Thursday, January 22, 2015

കുശവൻ

വടകരയിൽ നിന്നും ഒരു പത്തുപതിനഞ്ച് കിലോമീറ്റർ കിഴക്ക് കോട്ടപ്പള്ളി എന്ന ഗ്രാമപ്രദേശത്തിനടുത്തെവിടെയോ ആണ് എന്റെ അച്ഛമ്മയുടെ ചൈല്ഡ്ഹുഡ്ഡ് ദോസ്ത് കമലേട്ത്തിയുടെ വാസം. പ്രായത്തിൽ അച്ഛമ്മയേക്കാൾ വളരെ ഇളയതാണെങ്കിലും അവർ തമ്മിൽ എങ്ങനെ ദോസ്താനയായി എന്നെനിക്ക് മാലൂം നഹി. ഒന്നോ രണ്ടോ വർഷത്തിലൊരിക്കൽ മാത്രം  സംഭവിക്കുന്ന കമലേട്ത്തിയുടെ ലോകനാർക്കാവ് ക്ഷേത്രദർശനത്തിന്റെയും നാടുചുറ്റലിന്റേയും ഭാഗമായി എന്റെ വീട്ടിലൊന്നു കയറും, എല്ലാവരോടും കുശലാന്വേഷണം നടത്തും ലൈറ്റായിട്ട് ഒന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, ഫിർ  സ്കൂട്ടാവും. പിന്നെയിതുപോലൊരു കൂടിക്കാഴ്ച്ച  രണ്ട് വർഷം കഴിഞ്ഞ് പ്രതീക്ഷിച്ചാൽ മതി.

പത്രം വായനയും, ടീവി കാണലുമൊക്കെ  കമലേട്ത്തിയുടെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമല്ലാതിരുന്നതിനാൽ പൊതുവിജ്നാനത്തിന്റെ കാര്യത്തിൽ പുള്ളിക്കാരി സ്വല്പം പിന്നോക്കമായിരുന്നു. തൊന്നൂറ്റിയോന്നിലെ മെയ്‌മാസം ഇരുപത്തിരണ്ടാം തീയതി കാലത്ത് ഇതുപോലൊരു ക്ഷേത്രസന്ദർശനവും കഴിഞ്ഞ്   വീട്ടിൽ കയറിവന്ന കമലേട്ത്തി മുറ്റത്ത് താഴേപ്പുളിക്കൂൽ സന്തോഷേട്ടനുമായി കത്തിയടിച്ചുകൊണ്ടിരുന്ന  എന്റെ അച്ഛനോട് 

"എന്താ പ്രഭാകരാ, ഇനിക്കിന്ന്  പണിക്കൊന്നും പോണ്ടേ?"

" ഇന്ന് പൊതു അവധിയല്ലേ?, അതോണ്ട് പോണ്ട"

"ഉയീ, അതെന്തിനാ ഇന്ന് അവധി കൊടുത്തെ?"

 "രാജീവ് ഗാന്ധിയെ തമിഴ് പുലികൾ ബോംബ് വെച്ച് കൊന്നില്ലേ?"

"രാജീവ് ഗാന്ധിയോ? അതാരാ?"

"നമ്മളെ പ്രധാനമന്ത്രി! നിങ്ങളിതേത് ലോകത്താ ജീവിക്കുന്നേ?"

"അപ്പൊ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിൽ തോറ്റൊ?" 

"ഉണ്ണി ജനിച്ച് രണ്ട് മാസം കഴിഞ്ഞപ്പോ ഇന്ദിരാ ഗാന്ധിയെ വെടിവെച്ച് കൊന്നില്ലേ? അത് കഴിഞ്ഞിട്ടല്ലേ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്?"

അച്ഛൻ പറഞ്ഞത് കേട്ടാൽ തോന്നും ഇന്ദിരാഗാന്ധിയുടെ മരണത്തിനുത്തരവാദി ഞാനാണെന്ന്!

"ഉയ്യെന്റെ മുത്തപ്പാ, നല്ലൊരു പെണ്ണുങ്ങളായിനു ഇന്ദിരാ ഗാന്ധി. ഇതൊന്നും ഞാനറിഞ്ഞിക്കില്ലേ ... ഓറെയും കൊന്ന് ഓറെ മോനെയും കൊന്ന്. അയിന് ഇതിപ്പൊ മനിച്ചന്മാരാ കൊന്നേങ്കില് ഓരത്തൂക്കി കൊല്ലായിനു.    നാല് കാലിള്ള പുലികളെല്ലാം ഇക്കാലത്ത് ബോംബുമായിറ്റ് കൊല്ലാൻ നടന്നാൽ മനിച്ചന്മാരെ കാര്യം എന്താവും ശിവ ശിവാ.."

സഞ്ചിയിൽ സ്റ്റോക്ക്‌ ചെയ്തതിൽ നിന്നും  നല്ലത് നോക്കി   ഒരു ദീർഘനിശ്വാസം ഉമ്മറത്ത് വിതറി കമലേട്ത്തി അടുക്കളവാതിലിനെ ലക്ഷ്യമാക്കി നടന്നു.

*    *    *

രണ്ടായിരത്തിയെട്ടിൽ  ഇതുപോലെ വീട്ടിലെത്തിയ കമലേട്ത്തി അമ്മയ്ക്ക് ഗിഫ്റ്റായി കൊണ്ടുവന്ന സ്വന്തം പറമ്പിലുണ്ടായ രണ്ട് ശീമച്ചക്ക പടിക്കൽ  വെച്ച്   പുട്ടും കടലയും തട്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ കിട്ടിയ ഒരു ചെറിയ ഗ്യാപ്പിൽ അടുക്കളയിൽ ചായ ആറ്റിക്കൊണ്ടിരുന്ന എന്റെ അമ്മയോട് എന്നെപ്പറ്റി ചോദിച്ചുവത്രെ!

"ടീച്ചറേ, ഇങ്ങളെ മോൻ ഉണ്ണിയിപ്പൊ ഇബടെയില്ലെ? ഓനെക്കണ്ടിറ്റ് തോനെയായല്ലൊ?"

"അവനിപ്പോ ബാംഗ്ലൂരിലാ.... ഇൻഫോസിസിലാ ജോലി. അതോണ്ട് മാസത്തിലൊരിക്കലേ വരൂ."

കാട്ടുകോഴിക്കെന്ത് സംക്രാന്തി എന്ന് ചോദിച്ചത് പോലെ കമലേട്ത്തിക്കെന്ത് ഇൻഫോസിസ്?

"ഓനാടെയെന്ത്ന്നാ പണി?"

"അവനവിടെ സിസ്റ്റംസ് അനലിസ്റ്റാ... അതായത് കമ്പ്യൂട്ടറിന്റെയൊക്കെ ഒരു മുന്തിയ തരം പണിയാ" ഇതിൽ കൂടുതൽ എക്സ്പ്ളയിൻ   ചെയ്യാനറിയാത്തതുകൊണ്ട് അമ്മയും കൂടുതലൊന്നും പറഞ്ഞില്ല.

കമലേട്ത്തി ചൈനീസ് ഭാഷ കേട്ട കണക്കെ മുഖത്ത് ആശ്ചര്യചിന്ഹം ഫിറ്റ്‌ ചെയ്ത് പുട്ടും കടലയേയും അമ്മയേയും മാറി മാറി നോക്കി. പണ്ട്  നാട്ടിലെവിടെയും ടിവിയില്ലാതിരുന്ന കാലത്ത്  പൊന്നാറത്ത് ബാലകൃഷ്ണൻ മാഷ്‌ പുത്തനൊരു ടിവിയും വീസിയാറും വാങ്ങിച്ചു എന്ന് കേട്ട് ഇതെന്താണ് സാധനം എന്നറിയാൻ വേണ്ടി കാണാൻ പോയ വകയിൽ അവിടെയിരുന്ന് ലാലേട്ടന്റെ 'രാജാവിന്റെ മകൻ' കാണുകയും അതിന്റടുത്താഴ്ച വീണ്ടും 'ഇരുപതാം നൂറ്റാണ്ട്' കണ്ടപ്പൊ  "ഇച്ചെക്കനല്ലേ  കയിഞായിച്ച ബെടിബെച്ചു കൊന്നത് " എന്ന് കരഞ്ഞ് കമന്റ് ചെയ്തയാളാണ് ഇപ്പറഞ്ഞ കമലേട്ത്തി.  

കമലേട്ത്തിയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി ചുറ്റും കണ്ണോടിച്ച  അമ്മയുടെ കണ്ണിൽ പെട്ടത് ഷോകേസിൽ നിരനിരയായി വെച്ച ഇൻഫോസിസിന്റെ പേരു പതിച്ച ടീ പോട്ടുകളും കോഫീ മഗ്ഗുകളുമാണ്. അതിലേക്ക് വിരൽ ചൂണ്ടി അമ്മ കമലേട്ത്തിയോട് പറഞ്ഞു "ആ പാത്രങ്ങളുടെ പേര് കണ്ടില്ലേ, അതാണ്‌ ഉണ്ണി ജോലി ചെയ്യുന്ന കമ്പനി. ഇതൊക്കെ അവനവിടുന്ന് ഗിഫ്റ്റ് കിട്ടിയതാ..."   

എല്ലാം മനസ്സിലായ കണക്കെ ശാന്തതയോടെ കമലേട്ത്തി പ്രാതൽ കഴിച്ച് മെല്ലെ എഴുന്നേറ്റു കൈ കഴുകി. കുറച്ചു നേരം കൂടി കുശലാന്വേഷണമായ നമ: പതിവുപോലെ സ്കൂട്ടായ നമ:

അത്താഴവും കഴിഞ്ഞ് ഇറയത്ത്‌ റസ്റ്റ് ചെയ്യുകയായിരുന്ന ഗോപാലേട്ടനോട്   സഹധർമിണിയായ കമലേട്ത്തി തന്റെ  നാടുകാണൽ വിശേഷങ്ങൾ പങ്കുവെക്കുന്നതിടെ

"ഞാനിന്ന് നമ്മളെ പുളിക്കൂലെ പ്രഭാരൻ നായരെ  പൊരേ കാരീക്കായിനു. ചായയെല്ലം കുടിച്ചപ്പാ ഓറോട് ഞാൻ ഒറെ മോൻ ഉണ്ണീനെപ്പറ്റി   ചൊയിച്ചത്. ഓനെക്കണ്ടിറ്റ് ഇപ്പൊ എത്തിരയായീ?"

" എന്നിറ്റ് ഓനിപ്പൊ ഏടിയാ കമലേ? ഓന് പണിയെല്ലം ശെരിയയിക്കോളീ?" 
  
"ഓനങ്ങ് കർണാടകത്തില് ഏതോ പാത്രങ്ങളെല്ലം ഇണ്ടാക്കുന്ന ഇംഗ്ലീഷ് സായിപ്പിന്റെ കമ്പനീലാ പോലും ജോലി. ആടെയിണ്ടാക്കുന്ന കൊറേ മുന്തിയ തരം ചായപ്പാത്രങ്ങളെല്ലം സമ്മാനായിറ്റ് കൊടുത്തിക്കത്രെ. നല്ല ശമ്പളെല്ലം ഉള്ള കൊശവനാന്നു തോന്ന്ന്ന്."

"ഉയീ, ഓനെ ഇത്രക്കാരം പഠിപ്പിച്ചത്  പാത്രണ്ടാക്കുന്ന കുശവനാവ്വ്വാനാ? ഓരോ കാലക്കേടേ?"