Friday, March 22, 2013

ചീഫ് ഷെഫ്



ഊടായിപ്പിന്റെ "വി" വെച്ചുള്ള പര്യായമാണു വിപിൻ.

ഓർകാട്ടേരി പുന്നോർത്ത് വീട്ടിൽ വേണ്വേട്ടന്റെ പൊന്നിന്റെ മനസുള്ള പുത്രൻ, അഥവാ  തള്ളന്താനത്തെ തള്ളിയിടാൻ കെൽപ്പുള്ള തള്ള് രാജാവ്, അഥവാ ഞാൻ മുമ്പ് പോസ്റ്റിയ "സിനിമാനടൻ"ലെ കഥാനായകൻ, ഇനിയൊരു അഥവാ കൂടി ഫിറ്റ്‌ ചെയ്തു പറഞ്ഞാൽ  ഞങ്ങൾ വിദ്യാപ്രകാശ്‌ പബ്ലിക്ക്‌ സ്കൂള്‍ രണ്ടായിരാമാണ്ട് ബാച്ച് വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായ നമ്മുടെ സ്വന്തം വിപിൻ വേണു.

കൊല്ലവർഷം 1179,   മനസ്സിനെ കോരിത്തരിപ്പിച്ചു കോരിച്ചൊരിയുന്ന മഴയുള്ള ഒരു കർകിടകമാസം, ലതായതു എ.ഡി. 2004 റെയ്നീ സീസണ്‍ -  വിപിനും റിനീഷും ചിത്രദുർഗയിൽ ശ്രീ ശ്രീ ശ്രീ ജഗദ്ഗുരു മല്ലികാര്‍ജുന മുരുകരാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജിയിൽ ഓട്ടോമൊബെയില്‍ എഞ്ചിനിയറിങ്ങിനു  പഠിക്കുന്ന കാലം. ഒന്നാം വർഷം കഴിഞ്ഞാൽ ഹോസ്റ്റലിൽ നില്കുന്നത് ആണായിപ്പിറന്ന മങ്കന്മാർക്ക് ചേർന്നതല്ല എന്ന വസ്തുത നിലനിൽക്കേ, വിപിനും റിനീഷും പിന്നെ വേറെ രണ്ടു പഹയന്മാരും കൂടി പറ്റിയ ഒരു വീട് കണ്ടുപിടിച്ച് അങ്ങോട്ട് താമസമാരംഭിച്ചു.

സംഭവം ശുഭം. ഇവിടം കൊണ്ടവസാനിക്കേണ്ടിയിയിരുന്ന ഹോസ്റ്റലിലെ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും പക്ഷേ വിപിനിന്റെ ജിവിതത്തിൽ തുടങ്ങിയതേയുള്ളൂ. താനൊരു തെറ്റില്ലാത്ത കുക്കാണെന്നും, അത്യാവിശ്യം ചിക്കനും ബീഫും മട്ടനുമൊക്കെ കേരളിയ തനിമയോടുകൂടി ഉണ്ടാക്കാനറിയാമെന്നും  സ്കൂളിൽ നിന്നും  ക്യാമ്പിങ്ങിനു പോകുമ്പോൾ ഫുഡ് ഗ്രൂപ്പിന്റെ ലീഡർ താനാണെന്നും അങ്ങനെ തന്റെ മേൽനോട്ടത്തിൽനിന്നും ഉത്ഭവിക്കുന്ന നെയ്ച്ചോറും കോയിക്കറിയും കഴിക്കാൻ വീണ, മീന, സലീന, ജിസ്ന, ശബാന, പ്രസീത, അനുശ്രീ എന്നിവർ ഉൾപെടുന്ന  ശാലീനസുന്ദരിമാരും ക്ലാസിലെ ആണ്‍പിറന്ന ഗജപോക്കിരികളും ക്യൂ നിൽകാറുണ്ടെന്നും ഒരിക്കൽ അച്ഛനും സുഹൃത്തും ഗൾഫിൽ നിന്നും വന്നപ്പോൾ താൻ നയ്മീൻ പൊള്ളിച്ചതുണ്ടാക്കി അവരെ ഞെട്ടിച്ചു കളഞ്ഞെന്നും പിന്നൊരിക്കൽ ഒരു കല്യാണവീട്ടിൽ പോയപ്പോൾ ബിരിയാണിയുടെ മണം പിടിച്ച് അതിൽ ഉപ്പ് പോരെന്നു റിപ്പോർട്ടു ചെയ്ത് അവിടുത്തെ കുക്കായ  ബിരിയാണി മൊയ്തൂക്കാന്റെ കയ്യിൽ  നിന്നും പാരിതോഷികം വാങ്ങിച്ചെന്നുമുള്ള കഥകൾ  ചിത്രദുർഗയിലെ കോളേജുക്യാന്റീനിൽ നിന്ന് കടിച്ചാലും വലിച്ചാലും മുറിയാത്ത പൊറോട്ട നഖം കൊണ്ട് നുള്ളിപ്പെറുക്കിതിന്നുനതിനിടയിൽ വിട്ട മുഖ്യബഡായികളിൽ ചിലതു മാത്രം!

ഇക്കണ്ട കഥകളൊക്കെ കേട്ട് വിപിനിനെ റൂംമേറ്റായി കിട്ടാൻ ചിത്രദുർഗയിലെ മലയാളികളും അല്ലാത്തതുമായ പുരുഷപ്രതാപികൾ  ഒന്നടങ്കം ആഗ്രഹിച്ചതിലും അതിനായി മുട്ടുകുത്തി പ്രാർത്ഥിച്ചതിലും വലിയ തെറ്റൊന്നും കാണാനില്ല. ഹൊവ്വെവർ വിപിണ്‍ വേണു വീണു. ഇനിയിപ്പോ സഹമുറിയൻമാർക്ക് ഭക്ഷണമുണ്ടാക്കികൊടുക്കണം, അതും സ്വാദിഷ്ട്ടമായത്. ഒന്നും രണ്ടും കാരണങ്ങൾ പറഞ്ഞ് കുക്കിങ്ങിൽ നിന്നും തലയൂരാൻ ആവതും ശ്രമിച്ചു - ഒരു രക്ഷയുമില്ല. അങ്ങനെ അവസാനം സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി വരും ദിവസങ്ങളിൽ അടുക്കളസാധനങ്ങളും പാത്രങ്ങളും വാങ്ങാമെന്നും വരുന്ന രണ്ടാംശനിയാഴ്ച്ച നെയ്ച്ചോറും ബീഫ് കറിയുമുണ്ടാക്കാമെന്നേറ്റു. പിന്നിടങ്ങോട്ടുള്ള രാത്രികൾ വിപിനിനു കാളരാത്രികളായിരുന്നു. കണ്ണടച്ചാൽ മനസ്സിൽ നെയ്ച്ചോറും മൂരിയും മാത്രം. ചൂടുവെള്ളം നിറച്ച ബിരിയാണിച്ചെമ്പിൽ മുങ്ങിത്താഴുന്നതും പല്ലു വെച്ചൊരു ചിരവ ഓടിവന്നു തന്നെ കടിക്കുന്നതും  പോലുള്ള ദുർസ്വപ്നങ്ങൾ കണ്ടു ഞെട്ടിയെണീക്കുന്നതും  പതിവായത്രെ.

എനിവേസ്, സംഭവദിവസം രാവിലെ റിനീഷിന്റെ സ്പ്ലെണ്ടറിൽ പതിനഞ്ചു രൂപയ്ക്ക് പെട്രോളുമടിച്ച് പത്തിരിപതു മിനിറ്റ് ദൂരെ ബസവേശ്വര നഗറിലെ ഒരു ഇന്റർനെറ്റ് കഫെയിൽ കയറി ഗൂഗിൾ മുഖാന്തരം കാണാൻ തെറ്റില്ലാത്ത ഒരു കേരളാ ബീഫ് കറിയുടെ റെസിപ്പി ഒരുവിധം തപ്പിപ്പിടിച്ചു ബൈഹാർട്ടാക്കി. തിരിച്ചു വീട്ടിലെത്തിയപ്പൊഴേക്കും ബീഫും, ബസുമതിയരിയും ഒക്കെ മേടിച്ചു കുക്കിനു വേണ്ടി കണ്ണിൽ നെയ്യൊഴിച്ചു വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു   റിനീഷും സഹമുറിയന്മാരും പിന്നെ വേറെ രണ്ടുമൂന്നു സുഹൃത്തുക്കളും.

ഒരു രണ്ടു മണിയോടുകൂടി വിപിൻ ഡിന്നറിനുള്ള പുറപ്പാടാരംഭിച്ചു.  അടുക്കളയിൽ ആരും കയറിപ്പോകരുതെന്നുള്ള വിപിനിന്റെ ശക്തമായ നിർദേശം  മാനിച്ച്  റിനീഷും പിള്ളേരും  കുറച്ചുനേരം റമ്മിയും പന്നിമലത്തുമൊക്കെ കളിച്ച് ക്ഷീണിച്ച് ലാപ്ടോപ്പിൽ കല്യാണരാമൻ കാണാൻതുടങ്ങി.

വിപിൻ ആദ്യം  ബീഫിൽ വെള്ളമൊഴിച്ചു, പിന്നെ  മസാലയിട്ടു, അത് കഴിഞ്ഞ് ഉപ്പിട്ടു, ഉപ്പു കൂടിപ്പോയതിനു കുറച്ചു സവാളയും ഉരുളക്കിഴങ്ങുമിട്ടു, അത് കൂടിപ്പോയതിനു വിണ്ടും മസാലയിട്ടു, വീണ്ടും  വെള്ളമൊഴിച്ചു…..  അങ്ങനെ കുറേനേരത്തെ പയറ്റിനൊടുവിൽ എല്ലാം ഒന്ന് വരുതിക്ക് വന്നെന്നു തോന്നിയപ്പോൾ അതിലേക്ക് കുറേ മല്ലിയിലയും കറിവേപ്പിലയും പൊതിനയിലയും വാരിയിട്ടു. അതുകഴിഞ്ഞു ടിയാൻ തന്റെ സർവ്വേശ്വരനായ തീറ്ററപ്പായിയെ മനസ്സിൽ ധ്യാനിച്ച് നെയ്‌ച്ചോറിന്റെ പണിപ്പുരയിലേക്ക് കടന്നു.  എന്തായാലും സിനിമ കഴിഞ്ഞപ്പോഴേക്കും ഡിന്നർ റെഡിയായി.

ലഞ്ച് കഴിക്കാതെ നെയ്ച്ചോറും ബീഫും സ്വപ്നം കണ്ട് വയറ് പഞ്ചറായ  ഓരോരുത്തരും അടുക്കളയിൽ വന്നു ഭക്ഷണം രുചിച്ചു നോക്കാൻ തുടങ്ങി. നെയ്ചോറിൽ ഉപ്പില്ല. പക്ഷെ ആ കുറവ് നികത്താൻ വിപിൻ   ഒരു രണ്ടര  ടിന്നോളം നെയ്യ് ചേർത്തിട്ടുണ്ട്. ബീഫ്കറിയും കൂടി ടേസ്റ്റ് ചെയ്ത് ഉഗ്രൻ എന്നമട്ടിൽ എല്ലാവരും ഒന്ന് തലയാട്ടി. സംതൃപ്തിയുടെ അലകൾ വിപിനിനെ രോമാഞ്ചകഞ്ചുകനാക്കി. വിപിനൊഴിച്ച് മറ്റെല്ലാവരുടെയും മുഖത്ത് കളിയാടിക്കൊണ്ടിരിക്കുകയായിരുന്നത് വിശപ്പെന്ന ആഗോളഭാവം മാത്രം . ലഞ്ച് കഴിക്കാത്തതുകൊണ്ട് വയറ്റിനകത്തുള്ള കൊക്കോപുഴുക്കൾ അലമുറയിട്ടു കുത്തിനോവിക്കാൻ തുടങ്ങിയപ്പോൾ   സാലടിനു തൈര് വാങ്ങാൻ വേണ്ടി വിപിനിനെ റിനീഷ് ദിനേശണ്ണന്റെ കടയിലേക്ക് പറഞ്ഞുവിട്ടു.

വിപിൻ പോയ ആ ഗ്യാപ്പിൽ  റിനീഷിന്റെ മേൽനോട്ടത്തിൽ എല്ലാവരുംകൂടി ഞൊടിയിടയിൽ ആ ബീഫ്  കറി  പച്ചവെള്ളത്തിൽ നല്ലവണ്ണം കഴുകിവൃത്തിയാക്കി വിണ്ടും കറിവെച്ചപ്പോഴാണ് ഒന്ന് കഴിക്കാൻ പാകമായതത്രെ.

വാൽ 1: ബീഫ് കറിയുടെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു തന്ന ലോനപ്പേട്ടനെ മനസ്സിൽ ധ്യാനിച്ച് റിനീഷ് നെയ്ചോറിന്റെ ഖബറിടത്തിൽ ഒരു പിടി ബീഫ്  കഷണങ്ങൾ വാരിയിട്ട്  നടന്നകന്നു, ഇന്നും തീരാത്ത പ്രവാസം. സബരോ കീ സിന്ദഗീ ജോ കഭീ നഹീം ഖതം ഹോ ജാത്തീ ഹേം. അന്നു  മുതൽ റിനീഷിനു നെയ്ചോറ്  അലർജിയായിരുന്നത്രെ !

വാൽ 2: തലേന്നത്തെ ആരും തൊടാതെ വെച്ച ആ നെയ്ക്കഞ്ഞി  കാടിവെള്ളത്തിൽ മിക്സ് ചെയ്തത് ആർത്തിയോടെ കഴിച്ച അടുത്ത വീട്ടിലെ രാഘവേന്ദ്ര ദൊഡ്ഡണ്ണയുടെ കാള, ബീഫിനു പോലും പറ്റാത്ത അവസ്ഥയിൽ വയറിളക്കം വന്നു ഇഹലോകവാസം വെടിഞ്ഞ കഥ ചിത്രദുർഗയിലെ പുൽക്കൊടികൾക്കു പോലും മനഃപ്പാഠമാണ്.

വാൽ  3: ഒരിക്കൽ ചായയുണ്ടാക്കാൻ അടുക്കളയിൽ  കയറിയ വിപിൻ പ്രെഷർ കുക്കറും  കയ്യിലേന്തി  അടുക്കളവാതിലിൽ നിന്നും പുറത്തേക്ക് തലയിട്ട് റിനിഷിനോട് ചോദിച്ചത്രെ , " എടാ, ചായക്കെത്ര വിസിലാ " ? 

കടപ്പാട് - റിനീഷ്, ഏതോ ഗുദാമിലെ ഓട്ടോമൊബൈൽ ഇഞ്ചിനീര്.


-കടത്തനാടൻ
March 22, 2013