Wednesday, December 23, 2020

സൂപ്പി

അങ്ങനെ ഒരു വേനലവധി കഴിഞ്ഞ് പതിവ് പോലെ ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറന്നു. പുത്തൻ ബാഗും കുടയും യൂണിഫോമും ഷൂസുമൊക്കെയായി ഞങ്ങൾ ആവേശത്തോടെ വീണ്ടും ആ സ്കൂൾ ഗ്രൗണ്ടിൽ കാലുകുത്തി. അച്ഛൻ ഗൾഫിൽ നിന്നും പീപ്പിയുള്ള കുട കൊടുത്തയച്ചതിനാൽ വിപിൻ വേണു കുറച്ച് എക്സ്ട്രാ ആവേശം കയ്യിൽ കരുതിയിരുന്നു, ഹവ്വെവർ അതിനേക്കാൾ ആവേശഭരിതനായിട്ടായിരുന്നു ജിജേഷ് പി പി വന്നെത്തിയത്. കാരണം വേനലവധി പുള്ളി ചിലവഴിച്ചത് സ്വന്തം ബ്രദേഴ്സിനൊപ്പം അങ്ങ് ദുഫായിലായിരുന്നു. ബട്ട് ദുഫായ് കഥകൾ ഖാണ്ഡം ഖാണ്ഡമായി ചുരുളഴിക്കാൻ മുട്ടിനിന്നിരുന്ന ജിജേഷിന് ഒരവസരത്തിനായി ലഞ്ചവർ വരെ കാത്തുനിൽക്കേണ്ടിവരികയും ആ യജ്ഞത്തിൽ അവൻ്റെ മുന്നിൽ വളരെ യാദൃശ്ചികമായി പെട്ടുപോയ ഇരകളാവുകയുമായിരുന്നു ആന്ന് വിപിൻ വേണുവും ഞാനും.

പുതിയ ചട്ടമ്പികളെ പരിചയപ്പെടലും പഴയ ചട്ടമ്പികളോടൊപ്പം പരിചയം പുതുക്കലുമായി കേശവൻ വളരെ ബിസിയായിരുന്നു.  കമറുദ്ദീനും ദീപുവും അഭിജിത്തും അനസും സംതിങ് ഗൂഡാലോചനയിൽ മുഴുകിയിരിക്കുകയായിരുന്നു. ഇങ്ങൊരു മൂലയിൽ ഒന്നനങ്ങാൻ പോലും പറ്റാതെ ജോൺ ഹോനായിയുടെ പിടിയിലകപ്പെട്ട മഹാദേവനേയും അപ്പുക്കുട്ടനേയും പോലെ വിപിനും ഞാനും ജിജേഷിന്റെ കഥകളാൽ ബന്ധനസ്ഥനായിരിക്കേണ്ടി വന്നു എന്നതാണ് പരമമായ സത്യം..

കഥകൾ പലത് കഴിഞ്ഞു. ബെല്ലടിച്ചു. സുധർമ്മട്ടീച്ചർ വന്നു, ഹിന്ദി ക്ലാസ് കഴിഞ്ഞു. വീണ്ടും ബെല്ലടിച്ചു. ബോസ് സാറ്  വന്നു, മോറൽ സയൻസ് ക്‌ളാസ് കഴിഞ്ഞു. വീണ്ടും ബെല്ലടിച്ചു. അതിനിടയിൽ ജിജുവിന്റെ ഒരു മൂന്നാല് ഗൾഫ് കഥകളും കൂടി കഴിഞ്ഞു. വിനോദ് സാറ് വന്നു, കണക്ക് ക്‌ളാസ് നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു ഗ്യാപ്പ് കിട്ടിയപ്പോ ജിജു വിപിനിനോട് 

"എടാ വിപിനേ, ഇഞ്ഞി എപ്പെങ്കിലും സൂപ്പി കഴിച്ചിക്കോ?"

"സൂപ്പിയോ? അതെന്ത്ന്നാ സാധനം?"

"എടാ, അതൊരു കുടിക്കുന്ന സാധനാ. രസം പോലത്തെ ഒരു സാധനാ. പക്ഷേ ഗ്ലാസിൽ കുടിക്കാൻ പറ്റൂല. സ്പൂണോണ്ട് കോരി കുടിക്കണം. ഭയങ്കര ടേസ്റ്റാ. ഗൾഫില് ഈ ചൈനീസ് ഹോട്ടലിലൊക്കെ കിട്ടും. മ്മള് വെയ്റ്ററോട് സൂപ്പി വേണംന്ന് പറഞ്ഞാ ഓര് ചോയിക്കും ചിക്കൻ വേണോ, മട്ടൻ വേണോ, വെജ്ജ് വേണോന്ന്. ഞാൻ ചിക്കാനാ പറഞ്ഞെ. അപ്പൊ മ്മക്ക് ഓരൊരു പിഞ്ഞാണത്തില് സൂപ്പി കൊണ്ടോന്നു തരും. അത് സ്പൂണോണ്ട് കോരി കുടിച്ച് കയ്യുംബ്ലേക്കും വയറ് നെറയും. സൂപ്പിയിണ്ടെ പിന്നെ പൊറോട്ടയും ചിക്കനോന്നും വേണ്ട മോനേ."

പിന്നങ്ങോട്ട് സൂപ്പിയുടെ ടേസ്‌റ്റും ഗുണഗണങ്ങളും കഥകളുമൊക്കെയായിരുന്നു. മൊത്തം ഒരു സൂപ്പിമയം. ജിജുവിന്റെ ബിൽഡപ്പിൽ സൂപ്പിയോട് ആകൃഷ്ടനായ വിപിൻ ഇത് നമ്മുടെ വടകരയിൽ എവിടെ കിട്ടുമെന്നായി.

"ഞാൻ സൂപ്പി കഴിച്ച സ്ഥലം ഒരു ചെറിയ ഹോട്ടലാ. ആടെ ഐസ്ക്രീമൊക്കെ കിട്ടും. ചിലപ്പോ ഐസ്ക്രീം പാർലറിലുണ്ടാവും. വല്ല്യ ഹോട്ടലിലൊക്കെ കിട്ടാൻ സാധ്യത കൊറവാ. ബ്ലൂ ഡയമണ്ടിലൊന്നും കിട്ടുംന്ന് തോന്നുന്നില്ല."

പക്ഷേ നിങ്ങളാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. വിപിനിൻറെ സൈഡിൽ ഇക്കഥകളൊക്കെ കേട്ട് സൂപ്പിയോട് ആരാധന മൂത്ത് വായിൽ ഒരു കപ്പലോടിക്കാനുള്ള വെള്ളവുമായി എങ്ങനെയെങ്കിലും സൂപ്പിയൊന്നു ട്രൈ ചെയ്യണം എന്ന് ശപഥം ചെയ്ത് ഒരു വികാരജീവിയിരിക്കുന്നുണ്ടായിരുന്നു. അത് മറ്റാരുമല്ല സൂർത്തുക്കളെ ഈ പാവം ഞ്യാനായിരുന്നു … ഞ്യാൻ. 

ആൻഡ് ദാറ്റ് ഈസ് ഹൌ ഇറ്റ് സ്റ്റാർട്ടഡ്  - ഓപ്പറേഷൻ സൂപ്പി 

ഓപ്പറേഷൻ സൂപ്പിയെന്ന എൻ്റെ ആ യജ്‌ഞം പൂവണിയാൻ പല ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു. പക്ഷേ റൈറ്റ് തിങ്ങ്സ് ഹാപ്പൻ ഓൺ ദി റൈറ്റ് ഡേ അറ്റ് ദി റൈറ്റ് ടൈം എന്നാണല്ലോ ഭഗവാൻ കൃഷ്ണൻ പണ്ട് അർജ്ജുനനോട് ഗീതോപദേശത്തോലോ സാരോപദേശത്തിലോ മറ്റോ…. ങ്ഹാ വാട്ടെവർ, ഏതോരുപദേശത്തിൽ പറഞ്ഞത്. ഒരത്യാവിശ്യ ഘട്ടത്തിൽ എനിക്ക് എന്റെ ഇളയമ്മയോടൊപ്പം വടകര ടൗൺ വരെ പോകേണ്ടി വന്നു. ഐസ്ക്രീം എന്ന എൻ്റെ ആവശ്യം എളേമ്മയ്ക്ക് ഒരാനാവിശ്യമായി തോന്നാത്തത് കൊണ്ട്  ഓപ്പറേഷൻ സൂപ്പി  അന്ന്  പ്രാവർത്തികമാക്കാൻ ഞാൻ തീരുമാനിച്ചു.

ടൗണിൽ നിന്നും തിരിക്കുന്നതിന് മുന്നോടിയായി ഞങ്ങൾ വടകര നാഷണൽ ഹോട്ടലിന് പുറകുവശത്ത് അന്ന് സ്ഥിതി ചെയ്തിരുന്ന എയ്ഞ്ചൽ അക്വേറിയം ആൻഡ്  ഐസ്ക്രീം പാർലറിൽ കയറി. പക്ഷേ സൂപ്പി ഓഡർ ചെയ്യാൻ എനിക്കൊരു മടി, ഒരു ചെറിയ ഭയം, ഐ മീൻ ഈ സഭാ കമ്പം പോലൊരു സാധനം എന്നെ അതിൽ നിന്നും വീണ്ടും വീണ്ടും  പിന്തിരിപ്പിച്ചുകൊണ്ടേയിരുന്നു. 

ഹവ്വെവർ ബില്ല് കൊടുക്കാൻ നേരം ഞാൻ സകല ധൈര്യവും സംഭരിച്ച് കാഷിലിരുന്ന സുമുഖനായ ചേട്ടനോട് ചോദിച്ചു

"സൂപ്പിയുണ്ടോ ചേട്ടാ"

ഒരു ചെറു പുഞ്ചിരിയും ആശ്ചര്യവും മുഖത്ത് ഫിറ്റ്  ചെയ്ത്  പുള്ളി എന്നോട് "ഉണ്ടല്ലോ… "  എന്നിട്ട് അകത്തേക്ക് നോക്കി "സൂപ്പീ, എടാ സൂപ്പീ …." ഒരു രണ്ട് സെക്കൻഡ് കഴിഞ്ഞ് വീണ്ടും എന്നെ നോക്കിയിട്ട് "ഇപ്പൊ ഇവിടെ ഇണ്ടായിരുന്നു. സിഗരറ്റ് വലിക്കാൻ പുറത്ത് പോയതായിരിക്കും. സൂപ്പിയെ അറിയ്യോ?"

വീണ്ടും സകലതും ചോർന്ന് പോയ ഞാൻ "അതല്ല ചേട്ടാ, ഈ കുടിക്കുന്ന സൂപ്പി കിട്ട്വോ ഇവിടെ?"

"സൂപ്പാണോ ഉദ്ദേശിച്ചത്? അതിവിടെയില്ല. ചിലപ്പോ ബ്ലൂ ഡയമണ്ടിൽ കിട്ടുമായിരിക്കും" 

അങ്ങനെ ജീവിതത്തിലാദ്യമായി പരിചയമില്ലാത്ത ഒരാളുടെ മുന്നിൽ നാണംകെട്ടു. പരിചയമുള്ളവരുടെ മുൻപിൽ പലതവണ നാണംകെട്ടിട്ടുണ്ടെങ്കിലും ഇതൊരു വല്ലാത്ത വൃത്തികെട്ട ഫീലിങ്ങായിപ്പോയി. ബൈ ദ ബൈ അധികം നാണം കെടാൻ എന്നെ വിട്ടുനൽകാതെ എളേമ്മ എന്നെ ലോകനാർക്കാവിലേക്ക് വലിച്ചിഴച്ച് കൊണ്ടോയി.

മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം തിരക്കേറിയ ജീവിതത്തിനിടയിൽ സൂപ്പ് കുടിക്കാൻ അവസരം കിട്ടുമ്പോഴൊക്കെ മനസ്സിലേക്കോടിയെത്തുന്ന നൊസ്റ്റാൾജിക്ക് എലെമെന്റ്സാണ് ജിജേഷും വിപിനും നാലാം ക്‌ളാസും ഓപ്പറേഷൻ സൂപ്പിയും. പലകുറി പല സുഹൃത്തുക്കളോട് ഈക്കഥ ഓൾറെഡി പറഞ്ഞു കഴിഞ്ഞിരിക്കുന്നു. എനിവേയ്സ്, ഓപ്പറേഷൻ സൂപ്പിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഈ സന്ദർഭത്തിൽ എൻ്റെ നന്ദി രേഖപ്പെടുത്തുന്നു.          

 

Friday, July 24, 2020

മലവേടൻ

"എന്നും നന്മകൾ" എന്ന സത്യൻ അന്തിക്കാട് സിനിമയിലെ ഇന്നസെന്റ് അവതരിപ്പിച്ച തോറ്റ എംഎൽഎ എന്ന കഥാപാത്രത്തെപ്പോലെ ഒരു തോറ്റ പഞ്ചായത്ത് മെമ്പറായിരുന്നു എന്റെ അമ്മ, അതും വെറും നാല് വോട്ടിന് തോറ്റ പഞ്ചായത്ത് മെമ്പർ.

ബാലറ്റെണ്ണിയന്ന്  വൈകുന്നേരം തന്നെ വടകരയുടെ വലതുപക്ഷ വീരനായകൻ ചിങ്ങാറമ്പത്ത് രാധാകൃഷ്ണേട്ടനും ബോയ്സും സംഘടിപ്പിച്ച ജാഥ വിത്ത് കിട്ടിയ വോട്ടിന് സിന്ദാബാദ് വിളി ഒരു വൻ വിജയമാക്കാൻ തോറ്റ ഗ്രാമ  പഞ്ചായത്ത് മെമ്പറിന്റെ മകനായ ഞാനും തോറ്റ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ പൊന്നറത്ത് ബാലകൃഷ്ണൻ മാഷിന്റെ മകനായ ലാലുവും മനസ്സില്ലാമനസ്സോടെ  അതിൻ്റെ ഭാഗമാകാമെന്നേറ്റു. തോറ്റ പഞ്ചായത്ത് മെമ്പറിന്റെ മകൻ എന്ന നിലയ്ക്ക്  അത്രയെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ മോശമല്ലേ?

മേമുണ്ട പ്രദേശത്തെ സകലലോക വലതുപക്ഷ അനുഭാവികളേയും മജീഷ്  ഞൊടിയിടകൊണ്ട് സംഘടിപ്പിക്കാമെന്നേറ്റു. എല്ലാവരും വൈകിട്ടൊരു ആറുമണിക്ക് മേമുണ്ട മഠം ക്ഷേത്രത്തിനു മുന്നിൽ ഒത്തുകൂടാമെന്നും അവിടുന്ന് ജാഥയായി മേമുണ്ട പള്ളിവരേയും പിന്നവിടുന്ന് വലത്തോട്ട് തിരിഞ്ഞ് കോഴിപ്പീടികയ്‌ക്ക്‌ മുന്നിലൂടെ മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളുവരേയും അവിടുന്ന് എബവ്‌ ടേൺ ചെയ്ത്  വന്ന അതേവഴി തിരിച്ച്  നടന്ന് മേമുണ്ട മഠം ക്ഷേത്രത്തിലെത്തി പിരിയാം എന്ന രാധാകൃഷ്ണേട്ടന്റെ മാസ്റ്റർ പ്ലാൻ പ്രകാരം ഞങ്ങൾ ആവേശഭരിതരായി മുന്നോട്ട് നീങ്ങി.

ഒടുക്കം ഞങ്ങളൊരു പതിനഞ്ചും മൂന്നും പതിനേഴു പേരും കൂടി മേൽപ്പറഞ്ഞ പ്ലാൻ പ്രകാരം മേമുണ്ട മഠം ക്ഷേത്രത്തിനു മുന്നിൽ കൃത്യം ആറ് മണിക്ക് ഒത്തുകൂടുകയും കൂടുതൽ പേർക്ക് വേണ്ടി ഒരരമണിക്കൂറുകൂടി കാത്തുനിൽക്കാമായിരുന്നെങ്കിലും ആരും വരില്ലെന്ന് നല്ല ഉറപ്പുള്ളതുകൊണ്ട് ഞങ്ങൾ ജാഥ ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ ഏതൊരു ജാഥ പോലെയും വളരെ സമാധാനപരമായിട്ടായിരുന്നു ഞങ്ങളുടെ ജാഥയുടേയും തുടക്കം. രാധാകൃഷ്ണേട്ടൻ പ്ലാൻ ചെയ്ത പോലെ ഞങ്ങൾ "ഇങ്ങനെയൊക്കെ ചെയ്യാമോ?" "നമ്മള് നാളേം കാണണ്ടേ?" "കിട്ടിയവോട്ടിന് സിന്ദാബാദ്" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ  ഒന്നിന് പുറകേ ഒന്നായി വിളിച്ചുകൊണ്ട് മേമുണ്ട പള്ളിവരേയും പിന്നവിടുന്ന് വലത്തോട്ട് തിരിഞ്ഞ് കോഴിപ്പീടികയ്‌ക്ക്‌ മുന്നിലൂടെ മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളുവരേയും ചെന്നെത്തി. 

സ്കൂളിന്റവിടന്ന് എബവ്‌ ടേൺ ചെയ്ത് തിരിച്ചുവരുന്ന വഴി കവലയിലെ ചായപ്പീടികയിൽ ചില തഴക്കം ചെന്ന കമ്മ്യുണിസ്റ്റുകാരേയും വളർന്നു വരുന്ന ചില ചീള് സഘാക്കളേയും കണ്ടപ്പോ ആരോഗ്യധ്യഢവാൻമാരായ പതിനാറുപേർ കൂടെയുണ്ടെന്ന ഓവർകോൺഫിഡൻസിൽ രാധാകൃഷ്ണേട്ടൻ ആവേശം കൊള്ളുകയും മുദ്രാവാക്യം ഒന്ന് മാറ്റിപ്പിടിച്ച് പുട്ടിന്  തേങ്ങാപ്പീരയെന്ന പോലെ  "ഞെട്ടിപ്പോയ് ഞെട്ടിപ്പോയ്…. ജോക്കറുമുഖ്യൻ  ഞെട്ടിപ്പോയ്" എന്നും കൂടെ കൂട്ടി വിളിച്ചു. സഖാവ് നായനാർ മുഖ്യമന്ത്രിയായിരിക്കുന്ന കാലമായിരുന്നത്. ഓരോ വിളി കഴിയുമ്പോഴും രാധാകൃഷ്ണേട്ടന്റേയും മറ്റ് പതിനഞ്ച് പേരുടേയും പിച്ച് കൂടുന്നതിനനുസരിച്ച് ജാഥ കഴിഞ്ഞ് കിട്ടുന്ന പഴംപൊരിയുടെ എണ്ണം കുറഞ്ഞുപോകേണ്ടെന്ന് കരുതി ഞാനും എന്റെ പിച്ച് കൂട്ടിക്കൊണ്ടേയിരുന്നു.

ഏകദേശം കോഴിപ്പീടിക കഴിഞ്ഞപ്പോഴേക്കും ഒരു മഴയുടെ ഇരമ്പൽ കേൾക്കുകയും, എന്താ ഇപ്പൊ ഇങ്ങനൊരു മഴ എന്ന് ചിന്തിച്ച് പുറകോട്ടു നോക്കിയ മജീഷ് "അയ്യോ ഓടിക്കോ" എന്നും പറഞ്ഞ് സിനിമേലെടുത്ത എൽദോനെപ്പോലെ ഓടുന്നത് കണ്ടിട്ട് ഞാനും ഒന്ന് തിരിഞ്ഞ് നോക്കിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം എനിക്കും പിടികിട്ടിയത്. കേട്ടത് മഴയുടെ ഇരമ്പലല്ല; മറിച്ച് ഇന്ദുചൂഡനെ സപ്പോർട്ട് ചെയ്യാനെത്തിയ നാട്ടുകാരെപ്പോലെ "അടിച്ച്കൊല്ലെടാ ആ ചെറ്റകളേ" എന്നുംപറഞ്ഞ് ഇരമ്പിക്കൊണ്ട് ഓടിയടുക്കുന്ന ഏകദേശം നൂറ്റമ്പതോളം വരുന്ന ഇടതുപക്ഷ അനുഭാവികളായിരുന്നു.

ജെറാർഡ് ബട്ലർ നായകനായ 300 എന്ന സിനിമയിറങ്ങുന്നതിന് മുൻപായിരുന്നു ഈ സംഭവം അരങ്ങേറിയത്. അല്ലെങ്കിൽ കാണാമായിരുന്നു രാധാകൃഷ്ണേട്ടൻ ആൻഡ്  ബോയ്സിന്റെ യുദ്ധമുറകൾ. ഹൗവ്വെവർ ആ സത്യം എനിക്കറിയാമായിരുന്നത് കൊണ്ട് മെജീഷ്യന്റെ പുറകേ.. സോറി മജീഷിന്റെ പുറകെ ഞാനും ഓടി. ഒരു നാനൂറ് മീറ്റർ ഓടിക്കഴിഞ്ഞു ഒന്ന് ശ്വാസമെടുക്കാനായി ഞങ്ങൾ ഒരു ഇടവഴിയിലേക്ക് തിരിഞ്ഞതും അത്രയും നേരം ഞങ്ങളോടൊപ്പം നിന്ന് തൊണ്ടകീറി മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന രാധാകൃഷ്ണേട്ടൻ ഓപ്പോസിറ്റ് സൈഡിൽ നിന്നും തിരിച്ച് ഇങ്ങോട്ട് ഓടി വരുന്നു. ഹൌ, വെൻ, വാട്ട് , വേർ, ഞങ്ങളെക്കാൾ മുൻപ് ഇയാളെങ്ങനെ, എന്നാലും ഇതെപ്പോ എന്നൊക്കെ ചിന്തിക്കുന്നതിന് സമയം തരാതെ നന്ദനത്തിലെ കുമ്പിടിയെ പോലെ ഒരു ചിരി മുഖത്ത് ഫിറ്റ് ചെയ്ത് രാധാകൃഷ്ണേട്ടൻ നോളൻ സിനിമ കണ്ട് കിളിപോയപോലെ നിൽക്കുന്ന ഞങ്ങളോട് ഇങ്ങോട്ടൊരു ചോദ്യം "എല്ലാം കഴിഞ്ഞോ മക്കളേ?"  

ഇത്രയും നൈസായി മുങ്ങിയ മറ്റൊരാളെ ഞങ്ങൾ ജീവിതത്തിലിന്നുവരെ കണ്ടുകാണില്ലെന്ന് ചിന്തിച്ചുകൊണ്ട് ഞങ്ങൾ പതിയെ സംഭവസ്ഥലത്തേക്ക് നീങ്ങി. ആംബുലൻസ് വിളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനു മുൻപ് കണക്കെടുപ്പ് നടത്തണം എന്നതായിരുന്നു പ്രധാന ലക്‌ഷ്യം. അപ്പോഴേക്കും അടിക്കാൻ വന്നവർ കൈയ്യിൽ കിട്ടിയവന്മാരെയൊക്കെ തല്ലി റോഡിന് സൈഡിലൂടൊഴുകുന്ന തോട്ടിൽ തള്ളിയിട്ടിട്ട് വീണ്ടും കട്ടൻ ചായയും പരിപ്പുവടയും കഴിക്കാൻ പോയിക്കഴിഞ്ഞിരുന്നു . ഞങ്ങൾ എത്തിയ ഉടനെ കണക്കെടുപ്പും തുടങ്ങി. ആർക്കും സാരമായ പരിക്കുകൾ ഒന്നും ഇല്ലെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ്  ഞെട്ടിക്കുന്ന ആ സത്യം ഞങ്ങൾ മനസ്സിലാക്കുന്നത് - ലാലുവിനെ കാണാനില്ല.  

രാധാകൃഷ്ണേട്ടന്റെ ഉച്ചത്തിലുള്ള "ലാലൂ..."എന്ന വിളി കേൾക്കേണ്ട താമസം നരസിംഹത്തിൽ ലാലേട്ടൻ വെള്ളത്തിൽ നിന്നും പൊങ്ങി വരുന്ന പോലെ  കോഴിപ്പീടികയുടെ പിറകിലൂടൊഴുകുന്ന തോട്ടിൽനിന്നും അടികൊണ്ട് ചെരിഞ്ഞ തോളുമായി ലാലു വെള്ളത്തിൽ നിന്നും ചാടിയെഴുന്നേറ്റു. ഫോർ ദി സേക്ക് ഓഫ് ഐറണി, തലയിൽ മുഴുവൻ പറ്റിപ്പിടിച്ച കോഴിത്തൂവലുകളും കഴുത്തിന് ചുറ്റും ഉടയാഭരണമെന്ന പോലെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന രണ്ട് മൂന്ന് കോഴികുടലുകളുമായി ലാലു കുറ്റിചെടികളിൽ മുറുകെപ്പിടിച്ച് തോട്ടിൽ നിന്നും റോഡിലേക്ക് മെല്ലെ വലിഞ്ഞുകയറി.  

ഈ സംഭവത്തിന് ശേഷമാണത്രെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ലാലു "മലവേടൻ" എന്നപേരിൽ അറിയപ്പെട്ട് തുടങ്ങിയത്.