Sunday, May 20, 2007

അണ്ടിക്കള്ളന്‍



വടകരയിൽ  നിന്നും എട്ട്  കിലോമീറ്റെര്‍ ദൂരെ കിഴക്ക്‌ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന മൗണ്ട്‌ വെള്ളറാടിൻറെ   ഉച്ചിയിലാണ്‌ ഞാന്‍ പഠിച്ച സ്കൂള്‍ - വിദ്യാപ്രകാശ്‌ പബ്ലിക്ക്‌ സ്കൂള്‍.

സ്കൂളിന്റെ കെട്ടിടങ്ങളും ഗ്രൗണ്ടും കഴിച്ച്‌ ബാക്കിയുള്ളതു മുഴുവന്‍ കശുവണ്ടിത്തോട്ടങ്ങളാണ്‌. ഏതോ ഒരു പ്രമുഖനായ വ്യക്തിയായിരുന്നിരിക്കണം ഈ തോട്ടങ്ങളുടെ മുതലാളി. സ്റ്റുഡന്റ്സ്‌ ആരും തന്നെ കശുവണ്ടിയില്‍ തൊടരുതെന്നു മാത്രമല്ല നോക്കുകപോലും ചെയ്യരുതെന്ന ശക്തമായ നിയമം നിലനില്‍ക്കെ അധ്യാപകരുടെ കയ്യില്‍ നിന്നും അടികൊള്ളാന്‍ പേടിയില്ലാത്ത ഞങ്ങളില്‍ ചിലര്‍ കശുവണ്ടി സ്മഗ്ഗ്ളിംഗിനായി കച്ചകെട്ടി മുന്നോട്ടിറങ്ങി.

അഞ്ചാം ക്ലാസ്സു മുതല്‍ പത്തു വരെ ഞാന്‍ ഹോസ്റ്റലിലായിരുന്നു. ഹോസ്റ്റലിലായതിനു ശേഷമാണ്‌ ഞാന്‍ ഈ ബിസിനസ്സിലേയ്ക്ക്‌ കൂടുതല്‍ ശ്രദ്ധ തിരിച്ചത്‌. ഞായറാഴ്ചകളില്‍ കശുവണ്ടിത്തോപ്പുകളിലേയ്ക്കിറങ്ങിയാല്‍ ഒരു ലാറ്റിന്‍ അമേരിക്കന്‍ സ്റ്റെയില്‍ പടയോട്ടമാണ്‌ . 

ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന ഒന്നായിരുന്നില്ല ഈ കാഷ്യു സ്മഗ്ഗ്ളിംങ്.  ആദ്യമായി നമ്മുക്ക് താത്വികമായ ഒരവലോകനം ആവശ്യമാണ്. അതുകഴിഞ്ഞു നമ്മൾ ഒരു കോസ്റ്റ് ബെനിഫിറ്റ് അനാലിസിസ് ചെയ്യണം, ടാക്ടിക്കൽ ബ്ലൂപ്രിന്റ്റ് ഉണ്ടാക്കണം, എക്സിറ്റ് പ്ലാൻ ഉണ്ടാക്കണം, അണ്ടി പെറുക്കാൻ കോൺട്രാക്ട് എടുത്ത കേളപ്പേട്ടന്റെ റൂട്ട് മാപ്പ് തയ്യാറാക്കണം,   വിശ്വാസയോഗ്യരായ പാർട്ണർമാരെ കണ്ടെത്തണം, പാർട്ണർമാരുടെ ഇടയിൽ സുതാര്യത നിലനിർത്തണം,  അങ്ങനെ അങ്ങനെ …  അങ്ങനെ ഞാനും പാർട്ണര്ഷിപ്പ് അടിസ്ഥാനത്തിൽ മെല്ലെ മെല്ലെ ഈ പടയോട്ടത്തിന്റെ ഭാഗമായി മാറി. ഇതില്‍ ഏറ്റവും ബെസ്റ്റ്‌ കൂട്ടുകെട്ട്‌ ഞാനും ദീപുവുമായിരുന്നു. ഞാന്‍ നേരത്തെ സൂചിപ്പിച്ച വിപിന്‍ വേണുവിന്റെ കസിന്‍ ബ്രദറാണ്‌ ദീപു. പിന്നീടുടലെടുത്ത മറ്റൊരു കൂട്ടുകെട്ട്‌ ഞാനും വേളം പൂസ്‌ എന്നറിയപ്പെടുന്ന സന്ദീപ്‌ കണ്ണനുമാണ്‌. 

ഞങ്ങളൊക്കെ ഈ ഫീല്‍ഡിലേയ്ക്ക്‌ ഇറങ്ങുന്നതിന്‌ വളരേ മുന്‍പ്‌ തന്നെ ഇതില്‍ ആധിപത്യം സ്ഥാപിച്ച ഒരു മഹാനുണ്ടായിരുന്നു, അതും പരസഹായമില്ലതെ, പാർട്ണർഷിപ്പില്ലാതെ, അദ്ധ്യാപകരുടെ കണ്ണിൽ പെടാതെ, എന്തിനു പറയുന്നു, സ്വന്തം കാമുകി പോലുമറിയാതെ  പത്തു വര്‍ഷം തുടര്‍ച്ചയായി ബെസ്റ്റ്‌ പെര്‍ഫോമര്‍ അവാര്‍ഡ്‌ മേടിച്ച ദി മോസ്റ്റ് വാണ്ടഡ് സ്മഗ്ലർ  - കുരുത്തക്കേടന്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഋഷികേശ്‌ എച് കെ അഥവാ നമ്മുടെ സ്വന്തം കേശവൻ.

നാലാം ക്ലാസിന്റെ കൊല്ലപ്പരീക്ഷ നടക്കുന്ന സമയമായിരുന്നു. പരീക്ഷ പതിനൊന്നരയ്കു കഴിയുമെങ്കിലും ഓള്‍ റൗണ്ടര്‍ റിയാസേട്ടന്‍ ലോങ്ങ്‌ ബെല്ലടിയ്ക്കാന്‍ ഒന്നരയാകും. റിയാസേട്ടന്‍ എന്നു പറയുന്നതു ഡ്രൈവര്‍ കം അറ്റന്‍ഡര്‍ കം പ്യൂണ്‍ കം… ചിലപ്പോള്‍ നേഴ്സറിയില്‍ ടീച്ചര്‍മാരില്ലെങ്കില്‍ കുട്ടികളെ നോക്കുന്നതും റിയസേട്ടന്‍ തന്നെ.

ഋഷികേശിന്റെ ആ വര്‍ഷത്തെ മൊത്തം കലക്ഷന്‍ നാലേമുക്കാല്‍ കിലോയും ചില്ലറയുമായിരുന്നു. ഏതാനും കശുവണ്ടികൾ കൂടെ വീട്ടിലേയ്ക്ക്‌ കടത്തിയാല്‍ അഞ്ചുകിലോ തികയ്ക്കാം. അത് വിറ്റുകിട്ടണ കാശുകൊണ്ടു വേണം കേശവന് വിഷുവിന്‌ പടക്കം വാങ്ങാന്‍.

സീന്‍ 1 :

സംഗതി മിഷന്‍ ഇമ്പോസ്സിബ്‌ള്‍ ആണ്‌. ഒന്നരയ്ക്ക്‌ ക്ലാസ്സില്‍ നിന്നിറങ്ങുമ്പോൾ  ക്ലാസ് ലീഡര്‍ വിനീത്‌ ശിവദാസ്‌ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാവരുടേയും ബാഗ്‌ പരിശോധിക്കും പോരാത്തതിന് ആൺപിള്ളേരുടെ കീശയും തപ്പും. കള്ളക്കടത്തിന്റെ കാര്യത്തില്‍ രവീന്ദ്രന്‍ സാറിന്റെ മുന്നില്‍ ആളാകന്‍ വേണ്ടി ഈ കാര്യത്തില്‍ വളരേ ശുഷ്കാന്തി പുലര്‍ത്തുന്ന വിനീതിനെ സോപ്പിടാന്‍ അന്നുവരെ തൻറെ കഴിവിൻറെ പരമാവധി പയറ്റിയിട്ടും കേശവന് പറ്റീട്ടില. 

ടോം ക്രൂസിനെ പോലെ ഋഷികേശ് മിഷന്‍ ആരംഭിച്ചു. പതിനൊന്നുമണിക്ക് പരീക്ഷ കഴിഞ്ഞപ്പോള്‍ ഋഷികേശ് ആരും കാണാതെ ബാക്ക്ഗ്രൗന്‍ഡിലേയ്ക്ക്‌ വിട്ടു. സീനിയേഴ്സിന്റെ പരീക്ഷ കഴിയാൻ പതിനൊന്നരയാകും. അവിടെ നിന്നും വിശാലമായി പരന്നുകിടക്കുന്ന കശുവണ്ടിത്തോപ്പിലേയ്ക്ക്‌ പതിയെ മുങ്ങി. അഞ്ചാറ് കശുവണ്ടിയെടുത്തു ക്ലാസ്സിലേക്ക് മടങ്ങി, കാരണം ആരെങ്കിലും കീശ വീര്‍ത്തിരിക്കുന്നതു കണ്ടാല്‍ മിഷൻ ഫെയിൽഡ് -  വില്ലനായ വിനീതിനെ മനസ്സില്‍ ശപിച്ചുകൊണ്ട്‌ സാധനം ക്ലാസ്സിൽ ഒളിപ്പിച്ചുവെച്ചിട്ട്‌ അടുത്ത റൗണ്ട്‌ - മിഷന്‍ ഇമ്പോസ്സിബ്‌ള്‍ രണ്ടിനായി പിന്നെയും മുങ്ങി.


സീന്‍ 2 :

ഉരുളക്കിഴങ്ങും പരിപ്പുമിട്ടു വാറ്റിയ സാമ്പാറും കൂട്ടി ഊണും കഴിച്ച് സ്റ്റാഫ്‌ റൂമിലേയ്ക്ക്‌ മന്ദം മന്ദം നടന്നു നീങ്ങുകയായിരുന്ന അജയ്‌ സാറ്‌ വടകര മീന്‍ മാര്‍കറ്റിനെ അനുസ്മരിപ്പിക്കും വിധം കലപില നിറഞ്ഞ ബഹളം കേൾക്കുകയും അതിൻറെ ഉറവിടം നാലാം ക്ലാസ്സില്‍ നിന്നാനെന്നറിയുകയും ചെയ്തപ്പോൾ നിന്ന നിൽപ്പിൽ കലിതുള്ളുകയും പാൻറ്സിൻറെ ബെൽറ്റോന്ന് ലൂസാക്കി ഞങ്ങടെ നാലാം ക്‌ളാസിനു നേരെ കൊടിമരത്തിനടുത്തേക്ക് ഓടിവരുന്ന വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞുതുള്ളി പാഞ്ഞുവന്നു. മൂപ്പർക്ക് ഞങ്ങടെ ക്ലാസിലെ ആൺപിള്ളേരെ  കണ്ണെടുത്തൽ കണ്ടുടാ എന്നുള്ളത് ഒരു വസ്തുതയായി നിലനിൽക്കുന്നതാണെങ്കിലും അത് മാഷിൻറെ കുഴപ്പമല്ലെന്നും മറിച്ച് മാഷന്മാരെ വെറുപ്പിക്കുന്ന കാര്യത്തിൽ ഞങ്ങളെപ്പോഴും ഒരുപിടി മുന്നിലായിരുന്നു എന്ന സത്യം ഞങ്ങളെ പോലെ തന്നെ വിദ്യാപ്രകാശ്‌ പബ്ലിക്ക്‌ സ്കൂള്‍ ഗ്രൗണ്ടിലെ ഓരോ പുൽക്കൊടിക്ക് പോലും സുപരിചിതമായിരുന്നു. ഉറഞ്ഞുതുള്ളിക്കൊണ്ട്   ക്ളാസിലേക്ക് തള്ളിക്കയറിയ അജയ് സാർ ചെല്ലപ്പനാശാരി സ്ഥിരം കക്ഷത്ത് വെച്ച് കൊണ്ട് നടക്കുന്ന കൊത്തുളി പോലെ വേണ്ടോടത്തും വേണ്ടാത്തോടത്തും പെരുമാറാൻ സ്റ്റോക്ക് ചെയ്തുവെച്ചിരുന്ന സ്ഥിരം  ക്ളീഷേ ഡയലോഗും തന്റെ ഘനഗംഭീര ശബ്ദവും സമാസമം കൂട്ടിച്ചേർത്ത് ആഞ്ഞലറി 

" സയലന്‍സ്‌. ഡൂ യൂ തിങ്ക്‌ ദിസ്‌ ഈസ്‌ മാര്‍കെറ്റ്‌? "

തീയറ്ററില്‍ ഹൊറര്‍ സീന്‍ കഴിഞ്ഞതു പോലുള്ള ശാന്തത. ശാന്ത സമുദ്രത്തിനു പോലും ഇത്രയും ശാന്തത കാണില്ല. പൂച്ച പോയിട്ട്‌ ഒരീച്ച പോലും അനങ്ങുന്നില്ല. അജയ്‌ സാറ് വന്ന്‌ കസേരയിലിരുന്നു. അജയ് സാറിന്റെ പ്രസൻസിൽ ഉടലെടുത്ത ആ ശാന്തത കാരണം ആരൊക്കെയോ പിറുപിറുക്കുന്നതൊഴിച്ചാല്‍, മറ്റോരു ശബ്ദവും കേള്‍കാനില്ലായിരുന്നു. ഒരു പൊടിക്ക് എനർജി കൂട്ടി അലറിയതിനാലാണോ അതോ  വേനല്‍കാലമായതിനാലാണോ എന്നറിയില്ല പുള്ളിക്കാരന്‌ പതിയെ ചെറിയ ദാഹം തോന്നിത്തുടങ്ങി. കാന്റീനില്‍ പോയി വെള്ളം കുടിയ്ക്കാമെന്നു വെച്ചല്‍ ഞങ്ങൾ കുരുത്തംകെട്ട പിള്ളേര്‍ ബഹളമുണ്ടാക്കും എന്ന്  നന്നായി അറിയാമായിരുന്ന അജയ്‌സാർ ചുറ്റുവട്ടത്തുള്ള ജലസ്രോതസ്സ് തപ്പുകയും അതിന്റെ പരിണാമഫലമായി രണ്ടാമത്തെ ബെഞ്ചില്‍ തൂക്കിയിട്ടിരിക്കുന്ന ആ വാട്ടര്‍ ബോട്ടില്‍ പുള്ളിയുടെ കണ്ണില്‍ പെടുകയും ചെയ്തത് - യെസ്, കാപ്പിയും ക്രീമും കളറുള്ള ആ വാട്ടര്‍ ബോട്ടില്‍. ആ വാട്ടർ ബോട്ടിലാണ് മൈ ഡിയർ സൂർത്തുക്കളേ, തത്സമയം അണ്ടിപെറുക്കാൻ കാട്ടിൽ പോയ കേശവനെ വേൾഡ് ഫെയ്മസാക്കിയ ആ വാട്ടർ ബോട്ടിൽ. സത്യത്തിൽ ആ  വാട്ടർ ബോട്ടിലാണ് സൂർത്തുക്കളേ ഈ കഥയിലെ രാജകുമാരൻ!

"ദീപൂ, ഗെറ്റ്‌ മീ ദാറ്റ്‌ വാട്ടര്‍ ബോട്ടില്‍".

ദീപു ആ വാട്ടര്‍ ബോട്ടിലെടുത്ത്‌ അജയ്‌ സാറിന്‌ കൊടുത്തു. ദാഹത്തിന്റെ അളവ് കുറച്ച് കൂടിയതിനാലാണോ എന്തോ വാട്ടര്‍ ബോട്ടില്‍ തുറന്ന്‌ മുന്നും പിന്നും നോക്കാതെ അജയ്‌ സാറ് തൻറെ വായിലേയ്ക്ക്‌ കമഴ്ത്തുകയും, വെള്ളത്തിന്‌ പകരം വായിലേക്ക് വേറെ എന്തോ വീഴുകയും, അതിന്റെ ഞെട്ടലിൽ ഞങ്ങളാരും അന്ന് വരേയും അതിനു ശേഷവും കേട്ടിട്ടില്ലാത്ത ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുകയും, സർവ്വാധികം ശക്തിയുമെടുത്ത് ആഞ്ഞൊരു തുപ്പ് തുപ്പുകയും ചെയ്തു. സംഭവം ലൈവായി കണ്ടുകൊണ്ടിരുന്ന മുപ്പത്തിരണ്ടും മുപ്പത്തിരണ്ടും അറുപത്തിനാല് കണ്ണുകളും കണ്ട കാഴ്ച്ച അജയ് സാറിന്റെ വായിൽ നിന്നും വെടിയുണ്ട കണക്ക് ചീറിപാഞ്ഞ് അനസിന്റെ മുഖത്ത് പതിച്ച രണ്ട് കശുവണ്ടികളായിരുന്നു. തൊട്ടടുത്തിരുന്ന കമറുദ്ദീനെ ചൊറിഞ്ഞുകൊണ്ടിരുന്ന അനസ് തന്റെ കർത്തവ്യനിർവഹണത്തിൽ ഭംഗം വരുത്തിയതാരാടാ എന്ന മട്ടിൽ ചുറ്റും നോക്കുകയും, കശുവണ്ടി വെടിയുടെ ഉത്ഭവം അജയ് സാറാണെന്ന് അറിയുകയും ചെയ്തപ്പോ അത് പെറുക്കി മെല്ലെ മേശപ്പുറത്ത് കൊണ്ട് വെച്ചു. ചോരക്കണ്ണുകൾ മുഖത്ത് ഫിറ്റ് ചെയ്ത ഒരു ഭീകര സത്വത്തെപ്പോലെ അജയ് സാറ്  വാട്ടര്‍ ബോട്ടിലില്‍ ബാക്കിയുണ്ടായിരുന്ന അഞ്ചാറ് കശുവണ്ടിയും എടുത്ത്‌ മേശപ്പുറത്ത്‌ വെച്ചു.

അജയ്‌  സാറ് വീണ്ടും തന്റെ ഘനഗംഭീര ശബ്ദം മിക്സ് ചെയ്ത് ആഞ്ഞലറി "ഹൂസ്‌ വാട്ടര്‍ ബോട്ടില്‍ ഈസ്‌ ദിസ്‌? "

ഋഷികേശിന്റെ വാട്ടര്‍ ബോട്ടിലാണെന്നറിയാമായിരുന്നിട്ടും, ആരും മിണ്ടിയില്ല. അജയ്‌ സാര്‍ ചോദ്യം ആവര്‍ത്തിച്ചു. കേട്ട പാതി കേള്‍കാത്ത പാതി ജിജു എഴുന്നേറ്റു നിന്നു.

ജിജു എന്നാല്‍ ജിജേഷ്‌ പി പി അഥവാ ... അല്ലെങ്കി വേണ്ട അഥവാ ഇപ്പൊ വെക്കുന്നില്ല ടിയാന്റെ കഥകൾ ഇഷ്ടംപോലുണ്ട്. അത് വഴിയേ പറയാം. ജിജു എഴുന്നേറ്റു നില്‍കാന്‍ രണ്ടു കാരണങ്ങളാണ്‌. 

1. അന്ന്‌ ക്ലാസില്‍ രണ്ടു ഗാങ്ങുകളാണുണ്ടായിരുന്നത്‌ - ജിജുവിന്റെ ഗാങ്ങും ദീപുവിന്റെ ഗാങ്ങും. ഒരേ സമയം രണ്ടു ഗാങ്ങിലും നിന്ന്‌ അങ്ങോട്ടും ഇങ്ങോട്ടും പാരവെയ്ക്ക്ക്കുന്ന ഋഷികേശിനിട്ടു തിരിച്ചോരു പാര വെയ്ക്കാൻ  ഒരു ചാൻസിനു വേണ്ടി കുറച്ചു കാലമായി ടിയാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു . 

2 കണക്കു പരീക്ഷയില്‍ മാര്‍ക്‌ കുറഞ്ഞു പോവുകയാണെങ്കില്‍ ഇതിന്റെ പേരില്‍ അടി രണ്ടെണ്ണം കുറയുമെല്ലോ എന്ന തോന്നലാണു രണ്ടാമത്തെ കാരണം.

"ദിസ്‌ ഈസ്‌ ഋഷികേശ്‌സ്‌ വാട്ടര്‍ ബോട്ടില്‍. ഹി ഈസ്‌ ടേകിംഗ്‌ സോ മെനി അണ്ടീസ്‌ ടു ഹോം ഡെയിലി" അണ്ണാൻ കുഞ്ഞും  തന്നായലായത് എന്ന്  പറഞ്ഞ പോലെ തന്നെക്കൊണ്ടാകുന്ന വിധം  ജിജു പറഞ്ഞൊപ്പിച്ചു.

"കോള്‍ ഋഷികേശ്‌ ", അജയ്‌ സാര്‍ ആജ്ഞാപിച്ചു.

പറഞ്ഞുതീര്‍ന്നില്ല ജിജൂന്റെ ഗാങ്ങിലിള്ള പ്രമുഖര്‍ ഋഷികേശിനെ തപ്പിയോടി. ജിജു കശുവണ്ടിത്തോപ്പിലേയ്കും, അസീര്‍ ഓഫീസിന്റെ ഭാഗത്തേയ്കും, ഘനശ്യാം ഗ്രൗണ്ടിലേയ്കും, വിപിന്‍ വേണു ക്യാന്റീനിലേയ്ക്കും പറന്നു. ക്ഷണ നേരം കൊണ്ട്‌ ഋഷികേശിനെ അജയ്‌ സാറിനു മുമ്പില്‍ ഹാജരാക്കി.

ഒരു നിമിഷത്തെ നിശബ്ദത

" പ്പ്‌ഠേ "

വിഷുവിന്‌ പൊട്ടേണ്ടത്‌ നേരത്തേ പൊട്ടി. അതും കേശവന്റെ കവിളത്ത്!

-കടത്തനാടൻ
May 20, 2007

Friday, May 18, 2007

സിനിമാനടന്‍

ചിത്രദുര്‍ഗ! ലോകത്തിലെ എതു പട്ടണത്തെയും വെല്ലുന്ന അംബരചുംബികള്‍ തിങ്ങി നിറഞ്ഞ കര്‍ണാടകയിലെ ഒരു ചെറിയ മെട്രൊ പൊലിറ്റന്‍ സിറ്റി. കാളവണ്ടികൾക്ക് വേണ്ടി പ്രത്യേകം രൂപകല്ണന ചെയ്ത  ടാറിടാത്ത റോഡുകളുള്ള  ഒരു നൽകവലയും അതിനുചുറ്റും  നാലോലമേഞ്ഞ പീടികമുറികളും    അങ്ങിങ്ങായി ചിതറിക്കിടക്കുന്ന അഞ്ചാറ് സിമൻറ് കെട്ടിടങ്ങളുമടങ്ങുന്നതാണ്  ചിത്രദുര്‍ഗ ഡൌണ്‍ടൗണ്‍.  ചിത്രദുര്‍ഗയിലെ പെട്രൊണാസ്‌ ടവര്‍റാണ്‌ എസ്‌ജെഎംഐറ്റി  ( ശ്രീ ശ്രീ ശ്രീ ജഗദ്ഗുരു മല്ലികാര്‍ജുന മുരുകരാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജി ) എന്ന മൂന്നു നിലക്കെട്ടിടം - തന്നേക്കാള്‍ വലിയവന്‍ ആരുണ്ടെടാ എന്ന അഹങ്കാരത്തൊടെ ആകാശം നോക്കി നില്‍കുന്ന ഈ കോളേജിലും വലിയൊരു കെട്ടിടം ചിത്രദുര്‍ഗക്കാര്‍ അന്നുവരെ കണ്ടിട്ടില്ലത്രെ!

എന്റെ ബാല്യകാല സുഹ്രുത്ത്‌ വിപിനും അവന്റെ സുഹ്രുത്ത്‌ റിനീഷും തങ്ങളുടെ കലാലയ ജീവിതം തള്ളിനീക്കിയത്    ഈ കോളേജിലും പരിസരത്തുമൊക്കെയാണ്. ബാല്യകാല സുഹ്രുത്തെന്നു പറയുമ്പോൾ  രണ്ടാം ക്ലാസു മുതല്‍ പ്ലസ്‌ റ്റു വരെ ഒരു സ്കൂളില്‍ ഒരേ ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍.

വിപിനെന്നു പറഞ്ഞാല്‍ മാത്രം പോര - വിപിന്‍ വേണു! - ഓർക്കാട്ടേരി പുന്നോർത്ത് വീട്ടിൽ വേണ്വേട്ടന്റെ പൊന്നിന്റെ മനസുള്ള പുത്രൻ വിപിന്‍ വേണു   അഥവാ തല്ലുകൊള്ളിത്തരത്തിനു സ്വര്‍ണ മെഡലുകള്‍ വാങ്ങിയ വിപിൻ വേണു അതുമല്ലെങ്കിൽ  ഞങ്ങൾ വിദ്യാപ്രകാശ്‌ പബ്ലിക്ക്‌ സ്കൂള്‍ രണ്ടായിരാമാണ്ട് ബാച്ച് വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായ നമ്മുടെ സ്വന്തം വിപിൻ വേണു. കോടീശ്വരനായ വേണുവേട്ടന്റെ രണ്ടു പുത്രന്മാരിൽ മൂത്തവനാണെന്നിരുന്നാലും  ടിയാന്റെ ചിത്രദുര്‍ഗ ജീവിതം പട്ടിണിയും പരിവട്ടവും നിറഞ്ഞതായിരുന്നു.

വിപിനും റിനീഷും പഠിക്കുന്നതു ഓട്ടോമൊബെയില്‍ എഞ്ജിനിയറിങ്ങിനായിരുന്നു. പഠന കാര്യങ്ങളില്‍ ഇത്രയും ശുഷ്കാന്തി പുലര്‍ത്തുന്ന രണ്ടു വിദ്യാർത്ഥികളെ തന്റെ നാല്പത്തിയഞ്ച് വർഷത്തെ അധ്യാപന  ജീവിതത്തില്‍ താന്‍ ഇതുവരെ  കണ്ടിട്ടില്ലെന്നാണ് കോളേജ് പ്രിൻസിപ്പൽ സുഭാഷ് ചന്ദ്ര വെങ്കിടാചലപതി വേണുവേട്ടനോട് ഒരു പി-ടി-എ മീറ്റിംഗിന് കണ്ടപ്പോ പറഞ്ഞത്. അങ്ങനെയെങ്കിലും നന്നായിക്കോട്ടേ എന്ന് ആ പാവം പ്രിസിപ്പൽ കരുതിക്കാണും.

വര്‍ഷത്തില്‍ 365 ദിവസമുള്ളതില്‍ 65 ദിവസം മാത്രം വിപിനിനും റിനീഷിനും അറ്റന്റന്‍സ്‌ ഉണ്ടായിരുന്ന കാലം. അതില്‍ തന്നെ സമരവും, റാഗ്ഗിംഗും, ആര്‍ട്സ്‌ ഡേയും സ്പോര്‍റ്റ്സ്‌ ഡേയും കഴിച്ച് ബാക്കി അഞ്ച് ദിവസം   ക്ലാസ്സിലിരുന്നാലായി. എന്തിരുന്നാലും കഷ്ടപ്പാടും ബുദ്ധിമുട്ടുമൊക്കെ സഹിച്ച് കാണം വിറ്റും ഓണം ഉണ്ണണം എന്ന ചിന്തയുമായി എല്ലാ ദിവസവും ഓണമാക്കി അവര്‍ തട്ടിയും മുട്ടിയും ജീവിച്ചു പോന്നു.

അങ്ങനെ കഴിഞ്ഞ ഓണക്കാലത്ത്‌ ഒരു പണിയുമില്ലാത്ത ഒരു ശനിയാഴ്ച സന്ധ്യയ്ക്ക്‌ പഹയന്മാര്‍ ഈവിനിംഗ് വാക്ക് എന്ന വ്യാജേന പക്ഷി നിരീക്ഷണത്തിനായി നേരെ ചിത്രദുര്‍ഗ ബസ്‌ സ്റ്റാന്‍ഡിലേയ്ക്ക്‌ വച്ചു പിടിചു. വെറും ഒരു ബസ്‌ സ്റ്റാന്‍ഡെന്നു ഒറ്റവാക്കിൽ ഒതുക്കാൻ പറ്റിയതല്ല നമ്മുടെ ചിത്രദുർഗ്ഗ ബസ് സ്റ്റാൻഡ്.  കാക്കക്കാഷ്ടം പെയിന്റാക്കിയ നാല് തെങ്ങിൻതൂണുകൾ, ചിലന്തിവല കണക്ക്  ദ്രവിച്ച ഓലമേഞ്ഞ   മച്ച്, കൊല്ലത്തിലൊരിക്കൽ മാത്രം  കുളിക്കുകയും പല്ലുതേക്കുകയും ചെയ്യുന്ന  കുമാരദൊഡ്ഡണ്ണയുടെ ചായക്കട, മൻമോഹൻ സിങ്ങ് വായതുറക്കുംപോലെ വല്ലപ്പോഴും വന്നുപോകുന്ന  തകരപ്പാട്ട ബസ്സുകൾ, ബ്രിട്ടീഷുകാരുടെ കാലംതൊട്ട്   ആയിരക്കണക്കിനു ആസനങ്ങൾക്ക് ആശ്വാസം പകർന്നുകൊണ്ടിരിക്കുന്ന ഒരു പഴഞ്ചൻ ബെഞ്ച്‌ , പിന്നെ പേരിനൊരു പൂക്കടയും പല്ലുകൊഴിഞ്ഞൊരു  പൂക്കാരിച്ചേച്ചിയും അല്പംമാറി  എന്തിനോ വേണ്ടി  തിളയ്ക്കുന്ന സാമ്പാറ് പോലെ മാനംനോക്കി നില്ക്കുന്ന കത്താത്തൊരു തെരുവുവിളക്കും. കേവലം ഒരു ബസ് സ്റ്റാന്റിനു  അഭിമാനിക്കാൻ ഇതില്പരം മറ്റെന്തു വേണം?  

വിപിനും റിനീഷും സമയം കൊല്ലാൻ സ്റ്റാന്‍ഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും കുറേ കറങ്ങിത്തിരിഞ്ഞു . ഒന്നിരിക്കണമെന്നു തോന്നിയപ്പോൾ രണ്ടു പേരും  ബെഞ്ചിനടുത്തേക്ക് നീങ്ങി. പക്ഷേ ബെഞ്ച്‌ വാസ് നോട്ട് ഫ്രീ.  ബെഞ്ചിനു മുകളിൽ കഞ്ചാവുപുകപടലങ്ങൾ കൊണ്ടു മൂടി കാഷായവസ്ത്രധാരിയായ ഒരു താടിക്കാരൻ കാലിന്മേൽ കാലുംകയറ്റി ഏതോരു മലയാളം മാസികകയും കൈയ്യിൽ ചുരുട്ടിപ്പിടിച്ച്  ചിന്താവിഷ്ടനായിരിക്കുന്നു.

"മലയാളിയാണെന്നു തോന്നുന്നു. ഒന്നു പരിചയപ്പെട്ടാലോ?" -വിപിന്‍

അല്‍പം ചമ്മലും സഭാ കമ്പവുമുള്ള റിനീഷ്‌, "വേണ്ട പുള്ളിയ്ക്ക്‌ വല്ലതും തോന്നിയാലോ? "

കാട്ടുകോഴിയ്ക്കെന്തു സങ്ക്രാന്തി എന്നു ചോദിച്ചതുപോലെ വിപിന്നെന്തു ചമ്മല്‌ ? ഒരു ചെറിയ പുഞ്ചിരി മുഖത്തു ഫിറ്റ്‌ ചെയ്ത്‌ കാല്‌ രണ്ടും നിലത്തുറപ്പിച്ച്‌ വിയറ്റ്നാം കോളനിയില്‍ കനകയോട്‌ ഇന്നസെന്റ്‌ ചോദിച്ചതു പോലെ ഒരൊറ്റ ചോദ്യം

" എന്താ പേര്‌ ? "

" സുനില്‍ "

"ഇവിടെ എന്തുചെയ്യുന്നു? ബിസിനെസ്സാ?"

"അല്ല കുറച്ചു സ്ഥലം കാണാന്‍ വന്നതാ "

"ഓഹോ, ബ്രോക്കറാണല്ലേ "

" അല്ല ആർട്ടിസ്റ്റാ.....  സിനിമാ ഫീൽടിലാണ്  ...."

മോന്തയിൽ ചോദ്യചിഹ്നവും ആശ്ചര്യവും ഒരുമിച്ചു ഫിറ്റ്‌ ചെയ്ത് മന്തനായി തന്നെ നോക്കി നിന്ന വിപിനിനോട്  സുനിൽ കണ്ടിന്യൂട് ...... "സഹ സംവിധായകനാ.... പ്രിയപ്പെട്ട കുക്കു, ഗാന്ധാരി, ചന്ത - ഇതൊക്കെ ഞാന്‍ വർക്ക്  ചെയ്ത സിനിമകളാ"

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. മടക്കിക്കുത്തിയ മുണ്ട്‌ അഴിചിട്ട്‌ വിപിന്‍ താടിക്കാരന്റെ കാലില്‍ വീണ്‌ സാഷ്ടാംഗം പ്രണമിച്ചു!

"സാ.........ര്‍ ഞാനദ്യമായിട്ടാണു ഒരു സംവിധായകനെ നേരിട്ടു കാണുന്നത്‌.സാറിന്റെ സിനിമകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്‌. എല്ലാം വളരെ നല്ല കിടിലൻ  സിനിമകള്‍."

പിന്നെ കുറേ നേരം സിനിമകളെ കുറിച്‌ ചര്‍ച്ചയായിരുന്നു. താടിക്കാരന്‍ ബഞ്ചിലും പഹയന്മാര്‍ തറയിലും.

" സാര്‍, അടുത്ത സിനിമയേതാ "

"കലാഭവന്‍ മണിയെ വച്ച്‌ ഒരു പ്രൊജക്റ്റ്‌ ചെയ്യുന്നുണ്ട്‌. ബാംഗ്ലൂരില്‍ വെച്ചാ ഷൂട്ടിങ്‌. പാട്ട്‌ സീനുകള്‍ ഇവിടെയാ ഷെഡ്യൂല്‍ ചെയ്തിരിക്കുന്നത്‌ ".

ചര്‍ച്ച ഏകദേശം ഒരു മണിക്കൂറോളം വരെ നീണ്ടു. എവിടെനിന്നോ ഒരു പച്ച മാരുതി കാര്‍ സ്റ്റാന്റിനടുത്തുള്ള ബേക്കറിയ്ക്കു മുന്നില്‍ വന്നു നിന്നു. താടിക്കരന്‍ മെല്ലെ എഴുന്നേറ്റു.

" എന്നാല്‍ ഞാന്‍ പോട്ടേ? "

"സാര്‍ ഒരു മിനിട്ട്‌. ഓരു കാര്യം ചോദിച്ചോട്ടേ "

" ഉം "

"സാര്‍, ഒരു ചാന്‍സ്‌ "

"ഏയ്‌ അതൊന്നും തരാന്‍ പറ്റില്ല. ആർട്ടിസ്റ്റുകളെയൊക്കെ കാസ്റ്റു ചെയ്തു കഴിഞ്ഞു"

"സാര്‍... ഞാൻ നല്ലോണം അഭിനയിക്കും സാർ..... സ്കൂളിൽ എനിക്കായിരുന്നു സാർ  എല്ലാ കൊല്ലവും മോണോ ആക്ടിൽ ഫസ്റ്റ്....... ഒരു വേദനിക്കുന്ന കലാകാരനെ പിന്നേയും വേദനിപ്പിക്കന്‍ പാടില്ല സാര്‍ ഒരു ചാന്‍സ്‌ " വിപിണ്‍ ബെഞ്ചിലിരുന്നു കെഞ്ചി ....

"ശരി. നോക്കട്ടെ" താടിക്കരന്‍ വിപിന്‌ തന്റെ ഫോണ്‍ നമ്പര്‍ കൊടുത്തു. " നവമ്പറില്‍ ഒന്ന്‌ വിളിയ്ക്ക്‌. ഞാന്‍ ബാംഗ്ലൂരില്‍ കാണും. എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നു നോക്കട്ടെ ".

" മതി സാര്‍ മതി. താന്‍ പാതി ദൈവം പാതി എന്നാണല്ലൊ സാറിനെ ഞാന്‍ ദൈവത്തിന്റെ സ്ഥാനത്താണു കാണുന്നത്‌ "

താടിക്കരന്‍ പോയതും വിപിന്‍ ലുങ്കി മടക്കിക്കുത്തി. എൽദോനെ സിനിമേലെടുത്ത പോലെ തന്നേയും സിനിമേലെടുത്തു എന്ന് വിപിൻ ഉറപ്പിച്ചു.  

" റിനീഷേ, നമ്മല്‍ ഇനി മുതല്‍ സിനിമാ നടന്മാരാടാ. "

"പോടാ, അയാള്‍ നമ്മളെ അഭിനയിപ്പിക്കുകയൊന്നുമില്ല. "

"ഏയ്‌ എനിക്ക്‌ വിശ്വാസമുണ്ട്‌. നീ ഒരു സംഭവറിയ്യോ. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ രണ്ട്‌ പ്രാവശ്യം മോണോ ആക്ടില്‍ സെകന്‍ഡ്‌ കിട്ടീണ്ട്‌. മൂന്നിലും നാലിലും. ഞാനന്നേ വിചാരിച്ചതാ ഭാവീല്‍ സിനിമാനടനാവൂന്ന്‌. പ്പം ന്തായീ "

റൂമിലേയ്ക്ക്‌ നടക്കുമ്പോൾ  സ്വല്‍പം വിശപ്പ്‌ തോന്നിയതിനാല്‍ ‍പോണ വഴിയ്ക്ക്‌ ലൈറ്റായിട്ടു ഒരു പത്ത്‌ പൊറോട്ടയും നാല്‌ ബീഫ്‌ ചില്ലിയും വീതം തട്ടി. റൂമിലെത്തിയതും നേരെ ടെറസിലേയ്ക്ക്‌ വച്ചു പിടിച്ചു. സംഭവം അപ്പോഴേക്കും ഹോസ്റ്റലിൽ മുഴുവൻ പാട്ടായിക്കഴിഞ്ഞിരുന്നു.  

സമയം ഒരു എട്ടരയായിക്കാണും. നല്ല തണുപ്പുള്ള കാറ്റ്‌. വിപിന്‍ മെല്ലെ സിനിമാ മോഹങ്ങള്‍ അയവിറക്കിക്കൊണ്ടിരുന്നു. ഇടയ്ക്ക്‌ 'ഒരു വടക്കന്‍ വീരഗാഥ' യിലെ ഒന്നുരണ്ട്  സീനുകൾ  സഹമുറിയൻമാർക്ക്   അഭിനയിച്ചു കാണിക്കുകയും ചെയ്തു.

നേരത്തേ കിടന്നെങ്കിലും വിപിനിന് രാത്രി തീരെ ഉറക്കം വന്നില്ല. കണ്ട ഹിറ്റ്‌ സിനിമകളിലൊക്കെ താനഭിനയിച്ചാല്‍ എങ്ങനെയിരിക്കുമെന്നു ചിന്തിച്ചുകൊണ്ടു കിടന്നു. എപ്പോഴാണെന്നറിയാതെ  ഉറക്കത്തിലേക്ക് വീണ വിപിൻ കൃത്യം അഞ്ച്  മണിയായപ്പോള്‍ ഞെട്ടിയെഴുന്നേറ്റ് റിനീഷിനെ കുത്തിയെഴുന്നേല്‍പിച്ചു.

"സിനിമയിലഭിനയിക്കുമ്പൊള്‍ നല്ല ഫിറ്റ്‌ ബോഡി വേണം. നമുക്ക് എല്ലാസോം രാവിലെ ഓടാൻ പോയാലോ "

അന്നുമുതല്‍ രാവിലെ ഓടാമെന്നും  അടുത്താഴ്ച്ച മുതല്‍ ജിമ്മില്‍ ചേരാമെന്നും മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിങ്ങിലെത്തി. റിനീഷ്‌ ഒന്നും പറയാതെ എഴുന്നേറ്റ്‌ മുഖം കഴുകി വന്നു. ട്രൗസറും ഷൂസുമൊന്നുമില്ല. ലുങ്കിയും ചെരുപ്പുമിട്ടോടി. അഞ്ചാറുവട്ടം ലുങ്കിയഴിഞ്ഞു. വിപിനാണെങ്കില്‍ ചെരുപ്പിന്റെ വള്ളിയൂരിപ്പോയവകയില്‍ മൂന്നാലുവട്ടം നില്‍കേണ്ടി വന്നു.

ഓട്ടമൊക്കെ കഴിഞ്ഞു തലശ്ശേരിക്കാരൻ  ഗോവിന്ദേട്ടന്റെ ബേക്കറിയില്‍ നിന്നും ഓരോ ബദാം മില്‍ക്ക്‌` കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ 'യാ ആലീ... തൊ രെഹമാലീ.... യാ  ആലീ' കാതില്‍ മുഴങ്ങിയത്‌. ലുങ്കിയുടെ അറ്റത്തു കെട്ടിയിട്ട സെൽഫോണെടുത്തു  നോക്കിയപ്പോള്‍ ക്ലാസിലെ ഷഫീക്ക് . പഹയനെന്താ ഈ നേരത്ത്‌ എന്നമാന്തിച്ചു ഫോണെടുത്തു......

"ഏടാ ഷഫീക്കേ, ഞാന്‍ സിനിമയിലഭിനയിക്കാന്‍ പോവ്വ്വാടാ".

"അതു പറ്യാന്‍ തന്ന്യാ നിന്നെ  ബിളിച്ചത്‌. ഇഞ്ഞി ഇന്നലെ ഒരു സംബിദായകനെ കണ്ടിക്കില്ലേ. ഓറ്‌ ഇപ്പം ഞാളെ റൂമിലാ. "

വിപിനിന് പെട്ടെന്നൊന്നും ഓടീല.

"ഞാള്‌ രാത്രി മുയ്മന്‍ അന്നെ പറ്റി പറഞ്ഞ്‌ ചിരിക്വായിനു. കയിഞ്ഞ മാസം ഞാന്‍ ഓറെ പരിചയപ്പെടുംബൊ ഓറ്‌ ബക്കീലാറ്‌ന്ന്. ഞമ്മളെ അസ്‌നാസ്‌ ഓറെ കാണുംബൊ ഓറ്‌ക്ക്‌ കൊഞ്ചിന്റെ എക്സ്പോര്‍ട്ടാ. ഓറ്‌ക്ക്‌ ഇങ്ങനെ  കാണുന്നോര്യെല്ലം ബെറുതേ പറ്റിക്കലാ  പണി. ജസ്റ്റ് ഫോർ ഹൊറർ . ഓറെ ശരിക്കുംള്ള പേര്‌ കരീംന്നാ. കൊപ്രക്കച്ചോടക്കാരനാ. ഇന്നെ ശരിക്കും പറ്റിച്ചു, ല്ലേ? "

പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇതു കേട്ടു നിന്ന വിപിന്‍ ഗോവിന്ദേട്ടന്റെ ബേക്കറിയിലെ കോള്‍ഡ്‌ ബദാം മില്‍ക്‌ പോലെയായി. കിട്ടിയ പണി ചെറുതല്ലെന്നു മനസ്സിലാക്കിയ ഇരുവരും ആളൊഴിഞ്ഞ ഉത്സവപ്പറമ്പിലെ കാറ്റൊഴിഞ്ഞ ബലൂണുകളെപോലെ  മാനം നോക്കിനിന്നു!

വാൽ : വർഷം പലതു കഴിഞ്ഞിട്ടും  ഇന്നും വിപിൻ സിനിമാമോഹങ്ങൾ പാടേ ഉപേക്ഷിച്ചിട്ടില്ല!