Tuesday, June 10, 2014

ഹാർലി ഡേവിഡ്സണ്‍

പുലർച്ചെ 5:30ന്  ഉറക്കത്തിൽ നിന്നും ഞെട്ടിയെണീപ്പിച്ചുകൊണ്ട് ഒടിയന്റെ ഫോണ്‍കോൾ. ഇവനെന്താ ഈ നേരത്തെന്നു അമാന്തിച്ച് ആൻസർ ചെയ്തു

" എന്താടാ ഒടിയാ ? " ഒരുറക്കപ്പിച്ചോടെ ഞാൻ ചോദിച്ചു.

" നീ ഉറങ്ങുകയായിരുന്നോ? "

" ഉം…"

"അവിടെയിപ്പൊ എത്രയാ സമയം ? "

" രാവിലെ അഞ്ചര " .

" സോറിയളിയാ, ഞാനറിഞ്ഞില്ല "

ആ ക്ണാപ്പനു സമയമറിയാഞ്ഞിട്ടല്ല. ഇൻഫോസിസിൽ അവനിരിക്കുന്ന ഡസ്കിനു മുൻപിൽ വലിയൊരു ഡിജിറ്റൽ ക്ലോക്കുണ്ട് - ഏതു കണ്ണുപൊട്ടനും കാണാൻ പാകത്തിലൊരെണ്ണം - ഞാനും അതിനുമുന്നിലിരുന്ന് ഒരു മൂന്നു വർഷം പയറ്റിയതാണെല്ലൊ? അതിൽ മുമ്മൂന്നു സെക്കൻറ് കഴിയുമ്പോഴും ചുവന്ന വലിയ അക്ഷരത്തിൽ എഴുതുക്കാണിക്കും - "ബാംഗ്ലൂർ, ഡൽഹി, മുംബൈ, ചെന്നൈ - 05:00 പി എം", "മോസ്കോവ് - 3:30 പിഎം", "പാരിസ്, ആംസ്റ്റർഡാം, ഫ്രാങ്ക്ഫർട്ട് - 01:30 പിഎം", " ലണ്ടൻ - 12:30 പിഎം" "യുഎസ്/കാനട സെൻട്രൽ റ്റൈം - 05:30 എ എം", "റിയോ ഡി ജെനേറോ - 08:30 എ എം ", "ടോകിയോ - 08:30 പിഎം" എന്നിങ്ങനെ. അകത്തൊന്നുമില്ലാത്ത ആ തലയൊന്നുയർത്തി അതിന്മേൽ ജന്മനാ ഫിറ്റ് ചെയ്‌തുവെച്ചിരിക്കുന്ന  ജഗദീഷിന്റേതു പോലുള്ള ആ ഉണ്ടക്കണ്ണ്  തുറന്ന്  ആ ക്ലോക്കിലേക്ക് നോക്കിയാൽ ഇവിടുത്തെ സമയം കൃത്യമായറിയാം ആ കോപ്പന് പക്ഷേ ഇതിപ്പോ  ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേൽപ്പിക്കാൻ തുനിഞ്ഞിറങ്ങിയതുകൊണ്ട് അനുഭവിച്ചല്ലേ മതിയാകൂ.

പണ്ടാരക്കാലാ, ഒരു പത്തു ദിവസം വയറിളക്കവും ചർദിയും വന്ന് ഉറക്കംകിട്ടാതെ നീ കഷ്ട്ടപ്പെടുമെടാ എന്ന് അവനെ മനസ്സിൽ  ശപിച്ചുകൊണ്ട് ഞാൻ ഒടിയനോട് വിളിച്ചതിന്റെ ഉദ്ദേശം ആരാഞ്ഞു .

"എടാ ജയാ...,  നീ മണ്ണുവിന്റെ ഫേസ്ബുക് പ്രൊഫൈൽ പിക്ചർ കണ്ടോ?"

"ഇല്ല.... എന്തേയ്?"

"യേയ് ഒന്നുമില്ല. നീ എഴുന്നേൽകുമ്പോൾ മണ്ണുവിന്റെ ഫേസ്ബുക് പ്രൊഫൈൽ പിക്ചർ നോക്ക്. എന്നിട്ടെന്നെ വിളിക്ക്"

"ശരി....."

ഫോണ്‍ കട്ടുചെയ്ത് ഞാൻ  തിരിച്ച് പുതപ്പിനടിയിലേക്കു ചുരുണ്ടു.

പതിവുപോലെ ഞാൻ അന്നും വൈകിയാണ് എഴുന്നേറ്റത്, വൈകിയാണ് പല്ല് തേച്ചതും കുളിച്ചതും, വൈകിയാണ് ഓഫീസിലെത്തിയതും, വൈകിയാണ് മാനേജരുടെ വായിൽ നിന്നും തെറികേട്ടതും. അഭിമാനഭൂരിതമാകുന്ന ആ നിമിഷങ്ങൾ. എല്ലാ ഐറ്റി ജീവനക്കാരുടേയും ദിവസം തുടങ്ങുന്നതും  അവസാനിക്കുന്നതും മാനേജെർമാരുടെ ഈ തെറിയിലാണെന്ന് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ? ആദ്യമൊക്കെ എനിക്ക് വലിയ വിഷമമായിരുന്നു. പിന്നെയൊരിക്കൽ ആകസ്മികമായി അയാളുടെ മാനേജർ അയാളെ പച്ചയ്ക്ക് തെറിവിളിക്കുന്നത് കേട്ടപ്പോൾ ഞാൻ നിന്നനിൽപ്പിൽ  ധൃതകിതപുളകിതനായി. ആ സീൻ ഓർകുമ്പോൾ ഇന്നും മനസിനുള്ളിൽ എന്തെന്നെന്നില്ലാത്ത സന്തോഷം.

എനിവേസ്, ഉച്ചയ്ക്ക് ലഞ്ച്ബ്രേക്കിനു ഞാൻ മണ്ണുവിന്റെ  ഫേസ്ബുക് പ്രൊഫൈലിൽ ഒന്ന് കയറി നോക്കി സംഭവം എന്താണെന്ന് പറയുന്നതിന്  മുൻപ് ഒരു ചെറിയ ഫ്ലാഷ്ബാക്ക് (എല്ലാവരോടും  ബ്ലാക് ആൻഡ്‌ വൈറ്റിൽ വായിക്കാൻ വിനീതമായി അപേക്ഷിക്കുന്നു)

സുജിത്ത് മണ്ണുവായതെങ്ങെനെയെന്നറിയില്ല - അത് ഞാൻ വായനക്കാരുടെ ഭാവനയ്ക്ക് വിട്ടുതരുന്നു.  ഇൻഫോസിസിൽ ഒരുമിച്ചു കയറിയതാണ് സനൂപും പുഷ്പനും ജേക്കബ്ബും ഞാനും മണ്ണുവും ഒടിയനും ജുബിത്തുമുൾപടെ  മുപ്പതുപേർ. ട്രെയിനിംഗ് കഴിഞ്ഞ് ഓരോരുത്തരായി ഒരോ പ്രോജക്ടിലേക്ക് മാറി. ഓരോ മണിക്കൂറിലും രണ്ട് കോഫീ ബ്രേക്കിനെകിലും പോകുന്ന ഒടിയന് കമ്പനിക്ക് കൂടെപ്പോകുന്ന ഗൊളീഗ്സ് മാത്രമായിരുന്നില്ല ഞാനും മണ്ണുവും സനൂപും  - ആത്മമിത്രങ്ങളായിരുന്നു ഞങ്ങൾ.

മണ്ണുവിന്റെ ആകെയുള്ളൊരു വീക്നെസ് ആണ് തായ്‌ മസ്സാജ് - ലതായത് തായ്ലാൻഡിൽ തായ് സുന്ദരിമാർ ചെയ്യുന്ന മസ്സാജ് ഉൾപടെയുള്ള സുഖചികിത്സ. പക്ഷെ ജനിച്ചത് കണ്ണൂരിലായതുകൊണ്ട് വിശ്വം കുരിക്കളുടെ ചവിട്ടിയുഴിച്ചിൽ അനുഭവിക്കാനുള്ള യോഗം മാത്രമെ പുള്ളിക്കുണ്ടായിരുന്നുള്ളൂ. കുതിരക്കുളമ്പു പോലെ തഴമ്പിച്ച കാലുകൾ കൊണ്ട് വിശ്വം കുരിക്കൾ വർഷാവർഷം കർകിടക മാസത്തിൽ ചെയ്തുവരുന്ന ഉഴിച്ചിൽ ചികിത്സയെക്കാൾ നല്ലത് കേരളാ പോലീസിന്റെ ഉരുട്ടിതിരുമ്മലാണെന്നാണ്   സുഖചികിത്സ കഴിഞ്ഞ് നടുവൊടിഞ്ഞ  രോഗികൾ നാടാടെ പറഞ്ഞുപരത്തിയിരുന്നത്. ആ കാലുകളുടെ അടിയിൽ നിന്നും സ്വന്തം പുറം പാളീസായിക്കൊണ്ടിരിക്കുമ്പോഴും എന്നെങ്കിലുമൊരിക്കൽ തായ്ലാൻഡിലെത്തുമെന്നുള്ള വിശ്വാസത്തിൽ മണ്ണു വേദന കടിച്ചുപിടിച്ച് അലമുറയിട്ടുകരഞ്ഞു.

ആയിടയിലാണു എനിക്ക് കാനടയിലേക്ക് വിസ കിട്ടുന്നത്. എല്ലാവരേയും പോലെ ഒരു നാല് പെഗ്ഗിൻമേൽ ഗുഡ്ബയ് പറഞ്ഞ് ഞാനിങ്ങ് കയറി. തായ് വിസയ്ക്കു കാത്തിരിക്കുകയായിരുന്ന മണ്ണു തായ്ലാൻഡിൽ പോകാനുള്ള തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു - പാവാടയുടുത്ത് ഫുട്ബാൾ കളിക്കാനും, മുട്ടുകുത്തിയിരുന്നു വെള്ളേപ്പം കഴിക്കാനും, ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ജ്യൂസ് കുടിക്കാനുമൊക്കെ സെല്ഫ് ട്രെയിൻ ചെയ്യുകയും ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എന്നോണം ബാംകോക്ക് യൂനിവേർസിറ്റിയുടെ 'മുപ്പതു ദിവസംകൊണ്ട് തായ്‌ ഭാഷ പഠിക്കൂ' എന്ന പുസ്തകം വിമാനമാർഗം പറത്തിവരുത്തി മനസ്സിരുത്തി പഠിക്കാനും മറന്നില്ല. നിലം തൊടാതെയുള്ള കുങ്ഫൂ അഭ്യാസവും പഠിക്കണമെന്നുണ്ടായിരുന്നു - അതിനിറങ്ങിപ്പുറപ്പെട്ട് അവസാനം പത്തു ദിവസം നിലം തൊടാതെ ആശുപത്രിയിലും കിടന്നത്രെ. കാത്തിരുന്ന് കാത്തിരുന്ന് അവസാനം വിസയടിച്ചു വന്നപ്പോ അത് അമേരിക്കയിലേക്കുള്ളതായിരുന്നു. തായ്‌ വിസ തായോ എന്ന് പറഞ്ഞു പ്രോജക്റ്റ് മനേജരുടെ ഓഫീസിൽ നിന്നും കരഞ്ഞുകൊണ്ടിറങ്ങിയ മണ്ണുവിനെ തായ്‌ മസ്സാജ് തായ്ലാൻഡിൽ നിന്നും അന്യം നിന്നു പോകുന്ന ഒരു കലയാണെന്നും അതിപ്പോൾ അമേരിക്കയിലാണ് കൂടുതൽ സുലഭമെന്നും ഒടിയൻ പറഞ്ഞാശ്വസിപ്പിച്ചതിന്റെ ഫലമായി പിറ്റേന്നു തന്നെ അമേരിക്കൻ തായ്‌ മസ്സാജ് സ്വപ്നം കണ്ട് ചിക്കാഗോയിലേക്ക് കമ്പനിച്ചിലവിൽ  വണ്ടി കയറി. ആ വകുപ്പിലും കിട്ടി ഒടിയനു നാല് പെഗ്ഗും പിന്നെ ചിരിച്ച കോഴിയും പിച്ചാത്തിയും(പൊരിച്ച കോഴിയും ചപ്പാത്തിയും).

ഇനി കളറിൽ വായിച്ചോളൂ -    ഫ്ലാഷ്ബാക്ക് തീർന്നു

ഫേസ്ബുക്കിൽ കയറി മണ്ണുവിന്റെ പ്രൊഫൈൽ പിക്ചർ നോക്കിയപ്പോ സത്യത്തിലൊന്ന് ഞെട്ടി - ലഡ്ഡുവിൽ ഉണക്കമുന്തിരി വെച്ചമാതിരി മണ്ണു  ഒരു ഹാർലി ഡേവിഡ്സണ്‍ മോട്ടോർസൈക്കിളിൽ  ഞെളിഞ്ഞിരിക്കുന്നു - ചീനമണ്ണ് പാത്രത്തിൽ രണ്ട് നെയ്യപ്പം വെച്ചപോലെ ഒരു കൂളിംഗ് ഗ്ലാസും മുഖത്ത് ഫിറ്റ്‌ ചെയ്ത്  'വെള്ളാനകളുടെ നാട്ടിൽ' എന്ന സിനിമയിൽ പപ്പു റോഡ്‌ റോളറിൽ ഇരിക്കുന്ന അതെ പോസിൽ.  പിന്നെ ഒടിയനെ ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേല്പിച്ച് ചോദിച്ചപ്പോഴാണ് കാര്യം മനസ്സിലായത് - മണ്ണുവും അവന്റെ അമേരിക്കൻ ഫ്രെണ്ട്സും ചിക്കാഗോയ്ക്കടുത്ത് മിൽവാക്കിയിൽ ഹാർലി ഡേവിഡ്സണ്‍  മ്യുസിയം കാണാൻ പോയപ്പൊ  മ്യൂസിയത്തിലെ സ്റ്റുഡിയോവിൽ കയറി എടുത്തതാണത്ത്രെ മേല്പറഞ്ഞ ഫോട്ടോ. അത് രണ്ടീസം കഴിഞ്ഞപ്പോ അവർ അവനു ഇമെയിൽ ചെയ്തു കൊടുത്തത്രെ. നാട്ടിലുണ്ടായിരുന്നപ്പോ എന്റെ സ്വന്തം ബുള്ളറ്റിൽ ഞാൻ പറക്കുന്ന എന്റെ ഫേസ്ബുക് പ്രൊഫൈൽ പിക്ചറിന്  മണ്ണുവിന്റെ ഹാർലി ഡേവിഡ്സണ്‍ ഫോട്ടോ സ്വല്പം മങ്ങലേല്പിച്ചോ എന്ന ചിന്ത എന്നെ കടന്നാക്രമിച്ചു.

പിന്നെ ഒട്ടും ആലോചിച്ചില്ല. അപ്പൊത്തന്നെ ഇന്റർനെറ്റ് ഫോണെടുത്ത് മണ്ണുവിന്റെ സെൽഫോണിൽ ഒരു വിളി.

"ഹലോ "

"മേ ഐ സ്പീക് റ്റു  സുജിത്ത് ?"

"യാാ .... ദിസ്‌ ഈസ്‌ ഹീ .... യാാ സുജിത്ത് "

"സുജിത്ത്, ഗുഡ് അഫ്റ്റർനൂണ്‍. ദിസ്‌ ഈസ്‌ പോൾ സെർബിയ ഫ്രം ഹാർലി ഡേവിഡ്സണ്‍ "

പറ്റാവുന്നതുപോലെ അല്പം യുറോപ്പിയൻ ശൈലി ഇടകലർത്തിയ ഇംഗ്ലീഷിൽ   ഞാൻ ഹാർലി ഡേവിഡ്സണ്‍ മ്യൂസിയത്തിൽ നിന്നും പോൾ സെർബിയയാണെന്നും. അവിടെ സന്ദർശിച്ചതിനു നന്ദി പറയാൻ വിളിച്ചതാണെന്നും, അടുത്ത വർഷം റിലീസ് ചെയ്യാനിരിക്കുന്ന പുതിയ 1200 സിസി ഹാർലി ഡേവിഡ്സണ്‍ ബൈക്കിലോരെണ്ണം കമ്പനി നറുക്കെടുപ്പിലൂടെ ഫാൻസിനു സമ്മാനമായി നല്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആ നറുക്കെടുപ്പിൽ സുജിത്തിന്റെ പേര് ചേർത്തിട്ടുണ്ടെന്നും സന്തോഷപൂർവം അറിയിച്ചു. ഞങ്ങൾ നിങ്ങൾക്ക് അയച്ചുതന്ന ഫോട്ടോയുടെ കോപ്പിറൈറ്റ് ഹാർലി ഡേവിഡ്സണ്‍ കമ്പനിയുടേതാണെന്നും അതിനാൽ ഇന്ടലെക്ച്ച്വൽ പ്രോപ്പർട്ടി റൈറ്റ്സിനെ മാനിച്ച് ആ ഫോട്ടോ ആവശ്യാനുസരണം സുജിത്തിന് പ്രിൻറ് ചെയ്യാൻ അവകാശമുണ്ടെന്നും പക്ഷേ ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ അപ്-ലോഡ് ചെയ്യരുതെന്നും അപേക്ഷിച്ചു. മ്യൂസിയം സന്ദർശിച്ചതിനു വീണ്ടും നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഫോണ്‍  വെച്ചു, കുറേ 'യാ യാ' യും താങ്ക്യുവും പറഞ്ഞുകൊണ്ട് മണ്ണുവും.                 

 പിറ്റേന്ന് കാലത്ത്  ദേ വരുന്നു ഒടിയന്റെ ഫോണ്‍.

" നീയാണോ ഈ പോൾ സെർബിയ ? "

" മണ്ണു വിളിച്ചു, ല്ലേ? എങ്ങെനുണ്ട് ? "

" അവനോടിതു വേണ്ടായിരുന്നു. അവനിതറിഞ്ഞാൽ നിന്നെ തല്ലിക്കൊല്ലും "

മണ്ണു ഒടിയനെ വിളിച്ച് വള്ളിപുള്ളി വിടാതെ പോൾ സെർബിയ ഫോണിൽ പറഞ്ഞതു മുഴുവൻ ചർദിച്ചത്രെ. ഹാർലി ഡേവിഡ്സണ്‍ ബൈക്കിലിരിക്കുന്ന ഫോട്ടോയുടെ ഒരു കോപ്പി മണ്ണു ഒടിയന്  അയച്ചുകൊടുത്തിരുന്നു. അത് ഫേസ്ബുക്കിലിടരുതെന്ന അപേക്ഷയോടൊപ്പം ഒരു ഡയലോഗും - " ആ ബൈക്ക് എനിക്ക് തന്നെ കിട്ടുമൊടിയാ ….. ഞാൻ മുത്തപ്പന് രണ്ട് കുപ്പി കള്ള് നേർന്നിട്ടുണ്ട് "

മണ്ണു ഫേസ്ബുക് പ്രൊഫൈൽ പിക്ചർ മാറ്റി പകരം ഏതോ അലവലാതി റെസ്റ്റോറെന്റിൽ കുറേ സായിപ്പന്മാരോടൊപ്പമിരുന്ന് വായിൽ കൊള്ളാത്ത ഒരു ആനബർഗറും കടിച്ചിരിക്കുന്ന ഒരു ഫോട്ടോ അപ് ലോഡ് ചെയ്യുകയും  മിൽവാക്കി ട്രിപ്പിന്റെ മൊത്തം ആൽബം ഫേസ്ബുക്കിൽ നിന്ന് ഡിലീറ്റ് ചെയ്യുകയും തന്റെ ജീവിതാഭിലാഷമായ തായ്‌ മസ്സാജിനു വെച്ചിരുന്ന നാനൂറു ഡോളറിനു ഹാർലി ഡേവിഡ്സണ്‍റ്റെ ഒരു ഓറഞ്ചു ലെതർ ജാക്കറ്റും റേയ് ബാൻ കൂളിംഗ് ഗ്ലാസ്സ് മേടിക്കുകയും എല്ലാ മാസവും ഇരുപതു ഡോളർ ഫീസ്‌ കൊടുത്ത് ചികാഗോ മോട്ടോർസൈക്കിൾ  റൈഡേർസ് ക്ലബ്ബിന്റെ പ്രീമിയം മെമ്പർഷിപ്പുമെടുക്കുകയും ചെയ്തു. അതിനിടയിൽ അമേരിക്കൻ ടൂ വീലർ ലൈസന്സും ഒപ്പിച്ചുവത്രെ. എട്ടോടിക്കുമ്പോൾ പോലും ആ പാവമറിഞ്ഞില്ല, കിട്ടിയത് എട്ടിന്റെ പണിയാണെന്ന്.      

എന്നും കാലത്ത് ഹാർലി ഡേവിഡ്സണ്‍ ഇന്ന് കിട്ടും നാളെ കിട്ടും എന്ന  പ്രതീക്ഷയോടുകൂടി പോൾ സെർബിയയുടെ ഫോണ്‍കോളും കാത്ത്  അങ്ങ് ചിക്കാഗോയിലെ അപ്പാർട്ട്മെന്റിലെ  ഭിത്തിയിൽ ഒട്ടിച്ചുവെച്ച തന്റെ ആ ജാംഗ് ഫോട്ടോയും കണികണ്ടുണർന്നുകൊണ്ടിരിക്കുന്നു   നമ്മുടെ പാവം മണ്ണു. ജീവിതത്തിലേക്ക് ഹാർലിയെ വരവേല്കാനുള്ള മണ്ണുവിന്റെ തയാറെടുപ്പുകൾ ഇവിടെയൊന്നുംക്കൊണ്ടവസാനിക്കുന്നില്ല.    
    

വാൽ  : ഇത് പോസ്റ്റുന്നതോടൊപ്പം മണ്ണുവിന്റേയും ഒടിയന്റേയും തെറിയോടുകൂടിയുള്ള ഫോണ്‍കോൾ ഉടനടി  പ്രതീക്ഷിച്ചുകൊണ്ട് ഞാനിവിടെ ഇരിക്കുന്നു!!!      

Thursday, June 5, 2014

ഗിറ്റാറിസ്റ്റ്

"സംഗീതം അനന്തസാഗരമാണ്. അതിൽ ഗിറ്റാറാകുന്ന അറബിക്കടലിന്റെ തീരത്ത് വള്ളിട്രൗസറുമിട്ട്  പട്ടംപറത്തിക്കളിക്കുന്ന വെറുമൊരു  പീക്കിരിപ്പൈല് തന്നെടേ  ഞാൻ "

- യൂജീൻ മാർട്ടിൻ, ഗിറ്റാറിസ്റ്റ്, 2012.


സ്വദേശം തിര്വന്തോരം! പാസ്പോർട്ടിൽ അച്ചടിച്ച പേര് യൂജീൻ മാർട്ടിൻ. മലയാളി സുഹൃത്തുകൾക്ക് ലവൻ ജാംഗോ, ഗുജറാത്തി സഹമുറിയൻമാർക്ക്‌ അവൻ യൂജിയോ പട്ടേൽ, ബംഗാളികളുടെ ഇടയിൽ അവൻ യൂജൻ ഘോഷ്, മക് ഡൊണാൾഡ്സിലെ ഫിലിപ്പീനികൾക്ക് അവൻ യൂ... മാ..., മെക്സിക്കൻ സർകിളിൽ ലവൻ യൂഹാനിയോ പെരേര എന്നിങ്ങനെ പോകുന്നൂ കുഞ്ഞാടിന്റെ വിശേഷണങ്ങൾ. മൊത്തത്തിൽ ജഗദീഷിന്റെ ഒരു എച്ചുസ് മീ ലുക്കും, കണ്ണ് പറ്റാതിരിക്കാൻ ഒരു ഗ്രേ കളർ കോട്ടും പിങ്ക് ടൈയ്യും. തൊണ്ണൂറ്റിയൊമ്പതു രൂപാ തൊണ്ണൂറ്റിയഞ്ചു പൈസയുടെ ഒരു ബാറ്റാ ഷൂസും, കമ്പനി പെയിന്റിന് കോണ്‍ട്രാസ്റ്റായി തൂവെള്ള കളറുള്ള കോൾഗേറ്റ് പല്ലും, അതേ കളറുള്ള ഒരു വെള്ള ബെൽറ്റും, പൂച്ചയുമായി മല്പിടുത്തം നടത്തിയതുപോലുള്ള മാന്തിപ്പറഞ്ഞ ഒരു ജീന്സും, ഒരു പോളോ തൊപ്പിയും, പോരാത്തതിനു പുറത്തു തൂക്കിയിട്ടിരിക്കുന്ന  തന്നോളം വലുപ്പമുള്ള ഒരു ഗിറ്റാറും, കയ്യിൽ എടുത്താൽ പൊന്താത്ത ഒരു ക്യാനണ്‍ ക്യാമറയും - ഒട്ടുമുക്കാൽ സമയത്തും ഇന്ത രൂപത്തിൽ കാണപ്പെടുന്ന യൂജീൻ മാർട്ടിൻ ആരെങ്കിലും ചാകാൻ കിടക്കുകയാണെങ്കിൽ പോലും, " ഡോണ്ട് വറി ബഡ്ഡി, വി വിൽ ഫിഗർ ഇറ്റ്‌ ഔട്ട് " എന്ന ഒരു ഡയലോഗും കാച്ചി ഗിറ്റാർ വായനയിൽ മുഴുകിയിരിക്കും. ഈ  ഗിറ്റാർ വായനയുടെ മഹത്വം ഒന്നുകൊണ്ടു മാത്രമാണ് കുറച്ചുകാലം തന്റെ സഹമുറിയനായ അജിത്‌ മാത്യു അദ്ദേഹത്തിൻറെ മൊത്തം സമ്പാദ്യം മുഴുവനുമുപയോഗിച്ച് അതിനു മുകളിൽ കൊള്ളപ്പലിശയ്ക്ക് ലോണുമെടുത്ത് ഒരു വീടുമേടിച്ച് സ്വസ്ഥമായി അങ്ങോട്ട് താമസം മാറിയത്. യൂജീന്ന് എപ്പോ വേണമെങ്കിലും അജിത്തിന്റെ വീട്ടിൽ കയറിച്ചെല്ലാം, പക്ഷേ ആ ഭവനത്തിൽ യൂജീന്റെ ഗിറ്റാറിന് ആജീവനാന്ത കാലം വിലക്കുണ്ട്.

പാട്നയിലെ  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ നിന്ന് കുക്കറി ആൻഡ്‌ ഫുഡ് മാനേജ്മെന്റ്  കോഴ്സ് കഴിഞ്ഞ് ഇങ്ങ് കാനടയിലേക്ക് പറന്ന് ഈ പട്ടണത്തിലെ  ഒരേയൊരു പഞ്ചനക്ഷത്ത്ര ഹോട്ടലായ ഡെൽറ്റാ ഹോട്ടലിൽ കയറിപ്പറ്റി നക്ഷത്രമെണ്ണിക്കൊണ്ടിരിക്കുകയാണ് കക്ഷിയുടെ തൊഴിൽ. ചീഫ് ഷെഫ് ആവണമെന്നുള്ള അതിയായ മോഹം ഉള്ളിലൊതുക്കി  ജനറൽ ട്രെയിനിയായി  ഒരു വർഷത്തെ പ്രൊബേഷൻ പീര്യഡും  തള്ളിനീക്കി  പ്രൊമോഷനു വേണ്ടി കാത്തിരിക്കവെ തന്റെ ആത്മാർത്ഥ സുഹൃത്തായ സുഭാഷിന്റെ വാക്കുകൾ മാനിച്ച് ആരും ഇല്ലാത്ത നേരം നോക്കി കിച്ചണിൽ കയറി ഒരു ഇറ്റാലിയൻ പാസ്താ ഡിഷ്‌  ഉണ്ടാക്കി വെള്ളക്കാരൻ മാനേജർ ഇയാൻ ജോണ്‍സണ്ണു കൊടുത്തു - ഇംപ്രസ് ചെയ്യിക്കാൻ. പാസ്ത വായിൽ വെച്ചതും സായിപ്പു യൂജീൻനെ കെട്ടിപ്പിടിച്ച് അപ്പൊത്തന്നെ ബാങ്ക്വറ്റ് മാനേജർ തസ്തികയിലേക്ക് പ്രൊമോഷൻ ലെറ്റർ കൊടുത്തൂ, എന്നിട്ടൊരു താക്കീതും, "മേലാൽ കിച്ചണിന്റെ ഭാഗത്തൊന്നും കണ്ടുപോകരുത്."  ഒടുവിൽ ഈ ഐഡിയ പറഞ്ഞുതന്ന സുഭാഷിനെ മനസ്സിൽ ധ്യാനിച്ച്  കിച്ചണിലെ അടുപ്പിൻറെ ഖബറിൽ  ഒരു പിടി പാസ്ത വാരിയിട്ട് യൂജീൻ ബാങ്ക്വറ്റ് ഹാളിലേക്ക് നടന്നകന്നു.

പശ്ചാത്ത്യ സംഗീതം സ്വല്പം ഹിന്ദുസ്ഥാനിയിൽ അരച്ചുകലക്കി   അവിയൽ പരുവത്തിൽ മൂന്നു ടേബിൾസ്പൂണ്‍ വീതം നാലുനേരം സേവിച്ചിരുന്ന യൂജീനിനു ഒരു ന്യൂ ജെനറേഷൻ ബാൻഡ് തുടങ്ങണം എന്ന കലശമായ ആഗ്രഹം പണ്ട് പത്താം ക്ലാസ് കഴിഞ്ഞ് ഇനി പ്ലസ് ടൂവിനു പോണോ അതോ ഗൾഫിൽ പോകണോ അതോ എന്തെങ്കിലും ബിസിനെസ്സ് തുടങ്ങണോ എന്ന് ചിന്തിച്ച് കണ്‍ഫ്യുസ്ഡായി ശംഖുമുഖത്തുകൂടെ കപ്പലണ്ടി തിന്ന് തേരാപ്പാര നടക്കുന്ന കാലം തൊട്ട് തുടങ്ങിയതാണ്. ആ ആഗ്രഹത്തിന്റെ കടയ്കലിൽ കിട്ടിയ ആദ്യത്തെ വെട്ടാണു കാനടയിലേക്കുള്ള വരവ്. ഇവിടെ വന്ന് സമനാഗ്രഹമുള്ള ഒന്നുരണ്ട് പൈലുകളെ പരിചയപ്പെട്ടപ്പൊ ആഗ്രഹസാക്ഷാത്കാരത്തിനു ഒന്നുകൂടെ പരിശ്രമിച്ചാൽ കൊള്ളാമെന്നു തോന്നി. കാലത്ത് ഒരു രണ്ട് മണിയോടുകൂടി നൈറ്റ് ഷിഫ്റ്റും കഴിഞ്ഞ് വിട്ടിലേക്ക്‌ ഡ്രൈവ് ചെയ്യും വഴി ഏതെങ്കിലും കൊള്ളാവുന്ന ലോഹഗാനം(മെറ്റൽ സോങ്ങ്) റേഡിയൊയിൽ കേട്ടാൽ പിന്നെ വീട്ടിലെത്തിയപാടേ ഗിറ്റാറെടുത്ത് വായന തുടങ്ങും. അധികം വൈകാതെ ഗുജറാത്തി സഹമുറിയൻമാർ യുജീന്നേയും ഗിറ്റാറിനേയും ബാത്ത്‌റൂമിൽ  പൂട്ടിയിടും. നേരം വെളുക്കുവോളം സ്ഥലകാല ബോധമില്ലാതെ യൂജീൻ അവിടിരുന്നു ഗിറ്റാർ വായിച്ചോളും. പിന്നൊരു  രണ്ടു മാസം ഗിറ്റാറിനും സഹമുറിയൻമാർക്കും സ്വസ്ഥത. ഇതിങ്ങനെ ഇടയ്കിടെ ആവർത്തിച്ചുകൊണ്ടിരുന്നു. വല്ലപ്പോഴും മാത്രമായതു കൊണ്ട് ഗിറ്റാറുകൊണ്ട് തലക്കടിയേറ്റ് മരിച്ച വല്ല റോക്ക് ഗിറ്റാറിസ്റ്റിന്റെ  ബാധകയറുന്നതാണോ എന്ന പേടിയും സഹമുറിയന്മാർക്ക് തോന്നിത്തുടങ്ങിയിരുന്നു.
                     
അങ്ങനെയിരിക്കെയാണ് 2012  ക്രിസ്ത്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജോസേട്ടൻ ഇവിടുള്ള മലയാളികളേയൊക്കെ വിളിച്ച് ഒരു മീറ്റിങ്ങ് കൂടിയത്. വന്നവർകൊക്കെ ഓരോ പണി കിട്ടി, കൂട്ടത്തിൽ യൂജീനിനും - മലയാളത്തിൽ ഒരു ഗാനമേള ആൻഡ്‌ ക്വയർ തട്ടിക്കൂട്ടണം - ചുരുക്കത്തിൽ പറഞ്ഞാൽ ഒരു മിനീ സംഗീതസംവിധാനം - ഒന്നിനു പുറകേ ഒന്നൊന്നായി യൂജീനിന്റെ മനസ്സിൽ പൊട്ടി, ഒരു പതിനഞ്ചെണ്ണം വീതം - മഞ്ഞയും ചോപ്പും ഓറഞ്ചും കളറുള്ള ലഡ്ഡു. 

ക്രിത്യനിഷ്ഠയ്ക്ക് പേരുകേട്ട യൂജീൻ പിറ്റേന്ന് മുതൽ ജീവിതത്തിലാദ്യമായി  കറക്റ്റ് സമയത്ത് പള്ളിയിലെത്തി. കൊച്ചുകുട്ടികളെ  മുതൽ വലിയവരെ  വരെ പങ്കെടുപ്പിച്ചു കൊണ്ട്  തന്നാൽ കഴിയാവുന്ന രീതിയിൽ യൂജീൻ ഒരു ഗാനമേള തട്ടിക്കൂട്ടി - യൂജിസം - ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും ക്രിസ്ത്മസ് ഗാനങ്ങളുമൊക്കെ ഇടകലർത്തിക്കൊണ്ടൊരു ഗാനമേള - സംഭവം കരോക്കെയായിരുന്നുവെങ്കിലും സംഗീതത്തിന് മാറ്റുകൂട്ടാൻ സ്വന്തമായി രൂപകല്പന ചെയ്ത ചില പാശ്ചാത്യ ഗിറ്റാർ റ്റ്യൂണുകൾ പുള്ളി പുട്ടിനു തേങ്ങാപ്പീരയിടുന്നതുപോലെ ഇതിനിടയിൽ കുത്തിത്തിരുകി. പരിപാടിയ്ക്ക് ദിവസമടുക്കുംതോറും ഇവിടുത്തെ മലയാളി വികാരിയച്ഛൻമാരായ  ജോർജച്ചനേയും ജോസച്ചനേയും പള്ളിയിൽ വന്നുപോകുന്നവരേയും രോമാഞ്ചകഞ്ചുകരാക്കികൊണ്ട് "യൂജീൻ ആൻഡ്‌ ഗേൾസ്" ന്റെ  സംഭവബഹുലമായ ഗാനമേള  പ്രാക്റ്റീസ് തകൃതിയായി  നടന്നുകൊണ്ടിരുന്നു.

അങ്ങനെ റെജൈനയിലെ മലയാളികൾ കാത്തിരുന്ന ആ സുദിനം വന്നെത്തി - യൂജീന്റെ ഗാനമേള കാണാൻ പുറത്തെ മൈനസ് മുപ്പത്തഞ്ചു ഡിഗ്രീ തണുപ്പുപോലും അവഗണിച്ച് മലയാളി സമൂഹം ഒന്നടങ്കം  ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിലേക്ക് ഇരമ്പിക്കയറി.

സമയം വൈകിട്ട് അഞ്ചേമുക്കാൽ. ജോർജച്ചന്റെ കുർബാനയോടുകൂടി പരിപാടി ആരംഭിച്ചു. കോട്ടും സൂട്ടുമിട്ട് മുന്നിൽ നിന്നിരുന്ന ജോസേട്ടൻ കുർബാനയിൽ ശ്രദ്ധ ചെലുത്താൻ പറ്റാതെ ഇടയ്കിടെ റ്റെൻഷനോടുകൂടി വാതിലിലേക്കും പിന്നെ ആൾകാരുടെ ഇടയിലേക്കും കണ്ണോടിച്ചുകൊണ്ടിരുന്നു. കാര്യമെന്താണെന്നറിയാതെ അമാന്തിച്ചുകൊണ്ടു ചിലർ ജോസേട്ടനിലേക്കും ശ്രദ്ധ തിരിച്ചു. കൊന്നത് ഭീമനെങ്കിൽ ചത്തത് കീചകൻ തന്നെ - കാത്തിരിക്കുന്നത് ജോസേട്ടനാണെങ്കിൽ അത് യൂജീനിനെ തന്നെ -  കുർബാന തീരുന്നതോടുകൂടി ക്വയർ തുടങ്ങണം, പക്ഷേ യൂജീനിതുവരെ എത്തിയിട്ടില്ല. വൈകിട്ട് നാലുമണി മുതൽ ജോസേട്ടനും, വിജുവും, സുഭാഷും യൂജീന്റെ മൊബൈലിൽ മാറി മാറി വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ വോയിസ് മെയിലിൽ പോകുന്നതല്ലാതെ നോ റിപ്ലൈ. വളണ്ടിയർമാർ പള്ളിയങ്കണത്തിൽ യൂജീൻനേയും തപ്പിനടന്നു, പക്ഷേ പൊടിപോലുമില്ല കണ്ടുപിടിക്കാൻ! അവസാനം പാപ്പാനില്ലാത്ത ആനയെ പോലെയായി യൂജീനില്ലാത്ത ഗാനമേളയുടെ അവസ്ഥ. ജോസേട്ടന്റെ മുജ്ജന്മ സുകൃതം കാരണമാകാം കരോക്കെയുള്ളതുകൊണ്ട് ഗാനമേള തത്കാലം രക്ഷപെടുകയും കൈയ്യടി മേടിക്കുകയും ചെയ്തത്.

പരിപാടി തീരുന്നതിനു മുൻപ് തന്നെ വിനുവേട്ടന്റെ മേൽനോട്ടത്തിൽ ഉടലെടുത്ത കോയിബിരിയാണിയിൽ ലയിച്ചും, ബിന്ദിഷും കേശുവും എഴുതി സംവിധാനം ചെയ്തഭിനയിച്ച  ഹാസ്യനാടകം കണ്ട് ചിരിച്ച് ധൃതകിതപുളകിതരാവുകയും ചെയ്ത ഇന്നാട്ടിലെ മലയാളി സമൂഹം   ഗാനമേളയിൽ നിന്നും മുങ്ങിയ യൂജീനിനെ പാടെ മറന്നുതുടങ്ങിരുന്നു. ഗംഭീരമായ ഒരു  പരിപാടി നടത്തിയ സംതൃപ്തിയിൽ ജോസേട്ടനും നല്ലൊരു പരിപാടി കണ്ട സംതൃപ്തിയിൽ മറ്റുള്ളവരും അന്നു രാത്രി ഉറക്കത്തിലേക്കാണ്ടു.

ഏതാനും ദിവസങ്ങൾക്ക് ശേഷം ഒരു തണുത്ത സായാഹ്നത്തിൽ  വെറും യാദൃശ്ചികമായാണ്  ടിം ഹോർട്ടൻസിൽ വെച്ച് കാപ്പി കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന യൂജീനിനെ ജോസേട്ടൻ കാണാനിടയായത്.

ജോസേട്ടനെ കണ്ടപ്പോൾ മുഖത്ത് ഉടലെടുത്ത ജാള്യത ഗ്രേ കോട്ടിന്റെ പോകറ്റിലോളിപ്പിച്ച് ഒരു ഇളി പാസാക്കി യൂജീൻ : " ജോസേട്ടാ, ഹവ് ആർ  യൂ? "

ജോസേട്ടൻ : " ഗോയിങ്ങ് ഗുഡ്. എന്താ അന്ന് പരിപാടിക്ക് വെരാതിരുന്നത്? സംതിങ്ങ് റോങ് " ?

യൂജീൻ : " അത് ജൊസേട്ടാ, ഒരു പ്രശ്നം പറ്റി "

കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയിട്ടാണോ എന്തോ (അന്ന് ഇവിടുണ്ടായിരുന്ന എല്ലാ യുവാക്കളുടേയും പ്രശ്നം ഇമിഗ്രേഷൻ  സംബന്ധിതമായിരുന്നു),  ജോസേട്ടൻ വികാരഭരിതനായി  : " ഓ ഗോഡ് , എന്താ യൂജീനേ പ്രശ്നം? എന്താണെങ്കിലും പറയു. നമുക്ക് പരിഹാരമുണ്ടാക്കാം.....", പറഞ്ഞുതീരുന്നതിനു മുൻപുതന്നെ ജോസേട്ടൻ തന്റെ സെൽ ഫോണിൽ ഇൻഡോ കനഡിയൻ അസോസിയേഷൻ സെക്രട്ടറിയുടെ ഫോണ്‍ നമ്പർ തപ്പി റെഡിയാക്കി വെച്ചു. എങ്ങാനും വിളിക്കേണ്ടി വന്നാലോ?     

യൂജീൻ : " അത് പിന്നെ ജോസേട്ടാ…., ഞാനന്ന് ഉറങ്ങിപ്പോയി ! "

പഞ്ചസാരയും ക്രീമുമിടാത്ത ബ്രൂ ചെയ്ത ആ കയ്പേറിയ കാപ്പി ഒരു രണ്ട് സിപ്പ് കൂടിച്ച് ജോസേട്ടൻ ടിം ഹോർട്ടൻസിൽ നിന്നും പുറത്തിറങ്ങി നേരെ സൂപ്പർസ്റ്റോർ ലക്ഷ്യമാക്കി നടന്നകന്നു. സമയം ഒട്ടും വേസ്റ്റ് ചെയ്യാൻ കൂട്ടാക്കാതെ കാലത്തെട്ടുമണിക്ക് മേടിച്ച ആ തണുത്ത കാപ്പിയിൽ നിന്നും ഒരു സിപ്പെടുത്ത് ഇയർ ഫോണ്‍  തിരിച്ച് ചെവിയിൽ കുത്തി സെൽഫോണിൽ പ്ലേ ചെയ്തുകൊണ്ടിരുന്ന ഏതോ കൂതറ കൊറിയൻ ലോഹബാന്റിന്റെ പൊട്ടിത്തെറിക്കുന്ന പാട്ടിന്റെ ഈണത്തോടൊത്ത് മൂളിപ്പാട്ടും പാസാക്കി  തലയാട്ടാൻ തുടങ്ങിയിരുന്നു നമ്മുടെ സ്വന്തം ഗിറ്റാറിസ്റ്റ്.