Sunday, May 11, 2014

ടിവിഎസ് 50

ലോകനാർകാവ് ഭൂമി മലയാളത്തിലെ ഏക മനോരമ ഏജന്റായിരുന്നു ചിങ്ങപറമ്പത്ത് കുഞ്ഞികൃഷ്ണൻ നായർ അഥവാ ചിങ്ങാറമ്പത്ത് കുഞ്ഞീഷ്ണൻ നായർ അതുമല്ലെങ്കിൽ എഴുപതുകൾ മുതൽ ലോകനാർകാവ് നിവാസികൾ കണികണ്ടും കണികേട്ടുമുണരുന്ന നമ്മുടെ സ്വന്തം കുഞ്ഞീഷ്ണേട്ടൻ (മാതൃഭൂമി വരിക്കാർ ക്ഷമിക്കുക, നിങ്ങളെ ഇവിടെ ഉൾപെടുത്തിയിട്ടില്ല, നിങ്ങൾ പണ്ടേപോലെ മാതൃഭൂമി വേണ്വേട്ടനെ  കണികണ്ടും കണികേട്ടുമുണർന്നോളൂ…)

ഏഷ്യാനെറ്റും കൈരളിയും എന്തിനു ടീവി പോലും ഇല്ലാതിരുന്ന കാലം മുതൽകേ കുഞ്ഞീഷ്ണേട്ടനും, മുകളിൽ ബ്രാക്കറ്റിൽ സൂചിപ്പിച്ച വേണ്വേട്ടനും ഡെയിലി കൊണ്ടുത്തരുന്ന പത്രമായിരുന്നു ഈ നാട്ടിലെ   പി എസ് സി പരീക്ഷാർത്ഥികളുടേയും പിന്നെ ബാർബർ ഷോപ്പുകളിലും, ടെയ്ലർ ഷോപ്പുകളിലും, ചായക്കടകളിലും ചെന്ന് ആഗോള രാഷ്ട്രീയ കത്തികളടിക്കുന്ന ബുദ്ധിജീവികളുടേയും ഏക റഫറൻസ് മെറ്റീരിയൽസ്. ചുരുക്കിപ്പറഞ്ഞാൽ അക്കാലത്തെ ഗൂഗിളും വിക്കീപീടികയുമൊക്കെയായിരുന്നു  കുഞ്ഞീഷ്ണേട്ടനും വേണ്വേട്ടനും.

ആയിരത്തിതൊള്ളായിരത്തിയെണ്‍പത്തൊന്നിലെ ഇടവപ്പാതിക്ക്  കുഞ്ഞീഷ്ണേട്ടൻ തന്റെ സന്തതസഹചാരിയായ  ടിവിഎസ് 50 വാങ്ങുമ്പോൾ അത് പുതുപുത്തനായിരുന്നു. ആ വണ്ടിയുടെ മുരൾചയൊടുള്ള വരവും പിന്നെ മീങ്കാരൻ ഖാദർകാന്റെ "മീനേയ് …. കൂ….യ്" എന്ന  കൂവലുമായിരുന്നു  ലോകനാർകാവ് മേമുണ്ട നിവാസികൾക്ക് ഏറ്റവും സുപരിചിതമായ രണ്ട് ശബ്ദങ്ങൾ. 

രണ്ടായിരത്തിയഞ്ചോടുകൂടി ആ ചകടം ഓടുമ്പോൾ  ഹോണ്‍ ഒഴിച്ചു മറ്റെല്ലാ  ഭാഗത്തുനിന്നും ലോകനാർക്കാവിലുത്സവത്തിനു താള മേളങ്ങളോടെ ആനയെ എഴുന്നള്ളിക്കുന്ന വിധം ശബ്ദം വരാൻ തുടങ്ങുകയും ഞായറാഴ്ചയൊഴിച്ച് ബാക്കിയെല്ലാ ദിവസങ്ങളിലും  കോട്ടക്കുളങ്ങലരയിലെ എസ് ആർ വർക്ക്‌ഷോപ്പിലും പുഞ്ചിരിമിൽ ജംക്ഷനിലെ കണ്ണൻ ലെയ്ത് ആൻഡ്‌ ബോഡി വർക്സിൽ റസ്റ്റ്‌ എടുക്കുകയും ചെയ്തതോടുകൂടി പുതിയൊരെണ്ണവുമായി മാറ്റിവാങ്ങാൻ കുഞ്ഞീഷ്ണേട്ടൻ നമ്മടെ വണ്ടിയുമായി ടിവിഎസ് എക്സ്ചേഞ്ച് മേളയിൽ ചെന്നത്രേ! മാനേജർ ശിവരാമേട്ടന്റെ "ഇത് കോയിക്കോട് മ്യുസിയത്തിലോ മണിയൂർ എന്ജിനിയരിംഗ് കോളേജിലോ   കൊണ്ടോയ്കൊടുത്താൽ ബളർന്നുബരുന്ന മെക്കാനിക്കൽ ഇഞ്ചിനീരുമാർക്ക് കണ്ടുപഠിക്കാനൊരു സാധമാകും" എന്ന ഡയലോഗിൽ മനം നൊന്ത് വടകര നോർത്ത്‌ പാർകിന്റെ എതിർവശത്ത്‌ ഫാമിലിയായി തമ്പടിച്ചിരുന്ന  അക്ക്രിയണ്ണനു ഇരുന്നൂറ്റിയംപതുറുപ്യേം ഓട്ടോകൂലിയും എന്ന വമ്പൻ ഓഫറിനു കച്ചോടാക്കുകയും ടിവിഎസ്സുമായി ഇനിയൊരു ബന്ധമുണ്ടകില്ലെന്നും ശപഥം ചെയ്ത് ന്യൂസ്പേപർ തൊഴിലാളികളും മീൻകച്ചവടക്കാരും ആഗോളവ്യാപകമായി ഉപയോഗിച്ചുവന്നിരുന്ന അവരുടെ ദേശീയ ശകടമായ എംഐറ്റി പുത്തനൊരെണ്ണം റെഡി ക്യാഷിനു മേടിക്കുകയും ചെയ്തു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടിലെ മാർച്ച്‌ മാസത്തിൽ മൂന്നാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞു നിൽകുമ്പോൾ  മുതലാണ് മഹേഷ്, ലതായതു കുഞ്ഞീഷ്ണേട്ടന്റെ മൂത്തപുത്രൻ, ബാലരമ ഡിസ്ട്രിബ്യൂഷനിലൂടെ കന്നിയങ്കംകുറിച്ച്  ന്യൂസ്പേപർ ബിസിനസ്സിലേക്ക് കാലെടുത്തു കുത്തുന്നത്. അക്കലത്തോക്കെ  ബാലരമ ദ്വൈവാരികയായിരുന്നു. സ്കൂൾബാഗിൽ ബാലരമ നിറച്ച് പുറത്ത്തൂക്കി ഒരു നാടൻ സാന്റാ ക്ലോസിനെ പോലെ  രണ്ടാഴ്ചയിലൊരിക്കൽ വീടിന്റെ കോണിപ്പടികയറിവരുന്ന മഹേഷിനെ കാണുന്നത്  അക്കാലത്ത് ഒരു പ്രത്യേക സന്തോഷം തന്നെയായിരുന്നു. ബാലരമ വരുന്ന ദിവസം അമ്മയ്കും സന്തോഷമുള്ള ദിവസമാണ് - ഒരു നാല് മണിക്കൂർ നേരം കുരുത്തക്കേടൊന്നും ഒപ്പിക്കാതെ ഞാനേതെങ്കിലും മൂലയിൽ പോയിരുന്നോളും. എനിവേയ്സ്, തൊണ്ണൂറ്റിരണ്ടു മുതൽക്കുള്ള പരിചയമാണ് ഞങ്ങൾ തമ്മിൽ. ബാലരമ ബന്ധത്തിന് പുറമേ അന്നാട്ടിലെ പല പല കുട്ടിഗ്രൂപ്പുകൾ തമ്മിലുള്ള കണക്ഷൻ ലിങ്ക് കൂടിയായിരുന്നു  മഹേഷ് -  എല്ലാവരുമായി ബാലരമ ബന്ധത്തിൽ തുടങ്ങിയ പരിചയം.

പ്രായം കൂടും തോറും ബാലരമയ്ക്കു പുറമേ ന്യൂസ്പേപർ, വനിത, മനോരമ ആഴ്ച്ചപ്പതിപ്പ്  , കർഷകശ്രീ, ദി വീക്ക്  എന്നിങ്ങനെ  കൂടുതൽ റെസ്പോൻസിബിലിറ്റീസ് അച്ഛനിൽ നിന്നും എറ്റെടുക്കുകയും അതിനുപുറമേ തന്റെ മാർക്കറ്റിംഗ് ടാക്റ്റിക്സ് ഉപയോഗിച്ച് വർഷംതോറും പുതിയ വരിക്കാരേയും  ടിയാൻ കൂട്ടിക്കൊണ്ടിരുന്നു. അങ്ങനെ പത്താംക്ലാസ്സു പാസായപ്പോഴേക്കും റെസ്പോണ്സിബിലിറ്റീസിനോടൊപ്പം  കുഞ്ഞീഷ്ണേട്ടന്റെ ടിവിഎസ് അമ്പതും മഹേഷ് സ്വന്തമാക്കി. 

ഈ  ശകടത്തിനു പലപല ഗുണങ്ങളുണ്ടായിരുന്നു. മൂത്രവും വെള്ളവുമൊഴികെ  ബാക്കിയെന്തൊഴിച്ചാലും ആ വണ്ടിയോടുമായിരുന്നു. ഇനി അഥവാ ഇന്ധനം തീർന്നുപോയെങ്കിൽ തന്നെ സൈക്കിൾ പോലെ ചവിട്ടി സഞ്ചരിക്കാൻ പെടലുകളുണ്ട് - അതൊരു ദൈനംദിന വ്യയാമമായി കണക്കാക്കിയത് കൊണ്ട് ടിയാൻ തീരെ ബോതേർഡ്‌ അല്ലായിരുന്നു. ഇത് ചവിട്ടിച്ചവിട്ടിയാണു മഹേഷ്‌ തന്റെ  സിക്സ് പായ്ക്ക് ആബ്സ് നിലനിർത്തിയിരുന്നത്. ബ്രേക്ക് ഇല്ലാത്തതുകൊണ്ട് ഒരിക്കലും ബ്രേക്ക്ഡൌണാവില്ല, ശകടം നിർത്തണമെങ്കിൽ കാല് റോഡിൽകുത്തി എഴുന്നേറ്റ്നിന്നാൽ ചവിട്ടിയോടത്തു വണ്ടി നില്കും.  സ്റ്റാർട്ട്‌ചെയ്യാൻ താക്കോൽ വേണ്ട, വെറുതേ കയറിയിരുന്നു ചവിട്ടിയാൽ മതി. പിന്നെ ആകെക്കൂടെ ഒരു പ്രശ്നം മാത്രം - മഴപെയ്താൽ പെട്രോൾ ടാങ്കിന്റെ വായ  പ്ലാസ്റ്റിക്‌പേപ്പറും  റബ്ബർബാന്റുമിട്ടു  മൂടിക്കെട്ടണം ഇല്ലെങ്കിൽ വെള്ളം അകത്തേക്കു പോകും. ഇത്രയും ഫീചേർസ് ഉള്ള വണ്ടിയായതു കൊണ്ടു ലോക്ക് ചെയ്യേണ്ട, വല്ല തെങ്ങിലോ കലുങ്കിലോ മതിലിലോ ചാരി വെച്ചാൽ മതി, തലയ്‌ക്കോളമുള്ള ഒരുത്തനും കട്ടോണ്ട് പോകുമെന്ന് പേടിക്കേണ്ട. . ഇരട്ട ടയറിലും ഒറ്റട്ടയറിലും ടയറില്ലാതെയും വണ്ടിയോടിച്ചും അഭ്യാസം കളിച്ചും മേമുണ്ട ഹൈ സ്കൂളിലെ തരുണീർമണിഹൃദയങ്ങളിൽ ഒരു സൂപർസ്റ്റാർ സ്ഥാനം പിടിച്ചെടുക്കാൻ ഈ ടിവിഎസ് 50 കൊണ്ട് മഹേഷിനു കഴിഞ്ഞു. തടി മില്ലിലെ ഈർചവാളിന്റെ ശബ്ദമുള്ള എഞ്ചിനും അതിനു കോറസ്സായി ഇരട്ടത്തായമ്പാകമേളം കൊട്ടുന്ന ബോഡിപാർട്സുമുള്ള ആ ടിവിഎസ് 50യിൽ മഹേഷ് വരുന്ന വരവൊന്നു കാണണം - മേളഭൂഷാതികളൊടെ ടിപ്പുസുൽത്താൻ എഴുന്നള്ളുന്നത് പോലുള്ള ഒരു പ്രതീതിയായിരുന്നു.

2002ഇൽ എടച്ചേരി ഏറാമല ഭാഗത്ത് ഒരു വീട്ടിനു നേരെ ബോംബേറ് നടന്നതത്രെ - ഏതോ രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമായിരുന്നെന്ന് ഒരു കൂട്ടർ. ഉണ്ടാക്കിവെച്ച ബോംബ് എക്സ്പയറി ഡേറ്റ് കഴിഞ്ഞപ്പോ പൊട്ടുമോ എന്നറിയാൻ പൊട്ടിച്ചതാണെന്നു മറ്റൊരു കൂട്ടർ. രാത്രി ഇരുട്ടിന്റെ മറവിലയിരുന്നത് കൊണ്ട് പ്രതികളെ ആരും കണ്ടതുമില്ല അതിനാൽ പൊലീസിന് അവരെ പിടിക്കാനുമായില്ല. സംഭവം ഗുരുതരമായതിനാൽ പോലീസ് സമീപപ്രദേശങ്ങളിൽ രാവും പകലും റോന്തുചുറ്റൽ ആരംഭിച്ചു. മേമുണ്ട, ലോകനാർകാവ്, കുറുമ്പയിൽ, മാക്കൂൽപീടിക,  പുതിയാപ്പ് ഏരിയയിൽ നൈറ്റ്‌ഡ്യുട്ടി കിട്ടിയ എസ് ഐ മുകുന്ദേട്ടൻ  പുലർച്ചെ നാലരയ്ക്ക് ചല്ലിവയൽ ബസ്‌ സ്റ്റോപിൽനിന്നും സ്വല്പം മാറി ജീപ്പ് പാർക്ക്‌ ചെയ്ത് തന്നോടൊപ്പം ഡ്യുട്ടി കിട്ടിയ കോൻസ്റ്റബിൾ വസ്വേട്ടനോടും സുനിയോടും മോന്റെ ചോറൂണിനു ഗുരുവായൂര് പോയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറ്റാക്കൂരിരുട്ട്. പവർകട്ടായതിനാൽ സ്ട്രീറ്റ് ലൈറ്റും ഇല്ലഹ. എങ്ങുനിന്നോ കുറുക്കന്മാർ ഓളിയിടുന്ന ശബ്ദത്തിനു പുറമേ ഒരു വണ്ട്‌ പറക്കുന്നതു പോലൊരു ശബ്ദം - പയ്യെപ്പയ്യെ ആ ശബ്ദം അടുത്തു വന്നുകൊണ്ടേയിരുന്നു, ആ മൂളൽ ഒരു ഇരമ്പലായി മാറി, ഇരമ്പലിന് കോറസ്സായി ഒരു ബാൻഡ് മേളവും. പക്ഷെ എത്ര നോക്കിയിട്ടും ഒരു  വാഹനം വരുന്നതിന്റെ തെളിവായി വെളിച്ചമോന്നും കാണാനില്ല. മുകുന്ദേട്ടൻ പിന്നെ ഒന്നും നോക്കിയില്ല വാസ്വേട്ടനും സുനിയും അടുത്തുണ്ടെന്ന ധൈര്യത്തോടെ ജീപ്പ് സ്റ്റാർട്ട്‌ ചെയ്ത് ഹെഡ്ലൈറ്റിട്ടു . നോക്കുമ്പോൾ അതാ തൊട്ടു മുന്നിൽ പാതി പള്ളിയുറക്കപ്പിച്ചിൽ കോട്ടുവായിട്ടു പടപ്പുറപ്പാടിനായ് മങ്കിക്യാപ്പുമിട്ട് എഴുന്നള്ളുന്നൂ നമ്മുടെ ടിപ്പു സുൽത്താൻ.

വാസ്വേട്ടനും സുനിയും കൂടി ഒരിരയെ കിട്ടിയ സന്തോഷത്തിൽ ടിപ്പുവിനെയും കുതിരയേയും നിറുത്തിച്ചു.

"എന്താഡാ, ലൈറ്റിടാതെ  ഇരുട്ടത്ത് എങ്ങോട്ടാ? ഹെഡ്ലൈറ്റ് കത്തുന്നില്ലെങ്കിൽ വീട്ടിൽ ഊരിവെച്ചിട്ടു വന്നൂടായിരുന്നൊ?"

"സാർ ലൈറ്റ് കത്തും, പക്ഷേ സ്വിച്ച് വർക്ക് ചെയ്യുന്നില്ല"

"മുട്ടേന്നു വിരിയുന്നതിനു മുമ്പ് പോലീസുകാരോട് തർകുത്തരം പറയുന്നോടാ? ഇങ്ങോട്ടെറങ്ങടാ … നിന്ന നില്പിൽ നിന്നെ മുള്ളിക്കാൻ അറിയഞ്ഞിട്ടല്ല "

"അല്ല സർ, ഇന്നന്നെ നന്നാക്കാം"

"എങ്ങോട്ടാ, ഇത്ര രാവിലെ? "

"സാർ, പേപർ …."

 "...….?"

"..... "

ചോദ്യോത്തര വേള ഒരു പത്തു പതിനഞ്ചു മിനുറ്റു നീണ്ടു നിന്നു. വെറും കൈയ്യോടെ സ്റ്റേഷനിലേക്കു കയറിച്ചെല്ലുന്നത് മോശമല്ലേ എന്ന് കരുതി വാസ്വേട്ടൻ വണ്ടിക്കു ചുറ്റും നടന്ന് ഓരോ കമ്പ്ലൈന്റ് കണ്ടുപിടിക്കാൻ തുടങ്ങി.  സുനി റെസീറ്റ് ബുക്കെടുത്ത്‌ വാസ്വേട്ടൻ കണ്ടുപിടിക്കുന്ന ഒരോ കമ്പ്ലയിന്റിനും ഫൈൻ എഴുതാൻ തുടങ്ങി, ലൈസൻസ് ഇല്ല, ആർ സി ബുക്കും കരമടച്ച രസീതും ഇല്ല, ഹെഡ്ലൈറ്റ് ഇല്ല, ഇന്റികേറ്റർ നാലും ഇല്ല, ക്രാഷ് ഗാർഡ് ഇല്ല, മുൻപിലത്തെ മഡ്ഗാർഡും മിസ്സിംഗ്‌, വലത്തേ കണ്ണാടിയിൽ ചില്ലില്ല, ബ്രേക്കില്ല, ഹോർണില്ല, സൈഡ് സ്റ്റാന്റില്ല, ടയറിനു ഗ്രിപ്പില്ല, പെട്രോൾ ടാങ്കിനടപ്പില്ല - എല്ലാം കൂടെ എഴുതിവന്നപ്പോ ഒരു മൂവായിരത്തിയഞ്ഞൂറ് ക.

മഹേഷ് ഒന്നും മിണ്ടാതെ മെല്ലെ വണ്ടിയിൽനിന്നറങ്ങി, പോലീസ് ജീപിനരികിലേക്ക് ചെന്ന് തന്റെ ശകടം ജീപ്പിൽ ചാരി വെച്ചു. എന്നിട്ടൊരു ദീർഘനിശ്വാസം വിട്ട് മുൻസീറ്റിലിരിക്കുന്ന  മുകുന്ദേട്ടനോട്, "സാറെ, ഇത്ര  പൈശയൊന്നും ഞമ്മളേലില്ല. ഈ ബണ്ടി ഇങ്ങളെടുത്തോളീ …" എന്നും പറഞ്ഞു മുണ്ടും മടക്കിക്കുത്തി നേരെ പടിഞ്ഞാറോട്ടൊരു നടത്തം.

വെടികൊണ്ട പന്നിയെപ്പോലെ മുകുന്ദൻ എസ്‌ഐ നിന്ന നില്പിലോന്നു ഉറഞ്ഞുതുള്ളിയെങ്കിലും ക്ഷണനേരം കൊണ്ട് സംയമനം പാലിച്ച് മഹേഷിനെ തിരിച്ചുവിളിച്ച് കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു , "മോനെ, ഇപ്പ്രാവശ്യം ഞങ്ങൾ നിന്നെ വെറുതേ വിട്ടിരിക്കുന്നൂ. ഇത് നന്നാക്കാതെ റോഡിലേക്കെങ്ങാനും ഇറക്കിയെന്നു ഞങ്ങളറിഞ്ഞാൽ പിന്നെ നിനക്കെതിരെ കേസെടുക്കും. ഒരുമാസത്തിനുള്ളിൽ ലൈസെന്സ് എടുത്തോളണം, ഇല്ലെങ്കിൽ അതിനും കേസേടുകും." പ്രതികളെ കിടുകിടാ വിറപ്പിച്ചിരുന്ന മുകുന്ദേട്ടൻ ഒരു കുഞ്ഞാടിനെപ്പോലെ മഹേഷിനെ  ഇപ്രകാരം താക്കീതു ചെയ്തു വിട്ടതിനു പിന്നിൽ കുഞ്ഞീഷ്ണേട്ടൻ തന്റെ പരിചയക്കാരനായിരുന്നു എന്നതു കൊണ്ടും മഹേഷ് പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർഥി ആയതുകൊണ്ടും മാത്രമായിരുന്നു. അല്ലാതെ പുലർച്ചയ്ക്കു കിട്ടിയ ഈ ജാംബവാൻ വണ്ടി തനിക്കും ഡിപ്പാർട്ട്മെന്റിനും കുരിശാകുമല്ലോ എന്നോർത്തിട്ടല്ല!

Thursday, May 1, 2014

പ്രതിജ്ഞ

കുറച്ചുകാലമായി ഒന്ന് ബ്ലോഗണം എന്ന് വിചാരിക്കുന്നു. പക്ഷെ എന്തൂട്ടെടുത്തു ബ്ലോഗാനാ ? ഈയിടെയായി വിഷയദാരിദ്ര്യം വല്ലാതെ അലട്ടുന്നു - ഇല്ലത്തെന്നും കഷ്ട്ടപ്പാടും ബുദ്ധിമുട്ടും മാത്രം.

അങ്ങനെയിരിക്കെയൊരു ദിവസം  ഗർഭിണിയായ നമ്മുടെ അന്തർജനത്തിനു ഇന്ത്യൻ റെസ്റ്റൊറെന്റിൽ പോകാൻ ഒരു ത്വര. ആഗ്രഹസാക്ഷാത്കാരത്തിനു മുൻകൈയ്യെടുത്ത്‌ ഞാൻ നിന്ന നിൽപ്പിൽ ടീഷർട്ടും ജീൻസും ജാക്കറ്റും വലിച്ചു കേറ്റി, അന്തർജനത്തേയും കൊണ്ട് നമ്മുടെ സ്വന്തം സാന്റഫേ ശകടത്തിൽ ഡൌണ്‍ടൌണ്‍ ലക്ഷ്യമാക്കി വിട്ടു. മഞ്ഞുകാലം കഴിഞ്ഞു  എന്നാൽ വസന്തകാലം തുടങ്ങിയതുമില്ല എന്നൊരവസ്ഥയായിരുന്നു അന്നത്തെ കാലാവസ്ഥ. -40°C വരെയെത്തി നിൽക്കുന്ന തണുപ്പും ഏഴു മാസത്തോളം ദൈർഖ്യവുമുള്ള ഈ  വൃത്തികെട്ട മഞ്ഞുകാലം  എങ്ങനെയെങ്കിലും തള്ളിനീക്കി ഇവിടെയുള്ളവർ ഒന്നു  പുറത്തിറങ്ങാൻ തുടങ്ങുന്ന സമയം.

എന്തായാലും ലഞ്ചിനു പോകുന്നു. അതും ബഫ്ഫേ  എന്നാപ്പിന്നെ ഏതെങ്കിലും ഫ്രെണ്ട്സിനെ കൂടെ വിളിച്ചാലോ എന്നു  കരുതിയാണ് പോകും വഴി രാജുമോനേയും മഞ്ചുവിനേയും ഫോണ്‍  ചെയ്തത്.  ഞങ്ങളവിടെ എത്തുമ്പോഴേക്കും വരാമെന്നു സന്തോഷത്തോടെ തിരിച്ചും പറഞ്ഞു.

ഹൊവ്വെവർ, ഫോണിലൂടെയുണ്ടായിരുന്ന സന്തോഷം നേരിൽക്കണ്ടപ്പോഴില്ല. കടന്നലുകുത്തിയത്രയ്ക്കില്ലെങ്കിലും ചെറുതായി മുഖം വീർപ്പിച്ചു നിൽക്ക്ണൂ രണ്ടു പേരും.

"എന്താ മഞ്ചൂ  ഇങ്ങനെ വിജ്രംഭിച്ചു നില്കുന്നത്?"

"ഞങ്ങൾ കുറച്ചുകാലത്തേക്ക്  അരിഭക്ഷണം കഴിക്കുന്നില്ല എന്നൊരു പ്രതിജ്ഞ എടുത്തിട്ടുണ്ടായിരുന്നു. ഇവിടെ ഇപ്പൊ  റൈസ് ഐറ്റംസ് മാത്രമല്ലേ ഉള്ളൂ?"

ശരിയാണെന്ന ഭാവത്തിൽ രാജുമോനും തലയാട്ടി.

"എന്താ ഭായീ ഇത്? വെച്ചലക്കൂന്നെ, വല്ലപ്പോഴുമല്ലേ ?"

സത്യപ്രതിജ്ഞ, ഭീഷ്മപ്രതിജ്ഞ, ധീരപ്രതിജ്ഞ എന്നിങ്ങനെ പലതരം പ്രതിജ്ഞകളുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി പുതുവത്സരപ്രതിജ്ഞയാണു ട്രെൻഡിൽ മുഖ്യൻ. ന്യുയിയർ കഴിഞ്ഞിട്ട് മൂന്നാലു മാസമായല്ലോ. ഇതിപ്പോ അതൊന്നുമായിരിക്കില്ല .

നല്ല പാല്പായസത്തിന്റെ നിറവും, പാലുംവെള്ളം പോലത്തെ മനസ്സും ആറടി പൊക്കമുള്ള പൂവൻവാഴത്തൈ പോലെ  ഉത്തമ   ശരീരത്തിനുടമയുമാണ്‌ നമ്മടെ രാജുമോൻ. പക്ഷെ ടിയാനെ ഈയിടെ പിടികൂടിയ കോഴിപ്പനി സ്വല്പമൊന്നു ക്ഷീണിപ്പിച്ചു കളഞ്ഞു. പാല്പായസത്തിൽ അങ്ങിങ്ങായി  ഒണക്കമുന്തിരിയിട്ടതുപോലെയായി ചിക്കൻപോക്സ് വന്നുപോയ ചരമ്മം . വാഴത്തൈ പോലത്തെ ശരീരം ഫാക്ടംഫോസിടാത്ത കമുകിൻതൈ പോലെയായി. അങ്ങനെ മൊത്തത്തിൽ ഒന്നു പുഷ്ടിപ്പെടുത്താനും പഴയ പ്രതാപം വീണ്ടെടുക്കാനും വേണ്ടി  പയറും മുതിരയുമിട്ടു പുഴുങ്ങിയ ഉലുവാക്കഞ്ഞി സ്ഥിരമായി  കഴിക്കണോ അതോ മനീഷ് മാത്യുവിന്റെ കൂടെ കൂടി ഡെയ്ലി ബിയറടിക്കണൊ അതോ  ടോണീടെ കടേന്നു ച്യവനപ്രാശം വാങ്ങിക്കഴിച്ചാൽ മതിയോ എന്നീ ചോയ്സുകളില്‍ ഒരു തീരുമാനമാവതെ നില്ക്കുന്ന  സമയം.

അതിനിടയിലാണ് പുതിയൊരു ഉൾഭയം. സുന്ദരിയും സുശീലയും കലാമണ്ഡലം നർത്തകിയും (ഈ സിറ്റിയിൽ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചുപ്പുടിയും കഥകളിയും കഥകും അത്യാവശ്യത്തിനു ഡപ്പാൻകുത്തും അറിയാവുന്ന ഏക മഹതി. പണ്ട് ഞാൻ ബംഗലൂരു ഇൻഫോസിസിൽ ഐറ്റി കൂലിപ്പണിക്കാരനായിരുന്ന കാലത്ത് ഒരു ഓണാഘോഷത്തിനു നിറപ്പകിട്ടേകാൻ ലങ്ങ്‌ ഡൽഹിയിൽ നിന്നും കഥകളിയാശനെ കൊണ്ടുവന്നു കഥകളി കളിച്ച കഥയില്ലാത്ത ഒരു വിദ്വിനിയാണു മേല്പ്പറഞ്ഞ മിസ്സിസ് മഞ്ചു രാജുമോണ്‍) എനിവേയ്സ്, ബാക്ക് റ്റു  ദി  പോയിൻറ്  - സുന്ദരിയും സുശീലയും കലാമണ്ഡലം നർത്തകിയും, പ്യുവർ വെജിറ്റേരിയനുമായ തന്റെ പ്രിയ പത്നി മഞ്ചു   പക്ഷേ രാത്രി  കഴിക്കുന്നത്‌ പാടത്ത് കൂലിപ്പണിക്കു പോയി പകലന്തിയോളം പണിയെടുത്തു  ക്ഷീണിച്ചവശയായ ലക്ഷംവീട്  രായമ്മ വെച്ചലക്കുംപോലെ രണ്ടിടങ്ങഴി ചോറും ഒന്നരഗ്ലാസ്സ് തൈരും പരിപ്പും നെയ്യും അച്ചാറുമടങ്ങുന്ന ഫൈവ് കോഴ്സ് ഡിന്നറാണെന്നുള്ള വസ്തുത ഏതൊരു ഭർത്താവിനേയുംപ്പോലെ രാജുമോനും  ഭയജനകമാക്കിയിരുന്നു. ലങ്ങനെയാണു സ്വന്തം ശരീരം പുഷ്ട്ടിപ്പെടുത്താനും, മൊത്തത്തിൽ ഒരു ലൈഫ് സ്റ്റൈൽ ചേഞ്ചിനും വേണ്ടി ജിമ്മിൽ പോകാൻ തിരുമാനിച്ചത്. എന്നിട്ടും തൃപ്തി പോരാഞ്ഞ്  ഭാര്യയെകൊണ്ട് അരിഭക്ഷണം നിറുത്താൻ  പ്രതിജ്ഞയെടുപ്പിച്ചു. ഒരു സപ്പോർട്ടിന് വേണ്ടി താനും  അരിഭക്ഷണം നിറുത്തിയതായി പ്രഖ്യാപിച്ചത്രേ!

കുശലാന്വേഷണങ്ങൾക്കൊടുവിൽ ഞങ്ങൾ മെല്ലെ ബഫ്ഫേ ലക്ഷ്യമായി നീങ്ങി. മനസ്സുമുഴുവൻ പുലാവും ആട്ടിൻകറിയുമായിരുന്നു. "ഡാ കറി ഹൗസിന്റെ" വരാന്തയിലൂടെ ഞാൻ  ആട്ടിൻകറിയുമായി ടേബിളിനടുത്തേക്കു നടന്നു. പിന്നെയങ്ങോട്ട് ഭക്ഷണവുമായി ഒരു മല്പിടിത്തമായിരുന്നു. ഇടയ്ക്ക് ഞാൻ തൊട്ടടുത്തിരിക്കുന്ന രാജുമോനെ  ഒന്നു നോക്കി - പുള്ളി  ഭക്ഷണത്തിൽ മുഴുകിയിരിക്കുന്നു.

പുലാവും, നാനും, ആട്ടിൻകറിയും, ബട്ടർ ചിക്കനും, പനീർ മട്ടറും, ദാൽ മഖിനിയും ഫിഷ്‌ പഗോരയും അതിനു മുകളിൽ സലാടും മതിയാവോളം കുത്തിക്കേറ്റി   കൈകഴുകി വന്ന്  ബാക്കിയുണ്ടായിരുന്ന സ്പേസ് നിറയ്ക്കാൻ പായസവും ഗുലാബ്ജാമുനും കഴിച്ച് ബില്ലിനു വേണ്ടി വെയിറ്റ് ചെയ്യുന്നതിനിടെ ഞാൻ രാജുമോനോട്  ചോദിച്ചു

"അരിഭക്ഷണം നിറുത്തിയിട്ടു കുറേ നാളായോ? എന്നാ അരിഭക്ഷണം നിറുത്തിയത്"?

ഒരു വളിച്ച പുഞ്ചിയോടെ രാജുമോൻ,  " ഇന്നു രാവിലെയാ നിറുത്തിയത്! "