കാറ്റഗറി : ഡിജിറ്റൽ വാച്ച്
മോഡൽ : കാസിയോ എസ് ഡബ്ലിയു 110
മോഡൽ : കാസിയോ എസ് ഡബ്ലിയു 110
മോഡ്യൂൾ :512
ജല പ്രധിരോധന ശേഷി : 50 മീറ്റർ
നിറം :കറുപ്പ്
സവിശേഷതകൾ : ഡേറ്റ് ഡിസ്പ്ലേ , മൾട്ടി ടൈം സോണ്‍ , ടൈം സോണ്‍ ഡിസ്പ്ലേ, അലാറം, ക്രോണോഗ്രാഫ് , ലൈറ്റ്, ഡേ ലൈറ്റ്, ഡുവൽ ടൈം ഡിസ്പ്ലേ, കാൽകുലേറ്റർ, ഹവെർലി ടൈം സിഗ്നൽ, കലണ്ടർ, 30 ഡാറ്റ ബാങ്ക്, സ്റ്റോപ്പ് വാച്ച്, റ്റൈമർ, ബ്രിക്ക് ഗേം ഇത്യാദി
മേൽപറഞ്ഞ വച്ചുകളിലോന്നിന്റെ ഉടമസ്ഥനായിരുന്നു എന്റെ സീനിയറും ഹോസ്റ്റൽമേറ്റുമായ ശ്രീമാൻ രോമാഞ്ച്. തൊണ്ണൂറ്റിയേഴ് തൊണ്ണൂറ്റിയെട്ട് കാലഘട്ടങ്ങളിൽ ഇത്തരം ഒരു വാച്ചിനുടമസ്ഥനായ ഒരു ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയുടെ സ്കൂളിലുള്ള സോഷ്യൽ സ്റ്റാറ്റസിന്റെ വലിപ്പം പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ? വിദ്യാപ്രകാശ് പബ്ലിക്ക് സ്കൂളിലെ ആണായ് പിറന്ന മങ്കന്മാരെല്ലവരുടേയും മനസ്സ് ഇത്തരത്തിലൊരു വാച്ച് സ്വന്തമാക്കാൻ തുടിച്ചു. മുകളിൽ നിന്നും ഇഷ്ടിക വീഴുമ്പോൾ അത് അടുക്കി വെക്കുന്ന ഒരു ഗെയിമുണ്ടായിരുന്നു ഈ വാച്ചിൽ. ഇന്റെർവൽ ബെല്ലടിച്ചാൽ രോമാഞ്ച് ഇഷ്ടിക അടുക്കിവെക്കൽ കളി തുടങ്ങേണ്ട താമസം പാമ്പിനെ തച്ചു കൊല്ലാനെന്നോണം ഒരു പറ്റം പിള്ളേർ തടിച്ചുകൂടും, കളി കാണാൻ - നടുവിൽ രോമാഞ്ചകഞ്ചുകനായി രോമാഞ്ചും.
ഹൗവ്വെവെർ, ദിവസങ്ങളും മാസങ്ങളും കടന്നുപോകവെ രോമാഞ്ചിന് തന്റെ വാച്ചിനോടുള്ള കമ്പം കുറയുകയും ക്ലാസ്സിലിരിക്കുന്ന സമയവും ഞായറാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിൽ പിള്ളേർക്കുറങ്ങാൻ അനുവദിച്ച ഒന്നര മണിക്കൂർ സമയവുമൊഴിച്ചാൽ വാച്ച് കണ്ടവന്റെ കയ്യിലിരുന്നു ആർക്കോവേണ്ടി ഇഷ്ടിക ഇട്ടുകൊണ്ടിരിക്കും. പോരാത്തതിന് ഈ വാച്ച് അക്ഷയപാത്രം പോലെ അടുക്കിവെക്കുന്തോറും ഇഷ്ടിക നിറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഇഷ്ടികപ്പാത്രവും. കാലം ചെല്ലുന്തോറും ഹോസ്റ്റലിൽ ചിലർ വളരെ എക്സ്പീരിയൻസ്ഡ് ആയ ഇഷ്ടിക അടുക്കിവെപ്പുകാരായി മാറുകയും തങ്ങളുടെ കഴിവും പ്രാഗത്ഭ്യവും തെളിയിക്കുന്നതിന്റെ ഭാഗമായി രോമാഞ്ചിന്റെയും വാച്ചിന്റേയും ഡിമാന്റ് ദിനംപ്രതി വർധിച്ചുകൊണ്ടേയിരുന്നു.
ദുഫായിൽ നിന്ന് ദിർഹം എണ്ണിക്കൊടുത്താണു വാങ്ങിയതെങ്കിലും ഈ വാച്ചിന്റെ ഉത്ഭവസ്ഥാനം ഏതോ ഒരു ചൈനീസ് ഷെയ്ഖിന്റെ ഗരാജിലാണെന്നുള്ള സത്യം വളരെ വൈകാതെ ഞങ്ങൾക്കെല്ലാവർക്കും പിടികിട്ടി - ഉച്ചകഴിഞ്ഞ് ബിന്ദു മിസ്സിൻറെ കണക്കുക്ലാസ്സിൽ ഏയും ബീയും എക്സും വൈയ്യും ബോർഡിൽ സ്കൊയറും ക്യൂബും കൊണ്ട് സർക്കുസ്സുകളിച്ചുകൊണ്ടിരിക്കുകയും അതിൽ ചില കുട്ടിപിശാച്ചുക്കൾ തന്നെ ഉറക്കത്തിലേക്ക് തള്ളിയിടാൻ ശ്രമിക്കുമ്പോൾ അതിലൊന്നും ശ്രദ്ധകൊടുക്കാതെ വൈകിട്ട് ക്യന്റീനിൽ ശ്യാമളച്ചേച്ചി ഉണ്ടാക്കിവെക്കുന്ന പഴംപൊരിയും ആലോചിച്ചുവെള്ളമിറക്കി, സപ്പർടൈം കഴിഞ്ഞാൽ ഉറങ്ങുന്നതിനുമുൻപ് എന്തൊക്കെ ഊടായിപ്പുകൾ ഒപ്പിക്കാം എന്നൊക്കെ പ്ലാൻചെയ്തു ക്ലാസ്സിന്റെ മറുവശത്തിരിക്കുന്ന പെണ്‍പിള്ളേരുടെ മുഖത്ത് കളിയാടുന്ന ഭാവഭേദങ്ങളൊക്കെ ഞൊടിയിടയിൽ ഒന്ന് തിരിഞ്ഞുനോക്കി ഒപ്പിയെടുത്ത് ഒരു ചെറിയ മാനസംത്രിപ്തി കൈവരിച്ച് ബിന്ദു മിസ്സ് തന്നെ ശ്രദ്ധിക്കുന്നിലെന്നു ഉറപ്പു വരുത്തിയ ശേഷം ജോസിൻ ജോസെഫ് തൊട്ടടുത്തിരിക്കുന്ന നമ്മുടെ രോമാഞ്ചിന്റെ ചുമലിൽ തട്ടിയിട്ട് ഒരു സിംപിൾ ചോദ്യം അങ്ങട് കാച്ചി " സമയമെത്രയായെടാ?"
ബെഞ്ചിലിരുന്ന രോമാഞ്ചിന്റെ നെഞ്ചു പഞ്ചറായി. അഞ്ചു വരയല്ലാതെ വാച്ചിൽ വേറൊന്നും കാണാനില്ല. തിരിച്ചും മറിച്ചുമൊക്കെ നോക്കി - നോ രക്ഷ, വാച്ചിനോരനക്കവുമില്ല. അതിനിടയിൽ ബിന്ദു മിസ്സിന്റെ "രോമാഞ്ച്, പേ അറ്റെൻഷെൻ" കൂടി കേട്ടപ്പോൾ ഉള്ളിൽ നിന്നും ഉയർത്തെഴുന്നേറ്റ ഫീലിങ്ങ്സ് തിരിച്ച് ഉള്ളിലേക്കുതന്നെ വിഴുങ്ങി ശ്വാസമടക്കിപ്പിടിച്ച് റ്റെൻഷനോടെ ബാക്കി ഇരുപതു മിനിറ്റ് എങ്ങനെയൊക്കെയോ തള്ളി നീക്കി. ബെല്ലടിച്ചു ക്ലാസ്സീന്നു പുറത്തിറങ്ങി രണ്ടുമിനിറ്റായില്ല - രോമാഞ്ചിനു ചുറ്റും വിണ്ടും ജനപ്രവാഹം - ഓരോരുത്തരായി വാച്ച് കുലുക്കുന്നു, മറിക്കുന്നു, റീസെറ്റ് ചെയ്യുന്നു, ബാറ്റെറി ഊരുന്നു തിരിച്ചുടുന്നു എന്ന് വേണ്ട തങ്ങളാൽ കഴിയുന്ന എല്ലാവിധ റ്റെക്നിക്കൽ സപ്പോർട്ടും രോമാഞ്ചിന്റെ വാച്ചിനു സമർപ്പിക്കുകയായിരുന്നു ഒമ്പതാം ക്ലാസ്സു മുതൽ പ്ലസ് ടൂ വരെയുള്ള കുട്ടപ്പന്മാർ.
പക്ഷേ സത്യത്തിന്റെ മുഖം അന്നും ഇന്നും എന്നും വികൃതമാണെല്ലോ - വാച്ച് ഈസ് ഡെഡ്. ഡെഡ് എന്ന് പറയുമ്പോൾ അങ്ങനെ പൂർണമായും ശ്വാസം നിലച്ചിട്ടൊന്നുമില്ല. ഒരു ചെറിയ മൃത്വിന്ജയ റിപ്പയർ ഹോമം നടത്തിയാൽ ആള് കാലിയാവാതെ കൈച്ചിലാവം. ബട്ട്, ആരെക്കൊണ്ട് ചെയ്യിക്കും? വടകര കൃഷ്ണാ വാച്ചസ്സിൽ കൊടുക്കാമെന്നു വെച്ചാൽ കൈയ്യിൽ കാശില്ല. ആരെങ്കിലുമൊക്കെ സ്പോണ്‍സർ ചെയ്യുമെന്നു വിചാരിച്ചിരിക്കുമ്പോൾ ഇഷ്ടിക അടുക്കിവെപ്പുകാരായ ക്ണാപ്പന്മാർ കൈ മലർത്തി. ഇനിയിപ്പോ പുതിയതൊന്നു കിട്ടണമെങ്കിൽ ദുഫായീന്നു ഫാതർ വരണം. മുന്നിൽ വഴികളൊന്നും തെളിയുന്നുമില്ല. ക്യാന്റീനിലും ലൈബ്രറിയിലും ഗ്രൌണ്ടിലും വാഷ്രൂമിലും പ്രധാന ചർച്ചാവിഷയം പതിവുപോലെ ഇതൊക്കെത്തന്നെയായിരുന്നു. അതിനിടയിലാണ് ഒരു പുതിയ പ്രസ്താവനയുമായി ജോസിൻ രംഗത്തിറങ്ങിയത് - ഇഷ്ടിക ഗയിമിൽ തന്റെ സ്കോർ ഒരുലക്ഷത്തിമുപ്പത്തേഴായിരത്തിയഞ്ഞുറ്റിപ്പന്ത്രണ്ടാണെന്നും തന്റെ ഈ റെക്കോർഡ് ഭേദിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും ഇനി കഴിയുകയുമില്ലെന്നും അഥവാ കഴിഞ്ഞാൽ തന്നെ തന്റെ റെക്കോർഡ് പൊട്ടിക്കുന്നവന് വടകര ബ്ലൂ ഡയമണ്ടിൽ നിന്നും ഒരു കോയിബിരിയാണി ഓഫ്ഫർ ചെയ്യുമെന്നും പരസ്യമായി വെല്ലുവിളിച്ചു.
വാട്ടെവർ ബീ ഇറ്റ് , ഈ കഥയിൽ നകുലന് (രോമാഞ്ച് ) ഓജസ്സും തേജസ്സുമുള്ള ഗംഗ(വാച്ച്)യെ തിരിച്ചേൽപ്പിക്കാൻ ലങ്ങ് ലമേരിക്കയിൽ നിന്നും വന്ന ആ മനശ്ശാസ്ത്രജ്ഞൻ സണ്ണിക്കുട്ടൻ ലാരാണെന്നറിയാമോ ? ലവനാണ് ചന്ദ്രൻ - വയനടാൻ കാടുകളുടെ പൊന്നോമന പുത്രൻ, നെടുംബിലാശ്ശേരി ചന്ദ്രൻ!
വണ്‍ ഫൈൻ സണ്ടേ ആഫ്റ്റർനൂണ്‍, ഉച്ചയൂണൊക്കെ കഴിഞ്ഞ് എല്ലാവരും ഒരു ചെറിയ മയക്കത്തിന് മെല്ലെ ഡോർമെട്രിയിലേക്കു വലിഞ്ഞു. രാവിലെ കളിച്ച പോലീസും കള്ളന്റെയും ക്ഷീണവും, ഉച്ചച്ചൂടിന്റെ ഉഷ്മളതയിൽ ധ്രുതതാളത്തിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദവും, തുറന്നിട്ട ജനവാതിലുകലിൽകൂടി അംബിളിക്കുന്നിനെ തഴുകി ഒഴുകിയെത്തുന്ന പടിഞ്ഞാറൻ കാറ്റും, മനോജ് സാറിന്റെ മേൽനോട്ടത്തിൽ നിശബ്ദദപൂണ്ട അന്തരീക്ഷവുമെല്ലാം ആസ്ബെറ്റോസ് ഷീറ്റി നടിയിൽ കിടക്കുന്ന നൂറോളം കുരുത്തംകെട്ട പിള്ളേരെ നിദ്രയിലാഴ്ത്തി. പോലീസും കള്ളനും കളിക്കുന്നേരത്തു ജെനറേറ്റർ റൂമിലെ നട്ടും ബോൾട്ടും എണ്ണാൻ പോയതുകൊണ്ട് ചന്ദ്രേട്ടന് മാത്രം ക്ഷീണമുണ്ടായിരുന്നില്ല. സോ, ചന്ദ്രേട്ടനുറങ്ങിയതുമില്ല. രോമാഞ്ചാണെങ്കിൽ ആസ് യൂ ഷ്വൽ, അണ്ടി പോയ അണ്ണാനെപ്പോലെ വാച്ചും നോക്കിയിരിപ്പായിരുന്നു .
"എടാ രോമാഞ്ചേ…"
"എന്താ ചന്ദ്രാ …."
"ഞമ്മളെ താമരശ്ശേരി ചൊരയില്ലേ? അതും കയറി ബത്തേരിയെത്തുമ്പോ ആടെയൊരു വാച്ചുകടയിണ്ട്. ഞങ്ങളെ നാട്ടിലെ ഒരു കുമാരൻ നടത്തുന്ന ഒരുഗ്രൻ പീടിക. ബയനാട്ടിലെ എല്ലാരും ബാച്ച് നന്നാക്കാൻ ആടെയാ പോലും കൊടുക്ക്വ .... ഞാൻ കയിഞ്ഞ ബെക്കേഷന് മുപ്പരുടെ അടുത്ത് ഒരു രണ്ടുമാസക്കാലം ഉണ്ടായിനു …. ഈ റിപ്പെയറു പണിയൊക്കെ പടിക്കാൻ... വേണേങ്കിൽ ഇന്റെ ബാച്ച് ഞാൻ റിപ്പെയറു ചെയ്തു നോക്കാം"
ഒരു നിമിഷം ചിന്തയിലാണ്ടു രോമാഞ്ച്. ചന്ദ്രൻ പറഞ്ഞതിലും കാര്യമില്ലാതില്ല. എല്ലാദിവസവും കാലത്ത് അഞ്ചരയ്ക്ക് ജനറേറ്റർ ഓണ്‍ ചെയ്യുന്നത് ചന്ദ്രൻ. എല്ലാദിവസവും രാത്രി പതിനൊന്നു മണിക്കു ജനറേറ്റർ ഓഫ് ചെയ്യുന്നതും ചന്ദ്രൻ. ഹോസ്റ്റലിലും സ്‌കൂളിലും അടിച്ചുപോയ ബൾബുകൾ മാറ്റുന്നതും ചന്ദ്രൻ, ഫ്യുസായ ട്യൂബ്ലൈറ്റ് മാറ്റുന്നതും ചന്ദ്രൻ, ഫാൻ കേടായാൽ ആദ്യം വിളിക്കുന്നതും ചന്ദ്രനെത്തന്നെ. നൂറുനൂറ്റിപ്പത്തു ചെക്കന്മാരുള്ള ഹോസ്റ്റലിൽ എന്തുകൊണ്ട് പ്രിൻസിപ്പലും രവീന്ദ്രൻ സാറും ഈ അവകാശം ചന്ദ്രനു മാത്രം തീറെഴുതിക്കൊടുത്തൂ? മേയ് ബീ ചന്ദ്രന് വാച്ചു റിപ്പെയറുചെയ്യാൻ പറ്റുമായിരിക്കും. മാത്രമല്ല! ചന്ദ്രൻ ബടായിയടിക്കാറില്ല. സൊ, വാച്ചുകടയുടെ കഥയും സത്യമായിരിക്കാം.
"എന്നാലും, അത് ശെരിയകുമോ?"
"ഒരു ഗ്യരണ്ടിയുമില്ല, ചെയ്തു നോക്കാം. ഇനിക്ക് മാണേങ്കി മതി "
മനസ്സില്ലാമനസ്സോടെ രോമാഞ്ച് തന്റെ വാച്ച് ചന്ദ്രന് കൊടുത്തു. ചന്ദ്രൻ മെല്ലെ കട്ടിലിൽ നിന്നിറങ്ങി മനോജ് സാറിന്റെ ഉറക്കത്തിന്റെ ആഴമളന്നു ഇപ്പോഴൊന്നും എഴുന്നേല്കില്ലെന്നു ഉറപ്പുവരുത്തി തിരികെ കട്ടിലിൽ കയറിയിരുന്നു. സൈഡിലുള്ള ബാഗിൽ നിന്നും ഒരു ന്യൂസ്പേപ്പർ കട്ടിലിൽ വിരിച്ച്, രോമാഞ്ചിന്റെ വാച്ചെടുത്ത് അതിൽ വെച്ചു. തലയണയുടെ അടിയിൽ ഒളിപ്പിച്ചുവെച്ച ഒരു ചെറിയ പെൻസിൽ ബോക്സ് എടുത്തു തുറന്നു. അതിനകത്തു പല സയിസിലുള്ള തുരുമ്പിച്ച കുറേ സ്ക്രൂഡ്രൈവറുകൾ. പറ്റിയ ഒരെണ്ണം തിരഞ്ഞെടുത്ത് ചന്ദ്രൻ തന്റെ കർത്തവ്യനിർവാഹകണം ആരംഭിച്ചു.
************************************************
സമയം നാലുമണിയോടടുക്കുന്നു. ചായക്കുള്ള സമയമായി. ഇപ്പോചെന്നില്ലെങ്കിൽ ശ്യാമളചേച്ചിയുടെ സ്‌പെഷ്യൽ പഴംപൊരിയും അഞ്ച് മണിയാകുമ്പോഴേക്കും കുളിച്ചുറെഡിയായി ലൈബ്രറിയിലെത്തിയില്ലെങ്കിൽ - ദൂരദർശനിലെ സിനിമയും മിസ്സാകും എന്ന നഗ്നസത്യം മനസ്സിലാക്കിയ ചന്ദ്രൻ നെറ്റിയിലൂടോഴുകിവന്ന വിയർപ്പുതുടച്ച് ചുറ്റും കൂടിനിന്നവരെ നോക്കിയൊരു നെടുവിർപ്പുമിട്ടു അതീവ ജാഗ്രതയോടെ ഊരിവെച്ച എല്ലാ പാർട്സും അതിന്റെതായ സ്ഥാനത്തുവെച്ച്, സ്ക്രൂകൾ ഓരോന്നായി തിരിചിടാൻ തുടങ്ങി. ഹവ്വെവർ, വാച്ചിൽനിന്നൂരിയ അഞ്ചാറു സാധനങ്ങൾ(രണ്ടുമൂന്ന് സ്ക്രൂ, ഒന്നുരണ്ട് പ്ലാസ്ടിക് കഷ്ണങ്ങൾ, ചിപ്പുകൾ ഇത്യാദി) ന്യൂസ്പേപ്പറിൽ അങ്ങിങ്ങായി ബാക്കികിടന്നു.
ഒരു വളിഞ്ഞ ചിരിയോടെ രോമാഞ്ചിനെ നോക്കി ചന്ദ്രൻ - " ഇപ്പാണ് സംഗതി പിടികിട്ടിയത്. ഇതൊന്നും ആവശ്യമില്ലാത്ത സാധനങ്ങളാണ്. ഇത്രയും സാധനങ്ങൾ ഈന്റുള്ളിൽ അനാവിശ്യമായി കാസിയോ കമ്പനി ഫിറ്റ് ചെയ്തതാണ് കൊയപ്പം. ഇതൊന്നുമില്ലെങ്കിൽ വാച്ച് അടിപൊളിയായിറ്റ് ഓടും" എന്ന് പറഞ്ഞ് ആ സാധനങ്ങൾ പേപ്പറോടുകൂടി ചുരുട്ടിവലിച്ചൊരൊറ്റയേറ്. വാച്ച് ഓണ്‍ ചെയ്തു നോക്കുക പോലും ചെയ്യാതെ രോമാഞ്ചിന്റെ കയ്യിൽ വെച്ച് കൊടുത്തിട്ടു ചന്ദ്രൻ ക്യാന്റീനും ലക്ഷ്യമാക്കി ഒറ്റ നടത്തം.
വിദ്യാപ്രകാശ് പബ്ലിക് സ്കൂളിന്റെ ക്യാമ്പസിൽ ഇന്നും ആ വാച്ചിന്റെ ആത്മാവ് അലഞ്ഞുതിരിഞ്ഞു നടക്കുന്നു - ആത്മശാന്തിക്കായി!