Friday, August 24, 2007

ബാലന്‍ പിടിച്ച പുലി(പൂച്ച)വാല്‌

വരുത്താനായ കണ്ടന്‍ പൂച്ചയുമായുള്ള പ്രേമനൈരാശ്യമാണത്രെ കിങ്ങിണിപ്പൂച്ച കിണറ്റില്‍ ചാടി ആത്മഹത്യാശ്രമം നടത്താന്‍ കാരണം. സംഭവം നടന്നത്‌ 2005 ജൂണ്‍ പത്താം തീയതി, സമയം വൈകിട്ട്‌ ഒരഞ്ചുമണിയ്ക്ക്‌. തന്റെ പ്രാണനാഥനായ കണ്ടനേയും കാത്ത്‌ ചാറ്റല്‍ മഴയത്ത്‌ തണുപ്പും സഹിച്ച്‌ വടക്കേടത്ത്‌ ബാലന്റെ വീട്ടുമുറ്റത്ത്‌ നില്‍കുകയായിരുന്നു കിങ്ങിണിപ്പൂച്ച. കണ്ടേട്ടനേയും കാത്ത്‌ ഈ നില്‍പ്പ്‌ തുടങ്ങിയിട്ട്‌ ഏകദേശം ഒരാഴ്ച്ചയാകാറായി.

"കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചയ്ക്ക്‌ മീന്‍ക്കാരന്‍ ഖാദര്‍ക്കാന്റെ പിന്നാലെ പോയ പോക്കാണ്‌ ഇതുവരെ തിരിച്ചെത്തിയില്ല. ഇനിവല്ല അപകടവും സംഭവിച്ചു കാണുമൊ? എന്റെ കാവിലമ്മേ.. കാത്തോളണേ........"

തന്റെ ഉടപ്പിറന്നോള്‍ നങ്ങേലിപ്പൂച്ച മീത്തലെ കണ്ണേട്ടന്റെ വീട്ടില്‍ നിന്നും ലഞ്ചിന്‌ ഫിഷ്‌ കറി മീല്‍സും കഴിച്ച്‌ തിരിച്ച്‌ പോകും വഴിയാണ്‌ ചാറ്റല്‍മഴയത്ത്‌ പ്രാണനാഥനെ കാത്തുനില്‍കുന്ന കിങ്ങിണിപ്പുച്ചയെ കണ്ടത്‌. ഏതോ ഒരു  പ്രമുഖ  മഞ്ഞപ്പത്രത്തിന്റെ ലോകല്‍ സെൻസേഷണൽ റിപ്പോര്‍ട്ടര്‍ കൂടിയായ നങ്ങേലി കിങ്ങിണിപ്പുച്ചയെ കണ്ടപ്പോള്‍ കണക്കിനങ്ങു തേച്ചു:

"എന്താടീ, ഇന്റെ കണ്ടേട്ടനെ ഒരാഴ്ചയായല്ലോ കണ്ടിട്ട്... ചന്ദ്രേട്ടന്റെ പൊരേലെ മണിക്കുട്ടിപ്പൂച്ചേനേം കാണ്വാനില്ലാന്ന് കേട്ടിക്കല്ലോ. ഇനിയിപ്പോ ഓര് രണ്ടാളും കൂടി ഒളിച്ചോടി പോയോളീ?"

കഴിഞ്ഞ മൂന്ന് വർഷം മുടങ്ങാതെ അഞ്ചും ആറും വീതം   കണ്ടേട്ടന്റെ ചോരയിലുണ്ടായതുങ്ങളെ പെറ്റിട്ട കിങ്ങിണി,   ഞെട്ടിക്കുന്ന ഈ വാര്‍ത്ത കേട്ട്‌ ഹൃദയം പൊട്ടി മുന്നും പിന്നും നോക്കാതെ ബാലേട്ടന്റെ കിണറ്റിലേയ്കെടുത്തു ചാടുകയായിരുന്നതത്രെ!

ഡിന്നറിന്‌ ഫോര്‍ കോഴ്‌സ്‌ മീല്‍ റെഡിയാക്കുന്നതിന്റെ തിരക്കിനിടലാണ്‌ ബാലേട്ടന്റെ പ്രിയ പത്നി നാരായണിയേട്‌ത്തി അസാധാരണമായ "ബ്ലും" ശബ്ദം കേട്ടത്‌. വീണത്‌ തേങ്ങയാണെന്നു കരുതി കിണറ്റിലേയ്കെത്തിനോക്കിയ നാരായണിയേട്‌ത്തി കണ്ടത്‌ ഇയാന്‍ തോര്‍പിനെ പോലെ നീന്തിത്തിമിര്‍ക്കുന്ന കിങ്ങിണിപ്പൂച്ചയെയാണ്‌ .

കിണറ്റിലേയ്ക്ക്‌ നോക്കി "പുവര്‍ ക്യാറ്റ്‌" എന്നു പറയുകയല്ലാതെ പൂച്ചയെ രക്ഷിക്കാനുള്ള വഴി നാരായണിയേട്‌ത്തി ചിന്തിയ്ക്കാന്‍ തുനിഞ്ഞില്ല. മനോരമ ആഴ്ചപ്പതിപ്പിലെ പാചകവിധിയില്‍ മിസിസ്സ്‌ കെ എം മാത്യു എഴുതിയ കരിമീന്‍ മോളി മത്തികൊണ്ട്‌ പരീക്ഷിക്കുന്നതിനിടെ പൂച്ചയെ രക്ഷിക്കാനെവിടെ സമയം? അവസാനം മത്തി മോളി വായില്‍ വെക്കാന്‍ പറ്റാത്ത പരുവമായപ്പോഴാണ്‌ പൂച്ച കിണറ്റിലാണെന്നുള്ള ബോധമുണ്ടായത്‌.

ബാലേട്ടന്‍ വീട്ടിലെത്താറായില്ല. ഫോണ്‍ ചെയ്യാമെന്നു വെച്ചാല്‍ പുള്ളിക്കാരന്റെ കയ്യില്‍ മൊബൈലുമില്ല. കാശില്ലാഞ്ഞിട്ടല്ല - അംബാനി മാമന്‍ അഞ്ഞൂറു രൂപയ്ക്ക്‌ മൊബൈല്‍ കൊടുത്തപ്പോള്‍ പോലും പുള്ളി വാങ്ങീല്ല - സാള്‍ട്ട്‌ മാങ്ങോ ട്രീയില്‍ സാള്‍ട്ടില്ലെന്നു പറയുമ്പോലെ വീട്ടിലും പറമ്പിലും  റേയ്ഞ്ചില്ല. കാശുകൊടുത്ത്‌ മേടിച്ചിട്ടെന്തു കാര്യം? 

ഒരു ബാര്‍ബറാണെന്നുള്ള അഹങ്കാരമില്ലാത്തത് കൊണ്ടും ആ റ്റൈറ്റില്‍ തന്റെ ഡിഗ്നിറ്റിയെ ബാധിക്കും എന്ന തോന്നലുകൊണ്ടുമാകാം ലോകനാർക്കാവിൽ നിന്നും സ്വല്പം അകലെ സ്വന്തം നാട്ടുകാർക്ക് കൈയും കണ്ണുമെത്താത്ത യേതോരു പട്ടിക്കാട്ടിൽ ഒരു കട തുടങ്ങി ബാലേട്ടൻ ഡെയ്‌ലി പോയിവരും. പണിക്ക് പോകുന്നതും വരുന്നതും നാട്ടുകാരൊട്ട് കാണാറുമില്ല. നാരായണിയേട്‌ത്തിയാണെങ്കിൽ ഒരു എക്സ്ട്രാ ഫൈനാൻഷ്യൽ സപ്പോർട്ടിന്   വല്ലപ്പോഴും മണ്ണു ചുമക്കാനും കൃഷിപ്പണിക്കും പോവുകയും ചെയ്യും.

എനിവേയ്‌സ്, നാരായണിയേട്‌ത്തി തൊട്ടടുത്ത വീട്ടിലെ കുമാരേട്ടനോട് പൂച്ച കിണറ്റിൽ വീണ കാര്യം പറഞ്ഞു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ കുമാരേട്ടന്‍ അധികം ചിന്തിക്കാന്‍ നിക്കാതെ കിണറ്റിലിറങ്ങി പൂച്ചയെ ഒരുകണക്കിന്‌ കരയ്ക്കെത്തിച്ചു.

കിങ്ങിണിപ്പൂച്ച കുറച്ചു നേരം റേഞ്ചുകിട്ടാതെ മൂക്കും ചീറ്റി നടന്നെങ്കിലും, മത്തിമോളിയുടെ സ്മെല്ലു പിടിച്ച്‌ പിന്നാമ്പുറത്തേക്ക്‌ വലിഞ്ഞു. ഈ കിങ്ങിണിപ്പൂച്ച കാരണമാണത്രെ സ്ഥലത്തെ ഷിറ്റായിരുന്ന നോര്‍ത്തേടത്ത്‌ ബാലന്‍ അതായത്‌ വടക്കേടത്ത്‌ ബാലന്‍ ഹിറ്റായി മാറിയത്‌. ബാലേട്ടന്‍ വീട്ടില്‍ വന്നുകയറിയയുടന്‍ തന്നെ നടന്ന സംഭവം വള്ളിപുള്ളി വിടാതെ പറയുകയും പൂച്ചയെ കരയ്ക്കെത്തിക്കാന്‍ താനെടുത്ത അതിപ്രഗല്‍ഭമായ തീരുമാനത്തില്‍ സന്തോഷവാനായി തനിക്ക്‌ പോക്കറ്റ്‌ മണി തരുമെന്ന പ്രതീക്ഷയില്‍ ബാലേട്ടന്റെ മുഖത്തു നോക്കിയിരുന്ന നാരായണിയേട്‌ത്തി അപ്രതീക്ഷിതമായി മുഖത്ത്‌ കിട്ടിയ പെടയിലും പുറകേ വന്ന തെറിയിലും മനം നൊന്ത്‌ പൊട്ടിപ്പൊട്ടിക്കരഞ്ഞു. നാട്ടുകാരുടെ മുന്നില്‍ വച്ച്‌ തന്റെ കിണറ്റിലിറങ്ങി പൂച്ചയെ രക്ഷിച്ച്‌ കുമാരന്‍ സ്റ്റാറായതിന്റെ അമര്‍ഷമാണ്‌ ഇപ്പോള്‍ കിട്ടിയ പെടയെന്നു പാവം നാരായണിയേട്‌ത്തിക്ക്‌ മനസ്സിലായില്ല .

രാത്രി മത്തി മോളി കൂട്ടി കഞ്ഞി കുടിയ്കവെ ബാലന്‍ ആത്മഗദം ചെയ്തു
"പൂച്ച ഇനിയും കിണറ്റില്‍ ചാടും. അന്ന്‌ നാട്ടുക്കാര്‍ക്ക്‌ ഞാനാരാണെന്നു കാണിച്ചു കൊടുക്കാം."

കണിയാന്‍ കണാരന്‍ പോലും ഇത്രയും കറക്റ്റായിട്ട്‌ കാര്യങ്ങള്‍ പറഞ്ഞുകാണില്ല . പിറ്റേന്ന്‌ രാവിലെ പല്ലുതേച്ച്‌ ഈര്‍കില്‍കൊണ്ട്‌ നാക്കുവടിയ്ക്കുന്നതിനിടെ ഒരു "ബ്ലും" ശബ്ദം കേട്ട്‌ കിണറ്റിലേയ്കെത്തിനോക്കിയ ബാലേട്ടന്റെ മുഖം ലോകനാര്‍ക്കാവുത്സവത്തിനു വഴിയോരത്ത്‌ കെട്ടിവെച്ച റ്റ്യുബ്‌ലൈറ്റ്‌ പോലെ വെട്ടിത്തിളങ്ങി. കൈകാല്‍ കുഴഞ്ഞ കിങ്ങിണിപ്പൂച്ച വെള്ളത്തില്‍ മുങ്ങിത്താണ്‌ വായിട്ടലയ്ക്കുന്നു " സേവ്‌ മി ബാലേട്ടാ..... സേവ്‌ മീ...... "

ചായയ്ക്ക്‌ പാലടുപ്പത്തു വെച്ച് വെള്ളം കോരാന്‍ നാരായണിയേട്‌ത്തി കിണറ്റിങ്കരയിലെത്തിയപ്പോള്‍ തൊട്ടിയും കയറും കണാനില്ല. ഒന്നുകൂടെ ചുറ്റും നോക്കിയപ്പോള്‍ കയറിന്റെ ഒരറ്റം കിണറിനോട്‌ ചേര്‍ന്നു കിടക്കുന്ന തെങ്ങിനോട്‌ കെട്ടിയിട്ടിരിയ്ക്കുന്നു. മറ്റേയറ്റം കിണറ്റിലേയ്ക്ക്‌ വീണു കിടക്കുന്നത്‌ കണ്ട്‌ കിണറ്റിലേയ്ക്ക്‌ നോക്കാനൊരുങ്ങുമ്പോള്‍ കിണറ്റില്‍ നിന്ന്‌ ബാലെട്ടന്റെ വോയിസ് 

"നാരായണീ, ഇഞ്ഞി കൂടേന്ന്‌ ആ പുതീയ കൊട്ടയിങ്ങെട്‌ത്തോ…. "

കാര്യമെന്താണെന്നറിയാതെ അമാന്തിച്ചു നിന്ന നാരായണിയേട്‌ത്തിയോട്‌ ബാലേട്ടനലറി:

"ഇനിക്കെന്താണേ  ചെവി കേട്ടൂടേ?"

കേട്ട പാതി കേള്‍ക്കാത്ത പാതി തലേന്ന്‌ കവിളത്ത്‌ കിട്ടിയതിന്റെ പാടും തടവിക്കൊണ്ട്‌ നാരായണിയേട്‌ത്തി കൊട്ടയെടുത്ത്‌ കയറിന്റെ അറ്റത്ത്‌ കെട്ടി കിണറ്റിലേയ്കിട്ടു കൊടുത്തു.

അങ്ങനെ അധികം വൈകാതെ കൊട്ടയോടൊപ്പം പൂച്ച കരയ്കെത്തി. പക്ഷെ സമയം കുറേ വൈകിയിട്ടും ബാലേട്ടൻ  കരയ്ക്കെത്തിയില്ല.

നാരായണിയേട്‌ത്തി റ്റെന്‍ഷനടിച്ചു തുടങ്ങി. രണ്ട്‌ രണ്ടര മണിക്കൂറ്‌ മുമ്പ്‌ കിണറ്റിലിറങ്ങിയ ബാലേട്ടന്‍ കരയ്ക്ക്‌ കയറുന്നില്ല.

" ബാലേട്ടാ ഇങ്ങള്‌ കാരുന്നില്ലേ ? "

"ഒരു ചെറിയ പണിയിണ്ട്‌. ഇഞ്ഞി ഗിരീന്റെ പൊരക്ക്‌ പോയിറ്റ്‌ റീജിത്തിന്റട്‌ത്ത്‌ ഈട്‌ത്തം ബരെ ഒന്ന്‌ ബരാന്‍ പറ. ഓനാടെ ഇന്ന് ഓട് മാറ്റിവെക്കുന്ന പണിയിലാ.."

എന്തോ പന്തികേടുണ്ടെന്ന്‌ മനസ്സിലാക്കിയ നാരായണിയേട്‌ത്തി സമയം കളയാതെ ഗിരിയേട്ടന്റെ വീട്ടിലേയ്ക്കോടി. ഓടിളക്കി മാറ്റിവെയ്ക്കുന്ന പണിത്തിരക്കിലായിരുന്ന റീജിത്ത്‌. ബാലേട്ടന്‍ വിളിയ്ക്കുന്നെന്ന്‌ കേട്ടപ്പോള്‍ പണികഴിഞ്ഞ്‌ വരാമെന്നു പറഞ്ഞു. തിരിച്ചുചെന്ന്‌ മെസ്സേജ്‌ കൊടുത്ത നാരായണിയേട്‌ത്തിക്ക്‌ ബാലേട്ടന്റെ വായില്‍ നിന്നും കണക്കിന്‌ കിട്ടി.

" !#$%^&*<>? ഇഞ്ഞി റീജിത്തിനോട്‌ അത്യാവിശ്യമാണെന്ന്‌ പറ. ഓന്‍ ബരും"

നാരായണിയേട്‌ത്തി പിന്നേയും വന്നു വിളിച്ചപ്പോള്‍ റീജിത്തിന്‌ സംശയമായി. കാര്യങ്ങളുടെ കിടപ്പ്‌ മനസ്സിലാക്കിയ റീജിത്ത്‌ പണി നിറുത്തിവെച്ച്‌ രണ്ട്മൂന്നാളേയും കൂട്ടി ബാലേട്ടന്റെ വീട്‌ വെച്ചുപിടിച്ചു. ക്ഷണനേരം കൊണ്ട്‌ സംഭവം നാട്ടില്‍ പാട്ടായി.

'പൂച്ചയെ  രക്ഷിക്കാൻ കിണറ്റിലിറങ്ങി ഹീറോയാകാന്‍ ശ്രമിച്ച നോര്‍ത്തേടത്ത്‌ ബാലന്‍ കരയ്ക്ക്‌ കയറാന്‍ വയ്യാതെ തണുത്ത്‌ മരവിച്ച്‌ സീറോയായി കിണറ്റിലിരുന്ന് വെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണത്രെ!'

മീനവിയൽ, ബാലേട്ടന്റെ വീട്‌ നാട്ടുകാരെ കൊണ്ട്‌ പൊതിഞ്ഞു.

അങ്ങനെ കുമാരേട്ടനും, റീജിത്തും നാട്ടുകാരും ചേര്‍ന്നുത്സാഹിച്ച്‌ ഒരു കസേര കയറില്‍ കെട്ടിത്താഴ്ത്തി ബാലേട്ടനെ ഒരു വിധം കരയ്ക്കെത്തിച്ചു.

രാത്രി ഒരു പത്ത്‌ പത്തര വരെ വിസിറ്റേറ്‌സ്‌ കാരണം ബാലേട്ടന്‍ വളരെ ബിസിയായിരുന്നു. എല്ലാവരും പോയ്ക്കഴിഞ്ഞപ്പോള്‍ ദേഷ്യവും സങ്കടവും മാനക്കേടും സഹിക്കവയ്യാതെ നാരായണിയേട്‌ത്തി പൊട്ടിത്തെറിച്ചു

"ഇങ്ങക്ക്‌ ബല്ല കാര്യവുമുണ്ടായിനോ  മനുഷ്യാ  ബെറുതെ നടന്ന പൂച്ചയെ പിടിച്ച്‌ കിണറ്റിലിടാന്‍ ?"

വാല്‍1 : പൂച്ച കിണറ്റില്‍ വീണതാണോ അതോ ബാലേട്ടന്‍ സ്റ്റാറാവാന്‍ പൂച്ചയെ കിണറ്റിലേയ്കിട്ടതാണോ എന്ന്‌ നാരായണിയേട്‌ത്തിക്ക്‌ ഇന്നും നിശ്ചയമില്ല .

വാല്‍2 : അക്കാലത്ത് ലോകനാര്‍ക്കാവ്‌ വാസികളും മേമുണ്ടവാസികളും ബാലനെ കണ്ടാലുടൻ  സ്ഥിരമായി ഒരു മൂളിപ്പാട്ടു പാടാറുണ്ടായിരുന്നത്രെ, "വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനേ…യ് . സത്യത്തിലാരും തിരിച്ചറിഞ്ഞീലാ….."

Monday, July 9, 2007

മാരത്തോണ്‍

കശുമാങ്ങയുടെ അടിയില്‍ കശുവണ്ടി പറ്റിപ്പിടിചിരിക്കുന്നതു പോലെ  ചിലർക്ക്‌ ജന്മനാ ചില  പിടിവാശികളും കൂടെയുണ്ടാവും. ആല്ലെങ്കില്‍പിന്നെ ബസ്‌ സമരമുള്ള ദിവസം തന്നെ വടകരവാസിയും എന്റെ സഹമുറിയനുമായ ജിത്തുവിന്‌ ബാംഗ്ലൂരിൽ നിന്ന് നാട്ടില്‍ പോകന്‍ തോന്നുമോ?

കക്കൂസില്‍ പോകുന്നതു പോലെ ഇടയ്കിടെ നാട്ടില്‍ പോകുന്ന സ്വഭാവമുള്ള ജിത്തുവിന്‌ ഓരോ നാട്ടില്‍ പോക്കും ജീവിതത്തില്‍ ഒരിക്കലും മറക്കാനകാത യാത്രകളായിരുന്നു. അതേപ്പറ്റിയോര്‍ത്ത്‌ ദുഃഖത്തിലാഴുമ്പോഴായിരിക്കും അടുത്ത നാട്ടില്‍ പോക്ക്‌. അങ്ങനെയൊരിക്കല്‍ നാട്ടിലെത്തി തിരിച്ചു വരാതെ വടകരയില്‍ പുതുതായ്പണിത വീട്ടില്‍ മടിപിടിച്ചിരിക്കുമ്പോൾ   തന്റെ മാനേജര്‍ക്ക്‌ ഒരു  ലീവ് ലെറ്റർ ഈമെയിലായി അയച്ചു - തന്റെ അച്ചാച്ചനും അമ്മമ്മയും ഒരു ബന്ധുവീട്ടില്‍ ബൈക്കില്‍ പോകവേ ആക്സിഡെന്റില്‍ പെട്ട്‌ അത്യാസന്ന നിലയില്‍ വടകര ഗവ: ആസ്പത്രിയില്‍ കിടക്കുകയാണെന്ന്‌. മാത്രമല്ല  അച്ചാച്ചന്‍ എന്തൂസിയാസത്തോടെ അണിഞ്ഞൊരുങ്ങി റെഡി ഫോര്‍ ഫയറിനായി കാത്തുനില്‍ക്കുകയാണത്രെ.

ഈമെയിലയച്ചത്‌ ജിത്തുവയിരുന്നെങ്കിലും, അതിനു പിന്നിലുള്ള മാസ്റ്റര്‍ ബ്രെയിന്‍ ജിത്തുവിന്റെ കസിനും, എന്റെ സുഹ്രുത്തും, അ'പാര' ബുദ്ധിശാലിയുമായ ജിജേഷിന്റേതായിരുന്നു.

മാസത്തില്‍ ഒമ്പതു തവണ ബാംഗ്ലൂരില്‍ നിന്നും വടകരയിലേയ്ക്ക്‌ മുങ്ങുന്ന ജിത്തു മൊത്തം എത്ര മണിക്കൂര്‍ ജോലി ചെയ്തെന്നു നോട്ട്‌ ചെയ്ത്‌ ഫൈനല്‍ ശമ്പളം കണക്ക്‌കൂട്ടിയെഴുതാന്‍ തന്നെ പത്ത്‌ ദിവസം പിടിക്കും. അതിനിടയിലാന്‌ ഇങ്ങനൊരു ഈ-മെയില്‍. മാനേജര്‍ തിരിച്ചൊരു മെയിലയച്ചു

" യൂ ആര്‍ ഫയേറ്‌ഡ്‌ ".

ആങ്ങനെ ആ ജോലിയും പോയിക്കിട്ടി. ബാംഗ്ലൂരില്‍ ജോലി കിട്ടിയില്ലെങ്കില്‍ ലോകത്തെവിടെയും ജോലികിട്ടില്ലാ എന്നാണെല്ലോ പ്രമാണം. അതുകൊണ്ട്‌ ജിത്തുവ്ന്‌ ഇപ്പോഴും എപ്പോഴും ജോലികിട്ടിക്കൊണ്ടേയിരിക്കുന്നു.

2005 ഡിസമ്പര്‍ പതിനാറിന്‌ ബംഗ്ലൂരിലെത്തിയ ജിത്തുവിന്റെ നാട്ടില്‍ പോക്ക്‌ 2006 ഫെബ്രുവരി ഇരുപത്തെട്ടയപ്പോഴേയ്ക്കും എട്ടായി. അങ്ങനെയിരിക്കെയാണ്‌ ബസ്‌ സമരമുള്ള ദിവസം നാട്ടില്‍ പോകാന്‍ ജിത്തു ബാഗുമെടുത്തിറങ്ങിയത്‌. ഞാനും അസ്നാസും കരഞ്ഞുപറഞ്ഞൂ

"ജിത്തൂ ജിത്തൂ പോവല്ലേ,

അയ്യോ ജിത്തൂ പോവല്ലേ ! "

- കേട്ടില്ല. രാവിലെ ആറുമണിയുടെ തലശ്ശേരി ബസ്സ്‌ തന്നെ പിടിചു.

മെജസ്റ്റിക്‌ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും രണ്ടു പായ്ക്കറ്റ്‌ ഗുഡ്‌ ഡേ ബിസ്ക്കറ്റും അരലിറ്റര്‍ സ്പ്രൈറ്റും മേടിച്ച്‌ ഫ്രണ്ട്‌ സീറ്റ്‌ തന്നെ പിടിച്ചു. വടകര ബ്ലൂ ഡയമണ്ഡിലെ സ്പെഷ്യല്‍ വിഭവമായ പൊറോട്ടയും ബീഫ്‌ ചില്ലിയേയും, കുമാരേട്ടന്റെ പെട്ടിക്കടയില്‍ നിന്നും പറ്റു പറഞ്ഞു മേടിക്കാന്‍ പോകുന്ന പാല്‍ സര്‍ബത്തിനേയും പറ്റി ചിന്തിച്ച്‌ വായില്‍ വെള്ളമൂറിചുകൊണ്ട്‌ യാത്ര തുടങ്ങി…. എല്ലാ ദിവസവും അതിരാവിലെ പത്തുമണിക്കെഴുന്നേല്‍കൂന്ന ജിത്തു അന്ന്‌ നാലരയ്ക്കെഴുന്നേറ്റതാണ്‌. ഉറക്കത്തിന്റെ കാര്യത്തില്‍ കുംഭകര്‍ണനെപ്പോലും വെല്ലുന്ന ജിത്തു നാലഞ്ച്‌ ബിസ്കറ്റും രണ്ട്‌ സിപ്പ്‌ സ്പ്രയിറ്റും അകത്താക്കി കണ്ട്രോള്‍ വിട്ട്‌ ഉറക്കത്തിലേയ്ക്ക്‌ അടി തെറ്റി വീണു.
….
കുമാരേട്ടന്‍ ഒരു ചെറുപുഞ്ചിരിയോടെ പെണ്ണുകാണാന്‍ വന്ന ചെക്കന്റെ മുന്നില്‍ ചായയുമായി വന്ന പെണ്ണിനെ പോലെ വലതുകയ്യില്‍ പാല്‍സര്‍ബത്തുമായി മുന്നില്‍ നില്‍ക്കുന്നു. പെട്ടെന്നാണതു സംഭവിച്ചത്‌. ഒരു ഞൊടിയിടകൊണ്ട്‌ എല്ലാം ഇളകിമറിഞ്ഞു - "ഹെന്റമ്മേ ഭൂമികുലുക്കം........"

'സ്ഥലകാലബോധം വീണ്ടെടുത്തുകൊണ്ട്‌ ജിത്തു ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. കര്‍ണാടക സ്റ്റേറ്റ്‌ ബസ്സ്  ബോർഡർ വിട്ട് കേരളത്തിലേക്ക് കടന്നിരിക്കുന്നു -  ഇത്രയും പ്രതീക്ഷിച്ചില്ല."

കുറച്ചു കഴിഞ്ഞപ്പോള്‍ കുണ്ടും കുഴിയുമൊക്കെ സ്വൽപ്പം കുറഞ്ഞു. ശരീരത്തിന്റെ പല്‍പല ഭാഗങ്ങളില്‍ നിന്നും വേദന തോന്നി തുടങ്ങി. 'തിരുമ്മുകാരന്‍ ഗോപാലേട്ടന്‌ ഇതൊരുപണിയാകുമൊ? ഈ നട്ടാപ്പകല്‌ കര്‍ണാടക സ്റ്റേറ്റ്‌ ബസ്സില്‍ തലശ്ശേരി ചുരമിറങ്ങി വന്ന എന്നെ വേണം തല്ലാന്‍. " എന്നൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ   ബസ്സ്‌ പൊടുന്നനെ  സഡന്‍ ബ്രേക്കിട്ടു.

ഒരു വളിച്ച ചിരിയൊടെ കണ്ഡക്ടര്‍ യാത്രക്കാരോട്‌ അറിയാവുന്ന മലയാളത്തില്‍ പറഞ്ഞു "റോഡ്‌ ബ്ലോക്കയിത്തു. മുമ്പോട്ട്‌ പോകാന്‍ ശരിയാകൂല "

ജിത്തു മെല്ലെ റോഡിലേയ്ക്കിറങ്ങി. സമരക്കാര്‍ കല്ലും മരവുമൊക്കെ ഉപയോഗിച്ച്‌ റോഡ്‌ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. തലയൊന്നു തിരിച്ച്‌ പുറകോട്ട്‌ നോക്കി. പിന്നെ മുന്നോട്ട്‌ നോക്കി. പൂച്ച ഉണക്കമീനും പച്ചമീനും കണ്ടതുപോലൊരു കണ്‍ഫ്‌യൂഷന്‍ - ബാംഗ്ലൂരേയ്ക്ക്‌ നടക്കണോ തലശ്ശേരിയ്ക്ക്‌ നടക്കണോ? ഉത്തരം കിട്ടാത്ത ചോദ്യം.

സമരത്തിന്റന്നു കേരളത്തില്‍ വണ്ടിയോടാനോ? അതും തലശ്ശേരിയില്‍. സമരത്തിന്റെ സ്വന്തം നാട്‌ എന്നാണ്‌ കേരളം ലോകമെമ്പാടും അറിയപ്പെടുന്നതു തന്നെ ഈ പ്രത്യേക സാഹചര്യത്തില്‍ അങ്ങകലെ കാണുന്ന പച്ചപ്പ്‌  ലാല്‍ ഭാഗല്ലേയെന്നു വരെ തോന്നിപ്പോയി. ബസ്സിപ്പോള്‍ ബാംഗ്ലൂരിലേയ്ക്ക് തിരിക്കും. ഈ ബസ്സില്‍ തന്നെയിരുന്നാല്‍ രാത്രിയാകുമ്പോഴേക്കും ബാംഗ്ലൂരെത്താം. ജിത്തു കീശയില്‍ നിന്നും ഒരു രൂപ നാണയമെടുത്തു. അച്ചാണെങ്കില്‍ ബാംഗ്ലൂര്‍, പുള്ളിയാണെങ്കില്‍ തലശ്ശേരി എന്നുറപ്പിച്ച്‌ ടോസ്സ്‌ ചെയ്തു. ടോസ്സ്‌ വീണത്‌ ബാംഗ്ലൂരിന്‌.

ബസ്സില്‍ നിന്നും ഒന്നുരണ്ടു പേര്‍ മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ ബാംഗ്ലൂരിലേയ്ക്ക്ക്ക്‌ പോകാന്‍ റെഡിയായി ബസ്സില്‍ തന്നെയിരുന്നു. ജിത്തു വലങ്കാലെടുത്ത്‌ ബസ്സിന്റെ പടിയില്‍ വെച്ചു.

ബ്ലൂ ഡയമണ്ഡിലെ പൊറോട്ടയും ബീഫ്‌ ചില്ലിയും…

കുമാരേട്ടന്റെ പെട്ടിക്കടയിലേ പാല്‍ സര്‍ബത്ത്…..

ജിത്തു പിന്നെ അമാന്തിച്ചില്ല. പടിയില്‍ വെച്ച കാലെടുത്ത്‌ തിരിച്ചു റോഡിലുറപ്പിച്ചു. രണ്ടും കല്‍പ്പിച്ചൊരു നടത്തമാണ്‌ - ചലോ തലശ്ശേരി.

സ്ഥലമേതാണെന്നറിയില്ല. തലശ്ശേരിയ്ക്കെത്ര ദൂരമുണ്ടെന്നറിയില്ല. മനസ്സില്‍ നിറയെ പൊറോട്ടയും ബീഫ്‌ ചില്ലിയും പാല്‍ സര്‍ബത്തും മാത്രം. ഒരു കാൽമണിക്കൂര്‍ നടന്നപ്പോഴാണ്‌ ജിത്തുവിനൊരു വലിയ സത്യം മനസ്സിലായത്‌ കൂടെയിറങ്ങിയവരുടെ വീടുകളൊക്കെ ആ പരിസരത്തു തന്നെയാണ്‌. അതിലൊരാളോട്‌ ചോദിച്ചു

" ഇവിടുന്ന്‌ തലശ്ശേരിയ്കെത്ത്ര ദൂരമുണ്ടാവും? "

"ദൂരമൊന്നും കൃത്യമായിട്ടറിയില്ല മോനേ. സുമാറൊരഞ്ചാറു മണിക്കൂര്‍ നടന്നാല്‍ തലശ്ശേരിയെത്തും."

വെട്ടിയിട്ട ചക്കപോലെ ദാ നിക്കുന്നു ജിത്തു. ഇടിവെട്ടേറ്റോന്റെ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴപെയ്തു എന്നുപറഞ്ഞതുപോലെയായി. കയ്യിലുണ്ടായിരുന്ന സ്പ്രൈറ്റ്‌ മുഴുവന്‍ വായിലേയ്ക്ക്‌ കമഴ്ത്തി ജിത്തു സമയം കളയാതെ നടത്തം ആരംഭിച്ചു. ഡിന്നറിന്‌ വീട്ടിലെത്തണമെന്നൊരു ചിന്ത മാത്രമേയുണ്ടയിരുന്നുള്ളൂ.

എത്ര നടന്നെന്നൊരു നിശ്ചയവുമില്ല. റോഡരികില്‍ വീടുകളും മനുഷ്യരേയുമോക്കെ കാണാന്‍ തുടങ്ങിയപ്പോള്‍ ചെറിയൊരു സമാധാനം തോന്നിതുടങ്ങി. ഒരൊറ്റ വാഹനം പോലുമോടുന്നില്ല.

നടത്തത്തിന്റെ സ്പീഡ്‌ കുറയുന്നുണ്ടോ എന്നൊരു സംശയം.

ഈശ്വരാ… ഡിന്നര്‍....

സ്പീഡ്‌ താനേ കൂടി.

ജിത്തുവിന്‌ പിന്നൊന്നും ഓര്‍മയില്ല. ഒന്നരയ്ക്ക്‌ നടക്കാന്‍ തുടങ്ങിയതോര്‍മയുണ്ട്‌. വഴിയരികിൽ ഏതോ  ഒരു വീട്ടില്‍ കയറി നിന്നും വെള്ളം കുടിച്ചതോര്‍മയുണ്ട്‌. അഞ്ചുമണിയ്ക്ക്‌ മട്ടന്നൂരെത്തിയതും ഓര്‍മയുണ്ട്‌. വീട്ടിലെത്തി മത്തിക്കറി കൂട്ടി ചോറുണ്ട്‌ കിടന്നുറങ്ങിയതുമോര്‍മയുണ്ട്‌. വേറൊന്നും ജിത്തുവിന്റെ മെമ്മറിയിലില്ല.

മട്ടന്നൂരില്‍ നിന്നണത്രെ തലശ്ശേരിയ്ക്ക്‌ ജീപ്പ്‌ കിട്ടിയത്‌. സാഹചര്യത്തെളിവുകള്‍ വെച്ചു നോക്കുമ്പോള്‍ ജിത്തു ഒരു 35-40 കിലോമീറ്റര്‍ നടന്നിട്ടുണ്ടാവണം. കാലിലെ വേദനയൊക്കെ മാറി എഴുന്നേറ്റ്‌ നടക്കാന്‍ തന്നെ ഒരാഴ്ച വേണ്ടി വന്നു. തുടയില്‍ രൂപപ്പെട്ട മസിലുകള്‍ കണ്ടിട്ട്‌ മിസ്റ്റര്‍ കേരളയ്ക്ക്‌ അപേക്ഷ കൊടുത്താലോ എന്നുവരെ ചിന്തിച്ചു പോയി.

നാട്ടിലെത്തിയതിന്റെ മൂന്നാംനാള്‍ ബെഡ്രൂമില്‍ നിന്നും ബാത്ത്രൂമില്‍ പോകാന്‍ തന്നെ ജിത്തു ഇരുപത്‌ മിനിറ്റെടുത്തത്രെ.

"സൗമ്യ സ്കൂള്‌ ബിട്ട്‌ ബരുന്ന നേരാണേപ്പോലും സമരേള്ള ദിവസം ബീട്ടീന്നിറങ്ങുന്ന പരിപാടിക്കിനി ഞാനില്ലേ "

എന്നാണത്ത്രെ കാലിലാണിയുള്ള മലയിലെ പോക്കര്‍ക്ക നടക്കുന്ന സ്റ്റൈയിലില്‍ ബാത്ത്രൂമിലേയ്ക്ക്‌ നടക്കുമ്പോള്‍ ജിത്തു ജിജേഷിനോട്‌ പറഞ്ഞത്‌

കഴിഞ്ഞ തവണ പറ്റിയതു പോലെ പറ്റാതിരിക്കാന്‍ ജിത്തു മാനേജര്‍ക്കൊരു എസ്‌ എം എസ്‌ അയച്ചു. " ബസ്‌ സമരമായതിനാല്‍ 40 കിലോമീറ്റര്‍ നടക്കേണ്ടി വന്നു. കാലിന്‌ തീരെ സുഖമില്ല. പത്തു ദിവസം അവധി തരണം" എന്നാണ്‌ ഉദ്‌ദേശിച്ചത്‌.

പക്ഷെ അയച്ചത്‌ ഇങ്ങനെയാണ്‌ " In Kerala very big traffic jam. Walked 40 Kms. Leg is not in well. Need 10 days leave ".

വാൽ : ജിത്തിയിപ്പോ ലങ്ങ് ദുഫായിലാണു. ഗളുഫിൽ  നിന്നും ഏറവും കൂടുതൽ തവണ നാട്ടിലേക്ക് പറന്ന വ്യക്തിയേതാണെന്നു 'നിങ്ങൾക്കുമാകാം കൊടീശ്വരനിൽ സുരേഷ് ഗോപി ചോദിച്ചാൽ ഉത്തരം പറയാൻ മറക്കേണ്ട !

Friday, June 22, 2007

അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നതാണ്‌ !

എ.ഡി. 2003 നവമ്പർ മാസത്തിലായിരുന്നു  സ്വാശ്രയ കോളേജുകള്‍ക്ക്‌ കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി കലോത്സത്തില്‍ പങ്കെടുക്കുവാനുള്ള അനുമതി ലഭിച്ചത്‌. കലാബോധം എന്ന മൂന്നക്ഷരത്തെ പറ്റി വിവരമുള്ള അപൂര്‍വം ചിലരില്‍ ഞാനും മെമ്പറായിരുന്നു എന്ന് അഭിമാനപുരസ്സരം വിശ്വസിച്ചിരുന്ന ഞാൻ കോളേജ് ഫൈൻ ആർട്സ് സെക്രട്ടറി എന്ന പൊസിഷനിൽ ഇരുന്നു ധൃതകിതപുളകിതനായി ഞളിയുന്ന സമയത്ത്  കിട്ടിയ ആദ്യത്തെ എട്ടിന്റെ പണി… അതും പാലുംവെള്ളത്തിൽ. 

മുൻപത്തെപ്പോലെയായിരുന്നെങ്കിൽ ഒരു ആർട്സ് ഡേയും കോളേജ് ഡേയും മാത്രം ഒപ്പിച്ചാൽ മതിയായിരുന്നു. അഞ്ജലിയുടെ ഒരു ലളിതഗാനം, ഹംസയുടെയും റാഷിദിന്റേയും പ്രസംഗം, യുനൈസിന്റെ രണ്ടു മാപ്പിളപ്പാട്ട് , ആരിഫാ ആൻഡ്‌ ഗേർള്സിന്റെ  ഒപ്പന, സജിനയുടെ ഒരു കഥാപ്രസംഗം  മദ്രാസ് യൂനിവേർസിറ്റി പ്രീ ഡിഗ്രി പാസ്സ് ഔട്ട് സകീറിന്റെ വക ഒരു വിജയ്‌ അണ്ണൻ സ്റ്റൈൽ ലുങ്കിയുടുത്ത് ടപ്പാങ്കുത്ത്, -   ഒരു  കോളേജ് ഡേ  തകൃതിയാക്കാൻ ഇതൊക്കെ ധാരാളം.    

എന്തായാലും വിവരം നോട്ടീസ്‌ ബോര്‍ഡിലിടുന്നതിനു മുമ്പ്‌ ബി എ ഇംഗ്ലീഷിലെ വിദ്യാർത്ഥിയും കോളേജ് യുണിയൻ പ്രസിഡന്റുമായ  ഹംസ, 'ഗ്രഹിണി പിടിച്ചൊരു പയ്യന്‍ ചക്കക്കൂട്ടാന്‍ കണ്ടതു പോലെ' ഞങ്ങളുടെ ക്ലാസില്‍ ഓടിക്കയറി.

"ഒരു നോട്ടീസുണ്ടേ ….. ഞമ്മളെ കോളേജിന് കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി കലോത്സത്തില്‍ പങ്കെടുക്കുവാനുള്ള അനുമതി കിട്ടീക്കിണ്ട്. പത്തുപൈനഞ്ചു ദിവസം കൂടിയേ ഇള്ളു പരിപാടിക്ക്.  ഞമ്മളെ കോളേജിന്റെ പേര് കേരളനാട്‌ ഒട്ടാകെ മുയങ്ങി കേപ്പിക്കാൻ ഞമ്മക്ക്‌ ഇക്കൊല്ലം ബി സോണിന്‌ ഒരു നാടകം കൊണ്ട്വോണം. താല്‍പര്യള്ളോരെല്ലാം ബൈന്നേരം എന്നെ ബന്നു കണ്ടാ മതി. ഇതൊരു ബൻ ബിജയമാക്കാൻ എന്നാൽ കഴിയുന്നത് പോലെ ഒരുഗ്രൻ സംബിധായകനെ ഞാനേടുന്നെങ്കിലും ഒപ്പിക്കാം. "

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. വൈകുന്നേരം നാലു മണിയായപ്പോള്‍ ബി എ ഇംഗ്ലീഷിനു മുമ്പില്‍ ഒരു വലിയ ക്യൂ. പാമ്പ്‌ ജാഫറും, പുഷ്പന്‍ നിധീഷും, ബാലന്‍ ലിബീഷും, പുട്ടുനൈസും, മുക്രിവളപ്പില്‍ യുനൈസും, ജുമാഞ്ജി സുഫൈദും, ആസിഡ്  ലിനീഷും എന്നു വേണ്ട കോളേജിലെ തൊപ്പിവെയ്ക്കാത്ത രാജാക്കന്മാരെല്ലാം നാടകരംഗത്ത് ഒരു കൈ നോക്കാനും യൂനിവേഴ്സിറ്റി കലോത്സവത്തിൽ പയറ്റിത്തെളിഞ്ഞാൽ സീരിയൽ സിനിമാ രംഗത്ത് നിന്നും വന്നേക്കാവുന്ന ഓഫറുകളും സ്വപ്നം കണ്ട് അഹപൊഹയാ എന്നോണം അണിനിരന്നു.  

മാഹിയിലെ  കോൾഡ് ലീലാ വൈൻ ഷോപ്പിൽ മുപ്പത് രൂപയുടെ ഘടോൽകചൻ എന്ന ചാത്തൻ സാധനം റിലീസായന്നത്തെ പോലുള്ള ഒരു തിക്കും തിരക്കും സ്വന്തം ക്ലാസിന് മുന്നിൽ കണ്ടപ്പോ ഹംസയോന്ന് അമാന്തിച്ചെങ്കിലും ക്ഷണിച്ചുപോയില്ലേ എന്ന ഒറ്റക്കാരണത്താൽ വന്നവരുടെ പേര്‌ ഓരോന്നയി ഒരു പേപ്പറില്‍ എഴുതിയെടുത്തു. പിറ്റേന്ന് മുതൽ പണി നടന്നുകൊണ്ടിരിക്കുന്ന ബിൽഡിങ്ങിന്റെ പുതിയഭാഗത്ത് ഓരോരുത്തരേയായി കാസ്റ്റിംഗ് കോളിന് വിളിക്കാം എന്നുറപ്പു നൽകി വീട്ടിൽ പറഞ്ഞയച്ചു.

ഹവ്വെവർ, പിറ്റേന്ന്‌ ഹംസ പെരിങ്ങത്തൂരില്‍ നിന്നും വരുമ്പോള്‍ കരടിനെയ്യ് വിൽക്കുന്ന ലാടൻ ഒരു പ്രൂഫിന് വേണ്ടി കഞ്ഞിവെള്ളം കുടിക്കാത്ത ഒരു കരടിയെ കൊണ്ടുനടക്കുന്ന പോലെ എല്ലാവരേയും കാണിച്ചു വിശ്വസിപ്പിക്കാൻ ഒരു നാടകസംവിധായകനെ കൂടെ കൊണ്ടുവന്ന് അധ്യാപകർക്കും വിദ്യാർഥികൾക്കും പരിചയപ്പെടുത്തിക്കൊടുത്തു     - "ഇത് ഷാജി ഫ്രം പെരിങ്ങത്തൂർ... ബളരെ ബുദ്ധിമുട്ടീറ്റാണ് ഈറ്റാലൊരു  സാധനത്തിനെ ഞമ്മളൊപ്പിച്ചെടുത്തത്. ഞമ്മളുടെ ഉള്ളിലുള്ള എല്ലാ കയിവുകളേയും മുയുമനായി പുറത്തെടുക്കാൻ ഷാജിക്ക് കൈയ്യും. "
 
ഷാജി ലിസ്റ്റിലുള്ള എല്ലാവരേയും വിളിചുവരുത്തി ഒരു സ്ക്രീനിംഗ്‌ ടെസ്റ്റ്‌ നടത്തി. എല്ലാവരും കഴിവിന്റെ പരമാവധി ഉപയോഗിച്ചാണ്‌ സ്കീനിംഗ്‌ ടെസ്റ്റില്‍ പങ്കെടുത്തത്‌. പലരും പലതും അഭിനയിച്ചു കാണിച്ചു. ബാലനാണെങ്കില്‍ പൂച്ചേം കാക്കേമാണ്‌ അവതരിപ്പിച്ചത്‌. അത്‌ മിമിക്രിയായിരുന്നോ  മോണോ ആക്റ്റായിരുന്നോ എന്ന്‌ പുള്ളിക്ക്‌ നാളിതുവരേയും പിടികിട്ടിയിട്ടില്ല. ഹംസ കുഷ്ഠരോഗിയേയും പുഷ്പൻ ധൃഥരാഷ്ട്രാലിംഗനവും ജാഫർ  തന്റെ  സ്ഥിരം ഐറ്റം കൊച്ചിൻ ഹനീഫയേയും  അനുകരിച്ചു കാണിച്ചു.       

മുക്രിവളപ്പില്‍ മുട്ടു വിറയ്ക്കുന്നതു കൊണ്ടു പുറത്താവുകയും ബാല നടന്‌ റോളില്ലാത്തതു കൊണ്ട്‌ ബാലന്‌ നാടോടിനൃത്തം കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വരികയും കോല്‍ക്കളിയില്‍ കൂടുതല്‍ ശ്രദ്ധ തിരിക്കേണ്ടി വന്നതിനാല്‍ പുട്ടുനൈസിന്‌ നാടകരംഗത്തു നിന്നും വിട വാങ്ങേണ്ടിയും  വന്നു. നാട്ടിലെ അമ്പലത്തിൽ ഉത്സവമായതുകൊണ്ടു ഉജ്ജ്വലും പിൻവലിഞ്ഞു.

പന്ത്രണ്ട്‌ പേരെ സെലക്റ്റ്‌ ചെയ്ത ഷാജിയ്ക്ക്‌ നാല്‌ ദിവസം വേണ്ടി വന്നു  അറുപത്തിനാല്‌ പേജുള്ള സ്ക്രിപ്റ്റ്‌ തയ്യാറാക്കാന്‍. അഞ്ചാം ദിവസം കാലത്ത്‌ പന്ത്രണ്ടു പേരേയും കഥ പറയാൻ ക്ലാസ്സിൽ നിന്നിറക്കി കെമിസ്ട്രി ലാബിൽ കൊണ്ടുപോയി. എല്ലാവരും അങ്ങിങ്ങായി ഇരിപ്പുറച്ചു. എങ്ങും നിശബ്ദത. ഷാജി മെല്ലെ എഴുന്നേറ്റു നിന്ന് രാജ്യസ്നേഹം മൂത്ത് വികാരഭരിതനായി വിറയലാർന്ന കരങ്ങൾ ആകാശത്തേയ്ക്കുയർത്തി,

 "നാടകത്തിന്റെ പേര്‌...….."  എന്നിട്ടൊരലർച്ചയോടെ… " ഉത്തം സിംഗ്‌...….!"

"ജാലിയന്‍ വാലാ ബാഗ്‌ ദുരന്തത്തിനുത്തരവാദിയായ ജനറല്‍ ഡയറിനെ ഇംഗ്ലണ്ടില്‍ ചെന്നു വെടിവെച്ചു കൊന്ന മഹാനായ ഇന്ത്യാക്കാരന്‍.....", പ്രാണവേദനയോട്‌ കൂടെ ഒറ്റശ്വാസത്തിൽ ഷാജി കാറി.

ഒരു പത്തു നിമിഷത്തെ നിശബ്ദത.

ഷാജി : "എങ്ങനെയുണ്ട് ?"

എലാവരും ആവേശഭരിതരായി. അങ്ങനെ ഉദ്ധം സിംഗിന്റെ പ്രാക്ടീസിന് ഷാജി തിരികൊളുത്തി 
 
"സ്റ്റാര്‍ട്ട്‌ … ആക്ഷന്‍ … കട്ട്‌"

യൂനിവേഴ്സിറ്റി കലോത്സവത്തിനുള്ള കൗണ്ട്‌ ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു.

10...…9...…8...….7...…6...….5...

നാടകം അരങ്ങേറുന്നതിന്‌ 5 നാള്‍ ബാക്കി നില്‍ക്കെ തന്റെ അഭിനയമികവിൽ വിശ്വാസം നഷ്ട്ടപ്പെട്ട  ലിനീഷ്‌ റിഹേഴ്സലിനിടയില്‍  "ഇതു കൊളമാവുമെന്നാ തോന്നുന്നത്‌. ഞാനില്ല. ഇങ്ങളെല്ലാരും കൂടി എന്താന്നിച്ചാലങ്ങാക്കിയൂട്‌." എന്ന ഡയലോഗും കാച്ചി  ഷാജിയും ഹംസയുമടക്കം എല്ലാവരുടേയും നടകമോഹങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട്  ആമ തോടിനുള്ളിലേയ്ക്ക്‌ വലിയുന്നത്‌ പോലെ മുങ്ങി. ലിനീഷിനെ പിന്നെ കുറച്ച് നാളത്തേക്ക് പരിസരത്ത്‌ കണ്ടവരാരുമില്ല.
 
പിന്നെ പതിവുപോലെ എല്ലായിപ്പോഴും ശശിയാവാൻ ഞാനുള്ളത് കൊണ്ട് ഹംസയ്ക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല. സംഭവത്തിന്റെ കിടപ്പ്‌ ഹംസ വിശദമായി പറഞ്ഞുതന്നു.

"ഞാനിപ്പൊ എന്തു ചെയ്യണം? "

"ഇഞ്ഞിയൊന്ന് ട്രൈ ചെയ്യ്‌. നാലാള്‍ക്ക്‌ ചെയ്യാന്‍ പറ്റിയ ഒരു നാടകം ഷാജീന്റെ കൈയ്യിലുണ്ട്‌. ഇഞ്ഞി ഒരു മൂന്നാളേം കുടി സംഘടിപ്പിച്ച്‌ എങ്ങനേങ്കിലും ഒന്നുശരിയാക്ക്‌. ഇതെന്റെ പ്രെസ്റ്റീജിന്റെ പ്രശ്നാ "

ഹംസയോടൊപ്പം ഞാന്‍ നേരെ ആളൊഴിഞ്ഞ ഒരു  ക്ലാസ്മുറിയില്‍ ഇരിക്കുകയായിരുന്ന ഷാജിയുടടുത്തേയ്ക്ക്‌ വച്ച്  പിടിച്ചു. ഞൊടിയിടയിൽ ഹംസ  പുഷ്പനേയും, സകീറിനേയും പിന്നെ നായികയായി ജെന്നിയേയും കാസ്റ്റ് ചെയ്തു. ഷാജി കുറച്ച്  നേരം ചിന്താകുലനായതിനു ശേഷം ഒരു പ്രിയദര്‍ശന്‍ ആങ്കിളില്‍ കഥ പറഞ്ഞു തന്നു.

"നാടകത്തിന്റെ പേര്‌ …. ജെന്നി!

ജഡ്ജ്‌മന്റ്‌ ഓഫ്‌ പാരീസ്‌ ഒന്നു മോഡിഫൈ ചെയ്ത്‌ ഒരു കോളേജ്‌ അന്തരീക്ഷത്തിലേയ്ക്ക്‌ മാറ്റി. ജെന്നിയെന്ന നാടക നടിയുടെ ഹൃദയം കവരാൻ  മാര്‍ട്ടിന്‍, ജിക്ക്‌സണ്‍ എന്ന രണ്ട്‌ നടന്മാർ തീവ്രശ്രമത്തിലാണ് - മൂന്നു പേരും ഒരേ  കോളേജിലെ  സ്റ്റുഡന്റ്സ്‌. രണ്ട് പേരും ജെന്നിയോട് പ്രണയാഭ്യർത്ഥന നടത്തുന്നൂ. ഇവരിൽ ഏറ്റവും കഴിവുള്ള നടനെ  ജെന്നി വിവാഹം കഴിക്കാം എന്ന് തീരുമാനിക്കുന്നു. അഭിനയത്തിൽ മാർട്ടിൻ കസറുന്നു. മാർട്ടിന്നെ കവച്ചുവെക്കാനുള്ള വഴിയാലോചിച്ച് ജിക്ക്സണ്‍ നാലാമത്തെ കഥാപാത്രമായ  ആരാച്ചാരെ കണ്ടുമുട്ടുന്നു. ആരാച്ചാർക്ക് വേണ്ടി അദ്ദേഹമായി വേഷം മാറി  ആത്മകഥ പറയാൻ ചെല്ലുന്ന  ജിക്ക്സണ്‍ പൊതുജനത്തിന്റെ മദ്ധ്യേ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കണം. പക്ഷേ ആരാച്ചാർ ഒറിജിനൽ വിഷം നല്കുന്നു, ജിക്ക്സണ്‍ വടിയാകുന്നു."
 
വണ്ടർഫുൾ സ്റ്റോറി.  
 
ആദ്യത്തെ സീന്‍ മാര്‍ട്ടിനായ ഞാനും ജിക്ക്സണായ പുഷ്പനും തമ്മില്‍ വാള്‍പയറ്റാണ്. അതു പ്രാക്റ്റീസ്‌ ചെയ്യാന്‍ ഇൻസ്ട്രക്ഷൻ തന്നതിന് ശേഷം ഷാജി സ്ക്രിപ്റ്റ് എഴുതാൻ വേണ്ടി തന്റെ വീട്ടിലെ കഞ്ചാവ് പുകപടലങ്ങൾക്കുള്ളിലേക്ക് അപ്രത്യക്ഷനായി.
 
ഞാനും പുഷ്പനും അന്തിയോളം വാള്‍പയറ്റ്‌ പ്രാക്റ്റീസ്‌ ചെയ്യാന്‍ തുടങ്ങി. കടത്തനാടിന്റെ മണ്ണില്‍ ജനിച്ച എന്നെ ഒരു വലിയ അഭ്യാസിയാക്കണമെന്ന്‌ എന്റെ അച്ഛന്റെ ഒരാഗ്രഹമായിരുന്നു. അതിന്റെ ഭാഗമായാണ്‌ എന്നെ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴേ കളരിയില്‍ ചേര്‍ത്തത്‌. വേണ്ടായിരുന്നു എന്ന്‌ പിന്നീട്‌ അച്ഛന്‌ പലവട്ടം തോന്നിയിരുന്നെങ്കിലും അതുകൊണ്ട്‌ ആകെ ഒരുപകാരമുണ്ടയത്‌ വാള്‍പയറ്റ്‌ പ്രാക്റ്റീസ്‌ ചെയ്തപ്പൊഴാണ്‌ . ജീവിതത്തിലാദ്യമായാണ്‌ പഠിച്ച വിദ്യകൊണ്ട്‌ ഒരുപകാരമുണ്ടാവുന്നത്‌ .

കോടഞ്ചേരിയില്‍ വെച്ചായിരുന്നു കലോത്സവം. നാടകം അരങ്ങേറുന്നതിന്റന്ന് രാവിലേ തന്നെ ഞങ്ങൾ കോളേജില്‍ അണിനിരന്നു. കോടഞ്ചേരിയിലേയ്ക്ക്‌ പോകാന്‍ കോളേജ്‌ പടിയിറങ്ങുമ്പോഴാണ്‌ ഷാജിക്ക് വിട്ടുപോയ ഭാഗം പൂരിപ്പിക്കാനുള്ള ഓർമ്മ കിട്ടിബോധിച്ചത്.

"അയ്യൊ, നാടകത്തിന്‌ ബാക്ക്‌ഗ്രൗന്‍ഡ്‌ മ്യുസിക്കില്ല. ഞാനാക്കാര്യം മറന്നു പോയി "

ഉപ്പുമാവിന്‌ ഉപ്പിടാന്‍ മറന്നു പോയി എന്നു പറഞ്ഞതുപോലെയായി സംഗതി. അല്ലെങ്കില്‍ തന്നെ മനുഷ്യന്‌ റ്റെന്‍ഷനടിച്ചിട്ട്‌ നിവര്‍ത്തിയില്ല; പുറത്തു കാണിക്കുന്നില്ലെന്നു മാത്രം. അതിനിടയിലാണ്‌ ബാക്ക്‌ഗ്രൗന്‍ഡ്‌ മ്യുസിക്കെന്ന പുലിവാല്‌. വടകരയെത്തിയപ്പൊ അടക്കാത്തെരുവിലുള്ള  ഒരു കാസറ്റുകടയിൽ കയറി.  ബാക്ക്‌ഗ്രൗന്‍ഡായി എന്തു മ്യുസിക്കിടും എന്നു ചിന്തിക്കവെ ഷാജി അടുത്തിടെ കണ്ട ഇംഗ്ലീഷ്‌ സിനിമകള്‍ മനസിലൂടെ ഒന്ന്‌ പ്ലേബാക്ക്‌ ചെയ്യുകയും, അങ്ങനെ  ഗ്ലാഡിയേറ്ററിന്റെ ക്ലൈമാക്സ്‌ മ്യുസിക്‌ ഒരു കാസെറ്റില്‍ റെകോര്‍ഡ്‌ ചെയ്ത്‌ നേരെ തെക്കോട്ട്‌ വിട്ടു -  കോടഞ്ചേരി.

ബസ്സിലിരിക്കുമ്പോള്‍ ഭയങ്കര റ്റെന്‍ഷെനായിരുന്നു. ബസ്സ്‌ കൊയിലാണ്ടി എത്തിയപ്പോഴേക്കും ഉള്ള റ്റെന്‍ഷെനെല്ലാം ഉരുണ്ടുകൂടി വയറിനകത്തേയ്ക്കു കടന്നു. നാടകാവശ്യങ്ങള്‍ക്കായി ഷോപ്പിങ്ങുണ്ടെന്നു പറഞ്ഞ്‌ എല്ലാവരേയും കോടഞ്ചേരി ബസ്സില്‍ കയറ്റി വിട്ടിട്ട്‌ ഞാനും ഷാജിയും കൊയിലാണ്ടി ബസ്സ്‌സ്റ്റാന്റില്‍ തന്നെ നിന്നു. വയറിനകത്ത്‌ അപ്പോള്‍ ഒരു നാലാം പാനിപത്ത്‌ യുദ്ധം നടക്കുന്നു. എതു നിമിഷവും എന്തും സംഭവിക്കാം.ഒന്നുകില്‍ അക്ബര്‍ ജയിക്കും അല്ലെങ്കില്‍ ജോര്‍ജ്ജ്‌ ബുഷ്‌ അക്ബറിനെ കിഡ്നാപ്പ്‌ ചെയ്യും. ഇതൊന്നുമല്ലെങ്കില്‍ ഹിറ്റ്ലര്‍ രാജിവെയ്ക്കും. ചിന്തിയ്ക്കാന്‍ സമയമുണ്ടായിരുന്നില്ല. കൊയിലാണ്ടി ബസ്സ്‌സ്റ്റാന്റിലെ പ്രീ പെയിഡ്‌ കക്കൂസില്‍ അഭയം പ്രാപിക്കേണ്ടി വന്നു. ആധികം സമയം വേണ്ടി വന്നില്ല. ഒന്നിനേക്കാൾ സ്പീഡിൽ രണ്ട് പോകുമ്പോൾ സെകൻഡുകൾ കൊണ്ട് പരിപാടി തീർത്തു?  കക്കൂസിന്റെ മാനേജിംഗ്‌ ഡയറക്റ്റര്‍ക്ക്‌ റെന്റല്‍ ഫീസായി രണ്ട്‌ രൂപയും ടിപ്പായി അമ്പത്‌ പൈസയും കൊടുത്ത്‌ മുന്നില്‍ കണ്ട ചായക്കടയില്‍ കയറി ഓരോ സുലൈമാനിയുമടിച്ച്‌ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

വൈകിട്ട്‌ അഞ്ച്‌ മണിയയപ്പോഴേയ്ക്കും നെഞ്ചത്തൊട്ടിയ്ക്കേണ്ട നമ്പറ്‌ കിട്ടി- അമ്പത്തിയാറ്‌. അതായത്‌ തട്ടേക്കേറുമ്പോഴേക്കും രാത്രി ഒന്നരയാകും. ഒരഞ്ചരയ്ക്ക്‌ നാടകത്തിന്റെ മര്‍മ്മപ്രധാനമായ പോയിന്റ്സുകള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കവേ  ഞാന്‍ ചോദിച്ചു

" വാളെവിടെ "

ഷാജി വാ പൊളിച്ചു

"സ്ക്രിപ്റ്റെഴുതുമ്പോള്‍ വെള്ളമടിച്ചു വെച്ച വാളിന്റെ കാര്യമല്ല ചോദിച്ചത്‌ . ഫസ്റ്റ്‌ സീന്‍ വാള്‍പയറ്റാണ്‌ അതിനുള്ള വാളെവിടെ ?"

ഷാജി അമാന്തിച്ചില്ല. പുള്ളി എഴുന്നേറ്റ്‌ നിന്ന്‌ " ഫോളോ മീ " എന്ന ഡയലോഗും കാച്ചി നേരെ ഗ്രൗണ്ടിന് മറുവശത്തേക്ക്    നടന്നു. കോടഞ്ചേരി ഗവ കോലേജിനടുത്തുള്ള കാട്ടുപ്രദേശത്തു നിന്നും മൂന്നടി നീളമുള്ള രണ്ട്‌ ഉണക്ക വടിയൊപ്പിച്ചുകൊണ്ട്‌ ഷാജി യുദ്ധം ജയിച്ച നെപോളിയൻ രാജാവിനെ പോലെ ഞങ്ങളെ നോക്കി വളിച്ച ചിരി ചിരിച്ചു.
 
"നാടകത്തിന്റെ സ്ക്രിപ്റ്റ്‌ മാറ്റിയിരിക്കുന്നു. വാള്‍പ്പയറ്റിനു പകരം വടിപ്പയറ്റ്‌ -ബ്രസീലിയന്‍ സ്റ്റെയില്‍. "
 

* * *

ക്‌റ്‌ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍...….." അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നതാണ്‌! "

സ്റ്റേജ്‌ കുലുങ്ങുന്നുണ്ടോ എന്നൊരു സംശയം. അല്ല അതു തെറ്റാണെന്നും മറിച്ച് ഞാനാണ്‌ വിറയ്ക്കുന്നത്‌ എന്ന സത്യം മനസ്സിലാക്കാന്‍ അധികം നേരമെടുത്തില്ല. അപ്പോള്‍ പുഷ്പനും സകീറും ജെന്നിയുമൊ? അവരും വിറയ്ക്കുന്നുണ്ടായിരിക്കാം.

ക്‌റ്‌ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍...…..

തുണിപൊക്കി !

മുമ്പിലിരിക്കുന്ന ജനങ്ങളെ കണ്ടപ്പോള്‍ ഞനൊന്നു ഞെട്ടിയെങ്കിലും ധൈര്യം സംഭരിച്ച്‌ ഞാനും പുഷ്പനും വാള്(‍വടി)പ്പയറ്റിന്റെ പോസില്‍ അനങ്ങാതെ നിന്നു. റാം ജി റാവു  സ്പീക്കിങ്ങിലെ ഇന്നസെന്റിനെപ്പോലെ ഷാജി എന്തൊ ഇണ്ട്രൊഡക്ഷന്‍ ഡയലോഗ്‌ പറഞ്ഞു.

പറഞ്ഞു തീര്‍ന്നതിനു പിന്നാലെ പാറപ്പുറത്ത്‌ ചിരട്ടയുരയ്ക്കുന്ന മാതിരി അതിഭയാനകമായ ഒരു  സൌണ്ട് കോടഞ്ചേരിപ്രദേശത്തെ കുലുക്കിമറിച്ചു‌ - ഹംസ ബാക്ക്‌ഗ്രൗന്‍ഡ്‌ മ്യുസിക് ഓണ്‍ ചെയ്തതായിരുന്നു. അടുത്ത സെകന്റില്‍ തന്നെ അതോഫാക്കുകയും ചെയ്തു. കാസറ്റ് കടക്കാരൻറെ പിതാവിനെ സ്മരിച്ച നിമിഷങ്ങൾ. പിന്നീട്‌ മനസ്സിലായി അത്‌ കാസറ്റിന്റെ കുഴപ്പമല്ല മറിച്ച്‌ ഷാജിയുടെ പ്ലേയറിന്റെ തലയിലെ  പൂപ്പലായിരുന്നു കാരണമെന്ന്‌.

ബാക്ക്‌ഗ്രൗന്‍ഡ്‌ മ്യുസിക്കില്ലാത്ത നാടകം മാങ്ങയിടാത്ത മാംഗോ ഷെയിക്ക്‌ പോലെ കാണികള്‍ ആസ്വദിച്ചു. പല രംഗങ്ങളിലും  ഞാൻ ഒരു ബഞ്ചിനുമുകളിൽ ചാടിക്കയറി ചടുലതയോടെ ഡയലോഗുകൾ പറയണം. പക്ഷേ ഒരു ബ്യൂട്ടിക്ക്‌ വേണ്ടി ഷാജി ആ ബഞ്ച്   ഒരു നേര്‍ത്ത പിങ്ക് തുണിയിട്ടുമൂടിയതിനാൽ  അതില്‍ ചാടിക്കയറുമ്പോള്‍ ഒന്നുരണ്ടുവട്ടം ഞാന്‍ തെന്നി വീഴാനോങ്ങി. കാണികളിൽ പലരും  വിളിച്ചുപറഞ്ഞു " ഇപ്പൊ വീണേനേ!.."

കാണികളെ വിരള്‍ ചൂണ്ടി സംസാരിക്കുന്നതിനിടയില്‍ സക്കീറിന്റെ കൈ വിറയ്കുന്നത്‌ കണ്ടു. നാടകശേഷം അവന്‍ പറഞത് അത്‌ ഭാവാഭിനയമായിരുന്നെന്നാണ്. ആവോ ആര്‍ക്കറിയാം?

അടുത്തത്‌ ഞാന്‍ ഒറ്റയ്ക്ക്‌ അഞ്ചു മിനിറ്റ്‌ നീളുന്ന ഒരു ഡയലോഗ്‌ അവതരിപ്പിക്കണം. അതിന്റെ അവസാനം കൈകള്‍ രണ്ടും മേപ്പോട്ടുയര്‍ത്തി ദൈവത്തെ വിളിചു കരയുന്ന രംഗമണ്‌. പ്രസ്തുത രംഗം അവസാനിക്കാറായപോള്‍ കാണികളിലൊരു കശ്മലന്‍(അവനെങ്ങനതു കണ്ടെന്നറിഞ്ഞുകൂടാ) എഴുന്നേറ്റ്‌ നിന്നു സര്‍വശക്തിയുമെടുത്ത്‌ വിളിച്ചുപറഞ്ഞു
 
" മാര്‍ട്ടിനേ….. സിപ്പിടെടാ …."
 
ഉറക്കം തൂങ്ങിയിരിക്കുന്ന ജഡ്ജിമാര്‍ ഉണര്‍ന്ന്‌ ഉഷാറായി. പത്തുപതിനായിരം പേരടങ്ങുന്ന കാണികള്‍ എന്നെ നോക്കി ആര്‍ത്തുചിരിക്കുന്നു. ഞാന്‍ എങ്ങനേയൊക്കയോ ഡയലോഗ്‌ പറഞ്ഞുതീര്‍ത്തിട്ട്‌ കര്‍ട്ടന്നു പിന്നില്‍ ചെന്നു നോക്കിയപ്പോള്‍ സംഗതി ശരിയാണ്‌.
 
'ശ്ശൊ നാണക്കേടായി. ഞാനെനിയെങ്ങനെ പുറത്തിറങ്ങി നടക്കും? ഈശ്വരാ, എന്റെ ചാരിത്ര്യം? …'
 
ഞാന്‍ സ്റ്റേജിൽ നിന്നും വിടപറയുമ്പോൾ ഒരു കത്തുന്ന തീപ്പന്തവുമായി കാണികളെ കോരിത്തരിപ്പിക്കാൻ സ്റ്റേജിലേക്ക് കയറി അടുത്ത അഞ്ചുമിനിറ്റ് ഡയലോഗ് പറയേണ്ട   പുഷ്പന്‍ ദാ നില്‍കുന്നു എന്റെ മുമ്പില്‍.
 
'ങേ!,  ഇവനിതുവരെ പോയില്ലേ?'

നോക്കുമ്പോള്‍ ഷാജിയും ഹംസയുമിരുന്ന്‌ പന്തം കത്തിക്കാനുള്ള തത്രപ്പാടിലാണ്‌. ബട്ട്‌ പുള്ളിക്കാരന്‍ കത്തുകയില്ലെന്ന പിടിവാശിക്കരനായിപ്പോയി. സ്റ്റേജിലാണെങ്കില്‍ ആരുമില്ല. കാണികളുടെ പരിഹാസം കലർന്ന ബഹളം കൂടിയപ്പോൾ നിവര്‍ത്തിയില്ലാതെ പുഷ്പന്‍ മനസ്സില്ലാമനസ്സോടെ ചന്ദനത്തിരിയില്‍ നിന്നും പുകപോകുന്നതുപോലുള്ള കത്താത്ത പന്തവുമായി കാണികളുടെ മുന്നിലേയ്ക്ക്‌ ഡയലോഗുമായി  
 
"ദൈവമേ..., ഈ കത്തുന്ന തീപ്പന്തം സാക്ഷിനിര്‍ത്തി ഞാന്‍ സത്യം ചെയ്യുന്നൂ…. "

അങ്ങനെ ഒരു കണക്കിനു നാടകം തീര്‍ത്തു. ഗ്രൗണ്ടിനുപുറത്തുള്ള പെട്ടിക്കടയില്‍ നിന്നും രാത്രി മൂന്നു മണിയ്ക്ക്‌ ഞങ്ങൾ  ഓംപ്ലെറ്റും ചായയും കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ചായക്കടക്കാരന്‍ വാസുവേട്ടന്റെ വക ലാസ്റ്റ്‌ ഡയലോഗ്‌

" മോനെ മാര്‍ട്ടിനേ, നീയ്യാ സിപ്പിതുവരെയിട്ടില്ലേ ?"


വാല്‍ 1 : ഒരു ദിവസംകൂടി എനിക്കവിടെ തങ്ങേണ്ടി വന്നു. പിറ്റേന്നു വീട്ടിലെത്തി പത്രമെടുത്ത്  നോക്കിയപ്പോൾ കലോത്സവ വിശേഷങ്ങള്‍ നാലാം പേജില്‍. കറുത്ത ഷര്‍ട്ടും നീല ജീന്‍സും ധരിച്‌ തലയില്‍ തോര്‍ത്തുമിട്ടിരിക്കുന്ന ഒരാളെ ഞാന്‍ ഒരു ഫോട്ടോയില്‍ കണ്ടു. അത്‌ ഞാന്‍ തന്നെയയിരുന്നെന്ന്‌ തിരിച്ചറിഞ്ഞത്‌ വളരെ പെട്ടെന്നയിരുന്നു.
 
വാല്‍ 2: ഹംസ ആഗ്രഹിച്ചത് പോലെയല്ലെങ്കിലും ഞമ്മളെ കോളേജിന്റെ പേര് കേരളനാട്‌ ഒട്ടാകെ മുയങ്ങി കേപ്പിക്കാൻ ഞമ്മക്ക്‌ കയിഞ്ഞു. 


Sunday, May 20, 2007

അണ്ടിക്കള്ളന്‍



വടകരയിൽ  നിന്നും എട്ട്  കിലോമീറ്റെര്‍ ദൂരെ കിഴക്ക്‌ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന മൗണ്ട്‌ വെള്ളറാടിൻറെ   ഉച്ചിയിലാണ്‌ ഞാന്‍ പഠിച്ച സ്കൂള്‍ - വിദ്യാപ്രകാശ്‌ പബ്ലിക്ക്‌ സ്കൂള്‍.

സ്കൂളിന്റെ കെട്ടിടങ്ങളും ഗ്രൗണ്ടും കഴിച്ച്‌ ബാക്കിയുള്ളതു മുഴുവന്‍ കശുവണ്ടിത്തോട്ടങ്ങളാണ്‌. ഏതോ ഒരു പ്രമുഖനായ വ്യക്തിയായിരുന്നിരിക്കണം ഈ തോട്ടങ്ങളുടെ മുതലാളി. സ്റ്റുഡന്റ്സ്‌ ആരും തന്നെ കശുവണ്ടിയില്‍ തൊടരുതെന്നു മാത്രമല്ല നോക്കുകപോലും ചെയ്യരുതെന്ന ശക്തമായ നിയമം നിലനില്‍ക്കെ അധ്യാപകരുടെ കയ്യില്‍ നിന്നും അടികൊള്ളാന്‍ പേടിയില്ലാത്ത ഞങ്ങളില്‍ ചിലര്‍ കശുവണ്ടി സ്മഗ്ഗ്ളിംഗിനായി കച്ചകെട്ടി മുന്നോട്ടിറങ്ങി.

അഞ്ചാം ക്ലാസ്സു മുതല്‍ പത്തു വരെ ഞാന്‍ ഹോസ്റ്റലിലായിരുന്നു. ഹോസ്റ്റലിലായതിനു ശേഷമാണ്‌ ഞാന്‍ ഈ ബിസിനസ്സിലേയ്ക്ക്‌ കൂടുതല്‍ ശ്രദ്ധ തിരിച്ചത്‌. ഞായറാഴ്ചകളില്‍ കശുവണ്ടിത്തോപ്പുകളിലേയ്ക്കിറങ്ങിയാല്‍ ഒരു ലാറ്റിന്‍ അമേരിക്കന്‍ സ്റ്റെയില്‍ പടയോട്ടമാണ്‌ . 

ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന ഒന്നായിരുന്നില്ല ഈ കാഷ്യു സ്മഗ്ഗ്ളിംങ്.  ആദ്യമായി നമ്മുക്ക് താത്വികമായ ഒരവലോകനം ആവശ്യമാണ്. അതുകഴിഞ്ഞു നമ്മൾ ഒരു കോസ്റ്റ് ബെനിഫിറ്റ് അനാലിസിസ് ചെയ്യണം, ടാക്ടിക്കൽ ബ്ലൂപ്രിന്റ്റ് ഉണ്ടാക്കണം, എക്സിറ്റ് പ്ലാൻ ഉണ്ടാക്കണം, അണ്ടി പെറുക്കാൻ കോൺട്രാക്ട് എടുത്ത കേളപ്പേട്ടന്റെ റൂട്ട് മാപ്പ് തയ്യാറാക്കണം,   വിശ്വാസയോഗ്യരായ പാർട്ണർമാരെ കണ്ടെത്തണം, പാർട്ണർമാരുടെ ഇടയിൽ സുതാര്യത നിലനിർത്തണം,  അങ്ങനെ അങ്ങനെ …  അങ്ങനെ ഞാനും പാർട്ണര്ഷിപ്പ് അടിസ്ഥാനത്തിൽ മെല്ലെ മെല്ലെ ഈ പടയോട്ടത്തിന്റെ ഭാഗമായി മാറി. ഇതില്‍ ഏറ്റവും ബെസ്റ്റ്‌ കൂട്ടുകെട്ട്‌ ഞാനും ദീപുവുമായിരുന്നു. ഞാന്‍ നേരത്തെ സൂചിപ്പിച്ച വിപിന്‍ വേണുവിന്റെ കസിന്‍ ബ്രദറാണ്‌ ദീപു. പിന്നീടുടലെടുത്ത മറ്റൊരു കൂട്ടുകെട്ട്‌ ഞാനും വേളം പൂസ്‌ എന്നറിയപ്പെടുന്ന സന്ദീപ്‌ കണ്ണനുമാണ്‌. 

ഞങ്ങളൊക്കെ ഈ ഫീല്‍ഡിലേയ്ക്ക്‌ ഇറങ്ങുന്നതിന്‌ വളരേ മുന്‍പ്‌ തന്നെ ഇതില്‍ ആധിപത്യം സ്ഥാപിച്ച ഒരു മഹാനുണ്ടായിരുന്നു, അതും പരസഹായമില്ലതെ, പാർട്ണർഷിപ്പില്ലാതെ, അദ്ധ്യാപകരുടെ കണ്ണിൽ പെടാതെ, എന്തിനു പറയുന്നു, സ്വന്തം കാമുകി പോലുമറിയാതെ  പത്തു വര്‍ഷം തുടര്‍ച്ചയായി ബെസ്റ്റ്‌ പെര്‍ഫോമര്‍ അവാര്‍ഡ്‌ മേടിച്ച ദി മോസ്റ്റ് വാണ്ടഡ് സ്മഗ്ലർ  - കുരുത്തക്കേടന്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഋഷികേശ്‌ എച് കെ അഥവാ നമ്മുടെ സ്വന്തം കേശവൻ.

നാലാം ക്ലാസിന്റെ കൊല്ലപ്പരീക്ഷ നടക്കുന്ന സമയമായിരുന്നു. പരീക്ഷ പതിനൊന്നരയ്കു കഴിയുമെങ്കിലും ഓള്‍ റൗണ്ടര്‍ റിയാസേട്ടന്‍ ലോങ്ങ്‌ ബെല്ലടിയ്ക്കാന്‍ ഒന്നരയാകും. റിയാസേട്ടന്‍ എന്നു പറയുന്നതു ഡ്രൈവര്‍ കം അറ്റന്‍ഡര്‍ കം പ്യൂണ്‍ കം… ചിലപ്പോള്‍ നേഴ്സറിയില്‍ ടീച്ചര്‍മാരില്ലെങ്കില്‍ കുട്ടികളെ നോക്കുന്നതും റിയസേട്ടന്‍ തന്നെ.

ഋഷികേശിന്റെ ആ വര്‍ഷത്തെ മൊത്തം കലക്ഷന്‍ നാലേമുക്കാല്‍ കിലോയും ചില്ലറയുമായിരുന്നു. ഏതാനും കശുവണ്ടികൾ കൂടെ വീട്ടിലേയ്ക്ക്‌ കടത്തിയാല്‍ അഞ്ചുകിലോ തികയ്ക്കാം. അത് വിറ്റുകിട്ടണ കാശുകൊണ്ടു വേണം കേശവന് വിഷുവിന്‌ പടക്കം വാങ്ങാന്‍.

സീന്‍ 1 :

സംഗതി മിഷന്‍ ഇമ്പോസ്സിബ്‌ള്‍ ആണ്‌. ഒന്നരയ്ക്ക്‌ ക്ലാസ്സില്‍ നിന്നിറങ്ങുമ്പോൾ  ക്ലാസ് ലീഡര്‍ വിനീത്‌ ശിവദാസ്‌ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാവരുടേയും ബാഗ്‌ പരിശോധിക്കും പോരാത്തതിന് ആൺപിള്ളേരുടെ കീശയും തപ്പും. കള്ളക്കടത്തിന്റെ കാര്യത്തില്‍ രവീന്ദ്രന്‍ സാറിന്റെ മുന്നില്‍ ആളാകന്‍ വേണ്ടി ഈ കാര്യത്തില്‍ വളരേ ശുഷ്കാന്തി പുലര്‍ത്തുന്ന വിനീതിനെ സോപ്പിടാന്‍ അന്നുവരെ തൻറെ കഴിവിൻറെ പരമാവധി പയറ്റിയിട്ടും കേശവന് പറ്റീട്ടില. 

ടോം ക്രൂസിനെ പോലെ ഋഷികേശ് മിഷന്‍ ആരംഭിച്ചു. പതിനൊന്നുമണിക്ക് പരീക്ഷ കഴിഞ്ഞപ്പോള്‍ ഋഷികേശ് ആരും കാണാതെ ബാക്ക്ഗ്രൗന്‍ഡിലേയ്ക്ക്‌ വിട്ടു. സീനിയേഴ്സിന്റെ പരീക്ഷ കഴിയാൻ പതിനൊന്നരയാകും. അവിടെ നിന്നും വിശാലമായി പരന്നുകിടക്കുന്ന കശുവണ്ടിത്തോപ്പിലേയ്ക്ക്‌ പതിയെ മുങ്ങി. അഞ്ചാറ് കശുവണ്ടിയെടുത്തു ക്ലാസ്സിലേക്ക് മടങ്ങി, കാരണം ആരെങ്കിലും കീശ വീര്‍ത്തിരിക്കുന്നതു കണ്ടാല്‍ മിഷൻ ഫെയിൽഡ് -  വില്ലനായ വിനീതിനെ മനസ്സില്‍ ശപിച്ചുകൊണ്ട്‌ സാധനം ക്ലാസ്സിൽ ഒളിപ്പിച്ചുവെച്ചിട്ട്‌ അടുത്ത റൗണ്ട്‌ - മിഷന്‍ ഇമ്പോസ്സിബ്‌ള്‍ രണ്ടിനായി പിന്നെയും മുങ്ങി.


സീന്‍ 2 :

ഉരുളക്കിഴങ്ങും പരിപ്പുമിട്ടു വാറ്റിയ സാമ്പാറും കൂട്ടി ഊണും കഴിച്ച് സ്റ്റാഫ്‌ റൂമിലേയ്ക്ക്‌ മന്ദം മന്ദം നടന്നു നീങ്ങുകയായിരുന്ന അജയ്‌ സാറ്‌ വടകര മീന്‍ മാര്‍കറ്റിനെ അനുസ്മരിപ്പിക്കും വിധം കലപില നിറഞ്ഞ ബഹളം കേൾക്കുകയും അതിൻറെ ഉറവിടം നാലാം ക്ലാസ്സില്‍ നിന്നാനെന്നറിയുകയും ചെയ്തപ്പോൾ നിന്ന നിൽപ്പിൽ കലിതുള്ളുകയും പാൻറ്സിൻറെ ബെൽറ്റോന്ന് ലൂസാക്കി ഞങ്ങടെ നാലാം ക്‌ളാസിനു നേരെ കൊടിമരത്തിനടുത്തേക്ക് ഓടിവരുന്ന വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞുതുള്ളി പാഞ്ഞുവന്നു. മൂപ്പർക്ക് ഞങ്ങടെ ക്ലാസിലെ ആൺപിള്ളേരെ  കണ്ണെടുത്തൽ കണ്ടുടാ എന്നുള്ളത് ഒരു വസ്തുതയായി നിലനിൽക്കുന്നതാണെങ്കിലും അത് മാഷിൻറെ കുഴപ്പമല്ലെന്നും മറിച്ച് മാഷന്മാരെ വെറുപ്പിക്കുന്ന കാര്യത്തിൽ ഞങ്ങളെപ്പോഴും ഒരുപിടി മുന്നിലായിരുന്നു എന്ന സത്യം ഞങ്ങളെ പോലെ തന്നെ വിദ്യാപ്രകാശ്‌ പബ്ലിക്ക്‌ സ്കൂള്‍ ഗ്രൗണ്ടിലെ ഓരോ പുൽക്കൊടിക്ക് പോലും സുപരിചിതമായിരുന്നു. ഉറഞ്ഞുതുള്ളിക്കൊണ്ട്   ക്ളാസിലേക്ക് തള്ളിക്കയറിയ അജയ് സാർ ചെല്ലപ്പനാശാരി സ്ഥിരം കക്ഷത്ത് വെച്ച് കൊണ്ട് നടക്കുന്ന കൊത്തുളി പോലെ വേണ്ടോടത്തും വേണ്ടാത്തോടത്തും പെരുമാറാൻ സ്റ്റോക്ക് ചെയ്തുവെച്ചിരുന്ന സ്ഥിരം  ക്ളീഷേ ഡയലോഗും തന്റെ ഘനഗംഭീര ശബ്ദവും സമാസമം കൂട്ടിച്ചേർത്ത് ആഞ്ഞലറി 

" സയലന്‍സ്‌. ഡൂ യൂ തിങ്ക്‌ ദിസ്‌ ഈസ്‌ മാര്‍കെറ്റ്‌? "

തീയറ്ററില്‍ ഹൊറര്‍ സീന്‍ കഴിഞ്ഞതു പോലുള്ള ശാന്തത. ശാന്ത സമുദ്രത്തിനു പോലും ഇത്രയും ശാന്തത കാണില്ല. പൂച്ച പോയിട്ട്‌ ഒരീച്ച പോലും അനങ്ങുന്നില്ല. അജയ്‌ സാറ് വന്ന്‌ കസേരയിലിരുന്നു. അജയ് സാറിന്റെ പ്രസൻസിൽ ഉടലെടുത്ത ആ ശാന്തത കാരണം ആരൊക്കെയോ പിറുപിറുക്കുന്നതൊഴിച്ചാല്‍, മറ്റോരു ശബ്ദവും കേള്‍കാനില്ലായിരുന്നു. ഒരു പൊടിക്ക് എനർജി കൂട്ടി അലറിയതിനാലാണോ അതോ  വേനല്‍കാലമായതിനാലാണോ എന്നറിയില്ല പുള്ളിക്കാരന്‌ പതിയെ ചെറിയ ദാഹം തോന്നിത്തുടങ്ങി. കാന്റീനില്‍ പോയി വെള്ളം കുടിയ്ക്കാമെന്നു വെച്ചല്‍ ഞങ്ങൾ കുരുത്തംകെട്ട പിള്ളേര്‍ ബഹളമുണ്ടാക്കും എന്ന്  നന്നായി അറിയാമായിരുന്ന അജയ്‌സാർ ചുറ്റുവട്ടത്തുള്ള ജലസ്രോതസ്സ് തപ്പുകയും അതിന്റെ പരിണാമഫലമായി രണ്ടാമത്തെ ബെഞ്ചില്‍ തൂക്കിയിട്ടിരിക്കുന്ന ആ വാട്ടര്‍ ബോട്ടില്‍ പുള്ളിയുടെ കണ്ണില്‍ പെടുകയും ചെയ്തത് - യെസ്, കാപ്പിയും ക്രീമും കളറുള്ള ആ വാട്ടര്‍ ബോട്ടില്‍. ആ വാട്ടർ ബോട്ടിലാണ് മൈ ഡിയർ സൂർത്തുക്കളേ, തത്സമയം അണ്ടിപെറുക്കാൻ കാട്ടിൽ പോയ കേശവനെ വേൾഡ് ഫെയ്മസാക്കിയ ആ വാട്ടർ ബോട്ടിൽ. സത്യത്തിൽ ആ  വാട്ടർ ബോട്ടിലാണ് സൂർത്തുക്കളേ ഈ കഥയിലെ രാജകുമാരൻ!

"ദീപൂ, ഗെറ്റ്‌ മീ ദാറ്റ്‌ വാട്ടര്‍ ബോട്ടില്‍".

ദീപു ആ വാട്ടര്‍ ബോട്ടിലെടുത്ത്‌ അജയ്‌ സാറിന്‌ കൊടുത്തു. ദാഹത്തിന്റെ അളവ് കുറച്ച് കൂടിയതിനാലാണോ എന്തോ വാട്ടര്‍ ബോട്ടില്‍ തുറന്ന്‌ മുന്നും പിന്നും നോക്കാതെ അജയ്‌ സാറ് തൻറെ വായിലേയ്ക്ക്‌ കമഴ്ത്തുകയും, വെള്ളത്തിന്‌ പകരം വായിലേക്ക് വേറെ എന്തോ വീഴുകയും, അതിന്റെ ഞെട്ടലിൽ ഞങ്ങളാരും അന്ന് വരേയും അതിനു ശേഷവും കേട്ടിട്ടില്ലാത്ത ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുകയും, സർവ്വാധികം ശക്തിയുമെടുത്ത് ആഞ്ഞൊരു തുപ്പ് തുപ്പുകയും ചെയ്തു. സംഭവം ലൈവായി കണ്ടുകൊണ്ടിരുന്ന മുപ്പത്തിരണ്ടും മുപ്പത്തിരണ്ടും അറുപത്തിനാല് കണ്ണുകളും കണ്ട കാഴ്ച്ച അജയ് സാറിന്റെ വായിൽ നിന്നും വെടിയുണ്ട കണക്ക് ചീറിപാഞ്ഞ് അനസിന്റെ മുഖത്ത് പതിച്ച രണ്ട് കശുവണ്ടികളായിരുന്നു. തൊട്ടടുത്തിരുന്ന കമറുദ്ദീനെ ചൊറിഞ്ഞുകൊണ്ടിരുന്ന അനസ് തന്റെ കർത്തവ്യനിർവഹണത്തിൽ ഭംഗം വരുത്തിയതാരാടാ എന്ന മട്ടിൽ ചുറ്റും നോക്കുകയും, കശുവണ്ടി വെടിയുടെ ഉത്ഭവം അജയ് സാറാണെന്ന് അറിയുകയും ചെയ്തപ്പോ അത് പെറുക്കി മെല്ലെ മേശപ്പുറത്ത് കൊണ്ട് വെച്ചു. ചോരക്കണ്ണുകൾ മുഖത്ത് ഫിറ്റ് ചെയ്ത ഒരു ഭീകര സത്വത്തെപ്പോലെ അജയ് സാറ്  വാട്ടര്‍ ബോട്ടിലില്‍ ബാക്കിയുണ്ടായിരുന്ന അഞ്ചാറ് കശുവണ്ടിയും എടുത്ത്‌ മേശപ്പുറത്ത്‌ വെച്ചു.

അജയ്‌  സാറ് വീണ്ടും തന്റെ ഘനഗംഭീര ശബ്ദം മിക്സ് ചെയ്ത് ആഞ്ഞലറി "ഹൂസ്‌ വാട്ടര്‍ ബോട്ടില്‍ ഈസ്‌ ദിസ്‌? "

ഋഷികേശിന്റെ വാട്ടര്‍ ബോട്ടിലാണെന്നറിയാമായിരുന്നിട്ടും, ആരും മിണ്ടിയില്ല. അജയ്‌ സാര്‍ ചോദ്യം ആവര്‍ത്തിച്ചു. കേട്ട പാതി കേള്‍കാത്ത പാതി ജിജു എഴുന്നേറ്റു നിന്നു.

ജിജു എന്നാല്‍ ജിജേഷ്‌ പി പി അഥവാ ... അല്ലെങ്കി വേണ്ട അഥവാ ഇപ്പൊ വെക്കുന്നില്ല ടിയാന്റെ കഥകൾ ഇഷ്ടംപോലുണ്ട്. അത് വഴിയേ പറയാം. ജിജു എഴുന്നേറ്റു നില്‍കാന്‍ രണ്ടു കാരണങ്ങളാണ്‌. 

1. അന്ന്‌ ക്ലാസില്‍ രണ്ടു ഗാങ്ങുകളാണുണ്ടായിരുന്നത്‌ - ജിജുവിന്റെ ഗാങ്ങും ദീപുവിന്റെ ഗാങ്ങും. ഒരേ സമയം രണ്ടു ഗാങ്ങിലും നിന്ന്‌ അങ്ങോട്ടും ഇങ്ങോട്ടും പാരവെയ്ക്ക്ക്കുന്ന ഋഷികേശിനിട്ടു തിരിച്ചോരു പാര വെയ്ക്കാൻ  ഒരു ചാൻസിനു വേണ്ടി കുറച്ചു കാലമായി ടിയാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു . 

2 കണക്കു പരീക്ഷയില്‍ മാര്‍ക്‌ കുറഞ്ഞു പോവുകയാണെങ്കില്‍ ഇതിന്റെ പേരില്‍ അടി രണ്ടെണ്ണം കുറയുമെല്ലോ എന്ന തോന്നലാണു രണ്ടാമത്തെ കാരണം.

"ദിസ്‌ ഈസ്‌ ഋഷികേശ്‌സ്‌ വാട്ടര്‍ ബോട്ടില്‍. ഹി ഈസ്‌ ടേകിംഗ്‌ സോ മെനി അണ്ടീസ്‌ ടു ഹോം ഡെയിലി" അണ്ണാൻ കുഞ്ഞും  തന്നായലായത് എന്ന്  പറഞ്ഞ പോലെ തന്നെക്കൊണ്ടാകുന്ന വിധം  ജിജു പറഞ്ഞൊപ്പിച്ചു.

"കോള്‍ ഋഷികേശ്‌ ", അജയ്‌ സാര്‍ ആജ്ഞാപിച്ചു.

പറഞ്ഞുതീര്‍ന്നില്ല ജിജൂന്റെ ഗാങ്ങിലിള്ള പ്രമുഖര്‍ ഋഷികേശിനെ തപ്പിയോടി. ജിജു കശുവണ്ടിത്തോപ്പിലേയ്കും, അസീര്‍ ഓഫീസിന്റെ ഭാഗത്തേയ്കും, ഘനശ്യാം ഗ്രൗണ്ടിലേയ്കും, വിപിന്‍ വേണു ക്യാന്റീനിലേയ്ക്കും പറന്നു. ക്ഷണ നേരം കൊണ്ട്‌ ഋഷികേശിനെ അജയ്‌ സാറിനു മുമ്പില്‍ ഹാജരാക്കി.

ഒരു നിമിഷത്തെ നിശബ്ദത

" പ്പ്‌ഠേ "

വിഷുവിന്‌ പൊട്ടേണ്ടത്‌ നേരത്തേ പൊട്ടി. അതും കേശവന്റെ കവിളത്ത്!

-കടത്തനാടൻ
May 20, 2007

Friday, May 18, 2007

സിനിമാനടന്‍

ചിത്രദുര്‍ഗ! ലോകത്തിലെ എതു പട്ടണത്തെയും വെല്ലുന്ന അംബരചുംബികള്‍ തിങ്ങി നിറഞ്ഞ കര്‍ണാടകയിലെ ഒരു ചെറിയ മെട്രൊ പൊലിറ്റന്‍ സിറ്റി. കാളവണ്ടികൾക്ക് വേണ്ടി പ്രത്യേകം രൂപകല്ണന ചെയ്ത  ടാറിടാത്ത റോഡുകളുള്ള  ഒരു നൽകവലയും അതിനുചുറ്റും  നാലോലമേഞ്ഞ പീടികമുറികളും    അങ്ങിങ്ങായി ചിതറിക്കിടക്കുന്ന അഞ്ചാറ് സിമൻറ് കെട്ടിടങ്ങളുമടങ്ങുന്നതാണ്  ചിത്രദുര്‍ഗ ഡൌണ്‍ടൗണ്‍.  ചിത്രദുര്‍ഗയിലെ പെട്രൊണാസ്‌ ടവര്‍റാണ്‌ എസ്‌ജെഎംഐറ്റി  ( ശ്രീ ശ്രീ ശ്രീ ജഗദ്ഗുരു മല്ലികാര്‍ജുന മുരുകരാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജി ) എന്ന മൂന്നു നിലക്കെട്ടിടം - തന്നേക്കാള്‍ വലിയവന്‍ ആരുണ്ടെടാ എന്ന അഹങ്കാരത്തൊടെ ആകാശം നോക്കി നില്‍കുന്ന ഈ കോളേജിലും വലിയൊരു കെട്ടിടം ചിത്രദുര്‍ഗക്കാര്‍ അന്നുവരെ കണ്ടിട്ടില്ലത്രെ!

എന്റെ ബാല്യകാല സുഹ്രുത്ത്‌ വിപിനും അവന്റെ സുഹ്രുത്ത്‌ റിനീഷും തങ്ങളുടെ കലാലയ ജീവിതം തള്ളിനീക്കിയത്    ഈ കോളേജിലും പരിസരത്തുമൊക്കെയാണ്. ബാല്യകാല സുഹ്രുത്തെന്നു പറയുമ്പോൾ  രണ്ടാം ക്ലാസു മുതല്‍ പ്ലസ്‌ റ്റു വരെ ഒരു സ്കൂളില്‍ ഒരേ ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍.

വിപിനെന്നു പറഞ്ഞാല്‍ മാത്രം പോര - വിപിന്‍ വേണു! - ഓർക്കാട്ടേരി പുന്നോർത്ത് വീട്ടിൽ വേണ്വേട്ടന്റെ പൊന്നിന്റെ മനസുള്ള പുത്രൻ വിപിന്‍ വേണു   അഥവാ തല്ലുകൊള്ളിത്തരത്തിനു സ്വര്‍ണ മെഡലുകള്‍ വാങ്ങിയ വിപിൻ വേണു അതുമല്ലെങ്കിൽ  ഞങ്ങൾ വിദ്യാപ്രകാശ്‌ പബ്ലിക്ക്‌ സ്കൂള്‍ രണ്ടായിരാമാണ്ട് ബാച്ച് വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായ നമ്മുടെ സ്വന്തം വിപിൻ വേണു. കോടീശ്വരനായ വേണുവേട്ടന്റെ രണ്ടു പുത്രന്മാരിൽ മൂത്തവനാണെന്നിരുന്നാലും  ടിയാന്റെ ചിത്രദുര്‍ഗ ജീവിതം പട്ടിണിയും പരിവട്ടവും നിറഞ്ഞതായിരുന്നു.

വിപിനും റിനീഷും പഠിക്കുന്നതു ഓട്ടോമൊബെയില്‍ എഞ്ജിനിയറിങ്ങിനായിരുന്നു. പഠന കാര്യങ്ങളില്‍ ഇത്രയും ശുഷ്കാന്തി പുലര്‍ത്തുന്ന രണ്ടു വിദ്യാർത്ഥികളെ തന്റെ നാല്പത്തിയഞ്ച് വർഷത്തെ അധ്യാപന  ജീവിതത്തില്‍ താന്‍ ഇതുവരെ  കണ്ടിട്ടില്ലെന്നാണ് കോളേജ് പ്രിൻസിപ്പൽ സുഭാഷ് ചന്ദ്ര വെങ്കിടാചലപതി വേണുവേട്ടനോട് ഒരു പി-ടി-എ മീറ്റിംഗിന് കണ്ടപ്പോ പറഞ്ഞത്. അങ്ങനെയെങ്കിലും നന്നായിക്കോട്ടേ എന്ന് ആ പാവം പ്രിസിപ്പൽ കരുതിക്കാണും.

വര്‍ഷത്തില്‍ 365 ദിവസമുള്ളതില്‍ 65 ദിവസം മാത്രം വിപിനിനും റിനീഷിനും അറ്റന്റന്‍സ്‌ ഉണ്ടായിരുന്ന കാലം. അതില്‍ തന്നെ സമരവും, റാഗ്ഗിംഗും, ആര്‍ട്സ്‌ ഡേയും സ്പോര്‍റ്റ്സ്‌ ഡേയും കഴിച്ച് ബാക്കി അഞ്ച് ദിവസം   ക്ലാസ്സിലിരുന്നാലായി. എന്തിരുന്നാലും കഷ്ടപ്പാടും ബുദ്ധിമുട്ടുമൊക്കെ സഹിച്ച് കാണം വിറ്റും ഓണം ഉണ്ണണം എന്ന ചിന്തയുമായി എല്ലാ ദിവസവും ഓണമാക്കി അവര്‍ തട്ടിയും മുട്ടിയും ജീവിച്ചു പോന്നു.

അങ്ങനെ കഴിഞ്ഞ ഓണക്കാലത്ത്‌ ഒരു പണിയുമില്ലാത്ത ഒരു ശനിയാഴ്ച സന്ധ്യയ്ക്ക്‌ പഹയന്മാര്‍ ഈവിനിംഗ് വാക്ക് എന്ന വ്യാജേന പക്ഷി നിരീക്ഷണത്തിനായി നേരെ ചിത്രദുര്‍ഗ ബസ്‌ സ്റ്റാന്‍ഡിലേയ്ക്ക്‌ വച്ചു പിടിചു. വെറും ഒരു ബസ്‌ സ്റ്റാന്‍ഡെന്നു ഒറ്റവാക്കിൽ ഒതുക്കാൻ പറ്റിയതല്ല നമ്മുടെ ചിത്രദുർഗ്ഗ ബസ് സ്റ്റാൻഡ്.  കാക്കക്കാഷ്ടം പെയിന്റാക്കിയ നാല് തെങ്ങിൻതൂണുകൾ, ചിലന്തിവല കണക്ക്  ദ്രവിച്ച ഓലമേഞ്ഞ   മച്ച്, കൊല്ലത്തിലൊരിക്കൽ മാത്രം  കുളിക്കുകയും പല്ലുതേക്കുകയും ചെയ്യുന്ന  കുമാരദൊഡ്ഡണ്ണയുടെ ചായക്കട, മൻമോഹൻ സിങ്ങ് വായതുറക്കുംപോലെ വല്ലപ്പോഴും വന്നുപോകുന്ന  തകരപ്പാട്ട ബസ്സുകൾ, ബ്രിട്ടീഷുകാരുടെ കാലംതൊട്ട്   ആയിരക്കണക്കിനു ആസനങ്ങൾക്ക് ആശ്വാസം പകർന്നുകൊണ്ടിരിക്കുന്ന ഒരു പഴഞ്ചൻ ബെഞ്ച്‌ , പിന്നെ പേരിനൊരു പൂക്കടയും പല്ലുകൊഴിഞ്ഞൊരു  പൂക്കാരിച്ചേച്ചിയും അല്പംമാറി  എന്തിനോ വേണ്ടി  തിളയ്ക്കുന്ന സാമ്പാറ് പോലെ മാനംനോക്കി നില്ക്കുന്ന കത്താത്തൊരു തെരുവുവിളക്കും. കേവലം ഒരു ബസ് സ്റ്റാന്റിനു  അഭിമാനിക്കാൻ ഇതില്പരം മറ്റെന്തു വേണം?  

വിപിനും റിനീഷും സമയം കൊല്ലാൻ സ്റ്റാന്‍ഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും കുറേ കറങ്ങിത്തിരിഞ്ഞു . ഒന്നിരിക്കണമെന്നു തോന്നിയപ്പോൾ രണ്ടു പേരും  ബെഞ്ചിനടുത്തേക്ക് നീങ്ങി. പക്ഷേ ബെഞ്ച്‌ വാസ് നോട്ട് ഫ്രീ.  ബെഞ്ചിനു മുകളിൽ കഞ്ചാവുപുകപടലങ്ങൾ കൊണ്ടു മൂടി കാഷായവസ്ത്രധാരിയായ ഒരു താടിക്കാരൻ കാലിന്മേൽ കാലുംകയറ്റി ഏതോരു മലയാളം മാസികകയും കൈയ്യിൽ ചുരുട്ടിപ്പിടിച്ച്  ചിന്താവിഷ്ടനായിരിക്കുന്നു.

"മലയാളിയാണെന്നു തോന്നുന്നു. ഒന്നു പരിചയപ്പെട്ടാലോ?" -വിപിന്‍

അല്‍പം ചമ്മലും സഭാ കമ്പവുമുള്ള റിനീഷ്‌, "വേണ്ട പുള്ളിയ്ക്ക്‌ വല്ലതും തോന്നിയാലോ? "

കാട്ടുകോഴിയ്ക്കെന്തു സങ്ക്രാന്തി എന്നു ചോദിച്ചതുപോലെ വിപിന്നെന്തു ചമ്മല്‌ ? ഒരു ചെറിയ പുഞ്ചിരി മുഖത്തു ഫിറ്റ്‌ ചെയ്ത്‌ കാല്‌ രണ്ടും നിലത്തുറപ്പിച്ച്‌ വിയറ്റ്നാം കോളനിയില്‍ കനകയോട്‌ ഇന്നസെന്റ്‌ ചോദിച്ചതു പോലെ ഒരൊറ്റ ചോദ്യം

" എന്താ പേര്‌ ? "

" സുനില്‍ "

"ഇവിടെ എന്തുചെയ്യുന്നു? ബിസിനെസ്സാ?"

"അല്ല കുറച്ചു സ്ഥലം കാണാന്‍ വന്നതാ "

"ഓഹോ, ബ്രോക്കറാണല്ലേ "

" അല്ല ആർട്ടിസ്റ്റാ.....  സിനിമാ ഫീൽടിലാണ്  ...."

മോന്തയിൽ ചോദ്യചിഹ്നവും ആശ്ചര്യവും ഒരുമിച്ചു ഫിറ്റ്‌ ചെയ്ത് മന്തനായി തന്നെ നോക്കി നിന്ന വിപിനിനോട്  സുനിൽ കണ്ടിന്യൂട് ...... "സഹ സംവിധായകനാ.... പ്രിയപ്പെട്ട കുക്കു, ഗാന്ധാരി, ചന്ത - ഇതൊക്കെ ഞാന്‍ വർക്ക്  ചെയ്ത സിനിമകളാ"

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. മടക്കിക്കുത്തിയ മുണ്ട്‌ അഴിചിട്ട്‌ വിപിന്‍ താടിക്കാരന്റെ കാലില്‍ വീണ്‌ സാഷ്ടാംഗം പ്രണമിച്ചു!

"സാ.........ര്‍ ഞാനദ്യമായിട്ടാണു ഒരു സംവിധായകനെ നേരിട്ടു കാണുന്നത്‌.സാറിന്റെ സിനിമകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്‌. എല്ലാം വളരെ നല്ല കിടിലൻ  സിനിമകള്‍."

പിന്നെ കുറേ നേരം സിനിമകളെ കുറിച്‌ ചര്‍ച്ചയായിരുന്നു. താടിക്കാരന്‍ ബഞ്ചിലും പഹയന്മാര്‍ തറയിലും.

" സാര്‍, അടുത്ത സിനിമയേതാ "

"കലാഭവന്‍ മണിയെ വച്ച്‌ ഒരു പ്രൊജക്റ്റ്‌ ചെയ്യുന്നുണ്ട്‌. ബാംഗ്ലൂരില്‍ വെച്ചാ ഷൂട്ടിങ്‌. പാട്ട്‌ സീനുകള്‍ ഇവിടെയാ ഷെഡ്യൂല്‍ ചെയ്തിരിക്കുന്നത്‌ ".

ചര്‍ച്ച ഏകദേശം ഒരു മണിക്കൂറോളം വരെ നീണ്ടു. എവിടെനിന്നോ ഒരു പച്ച മാരുതി കാര്‍ സ്റ്റാന്റിനടുത്തുള്ള ബേക്കറിയ്ക്കു മുന്നില്‍ വന്നു നിന്നു. താടിക്കരന്‍ മെല്ലെ എഴുന്നേറ്റു.

" എന്നാല്‍ ഞാന്‍ പോട്ടേ? "

"സാര്‍ ഒരു മിനിട്ട്‌. ഓരു കാര്യം ചോദിച്ചോട്ടേ "

" ഉം "

"സാര്‍, ഒരു ചാന്‍സ്‌ "

"ഏയ്‌ അതൊന്നും തരാന്‍ പറ്റില്ല. ആർട്ടിസ്റ്റുകളെയൊക്കെ കാസ്റ്റു ചെയ്തു കഴിഞ്ഞു"

"സാര്‍... ഞാൻ നല്ലോണം അഭിനയിക്കും സാർ..... സ്കൂളിൽ എനിക്കായിരുന്നു സാർ  എല്ലാ കൊല്ലവും മോണോ ആക്ടിൽ ഫസ്റ്റ്....... ഒരു വേദനിക്കുന്ന കലാകാരനെ പിന്നേയും വേദനിപ്പിക്കന്‍ പാടില്ല സാര്‍ ഒരു ചാന്‍സ്‌ " വിപിണ്‍ ബെഞ്ചിലിരുന്നു കെഞ്ചി ....

"ശരി. നോക്കട്ടെ" താടിക്കരന്‍ വിപിന്‌ തന്റെ ഫോണ്‍ നമ്പര്‍ കൊടുത്തു. " നവമ്പറില്‍ ഒന്ന്‌ വിളിയ്ക്ക്‌. ഞാന്‍ ബാംഗ്ലൂരില്‍ കാണും. എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നു നോക്കട്ടെ ".

" മതി സാര്‍ മതി. താന്‍ പാതി ദൈവം പാതി എന്നാണല്ലൊ സാറിനെ ഞാന്‍ ദൈവത്തിന്റെ സ്ഥാനത്താണു കാണുന്നത്‌ "

താടിക്കരന്‍ പോയതും വിപിന്‍ ലുങ്കി മടക്കിക്കുത്തി. എൽദോനെ സിനിമേലെടുത്ത പോലെ തന്നേയും സിനിമേലെടുത്തു എന്ന് വിപിൻ ഉറപ്പിച്ചു.  

" റിനീഷേ, നമ്മല്‍ ഇനി മുതല്‍ സിനിമാ നടന്മാരാടാ. "

"പോടാ, അയാള്‍ നമ്മളെ അഭിനയിപ്പിക്കുകയൊന്നുമില്ല. "

"ഏയ്‌ എനിക്ക്‌ വിശ്വാസമുണ്ട്‌. നീ ഒരു സംഭവറിയ്യോ. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ രണ്ട്‌ പ്രാവശ്യം മോണോ ആക്ടില്‍ സെകന്‍ഡ്‌ കിട്ടീണ്ട്‌. മൂന്നിലും നാലിലും. ഞാനന്നേ വിചാരിച്ചതാ ഭാവീല്‍ സിനിമാനടനാവൂന്ന്‌. പ്പം ന്തായീ "

റൂമിലേയ്ക്ക്‌ നടക്കുമ്പോൾ  സ്വല്‍പം വിശപ്പ്‌ തോന്നിയതിനാല്‍ ‍പോണ വഴിയ്ക്ക്‌ ലൈറ്റായിട്ടു ഒരു പത്ത്‌ പൊറോട്ടയും നാല്‌ ബീഫ്‌ ചില്ലിയും വീതം തട്ടി. റൂമിലെത്തിയതും നേരെ ടെറസിലേയ്ക്ക്‌ വച്ചു പിടിച്ചു. സംഭവം അപ്പോഴേക്കും ഹോസ്റ്റലിൽ മുഴുവൻ പാട്ടായിക്കഴിഞ്ഞിരുന്നു.  

സമയം ഒരു എട്ടരയായിക്കാണും. നല്ല തണുപ്പുള്ള കാറ്റ്‌. വിപിന്‍ മെല്ലെ സിനിമാ മോഹങ്ങള്‍ അയവിറക്കിക്കൊണ്ടിരുന്നു. ഇടയ്ക്ക്‌ 'ഒരു വടക്കന്‍ വീരഗാഥ' യിലെ ഒന്നുരണ്ട്  സീനുകൾ  സഹമുറിയൻമാർക്ക്   അഭിനയിച്ചു കാണിക്കുകയും ചെയ്തു.

നേരത്തേ കിടന്നെങ്കിലും വിപിനിന് രാത്രി തീരെ ഉറക്കം വന്നില്ല. കണ്ട ഹിറ്റ്‌ സിനിമകളിലൊക്കെ താനഭിനയിച്ചാല്‍ എങ്ങനെയിരിക്കുമെന്നു ചിന്തിച്ചുകൊണ്ടു കിടന്നു. എപ്പോഴാണെന്നറിയാതെ  ഉറക്കത്തിലേക്ക് വീണ വിപിൻ കൃത്യം അഞ്ച്  മണിയായപ്പോള്‍ ഞെട്ടിയെഴുന്നേറ്റ് റിനീഷിനെ കുത്തിയെഴുന്നേല്‍പിച്ചു.

"സിനിമയിലഭിനയിക്കുമ്പൊള്‍ നല്ല ഫിറ്റ്‌ ബോഡി വേണം. നമുക്ക് എല്ലാസോം രാവിലെ ഓടാൻ പോയാലോ "

അന്നുമുതല്‍ രാവിലെ ഓടാമെന്നും  അടുത്താഴ്ച്ച മുതല്‍ ജിമ്മില്‍ ചേരാമെന്നും മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിങ്ങിലെത്തി. റിനീഷ്‌ ഒന്നും പറയാതെ എഴുന്നേറ്റ്‌ മുഖം കഴുകി വന്നു. ട്രൗസറും ഷൂസുമൊന്നുമില്ല. ലുങ്കിയും ചെരുപ്പുമിട്ടോടി. അഞ്ചാറുവട്ടം ലുങ്കിയഴിഞ്ഞു. വിപിനാണെങ്കില്‍ ചെരുപ്പിന്റെ വള്ളിയൂരിപ്പോയവകയില്‍ മൂന്നാലുവട്ടം നില്‍കേണ്ടി വന്നു.

ഓട്ടമൊക്കെ കഴിഞ്ഞു തലശ്ശേരിക്കാരൻ  ഗോവിന്ദേട്ടന്റെ ബേക്കറിയില്‍ നിന്നും ഓരോ ബദാം മില്‍ക്ക്‌` കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ 'യാ ആലീ... തൊ രെഹമാലീ.... യാ  ആലീ' കാതില്‍ മുഴങ്ങിയത്‌. ലുങ്കിയുടെ അറ്റത്തു കെട്ടിയിട്ട സെൽഫോണെടുത്തു  നോക്കിയപ്പോള്‍ ക്ലാസിലെ ഷഫീക്ക് . പഹയനെന്താ ഈ നേരത്ത്‌ എന്നമാന്തിച്ചു ഫോണെടുത്തു......

"ഏടാ ഷഫീക്കേ, ഞാന്‍ സിനിമയിലഭിനയിക്കാന്‍ പോവ്വ്വാടാ".

"അതു പറ്യാന്‍ തന്ന്യാ നിന്നെ  ബിളിച്ചത്‌. ഇഞ്ഞി ഇന്നലെ ഒരു സംബിദായകനെ കണ്ടിക്കില്ലേ. ഓറ്‌ ഇപ്പം ഞാളെ റൂമിലാ. "

വിപിനിന് പെട്ടെന്നൊന്നും ഓടീല.

"ഞാള്‌ രാത്രി മുയ്മന്‍ അന്നെ പറ്റി പറഞ്ഞ്‌ ചിരിക്വായിനു. കയിഞ്ഞ മാസം ഞാന്‍ ഓറെ പരിചയപ്പെടുംബൊ ഓറ്‌ ബക്കീലാറ്‌ന്ന്. ഞമ്മളെ അസ്‌നാസ്‌ ഓറെ കാണുംബൊ ഓറ്‌ക്ക്‌ കൊഞ്ചിന്റെ എക്സ്പോര്‍ട്ടാ. ഓറ്‌ക്ക്‌ ഇങ്ങനെ  കാണുന്നോര്യെല്ലം ബെറുതേ പറ്റിക്കലാ  പണി. ജസ്റ്റ് ഫോർ ഹൊറർ . ഓറെ ശരിക്കുംള്ള പേര്‌ കരീംന്നാ. കൊപ്രക്കച്ചോടക്കാരനാ. ഇന്നെ ശരിക്കും പറ്റിച്ചു, ല്ലേ? "

പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇതു കേട്ടു നിന്ന വിപിന്‍ ഗോവിന്ദേട്ടന്റെ ബേക്കറിയിലെ കോള്‍ഡ്‌ ബദാം മില്‍ക്‌ പോലെയായി. കിട്ടിയ പണി ചെറുതല്ലെന്നു മനസ്സിലാക്കിയ ഇരുവരും ആളൊഴിഞ്ഞ ഉത്സവപ്പറമ്പിലെ കാറ്റൊഴിഞ്ഞ ബലൂണുകളെപോലെ  മാനം നോക്കിനിന്നു!

വാൽ : വർഷം പലതു കഴിഞ്ഞിട്ടും  ഇന്നും വിപിൻ സിനിമാമോഹങ്ങൾ പാടേ ഉപേക്ഷിച്ചിട്ടില്ല!