Wednesday, December 23, 2020

സൂപ്പി

അങ്ങനെ ഒരു വേനലവധി കഴിഞ്ഞ് പതിവ് പോലെ ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറന്നു. പുത്തൻ ബാഗും കുടയും യൂണിഫോമും ഷൂസുമൊക്കെയായി ഞങ്ങൾ ആവേശത്തോടെ വീണ്ടും ആ സ്കൂൾ ഗ്രൗണ്ടിൽ കാലുകുത്തി. അച്ഛൻ ഗൾഫിൽ നിന്നും പീപ്പിയുള്ള കുട കൊടുത്തയച്ചതിനാൽ വിപിൻ വേണു കുറച്ച് എക്സ്ട്രാ ആവേശം കയ്യിൽ കരുതിയിരുന്നു, ഹവ്വെവർ അതിനേക്കാൾ ആവേശഭരിതനായിട്ടായിരുന്നു ജിജേഷ് പി പി വന്നെത്തിയത്. കാരണം വേനലവധി പുള്ളി ചിലവഴിച്ചത് സ്വന്തം ബ്രദേഴ്സിനൊപ്പം അങ്ങ് ദുഫായിലായിരുന്നു. ബട്ട് ദുഫായ് കഥകൾ ഖാണ്ഡം ഖാണ്ഡമായി ചുരുളഴിക്കാൻ മുട്ടിനിന്നിരുന്ന ജിജേഷിന് ഒരവസരത്തിനായി ലഞ്ചവർ വരെ കാത്തുനിൽക്കേണ്ടിവരികയും ആ യജ്ഞത്തിൽ അവൻ്റെ മുന്നിൽ വളരെ യാദൃശ്ചികമായി പെട്ടുപോയ ഇരകളാവുകയുമായിരുന്നു ആന്ന് വിപിൻ വേണുവും ഞാനും.

പുതിയ ചട്ടമ്പികളെ പരിചയപ്പെടലും പഴയ ചട്ടമ്പികളോടൊപ്പം പരിചയം പുതുക്കലുമായി കേശവൻ വളരെ ബിസിയായിരുന്നു.  കമറുദ്ദീനും ദീപുവും അഭിജിത്തും അനസും സംതിങ് ഗൂഡാലോചനയിൽ മുഴുകിയിരിക്കുകയായിരുന്നു. ഇങ്ങൊരു മൂലയിൽ ഒന്നനങ്ങാൻ പോലും പറ്റാതെ ജോൺ ഹോനായിയുടെ പിടിയിലകപ്പെട്ട മഹാദേവനേയും അപ്പുക്കുട്ടനേയും പോലെ വിപിനും ഞാനും ജിജേഷിന്റെ കഥകളാൽ ബന്ധനസ്ഥനായിരിക്കേണ്ടി വന്നു എന്നതാണ് പരമമായ സത്യം..

കഥകൾ പലത് കഴിഞ്ഞു. ബെല്ലടിച്ചു. സുധർമ്മട്ടീച്ചർ വന്നു, ഹിന്ദി ക്ലാസ് കഴിഞ്ഞു. വീണ്ടും ബെല്ലടിച്ചു. ബോസ് സാറ്  വന്നു, മോറൽ സയൻസ് ക്‌ളാസ് കഴിഞ്ഞു. വീണ്ടും ബെല്ലടിച്ചു. അതിനിടയിൽ ജിജുവിന്റെ ഒരു മൂന്നാല് ഗൾഫ് കഥകളും കൂടി കഴിഞ്ഞു. വിനോദ് സാറ് വന്നു, കണക്ക് ക്‌ളാസ് നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു ഗ്യാപ്പ് കിട്ടിയപ്പോ ജിജു വിപിനിനോട് 

"എടാ വിപിനേ, ഇഞ്ഞി എപ്പെങ്കിലും സൂപ്പി കഴിച്ചിക്കോ?"

"സൂപ്പിയോ? അതെന്ത്ന്നാ സാധനം?"

"എടാ, അതൊരു കുടിക്കുന്ന സാധനാ. രസം പോലത്തെ ഒരു സാധനാ. പക്ഷേ ഗ്ലാസിൽ കുടിക്കാൻ പറ്റൂല. സ്പൂണോണ്ട് കോരി കുടിക്കണം. ഭയങ്കര ടേസ്റ്റാ. ഗൾഫില് ഈ ചൈനീസ് ഹോട്ടലിലൊക്കെ കിട്ടും. മ്മള് വെയ്റ്ററോട് സൂപ്പി വേണംന്ന് പറഞ്ഞാ ഓര് ചോയിക്കും ചിക്കൻ വേണോ, മട്ടൻ വേണോ, വെജ്ജ് വേണോന്ന്. ഞാൻ ചിക്കാനാ പറഞ്ഞെ. അപ്പൊ മ്മക്ക് ഓരൊരു പിഞ്ഞാണത്തില് സൂപ്പി കൊണ്ടോന്നു തരും. അത് സ്പൂണോണ്ട് കോരി കുടിച്ച് കയ്യുംബ്ലേക്കും വയറ് നെറയും. സൂപ്പിയിണ്ടെ പിന്നെ പൊറോട്ടയും ചിക്കനോന്നും വേണ്ട മോനേ."

പിന്നങ്ങോട്ട് സൂപ്പിയുടെ ടേസ്‌റ്റും ഗുണഗണങ്ങളും കഥകളുമൊക്കെയായിരുന്നു. മൊത്തം ഒരു സൂപ്പിമയം. ജിജുവിന്റെ ബിൽഡപ്പിൽ സൂപ്പിയോട് ആകൃഷ്ടനായ വിപിൻ ഇത് നമ്മുടെ വടകരയിൽ എവിടെ കിട്ടുമെന്നായി.

"ഞാൻ സൂപ്പി കഴിച്ച സ്ഥലം ഒരു ചെറിയ ഹോട്ടലാ. ആടെ ഐസ്ക്രീമൊക്കെ കിട്ടും. ചിലപ്പോ ഐസ്ക്രീം പാർലറിലുണ്ടാവും. വല്ല്യ ഹോട്ടലിലൊക്കെ കിട്ടാൻ സാധ്യത കൊറവാ. ബ്ലൂ ഡയമണ്ടിലൊന്നും കിട്ടുംന്ന് തോന്നുന്നില്ല."

പക്ഷേ നിങ്ങളാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. വിപിനിൻറെ സൈഡിൽ ഇക്കഥകളൊക്കെ കേട്ട് സൂപ്പിയോട് ആരാധന മൂത്ത് വായിൽ ഒരു കപ്പലോടിക്കാനുള്ള വെള്ളവുമായി എങ്ങനെയെങ്കിലും സൂപ്പിയൊന്നു ട്രൈ ചെയ്യണം എന്ന് ശപഥം ചെയ്ത് ഒരു വികാരജീവിയിരിക്കുന്നുണ്ടായിരുന്നു. അത് മറ്റാരുമല്ല സൂർത്തുക്കളെ ഈ പാവം ഞ്യാനായിരുന്നു … ഞ്യാൻ. 

ആൻഡ് ദാറ്റ് ഈസ് ഹൌ ഇറ്റ് സ്റ്റാർട്ടഡ്  - ഓപ്പറേഷൻ സൂപ്പി 

ഓപ്പറേഷൻ സൂപ്പിയെന്ന എൻ്റെ ആ യജ്‌ഞം പൂവണിയാൻ പല ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു. പക്ഷേ റൈറ്റ് തിങ്ങ്സ് ഹാപ്പൻ ഓൺ ദി റൈറ്റ് ഡേ അറ്റ് ദി റൈറ്റ് ടൈം എന്നാണല്ലോ ഭഗവാൻ കൃഷ്ണൻ പണ്ട് അർജ്ജുനനോട് ഗീതോപദേശത്തോലോ സാരോപദേശത്തിലോ മറ്റോ…. ങ്ഹാ വാട്ടെവർ, ഏതോരുപദേശത്തിൽ പറഞ്ഞത്. ഒരത്യാവിശ്യ ഘട്ടത്തിൽ എനിക്ക് എന്റെ ഇളയമ്മയോടൊപ്പം വടകര ടൗൺ വരെ പോകേണ്ടി വന്നു. ഐസ്ക്രീം എന്ന എൻ്റെ ആവശ്യം എളേമ്മയ്ക്ക് ഒരാനാവിശ്യമായി തോന്നാത്തത് കൊണ്ട്  ഓപ്പറേഷൻ സൂപ്പി  അന്ന്  പ്രാവർത്തികമാക്കാൻ ഞാൻ തീരുമാനിച്ചു.

ടൗണിൽ നിന്നും തിരിക്കുന്നതിന് മുന്നോടിയായി ഞങ്ങൾ വടകര നാഷണൽ ഹോട്ടലിന് പുറകുവശത്ത് അന്ന് സ്ഥിതി ചെയ്തിരുന്ന എയ്ഞ്ചൽ അക്വേറിയം ആൻഡ്  ഐസ്ക്രീം പാർലറിൽ കയറി. പക്ഷേ സൂപ്പി ഓഡർ ചെയ്യാൻ എനിക്കൊരു മടി, ഒരു ചെറിയ ഭയം, ഐ മീൻ ഈ സഭാ കമ്പം പോലൊരു സാധനം എന്നെ അതിൽ നിന്നും വീണ്ടും വീണ്ടും  പിന്തിരിപ്പിച്ചുകൊണ്ടേയിരുന്നു. 

ഹവ്വെവർ ബില്ല് കൊടുക്കാൻ നേരം ഞാൻ സകല ധൈര്യവും സംഭരിച്ച് കാഷിലിരുന്ന സുമുഖനായ ചേട്ടനോട് ചോദിച്ചു

"സൂപ്പിയുണ്ടോ ചേട്ടാ"

ഒരു ചെറു പുഞ്ചിരിയും ആശ്ചര്യവും മുഖത്ത് ഫിറ്റ്  ചെയ്ത്  പുള്ളി എന്നോട് "ഉണ്ടല്ലോ… "  എന്നിട്ട് അകത്തേക്ക് നോക്കി "സൂപ്പീ, എടാ സൂപ്പീ …." ഒരു രണ്ട് സെക്കൻഡ് കഴിഞ്ഞ് വീണ്ടും എന്നെ നോക്കിയിട്ട് "ഇപ്പൊ ഇവിടെ ഇണ്ടായിരുന്നു. സിഗരറ്റ് വലിക്കാൻ പുറത്ത് പോയതായിരിക്കും. സൂപ്പിയെ അറിയ്യോ?"

വീണ്ടും സകലതും ചോർന്ന് പോയ ഞാൻ "അതല്ല ചേട്ടാ, ഈ കുടിക്കുന്ന സൂപ്പി കിട്ട്വോ ഇവിടെ?"

"സൂപ്പാണോ ഉദ്ദേശിച്ചത്? അതിവിടെയില്ല. ചിലപ്പോ ബ്ലൂ ഡയമണ്ടിൽ കിട്ടുമായിരിക്കും" 

അങ്ങനെ ജീവിതത്തിലാദ്യമായി പരിചയമില്ലാത്ത ഒരാളുടെ മുന്നിൽ നാണംകെട്ടു. പരിചയമുള്ളവരുടെ മുൻപിൽ പലതവണ നാണംകെട്ടിട്ടുണ്ടെങ്കിലും ഇതൊരു വല്ലാത്ത വൃത്തികെട്ട ഫീലിങ്ങായിപ്പോയി. ബൈ ദ ബൈ അധികം നാണം കെടാൻ എന്നെ വിട്ടുനൽകാതെ എളേമ്മ എന്നെ ലോകനാർക്കാവിലേക്ക് വലിച്ചിഴച്ച് കൊണ്ടോയി.

മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം തിരക്കേറിയ ജീവിതത്തിനിടയിൽ സൂപ്പ് കുടിക്കാൻ അവസരം കിട്ടുമ്പോഴൊക്കെ മനസ്സിലേക്കോടിയെത്തുന്ന നൊസ്റ്റാൾജിക്ക് എലെമെന്റ്സാണ് ജിജേഷും വിപിനും നാലാം ക്‌ളാസും ഓപ്പറേഷൻ സൂപ്പിയും. പലകുറി പല സുഹൃത്തുക്കളോട് ഈക്കഥ ഓൾറെഡി പറഞ്ഞു കഴിഞ്ഞിരിക്കുന്നു. എനിവേയ്സ്, ഓപ്പറേഷൻ സൂപ്പിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഈ സന്ദർഭത്തിൽ എൻ്റെ നന്ദി രേഖപ്പെടുത്തുന്നു.          

 

No comments: