Thursday, July 3, 2014

രക്തസാക്ഷി

രക്തസാക്ഷി

-കടത്തനാടൻ
Mar 07, 2014

ശോഭാ മിസ്സ് അന്ന്   ക്ലാസ്സിലേക്ക് കയറി വന്നത്  ഇംഗ്ലീഷിൽ അപ്രതീക്ഷിതമായൊരു ചോദ്യവുമായാണ്  " ജൂലിയസ് സീസറിനെ പിന്നിൽ നിന്നും കുത്താൻ ബ്രൂട്ടസിനെ പ്രേരിപ്പിച്ചതാരാണ്?" എന്നിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ച് മൂന്നാം ബെഞ്ചിൽ ചിരിച്ചുകൊണ്ടിരുന്ന സന്ദീപ്‌ കണ്ണൻ അഥവാ കണ്ണീർ കണ്ണനു നേരേ ദൃഷ്ടിയുറപ്പിച്ചു. പണി പാലും വെള്ളത്തിൽ കിട്ടിയെന്നറിഞ്ഞ  സന്ദീപ്‌,  "സന്ദീപ്‌, ആൻസർ " എന്ന് കേട്ട പാതി കേൾകാത്ത പാതി ചാടിയെഴുന്നേറ്റ് ഉത്തരവും നൽകി " ക്യാപ്റ്റൻ പൂസ് ". എന്നിട്ടഭിമാനഭൂരിതനായി തൊട്ടടുത്തിരികുന്ന ജിജുവിനെ നോക്കി ഒരു ഇന്നസെന്റ് മോടലിൽ "എങ്ങനേണ്ട് എങ്ങനേണ്ട് " എന്ന് മൂളിക്കൊണ്ടൊരു നില്പും.

"നീ നന്നാവില്ലെഡാ" എന്ന എക്സ്പ്രഷൻ കലർന്ന സെക്കന്റുകളോളം നീണ്ട ശോഭാമിസ്സിന്റെ തുറിച്ചുനോട്ടം സന്ദീപിന്മേൽ പതിയുകയും    വിവരമുള്ള ചിലർ ചിരിച്ചു തുടങ്ങുകയും ചെയ്തപ്പോഴാണ് സന്ദീപടക്കം ബാക്കിയുള്ളവർക്ക് കാര്യം പിടികിട്ടിയത് - ഏഴാമത്തെ പാഠത്തിൽ നിന്നുള്ള ശോഭാ മിസ്സിന്റെ ചോദ്യത്തിനു സന്ദീപ്‌ മറുപടി കൊടുത്തത് മൂന്നാം പാഠത്തിലെ കഥാപാത്രത്തിൻറെ പേരാണത്രെ. അതോടെ സന്ദീപ്‌ ഫേമസായി. ആ ഉത്തരത്തിനു പിന്നിൽ ജിജുവാണെണു സന്ദീപ്  വാദിച്ചെങ്കിലും ഫലം കാണാതെ അന്ന് മുതൽ ക്യാപ്റ്റൻ പൂസ് എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു തുടങ്ങുകയും   ദിവസങ്ങൾക്കുള്ളിൽ തന്നെ ചില മഹാന്മാരെപ്പോലെ  സ്വന്തം നാട്ടുപേരു കൂടെ ചേർത്ത് ക്യാപ്റ്റൻ പൂസ് വേളം പൂസായി പരിണമിക്കുകയും ചെയ്തു . മറ്റുള്ളവർക്ക് ഇരട്ടപ്പേരിടാൻ ബഹുകേമനായ സന്ദീപിന് കിട്ടിയ ഈ ആജീവനാന്ത  ഇരട്ടപ്പേര് പലരുടേയും ഉള്ളിന്റെയുള്ളിൽ എന്തെന്നില്ലാത്ത സന്തോഷം വാരി വിതറി. തേച്ചാലും മാച്ചാലും പോവാതെ ജീവിതാവസാനം വരെ ഈ പേരും കൂടെയുണ്ടാവട്ടെ എന്നാശംസിച്ചു കൊണ്ട് കഥ തുടരുന്നു…  

കൊല്ലവർഷം രണ്ടായിരത്തിയൊന്നിലെ ഒരു ഡിസംബർ മാസം - ലതായതു പ്ലസ് ടൂ പരീക്ഷാച്ചൂട് തലയ്ക്ക് പിടിക്കുന്നതിന് ഒരു രണ്ട് മാസം മുൻപുള്ള ഒരു ശനിയാഴ്ച്ച, കെമിസ്ട്രി ടീച്ചർ സ്മിതാമിസ്സും ബയോളജി  ടീച്ചർ സിൽജാമിസ്സും ലാബ്‌വർക്ക് തീർകാൻ ഞങ്ങളുടെ ഒരു ശനിയാഴ്ച പങ്കിട്ടെടുത്തു -  കാലത്ത് ഒൻപതര മുതൽ പന്ത്രണ്ടര വരെ രസതന്ത്രവും ഒന്നര മുതൽ നാലര വരെ ആനിമൽ പ്ലാനറ്റും, ഐ മീൻ ജീവശാസ്ത്രവും. ലാബിലുള്ള പഠനം സ്വതവേ ബോറടി കുറവായതിനാൽ കൃത്യം ഒൻപതു മണിക്കുതന്നെ ഞങ്ങൾ നാല്പത്തിരണ്ടു പേരും വടകരപ്പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന  പ്രകൃതി രമണീയത തുളുമ്പി നില്കുന്ന മൗണ്ട് വെള്ളാറാടിൻറെ ഉച്ചിയിലുള്ള ഞങ്ങളുടെ സ്വന്തം വിദ്യപ്രകാശ്‌ പബ്ലിക് സ്കൂളിന്റെ വോളീബോൾ ഗ്രൗണ്ടിൽ ഒത്തുകൂടി കത്തിയടി തുടങ്ങി.

രസന്ത്രം ലാബ് വളരെ രസമുള്ളതായിരുന്നു. മെത്തനോളും(വ്യാജ മദ്യം) എത്തനോളും(ഭക്ഷ്യയോഗ്യമായ മദ്യം) തമ്മിൽ എങ്ങനെ തിരിച്ചറിയാം എന്ന പഠനത്തിൽ മുഴുകിയിരിക്കുകയായിരുന്നു നമ്മുടെ വിപിൻ വേണു. ഒരു ശരാശരി വിദ്യാർഥിക്കുണ്ടാകുന്നതിനേക്കാൾ ഒരു നാലു മൈലിനപ്പുറത്തുള്ള സംശയരോഗത്തിനുടമയായ  ദീപക്കണ്ണന്  പഴംപൊരിയുടെ റ്റേസ്റ്റുള്ള ശീതള പാനീയം കെമിക്കൽസ് കൊണ്ടുണ്ടാക്കാൻ പറ്റുമോ എന്നായിരുന്നു സംശയം.  കളറുള്ള കെമിക്കൽസ് തപ്പി നടന്ന് ആസിഫും, ഇടയ്കിടെ ഒരോ റ്റെസ്റ്യൂബ് പൊട്ടിച്ച് ജിജുവും , ക്ലോറോഫോമിന്റെ കുപ്പിയെ ചുറ്റിപ്പറ്റി നിന്ന് ദീപുവും, കോച്ച് കാർട്ടർ എന്ന ഇംഗ്ലീഷ് സിനിമയുടെ കഥ ശംശീദിന് പറഞ്ഞുകൊടുത്ത് അസ്നാസും ബഹ്റൈനിൽ നിന്നും വരുന്ന വഴി പ്ലെയ്നിൽ നിന്ന് മുന്തിരിക്കുല പറിച്ച കഥയുമായി സീനത്തും   സമയം പതിയെ തള്ളിനീക്കിക്കൊണ്ടിരുന്നു. ഒരു പതിനൊന്നേമുക്കാലായപ്പോഴേക്കും കേശവന്റെ  ബീക്കറിൽനിന്നും  പൊടുന്നനെ പുകവരാൻ തുടങ്ങി. സൾഫ്യൂരിക് ആസിഡും അസറ്റിക്ക് ആസിഡും ഒരു ബീക്കറിൽ മിക്സ് ചെയ്ത് അതിൽ ഓറഞ്ച് കളറുള്ള എന്തോ ഒന്ന് കേശവൻ ഉറ്റിച്ചപ്പോ "ശൂ.." എന്നൊരു ശബ്ദത്തോടുകൂടി കുവൈത്തിലെ എണ്ണപ്പാടത്ത് അമേരിക്ക ബോംബിട്ടത് പോലുള്ള കറുത്ത പുകയും അതിനു പുറമേ ഒരു വൃത്തികെട്ട നാറ്റവും ലാബാകെ പടർന്നു പന്തലിച്ചു. ഞൊടിയിടയിൽ എല്ലാവരേയും പുറത്താക്കി ലാബും അടച്ചുപൂട്ടി സ്മിതാമിസ്സ് "കന്നിനെ കയം കാണിക്കരുത്. ഇന്ന് ഞാനത് പഠിച്ചു " എന്നും പറഞ്ഞ് ലേഡീസ് ഹോസ്റൽ ലക്ഷ്യമാക്കി നടന്നകന്നു. അതോടെ രസതന്ത്രത്തിന് ഒരു തീരുമാനമായി.

ഉച്ചയ്ക്ക് ഊണിനു സ്കൂൾ ക്യന്റീനിൽ നിന്നും സാമ്പാറും മുട്ടക്കറിയും ചോറുമടങ്ങുന്ന ത്രീ കോഴ്സ് മീൽ വയറു നിറയെ വെട്ടിവിഴുങ്ങി. പ്രാതലായലും ഊണായാലും അത്താഴമായാലും സാമ്പാർ ഇല്ലാത്ത ഒരു പരിപാടി ക്യാന്റീനിലില്ല. ഈ സാമ്പാറാണു വിദ്യപ്രകാശ്‌ ക്യാന്റീനിനെ വേറിട്ടു നിർത്തുന്നത്. കടയില്‍ നിന്ന് വാങ്ങുന്ന അതേപരുവത്തിലുള്ള ഒരു പറ്റം  പരിപ്പിന്‍ കുഞ്ഞുങ്ങള്‍   തിങ്ങിനിറഞ്ഞ് നീന്തിത്തുടിക്കുന്ന ഒരു മഹാസമുദ്രം. അതിൽ മമ്മൂക്കയുടെ ഗ്യാങ്ങ്സ്റ്റർ സിനിമ കാണാനിരുന്നവരെപ്പോലെ അങ്ങിങ്ങായി കുറച്ച് വെണ്ടക്കായും മുരിങ്ങാക്കായും തക്കാളിയും  ചിന്നഭിന്നമായി  ഉറങ്ങിക്കിടക്കുന്നു. പോഷകസമൃദ്ധമായ ഈ സാമ്പാറും മുട്ടക്കറിയുമായിരുന്നു വിദ്യപ്രകാശിലെ വിദ്യാർത്ഥികളുടെ പ്രധാന പ്രോട്ടീൻ സോർസ്. യുദ്ധത്തിനു പോയ ഗ്രീക്ക് ഭടന്മാരെപ്പോലെ അംഗവൈകല്യം സംഭവിച്ച കുറേ പുഴുങ്ങിയ  മുട്ടകളെ  ഉരുളക്കിഴങ്ങ് കഷണങ്ങിളിട്ടു വാറ്റിയകണക്ക് തോന്നുമെങ്കിലും ഈ മുട്ടക്കറി ഈസ് വെരി  വെരി റ്റേസ്റ്റീ. അമിതമായി കഴിച്ചാൽ  വീട്ടിൽ സ്വന്തമായി ഒരു ബയോഗ്യാസ് പ്ലാന്റ് തുടങ്ങാം എന്നൊരു ഗുണവും മെച്ചം. എനിവേയ്സ്, ലഞ്ചും കഴിച്ച് നേരെ ബയോളജി ലാബിലേക്ക് വെച്ചുപിടിച്ചു.

ലാബിന്റെ ആദ്യപകുതി യൂറിൻ ടെസ്റ്റ്‌, രണ്ടാം പകുതി ബ്ലഡ് ടെസ്റ്റ്‌. സിമ്പിളായിട്ടു പറഞ്ഞാൽ, എല്ലാവരും സ്വന്തം മൂത്രത്തിന്റെ ഒരു സാമ്പിൾ റ്റെസ്റ്റ്യൂബിൽ എടുത്തിട്ടു അതിൽ ആൽബുമിൻ ഉണ്ടോ എന്ന് ടെസ്റ്റ്‌ ചെയ്യുക. അത് കഴിഞ്ഞാൽ സ്വന്തം രക്തം ഒരു തുള്ളിയെടുത്ത്  സ്ലൈഡിൽ ഇട്ട് മൈക്രോസ്കോപ്പിലൂടെ നോക്കി അരുണരക്താണുക്കളേയും ശ്വേതരക്താണുക്കളേയും കണ്ടുപിടിക്കുക. ഇത്രേ ഉള്ളു കാര്യം. ഞങ്ങളെല്ലാവരും വാഷ്‌റൂമിൽ ചെന്ന് റ്റെസ്റ്റ്യൂബിൽ യൂറിൻ സാമ്പിൾ എടുത്തുവന്നു. ഒട്ടുമുക്കാൽ പേരും എസ്പെഷ്യലി പെൺപിള്ളേർ ഒരു ചമ്മലോടെയാണ് സാംപിളുമായി ലാബിലേക്ക് വന്നുകയറിയത് . അധികം വൈകാതെ ജാള്യതയൊക്കെ മറന്ന് എല്ലാവരും നിർദേശാനുസരണം ടെസ്റ്റ്‌ ആരംഭിച്ചു.

പഠിത്തതിനിടെ കല്യാണം കഴിച്ച നജ്മ ഹണിമൂണും കഴിഞ്ഞു ക്ലാസിൽ ആദ്യം വന്ന ദിവസമായിരുന്നു അന്ന്. യൂറിൻ സാമ്പിൾ പാതി നിറച്ച റ്റെസ്റ്റ്യൂബും വാനോളം ഉയർത്തിപ്പിടിച്ച് അതിലേക്ക് കണ്ണുംനട്ട് ഒന്നും  പിടികിട്ടാതെ സിൽജാമിസ്സിന്റെ അടുക്കലേക്ക് നടന്നുകൊണ്ടിരുന്ന നജ്മയോട് ദീപുവിന്റെ വകയൊരു ചോദ്യം - "എന്താ നജ്മേ, വല്ലോം തെളിഞ്ഞോ?". സാമ്പാറിന്റെ മണമുള്ള ഏമ്പക്കം വിട്ട് പാതിയുറക്കത്തിൽ മൂത്രം തിളപ്പിച്ചുകൊണ്ടിരുന്ന പുരുഷപ്രതാപികളും ഇതെങ്ങനെയെങ്കിലും തീർന്നുകിട്ടണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്ന സ്ത്രീജനങ്ങളും  ഒരു നിമിഷം ഒന്നടങ്കം ചിരിയിലാണ്ടു. ലജ്ജാവതിയായി തലതാഴ്ത്തി നജ്മയും എല്ലാവരേയും ഒന്ന് ചിരിപ്പിക്കാൻ കഴിഞ്ഞതിൽ കൃതാർത്ഥനായി  ദീപുവും ചിരിച്ചുഷാറായി. ഉറക്കപ്പിച്ചു പോയ ഞങ്ങൾ മെല്ലെ യൂറിൻ ടെസ്റ്റ്‌ പൂർത്തിയാക്കി ബ്ലഡ് ടെസ്റ്റിനു തയ്യാറായി നിന്നു.

"സൈലൻസ്…." സിൽജാ മിസ്സിന്റെ ആദ്യത്തെ ഉത്തരവ്.

"കീപ്‌ ദ സ്ലൈട്സ് റെഡി ഓണ്‍ ദ കൌണ്ടർടോപ്സ്". എല്ലാവരും സ്ലൈഡ് എടുത്ത്  മേശപ്പുറത്ത് തുറന്നു വെച്ചു.

"പ്രിക്ക് എനി ഓഫ് യുവർ ഫിംഗർ ടിപ് വിത്ത്‌ നീടില്സ്  പ്രൊവൈഡട്." പിന്നേ…,  ഇമ്മിണി പുളിക്കും … തന്നിരിക്കുന്ന സൂചി കൊണ്ട് സ്വന്തം വിരൽതുമ്പിൽ കുത്തി ചോര വരുത്താൻ. പറയാൻ എളുപ്പമാണ്, കുത്താൻ പേടിയുണ്ടായിട്ടല്ല, ഒരു ചെറിയ ഭയം. എത്ര ശ്രമിച്ചിട്ടും കുത്താൻ തോന്നുന്നില്ല. അവസാനം സിൽജാ മിസ്സു തന്നെ ഒരു പോംവഴി കണ്ടെത്തി -  എല്ലാവരും ഒരു പാർട്ട്‌ണറെ കണ്ടുപിടിക്കുക എന്നിട്ട് അന്യോന്യം പ്രിക്കി  സഹായിക്കുക. എല്ലാവരും സംഭവം ക്ലാപ്പടിച്ചു പാസാക്കി. സ്ത്രീജനങ്ങൾ പെട്ടന്നു തന്നെ അവരുടെ ഇടയിൽ നിന്നും ഓരോരുത്തരെ കണ്ടുപിടിച്ച് അന്യോന്യം പ്രിക്കി രക്തവുമെടുത്തു റ്റെസ്റ്റിങ്ങും തുടങ്ങി.

ഞങ്ങളുടെ ഇടയിൽ പക്ഷെ  കഥ മാറി. കുത്തിനോവിക്കൽ എന്നൊരു പ്രക്രിയയുടെ സാധ്യത മനസ്സിലാക്കിയ ചില ക്ണാപ്പന്മാർ അത് മുതലെടുത്ത് പരസ്പര സഹായം ഒരുതരം പകപോക്കലാക്കി മാറ്റി. പ്രിക്കാൻ ആസിഫിന് കൈ നീട്ടിക്കൊടുത്ത കേശവന്റെ നേർക്ക്‌ ചില സാമൂഹ്യദ്രോഹികൾ നടത്തിയ ആക്രമണത്തിന്റെ ഫലമായി തന്റെ അഞ്ചു വിരലുകളിൽ നിന്നും രക്തം പൊടിഞ്ഞു. ദർശാദിനും കിട്ടി കയ്യിലും കാലിലുമൊക്കെയായി ഒരു പത്തുപതിനഞ്ച് പ്രിക്ക്. വേളം പൂസിന് പാർട്ട്‌ണറായി കിട്ടിയത് ജിജുവിനെയാണ് - വേളം പൂസെന്ന പേര് സന്ദീപിന് വീണതിനു പിന്നിൽ താനാണെന്നുള്ള കാരണം കൊണ്ടാണോ എന്തോ എട്ടിന്റെ പണി കിട്ടുമെന്നുറപ്പായ ജിജേഷ് സൂചിയെടുത്ത് സ്വയം പ്രിക്കി വീരമൃത്യുവടയുകയും  വേളം പൂസിനെ നോക്കി ഒരു വളിച്ച ചിരിയും പാസാക്കി സ്വന്തം രക്തവുമായി നേരെ മൈക്രോസ്കോപ്പിനടുത്തേക്ക് വലിയുകയും ചെയ്തു. അല്പനേരം സ്വയം പ്രിക്കാൻ ശ്രമിച്ച് ഫലമില്ലാതെ വന്നപ്പോൾ ഇപ്പൊ വരാമെന്ന് പറഞ്ഞു വേളം പൂസ് സൂചിയുമെടുത്ത് പുറത്തേക്ക് നടന്നു.

ലാബ് ആവശ്യങ്ങൾകായി വച്ചിരുന്ന വെള്ളം കളയാൻ ബക്കറ്റുമായി സനൽ സുകുമാരാൻ പുറത്തിറങ്ങിയതിനു തൊട്ടു പിന്നാലെ വന്ന "പധക്കോം" ശബ്ദം കേട്ട്, വെള്ളം കളയുമ്പോൾ ഇത്രയും സൌണ്ട് ഉണ്ടാകേണ്ടതില്ലല്ലോ എന്ന് ചിന്തിക്കുകയും ഇനിയതല്ല സനൽ വെള്ളത്തിന്റെ കൂടെ ബക്കറ്റും എറിഞ്ഞുകാണും എന്ന് കരുതി പുറത്തിറങ്ങിയ ഞങ്ങൾ  കണ്ടത് ഞങ്ങൾക്കുണ്ടായിരുന്ന അതേ അമ്പരപ്പ് ഏഴടി നീളമുള്ള ആ ശരീരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന  കൊട്ടത്തേങ്ങ പോലുള്ള ആ  മുഖത്ത് ഫിറ്റ്‌ ചെയ്ത് ബക്കറ്റും വെള്ളവുമായി സനൽ ഞങ്ങളേയും നോക്കി നില്കുന്ന കാഴ്ച്ചയായിരുന്നു. ആ "പധക്കോം" ശബ്ദത്തിന്റെ ഉറവിടം അന്വേഷിച്ചു ചെന്ന ഞങ്ങളുടെ ശ്രദ്ധ ലാബിന്റെ പുറത്ത് വരാന്തയുടെ ഒരു മൂലയ്ക്ക് ക്യാന്റീനിൽ വിറക് കത്തിച്ചതിന്റെ ബാക്കി ചാരമിടുന്ന ഒരു കുഴിയിലേക്ക് തിരിഞ്ഞു. എന്തോ കനമുള്ള വസ്തു ഇട്ടതു പോലെ ചാരവും  പൊടിപടലങ്ങളും പുക പോലെ പുറത്തേക്ക് വമിച്ചുകൊണ്ടിരുന്നു. പൊടിപടലങ്ങളൊക്കെ ഒന്ന് സെറ്റില്ഡായപ്പൊ കണ്ട കാഴ്ച അപാരം തന്നെ!

വെട്ടിയിട്ട ചക്കപോലെ  ലാബിന്റെ മച്ചിൽ കണ്ണും നട്ട് ഇടത്തേ കൈയ്യും വലത്തേക്കാലും നോർത്തിലേക്കും ബാക്കിയുള്ളവ സൌത്ത് വെസ്റ്റിലേക്കും പോയിന്റ് ചെയ്ത്  ചാരക്കുഴിക്കുള്ളിൽ ചാരത്തിൽ കുളിച്ച് കിടക്കുന്നു നമ്മുടെ സ്വന്തം വേളം പൂസ്.

അബോധാവസ്ഥയിൽ "ഓ പോസിറ്റീവ്", "ഏ ബി നെഗറ്റീവ്" എന്ന് പുലമ്പിക്കൊണ്ടിരുന്ന വേളം പൂസിനെ ഉടൻതന്നെ  പൊടിതട്ടി ഗ്ലാമാറാക്കി സത്താർകാന്റെ വണ്ടിയിൽ വടകര ആശാ ഹോസ്പിറ്റലിൽ കൊണ്ടുത്തട്ടുകയും ചോദിച്ചവരോടൊക്കെ ഫാൻസി ഡ്രസ്സ് മത്സരത്തിൽ ഭസ്മം പൂശിയ ശിവനായി അഭിനയിച്ചോണ്ടിരുന്നപ്പൊ തലകറങ്ങിയതാണെന്ന് പറയുകയും    ഇരുപത്തിനാലു മണിക്കൂർ ഒബ്സർവേഷിനിൽ കിടത്തി പിറ്റേന്ന് വൈകിട്ട്  ഡിസ്ചാർജ്ജായതിനു ശേഷം  വീട്ടിൽ കൊണ്ടാക്കുകയും ചെയ്തു. ശേഷം    വീട്ടിൽ ഇളനീരും കുടിച്ച് ഒരാഴ്ച്ചത്തെ  ബെഡ് റസ്റ്റ്‌.

ചെറിയതോതിൽ  രക്തം കണ്ടാൽ തലച്ചുറ്റുന്ന അവസ്ഥയായ  ഹീമോഫോബിയയാണ്  വേളം പൂസിനെ അസ്വസ്ഥനാക്കി ലാബിന്റെ വരാന്തയിൽ കൊണ്ടെത്തിച്ചത്. സ്വൽപ്പം   ധൈര്യം സംഭരിച്ച് ടിയാൻ  വരാന്തയിലെ  തൂണും ചാരി നിന്ന് കണ്ണുമടച്ച് സൂചി കൊണ്ടു സ്വന്തം വിരൽ തുമ്പിൽ ഒരു ചെറിയ കുത്ത് കുത്തി - എല്ലാം ശുഭം - പക്ഷെ വിരലിൽ നിന്നും പൊടിഞ്ഞ ആ ഒരു തുള്ളി രക്തം കണ്ടപ്പൊ സംഭരിച്ചു വെച്ച ധൈര്യം എങ്ങോ പോയി, കൂടെ തന്റെ ബോധവും. കണ്ണു തുറന്നപ്പോൾ കാണുന്നത് തലയ്ക്കു മുകളിൽ കറങ്ങുന്ന ആശാ ഹോസ്പിറ്റലിലെ പൊടിപിടിച്ച വെള്ള ഫാനാണ്.

എന്തായാലും ഈ  സംഭവത്തോടുകൂടി വേളം പൂസ് വീണ്ടും  സ്കൂളിൽ ഫേമസായി. വേളം പൂസ് എന്ന പേരിനു പുറമേ സന്ദീപിന്റെ തൊപ്പിയിലെ ഒരു പൊൻതൂവൽ കൂടിയായി ഈ ബൊധക്കേടും ചാരക്കുഴിയും.  അതോടൊപ്പം "ഓടും പൂസ് ചാടും പൂസ് രക്തം കണ്ടാൽ നില്കും പൂസ് " പോലുള്ള കടംകഥകളും, " വേളം പൂസിനെ രക്തം കാണിച്ചു പേടിപ്പിക്കുന്നോ?" എന്നൊക്കെയുള്ള  പഴംചൊല്ലുകളും സംഭവത്തോടെ ഉടലെടുത്തു. അന്ന് മുതൽ ഇന്നുവരെ  ഞങ്ങളെല്ലാവരുടെയും  സ്കൂൾ ജീവിതത്തെ പറ്റിയുള്ള ചർച്ചകൾകിടയിൽ ഒരു സ്ഥിരം വിഷയമായി മാറി വേളം പൂസിന്റെ ചാരക്കുഴിയും ബോധക്കേടും.

വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം സിഇറ്റി എന്ജിനിയറിംഗ്  കോളേജിൽ അഡ്മിഷൻ കിട്ടിയ ദീപുവിന്റെ ഒരു കസിൻ കുശലാന്വേഷനത്തിനിടെ ദീപുവിനോട് ചോദിച്ചത്രെ " ദീപ്വേട്ടാ, ഇങ്ങളെ കൂടെ സ്കൂളിൽ പഠിച്ചതാണോ ഒരു സന്ദീപ്‌ കണ്ണൻ? ചങ്ങായി ഒരു ജാതി കച്ചറയാ. ജൂനിയേർസിനെ ഒക്കെ ഒടുക്കത്തെ റാഗ്ഗിങ്ങാ "

"ആര്, മ്മളെ വേളം പൂസോ? ഹാ ഹാ …. നീ പേടിക്കെണ്ട്രാ…. കൈ മുറിച്ച് കാണിച്ചാ മതി, ഓൻ ബോധം കെടും. "

വാൽകഷ്ണം - വിദ്യപ്രകാശ് പബ്ലിക്ക് സ്കൂളിലെ മഹത്തായ സാമ്പാറിനെ പറ്റി മുകളിലെഴുതിയിട്ടുണ്ടെങ്കിലും ഒരു ഗ്ലാസ് പാലും ഒരു കക്കിരിയും മാത്രം സേവിച്ച് ഉറങ്ങാൻ കിടന്നിരുന്ന പട്ടിണി നിറഞ്ഞ ബാംഗ്ലൂർ ജീവിതത്തിനിടയിൽ പല രാത്രികളിലും ആ സാമ്പാറിനെ ഞാൻ കൊതിയോടെ ഓർത്തുപോയിട്ടുണ്ട്.

-കടത്തനാടൻ
Mar 07, 2014