ശങ്കരൻ പണ്ടത്തെപ്പോലെ തെങ്ങുമ്മത്തന്നെ!
ഒരു ശരാശരി മലയാളിയുടെ ദൈനംദിന ഗോസ്സിപ്പിങ്ങിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു സാധനമാണ് മേല്പറഞ്ഞ ശങ്കരനും തെങ്ങും. ഒരുപക്ഷേ ഇതെടുത്തു പ്രയോഗിക്കാത്ത മലയാളികൾ ചുരുക്കവുമായിരിക്കും.
കാജാ ബീഡിയോട് ഉപമിക്കാവുന്ന ശരീരവും, പെയിന്റർ മണിയുടെ ജപ്പാന്‍ ബ്ലാക്കുമുക്കിയ എഴുപത്തഞ്ച് ശതമാനം നാരു പോയ ബ്രഷു പോലുള്ള താടിയും കരിമ്പൻ കമ്പിളിപ്പുതപ്പിന്റെ പോലത്തെ കള്ളികളുള്ള ഷർട്ടും മൈദപ്പശയിൽ ഉള്ളിച്ചാക്ക് മുക്കിയപോലുള്ള ഒരു ജീന്സും പാണ്ടിലോറിയിടിച്ച മാരുതിക്കാറ് കണക്കെ രണ്ട് ഷൂസും പിന്നെ നെഞ്ചത്തൊരു ഐബീഎമ്മിന്റെ ഐഡന്റിറ്റി കാർഡും - ഇതാണു ബംഗ്ലൂരിലെ നമ്മുടെ സഹമുറിയൻമാരിലൊരുവൻ സാക്ഷാൽ ശങ്കരൻ. തിങ്കൾ മുതൽ വെള്ളി വരെ കാലത്തും വൈകിട്ടും രാത്രിയും മുട്ടപപ്സും ചായയും മാത്രം ഭോജനം. ശനിയും ഞായറും നാലുനേരം ബീഫും കൂട്ടി റമ്മും. നെഞ്ചത്തൊട്ടിച്ചേക്കണ ഐഡന്റിറ്റി കാർഡിൽ പേര് ശങ്കരൻ എന്നാണെങ്കിലും ടിയാൻ സ്വയം വിശേഷിപ്പിക്കുന്നത് ശങ്കർദാസ് എന്നാണ്. ഐബീഎമ്മിലെ കുറച്ചു ബംഗാളികളും പഞ്ചാബികളുമല്ലാതെ വേറാരും ആപ്പേരു വിളിക്കാറുമില്ലത്രെ.
എവിടെയെങ്കിലും എന്തെങ്കിലും കണ്ടാൽ പിന്നെ ആ കാഴ്ച തീരും വരെ അവിടെയങ്ങു നിന്നോളും - അതാണു ശങ്കരന്റെ വീക്നസ്. അടി, കുത്ത്, കൊല, വഴക്ക്, തെറിവിളി, മദ്യപിച്ചുള്ള പ്രകടനം, ജാഥ, രാഷ്ട്രീയ സംഖർഷം, വാഹനാപകടം, തെരുവുനാടകം, തെരുവുപ്രസംഗം, കടയുത്‌ഘാടനം, കോലം കത്തിക്കൽ, കരിംകൊടി കാട്ടൽ, സൈക്കിൾ യജ്ഞം, ഖരാവൊ, ഉത്സവം, പള്ളിപ്പെരുന്നാൾ എന്നുവേണ്ട വഴിയിലുള്ള വിശേഷങ്ങൾ എന്തുമായിക്കൊള്ളട്ടെ, കലണ്ടർ മനോരമ തന്നെ - ഛെ! സോറി - അത് കാണാൻ ശങ്കരൻ ഉണ്ടാവും അഥവാ അത് ശ്രദ്ധിക്കാതെ സ്വന്തം പണി നോക്കി പോകാൻ ശങ്കരനെക്കൊണ്ട് സാധിക്കില്ല.
തൊണ്ണൂറുകളുടെ ആദ്യപകുതിയിലെ ഏതോ ഒരു കർകിടകപ്പുലരിയിൽ ഇരുപത്തഞ്ച് പൈസയുടെ സിപ്പപ്പും വലിച്ചുനുണഞ്ഞ് സ്കൂളിൽ പോകും വഴി ബീഡിരാജപ്പനും തെക്കേടത്തെ ശാന്തമ്മേടത്തിയും എന്തോ കാര്യത്തിനു കവലയിൽ നിന്നും തെറികൾ കൊണ്ട് ടെന്നീസ് കളിക്കുന്നത് കണ്ടുനിന്നത് കൊണ്ട് രണ്ടാം പീര്യട് തുടങ്ങിയതിന് ശേഷം ക്ലാസ്സിലെത്തുകയും അതിന്റെ പരിണാമഫലമായി രമണിട്ടീച്ചറുടെ കയ്യിൽനിന്നും നിന്നും കിട്ടിയ 'ഗെറ്റ് ഔട്ട്' സന്തോഷത്തോടെ മേടിച്ച് വീണ്ടും ബീഡിരാജപ്പൻ Vs ശാന്തമ്മ ടെന്നീസ് കളിയുടെ രണ്ടാം പകുതി കാണാൻ കവലയിലേക്കോടിയ ആ കുട്ടിട്രൗസറുകാരൻ ശങ്കരനെ കൂർകഞ്ചേരി ഗവ. എൽ പി സ്കൂളിലെ പ്രിൻസിപ്പൽ കരുണാകരൻ മാഷ് വർഷങ്ങൾക്ക് ശേഷം ഇപ്പോഴും ഓർക്കുന്നു.
കാലം ചെല്ലുന്തോറും ശങ്കരനോടൊപ്പം ശങ്കരന്റെ ഈ ത്വരയും വളർന്നു. ചുരുക്കിപ്പറഞ്ഞാൽ ശങ്കരൻ ഇപ്പോഴും തെങ്ങുമ്മത്തന്നെ! ഒരിക്കൽ ഞങ്ങളുടെ ഒരു മുൻസഹമുറിയനും ജോലികിട്ടി മദിരാശിയിലേക്ക് കുടിയേറിപ്പാർതവനുമായ കമ്പി വിപിൻ ഞങ്ങളോടൊപ്പം വീകെന്റ്റ് ചിലവഴിക്കാൻ(വെള്ളമടിക്കാൻ) വരുന്നത് പ്രമാണിച്ച് ശങ്കരനും ഉടപ്പിറന്ന സുഹൃത്ത് സഫീറും ഹൊസ്‌റോഡു മാർകറ്റിൽ കോഴിഫ്രൈയ്ക്കുള്ള സാധനസാമഗ്രികൾ വാങ്ങാൻ ചെന്നു. അവിടെയെത്തിയപ്പോൾ കണ്ടതോ?, മാനാഞ്ചിറ മൈദാനത്തു അറ്റമില്ലാത്തെ ആൾകൂട്ടം(കട: സീദീ ഹാജി) കണക്കെ വൻപിച്ച ജനാവലി. പോരാത്തതിനു ചുറ്റുഭാഗത്തു നിന്നും വാൻ ജനപ്രവാഹവും. അറിയാവുന്ന കന്നഡയിൽ ഇരുവരും കാര്യം തിരക്കി.
ഹൊസ്‌റോഡിലെ ഒരു കടയിൽ ഒരു ചില്ലറ മോഷണം നടന്നത്ത്രെ - ആരോ പവർകട്ടില്ലാത്ത നേരം നോക്കി പുറത്ത് വെച്ചിരുന്ന ഒരു ജെനറേറ്റർ അടിച്ചുമാറ്റി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് രണ്ടു ട്രാന്സ്ജെന്ഡേഴ്സിനെ തലേ ദിവസം അറസ്റ്റു ചെയ്തു. അറസ്റ്റിൽ പ്രതിഷേദിച്ചു ഒരു മുന്നൂറോളം പേർ ഹൊസ്‌റോഡിൽ എത്തി സംഘടിക്കുകയും ഈ സംഭവം അക്രമാസക്തമാകാതിരിക്കാൻ സ്ഥലത്തെത്തിയ പോലീസുകാരെ തെറിയഭിഷേകവും ചെയ്യാൻ തുടങ്ങിയതോടെ സംഗതി ആഗോളപ്രശ്നമായി മാറി.
ശങ്കരനും സഫീറിനും സുഖമായി പലചരക്കു കടയിൽ ചെന്ന് സാധനങ്ങൾ മേടിച്ചു തിരിച്ച് പോരാമായിരുന്നു. പക്ഷേ ശങ്കരന്റെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ആ വൃത്തികെട്ട ത്വരജീവി ഇരുവരേയും ആൾക്കൂട്ടത്തിനിടയിലൂടെ പോലീസ്ബസ്സിന്റെ സൈഡിലെത്തിച്ചു. തെറിയഭിഷേകം കൊണ്ട് ചീഞ്ഞുനാറി മനംനൊന്ത ബാംഗ്ലൂർ പോലീസ് ഏറുകൊണ്ട കടന്നൽകൂട്ടത്തെ പോലെ തിരിച്ചാക്രമിച്ചു. പിന്നവിടെ നടന്നത് സംഭവബഹുലമായ ലാത്തിചാർജ് മാമാങ്കമായിരുന്നു. തലങ്ങുംവിലങ്ങും ലാത്തി വീശി പോലീസുകാരും അടിയിൽനിന്നൊഴിഞ്ഞുമാറി തെറിവിളിച്ചു കൊണ്ടോടുന്ന പ്രതിഷേധക്കാരും. ചുറ്റും കൂടിനിന്ന ജനങ്ങൾ മെല്ലെ പുറകോട്ട് വലിഞ്ഞത് ലാത്തിചാർജ് ആസ്വാദനത്തിനിടെ ശങ്കരനും സഫീറും ശ്രദ്ധിച്ചില്ല. ഇതൊക്കെ കാണാനുള്ള ഭാഗ്യം പ്രദാനം ചെയ്ത കമ്പി വിപിനിന് മനസ്സിൽ ഒരായിരം അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ശങ്കരനും സഫീറും ഒരുചെറു മന്ദഹാസത്തോടെ ടോം ആൻഡ് ജെറിയിലെ ടോം പൂച്ചയും അളിയൻ പൂച്ചയേയും പോലെ പൂരപ്പറമ്പിലെ പോലീസ് ബസ്സും ചാരി പമ്മി പമ്മി നിന്നു.
ഹൊവ്വെവർ, ഓർക്കാപ്പുറത്തായിരുന്നു അത് സംഭവിച്ചത്. അവിടുന്നിങ്ങോട്ടുള്ള ശങ്കരന്റെ ജീവിതത്തിൽ നടുക്കത്തിന്റെ ഓർമ്മകൾ മാത്രം സമ്മാനിച്ച ആ നിമിഷം - എവിടുന്നെന്നില്ലാതെ ട്രാന്സ്ജെന്ഡേഴ്സിലൊരെണ്ണം ശങ്കരന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അത് അവനാണോ അതോ അവളാണോ എന്ന് ചിന്തിക്കാൻ പോലും സമയം കിട്ടുന്നതിനു മുൻപ് "ഒയെ സാലേ, ക്യാ ദേഖ്നേ ഖടെ രഹേ ഹോ ഡാഷേ, ഡാഷ് കേ ഡാഷേ?" എന്ന ചോദ്യവും വയറും മുന്നോട്ടുന്തി ഉടുത്തിരുന്ന മഞ്ഞ സാരി പൊക്കിക്കാണിക്കലും ഒന്നിച്ചായിരുന്നു.
പൂർവികർ ചെയ്ത ഏതെങ്കിലും പുണ്യപ്രവൃത്തി മൂലമാകാം, എങ്ങോട്ടോ നോക്കി നിന്ന സഫീർ സംഭവം കണ്ടില്ല, പക്ഷേ പറഞ്ഞ തെറി വള്ളിപുള്ളി വിടാതെ കേട്ടത്രെ.
ഷോക്കടിച്ചു വീണ കാക്കയെപ്പോലെയായി ശങ്കരൻ. ഭാവഭേദങ്ങളൊന്നുമില്ലാതെ വിളറിവെളുത്ത മുഖത്തോടുകൂടിയ ശങ്കരനെ സഫീർ വീട്ടിലെത്തിച്ചു. ചോദിച്ചവരോടൊക്കെ ഒരേ ഉത്തരം - എന്തോ കണ്ട് പേടിച്ചതാ.
രാത്രി വെള്ളമടിപ്പാർട്ടിയിൽ പലതവണ കൂട്ടച്ചിരിക്കു വകയുണ്ടാക്കിയെങ്കിലും ശങ്കരന്റെ ഞെട്ടലിനു ശമനമുണ്ടായില്ല. ഷോക്കടിച്ച മുഖവുമായി റിജേഷിന്റെ ടെറസ്സിൽ ഇരുട്ടിന്റെ ഏകാന്തതയിലേക്ക് കണ്ണും നട്ടിരുന്ന ശങ്കരനോട് എം ടി വിനീത് , " എടാ ശങ്കരാ, നീ ശെരിക്കും വല്ലതും കണ്ടാ ? " വീണ്ടും കൂട്ടച്ചിരി.
വാൽകഷ്ണം : ഹോസ്റോഡിൻറെ പരിസരത്തുള്ള മലയാളികളുടെ ഇടയിൽ ഇപ്പോഴും ഒരു പഴംചൊല്ല് നിലനില്കുന്നു - " മാർക്കറ്റിൽ പോകുന്നതൊക്കെ കൊള്ളം പക്ഷെ ശങ്കരനെപ്പോലെ വല്ലോടത്തും നോക്കിനില്കാതെ പെട്ടന്ന് വന്നോളണം "