Monday, September 13, 2021

നല്ലവനായ ദിവാകരേട്ടൻ

പുതുച്ചാലിലെ ദിവാകരേട്ടൻ നല്ലവനായിരുന്നു. എനിക്കറിയാം. എനിക്ക് മാത്രമല്ല ഞങ്ങളുടെ നാട്ടുകാർക്ക് മൊത്തം അറിയാം. ദിവാകരേട്ടൻറെ നന്മ ഏറ്ററിഞ്ഞവരിൽ ഭൂരിഭാഗവും മേമുണ്ട ഹൈ സ്‌കൂളിലും, കീഴൽ യൂപീ സ്‌കൂളിലും  കാലാകാലങ്ങളായി പഠിച്ചുവന്നിരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ മാതാപിതാക്കളായിരുന്നു. 

അക്കാലത്തെ  വിദ്യാർത്ഥികൾക്ക്  വഴിതെറ്റിപ്പോയവൻ അല്ലെങ്കിൽ വഴിതെറ്റിപ്പോയവൾ എന്ന ടൈറ്റിൽ ചാർത്തിക്കിട്ടാനുള്ള പ്രധാന കാരണങ്ങൾ , ആരാൻറെ പറമ്പത്തെ മാങ്ങയ്ക് കല്ലെറിയുക, തേങ്ങ, കശുവണ്ടി എന്നിവ മോഷ്ടിക്കുക, തല്ലുണ്ടാക്കുക, തെറി വിളിക്കുക, പ്രേമലേഖനം കൈമാറുക, ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് നടക്കുക, സല്ലപിക്കുക, കമന്റടിക്കുക, സ്‌കൂൾ വിട്ട് വരുന്ന വഴി തോട്ടിൽ നിന്നും  മീൻപിടിക്കുക എന്നിവയും കുറച്ച് കൂടി സീരിയസ് ക്രൈംസ് ആയ ക്ലാസ് കട്ട് ചെയ്ത് സിനിമയ്‌ക്കോ കലുങ്കിലിരിക്കാനോ കളിക്കാനോ കറങ്ങാനോ പോവുക, മുറിബീഡി, ബീഡി, സിഗററ്  വലിക്കുക, പാൻപരാഗ്, ചീനി കൈനി  പോലുള്ള ഐറ്റംസ് ഉപയോഗിക്കുക, ലാസ്റ്റ് ബട്ട് നോട്ട് ദി  ലീസ്റ്റ് മദ്യപിക്കുക എന്നിവയൊക്കെയുമായിരുന്നു. കോ-കരിക്കുലർ ഐറ്റംസ് ഏതുമായിക്കൊള്ളട്ടെ, അത്  മുറതെറ്റാതെ അവരവരുടെ വീട്ടിലറിയിക്കാൻ മുൻപന്തിയിൽ ദിവാകരേട്ടനുണ്ടാവും.

ആയുർവേദം അല്ലെങ്കിൽ സിദ്ധവൈദ്യം പോലുള്ള ഏതോ നാട്ടുമരുന്നുകമ്പനിയുടെ കണ്ണൂർ - കോഴിക്കോട് ഏരിയാ ഡിസ്ട്രിബ്യുട്ടറായിരുന്നു നമ്മുടെ ദിവാകരേട്ടൻ. എല്ലാ ദിവസവും കാലത്ത് ആറുമണിക്ക് തന്നെ തൻറെ തുകൽ സഞ്ചിയുമായി വടകര റെയിവേ സ്റ്റേഷനിലെത്തുകയും അവിടുന്ന് ഇട ദിവസങ്ങളിൽ കണ്ണൂരേക്കും മറ്റ് ദിവസങ്ങളിൽ കോഴിക്കോട്ടേക്കും വണ്ടി കയറി തൻറെ ഡിസ്ട്രിബ്യുഷൻ ജോലി ഭംഗിയായി നിർവഹിച്ച് മൂന്ന് മണിയാകുമ്പോഴേക്കും തിരിച്ച്‌ നാട്ടിലെത്തി ഡോർ ടു ഡോർ മരുന്ന് വിൽപ്പനയുമായി നടന്നിരുന്ന കാലം. കോഴിക്കോട്ടേക്ക് പോകുന്ന ദിവസം സെയിൽസ് ഐറ്റംസ് അവിടെ നിന്ന് കളക്ട് ചെയ്ത് തിരിച്ച് വെങ്ങാലി, ചേമഞ്ചേരി, കൊയിലാണ്ടി, തിക്കോടി, പയ്യോളി വഴി വടകരയിൽ എത്തുകയും, കണ്ണൂരേക്ക്  പോകുന്ന ദിവസം അതേപോലെ എടപ്പാട്, മുഴപ്പിലങ്ങാട്, ധർമ്മടം, തലശ്ശേരി, മാഹി വഴി വടകരയിൽ എത്തുകയും ചെയ്യും. വൈകുന്നേരം സ്‌കൂൾ വിടുന്ന സമയത്ത് ഓൺ-റോഡിൽ സെയിൽസുമായി ബന്ധപ്പെട്ട് ടിയാൻ കറങ്ങിനടക്കുന്ന സമയമാണ് പുള്ളിയുടെ ഒബ്‌സർവേഷൻ ഹവർ. വഴിയിൽ കാണുന്ന സകല പിള്ളേരുടെ മൂവ്‌മെൻറ്സും  ഡയലോഗ്സും ഒപ്പിയെടുത്ത് പ്രോസസ്സ് ചെയ്ത് പല ഇൻസിഡെന്റ്സുമായി കോറിലേറ്റ് ചെയ്ത് കിട്ടുന്ന ഔട്ട്പുട്ട് പ്രശ്നവശാൽ ഗുരുതരമാണെങ്കിലോ അഥവാ സംശയാസ്പദകമായി ആരെയെങ്കിലും വഴിയരികിൽ കണ്ടാലോ ഉടൻ തന്നെ ആ വിവരം വേണ്ടപ്പെട്ടവരുടെ അടുത്തെത്തിക്കാതെ ദിവാകരേട്ടന് ഉറക്കം വരില്ല.

മക്കൾ വഴിതെറ്റിപ്പോകുമോ എന്ന് ഭയന്നിരുന്ന അഥവാ മക്കൾ വഴിതെറ്റിപ്പോയതറിയാതെ "മൈ കിഡ് ഈസ് ഓസം" എന്നാശ്വസിച്ചിരുന്ന ഇന്നാട്ടിലെ സകല മാതാപിതാക്കളുടെയും കണ്ണിലുണ്ണിയായി മാറുകയും മക്കൾ വഴിതെറ്റിപ്പോയത് നാലാളറിയുന്നത് ഒരു നാണക്കേടായി കണക്കാക്കിയിരുന്ന മറ്റ് ചില മാതാപിതാക്കളുടെ കണ്ണിലെ കരടായി മാറുകയുമായിരുന്നു നാട്ടിലെ നല്ലവനായ ഉണ്ണി ശ്രീ ദിവാകരൻ പുതുച്ചാലിൽ. നാട്ടിലെ ചുറുചുറുക്കുള്ള മുട്ടേന്നു വിരിയാത്ത ഗജപോക്കിരികളുടെ നിർഭാഗ്യമെന്നോണം, അവരെവിടെ പരിപാടി അവതരിപ്പിച്ചാലും കുമ്പിടിയെ പോലെ അവിടെ അവതരിക്കും നമ്മുടെ സാക്ഷാൽ  ദിവാകരൻ പുതുച്ചാലിൽ. വള്ളിപുള്ളി വിടാതെ നടന്ന സംഭവമെല്ലാം, എത്തിക്കേണ്ടവരുടെ അടുത്തെത്തിച്ച്, കുഞ്ഞുങ്ങൾ വഴിതെറ്റിപ്പോകാതിരിക്കാൻ ചില പോംവഴികൾ സജെസ്റ് ചെയ്യുകയും വേണ്ടി വന്നാൽ മേൽപ്പറഞ്ഞ മുട്ടേന്നു വിരിയാത്ത ഗജപോക്കിരികളെ അവരുടെ രക്ഷിതാക്കൾ കേൾക്കാതെ ഒന്നുപദേശിക്കാനും ദിവാകരേട്ടന്  മടിയില്ല. എസ്പെഷ്യലി മദ്യപാനവുമായി ബന്ധപ്പെട്ട വഴിതെറ്റലാണെങ്കിൽ ദിവാകരേട്ടൻ ഡെഫിനിറ്റ്‌ലി ഉപദേശിച്ചിരിക്കും.

മാങ്ങയെറിഞ്ഞും ക്രിക്കറ്റും ഫുട്ബോളും കളിച്ചും സിപ്പപ്പ് നുണഞ്ഞും ജീവിതം എൻജോയ് ചെയ്ത് നടന്നിരുന്ന പുതുക്കുടി ഗംഗാധരേട്ടൻറെ മകൻ മജീഷും, കുറുങ്ങാടൻ വീട്ടിൽ ജനാർദ്ദനേട്ടൻറെ മകൻ ജിജേഷും, ചിങ്ങാറമ്പത്ത് കുഞ്ഞീഷ്ണേട്ടൻറെ മകൻ മഹേഷും, കാവുപ്പനത്തിലെ രാജേട്ടൻറെ മക്കളായ വിജിയും സജിയും എന്ന്  വേണ്ട ഞാനുൾപ്പെടുന്ന സകലമാന ബോയ്സിൻറെയും ദുർസ്വപ്നമായിരുന്നു മേൽപ്പറഞ്ഞ ടിയാൻ. അപ്പൊ നിങ്ങൾ വിചാരിക്കും ആൺപിള്ളേർ മാത്രമേ ദിവാകരൻറെ ഇരകളാവാറുള്ളോയെന്ന്? ചല്ലിവയൽ കള്ളുഷാപ്പിൻറെ ചുമരിൽ "ബസുലേഷ്  +  വിജിഷ" എന്ന് ചിരട്ടക്കരി മുഖാന്തരം തെളിഞ്ഞതിൻറെ പിറ്റേന്ന് വൈകുന്നേരം പുനയ്ക്കൽ വിജയേട്ടനും ഭാര്യ ഉഷയും വാടകയ്ക്ക് താമസിച്ചിരുന്ന സൂപ്പർമാർക്കറ്റിന് പുറകിലുള്ള ഓടിട്ട വീട്ടിൽ ഇടിയോട് കൂടിയ മഴ പെയ്തതെന്നും അതിനുപിന്നാലെ നിലവിളി വിത്ത് സിനിമാറ്റിക് ഡാൻസ് അരങ്ങേറിയെന്നുമാണ് പരക്കെയുള്ള അഭ്യൂഹം. ഈ "വിജയൻ + ഉഷ"യുടെ ബൈപ്രോഡക്റ്റ്സ്  ആണെല്ലോ വിജിഷയും വിജീഷും. അങ്ങനെ ആ വിജിഷയായിരുന്നു ദിവാകരേട്ടൻറെ ആദ്യത്തെ ഫീമെയിൽ ഇര. പിന്നീടവിടുന്നങ്ങോട്ട് എത്രയയെത്ര പ്രേമങ്ങളാണ് ദിവാകരേട്ടൻറെ ഇടപെടൽ കാരണം തവിടുപൊടിയായത്?

യുവമിഥുനങ്ങളുടെ പ്രാക്ക് കാരണമായിരിക്കണം അല്ലെങ്കിൽ പിന്നെ നല്ലവനായ ദിവാകരേട്ടന് ഈ ഗതി വരുമോ? ലോകനാർക്കാവ് - മേമുണ്ട നിവാസികൾ ഞെട്ടിക്കുന്ന ആ വാർത്ത കേട്ടിട്ടായിരുന്നു  അന്ന് മദ്ധ്യാഹ്നത്തിൽ നിന്നും സായാഹ്നത്തിലേക്ക് കാലെടുത്ത് വെച്ചത്. ആരാദ്യം പറഞ്ഞു ആരാദ്യം കേട്ടു എന്നൊന്നും ഇവിടെ പ്രസക്തമല്ല. വാർത്ത മട്ടും താൻ മുഖ്യം. കണ്ണൂരിൽ നിന്നും ജോലി കഴിഞ്ഞു വരും വഴി വടകര പുതിയ ബസ് സ്റ്റാൻഡിൽ മേമുണ്ട വഴി തീക്കുനിയിലേക്ക്‌ പോകാൻ നിർത്തിട്ടിരുന്ന  ബസ്സിൻറെ സ്റ്റെപ്പിൽ വലതുകാലെടുത്തു വെച്ച് ക്യാപ്റ്റൻ മാർവെലിനെ പോലെ നിന്നിരുന്ന നമ്മുടെ ദിവാകരേട്ടനെ  അതേ പോസിൽ തന്നെ പൊക്കിയെടുത്ത് ജീപ്പിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊണ്ട്പോയത്രേ നാല് പോലീസുകാർ. 

നല്ലവനായ ദിവാകരേട്ടനെ ലോക്കപ്പിൽ നിന്നും പുറത്തിറക്കാൻ നാട്ടിലെ രണ്ട് മൂന്ന് പ്രമാണിമാരും രാഷ്ട്രീയ പ്രവർത്തകരും സന്ധ്യയാവുമ്പോഴേക്കും വടകര പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും രണ്ടെണ്ണം കൊണ്ടതിൻറെ ക്ഷീണം മുഖത്തുകാണിക്കാതെ പുഞ്ചിരി തൂകി ലോക്കപ്പിനകത്ത് നിന്നും പാല് കണ്ട പൂച്ചയെ പോലെ ഏന്തി വലിഞ്ഞ് നോക്കിനിന്ന ദിവാകരേട്ടനെ ചൂണ്ടികാണിച്ച് "സർ, ഞങ്ങള് ദിവാകരൻറെ നാട്ടുകാരാ, ഓൻ തെറ്റെന്തെങ്കിലും ചെയ്തിക്കിണ്ടെങ്കിൽ അത് തെളിയുന്നതിന് മുമ്പ് ഇങ്ങനെ തല്ലാണ്ടായിരുന്നു" എന്ന് പറഞ്ഞ മീത്തലെ ചന്ദ്രനോട് കുഞ്ഞൻ എസ് ഐ പറഞ്ഞത് 

"ജോലിയാണെന്നും പറഞ്ഞ് ആഴ്ചയിൽ മൂന്ന് ദിവസം കണ്ണൂരേക്ക് പോവുകയും, അവിടുന്ന് തിരിച്ച് വരുമ്പോ മാഹീന്ന് കുറഞ്ഞ പൈസയ്ക്ക് വാങ്ങുന്ന മദ്യം അളവിൽ കൂടുതൽ ഇങ്ങോട്ട് കടത്തുകയും പ്രായപൂർത്തിയാകാത്ത സ്‌കൂൾ കുട്ടികൾക്ക്  മറിച്ച് വിൽക്കുകയും ചെയ്യുന്ന ഈ മഹാനെ  പിന്നെ ഞങ്ങൾ ഉമ്മ കൊടുത്ത് ഇവിടെ സൽക്കരിച്ചിരുത്താം"  എന്നായിരുന്നത്രെ!


2 comments:

പ്രവാഹിനി said...

മനോഹരമായ എഴുത്ത് ജയറാം ഭായ് .

കടത്തനാടൻ said...

Thank You!