒരു പത്തുപതിനഞ്ച് പ്രിക്ക്. വേളം പൂസിന് പാർട്ട്‌ണറായി കിട്ടിയത് ജിജുവിനെയാണ് - വേളം പൂസെന്ന പേര് സന്ദീപിന് വീണതിനു പിന്നിൽ താനാണെന്നുള്ള കാരണം കൊണ്ടാണോ എന്തോ എട്ടിന്റെ പണി കിട്ടുമെന്നുറപ്പായ ജിജേഷ് സൂചിയെടുത്ത് സ്വയം പ്രിക്കി വീരമൃത്യുവടയുകയും  വേളം പൂസിനെ നോക്കി ഒരു വളിച്ച ചിരിയും പാസാക്കി സ്വന്തം രക്തവുമായി നേരെ മൈക്രോസ്കോപ്പിനടുത്തേക്ക് വലിയുകയും ചെയ്തു. അല്പനേരം സ്വയം പ്രിക്കാൻ ശ്രമിച്ച് ഫലമില്ലാതെ വന്നപ്പോൾ ഇപ്പൊ വരാമെന്ന് പറഞ്ഞു വേളം പൂസ് സൂചിയുമെടുത്ത് പുറത്തേക്ക് നടന്നു.

ലാബ് ആവശ്യങ്ങൾകായി വച്ചിരുന്ന വെള്ളം കളയാൻ ബക്കറ്റുമായി സനൽ സുകുമാരാൻ പുറത്തിറങ്ങിയതിനു തൊട്ടു പിന്നാലെ വന്ന "പധക്കോം" ശബ്ദം കേട്ട്, വെള്ളം കളയുമ്പോൾ ഇത്രയും സൌണ്ട് ഉണ്ടാകേണ്ടതില്ലല്ലോ എന്ന് ചിന്തിക്കുകയും ഇനിയതല്ല സനൽ വെള്ളത്തിന്റെ കൂടെ ബക്കറ്റും എറിഞ്ഞുകാണും എന്ന് കരുതി പുറത്തിറങ്ങിയ ഞങ്ങൾ  കണ്ടത് ഞങ്ങൾക്കുണ്ടായിരുന്ന അതേ അമ്പരപ്പ് ഏഴടി നീളമുള്ള ആ ശരീരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന  കൊട്ടത്തേങ്ങ പോലുള്ള ആ  മുഖത്ത് ഫിറ്റ്‌ ചെയ്ത് ബക്കറ്റും വെള്ളവുമായി സനൽ ഞങ്ങളേയും നോക്കി നില്കുന്ന കാഴ്ച്ചയായിരുന്നു. ആ "പധക്കോം" ശബ്ദത്തിന്റെ ഉറവിടം അന്വേഷിച്ചു ചെന്ന ഞങ്ങളുടെ ശ്രദ്ധ ലാബിന്റെ പുറത്ത് വരാന്തയുടെ ഒരു മൂലയ്ക്ക് ക്യാന്റീനിൽ വിറക് കത്തിച്ചതിന്റെ ബാക്കി ചാരമിടുന്ന ഒരു കുഴിയിലേക്ക് തിരിഞ്ഞു. എന്തോ കനമുള്ള വസ്തു ഇട്ടതു പോലെ ചാരവും  പൊടിപടലങ്ങളും പുക പോലെ പുറത്തേക്ക് വമിച്ചുകൊണ്ടിരുന്നു. പൊടിപടലങ്ങളൊക്കെ ഒന്ന് സെറ്റില്ഡായപ്പൊ കണ്ട കാഴ്ച അപാരം തന്നെ!

വെട്ടിയിട്ട ചക്കപോലെ  ലാബിന്റെ മച്ചിൽ കണ്ണും നട്ട് ഇടത്തേ കൈയ്യും വലത്തേക്കാലും നോർത്തിലേക്കും ബാക്കിയുള്ളവ സൌത്ത് വെസ്റ്റിലേക്കും പോയിന്റ് ചെയ്ത്  ചാരക്കുഴിക്കുള്ളിൽ ചാരത്തിൽ കുളിച്ച് കിടക്കുന്നു നമ്മുടെ സ്വന്തം വേളം പൂസ്.

അബോധാവസ്ഥയിൽ "ഓ പോസിറ്റീവ്", "ഏ ബി നെഗറ്റീവ്" എന്ന് പുലമ്പിക്കൊണ്ടിരുന്ന വേളം പൂസിനെ ഉടൻതന്നെ  പൊടിതട്ടി ഗ്ലാമാറാക്കി സത്താർകാന്റെ വണ്ടിയിൽ വടകര ആശാ ഹോസ്പിറ്റലിൽ കൊണ്ടുത്തട്ടുകയും ചോദിച്ചവരോടൊക്കെ ഫാൻസി ഡ്രസ്സ് മത്സരത്തിൽ ഭസ്മം പൂശിയ ശിവനായി അഭിനയിച്ചോണ്ടിരുന്നപ്പൊ തലകറങ്ങിയതാണെന്ന് പറയുകയും    ഇരുപത്തിനാലു മണിക്കൂർ ഒബ്സർവേഷിനിൽ കിടത്തി പിറ്റേന്ന് വൈകിട്ട്  ഡിസ്ചാർജ്ജായതിനു ശേഷം  വീട്ടിൽ കൊണ്ടാക്കുകയും ചെയ്തു. ശേഷം    വീട്ടിൽ ഇളനീരും കുടിച്ച് ഒരാഴ്ച്ചത്തെ  ബെഡ് റസ്റ്റ്‌.

ചെറിയതോതിൽ  രക്തം കണ്ടാൽ തലച്ചുറ്റുന്ന അവസ്ഥയായ  ഹീമോഫോബിയയാണ്  വേളം പൂസിനെ അസ്വസ്ഥനാക്കി ലാബിന്റെ വരാന്തയിൽ കൊണ്ടെത്തിച്ചത്. സ്വൽപ്പം   ധൈര്യം സംഭരിച്ച് ടിയാൻ  വരാന്തയിലെ  തൂണും ചാരി നിന്ന് കണ്ണുമടച്ച് സൂചി കൊണ്ടു സ്വന്തം വിരൽ തുമ്പിൽ ഒരു ചെറിയ കുത്ത് കുത്തി - എല്ലാം ശുഭം - പക്ഷെ വിരലിൽ നിന്നും പൊടിഞ്ഞ ആ ഒരു തുള്ളി രക്തം കണ്ടപ്പൊ സംഭരിച്ചു വെച്ച ധൈര്യം എങ്ങോ പോയി, കൂടെ തന്റെ ബോധവും. കണ്ണു തുറന്നപ്പോൾ കാണുന്നത് തലയ്ക്കു മുകളിൽ കറങ്ങുന്ന ആശാ ഹോസ്പിറ്റലിലെ പൊടിപിടിച്ച വെള്ള ഫാനാണ്.

എന്തായാലും ഈ  സംഭവത്തോടുകൂടി വേളം പൂസ് വീണ്ടും  സ്കൂളിൽ ഫേമസായി. വേളം പൂസ് എന്ന പേരിനു പുറമേ സന്ദീപിന്റെ തൊപ്പിയിലെ ഒരു പൊൻതൂവൽ കൂടിയായി ഈ ബൊധക്കേടും ചാരക്കുഴിയും.  അതോടൊപ്പം "ഓടും പൂസ് ചാടും പൂസ് രക്തം കണ്ടാൽ നില്കും പൂസ് " പോലുള്ള കടംകഥകളും, " വേളം പൂസിനെ രക്തം കാണിച്ചു പേടിപ്പിക്കുന്നോ?" എന്നൊക്കെയുള്ള  പഴംചൊല്ലുകളും സംഭവത്തോടെ ഉടലെടുത്തു. അന്ന് മുതൽ ഇന്നുവരെ  ഞങ്ങളെല്ലാവരുടെയും  സ്കൂൾ ജീവിതത്തെ പറ്റിയുള്ള ചർച്ചകൾകിടയിൽ ഒരു സ്ഥിരം വിഷയമായി മാറി വേളം പൂസിന്റെ ചാരക്കുഴിയും ബോധക്കേടും.

വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം സിഇറ്റി എന്ജിനിയറിംഗ്  കോളേജിൽ അഡ്മിഷൻ കിട്ടിയ ദീപുവിന്റെ ഒരു കസിൻ കുശലാന്വേഷനത്തിനിടെ ദീപുവിനോട് ചോദിച്ചത്രെ " ദീപ്വേട്ടാ, ഇങ്ങളെ കൂടെ സ്കൂളിൽ പഠിച്ചതാണോ ഒരു സന്ദീപ്‌ കണ്ണൻ? ചങ്ങായി ഒരു ജാതി കച്ചറയാ. ജൂനിയേർസിനെ ഒക്കെ ഒടുക്കത്തെ റാഗ്ഗിങ്ങാ "

"ആര്, മ്മളെ വേളം പൂസോ? ഹാ ഹാ …. നീ പേടിക്കെണ്ട്രാ…. കൈ മുറിച്ച് കാണിച്ചാ മതി, ഓൻ ബോധം കെടും. "

വാൽകഷ്ണം - വിദ്യപ്രകാശ് പബ്ലിക്ക് സ്കൂളിലെ മഹത്തായ സാമ്പാറിനെ പറ്റി മുകളിലെഴുതിയിട്ടുണ്ടെങ്കിലും ഒരു ഗ്ലാസ് പാലും ഒരു കക്കിരിയും മാത്രം സേവിച്ച് ഉറങ്ങാൻ കിടന്നിരുന്ന പട്ടിണി നിറഞ്ഞ ബാംഗ്ലൂർ ജീവിതത്തിനിടയിൽ പല രാത്രികളിലും ആ സാമ്പാറിനെ ഞാൻ കൊതിയോടെ ഓർത്തുപോയിട്ടുണ്ട്.

-കടത്തനാടൻ
Mar 07, 2014

Tuesday, June 10, 2014

ഹാർലി ഡേവിഡ്സണ്‍

പുലർച്ചെ 5:30ന്  ഉറക്കത്തിൽ നിന്നും ഞെട്ടിയെണീപ്പിച്ചുകൊണ്ട് ഒടിയന്റെ ഫോണ്‍കോൾ. ഇവനെന്താ ഈ നേരത്തെന്നു അമാന്തിച്ച് ആൻസർ ചെയ്തു

" എന്താടാ ഒടിയാ ? " ഒരുറക്കപ്പിച്ചോടെ ഞാൻ ചോദിച്ചു.

" നീ ഉറങ്ങുകയായിരുന്നോ? "

" ഉം…"

"അവിടെയിപ്പൊ എത്രയാ സമയം ? "

" രാവിലെ അഞ്ചര " .

" സോറിയളിയാ, ഞാനറിഞ്ഞില്ല "

ആ ക്ണാപ്പനു സമയമറിയാഞ്ഞിട്ടല്ല. ഇൻഫോസിസിൽ അവനിരിക്കുന്ന ഡസ്കിനു മുൻപിൽ വലിയൊരു ഡിജിറ്റൽ ക്ലോക്കുണ്ട് - ഏതു കണ്ണുപൊട്ടനും കാണാൻ പാകത്തിലൊരെണ്ണം - ഞാനും അതിനുമുന്നിലിരുന്ന് ഒരു മൂന്നു വർഷം പയറ്റിയതാണെല്ലൊ? അതിൽ മുമ്മൂന്നു സെക്കൻറ് കഴിയുമ്പോഴും ചുവന്ന വലിയ അക്ഷരത്തിൽ എഴുതുക്കാണിക്കും - "ബാംഗ്ലൂർ, ഡൽഹി, മുംബൈ, ചെന്നൈ - 05:00 പി എം", "മോസ്കോവ് - 3:30 പിഎം", "പാരിസ്, ആംസ്റ്റർഡാം, ഫ്രാങ്ക്ഫർട്ട് - 01:30 പിഎം", " ലണ്ടൻ - 12:30 പിഎം" "യുഎസ്/കാനട സെൻട്രൽ റ്റൈം - 05:30 എ എം", "റിയോ ഡി ജെനേറോ - 08:30 എ എം ", "ടോകിയോ - 08:30 പിഎം" എന്നിങ്ങനെ. അകത്തൊന്നുമില്ലാത്ത ആ തലയൊന്നുയർത്തി അതിന്മേൽ ജന്മനാ ഫിറ്റ് ചെയ്‌തുവെച്ചിരിക്കുന്ന  ജഗദീഷിന്റേതു പോലുള്ള ആ ഉണ്ടക്കണ്ണ്  തുറന്ന്  ആ ക്ലോക്കിലേക്ക് നോക്കിയാൽ ഇവിടുത്തെ സമയം കൃത്യമായറിയാം ആ കോപ്പന് പക്ഷേ ഇതിപ്പോ  ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേൽപ്പിക്കാൻ തുനിഞ്ഞിറങ്ങിയതുകൊണ്ട് അനുഭവിച്ചല്ലേ മതിയാകൂ.

പണ്ടാരക്കാലാ, ഒരു പത്തു ദിവസം വയറിളക്കവും ചർദിയും വന്ന് ഉറക്കംകിട്ടാതെ നീ കഷ്ട്ടപ്പെടുമെടാ എന്ന് അവനെ മനസ്സിൽ  ശപിച്ചുകൊണ്ട് ഞാൻ ഒടിയനോട് വിളിച്ചതിന്റെ ഉദ്ദേശം ആരാഞ്ഞു .

"എടാ ജയാ...,  നീ മണ്ണുവിന്റെ ഫേസ്ബുക് പ്രൊഫൈൽ പിക്ചർ കണ്ടോ?"

"ഇല്ല.... എന്തേയ്?"

"യേയ് ഒന്നുമില്ല. നീ എഴുന്നേൽകുമ്പോൾ മണ്ണുവിന്റെ ഫേസ്ബുക് പ്രൊഫൈൽ പിക്ചർ നോക്ക്. എന്നിട്ടെന്നെ വിളിക്ക്"

"ശരി....."

ഫോണ്‍ കട്ടുചെയ്ത് ഞാൻ  തിരിച്ച് പുതപ്പിനടിയിലേക്കു ചുരുണ്ടു.

പതിവുപോലെ ഞാൻ അന്നും വൈകിയാണ് എഴുന്നേറ്റത്, വൈകിയാണ് പല്ല് തേച്ചതും കുളിച്ചതും, വൈകിയാണ് ഓഫീസിലെത്തിയതും, വൈകിയാണ് മാനേജരുടെ വായിൽ നിന്നും തെറികേട്ടതും. അഭിമാനഭൂരിതമാകുന്ന ആ നിമിഷങ്ങൾ. എല്ലാ ഐറ്റി ജീവനക്കാരുടേയും ദിവസം തുടങ്ങുന്നതും  അവസാനിക്കുന്നതും മാനേജെർമാരുടെ ഈ തെറിയിലാണെന്ന് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ? ആദ്യമൊക്കെ എനിക്ക് വലിയ വിഷമമായിരുന്നു. പിന്നെയൊരിക്കൽ ആകസ്മികമായി അയാളുടെ മാനേജർ അയാളെ പച്ചയ്ക്ക് തെറിവിളിക്കുന്നത് കേട്ടപ്പോൾ ഞാൻ നിന്നനിൽപ്പിൽ  ധൃതകിതപുളകിതനായി. ആ സീൻ ഓർകുമ്പോൾ ഇന്നും മനസിനുള്ളിൽ എന്തെന്നെന്നില്ലാത്ത സന്തോഷം.

എനിവേസ്, ഉച്ചയ്ക്ക് ലഞ്ച്ബ്രേക്കിനു ഞാൻ മണ്ണുവിന്റെ  ഫേസ്ബുക് പ്രൊഫൈലിൽ ഒന്ന് കയറി നോക്കി സംഭവം എന്താണെന്ന് പറയുന്നതിന്  മുൻപ് ഒരു ചെറിയ ഫ്ലാഷ്ബാക്ക് (എല്ലാവരോടും  ബ്ലാക് ആൻഡ്‌ വൈറ്റിൽ വായിക്കാൻ വിനീതമായി അപേക്ഷിക്കുന്നു)

സുജിത്ത് മണ്ണുവായതെങ്ങെനെയെന്നറിയില്ല - അത് ഞാൻ വായനക്കാരുടെ ഭാവനയ്ക്ക് വിട്ടുതരുന്നു.  ഇൻഫോസിസിൽ ഒരുമിച്ചു കയറിയതാണ് സനൂപും പുഷ്പനും ജേക്കബ്ബും ഞാനും മണ്ണുവും ഒടിയനും ജുബിത്തുമുൾപടെ  മുപ്പതുപേർ. ട്രെയിനിംഗ് കഴിഞ്ഞ് ഓരോരുത്തരായി ഒരോ പ്രോജക്ടിലേക്ക് മാറി. ഓരോ മണിക്കൂറിലും രണ്ട് കോഫീ ബ്രേക്കിനെകിലും പോകുന്ന ഒടിയന് കമ്പനിക്ക് കൂടെപ്പോകുന്ന ഗൊളീഗ്സ് മാത്രമായിരുന്നില്ല ഞാനും മണ്ണുവും സനൂപും  - ആത്മമിത്രങ്ങളായിരുന്നു ഞങ്ങൾ.

മണ്ണുവിന്റെ ആകെയുള്ളൊരു വീക്നെസ് ആണ് തായ്‌ മസ്സാജ് - ലതായത് തായ്ലാൻഡിൽ തായ് സുന്ദരിമാർ ചെയ്യുന്ന മസ്സാജ് ഉൾപടെയുള്ള സുഖചികിത്സ. പക്ഷെ ജനിച്ചത് കണ്ണൂരിലായതുകൊണ്ട് വിശ്വം കുരിക്കളുടെ ചവിട്ടിയുഴിച്ചിൽ അനുഭവിക്കാനുള്ള യോഗം മാത്രമെ പുള്ളിക്കുണ്ടായിരുന്നുള്ളൂ. കുതിരക്കുളമ്പു പോലെ തഴമ്പിച്ച കാലുകൾ കൊണ്ട് വിശ്വം കുരിക്കൾ വർഷാവർഷം കർകിടക മാസത്തിൽ ചെയ്തുവരുന്ന ഉഴിച്ചിൽ ചികിത്സയെക്കാൾ നല്ലത് കേരളാ പോലീസിന്റെ ഉരുട്ടിതിരുമ്മലാണെന്നാണ്   സുഖചികിത്സ കഴിഞ്ഞ് നടുവൊടിഞ്ഞ  രോഗികൾ നാടാടെ പറഞ്ഞുപരത്തിയിരുന്നത്. ആ കാലുകളുടെ അടിയിൽ നിന്നും സ്വന്തം പുറം പാളീസായിക്കൊണ്ടിരിക്കുമ്പോഴും എന്നെങ്കിലുമൊരിക്കൽ തായ്ലാൻഡിലെത്തുമെന്നുള്ള വിശ്വാസത്തിൽ മണ്ണു വേദന കടിച്ചുപിടിച്ച് അലമുറയിട്ടുകരഞ്ഞു.

ആയിടയിലാണു എനിക്ക് കാനടയിലേക്ക് വിസ കിട്ടുന്നത്. എല്ലാവരേയും പോലെ ഒരു നാല് പെഗ്ഗിൻമേൽ ഗുഡ്ബയ് പറഞ്ഞ് ഞാനിങ്ങ് കയറി. തായ് വിസയ്ക്കു കാത്തിരിക്കുകയായിരുന്ന മണ്ണു തായ്ലാൻഡിൽ പോകാനുള്ള തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു - പാവാടയുടുത്ത് ഫുട്ബാൾ കളിക്കാനും, മുട്ടുകുത്തിയിരുന്നു വെള്ളേപ്പം കഴിക്കാനും, ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ജ്യൂസ് കുടിക്കാനുമൊക്കെ സെല്ഫ് ട്രെയിൻ ചെയ്യുകയും ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എന്നോണം ബാംകോക്ക് യൂനിവേർസിറ്റിയുടെ 'മുപ്പതു ദിവസംകൊണ്ട് തായ്‌ ഭാഷ പഠിക്കൂ' എന്ന പുസ്തകം വിമാനമാർഗം പറത്തിവരുത്തി മനസ്സിരുത്തി പഠിക്കാനും മറന്നില്ല. നിലം തൊടാതെയുള്ള കുങ്ഫൂ അഭ്യാസവും പഠിക്കണമെന്നുണ്ടായിരുന്നു - അതിനിറങ്ങിപ്പുറപ്പെട്ട് അവസാനം പത്തു ദിവസം നിലം തൊടാതെ ആശുപത്രിയിലും കിടന്നത്രെ. കാത്തിരുന്ന് കാത്തിരുന്ന് അവസാനം വിസയടിച്ചു വന്നപ്പോ അത് അമേരിക്കയിലേക്കുള്ളതായിരുന്നു. തായ്‌ വിസ തായോ എന്ന് പറഞ്ഞു പ്രോജക്റ്റ് മനേജരുടെ ഓഫീസിൽ നിന്നും കരഞ്ഞുകൊണ്ടിറങ്ങിയ മണ്ണുവിനെ തായ്‌ മസ്സാജ് തായ്ലാൻഡിൽ നിന്നും അന്യം നിന്നു പോകുന്ന ഒരു കലയാണെന്നും അതിപ്പോൾ അമേരിക്കയിലാണ് കൂടുതൽ സുലഭമെന്നും ഒടിയൻ പറഞ്ഞാശ്വസിപ്പിച്ചതിന്റെ ഫലമായി പിറ്റേന്നു തന്നെ അമേരിക്കൻ തായ്‌ മസ്സാജ് സ്വപ്നം കണ്ട് ചിക്കാഗോയിലേക്ക് കമ്പനിച്ചിലവിൽ  വണ്ടി കയറി. ആ വകുപ്പിലും കിട്ടി ഒടിയനു നാല് പെഗ്ഗും പിന്നെ ചിരിച്ച കോഴിയും പിച്ചാത്തിയും(പൊരിച്ച കോഴിയും ചപ്പാത്തിയും).

ഇനി കളറിൽ വായിച്ചോളൂ -    ഫ്ലാഷ്ബാക്ക് തീർന്നു

ഫേസ്ബുക്കിൽ കയറി മണ്ണുവിന്റെ പ്രൊഫൈൽ പിക്ചർ നോക്കിയപ്പോ സത്യത്തിലൊന്ന് ഞെട്ടി - ലഡ്ഡുവിൽ ഉണക്കമുന്തിരി വെച്ചമാതിരി മണ്ണു  ഒരു ഹാർലി ഡേവിഡ്സണ്‍ മോട്ടോർസൈക്കിളിൽ  ഞെളിഞ്ഞിരിക്കുന്നു - ചീനമണ്ണ് പാത്രത്തിൽ രണ്ട് നെയ്യപ്പം വെച്ചപോലെ ഒരു കൂളിംഗ് ഗ്ലാസും മുഖത്ത് ഫിറ്റ്‌ ചെയ്ത്  'വെള്ളാനകളുടെ നാട്ടിൽ' എന്ന സിനിമയിൽ പപ്പു റോഡ്‌ റോളറിൽ ഇരിക്കുന്ന അതെ പോസിൽ.  പിന്നെ ഒടിയനെ ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേല്പിച്ച് ചോദിച്ചപ്പോഴാണ് കാര്യം മനസ്സിലായത് - മണ്ണുവും അവന്റെ അമേരിക്കൻ ഫ്രെണ്ട്സും ചിക്കാഗോയ്ക്കടുത്ത് മിൽവാക്കിയിൽ ഹാർലി ഡേവിഡ്സണ്‍  മ്യുസിയം കാണാൻ പോയപ്പൊ  മ്യൂസിയത്തിലെ സ്റ്റുഡിയോവിൽ കയറി എടുത്തതാണത്ത്രെ മേല്പറഞ്ഞ ഫോട്ടോ. അത് രണ്ടീസം കഴിഞ്ഞപ്പോ അവർ അവനു ഇമെയിൽ ചെയ്തു കൊടുത്തത്രെ. നാട്ടിലുണ്ടായിരുന്നപ്പോ എന്റെ സ്വന്തം ബുള്ളറ്റിൽ ഞാൻ പറക്കുന്ന എന്റെ ഫേസ്ബുക് പ്രൊഫൈൽ പിക്ചറിന്  മണ്ണുവിന്റെ ഹാർലി ഡേവിഡ്സണ്‍ ഫോട്ടോ സ്വല്പം മങ്ങലേല്പിച്ചോ എന്ന ചിന്ത എന്നെ കടന്നാക്രമിച്ചു.

പിന്നെ ഒട്ടും ആലോചിച്ചില്ല. അപ്പൊത്തന്നെ ഇന്റർനെറ്റ് ഫോണെടുത്ത് മണ്ണുവിന്റെ സെൽഫോണിൽ ഒരു വിളി.

"ഹലോ "

"മേ ഐ സ്പീക് റ്റു  സുജിത്ത് ?"

"യാാ .... ദിസ്‌ ഈസ്‌ ഹീ .... യാാ സുജിത്ത് "

"സുജിത്ത്, ഗുഡ് അഫ്റ്റർനൂണ്‍. ദിസ്‌ ഈസ്‌ പോൾ സെർബിയ ഫ്രം ഹാർലി ഡേവിഡ്സണ്‍ "

പറ്റാവുന്നതുപോലെ അല്പം യുറോപ്പിയൻ ശൈലി ഇടകലർത്തിയ ഇംഗ്ലീഷിൽ   ഞാൻ ഹാർലി ഡേവിഡ്സണ്‍ മ്യൂസിയത്തിൽ നിന്നും പോൾ സെർബിയയാണെന്നും. അവിടെ സന്ദർശിച്ചതിനു നന്ദി പറയാൻ വിളിച്ചതാണെന്നും, അടുത്ത വർഷം റിലീസ് ചെയ്യാനിരിക്കുന്ന പുതിയ 1200 സിസി ഹാർലി ഡേവിഡ്സണ്‍ ബൈക്കിലോരെണ്ണം കമ്പനി നറുക്കെടുപ്പിലൂടെ ഫാൻസിനു സമ്മാനമായി നല്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആ നറുക്കെടുപ്പിൽ സുജിത്തിന്റെ പേര് ചേർത്തിട്ടുണ്ടെന്നും സന്തോഷപൂർവം അറിയിച്ചു. ഞങ്ങൾ നിങ്ങൾക്ക് അയച്ചുതന്ന ഫോട്ടോയുടെ കോപ്പിറൈറ്റ് ഹാർലി ഡേവിഡ്സണ്‍ കമ്പനിയുടേതാണെന്നും അതിനാൽ ഇന്ടലെക്ച്ച്വൽ പ്രോപ്പർട്ടി റൈറ്റ്സിനെ മാനിച്ച് ആ ഫോട്ടോ ആവശ്യാനുസരണം സുജിത്തിന് പ്രിൻറ് ചെയ്യാൻ അവകാശമുണ്ടെന്നും പക്ഷേ ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ അപ്-ലോഡ് ചെയ്യരുതെന്നും അപേക്ഷിച്ചു. മ്യൂസിയം സന്ദർശിച്ചതിനു വീണ്ടും നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഫോണ്‍  വെച്ചു, കുറേ 'യാ യാ' യും താങ്ക്യുവും പറഞ്ഞുകൊണ്ട് മണ്ണുവും.                 

 പിറ്റേന്ന് കാലത്ത്  ദേ വരുന്നു ഒടിയന്റെ ഫോണ്‍.

" നീയാണോ ഈ പോൾ സെർബിയ ? "

" മണ്ണു വിളിച്ചു, ല്ലേ? എങ്ങെനുണ്ട് ? "

" അവനോടിതു വേണ്ടായിരുന്നു. അവനിതറിഞ്ഞാൽ നിന്നെ തല്ലിക്കൊല്ലും "

മണ്ണു ഒടിയനെ വിളിച്ച് വള്ളിപുള്ളി വിടാതെ പോൾ സെർബിയ ഫോണിൽ പറഞ്ഞതു മുഴുവൻ ചർദിച്ചത്രെ. ഹാർലി ഡേവിഡ്സണ്‍ ബൈക്കിലിരിക്കുന്ന ഫോട്ടോയുടെ ഒരു കോപ്പി മണ്ണു ഒടിയന്  അയച്ചുകൊടുത്തിരുന്നു. അത് ഫേസ്ബുക്കിലിടരുതെന്ന അപേക്ഷയോടൊപ്പം ഒരു ഡയലോഗും - " ആ ബൈക്ക് എനിക്ക് തന്നെ കിട്ടുമൊടിയാ ….. ഞാൻ മുത്തപ്പന് രണ്ട് കുപ്പി കള്ള് നേർന്നിട്ടുണ്ട് "

മണ്ണു ഫേസ്ബുക് പ്രൊഫൈൽ പിക്ചർ മാറ്റി പകരം ഏതോ അലവലാതി റെസ്റ്റോറെന്റിൽ കുറേ സായിപ്പന്മാരോടൊപ്പമിരുന്ന് വായിൽ കൊള്ളാത്ത ഒരു ആനബർഗറും കടിച്ചിരിക്കുന്ന ഒരു ഫോട്ടോ അപ് ലോഡ് ചെയ്യുകയും  മിൽവാക്കി ട്രിപ്പിന്റെ മൊത്തം ആൽബം ഫേസ്ബുക്കിൽ നിന്ന് ഡിലീറ്റ് ചെയ്യുകയും തന്റെ ജീവിതാഭിലാഷമായ തായ്‌ മസ്സാജിനു വെച്ചിരുന്ന നാനൂറു ഡോളറിനു ഹാർലി ഡേവിഡ്സണ്‍റ്റെ ഒരു ഓറഞ്ചു ലെതർ ജാക്കറ്റും റേയ് ബാൻ കൂളിംഗ് ഗ്ലാസ്സ് മേടിക്കുകയും എല്ലാ മാസവും ഇരുപതു ഡോളർ ഫീസ്‌ കൊടുത്ത് ചികാഗോ മോട്ടോർസൈക്കിൾ  റൈഡേർസ് ക്ലബ്ബിന്റെ പ്രീമിയം മെമ്പർഷിപ്പുമെടുക്കുകയും ചെയ്തു. അതിനിടയിൽ അമേരിക്കൻ ടൂ വീലർ ലൈസന്സും ഒപ്പിച്ചുവത്രെ. എട്ടോടിക്കുമ്പോൾ പോലും ആ പാവമറിഞ്ഞില്ല, കിട്ടിയത് എട്ടിന്റെ പണിയാണെന്ന്.      

എന്നും കാലത്ത് ഹാർലി ഡേവിഡ്സണ്‍ ഇന്ന് കിട്ടും നാളെ കിട്ടും എന്ന  പ്രതീക്ഷയോടുകൂടി പോൾ സെർബിയയുടെ ഫോണ്‍കോളും കാത്ത്  അങ്ങ് ചിക്കാഗോയിലെ അപ്പാർട്ട്മെന്റിലെ  ഭിത്തിയിൽ ഒട്ടിച്ചുവെച്ച തന്റെ ആ ജാംഗ് ഫോട്ടോയും കണികണ്ടുണർന്നുകൊണ്ടിരിക്കുന്നു   നമ്മുടെ പാവം മണ്ണു. ജീവിതത്തിലേക്ക് ഹാർലിയെ വരവേല്കാനുള്ള മണ്ണുവിന്റെ തയാറെടുപ്പുകൾ ഇവിടെയൊന്നുംക്കൊണ്ടവസാനിക്കുന്നില്ല.    
    

വാൽ  : ഇത് പോസ്റ്റുന്നതോടൊപ്പം മണ്ണുവിന്റേയും ഒടിയന്റേയും തെറിയോടുകൂടിയുള്ള ഫോണ്‍കോൾ ഉടനടി  പ്രതീക്ഷിച്ചുകൊണ്ട് ഞാനിവിടെ ഇരിക്കുന്നു!!!      

Thursday, June 5, 2014

ഗിറ്റാറിസ്റ്റ്

"സംഗീതം അനന്തസാഗരമാണ്. അതിൽ ഗിറ്റാറാകുന്ന അറബിക്കടലിന്റെ തീരത്ത് വള്ളിട്രൗസറുമിട്ട്  പട്ടംപറത്തിക്കളിക്കുന്ന വെറുമൊരു  പീക്കിരിപ്പൈല് തന്നെടേ  ഞാൻ "

- യൂജീൻ മാർട്ടിൻ, ഗിറ്റാറിസ്റ്റ്, 2012.


സ്വദേശം തിര്വന്തോരം! പാസ്പോർട്ടിൽ അച്ചടിച്ച പേര് യൂജീൻ മാർട്ടിൻ. മലയാളി സുഹൃത്തുകൾക്ക് ലവൻ ജാംഗോ, ഗുജറാത്തി സഹമുറിയൻമാർക്ക്‌ അവൻ യൂജിയോ പട്ടേൽ, ബംഗാളികളുടെ ഇടയിൽ അവൻ യൂജൻ ഘോഷ്, മക് ഡൊണാൾഡ്സിലെ ഫിലിപ്പീനികൾക്ക് അവൻ യൂ... മാ..., മെക്സിക്കൻ സർകിളിൽ ലവൻ യൂഹാനിയോ പെരേര എന്നിങ്ങനെ പോകുന്നൂ കുഞ്ഞാടിന്റെ വിശേഷണങ്ങൾ. മൊത്തത്തിൽ ജഗദീഷിന്റെ ഒരു എച്ചുസ് മീ ലുക്കും, കണ്ണ് പറ്റാതിരിക്കാൻ ഒരു ഗ്രേ കളർ കോട്ടും പിങ്ക് ടൈയ്യും. തൊണ്ണൂറ്റിയൊമ്പതു രൂപാ തൊണ്ണൂറ്റിയഞ്ചു പൈസയുടെ ഒരു ബാറ്റാ ഷൂസും, കമ്പനി പെയിന്റിന് കോണ്‍ട്രാസ്റ്റായി തൂവെള്ള കളറുള്ള കോൾഗേറ്റ് പല്ലും, അതേ കളറുള്ള ഒരു വെള്ള ബെൽറ്റും, പൂച്ചയുമായി മല്പിടുത്തം നടത്തിയതുപോലുള്ള മാന്തിപ്പറഞ്ഞ ഒരു ജീന്സും, ഒരു പോളോ തൊപ്പിയും, പോരാത്തതിനു പുറത്തു തൂക്കിയിട്ടിരിക്കുന്ന  തന്നോളം വലുപ്പമുള്ള ഒരു ഗിറ്റാറും, കയ്യിൽ എടുത്താൽ പൊന്താത്ത ഒരു ക്യാനണ്‍ ക്യാമറയും - ഒട്ടുമുക്കാൽ സമയത്തും ഇന്ത രൂപത്തിൽ കാണപ്പെടുന്ന യൂജീൻ മാർട്ടിൻ ആരെങ്കിലും ചാകാൻ കിടക്കുകയാണെങ്കിൽ പോലും, " ഡോണ്ട് വറി ബഡ്ഡി, വി വിൽ ഫിഗർ ഇറ്റ്‌ ഔട്ട് " എന്ന ഒരു ഡയലോഗും കാച്ചി ഗിറ്റാർ വായനയിൽ മുഴുകിയിരിക്കും. ഈ  ഗിറ്റാർ വായനയുടെ മഹത്വം ഒന്നുകൊണ്ടു മാത്രമാണ് കുറച്ചുകാലം തന്റെ സഹമുറിയനായ അജിത്‌ മാത്യു അദ്ദേഹത്തിൻറെ മൊത്തം സമ്പാദ്യം മുഴുവനുമുപയോഗിച്ച് അതിനു മുകളിൽ കൊള്ളപ്പലിശയ്ക്ക് ലോണുമെടുത്ത് ഒരു വീടുമേടിച്ച് സ്വസ്ഥമായി അങ്ങോട്ട് താമസം മാറിയത്. യൂജീന്ന് എപ്പോ വേണമെങ്കിലും അജിത്തിന്റെ വീട്ടിൽ കയറിച്ചെല്ലാം, പക്ഷേ ആ ഭവനത്തിൽ യൂജീന്റെ ഗിറ്റാറിന് ആജീവനാന്ത കാലം വിലക്കുണ്ട്.

പാട്നയിലെ  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ നിന്ന് കുക്കറി ആൻഡ്‌ ഫുഡ് മാനേജ്മെന്റ്  കോഴ്സ് കഴിഞ്ഞ് ഇങ്ങ് കാനടയിലേക്ക് പറന്ന് ഈ പട്ടണത്തിലെ  ഒരേയൊരു പഞ്ചനക്ഷത്ത്ര ഹോട്ടലായ ഡെൽറ്റാ ഹോട്ടലിൽ കയറിപ്പറ്റി നക്ഷത്രമെണ്ണിക്കൊണ്ടിരിക്കുകയാണ് കക്ഷിയുടെ തൊഴിൽ. ചീഫ് ഷെഫ് ആവണമെന്നുള്ള അതിയായ മോഹം ഉള്ളിലൊതുക്കി  ജനറൽ ട്രെയിനിയായി  ഒരു വർഷത്തെ പ്രൊബേഷൻ പീര്യഡും  തള്ളിനീക്കി  പ്രൊമോഷനു വേണ്ടി കാത്തിരിക്കവെ തന്റെ ആത്മാർത്ഥ സുഹൃത്തായ സുഭാഷിന്റെ വാക്കുകൾ മാനിച്ച് ആരും ഇല്ലാത്ത നേരം നോക്കി കിച്ചണിൽ കയറി ഒരു ഇറ്റാലിയൻ പാസ്താ ഡിഷ്‌  ഉണ്ടാക്കി വെള്ളക്കാരൻ മാനേജർ ഇയാൻ ജോണ്‍സണ്ണു കൊടുത്തു - ഇംപ്രസ് ചെയ്യിക്കാൻ. പാസ്ത വായിൽ വെച്ചതും സായിപ്പു യൂജീൻനെ കെട്ടിപ്പിടിച്ച് അപ്പൊത്തന്നെ ബാങ്ക്വറ്റ് മാനേജർ തസ്തികയിലേക്ക് പ്രൊമോഷൻ ലെറ്റർ കൊടുത്തൂ, എന്നിട്ടൊരു താക്കീതും, "മേലാൽ കിച്ചണിന്റെ ഭാഗത്തൊന്നും കണ്ടുപോകരുത്."  ഒടുവിൽ ഈ ഐഡിയ പറഞ്ഞുതന്ന സുഭാഷിനെ മനസ്സിൽ ധ്യാനിച്ച്  കിച്ചണിലെ അടുപ്പിൻറെ ഖബറിൽ  ഒരു പിടി പാസ്ത വാരിയിട്ട് യൂജീൻ ബാങ്ക്വറ്റ് ഹാളിലേക്ക് നടന്നകന്നു.

പശ്ചാത്ത്യ സംഗീതം സ്വല്പം ഹിന്ദുസ്ഥാനിയിൽ അരച്ചുകലക്കി   അവിയൽ പരുവത്തിൽ മൂന്നു ടേബിൾസ്പൂണ്‍ വീതം നാലുനേരം സേവിച്ചിരുന്ന യൂജീനിനു ഒരു ന്യൂ ജെനറേഷൻ ബാൻഡ് തുടങ്ങണം എന്ന കലശമായ ആഗ്രഹം പണ്ട് പത്താം ക്ലാസ് കഴിഞ്ഞ് ഇനി പ്ലസ് ടൂവിനു പോണോ അതോ ഗൾഫിൽ പോകണോ അതോ എന്തെങ്കിലും ബിസിനെസ്സ് തുടങ്ങണോ എന്ന് ചിന്തിച്ച് കണ്‍ഫ്യുസ്ഡായി ശംഖുമുഖത്തുകൂടെ കപ്പലണ്ടി തിന്ന് തേരാപ്പാര നടക്കുന്ന കാലം തൊട്ട് തുടങ്ങിയതാണ്. ആ ആഗ്രഹത്തിന്റെ കടയ്കലിൽ കിട്ടിയ ആദ്യത്തെ വെട്ടാണു കാനടയിലേക്കുള്ള വരവ്. ഇവിടെ വന്ന് സമനാഗ്രഹമുള്ള ഒന്നുരണ്ട് പൈലുകളെ പരിചയപ്പെട്ടപ്പൊ ആഗ്രഹസാക്ഷാത്കാരത്തിനു ഒന്നുകൂടെ പരിശ്രമിച്ചാൽ കൊള്ളാമെന്നു തോന്നി. കാലത്ത് ഒരു രണ്ട് മണിയോടുകൂടി നൈറ്റ് ഷിഫ്റ്റും കഴിഞ്ഞ് വിട്ടിലേക്ക്‌ ഡ്രൈവ് ചെയ്യും വഴി ഏതെങ്കിലും കൊള്ളാവുന്ന ലോഹഗാനം(മെറ്റൽ സോങ്ങ്) റേഡിയൊയിൽ കേട്ടാൽ പിന്നെ വീട്ടിലെത്തിയപാടേ ഗിറ്റാറെടുത്ത് വായന തുടങ്ങും. അധികം വൈകാതെ ഗുജറാത്തി സഹമുറിയൻമാർ യുജീന്നേയും ഗിറ്റാറിനേയും ബാത്ത്‌റൂമിൽ  പൂട്ടിയിടും. നേരം വെളുക്കുവോളം സ്ഥലകാല ബോധമില്ലാതെ യൂജീൻ അവിടിരുന്നു ഗിറ്റാർ വായിച്ചോളും. പിന്നൊരു  രണ്ടു മാസം ഗിറ്റാറിനും സഹമുറിയൻമാർക്കും സ്വസ്ഥത. ഇതിങ്ങനെ ഇടയ്കിടെ ആവർത്തിച്ചുകൊണ്ടിരുന്നു. വല്ലപ്പോഴും മാത്രമായതു കൊണ്ട് ഗിറ്റാറുകൊണ്ട് തലക്കടിയേറ്റ് മരിച്ച വല്ല റോക്ക് ഗിറ്റാറിസ്റ്റിന്റെ  ബാധകയറുന്നതാണോ എന്ന പേടിയും സഹമുറിയന്മാർക്ക് തോന്നിത്തുടങ്ങിയിരുന്നു.
                     
അങ്ങനെയിരിക്കെയാണ് 2012  ക്രിസ്ത്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജോസേട്ടൻ ഇവിടുള്ള മലയാളികളേയൊക്കെ വിളിച്ച് ഒരു മീറ്റിങ്ങ് കൂടിയത്. വന്നവർകൊക്കെ ഓരോ പണി കിട്ടി, കൂട്ടത്തിൽ യൂജീനിനും - മലയാളത്തിൽ ഒരു ഗാനമേള ആൻഡ്‌ ക്വയർ തട്ടിക്കൂട്ടണം - ചുരുക്കത്തിൽ പറഞ്ഞാൽ ഒരു മിനീ സംഗീതസംവിധാനം - ഒന്നിനു പുറകേ ഒന്നൊന്നായി യൂജീനിന്റെ മനസ്സിൽ പൊട്ടി, ഒരു പതിനഞ്ചെണ്ണം വീതം - മഞ്ഞയും ചോപ്പും ഓറഞ്ചും കളറുള്ള ലഡ്ഡു. 

ക്രിത്യനിഷ്ഠയ്ക്ക് പേരുകേട്ട യൂജീൻ പിറ്റേന്ന് മുതൽ ജീവിതത്തിലാദ്യമായി  കറക്റ്റ് സമയത്ത് പള്ളിയിലെത്തി. കൊച്ചുകുട്ടികളെ  മുതൽ വലിയവരെ  വരെ പങ്കെടുപ്പിച്ചു കൊണ്ട്  തന്നാൽ കഴിയാവുന്ന രീതിയിൽ യൂജീൻ ഒരു ഗാനമേള തട്ടിക്കൂട്ടി - യൂജിസം - ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും ക്രിസ്ത്മസ് ഗാനങ്ങളുമൊക്കെ ഇടകലർത്തിക്കൊണ്ടൊരു ഗാനമേള - സംഭവം കരോക്കെയായിരുന്നുവെങ്കിലും സംഗീതത്തിന് മാറ്റുകൂട്ടാൻ സ്വന്തമായി രൂപകല്പന ചെയ്ത ചില പാശ്ചാത്യ ഗിറ്റാർ റ്റ്യൂണുകൾ പുള്ളി പുട്ടിനു തേങ്ങാപ്പീരയിടുന്നതുപോലെ ഇതിനിടയിൽ കുത്തിത്തിരുകി. പരിപാടിയ്ക്ക് ദിവസമടുക്കുംതോറും ഇവിടുത്തെ മലയാളി വികാരിയച്ഛൻമാരായ  ജോർജച്ചനേയും ജോസച്ചനേയും പള്ളിയിൽ വന്നുപോകുന്നവരേയും രോമാഞ്ചകഞ്ചുകരാക്കികൊണ്ട് "യൂജീൻ ആൻഡ്‌ ഗേൾസ്" ന്റെ  സംഭവബഹുലമായ ഗാനമേള  പ്രാക്റ്റീസ് തകൃതിയായി  നടന്നുകൊണ്ടിരുന്നു.

അങ്ങനെ റെജൈനയിലെ മലയാളികൾ കാത്തിരുന്ന ആ സുദിനം വന്നെത്തി - യൂജീന്റെ ഗാനമേള കാണാൻ പുറത്തെ മൈനസ് മുപ്പത്തഞ്ചു ഡിഗ്രീ തണുപ്പുപോലും അവഗണിച്ച് മലയാളി സമൂഹം ഒന്നടങ്കം  ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിലേക്ക് ഇരമ്പിക്കയറി.

സമയം വൈകിട്ട് അഞ്ചേമുക്കാൽ. ജോർജച്ചന്റെ കുർബാനയോടുകൂടി പരിപാടി ആരംഭിച്ചു. കോട്ടും സൂട്ടുമിട്ട് മുന്നിൽ നിന്നിരുന്ന ജോസേട്ടൻ കുർബാനയിൽ ശ്രദ്ധ ചെലുത്താൻ പറ്റാതെ ഇടയ്കിടെ റ്റെൻഷനോടുകൂടി വാതിലിലേക്കും പിന്നെ ആൾകാരുടെ ഇടയിലേക്കും കണ്ണോടിച്ചുകൊണ്ടിരുന്നു. കാര്യമെന്താണെന്നറിയാതെ അമാന്തിച്ചുകൊണ്ടു ചിലർ ജോസേട്ടനിലേക്കും ശ്രദ്ധ തിരിച്ചു. കൊന്നത് ഭീമനെങ്കിൽ ചത്തത് കീചകൻ തന്നെ - കാത്തിരിക്കുന്നത് ജോസേട്ടനാണെങ്കിൽ അത് യൂജീനിനെ തന്നെ -  കുർബാന തീരുന്നതോടുകൂടി ക്വയർ തുടങ്ങണം, പക്ഷേ യൂജീനിതുവരെ എത്തിയിട്ടില്ല. വൈകിട്ട് നാലുമണി മുതൽ ജോസേട്ടനും, വിജുവും, സുഭാഷും യൂജീന്റെ മൊബൈലിൽ മാറി മാറി വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ വോയിസ് മെയിലിൽ പോകുന്നതല്ലാതെ നോ റിപ്ലൈ. വളണ്ടിയർമാർ പള്ളിയങ്കണത്തിൽ യൂജീൻനേയും തപ്പിനടന്നു, പക്ഷേ പൊടിപോലുമില്ല കണ്ടുപിടിക്കാൻ! അവസാനം പാപ്പാനില്ലാത്ത ആനയെ പോലെയായി യൂജീനില്ലാത്ത ഗാനമേളയുടെ അവസ്ഥ. ജോസേട്ടന്റെ മുജ്ജന്മ സുകൃതം കാരണമാകാം കരോക്കെയുള്ളതുകൊണ്ട് ഗാനമേള തത്കാലം രക്ഷപെടുകയും കൈയ്യടി മേടിക്കുകയും ചെയ്തത്.

പരിപാടി തീരുന്നതിനു മുൻപ് തന്നെ വിനുവേട്ടന്റെ മേൽനോട്ടത്തിൽ ഉടലെടുത്ത കോയിബിരിയാണിയിൽ ലയിച്ചും, ബിന്ദിഷും കേശുവും എഴുതി സംവിധാനം ചെയ്തഭിനയിച്ച  ഹാസ്യനാടകം കണ്ട് ചിരിച്ച് ധൃതകിതപുളകിതരാവുകയും ചെയ്ത ഇന്നാട്ടിലെ മലയാളി സമൂഹം   ഗാനമേളയിൽ നിന്നും മുങ്ങിയ യൂജീനിനെ പാടെ മറന്നുതുടങ്ങിരുന്നു. ഗംഭീരമായ ഒരു  പരിപാടി നടത്തിയ സംതൃപ്തിയിൽ ജോസേട്ടനും നല്ലൊരു പരിപാടി കണ്ട സംതൃപ്തിയിൽ മറ്റുള്ളവരും അന്നു രാത്രി ഉറക്കത്തിലേക്കാണ്ടു.

ഏതാനും ദിവസങ്ങൾക്ക് ശേഷം ഒരു തണുത്ത സായാഹ്നത്തിൽ  വെറും യാദൃശ്ചികമായാണ്  ടിം ഹോർട്ടൻസിൽ വെച്ച് കാപ്പി കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന യൂജീനിനെ ജോസേട്ടൻ കാണാനിടയായത്.

ജോസേട്ടനെ കണ്ടപ്പോൾ മുഖത്ത് ഉടലെടുത്ത ജാള്യത ഗ്രേ കോട്ടിന്റെ പോകറ്റിലോളിപ്പിച്ച് ഒരു ഇളി പാസാക്കി യൂജീൻ : " ജോസേട്ടാ, ഹവ് ആർ  യൂ? "

ജോസേട്ടൻ : " ഗോയിങ്ങ് ഗുഡ്. എന്താ അന്ന് പരിപാടിക്ക് വെരാതിരുന്നത്? സംതിങ്ങ് റോങ് " ?

യൂജീൻ : " അത് ജൊസേട്ടാ, ഒരു പ്രശ്നം പറ്റി "

കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയിട്ടാണോ എന്തോ (അന്ന് ഇവിടുണ്ടായിരുന്ന എല്ലാ യുവാക്കളുടേയും പ്രശ്നം ഇമിഗ്രേഷൻ  സംബന്ധിതമായിരുന്നു),  ജോസേട്ടൻ വികാരഭരിതനായി  : " ഓ ഗോഡ് , എന്താ യൂജീനേ പ്രശ്നം? എന്താണെങ്കിലും പറയു. നമുക്ക് പരിഹാരമുണ്ടാക്കാം.....", പറഞ്ഞുതീരുന്നതിനു മുൻപുതന്നെ ജോസേട്ടൻ തന്റെ സെൽ ഫോണിൽ ഇൻഡോ കനഡിയൻ അസോസിയേഷൻ സെക്രട്ടറിയുടെ ഫോണ്‍ നമ്പർ തപ്പി റെഡിയാക്കി വെച്ചു. എങ്ങാനും വിളിക്കേണ്ടി വന്നാലോ?     

യൂജീൻ : " അത് പിന്നെ ജോസേട്ടാ…., ഞാനന്ന് ഉറങ്ങിപ്പോയി ! "

പഞ്ചസാരയും ക്രീമുമിടാത്ത ബ്രൂ ചെയ്ത ആ കയ്പേറിയ കാപ്പി ഒരു രണ്ട് സിപ്പ് കൂടിച്ച് ജോസേട്ടൻ ടിം ഹോർട്ടൻസിൽ നിന്നും പുറത്തിറങ്ങി നേരെ സൂപ്പർസ്റ്റോർ ലക്ഷ്യമാക്കി നടന്നകന്നു. സമയം ഒട്ടും വേസ്റ്റ് ചെയ്യാൻ കൂട്ടാക്കാതെ കാലത്തെട്ടുമണിക്ക് മേടിച്ച ആ തണുത്ത കാപ്പിയിൽ നിന്നും ഒരു സിപ്പെടുത്ത് ഇയർ ഫോണ്‍  തിരിച്ച് ചെവിയിൽ കുത്തി സെൽഫോണിൽ പ്ലേ ചെയ്തുകൊണ്ടിരുന്ന ഏതോ കൂതറ കൊറിയൻ ലോഹബാന്റിന്റെ പൊട്ടിത്തെറിക്കുന്ന പാട്ടിന്റെ ഈണത്തോടൊത്ത് മൂളിപ്പാട്ടും പാസാക്കി  തലയാട്ടാൻ തുടങ്ങിയിരുന്നു നമ്മുടെ സ്വന്തം ഗിറ്റാറിസ്റ്റ്.