Saturday, November 8, 2014

തലയോട്ടിപ്പാറയിലെ രക്തരക്ഷസ്സ്

"അന്നൊരു കറുത്ത വാവായിരുന്നു. സമയം അർദ്ധരാത്രി! . . . . . . . . കുറ്റാക്കൂരിരുട്ട്! . . . . . . .  സൂചിവീണാൽ കിടുങ്ങുമാറാകും വിധം എങ്ങും നിശബ്ദത!. . . . . . . .  ഒരീച്ചപോലുമനങ്ങുന്നില്ല. . . . . . . . . ഭയമെന്ന വികാരത്തിൽ ലയിച്ച് ചീവീടുകൾ പോലും നിശബ്ദരായിരിക്കെ അങ്ങകലെയെങ്ങുനിന്നോ ഒരു ചെന്നായ് ഓരിയിട്ടു. . . . . . . . . . . തലയോട്ടിപ്പാറയിലെ രക്തദാഹികളായ രക്ഷസ്സുകളുടെ കഥകൾ കുട്ടിക്കാലം മുതൽകേ കേട്ടുതഴമ്പിച്ച ശശിയണ്ണൻ കട്ടിലിനടിയിൽ നിന്നും വന്ന ഝിൽ . . ഝിൽ . . ശബ്ദം കേട്ട് രാത്രിയുടെ മൂന്നാം യാമത്തിൽ ഞെട്ടിയെഴുന്നേറ്റു! "

ഏകദേശം  ഇങ്ങനെയായിരുന്നു ആ കഥയുടെ തുടക്കം - ഞാനെന്റെ ജീവിതത്തിൽ രചിച്ച അല്ലെങ്കിൽ രചിക്കാൻ ശ്രമിച്ച  ആദ്യത്തെ കൃതി - "തലയോട്ടിപ്പാറയിലെ രക്തരക്ഷസ്സ്" എന്ന ഹൊറർ കം ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ - റഷ്യൻ നോവലിസ്റ്റ് ഡോസ്റ്റോയവസ്കിയുടെ പടമുള്ള  സോവിയത് മാഗസീൻ കവർകൊണ്ട് പൊതിഞ്ഞ ഒരു ഇരുന്നൂറു പേജ് നോട്ട്ബുക്കിൽ ഈ കഥയിങ്ങനെ നിറഞ്ഞു കവിഞ്ഞു നിന്നു. സ്വന്തം കൃതി വീണ്ടും വീണ്ടും വായിച്ച് രോമാഞ്ചകഞ്ചുകനായ ഞാനെന്ന ആറാം ക്ലാസ്സുകാരൻ ഈ നോവൽ ഒന്ന് റിവ്യൂ ചെയ്യാൻ എന്റെ സ്വന്തം മാതാശ്രീയും മലയാളം അദ്ധ്യാപികയും സ്വല്പം ലൈറ്റായിട്ടു സാഹിത്യം വാരിവിതറാനറിയുകയുമായിരുന്ന ശ്രീമതി വരദായിനിയമ്മയുടെ കയ്യിലേല്പിച്ചു. വായിച്ച ക്ഷീണം കൊണ്ടാണോ അതോ പ്രൊഫഷണൽ ജെലസി കൊണ്ടാണോ എന്നറിയില്ല, അമ്മ ആ പുസ്തകം പറമ്പിലെ ഒരു മൂലയ്ക്ക് കത്തിക്കൊണ്ടിരുന്ന  കരിയിലക്കൂമ്പാരത്തിലേക്ക് ഒരൊറ്റയേറു.  തലയോട്ടിപ്പാറയിലെ രക്തരക്ഷസ്സിനെ അങ്ങനെ അഗ്നികൂപങ്ങൾ ഇഞ്ചിഞ്ചായി വിഴുങ്ങിത്തുടങ്ങി. ബാലസാഹിത്യ പുരസ്കാരമൊന്നും കിട്ടിയില്ലെങ്കിലും അറ്റ്ലീസ്റ്റ് ബാലരമയിലെങ്കിലും അച്ചടിച്ചു വരുമെന്നുള്ള പ്രത്യാശയുണ്ടായിരുന്നതിനാൽ ഞാനെന്ന ബാലനോവലിസ്റ്റും ഇഞ്ചിഞ്ചായി  ആ  അഗ്നിക്കിരയായി. അഗ്നിശമനസേനയായി ഒരു ചാറ്റൽ മഴ വന്നെങ്കിലും ഞൊടിയിടയിൽ തന്നെ മഴ അതിന്റെ വഴിക്ക് ബംഗാൾ ലക്ഷ്യമാക്കി സ്കൂട്ടായി. മഴയ്കും തോന്നിക്കാണും ഈ നോവൽ കത്തിത്തീരാനുള്ളതാണെന്ന്.       

പക്ഷെ ഇതുകൊണ്ടൊന്നും തീർന്നില്ല. മമ്മൂട്ടി പണ്ട് പറഞ്ഞതുപോലെ 'സംടൈംസ് ട്രൂത്ത്‌ ഇസ് സ്ട്രേഞ്ചർ താൻ ഫിക്ഷൻ' - കത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ നോവലിന്റെ ഒന്നുരണ്ടു  പേജ് കാറ്റുകോണ്ട്  പാറിപ്പറന്നു സ്വല്പം മാറി ഒരു മുരിക്കിൻതൈയ്യുടെ മൂട്ടിൽ ചെന്ന് ലാൻഡ്‌ ചെയ്തു. പിറ്റേന്നു വൈകിട്ട് കുരുമുളകു പറിക്കാൻ പോകുന്ന വഴിയിൽ മുരിക്കിൻതൈയ്യുടെ ചുവട്ടിൽ അസാധാരണമായി കാണാനിടയായ സൈഡ് കത്തിയ ഒരു പേപർ വെറുതേ  ഒരു രസത്തിന് എടുത്ത് വായിച്ചുനോക്കിയ എൻറെ  പിതാശ്രീ ശ്രീ പുളിക്കൂൽ പ്രഭാകരാൻ നായർ കുരുമുളകു സഞ്ചിയും കത്തിയുമെല്ലാം താഴെയിട്ട്  ചിരിച്ച് ചിരിച്ച്  കോമടി സഹിക്കാൻ വയ്യാതെ അടുക്കളയിൽ മീൻ കഴുകിക്കൊണ്ടിരിക്കുകയായിരുന്ന അമ്മയുടെ കയ്യിൽ കൊണ്ടുക്കൊടുത്തു.

"ങ്ഹേ, ഇതുഞാനിന്നലെ കത്തിച്ചുകളഞ്ഞതല്ലേ?"

"ഓഹോ, നീയിതു വായിച്ചോ? ഞാൻ വിചാരിച്ചു ഇത് അവൻതന്നെ കത്തിച്ചതാണെന്ന്… നന്നായി . . . . . എന്തായാലും ഈ പേജ് കളയണ്ട. ഒരോർമക്കായി ഇരിക്കട്ടെ! "

അങ്ങനെ തലയോട്ടിപ്പാറയിലെ രക്തരക്ഷസ്സിന്റെ  ഇന്ട്രോടക്ഷൻ വരദട്ടീച്ചറുടെ പുസ്തകശേഖരത്തിലെ ഏതോ പുസ്തകത്താളുകൾകിടയിൽ ഇന്നും ഉറങ്ങിക്കുടക്കുന്നു. ഏതാനും മാസങ്ങൾകുള്ളിൽ രക്ഷസ്സിനെ ആവാഹിച്ചുതളച്ചതിന്റെ പതിനഞ്ചാം വർഷം തികയുകയായി - ആ കൃതിയെങ്ങാനും മറ്റാരുടേയെങ്കിലും ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിൽ സിലസില, സന്തോഷ് പണ്ഡിറ്റ്‌ ശ്രേണിയിൽ തെറിവിളി കേൾക്കാൻ ഒരു യുവ  നോവലിസ്റ്റ് കൂടിപ്പിറന്നേനേ!

 

No comments: