Friday, October 15, 2021

സൂക്ഷിച്ചാൽ ദുഖിക്കേണ്ട

പ്ലസ് ടു കഴിഞ്ഞ് ബീ ടെക്ക് എടുത്തില്ലെങ്കിൽ തൻറെ മകൻറെ ഭാവി അവതാളത്തിലാകുമെന്ന് മറ്റെല്ലാവരേയും പോലെ അടിയുറച്ച്  വിശ്വസിച്ചിരുന്ന പുതിയേടത്ത് ഭാസ്കരേട്ടൻ തൻറെ ഏക ആൺതരിയായ പി.ബി.ബിനീഷിനെ എങ്ങെനെയെങ്കിലും എൻജിനിയറിംഗ് കോളേജിൽ ചേർക്കണമെന്ന് ദൃഢപ്രതിജ്ഞയെടുക്കുകയും, അതിന്റെ ഭാഗമായി  നാട്ടുനടപ്പനുസരിച്ച്  വീട്ടിൽ നിന്നും പോയിവരത്തക്കവണ്ണം വടകര മണിയൂർ എൻജിനിയറിംഗ് കോളേജിൽ മകനെ ചേർക്കാനുള്ള നടപടികൾ അവൻറെ പ്ലസ് ടു റിസൾട് വരുന്നതിന് മുൻപേ തന്നെ ആരംഭിക്കുകയും ചെയ്തു. ഹവ്വെവർ ഭാസ്കരേട്ടനെ പോലെ തന്നെ സ്വന്തം മകൻറെ ഭാവിയെ പറ്റിയുള്ള  വ്യാകുലതയ്ക്ക് പുറമേ എന്ത് തന്നെ വന്നാലും ഒരു പത്ത് വർഷം കഴിഞ്ഞ് വിവാഹ കമ്പോളത്തിൽ ബിനീഷിൻറെ മൂല്യം ഉയർന്ന് തന്നെ നിൽക്കണമെന്ന്  ഭാസ്കരേട്ടൻറെ പത്‌നി ശ്രീമതി മേനകേട്ത്തി ശാഠ്യം പിടിച്ചതിൻറെ പരിണാമ ഫലമായി ഏതോ ഒരു പക്ഷിശാസ്തജ്ഞനെ കാണുകയും അയാളുടെ "നാട്ടിൽ നിന്നും ഒരു ആയത് വർഷക്കാലം മാറി താമസിച്ചില്ലെങ്കിൽ തൈപ്പറമ്പിൽ അശോകനെ പോലെ ബിനീഷിന്റെ ഭാവി തല്ലും പോലീസ് സ്റ്റേഷനുമായി മുരടിച്ചു പോകുമെന്നും ഒരു കൊലൈകാരനായി മാറാനുള്ള സന്ദർഭം വരെ ഇന്ത സീട്ടിൽ തെളിഞ്ഞിട്ടിറുക്ക്" എന്ന പ്രവചനം കണക്കിലെടുത്ത്  ദൂരെ എവിടെയെങ്കിലും പഠിക്കാൻ വിട്ടാൽ മതിയെന്നു കൗണ്ടർതീരുമാനമെടുക്കുകയും ചെയ്തു.

അങ്ങനെ ഭാസ്കരേട്ടൻ തൻറെ തീവ്രപ്രയത്നം മുഖാന്തരം ആലപ്പുഴയിലെ പുന്നപ്ര എൻജിനിയറിംഗ് കോളേജിൽ ഒരു സീറ്റ് ഒപ്പിക്കുകയും കിട്ടിയ ഓപ്പർച്യൂണിറ്റിയിൽ    കെട്ടും ഭാണ്ഡവുമായി ബിനീഷ് കുഞ്ഞാടിനെ വടകരയിൽ നിന്നും ആലപ്പുഴയിലേക്ക് നാടുകടത്തുകയും ചെയ്തു. വട്ടച്ചിലവിനുള്ള കാശ് കൃത്യ സമയത്ത് ബിനീഷിൻറെ കയ്യിലെത്തിക്കാൻ മാസത്തിലൊരിക്കൽ വടകരയിൽ നിന്നും മേനകേട്ത്തി രാത്രി ഉറക്കമുളഞ്ഞ് സ്വപുത്രന് വേണ്ടിയുണ്ടാക്കിയ നാരങ്ങ, മാങ്ങ, നെല്ലിക്ക, ബീഫ് ചെമ്മീൻ ഇത്യാദി അച്ചാറുകളും ഉണ്ണിയപ്പം, നെയ്യപ്പം, കുഴലപ്പം ഇത്യാദി  പലഹാരങ്ങളുമായി രാവിലെ ആറരയുടെ എക്സിക്യുട്ടിവിൽ  കയറുകയും കൊടുക്കാനുള്ളതൊക്കെ കൊടുത്ത് അന്ന് തന്നെ തിരിച്ച് വടകരയ്ക്ക് പോരുകയും പതിവാക്കി.

ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും ചില വർഷങ്ങളും കടന്നുപോയി. ബിനീഷ് പഠിച്ച് പഠിച്ച് നാലാം വർഷത്തിലേക്ക് അഥവാ ഏഴാം സെമസ്റ്ററിലേക്ക് കടന്നു. അതിനിടയിൽ നാല്‌ ഓണവും, മൂന്ന് വീതം ക്രിസ്മസ്സും വിഷുവും ബക്രീദും ലോകനാർക്കവുത്സവവും വന്ന് പോയി. ഇക്കാലയളവിൽ ബിനീഷ് പലതും പഠിച്ചു. സ്വാഭാവികം. പക്ഷേ അസ്വാഭാവികമായി പഠിച്ചത് ഭാസ്കരേട്ടനും  മേനകേട്ത്തിയുമായിരുന്നു. ഓർമ്മയില്ലാത്ത ഏതോ കൊല്ലം സ്‌കൂളിനോട് ഗുഡ് ബൈ പറഞ്ഞ മേനകേട്ത്തിയും ജീവിതഭാരം കാരണം പഠിത്തം നിർത്തി ജോലിക്ക് പോകേണ്ടി വന്ന ഭാസ്കരേട്ടനും ഇന്നാളുവരേയും പുതിയതെന്തെകിലും പഠിക്കും എന്ന് സ്വപ്നത്തിൽ പോലും ചന്തിച്ചിട്ടില്ലായിരുന്നു, ബട്ട് വിധിയുടെ വിളയാട്ടം കാരണമോ അതോ കോളേജിലെ സ്വന്തം വിളയാട്ടം കാരണമോ എന്നറിയില്ല നമ്മുടെ ബിനീഷ് കുഞ്ഞാട് അവരെ നല്ലോണം പഠിപ്പിച്ചു. 

പ്രാക്ടിക്കലായി പഠിച്ചതൊന്നും ഇവിടെ എഴുതുന്നില്ല ബട്ട് തിയറി, അതിവിടെ ഞാൻ സൂചിപ്പിക്കുന്നൂ:

സപ്പ്ളി: ഒരു വിദ്യാർത്ഥി(നി)  പരീക്ഷ എഴുതി വിജയിച്ചാൽ തന്നെ, മറ്റുള്ളവരെക്കാൾ കേമ(ൻ) ആണെന്ന് പ്രൊഫസർക്ക് തോന്നുകയാണെങ്കിൽ അവരവരുടെ കഴിവുതെളിയിക്കാൻ കുറച്ച് കൂടെ മൂന്തിയ പരീക്ഷ എഴുതാൻ റെക്കമെന്റ് ചെയ്യും. അങ്ങനെയുള്ള  ലെവൽ 2 അല്ലെങ്കിൽ ലെവൽ 3 പരീക്ഷയാണ് സപ്പ്ളി. സപ്പ്ളിയുടെ എണ്ണം കൂടുംതോറും വിദ്യാർത്ഥി(നി) വളരെ മികച്ചതാണ് എന്നാണർത്ഥം. പതിനാറ് സപ്പ്ളിയുമായി എഞ്ചിനിയറിങ്ങ് കഴിഞ്ഞിറങ്ങിയ ബിനീഷ് മേനകേട്ത്തിയുടെ കാഴ്ച്ചപ്പാടിൽ മഹാഭാരതത്തിലെ സഖാവ് അർജ്ജുനനായിരുന്നു.

പ്ലേസ്മെൻറ്: ഐടി കമ്പനികൾ തുച്ഛമായ ശമ്പളം ഓഫർ ചെയ്ത് വിദ്യാർത്ഥികളെ ജോലിക്കെടുക്കുന്ന പരിപാടി. പ്ലേസ്മെൻറ് കിട്ടിയവർ ഐ ടി കമ്പനികളിൽ ജീവിതം ഹോമിച്ച് തീർക്കും, കിട്ടാത്തവരാണ് യഥാർത്ഥ എൻജിനിയർമാർ. (നമ്മുടെ തെക്കേതിലെ ശാന്തേട്ത്തിയെ കെട്ടികൊണ്ടോയ ബിർളയിൽ ജോലിയുള്ള എൻജിനിയർ ഗോവിന്ദ് രാജിനെപ്പോലെ).

സ്റ്റഡി ടൂർ ഇൻഡസ്ട്രിയൽ വിസിറ്റ് : ജീവിതാനുഭവങ്ങൾ നേരിട്ട് പഠിക്കാനുള്ള അവസരം. ഗോവയിലും, ബാംഗ്ലൂരിലും പോണ്ടിച്ചേരിയിലുമൊക്കെ ജോലി ചെയ്യുന്ന മഹാന്മാരായ പല എഞ്ചിനിയർമാരെ കാണാനും പരിചയപ്പെടാനുമുള്ള അവസരം. മിസ്സായാൽ ജീവിതം കട്ടപ്പൊഹ.

ഇതിൻ്റെയൊക്കെ പുറമേ മൂന്ന് മാസം കൂടുമ്പോൾ മാറുന്ന സിലബസ്സ് ഫീസ്, ടൈം ടേബിൾ ഫീസ്, പീരിയോഡിക് ടേബിൾ ഫീസ്, ലോഗരിതം ബുക്ക് ഫീസ്, മെസ് ഫീസ്, ലാബ് ഫീസ്, ഇന്റർനെറ്റ് കണക്ഷൻ ഫീസ്, സ്പോർട്സ് ഫീസ്, ആർട്സ് ഫീസ്, ആസ്ട്രോണമി ഫീസ്, ആസ്‌ട്രോളജി ഫീസ്, കെമിസ്ട്രി ലാബ് ഇന്റർക്കണക്റ്റിവിറ്റി ഫീസ്, ലൈബ്രറി ഫീസ്, സ്റ്റുഡന്റ്റ്സ് ക്ലബ് ഫീസ്, വാഷ് ബേസിൻ ഫീസ്, ടാറ്റാ സിമന്റ്, ബിർളാ സിമന്റ്, ശങ്കർ സിമന്റ് എസിസി സിമന്റ് എന്ന് വേണ്ട കണ്ണിൽ കണ്ട എല്ലാ വാക്കിൻ്റവസാനം ഫീസ് കൂട്ടിച്ചേർത്ത് അപ്പനപ്പൂപ്പന്മാരായിയുണ്ടാക്കിയ സ്വത്ത് മുഴുവൻ ഊറ്റിമാറ്റുന്ന കാര്യത്തിൽ അതുല്യനായി പരിണമിച്ച് കഴിഞ്ഞിരുന്നു പുതിയേടത്ത് ഭാസ്കരേട്ടൻറെ ഏക ആൺതരിയായ പി.ബി.ബിനീഷ്. 

അങ്ങനെയൊരിക്കൽ ഏതോരു കർക്കിടകമാസത്തിലെ മഴയൊഴിഞ്ഞ ഒരു ശനിയാഴ്ച്ച കാലത്ത് ഭാസ്കരേട്ടൻ പതിവ് പോലെ ആറരയുടെ എക്സിക്യുട്ടിവിൽ ബിനീഷിനെ കാണാൻ ആലപ്പുഴയിലേക്ക് തിരിക്കുകയും യാദൃശ്ചികമായി തൊട്ട് മുന്നിലത്തെ സീറ്റിൽ ടിയാൻറെ ബാല്യകാല സുഹൃത്തും ഇപ്പൊ പരവൂരിൽ ജൗളിക്കട നടത്തുന്ന കുന്നുമ്മൽ  ഗോപിയും  ഭാര്യ ഹേമലതയുമിരിക്കുന്നു. പിന്നീടവിടുന്നങ്ങോട്ട് സിക്സ്റ്റീസ് കിഡ്സിന്റെ കുശലാന്വേഷണ പരമ്പരയായിരുന്നു. അതിനിടയിലെവിടുന്നോ ടോപ്പിക്ക് മാറി ബിനീഷിൽ വന്ന് പതിച്ചു 

"ഓൻ ഹോസ്റ്റലിലാ?"

"അല്ല സെക്കൻറ് ഇയറായപ്പോ ഫ്രെണ്ട്സിനെ കൂടെ ഒരു വീട് വാടകയ്‌ക്കെടുത്ത് മാറി"

"അതെന്താ ഹോസ്റ്റലില് സൗകര്യമൊന്നുമില്ലേ?"

"പഠിക്കാൻ സുഖം ഇങ്ങനെയാ പോലും. പിന്നെ ഭക്ഷണം സ്വന്തം ഉണ്ടാക്കുന്നതാ ഒനിഷ്ടം"

"വാടകയ്‌ക്കെടുത്ത വീട് കോളേജിനടുത്തായിരിക്കും…"

"അല്ല, അത് ടൗണിലാ. ഓനും ഫ്രണ്ട്സും ബൈക്കിലാ കോളേജിൽ പോക്ക്"

"അയ് ശരി. ഇങ്ങള് പറയുന്നോണ്ടോന്നും തോന്നറ്. ആടെ കൊറേ ബലാല് ചെക്കന്മാരെ കൊണ്ട് ഭയങ്കര ശല്ല്യ… എൻറെ പീടികയിൽ ജോലി ചെയ്യുന്ന പെൺകുട്ടികളെയൊക്കെ വഴീന്ന് കമന്റടിക്കൽ  പതിവാക്കിയ ചെക്കന്മാരൊക്കെയുണ്ട്. ആവശ്യത്തിന് തല്ലും ഗുണ്ടായിസമൊക്കെയുണ്ട്.  അവന്മാരെ കൂടെയൊന്നും ഇടപഴകേണ്ടാന്ന് പറയണം ബിനീഷിനോട്"

"ഇവിടുത്തെ അലമ്പന്മാരോട് കൂട്ട്കൂടേണ്ട എന്ന് കരുതിയാണ് ആലപ്പുഴ പഠിക്കാൻ വിട്ടത്"  

"വൈന്നേരമായാൽ ചെക്കന്മാരൊക്കെ കള്ള് ഷാപ്പിൽ പോയി ഇരിക്കും. എല്ലാത്തിനും ഇരുപതും ഇരുപത്തഞ്ചും വയസൊക്കെയാ. ഭയങ്കര കച്ചറയാ. കള്ളും മീൻകറിയുമൊക്കെയായി രാത്രിവരെ ഇരിക്കും. അതിലൊരുത്തനുണ്ട്, തലയ്ക്ക് പിടിക്കാൻ വേണ്ടി മീഞ്ചാറ് കള്ളിൽ ഒഴിച്ച് കുടിക്കും. ചിലപ്പോ മുളകുപൊടി കള്ളിൽ കലക്കി കുടിക്കും. "

പിന്നെ കുറേ നേരം ടോപ്പിക്ക് മുളകുപൊടി കലക്കിയ കള്ളിനെപ്പറ്റിയും തലതെറിച്ച യുവാക്കളെ പറ്റിയുമായിരുന്നു. അതും ഇതും പറഞ്ഞിരുന്ന് തീവണ്ടിയോടൊപ്പം സമയവും ഓടിയോടി ആലപ്പുഴയിലെത്തി.

തീവണ്ടിയിൽ നിന്നിറങ്ങി  ഗോപിയേട്ടനും ഹേമലതേട്ത്തിയും ഭാസ്കരേട്ടനോടൊപ്പം പുറത്തേക്ക് നടന്നു. പെട്ടെന്ന് എന്തോകണ്ട് ഞെട്ടിയ ഗോപിയേട്ടൻ ഭാസ്കരേട്ടൻറ്റടുത്തേക്ക്  നീങ്ങി മെല്ല സ്വകാര്യമായി താഴ്ന്ന സ്വരത്തിൽ പറഞ്ഞു "ഭാസ്കരാ, ആ വരുന്നതാണ് ഞാൻ നേരത്തെ പറഞ്ഞ മുളകുപൊടി കള്ളിൽ കലക്കികുടുക്കുന്ന പഹയൻ." 

ഭാസ്കരേട്ടൻ നോക്കുമ്പോ കീറിയ ജീൻസും പെപ്പെ ടീഷർട്ടുമിട്ട് ഒരു ജൂവാവ് അവരുടെ നേർക്ക് ചിരിച്ചുകൊണ്ട് നടന്ന് വരുന്നു. മേൽപ്പറഞ്ഞ യുവാവ്  അടുത്തെത്തിയപ്പോ ഭാസ്കരേട്ടൻ ഗോപിയേട്ടനോട് കുറച്ചുച്ചത്തിൽ തന്നെ "ഗോപീ, ഇതാണെൻറെ മകൻ ബിനീഷ്" എന്ന് പരിചയപ്പെടുത്തിയത് ഗോപിയേട്ടനെ ഹഠാതെഞെട്ടിച്ചുകളഞ്ഞു.

ജാള്യതയും അമ്പരപ്പും സമാസമം കൂട്ടിയോജിപ്പിച്ച ഒരു വളിഞ്ഞ മന്ദഹാസം മുഖത്ത് ഫിറ്റ് ചെയ്ത് ഗോപിയേട്ടൻ ബിനീഷിനെ നോക്കി ഒന്ന് "കണ്ടതിൽ സന്തോഷം" എന്ന ഭാവേന തലകുലുക്കുകയും പിന്നെ ഭാസ്കരേട്ടനെ നോക്കി "ഇപ്പൊ പോയില്ലെങ്കിൽ പറവൂരിലേക്കുള്ള സൂപ്പർ ഫാസ്റ്റ് മിസ്സാകും എന്ന എക്സ്ക്യൂസും തട്ടിവിട്ട് അവിടുന്ന് തടിതപ്പുകയും ചെയ്തു.

ഭാസ്കരേട്ടൻ മിണ്ടാതെ, ഉരിയാടാതെ കയ്യിലിരുന്ന ബിഗ് ഷോപ്പർ ബിനീഷിന്റെ കയ്യിലേൽപ്പിച്ച് നേരെ കേസാർട്ടീസി സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നകന്നു, ഇതെന്ത് കൂത്ത് എന്നമാന്തിച്ച് ബിനീഷ് വീട്ടിലേക്കും…

ഒരു പത്ത് മിനിറ്റുകഴിഞ്ഞ് ബിനീഷിൻറെ ഫോണിലേക്ക് ഭാസ്കരേട്ടന്റെ കോള് വരികയും അതെടുത്ത ബിനീഷ് ആകെ കേട്ടത് ഇത്രമാത്രവുമായിരുന്നു "എടാ തന്തയ്ക്ക് പിറക്കാത്തവനെ, നിനക്ക് മുളകുപൊടിയിട്ട് കള്ളുംകുറിച്ച് നാട്ടുകാരുടെ നെഞ്ചത്തേക്ക് കയറാതെ ഉറക്കം വരില്ല അല്ലേടാ…. സ്വന്തം അച്ഛനെ നാണം കെടുത്താതെ ചത്തൂടെടാ…"

"അതുപിന്നെ…..അച്‌ഛാ . ഞാൻ മാത്രമല്ല … അവരെല്ലാവരും …ഞാൻ കള്ള് കുടിക്കാറില്ലാ… അവര്‌... ബെറ്റ് വെച്ചപ്പോ വെറുതെ തമാശയ്ക്ക്" എന്ന് പറഞ്ഞത് ഭാസ്കരേട്ടൻ കേട്ടോ ഇല്ലയോ എന്ന് ബിനീഷിന് ഇന്നും നിശ്ചയമില്ല.

കോഴ്സ് തീരാൻ ബാക്കിയുണ്ടായിരുന്ന ആ ഒന്നര വർഷത്തിനിടയിൽ കുന്നുമ്മൽ ഗോപിയേട്ടൻ ബിനീഷിൻറെ മുന്നിൽ വന്നുപെടാതിരുന്നത്  എല്ലാ വ്യാഴാഴ്ച്ചയും ലോകനാർക്കാവിലമ്മയ്ക്ക് മേനകേട്ത്തി ഓഫർ ചെയ്തിരുന്ന പാൽപായസം കാരണമൊന്നുകൊണ്ട് മാത്രമായിരുന്നു, മറിച്ചായിരുന്നെങ്കിൽ കുഞ്ഞാട് ശരിക്കുമൊരു കൊലൈകാരനായി മാറിയേനേ. 

Monday, September 13, 2021

നല്ലവനായ ദിവാകരേട്ടൻ

പുതുച്ചാലിലെ ദിവാകരേട്ടൻ നല്ലവനായിരുന്നു. എനിക്കറിയാം. എനിക്ക് മാത്രമല്ല ഞങ്ങളുടെ നാട്ടുകാർക്ക് മൊത്തം അറിയാം. ദിവാകരേട്ടൻറെ നന്മ ഏറ്ററിഞ്ഞവരിൽ ഭൂരിഭാഗവും മേമുണ്ട ഹൈ സ്‌കൂളിലും, കീഴൽ യൂപീ സ്‌കൂളിലും  കാലാകാലങ്ങളായി പഠിച്ചുവന്നിരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ മാതാപിതാക്കളായിരുന്നു. 

അക്കാലത്തെ  വിദ്യാർത്ഥികൾക്ക്  വഴിതെറ്റിപ്പോയവൻ അല്ലെങ്കിൽ വഴിതെറ്റിപ്പോയവൾ എന്ന ടൈറ്റിൽ ചാർത്തിക്കിട്ടാനുള്ള പ്രധാന കാരണങ്ങൾ , ആരാൻറെ പറമ്പത്തെ മാങ്ങയ്ക് കല്ലെറിയുക, തേങ്ങ, കശുവണ്ടി എന്നിവ മോഷ്ടിക്കുക, തല്ലുണ്ടാക്കുക, തെറി വിളിക്കുക, പ്രേമലേഖനം കൈമാറുക, ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് നടക്കുക, സല്ലപിക്കുക, കമന്റടിക്കുക, സ്‌കൂൾ വിട്ട് വരുന്ന വഴി തോട്ടിൽ നിന്നും  മീൻപിടിക്കുക എന്നിവയും കുറച്ച് കൂടി സീരിയസ് ക്രൈംസ് ആയ ക്ലാസ് കട്ട് ചെയ്ത് സിനിമയ്‌ക്കോ കലുങ്കിലിരിക്കാനോ കളിക്കാനോ കറങ്ങാനോ പോവുക, മുറിബീഡി, ബീഡി, സിഗററ്  വലിക്കുക, പാൻപരാഗ്, ചീനി കൈനി  പോലുള്ള ഐറ്റംസ് ഉപയോഗിക്കുക, ലാസ്റ്റ് ബട്ട് നോട്ട് ദി  ലീസ്റ്റ് മദ്യപിക്കുക എന്നിവയൊക്കെയുമായിരുന്നു. കോ-കരിക്കുലർ ഐറ്റംസ് ഏതുമായിക്കൊള്ളട്ടെ, അത്  മുറതെറ്റാതെ അവരവരുടെ വീട്ടിലറിയിക്കാൻ മുൻപന്തിയിൽ ദിവാകരേട്ടനുണ്ടാവും.

ആയുർവേദം അല്ലെങ്കിൽ സിദ്ധവൈദ്യം പോലുള്ള ഏതോ നാട്ടുമരുന്നുകമ്പനിയുടെ കണ്ണൂർ - കോഴിക്കോട് ഏരിയാ ഡിസ്ട്രിബ്യുട്ടറായിരുന്നു നമ്മുടെ ദിവാകരേട്ടൻ. എല്ലാ ദിവസവും കാലത്ത് ആറുമണിക്ക് തന്നെ തൻറെ തുകൽ സഞ്ചിയുമായി വടകര റെയിവേ സ്റ്റേഷനിലെത്തുകയും അവിടുന്ന് ഇട ദിവസങ്ങളിൽ കണ്ണൂരേക്കും മറ്റ് ദിവസങ്ങളിൽ കോഴിക്കോട്ടേക്കും വണ്ടി കയറി തൻറെ ഡിസ്ട്രിബ്യുഷൻ ജോലി ഭംഗിയായി നിർവഹിച്ച് മൂന്ന് മണിയാകുമ്പോഴേക്കും തിരിച്ച്‌ നാട്ടിലെത്തി ഡോർ ടു ഡോർ മരുന്ന് വിൽപ്പനയുമായി നടന്നിരുന്ന കാലം. കോഴിക്കോട്ടേക്ക് പോകുന്ന ദിവസം സെയിൽസ് ഐറ്റംസ് അവിടെ നിന്ന് കളക്ട് ചെയ്ത് തിരിച്ച് വെങ്ങാലി, ചേമഞ്ചേരി, കൊയിലാണ്ടി, തിക്കോടി, പയ്യോളി വഴി വടകരയിൽ എത്തുകയും, കണ്ണൂരേക്ക്  പോകുന്ന ദിവസം അതേപോലെ എടപ്പാട്, മുഴപ്പിലങ്ങാട്, ധർമ്മടം, തലശ്ശേരി, മാഹി വഴി വടകരയിൽ എത്തുകയും ചെയ്യും. വൈകുന്നേരം സ്‌കൂൾ വിടുന്ന സമയത്ത് ഓൺ-റോഡിൽ സെയിൽസുമായി ബന്ധപ്പെട്ട് ടിയാൻ കറങ്ങിനടക്കുന്ന സമയമാണ് പുള്ളിയുടെ ഒബ്‌സർവേഷൻ ഹവർ. വഴിയിൽ കാണുന്ന സകല പിള്ളേരുടെ മൂവ്‌മെൻറ്സും  ഡയലോഗ്സും ഒപ്പിയെടുത്ത് പ്രോസസ്സ് ചെയ്ത് പല ഇൻസിഡെന്റ്സുമായി കോറിലേറ്റ് ചെയ്ത് കിട്ടുന്ന ഔട്ട്പുട്ട് പ്രശ്നവശാൽ ഗുരുതരമാണെങ്കിലോ അഥവാ സംശയാസ്പദകമായി ആരെയെങ്കിലും വഴിയരികിൽ കണ്ടാലോ ഉടൻ തന്നെ ആ വിവരം വേണ്ടപ്പെട്ടവരുടെ അടുത്തെത്തിക്കാതെ ദിവാകരേട്ടന് ഉറക്കം വരില്ല.

മക്കൾ വഴിതെറ്റിപ്പോകുമോ എന്ന് ഭയന്നിരുന്ന അഥവാ മക്കൾ വഴിതെറ്റിപ്പോയതറിയാതെ "മൈ കിഡ് ഈസ് ഓസം" എന്നാശ്വസിച്ചിരുന്ന ഇന്നാട്ടിലെ സകല മാതാപിതാക്കളുടെയും കണ്ണിലുണ്ണിയായി മാറുകയും മക്കൾ വഴിതെറ്റിപ്പോയത് നാലാളറിയുന്നത് ഒരു നാണക്കേടായി കണക്കാക്കിയിരുന്ന മറ്റ് ചില മാതാപിതാക്കളുടെ കണ്ണിലെ കരടായി മാറുകയുമായിരുന്നു നാട്ടിലെ നല്ലവനായ ഉണ്ണി ശ്രീ ദിവാകരൻ പുതുച്ചാലിൽ. നാട്ടിലെ ചുറുചുറുക്കുള്ള മുട്ടേന്നു വിരിയാത്ത ഗജപോക്കിരികളുടെ നിർഭാഗ്യമെന്നോണം, അവരെവിടെ പരിപാടി അവതരിപ്പിച്ചാലും കുമ്പിടിയെ പോലെ അവിടെ അവതരിക്കും നമ്മുടെ സാക്ഷാൽ  ദിവാകരൻ പുതുച്ചാലിൽ. വള്ളിപുള്ളി വിടാതെ നടന്ന സംഭവമെല്ലാം, എത്തിക്കേണ്ടവരുടെ അടുത്തെത്തിച്ച്, കുഞ്ഞുങ്ങൾ വഴിതെറ്റിപ്പോകാതിരിക്കാൻ ചില പോംവഴികൾ സജെസ്റ് ചെയ്യുകയും വേണ്ടി വന്നാൽ മേൽപ്പറഞ്ഞ മുട്ടേന്നു വിരിയാത്ത ഗജപോക്കിരികളെ അവരുടെ രക്ഷിതാക്കൾ കേൾക്കാതെ ഒന്നുപദേശിക്കാനും ദിവാകരേട്ടന്  മടിയില്ല. എസ്പെഷ്യലി മദ്യപാനവുമായി ബന്ധപ്പെട്ട വഴിതെറ്റലാണെങ്കിൽ ദിവാകരേട്ടൻ ഡെഫിനിറ്റ്‌ലി ഉപദേശിച്ചിരിക്കും.

മാങ്ങയെറിഞ്ഞും ക്രിക്കറ്റും ഫുട്ബോളും കളിച്ചും സിപ്പപ്പ് നുണഞ്ഞും ജീവിതം എൻജോയ് ചെയ്ത് നടന്നിരുന്ന പുതുക്കുടി ഗംഗാധരേട്ടൻറെ മകൻ മജീഷും, കുറുങ്ങാടൻ വീട്ടിൽ ജനാർദ്ദനേട്ടൻറെ മകൻ ജിജേഷും, ചിങ്ങാറമ്പത്ത് കുഞ്ഞീഷ്ണേട്ടൻറെ മകൻ മഹേഷും, കാവുപ്പനത്തിലെ രാജേട്ടൻറെ മക്കളായ വിജിയും സജിയും എന്ന്  വേണ്ട ഞാനുൾപ്പെടുന്ന സകലമാന ബോയ്സിൻറെയും ദുർസ്വപ്നമായിരുന്നു മേൽപ്പറഞ്ഞ ടിയാൻ. അപ്പൊ നിങ്ങൾ വിചാരിക്കും ആൺപിള്ളേർ മാത്രമേ ദിവാകരൻറെ ഇരകളാവാറുള്ളോയെന്ന്? ചല്ലിവയൽ കള്ളുഷാപ്പിൻറെ ചുമരിൽ "ബസുലേഷ്  +  വിജിഷ" എന്ന് ചിരട്ടക്കരി മുഖാന്തരം തെളിഞ്ഞതിൻറെ പിറ്റേന്ന് വൈകുന്നേരം പുനയ്ക്കൽ വിജയേട്ടനും ഭാര്യ ഉഷയും വാടകയ്ക്ക് താമസിച്ചിരുന്ന സൂപ്പർമാർക്കറ്റിന് പുറകിലുള്ള ഓടിട്ട വീട്ടിൽ ഇടിയോട് കൂടിയ മഴ പെയ്തതെന്നും അതിനുപിന്നാലെ നിലവിളി വിത്ത് സിനിമാറ്റിക് ഡാൻസ് അരങ്ങേറിയെന്നുമാണ് പരക്കെയുള്ള അഭ്യൂഹം. ഈ "വിജയൻ + ഉഷ"യുടെ ബൈപ്രോഡക്റ്റ്സ്  ആണെല്ലോ വിജിഷയും വിജീഷും. അങ്ങനെ ആ വിജിഷയായിരുന്നു ദിവാകരേട്ടൻറെ ആദ്യത്തെ ഫീമെയിൽ ഇര. പിന്നീടവിടുന്നങ്ങോട്ട് എത്രയയെത്ര പ്രേമങ്ങളാണ് ദിവാകരേട്ടൻറെ ഇടപെടൽ കാരണം തവിടുപൊടിയായത്?

യുവമിഥുനങ്ങളുടെ പ്രാക്ക് കാരണമായിരിക്കണം അല്ലെങ്കിൽ പിന്നെ നല്ലവനായ ദിവാകരേട്ടന് ഈ ഗതി വരുമോ? ലോകനാർക്കാവ് - മേമുണ്ട നിവാസികൾ ഞെട്ടിക്കുന്ന ആ വാർത്ത കേട്ടിട്ടായിരുന്നു  അന്ന് മദ്ധ്യാഹ്നത്തിൽ നിന്നും സായാഹ്നത്തിലേക്ക് കാലെടുത്ത് വെച്ചത്. ആരാദ്യം പറഞ്ഞു ആരാദ്യം കേട്ടു എന്നൊന്നും ഇവിടെ പ്രസക്തമല്ല. വാർത്ത മട്ടും താൻ മുഖ്യം. കണ്ണൂരിൽ നിന്നും ജോലി കഴിഞ്ഞു വരും വഴി വടകര പുതിയ ബസ് സ്റ്റാൻഡിൽ മേമുണ്ട വഴി തീക്കുനിയിലേക്ക്‌ പോകാൻ നിർത്തിട്ടിരുന്ന  ബസ്സിൻറെ സ്റ്റെപ്പിൽ വലതുകാലെടുത്തു വെച്ച് ക്യാപ്റ്റൻ മാർവെലിനെ പോലെ നിന്നിരുന്ന നമ്മുടെ ദിവാകരേട്ടനെ  അതേ പോസിൽ തന്നെ പൊക്കിയെടുത്ത് ജീപ്പിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊണ്ട്പോയത്രേ നാല് പോലീസുകാർ. 

നല്ലവനായ ദിവാകരേട്ടനെ ലോക്കപ്പിൽ നിന്നും പുറത്തിറക്കാൻ നാട്ടിലെ രണ്ട് മൂന്ന് പ്രമാണിമാരും രാഷ്ട്രീയ പ്രവർത്തകരും സന്ധ്യയാവുമ്പോഴേക്കും വടകര പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും രണ്ടെണ്ണം കൊണ്ടതിൻറെ ക്ഷീണം മുഖത്തുകാണിക്കാതെ പുഞ്ചിരി തൂകി ലോക്കപ്പിനകത്ത് നിന്നും പാല് കണ്ട പൂച്ചയെ പോലെ ഏന്തി വലിഞ്ഞ് നോക്കിനിന്ന ദിവാകരേട്ടനെ ചൂണ്ടികാണിച്ച് "സർ, ഞങ്ങള് ദിവാകരൻറെ നാട്ടുകാരാ, ഓൻ തെറ്റെന്തെങ്കിലും ചെയ്തിക്കിണ്ടെങ്കിൽ അത് തെളിയുന്നതിന് മുമ്പ് ഇങ്ങനെ തല്ലാണ്ടായിരുന്നു" എന്ന് പറഞ്ഞ മീത്തലെ ചന്ദ്രനോട് കുഞ്ഞൻ എസ് ഐ പറഞ്ഞത് 

"ജോലിയാണെന്നും പറഞ്ഞ് ആഴ്ചയിൽ മൂന്ന് ദിവസം കണ്ണൂരേക്ക് പോവുകയും, അവിടുന്ന് തിരിച്ച് വരുമ്പോ മാഹീന്ന് കുറഞ്ഞ പൈസയ്ക്ക് വാങ്ങുന്ന മദ്യം അളവിൽ കൂടുതൽ ഇങ്ങോട്ട് കടത്തുകയും പ്രായപൂർത്തിയാകാത്ത സ്‌കൂൾ കുട്ടികൾക്ക്  മറിച്ച് വിൽക്കുകയും ചെയ്യുന്ന ഈ മഹാനെ  പിന്നെ ഞങ്ങൾ ഉമ്മ കൊടുത്ത് ഇവിടെ സൽക്കരിച്ചിരുത്താം"  എന്നായിരുന്നത്രെ!


Saturday, July 10, 2021

പറ്റ്(ച്ച) ബുക്ക്

ഇതിപ്പോ ഒരു സ്ഥിരം ഏർപ്പാടായിട്ടുണ്ട്.

കണ്ണിൽ ചോരയായില്ലാത്ത ഒരു ചായക്കടക്കാരനായി പരിണമിച്ചു കൊണ്ടിരിക്കുകയാണോ നമ്മുടെ കുമാരേട്ടൻ എന്ന് നാട്ടുകാർക്ക് ഇതിനോടാകം തോന്നിത്തുടങ്ങിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല. രാവിലേയും ഉച്ചയ്ക്കും വൈകിട്ടും എന്ന് വേണ്ട, ചായക്കടയിൽ കയറുന്ന സ്ഥിരം  കസ്റ്റമേഴ്‌സിനെ വെറുപ്പിക്കുന്ന ഈ  പരിപാടി തുടങ്ങിയിട്ട് കുറച്ചുനാളായി.

നടയ്ക്കലെ ഗോവിന്ദനാശാരിയായിരുന്നു കുമാരേട്ടൻറെ ആദ്യ ഇര. ഭോജനാസക്തി തലയ്ക്ക് പിടിച്ച് പ്രാതലിനും ഊണിനുമിടയിൽ കിട്ടിയ ഒരു ചെറിയ ഗ്യാപ്പിൽ ആശാരി ചായക്കടയിൽ കയറുകയും ലൈറ്റായിട്ട് ഒരു പൊടിച്ചായയും, ഒരു നാല് അരിപ്പത്തിരിയും കൂടെ കൂട്ടാനായി ഗ്രീൻ പീസ് കറിയും ഓർഡർ ചെയ്യുകയും  ചില്ല് പെട്ടിയുടെ സൈഡിലിരുന്ന മാതൃഭൂമി പേപ്പറെടുത്ത് പടിഞ്ഞാറ് വശത്തെ ബെഞ്ചിൽ പോയി ഇരുന്ന്  സ്ഥിരം ചെയ്യാറുള്ളത് പോലെ നേരെ എട്ടാമത്തെ പേജിൽ നിന്ന് തന്നെ വായന തുടങ്ങുകയും ചെയ്തു. നിമിഷങ്ങൾക്കകം പൊടിച്ചായ വന്നു , രണ്ട് സിപ്പെടുത്തപ്പോഴേക്കും അരിപ്പത്തിരിയും ഗ്രീൻ പീസ് കറിയും വന്നു.  പത്രത്തോടൊപ്പം ചായ ഗ്ലാസ്സും മേശപ്പുറത്തുവെച്ച്  അരിപ്പത്തിരിക്ക് മുകളിലൂടെ കറിയൊഴിച്ച് ഉളിപ്പിടിച്ച് തഴമ്പിച്ച മുരിങ്ങാക്കഷ്ണം പോലുള്ള വിരലുകൾ കൊണ്ട് പത്തിരി ഞെവിടി  കറിയും കൂട്ടി കുഴച്ച് ആദ്യത്തെ ബാച്ച് അണ്ണാക്കിലേക്ക് ട്രാൻഫർ ചെയ്യുന്നതിന് തൊട്ട് മുൻപ്  നാല് ദിക്കും കിടുങ്ങുമാറാകും വിധം ഒരശരീരി കേട്ടു നമ്മുടെ ഗോവിന്ദനാശാരി "ഗോവിന്ദാ, പറ്റ് നാപ്പതുറുപ്പ്യ കഴിഞ്ഞിക്കിണ്ടെ, മറക്കണ്ട…"

പണ്ടാരോ പറഞ്ഞത് പോലെ ആ ഫ്ലോ അങ്ങട് പോയി. 

"ബാക്കി പറ്റിൻറെ കണക്ക് ഒന്നുകിൽ കഴിക്കുന്നതിൻറെ മുൻപോ അല്ലെങ്കിൽ പിൻപോ പറഞ്ഞൂടായിരുന്നോ ഈ കൊശവൻ കുമാരന്? കഴിക്കുന്നതിൻറെ ഇടയിൽ തന്നെ പറ്റി(ച്ചതി)ൻറെ കണക്ക് പറഞ്ഞ് വെറുപ്പിക്കണമായിരുന്നോ?" എന്ന് ആത്മഗതം ചെയ്യുകയും ഉള്ളിൽ നിന്നും പുറത്തേക്ക് ചാടിയ ആ വിഷമവും ഗ്രീൻ പീസ് കറിയും കൂട്ടിച്ചേർത്ത് അരിപ്പത്തിരിയോടൊപ്പം   വെട്ടിവിഴുങ്ങുകയും തരക്കേടില്ലാത്ത ഒരസംതൃപ്തി മുഖത്ത് ഫിറ്റ് ചെയ്യുകയും മുഖത്ത് ഫിറ്റ് ചെയ്ത ആ അസംതൃപ്തി കുമാരൻ ശെരിക്കും നോട്ടീസ് ചെയ്യാൻ വേണ്ടി കൈ കഴുകുമ്പോൾ ഒരു മാതിരി ഒറാങ് ഊട്ടാനേ പോലെ വികൃത ശബ്ദമുണ്ടാക്കി കാർക്കിച്ച് തുപ്പുകയും ചെയ്തു. ഗോവിന്ദനാശാരിയുടെ കാർക്കിച്ച് തുപ്പലിന്റെ പരിണാമഫലമായി ചായയിലും കടിയിലും കോൺസൺട്രേറ്റ് ചെയ്തുകൊണ്ടിരുന്ന സകല കസ്റ്റമേഴ്സിൻ്റെയും ആ ഫ്ലോ എങ്ങോ  പോയി.

ക്യാഷിലിരുന്നിരുന്ന കുമാരനേയും  സപ്പ്ളൈ  ചെയ്തുകൊണ്ടിരുന്ന സതീശനെയും മാറി മാറി നോക്കിക്കൊണ്ട് "ഇതും കൂടി പറ്റിലെഴുതിക്കോ" എന്നും പറഞ്ഞുകൊണ്ട് ഗോവിന്ദനാശാരി ആയഞ്ചേരി ലക്ഷ്യമാക്കി നടന്നകന്നു. ആക്ച്വലി പറ്റ് കണക്ക് പറഞ്ഞതിനല്ല ഗോവിന്ദനാശാരി ചൊടിച്ചത് മറിച്ച് മറ്റുള്ളവർ കേൾക്കെപ്പറഞ്ഞു എന്നതിനാലാണ്.

എനിവേയ്സ്, കുമാരേട്ടൻ ഇത്  ഒരു സ്ഥിരം പരിപാടിയാക്കി മാറ്റി. "വെടിവഴിപാടാകുമ്പോ സാധാരണ വിളിച്ചു പറയാറാ പതിവ്" എന്ന് പറഞ്ഞകണക്ക് കാണുമ്പോ കാണുമ്പോ പറ്റ് ബാലൻസ് ഉച്ചത്തിൽ വിളിച്ചു പറയുന്നത് കുമാരേട്ടൻറെ ചായക്കടയിലെ ഒരു കീഴ്വഴക്കമായി  മാറുകയായിരുന്നു. മറ്റുള്ളവർ കേൾക്കെ ഉച്ചത്തിൽ വിളിച്ചു പറയുന്ന  ഈ കീഴ്വഴക്കം പക്ഷെ ഇന്നാട്ടിലെ ജനങ്ങളെ കുറച്ചൊന്നുമല്ല വലച്ചത്.  പ്രത്യേകിച്ച് മാസക്കൂലിക്ക് ജോലി ചെയ്യുന്ന ഒരു വലിയ ജനവിഭാഗം കുമാരേട്ടൻറെ ചായക്കടയിലെ സ്ഥിരം പറ്റ് കസ്റ്റമേഴ്‌സായിരുന്നു.  ഇതിനോടകം തന്നെ പലർക്കും തോർത്ത് മുണ്ട് തലയിലൂടിടാതെ ചായക്കടയ്ക്ക് മുന്നിലൂടെയുള്ള വിഹാരം അസാധ്യമാവുകയും ആരുമില്ലാത്ത നേരം നോക്കി ചായകുടിക്കാൻ വരേണ്ടി വരും  എന്ന ഗതികേടിലായി മാറുകയായിരുന്നു . 

'വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല', 'കണ്ടകശനി കൊണ്ടേ പോകൂ', 'ഇടിവെട്ടേറ്റവൻറെ തല മൊട്ടയടിച്ചപ്പോ കല്ല് മഴ പെയ്തു', 'പാപി ചെല്ലുന്നിടം പാതാളം', എന്നിങ്ങനെ പല പല പഴം ചൊല്ലുകളിൽ ഏതുവേണമെങ്കിലും എടുത്തോളിൻ, കാരണം ഇവയെല്ലാം ഇവിടുന്നങ്ങോട്ടുള്ള കുമാരേട്ടൻറെ ലൈഫിൽ അപ്ലിക്കബിളായിരിക്കും.

ഒരു ഫൈൻ മണ്ടേ മോർണിംഗ്, സൂര്യേട്ടനൊക്കെ ഉണർന്ന് പല്ലുതേക്കുന്നതിന് മുൻപ് ഏകദേശം ഒരു നാല് നാലര മണിക്ക് ദോശമാവുൾപ്പടെ കച്ചവടത്തിനുള്ള റോ മെറ്റീരിയൽസുമായി വന്ന് ചായക്കട തുറന്ന കുമാരേട്ടൻറെ അലർച്ചയോട് കൂടിയ ദീനരോദനം കേട്ടാണ് ഇന്നാട്ടുകാർ ഉറക്കമുണർന്നത് അല്ലാതെ സ്ഥിരം ഉണരാറുള്ളത് പോലെ തെക്കേതിലെ തങ്കമ്മ വളർത്തുന്ന പൂവന്മാരുടെ കൂവൽ കേട്ടിട്ടോ അമ്പലംവിഴുങ്ങി അഥവാ   മനയ്ക്കലെ മുരുകാനന്ദൻ അഞ്ചരയ്ക്ക് വെക്കാറുള്ള 'കൗസല്യാ സുപ്രതാ' കേട്ടിട്ടോ അല്ല.

കുമാരേട്ടൻറെ ദീനരോദനത്തിന് പിന്നിലുള്ള ആ സാഡ് വാർത്ത കാട്ടുതീ പോലെ പടർന്നു. കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു ( മൂക്കത്ത് മാത്രമല്ല, പാലോടത്തും വെച്ചു). ചിലർ കുമാരേട്ടൻറെ അവസ്ഥയോർത്ത് സങ്കടപ്പെട്ടു. മറ്റുചിലർ ആനന്ദനൃത്തമാടി.              

കുമാരേട്ടൻറെ ലൈഫ് ലോങ്ങ് അസറ്റായ ആ പറ്റ് ബുക്ക് ഏതോ കണ്ണിൽ ചോരയില്ലാത്ത റോബർട്ട് അഥവാ കള്ളൻ രാത്രിയ്ക്ക് രായ്മാനം  അടിച്ചുമാറ്റിയിരിക്കുന്നു എന്നതായിരുന്നു ആ വൻ വാർത്ത. ഐറണി എന്താണെന്ന് വെച്ചാൽ ചായക്കട കുത്തിത്തുറന്നവൻ പറ്റ് ബുക്ക് മാത്രമേ എടുത്തുള്ളൂ. മേശവലിപ്പിലിരുന്ന ചില്ലറയും, പുരാവസ്തു കണക്കെ ചില്ല് പെട്ടിയിലിരുന്ന ഉള്ളിവടയും ബോണ്ടയും രതീഷും, അടുക്കളയിൽ പുളിപ്പിക്കാൻ വെച്ച വെള്ളേപ്പത്തിൻറെ മാവുമൊക്കെ ഒരു കോട്ടവും തട്ടാതെ സുരക്ഷിതമായി വെച്ചോടത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

പറ്റ് ബാലൻസ് എത്രയാണെന്ന് അറിയാവുന്ന ചിലർ കുമാരേട്ടൻറെ അവസ്ഥകണ്ട് പെട്ടന്ന് തന്നെ അക്കൗണ്ട് ക്ലോസ് ചെയ്തു. മറ്റു ചിലർ ഒരു ഏകദേശ കണക്ക് വെച്ച് സുമാറൊരു സംഖ്യ കുമാരേട്ടന് ഡൊണേറ്റ് ചെയ്തു. ബട്ട് ഭൂരിപക്ഷം വരുന്ന പറ്റ് കസ്റ്റമേഴ്‌സും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിൽ ചില്ലിക്കാശ് കൊടുക്കാതെ വീണ്ടും പറ്റി(ച്ച്‌)ക്കൊണ്ടേയിരുന്നു.

കാലങ്ങൾ കടന്ന് പോയി. കഠിനശ്രമവും പ്രയത്നവും നിത്യവും അഭ്യസിച്ച് കുമാരേട്ടൻ തൻറെ കിട്ടാകടത്തിൽ നിന്നും കരകയറി എന്ന് മാത്രമല്ല, അദ്ദേഹം ചായക്കടയോടൊപ്പം അഭിവൃദ്ധിയിലേക്ക്  നയിക്കപ്പെടുകയും ചെയ്തു. പറ്റ് ബുക്ക് മോഷണം ചെയ്യപ്പെട്ട സംഭവം ഒരു ഓർക്കാൻ ഇഷ്ടമില്ലാത്ത ഒരനുഭവമായി മനസ്സിലിപ്പോഴുമുണ്ടെകിലും കുമാരേട്ടനെ ഏറ്റവുവുമധികം വേദനിപ്പിച്ച വിഷയം മറ്റൊന്നായിരുന്നു 

സംശയത്തിൻറെ നിഴലിൽ മോഷണം ചെയ്തവരുടെ ലിസ്റ്റിലുണ്ടായിരുന്നവരുൾപ്പടെ ചില സാഡിസ്റ്റുകൾ ചായക്കടയിൽ വന്നു പോകുമ്പോഴൊക്കെ കുമാരേട്ടനോട് പറയാറുള്ള സ്ഥിരം ഡയലോഗായിരുന്നു ആ വേദനയയ്ക് പിന്നിലുള്ള കാരണം  

"എന്താണ് കുമാരേട്ടാ ഇത്? മ്മക്ക് പറ്റ് ബാലൻസ് ക്‌ളോസ് ചെയ്യണ്ടേ? . അതെത്രയാന്ന് പറഞ്ഞാൽ ഇപ്പൊ തന്നെ റൊക്കം കാശ് തരാം. ഇങ്ങനേമുണ്ടോ  കിട്ടാനുള്ള പൈസയോട് ബഹുമാനമില്ലാത്ത പഹയന്മാര്?"