Friday, August 24, 2007

ബാലന്‍ പിടിച്ച പുലി(പൂച്ച)വാല്‌

വരുത്താനായ കണ്ടന്‍ പൂച്ചയുമായുള്ള പ്രേമനൈരാശ്യമാണത്രെ കിങ്ങിണിപ്പൂച്ച കിണറ്റില്‍ ചാടി ആത്മഹത്യാശ്രമം നടത്താന്‍ കാരണം. സംഭവം നടന്നത്‌ 2005 ജൂണ്‍ പത്താം തീയതി, സമയം വൈകിട്ട്‌ ഒരഞ്ചുമണിയ്ക്ക്‌. തന്റെ പ്രാണനാഥനായ കണ്ടനേയും കാത്ത്‌ ചാറ്റല്‍ മഴയത്ത്‌ തണുപ്പും സഹിച്ച്‌ വടക്കേടത്ത്‌ ബാലന്റെ വീട്ടുമുറ്റത്ത്‌ നില്‍കുകയായിരുന്നു കിങ്ങിണിപ്പൂച്ച. കണ്ടേട്ടനേയും കാത്ത്‌ ഈ നില്‍പ്പ്‌ തുടങ്ങിയിട്ട്‌ ഏകദേശം ഒരാഴ്ച്ചയാകാറായി.

"കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചയ്ക്ക്‌ മീന്‍ക്കാരന്‍ ഖാദര്‍ക്കാന്റെ പിന്നാലെ പോയ പോക്കാണ്‌ ഇതുവരെ തിരിച്ചെത്തിയില്ല. ഇനിവല്ല അപകടവും സംഭവിച്ചു കാണുമൊ? എന്റെ കാവിലമ്മേ.. കാത്തോളണേ........"

തന്റെ ഉടപ്പിറന്നോള്‍ നങ്ങേലിപ്പൂച്ച മീത്തലെ കണ്ണേട്ടന്റെ വീട്ടില്‍ നിന്നും ലഞ്ചിന്‌ ഫിഷ്‌ കറി മീല്‍സും കഴിച്ച്‌ തിരിച്ച്‌ പോകും വഴിയാണ്‌ ചാറ്റല്‍മഴയത്ത്‌ പ്രാണനാഥനെ കാത്തുനില്‍കുന്ന കിങ്ങിണിപ്പുച്ചയെ കണ്ടത്‌. ഏതോ ഒരു  പ്രമുഖ  മഞ്ഞപ്പത്രത്തിന്റെ ലോകല്‍ സെൻസേഷണൽ റിപ്പോര്‍ട്ടര്‍ കൂടിയായ നങ്ങേലി കിങ്ങിണിപ്പുച്ചയെ കണ്ടപ്പോള്‍ കണക്കിനങ്ങു തേച്ചു:

"എന്താടീ, ഇന്റെ കണ്ടേട്ടനെ ഒരാഴ്ചയായല്ലോ കണ്ടിട്ട്... ചന്ദ്രേട്ടന്റെ പൊരേലെ മണിക്കുട്ടിപ്പൂച്ചേനേം കാണ്വാനില്ലാന്ന് കേട്ടിക്കല്ലോ. ഇനിയിപ്പോ ഓര് രണ്ടാളും കൂടി ഒളിച്ചോടി പോയോളീ?"

കഴിഞ്ഞ മൂന്ന് വർഷം മുടങ്ങാതെ അഞ്ചും ആറും വീതം   കണ്ടേട്ടന്റെ ചോരയിലുണ്ടായതുങ്ങളെ പെറ്റിട്ട കിങ്ങിണി,   ഞെട്ടിക്കുന്ന ഈ വാര്‍ത്ത കേട്ട്‌ ഹൃദയം പൊട്ടി മുന്നും പിന്നും നോക്കാതെ ബാലേട്ടന്റെ കിണറ്റിലേയ്കെടുത്തു ചാടുകയായിരുന്നതത്രെ!

ഡിന്നറിന്‌ ഫോര്‍ കോഴ്‌സ്‌ മീല്‍ റെഡിയാക്കുന്നതിന്റെ തിരക്കിനിടലാണ്‌ ബാലേട്ടന്റെ പ്രിയ പത്നി നാരായണിയേട്‌ത്തി അസാധാരണമായ "ബ്ലും" ശബ്ദം കേട്ടത്‌. വീണത്‌ തേങ്ങയാണെന്നു കരുതി കിണറ്റിലേയ്കെത്തിനോക്കിയ നാരായണിയേട്‌ത്തി കണ്ടത്‌ ഇയാന്‍ തോര്‍പിനെ പോലെ നീന്തിത്തിമിര്‍ക്കുന്ന കിങ്ങിണിപ്പൂച്ചയെയാണ്‌ .

കിണറ്റിലേയ്ക്ക്‌ നോക്കി "പുവര്‍ ക്യാറ്റ്‌" എന്നു പറയുകയല്ലാതെ പൂച്ചയെ രക്ഷിക്കാനുള്ള വഴി നാരായണിയേട്‌ത്തി ചിന്തിയ്ക്കാന്‍ തുനിഞ്ഞില്ല. മനോരമ ആഴ്ചപ്പതിപ്പിലെ പാചകവിധിയില്‍ മിസിസ്സ്‌ കെ എം മാത്യു എഴുതിയ കരിമീന്‍ മോളി മത്തികൊണ്ട്‌ പരീക്ഷിക്കുന്നതിനിടെ പൂച്ചയെ രക്ഷിക്കാനെവിടെ സമയം? അവസാനം മത്തി മോളി വായില്‍ വെക്കാന്‍ പറ്റാത്ത പരുവമായപ്പോഴാണ്‌ പൂച്ച കിണറ്റിലാണെന്നുള്ള ബോധമുണ്ടായത്‌.

ബാലേട്ടന്‍ വീട്ടിലെത്താറായില്ല. ഫോണ്‍ ചെയ്യാമെന്നു വെച്ചാല്‍ പുള്ളിക്കാരന്റെ കയ്യില്‍ മൊബൈലുമില്ല. കാശില്ലാഞ്ഞിട്ടല്ല - അംബാനി മാമന്‍ അഞ്ഞൂറു രൂപയ്ക്ക്‌ മൊബൈല്‍ കൊടുത്തപ്പോള്‍ പോലും പുള്ളി വാങ്ങീല്ല - സാള്‍ട്ട്‌ മാങ്ങോ ട്രീയില്‍ സാള്‍ട്ടില്ലെന്നു പറയുമ്പോലെ വീട്ടിലും പറമ്പിലും  റേയ്ഞ്ചില്ല. കാശുകൊടുത്ത്‌ മേടിച്ചിട്ടെന്തു കാര്യം? 

ഒരു ബാര്‍ബറാണെന്നുള്ള അഹങ്കാരമില്ലാത്തത് കൊണ്ടും ആ റ്റൈറ്റില്‍ തന്റെ ഡിഗ്നിറ്റിയെ ബാധിക്കും എന്ന തോന്നലുകൊണ്ടുമാകാം ലോകനാർക്കാവിൽ നിന്നും സ്വല്പം അകലെ സ്വന്തം നാട്ടുകാർക്ക് കൈയും കണ്ണുമെത്താത്ത യേതോരു പട്ടിക്കാട്ടിൽ ഒരു കട തുടങ്ങി ബാലേട്ടൻ ഡെയ്‌ലി പോയിവരും. പണിക്ക് പോകുന്നതും വരുന്നതും നാട്ടുകാരൊട്ട് കാണാറുമില്ല. നാരായണിയേട്‌ത്തിയാണെങ്കിൽ ഒരു എക്സ്ട്രാ ഫൈനാൻഷ്യൽ സപ്പോർട്ടിന്   വല്ലപ്പോഴും മണ്ണു ചുമക്കാനും കൃഷിപ്പണിക്കും പോവുകയും ചെയ്യും.

എനിവേയ്‌സ്, നാരായണിയേട്‌ത്തി തൊട്ടടുത്ത വീട്ടിലെ കുമാരേട്ടനോട് പൂച്ച കിണറ്റിൽ വീണ കാര്യം പറഞ്ഞു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ കുമാരേട്ടന്‍ അധികം ചിന്തിക്കാന്‍ നിക്കാതെ കിണറ്റിലിറങ്ങി പൂച്ചയെ ഒരുകണക്കിന്‌ കരയ്ക്കെത്തിച്ചു.

കിങ്ങിണിപ്പൂച്ച കുറച്ചു നേരം റേഞ്ചുകിട്ടാതെ മൂക്കും ചീറ്റി നടന്നെങ്കിലും, മത്തിമോളിയുടെ സ്മെല്ലു പിടിച്ച്‌ പിന്നാമ്പുറത്തേക്ക്‌ വലിഞ്ഞു. ഈ കിങ്ങിണിപ്പൂച്ച കാരണമാണത്രെ സ്ഥലത്തെ ഷിറ്റായിരുന്ന നോര്‍ത്തേടത്ത്‌ ബാലന്‍ അതായത്‌ വടക്കേടത്ത്‌ ബാലന്‍ ഹിറ്റായി മാറിയത്‌. ബാലേട്ടന്‍ വീട്ടില്‍ വന്നുകയറിയയുടന്‍ തന്നെ നടന്ന സംഭവം വള്ളിപുള്ളി വിടാതെ പറയുകയും പൂച്ചയെ കരയ്ക്കെത്തിക്കാന്‍ താനെടുത്ത അതിപ്രഗല്‍ഭമായ തീരുമാനത്തില്‍ സന്തോഷവാനായി തനിക്ക്‌ പോക്കറ്റ്‌ മണി തരുമെന്ന പ്രതീക്ഷയില്‍ ബാലേട്ടന്റെ മുഖത്തു നോക്കിയിരുന്ന നാരായണിയേട്‌ത്തി അപ്രതീക്ഷിതമായി മുഖത്ത്‌ കിട്ടിയ പെടയിലും പുറകേ വന്ന തെറിയിലും മനം നൊന്ത്‌ പൊട്ടിപ്പൊട്ടിക്കരഞ്ഞു. നാട്ടുകാരുടെ മുന്നില്‍ വച്ച്‌ തന്റെ കിണറ്റിലിറങ്ങി പൂച്ചയെ രക്ഷിച്ച്‌ കുമാരന്‍ സ്റ്റാറായതിന്റെ അമര്‍ഷമാണ്‌ ഇപ്പോള്‍ കിട്ടിയ പെടയെന്നു പാവം നാരായണിയേട്‌ത്തിക്ക്‌ മനസ്സിലായില്ല .

രാത്രി മത്തി മോളി കൂട്ടി കഞ്ഞി കുടിയ്കവെ ബാലന്‍ ആത്മഗദം ചെയ്തു
"പൂച്ച ഇനിയും കിണറ്റില്‍ ചാടും. അന്ന്‌ നാട്ടുക്കാര്‍ക്ക്‌ ഞാനാരാണെന്നു കാണിച്ചു കൊടുക്കാം."

കണിയാന്‍ കണാരന്‍ പോലും ഇത്രയും കറക്റ്റായിട്ട്‌ കാര്യങ്ങള്‍ പറഞ്ഞുകാണില്ല . പിറ്റേന്ന്‌ രാവിലെ പല്ലുതേച്ച്‌ ഈര്‍കില്‍കൊണ്ട്‌ നാക്കുവടിയ്ക്കുന്നതിനിടെ ഒരു "ബ്ലും" ശബ്ദം കേട്ട്‌ കിണറ്റിലേയ്കെത്തിനോക്കിയ ബാലേട്ടന്റെ മുഖം ലോകനാര്‍ക്കാവുത്സവത്തിനു വഴിയോരത്ത്‌ കെട്ടിവെച്ച റ്റ്യുബ്‌ലൈറ്റ്‌ പോലെ വെട്ടിത്തിളങ്ങി. കൈകാല്‍ കുഴഞ്ഞ കിങ്ങിണിപ്പൂച്ച വെള്ളത്തില്‍ മുങ്ങിത്താണ്‌ വായിട്ടലയ്ക്കുന്നു " സേവ്‌ മി ബാലേട്ടാ..... സേവ്‌ മീ...... "

ചായയ്ക്ക്‌ പാലടുപ്പത്തു വെച്ച് വെള്ളം കോരാന്‍ നാരായണിയേട്‌ത്തി കിണറ്റിങ്കരയിലെത്തിയപ്പോള്‍ തൊട്ടിയും കയറും കണാനില്ല. ഒന്നുകൂടെ ചുറ്റും നോക്കിയപ്പോള്‍ കയറിന്റെ ഒരറ്റം കിണറിനോട്‌ ചേര്‍ന്നു കിടക്കുന്ന തെങ്ങിനോട്‌ കെട്ടിയിട്ടിരിയ്ക്കുന്നു. മറ്റേയറ്റം കിണറ്റിലേയ്ക്ക്‌ വീണു കിടക്കുന്നത്‌ കണ്ട്‌ കിണറ്റിലേയ്ക്ക്‌ നോക്കാനൊരുങ്ങുമ്പോള്‍ കിണറ്റില്‍ നിന്ന്‌ ബാലെട്ടന്റെ വോയിസ് 

"നാരായണീ, ഇഞ്ഞി കൂടേന്ന്‌ ആ പുതീയ കൊട്ടയിങ്ങെട്‌ത്തോ…. "

കാര്യമെന്താണെന്നറിയാതെ അമാന്തിച്ചു നിന്ന നാരായണിയേട്‌ത്തിയോട്‌ ബാലേട്ടനലറി:

"ഇനിക്കെന്താണേ  ചെവി കേട്ടൂടേ?"

കേട്ട പാതി കേള്‍ക്കാത്ത പാതി തലേന്ന്‌ കവിളത്ത്‌ കിട്ടിയതിന്റെ പാടും തടവിക്കൊണ്ട്‌ നാരായണിയേട്‌ത്തി കൊട്ടയെടുത്ത്‌ കയറിന്റെ അറ്റത്ത്‌ കെട്ടി കിണറ്റിലേയ്കിട്ടു കൊടുത്തു.

അങ്ങനെ അധികം വൈകാതെ കൊട്ടയോടൊപ്പം പൂച്ച കരയ്കെത്തി. പക്ഷെ സമയം കുറേ വൈകിയിട്ടും ബാലേട്ടൻ  കരയ്ക്കെത്തിയില്ല.

നാരായണിയേട്‌ത്തി റ്റെന്‍ഷനടിച്ചു തുടങ്ങി. രണ്ട്‌ രണ്ടര മണിക്കൂറ്‌ മുമ്പ്‌ കിണറ്റിലിറങ്ങിയ ബാലേട്ടന്‍ കരയ്ക്ക്‌ കയറുന്നില്ല.

" ബാലേട്ടാ ഇങ്ങള്‌ കാരുന്നില്ലേ ? "

"ഒരു ചെറിയ പണിയിണ്ട്‌. ഇഞ്ഞി ഗിരീന്റെ പൊരക്ക്‌ പോയിറ്റ്‌ റീജിത്തിന്റട്‌ത്ത്‌ ഈട്‌ത്തം ബരെ ഒന്ന്‌ ബരാന്‍ പറ. ഓനാടെ ഇന്ന് ഓട് മാറ്റിവെക്കുന്ന പണിയിലാ.."

എന്തോ പന്തികേടുണ്ടെന്ന്‌ മനസ്സിലാക്കിയ നാരായണിയേട്‌ത്തി സമയം കളയാതെ ഗിരിയേട്ടന്റെ വീട്ടിലേയ്ക്കോടി. ഓടിളക്കി മാറ്റിവെയ്ക്കുന്ന പണിത്തിരക്കിലായിരുന്ന റീജിത്ത്‌. ബാലേട്ടന്‍ വിളിയ്ക്കുന്നെന്ന്‌ കേട്ടപ്പോള്‍ പണികഴിഞ്ഞ്‌ വരാമെന്നു പറഞ്ഞു. തിരിച്ചുചെന്ന്‌ മെസ്സേജ്‌ കൊടുത്ത നാരായണിയേട്‌ത്തിക്ക്‌ ബാലേട്ടന്റെ വായില്‍ നിന്നും കണക്കിന്‌ കിട്ടി.

" !#$%^&*<>? ഇഞ്ഞി റീജിത്തിനോട്‌ അത്യാവിശ്യമാണെന്ന്‌ പറ. ഓന്‍ ബരും"

നാരായണിയേട്‌ത്തി പിന്നേയും വന്നു വിളിച്ചപ്പോള്‍ റീജിത്തിന്‌ സംശയമായി. കാര്യങ്ങളുടെ കിടപ്പ്‌ മനസ്സിലാക്കിയ റീജിത്ത്‌ പണി നിറുത്തിവെച്ച്‌ രണ്ട്മൂന്നാളേയും കൂട്ടി ബാലേട്ടന്റെ വീട്‌ വെച്ചുപിടിച്ചു. ക്ഷണനേരം കൊണ്ട്‌ സംഭവം നാട്ടില്‍ പാട്ടായി.

'പൂച്ചയെ  രക്ഷിക്കാൻ കിണറ്റിലിറങ്ങി ഹീറോയാകാന്‍ ശ്രമിച്ച നോര്‍ത്തേടത്ത്‌ ബാലന്‍ കരയ്ക്ക്‌ കയറാന്‍ വയ്യാതെ തണുത്ത്‌ മരവിച്ച്‌ സീറോയായി കിണറ്റിലിരുന്ന് വെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണത്രെ!'

മീനവിയൽ, ബാലേട്ടന്റെ വീട്‌ നാട്ടുകാരെ കൊണ്ട്‌ പൊതിഞ്ഞു.

അങ്ങനെ കുമാരേട്ടനും, റീജിത്തും നാട്ടുകാരും ചേര്‍ന്നുത്സാഹിച്ച്‌ ഒരു കസേര കയറില്‍ കെട്ടിത്താഴ്ത്തി ബാലേട്ടനെ ഒരു വിധം കരയ്ക്കെത്തിച്ചു.

രാത്രി ഒരു പത്ത്‌ പത്തര വരെ വിസിറ്റേറ്‌സ്‌ കാരണം ബാലേട്ടന്‍ വളരെ ബിസിയായിരുന്നു. എല്ലാവരും പോയ്ക്കഴിഞ്ഞപ്പോള്‍ ദേഷ്യവും സങ്കടവും മാനക്കേടും സഹിക്കവയ്യാതെ നാരായണിയേട്‌ത്തി പൊട്ടിത്തെറിച്ചു

"ഇങ്ങക്ക്‌ ബല്ല കാര്യവുമുണ്ടായിനോ  മനുഷ്യാ  ബെറുതെ നടന്ന പൂച്ചയെ പിടിച്ച്‌ കിണറ്റിലിടാന്‍ ?"

വാല്‍1 : പൂച്ച കിണറ്റില്‍ വീണതാണോ അതോ ബാലേട്ടന്‍ സ്റ്റാറാവാന്‍ പൂച്ചയെ കിണറ്റിലേയ്കിട്ടതാണോ എന്ന്‌ നാരായണിയേട്‌ത്തിക്ക്‌ ഇന്നും നിശ്ചയമില്ല .

വാല്‍2 : അക്കാലത്ത് ലോകനാര്‍ക്കാവ്‌ വാസികളും മേമുണ്ടവാസികളും ബാലനെ കണ്ടാലുടൻ  സ്ഥിരമായി ഒരു മൂളിപ്പാട്ടു പാടാറുണ്ടായിരുന്നത്രെ, "വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനേ…യ് . സത്യത്തിലാരും തിരിച്ചറിഞ്ഞീലാ….."