Thursday, May 1, 2014

പ്രതിജ്ഞ

കുറച്ചുകാലമായി ഒന്ന് ബ്ലോഗണം എന്ന് വിചാരിക്കുന്നു. പക്ഷെ എന്തൂട്ടെടുത്തു ബ്ലോഗാനാ ? ഈയിടെയായി വിഷയദാരിദ്ര്യം വല്ലാതെ അലട്ടുന്നു - ഇല്ലത്തെന്നും കഷ്ട്ടപ്പാടും ബുദ്ധിമുട്ടും മാത്രം.

അങ്ങനെയിരിക്കെയൊരു ദിവസം  ഗർഭിണിയായ നമ്മുടെ അന്തർജനത്തിനു ഇന്ത്യൻ റെസ്റ്റൊറെന്റിൽ പോകാൻ ഒരു ത്വര. ആഗ്രഹസാക്ഷാത്കാരത്തിനു മുൻകൈയ്യെടുത്ത്‌ ഞാൻ നിന്ന നിൽപ്പിൽ ടീഷർട്ടും ജീൻസും ജാക്കറ്റും വലിച്ചു കേറ്റി, അന്തർജനത്തേയും കൊണ്ട് നമ്മുടെ സ്വന്തം സാന്റഫേ ശകടത്തിൽ ഡൌണ്‍ടൌണ്‍ ലക്ഷ്യമാക്കി വിട്ടു. മഞ്ഞുകാലം കഴിഞ്ഞു  എന്നാൽ വസന്തകാലം തുടങ്ങിയതുമില്ല എന്നൊരവസ്ഥയായിരുന്നു അന്നത്തെ കാലാവസ്ഥ. -40°C വരെയെത്തി നിൽക്കുന്ന തണുപ്പും ഏഴു മാസത്തോളം ദൈർഖ്യവുമുള്ള ഈ  വൃത്തികെട്ട മഞ്ഞുകാലം  എങ്ങനെയെങ്കിലും തള്ളിനീക്കി ഇവിടെയുള്ളവർ ഒന്നു  പുറത്തിറങ്ങാൻ തുടങ്ങുന്ന സമയം.

എന്തായാലും ലഞ്ചിനു പോകുന്നു. അതും ബഫ്ഫേ  എന്നാപ്പിന്നെ ഏതെങ്കിലും ഫ്രെണ്ട്സിനെ കൂടെ വിളിച്ചാലോ എന്നു  കരുതിയാണ് പോകും വഴി രാജുമോനേയും മഞ്ചുവിനേയും ഫോണ്‍  ചെയ്തത്.  ഞങ്ങളവിടെ എത്തുമ്പോഴേക്കും വരാമെന്നു സന്തോഷത്തോടെ തിരിച്ചും പറഞ്ഞു.

ഹൊവ്വെവർ, ഫോണിലൂടെയുണ്ടായിരുന്ന സന്തോഷം നേരിൽക്കണ്ടപ്പോഴില്ല. കടന്നലുകുത്തിയത്രയ്ക്കില്ലെങ്കിലും ചെറുതായി മുഖം വീർപ്പിച്ചു നിൽക്ക്ണൂ രണ്ടു പേരും.

"എന്താ മഞ്ചൂ  ഇങ്ങനെ വിജ്രംഭിച്ചു നില്കുന്നത്?"

"ഞങ്ങൾ കുറച്ചുകാലത്തേക്ക്  അരിഭക്ഷണം കഴിക്കുന്നില്ല എന്നൊരു പ്രതിജ്ഞ എടുത്തിട്ടുണ്ടായിരുന്നു. ഇവിടെ ഇപ്പൊ  റൈസ് ഐറ്റംസ് മാത്രമല്ലേ ഉള്ളൂ?"

ശരിയാണെന്ന ഭാവത്തിൽ രാജുമോനും തലയാട്ടി.

"എന്താ ഭായീ ഇത്? വെച്ചലക്കൂന്നെ, വല്ലപ്പോഴുമല്ലേ ?"

സത്യപ്രതിജ്ഞ, ഭീഷ്മപ്രതിജ്ഞ, ധീരപ്രതിജ്ഞ എന്നിങ്ങനെ പലതരം പ്രതിജ്ഞകളുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി പുതുവത്സരപ്രതിജ്ഞയാണു ട്രെൻഡിൽ മുഖ്യൻ. ന്യുയിയർ കഴിഞ്ഞിട്ട് മൂന്നാലു മാസമായല്ലോ. ഇതിപ്പോ അതൊന്നുമായിരിക്കില്ല .

നല്ല പാല്പായസത്തിന്റെ നിറവും, പാലുംവെള്ളം പോലത്തെ മനസ്സും ആറടി പൊക്കമുള്ള പൂവൻവാഴത്തൈ പോലെ  ഉത്തമ   ശരീരത്തിനുടമയുമാണ്‌ നമ്മടെ രാജുമോൻ. പക്ഷെ ടിയാനെ ഈയിടെ പിടികൂടിയ കോഴിപ്പനി സ്വല്പമൊന്നു ക്ഷീണിപ്പിച്ചു കളഞ്ഞു. പാല്പായസത്തിൽ അങ്ങിങ്ങായി  ഒണക്കമുന്തിരിയിട്ടതുപോലെയായി ചിക്കൻപോക്സ് വന്നുപോയ ചരമ്മം . വാഴത്തൈ പോലത്തെ ശരീരം ഫാക്ടംഫോസിടാത്ത കമുകിൻതൈ പോലെയായി. അങ്ങനെ മൊത്തത്തിൽ ഒന്നു പുഷ്ടിപ്പെടുത്താനും പഴയ പ്രതാപം വീണ്ടെടുക്കാനും വേണ്ടി  പയറും മുതിരയുമിട്ടു പുഴുങ്ങിയ ഉലുവാക്കഞ്ഞി സ്ഥിരമായി  കഴിക്കണോ അതോ മനീഷ് മാത്യുവിന്റെ കൂടെ കൂടി ഡെയ്ലി ബിയറടിക്കണൊ അതോ  ടോണീടെ കടേന്നു ച്യവനപ്രാശം വാങ്ങിക്കഴിച്ചാൽ മതിയോ എന്നീ ചോയ്സുകളില്‍ ഒരു തീരുമാനമാവതെ നില്ക്കുന്ന  സമയം.

അതിനിടയിലാണ് പുതിയൊരു ഉൾഭയം. സുന്ദരിയും സുശീലയും കലാമണ്ഡലം നർത്തകിയും (ഈ സിറ്റിയിൽ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചുപ്പുടിയും കഥകളിയും കഥകും അത്യാവശ്യത്തിനു ഡപ്പാൻകുത്തും അറിയാവുന്ന ഏക മഹതി. പണ്ട് ഞാൻ ബംഗലൂരു ഇൻഫോസിസിൽ ഐറ്റി കൂലിപ്പണിക്കാരനായിരുന്ന കാലത്ത് ഒരു ഓണാഘോഷത്തിനു നിറപ്പകിട്ടേകാൻ ലങ്ങ്‌ ഡൽഹിയിൽ നിന്നും കഥകളിയാശനെ കൊണ്ടുവന്നു കഥകളി കളിച്ച കഥയില്ലാത്ത ഒരു വിദ്വിനിയാണു മേല്പ്പറഞ്ഞ മിസ്സിസ് മഞ്ചു രാജുമോണ്‍) എനിവേയ്സ്, ബാക്ക് റ്റു  ദി  പോയിൻറ്  - സുന്ദരിയും സുശീലയും കലാമണ്ഡലം നർത്തകിയും, പ്യുവർ വെജിറ്റേരിയനുമായ തന്റെ പ്രിയ പത്നി മഞ്ചു   പക്ഷേ രാത്രി  കഴിക്കുന്നത്‌ പാടത്ത് കൂലിപ്പണിക്കു പോയി പകലന്തിയോളം പണിയെടുത്തു  ക്ഷീണിച്ചവശയായ ലക്ഷംവീട്  രായമ്മ വെച്ചലക്കുംപോലെ രണ്ടിടങ്ങഴി ചോറും ഒന്നരഗ്ലാസ്സ് തൈരും പരിപ്പും നെയ്യും അച്ചാറുമടങ്ങുന്ന ഫൈവ് കോഴ്സ് ഡിന്നറാണെന്നുള്ള വസ്തുത ഏതൊരു ഭർത്താവിനേയുംപ്പോലെ രാജുമോനും  ഭയജനകമാക്കിയിരുന്നു. ലങ്ങനെയാണു സ്വന്തം ശരീരം പുഷ്ട്ടിപ്പെടുത്താനും, മൊത്തത്തിൽ ഒരു ലൈഫ് സ്റ്റൈൽ ചേഞ്ചിനും വേണ്ടി ജിമ്മിൽ പോകാൻ തിരുമാനിച്ചത്. എന്നിട്ടും തൃപ്തി പോരാഞ്ഞ്  ഭാര്യയെകൊണ്ട് അരിഭക്ഷണം നിറുത്താൻ  പ്രതിജ്ഞയെടുപ്പിച്ചു. ഒരു സപ്പോർട്ടിന് വേണ്ടി താനും  അരിഭക്ഷണം നിറുത്തിയതായി പ്രഖ്യാപിച്ചത്രേ!

കുശലാന്വേഷണങ്ങൾക്കൊടുവിൽ ഞങ്ങൾ മെല്ലെ ബഫ്ഫേ ലക്ഷ്യമായി നീങ്ങി. മനസ്സുമുഴുവൻ പുലാവും ആട്ടിൻകറിയുമായിരുന്നു. "ഡാ കറി ഹൗസിന്റെ" വരാന്തയിലൂടെ ഞാൻ  ആട്ടിൻകറിയുമായി ടേബിളിനടുത്തേക്കു നടന്നു. പിന്നെയങ്ങോട്ട് ഭക്ഷണവുമായി ഒരു മല്പിടിത്തമായിരുന്നു. ഇടയ്ക്ക് ഞാൻ തൊട്ടടുത്തിരിക്കുന്ന രാജുമോനെ  ഒന്നു നോക്കി - പുള്ളി  ഭക്ഷണത്തിൽ മുഴുകിയിരിക്കുന്നു.

പുലാവും, നാനും, ആട്ടിൻകറിയും, ബട്ടർ ചിക്കനും, പനീർ മട്ടറും, ദാൽ മഖിനിയും ഫിഷ്‌ പഗോരയും അതിനു മുകളിൽ സലാടും മതിയാവോളം കുത്തിക്കേറ്റി   കൈകഴുകി വന്ന്  ബാക്കിയുണ്ടായിരുന്ന സ്പേസ് നിറയ്ക്കാൻ പായസവും ഗുലാബ്ജാമുനും കഴിച്ച് ബില്ലിനു വേണ്ടി വെയിറ്റ് ചെയ്യുന്നതിനിടെ ഞാൻ രാജുമോനോട്  ചോദിച്ചു

"അരിഭക്ഷണം നിറുത്തിയിട്ടു കുറേ നാളായോ? എന്നാ അരിഭക്ഷണം നിറുത്തിയത്"?

ഒരു വളിച്ച പുഞ്ചിയോടെ രാജുമോൻ,  " ഇന്നു രാവിലെയാ നിറുത്തിയത്! "

No comments: