പാൻഡെമിക്ക് ലോക്ക്ഡൗൺ ഒക്കെ കഴിഞ്ഞുള്ള ആദ്യത്തെ വിമാനയാത്ര - കട്ടചങ്ക്സിനെ കാണാൻ ലോസ് ആഞ്ചലസിലേക്ക്. റോറോയും ജോയും അ റേൻജ് ചെയ്ത ഏർബിഎൻബി ഭവനത്തിൽ കൃത്യസമയത്ത് തന്നെ ഞങ്ങൾ പത്തുപേരും എത്തിപ്പെട്ടു.
* * * *
ഒന്നാമത് മൂന്നുമണിക്കാണ് ഉറങ്ങാൻ കിടന്നത്. കാലത്ത് നേരത്തെ എഴുന്നേറ്റ് സാൻ ഡിയാഗോയിലേക്ക് വണ്ടിയോടിച്ച് പോകാൻ തിടുക്കമായതു കൊണ്ടാണോ അതോ ഞങ്ങളെയെല്ലാവരേയും കണ്ട ആവേശം കൊണ്ടാണോ എന്നറിയില്ല, ഫെലിക്സ് രാത്രി പലവട്ടം ഉറക്കത്തിൽ നിന്നെഴുന്നേറ്റ് കറങ്ങി നടക്കുന്നുണ്ടായിരുന്നു. ഇതിനും കൂടെ സാക്ഷ്യം വഹിച്ചത് കൊണ്ടാകാം എൻറെ ഉറക്കം അത്ര ശെരിയായില്ല.
ഏഴരയ്ക്കെഴുന്നേറ്റ് പല്ലും തേച്ച് അടുക്കളയിലേക്ക് ചെന്നപ്പോ അണ്ടി പോയ അണ്ണാനെ പോലെ ജോ കോഫീ മെഷീനുമായി നിൽക്കുന്നതാണ് കണ്ടത്. കാപ്പി പൊടിയും വെള്ളവും ചേർത്ത് സ്വിച്ചിടാൻ നോക്കുമ്പോ കോഫീ പോട്ട് കാണാനില്ല. എല്ലായിടത്തും തിരഞ്ഞത്രേ - പക്ഷേ കോഫീ പോട്ട് കാണാനില്ല. ഇതിൻറെ കുറ്റവും തൻറെ തലയിൽ വീഴുമോ എന്ന് ഭയന്ന് കിച്ചൺ കൗണ്ടറിൽ പിസ്സാ ഗോപുരം പോലെ ചാഞ്ഞു നിലക്കുന്ന റോറോയും കുടിക്കാൻ ഒന്നും കിട്ടിയില്ലെങ്കിൽ ഞാൻ മൈക്രോവേവ് തല്ലിപ്പൊട്ടിക്കുമെന്ന് പറഞ്ഞു റാവുത്തരെ പോലെ കണ്ണുരുട്ടി നിൽക്കുന്ന ജോർജ്ജിനെയ്യും എനിക്ക് കാണാൻ കഴിഞ്ഞു. സമാധാനത്തിൻറെ വെള്ളരിപ്രാവിനെപ്പോലെ റിനു കസേരയിൽ ഇരിപ്പുണ്ടായിരുന്നു. ഇതൊന്നുമറിയാതെ നമ്മുടെ ടോം മുതലാളി ബാത്റൂമിൽ പൗഡറിട്ടുകൊണ്ടിരിക്കുകയായിരുന്നു.
ചെവിയിൽ കറുത്ത ജാബ്രയും ഫിറ്റ് ചെയ്ത് അടുക്കളയിലേക്കെത്തിയ ചെറിയാൻ ആരേയും നോക്കാതെ ഒന്നും ഉരിയാടാതെ നേരെ ഫ്രിഡ്ജിനടുത്തേക്ക് നടന്നകന്നു. ഒരു എട്ട് ഗ്ലാസ്സെടുത്ത് മേശപ്പുറത്ത് വെച്ചു. എന്നിട്ട് ഫ്രിഡ്ജിൽ നിന്നും നല്ല തണുത്ത എട്ട് കൊറോണ ബിയർ എടുത്ത് പൊട്ടിച്ച് ഗ്ലാസ്സുകളിലേക്കൊഴിച്ചു. എന്നിട്ടെന്നെ നോക്കി "എടോ ജയറാമേ, വന്ന് മോന്തെടോ… നമുക്ക് ഓരോ സെറ്റ് റമ്മി കളിക്കാം" എന്നും പറഞ്ഞ് രണ്ട് കുത്ത് ചീട്ടുമായി നേരെ തൻറെ കംപ്യുട്ടർ ലക്ഷ്യമാക്കി നടന്നകന്നു. എല്ലാവരും സന്തോഷത്തോടെ ആ മോർണിങ്ങ് കോഫി ആസ്വദിച്ച് കുടിച്ചു.
NB: ആവശ്യത്തിന് പത വന്നില്ലാത്തത് കൊണ്ട് ടോമിച്ചൻ ഒന്ന് രണ്ട് നാട്ടിൽ ചായക്കട നടത്തുന്ന കുമരേട്ടൻ ചായയടിക്കുംപോലെ നല്ലോണം അടിച്ചു പതപ്പിച്ചാണ് കുടിച്ചത്.