Wednesday, December 24, 2014

വീക്ക്നസ്സ്

ചൊട്ടയിലെ ശീലം ചുടല വരെ എന്നാണെല്ലോ! ഇപ്പറഞ്ഞ ശീലം നല്ലതല്ലെങ്കിൽ ചൊട്ട മുതൽ ചുടല വരെ പണികിട്ടിക്കൊണ്ടേയിരിക്കും.  ചിലർ  അങ്ങനെയാണ്  -  ജന്മനാ സിദ്ധിച്ച  ചില ശീലങ്ങളോ  വീക്നസ്സോ കാരണം  ചെറുതും വലുതുമായി  പണികൾ ആജീവനാന്തം   കിട്ടിക്കൊണ്ടേയിരിക്കും.

കുഞ്ഞ്യേരിയിലെ  കമ്മൾടെ രണ്ടാമത്തെ സന്തതി വിജയന് ഇതുപോലെ ഒരു വീക്നെസ്സുണ്ട് - പരിചയക്കാരെ വഴിയിൽ കണ്ടാൽ  തടഞ്ഞുനിർത്തി കുശാലാന്വേഷണം നടത്തുക.  ലോകനാർകാവമ്പലത്തിൽ നിന്നും ചല്ലിവയലിൽ  നിന്നും  മേമുണ്ടയിൽ നിന്നുമൊക്കെ വീട്ടിലെത്താനുള്ള റോഡുകൾ   ടാറിടാത്തതിനാലും  അധികം  ട്രാഫിക്കില്ലാത്തതിനാലും  ആ വഴി പോകുന്ന യാത്രക്കാരിൽ  മിക്കവരും പരിച്ചയക്കാരായതിനാലും  വഴിയിൽ  വെച്ച്  ഏതെങ്കിലും വാഹനം വരുന്നത് കണ്ടാൽ  റോഡിലേക്ക്  കയറി  നിന്ന്  ആ  വാഹനം തടഞ്ഞുവെച്ച് അതിലുള്ളവരോട് എന്തെങ്കിലും കുശലാന്വേഷണം നടത്താതെ പുള്ളിക്ക് ഒരു സ്വസ്ഥതയുമില്ലാ! വഴിയാത്രക്കാർക്ക്  ഇതൊരു ബുദ്ധിമുട്ടാണെങ്കിലും ഇതിന്റെ പേരിൽ കമ്മളെ പലചരക്കുപീടികയിൽ നിന്നും സാധനം വാങ്ങുമ്പോൾ എക്സ്പയറി കഴിഞ്ഞതും ചീഞ്ഞ മുട്ടയും  കിട്ടണ്ടല്ലോ എന്ന് കരുതി ആരും മറുത്തൊന്നും പറയാറില്ലെന്നുമാത്രം .

വടകര പഴയ ബസ് സ്റ്റാന്റിനു സമീപം നാഷണൽ ഹോട്ടലിനു പുറകിലുള്ള ഏടുവഴി  അറിയപ്പെടുന്നത്  വടകരയിലെ സലാലാ  എന്നാണ് . ചെറുകച്ചവടക്കാർ നടത്തുന്ന അങ്ങാടിപ്പീടികകളുടെ ഇടയിലൂടെ നീണ്ടുനിവർന്ന്കിടക്കുന്ന പത്തടി വീതിയുള്ള ഈ ചെറിയ കുടുസുവഴിയുടെ ഇരുവശത്തും മൈലുകൾക്കപ്പുറം വരെ മണമെത്തുന്ന നല്ല ജാസ്മിൻ പെർഫ്യൂമടിച്ച് അലക്കിത്തേച്ച മുണ്ടും ഷർട്ടുമിട്ട് കുട്ടപ്പന്മാരായി വരിവരിയായി നിരനിരയായി നില്കുന്ന  തൊഴിൽരഹിതരായ അനേകം മധ്യവയസ്കരെ കാണാം . സത്യത്തിൽ ഇവർ തൊഴിൽരഹിതരല്ല, മറിച്ച്   കേരള സർകാരിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഡ്യൂട്ടീ  ഫ്രീ കുടിൽ വ്യവസായ  പദ്ധതിയുടെ ഭാഗമായി "സഞ്ചരിക്കുന്ന ഡ്യൂട്ടീ  ഫ്രീ ഷോപ്പ്" എന്ന ആശയം കണ്ടെത്തി സ്വയം തൊഴിൽ    ചെയ്തദ്ധ്വാനിക്കുന്ന  വിയർപ്പിന്റെ അസുഖമുള്ള ഒരുപറ്റം ചുള്ളൻ മധ്യവയസ്കരാണ്. നാട്ടിൽ വരുന്ന പ്രവാസികളുടെ കയ്യിൽ നിന്നും ഫോറിൻ സാധനങ്ങളും കറൻസികളുംയും വിലകുറച്ച് വാങ്ങുകയും ആവശ്യക്കാർക്ക്  വിലകൂട്ടി വിൽക്കുകയും ചെയ്യുന്ന അധ്വാനശീലം തീണ്ടുതൊടാത്ത പാവപ്പെട്ട  ഒരു ചെറിയ ജനവിഭാഗം. ഫോറിൻ പെർഫ്യൂമുകൾ, ക്രീമുകൾ, ടോയ്സ്, തുണിത്തരങ്ങൾ, അത്യാധുനിക ഇലക്ട്രോണിക് ഗാഡ്ജറ്റ്സ്  എന്നുവേണ്ട ഗൾഫിൽ നിന്നും കേരളത്തിലേക്ക് എത്തിക്കാൻ പറ്റുന്ന എന്ത് സാധനവും ഇവരുടെ കയ്യിൽ സ്റ്റോക്ക്ക്ക്ഡ് ആണ്. പണ്ട് ഫസ്റ് നൈറ്റിലിടാൻ ഒരു ഫോറിൻ ഷഡ്‌ഡി അന്വേഷിച്ചുപോയ പാക്കയിലെ സുകുമാരനോട്  ഇപ്പൊ കൊണ്ടോരാം എന്ന് പറഞ്ഞ്  തൊട്ടടുത്ത പീടികയിലൂടെ പിന്നാംപാറത്ത് പോയി ഇട്ടോണ്ടിരുന്ന ഷഡ്ജം ഊരിക്കൊടുത്ത ഒരു പഹയന്റെ കഥ വടകര അങ്ങാടിയിൽ പാണൻ പാടി നടന്ന അനേകായിരം കഥകളിൽ വെറും ഒരെണ്ണം മാത്രം. ഇത്രയും ആത്മാർഥതയുള്ള ഒരു മാപ്പിളയെ ഈ ഭൂമിമലയാളത്തിൽ മഷിയിട്ടുനോക്കിയാൽ കാണുമോ? 

എനിവേയ്സ് ഇവരുടെ കൂട്ടത്തിലെ  ഒരു നാടൻ ഷെയ്ക്കായിരുന്നു നമ്മുടെ വിജയേട്ടൻ - ഷെയ്ക്ക് അൽ ബിൻ കുഞ്ഞ്യേരി വിജയൻ കമ്മൾ.

ഒരിക്കൽ കച്ചോടമൊക്കെ കഴിഞ്ഞ്  ചല്ലിവയലിൽ  നിന്നും വീട്ടിലേക്കുള്ള അരി, പരിപ്പ്, പച്ചക്കറികൾ,  മത്സ്യം ഇത്യാദി  സാധനങ്ങളും  വാങ്ങി അമ്പത് പൈസയുടെ മൂന്ന്നാല് പ്ലാസ്റ്റിക് സഞ്ചികളിൽ കുത്തിനിറച്ച് ഇരുകൈകളിലും തൂക്കി ക്ഷീണിതനായി ആടിയാടി  വരുന്ന വഴിക്കാണ് അങ്ങ് ദൂരെ നിന്നും ചിങ്ങാറമ്പത്തെ ഗംഗാധരേട്ടന്റെ ഇളയ പുത്രൻ ഷിജു അവനേക്കാൾ  വലിയൊരു ഹെർകുലിസ് സൈക്കിളിൽ ഏന്തിനിന്ന്  ആഞ്ഞു ചവിട്ടി വരുന്നത് കണ്ടത്. ഷിജുവാണെന്ന്  തിരിച്ചറിഞ്ഞതും വിജയേട്ടൻ  റോഡിലേക്ക് കയറി നിന്നതും ഒരുമിച്ചായിരുന്നു. 

"വിജയേട്ടാ, മാറിക്കോ, സൈക്കിളിന്  ബ്രേക്കില്ലാ ….", ദൂരെ നിന്നും ഷിജു പറ്റാവുന്നത്ര  ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 

"ഇഞ്ഞി അങ്ങനെയെന്നെ പറ്റിക്കെണ്ടടാ. വണ്ടി നിർത്ത്, ഒരു കാര്യം പറയാനിണ്ട്"

ഷിജു സൈക്കിളിനെ  റോഡിന്റെ വലതുവശത്തേക്ക് സ്റ്റീർ ചെയ്തു. അതിനനുസരിച്ച് വിജയേട്ടനും ആ വശത്തേക്ക്  നീങ്ങി. അപ്പൊ ഷിജു ഇടതുഭാഗത്തേക്ക് നീങ്ങി, ഒപ്പം വിജയേട്ടനും. ഒരു മുപ്പതുവാര അകലെയെത്തിയപ്പോ  "വിജയേട്ടാ , ഇങ്ങള് കളിക്കല്ലേ!", എന്ന് പരിഭ്രാന്തിയോടെ പറഞ്ഞുകൊണ്ട്   ഷിജു  സൈക്കിൾ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു.  വിജയേട്ടനും വിട്ടുകൊടുത്തില്ല. മൈക്കൾ ജാക്സണ്‍ മൂണ്‍വോക്ക് ചെയ്യുന്നത് പോലെ വിജയേട്ടനും റോഡിന്റെ കുറുകനെ അങ്ങോട്ടും ഇങ്ങോട്ടും ഷിഫ്റ്റ്‌ ചെയ്ത്കൊണ്ടിരുന്നു   

അവസാനം  ആംഗ്രീ  ബേർഡ്സിലെ പക്ഷി കണക്കെ ഷിജുവും സൈക്കിളും വിജയേട്ടനിൽ പോയി പതിച്ചു. വീട്ടിൽ വന്നൊരതിഥിയെ സൽകരിക്കാൻ ബേക്കറിയിയിലേക്ക് ധൃതിയിൽ പോവുകയായിരുന്ന ഷിജു    വീണോടത്തു നിന്നും ഞൊടിയിടയിൽ സൈക്കിളുമെടുത്ത് പൊടിപാറ്റിച്ചു കൊണ്ട്   അപ്രത്യക്ഷനായി .

ടാറിടാത്ത റോഡിനുനടുവിൽ   ചിതറിക്കിടക്കുന്ന പരിപ്പിന്റേയും കയമയരിയുടേയുമിടയിൽ  പത്ത് മത്തിക്കുഞ്ഞുങ്ങളോടൊപ്പമിരുന്ന് വിജയേട്ടൻ  അങ്ങ് വിദൂരതയിലേക്ക്  മാഞ്ഞുപോകുന്ന ഷിജുവിനേയും  നോക്കി ഒരു നെടുവീർപ്പോടെ ആത്മഗതം ചെയ്തു … "വേണ്ടീരുന്നില്ല!" 


Monday, December 22, 2014

കുറുപ്പാൾടെ കുളം

വടക്കൻ മലബാറിലെ മുൻ തലമുറയിലെ ഈഴവർ "എടോ" എന്ന പദത്തിനു ബദലായി ഉപയോഗിച്ചിരുന്ന പദമാണ്‌ "ഓളി". ഉദാഹരണത്തിന് "എന്താ ഓളീ, ഇഞ്ഞീന്ന് പണിക്ക് പോന്നില്ലേ?", "ആ ചെക്കനേതാ ഓളീ?" എന്നിങ്ങനെ. ഇന്നും ഈ പ്രയോഗം പലരും ഉപയോഗിച്ചുവരുന്നു. നോട്ട് ദിസ്  പോയിന്റ് - അവസാനം കഥ മുഴുവൻ വായിച്ചതിന് ശേഷം മനസ്സിലായില്ല എന്ന് പരാതി പറയരുത്.

മുപ്രത്തെ കുറുപ്പാൾക്ക് ഒരു കിടിലൻ കുളമുണ്ട്. വീടിന്റെ മുൻവശത്ത് അദ്ദേഹത്തിന്റെ കാരണവർ ചെത്തി മിനുക്കിയ നല്ല മുന്തിയ ഇനം ചെങ്കല്ല് കൊണ്ട് ചുറ്റി കെട്ടിപ്പോക്കിയ അത്യാവിശ്യം വിസ്തീർണമുള്ള ഒരു സ്വയമ്പൻ കുളം.  ചളിയും പായലും പൂപ്പലുമൊക്കെ കമ്മിയായയതുകോണ്ട് എപ്പോഴും വെട്ടിത്തിളങ്ങുന്ന വെള്ളമുള്ള അടിപൊളി  കുളം. കാണുന്നവർക്കൊക്കെ ഇറങ്ങിക്കുളിക്കാനൊരു ത്വരയുണ്ടാകുന്ന എ വണ്ടർഫുൾ   കുളം എന്നിങ്ങനെ പോകുന്നു കുറുപ്പാൾടെ കുളത്തിന്റെ വിശേഷണങ്ങൾ. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് കന്നട ഭടന്മാർ നോട്ടമിട്ടു വെച്ചിരുന്നതാണ് ഈ കുളത്തെ. കുളം കട്ടോണ്ട് പോകാൻ അന്നും ഇന്നും റ്റെക്നോളജി ഇല്ലാത്തത്കൊണ്ട് ഇപ്പോഴും കുറുപ്പാൾടെ പിൻഗാമികൾക്ക് കുളിക്കാൻ ഒരു കുളം നിലനിൽകുന്നു.

അയിത്ത സമ്പ്രദായം നിലനിൽക്കുന്ന കാലമല്ലായിരുന്നിട്ടും   തന്റെ കുടുംബാംഗങ്ങൾക്കും  ചുറ്റുവട്ടത്തുള്ള ചില കുറുപ്പന്മാർക്കുമല്ലാതെ മറ്റാർക്കും  ഈ  കുളത്തിൽ നോ എൻട്രി.  ഒന്നാമത് ഈ കുളം പേർസണൽ പ്രോപ്പർട്ടി,  അതിനു പുറമെ  കണ്ടവന്മാരൊക്കെ കുളിച്ച് ഈ കുളം കുളമാക്കണ്ട എന്ന ശക്തമായ ആഗ്രഹവും കാരണം കുറുപ്പാൾ കുളത്തിൽ കുളിക്കാനുള്ള  സ്വാതന്ത്രം ആർക്കും കൊടുത്തില്ല.

കുറുപ്പാൾടെ പറമ്പിൽ കാലാകാലങ്ങളായി കെളയ്ക്കലും  തടമെടുക്കലുമുൾപടെ  കൃഷി സംബന്ധിതമായ എല്ലാ പണികളും ചെയ്തു വരുന്ന വിശ്വസ്ഥനായ കൂലിപ്പണിക്കാരനായിരുന്നു അരിമീത്തലെ  ചാത്തുണ്ണ്യേട്ടൻ. അപ്പറമ്പിൽ പണിയെടുക്കാൻ തുടങ്ങിയ കാലം തൊട്ടേ ചാത്തുണ്ണ്യേട്ടന്റെ മനസ്സിൽ കയറിക്കൂടിയതാണ് കുറുപ്പാൾടെ കുളത്തിൽ ഒന്ന് വിശാലമായി മുങ്ങിക്കുളിക്കണമെന്നുള്ള കലശമായ ആഗ്രഹം. കുളി പോയിട്ട് ആ കുളത്തിലെ വെള്ളം തൊടാൻ പോലും കിട്ടിയില്ല ചാത്തുണ്ണ്യേട്ടന്, കാരണം തരം കിട്ടിയാൽ ചാത്തുണ്ണ്യേട്ടൻ കുളത്തിളിറങ്ങും എന്നറിയാവുന്ന കുറുപ്പാൾ തന്നെ പണി കഴിഞ്ഞ് കൈയും കാലും മുഖവും കഴുകാനുമൊക്കെയുള്ള വെള്ളം , മുന്നേകൂട്ടി കിണറ്റിൽ നിന്നും കോരി ബക്കറ്റിലാക്കി ഉമ്മറത്ത് വെയ്ക്കും.      കഠിനഹൃദയനായ കുറുപ്പാളോട് ഇക്കാര്യം സൂചിപ്പിക്കാനുള്ള മടി കാരണവും ഇനി അഥവാ സൂചിപ്പിച്ചാൽ തന്നെ തന്റെ പണി പോകുമോ എന്ന ഭയം കാരണവും ചാത്തുണ്ണ്യേട്ടൻ തന്റെ ഈ ആഗ്രഹം വർഷങ്ങളോളം മനസ്സിന്റെ നെല്ലിപ്പലകയിൽ ഫ്രേം ചെയ്ത് വെച്ചു.

അക്കാലത്ത് സോഷ്യൽ മീഡിയാ നെറ്റ് വർക്കിങ്ങും വാട്സാപ്പ് സർവീസും ഏറ്റവും   സുലഭമായി ലഭിച്ചിരുന്നത് കേളപ്പേട്ടന്റെ ചായക്കടയിലായിരുന്നത്രെ. പേരെടുത്ത ഒരു ഫിസിക്കൽ ചാറ്റ്റൂം തന്നെയായിരുന്നു ഓലമേഞ്ഞ, ചാണകം മെഴുകിയ  ആ എഴുന്നൂറ് സ്ക്വയർ ഫീറ്റ്‌ കെട്ടിടം. കേളപ്പേട്ടന്റെ ഈ ചായക്കടയും ചല്ലിവയലിലെ കള്ളുഷാപ്പുമായിരുന്നു നമ്മുടെ കഥാനായകാൻ ചാത്തുണ്ണ്യേട്ടനുൾപടെ ഇന്നാട്ടിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിൽ ഒരു വലിയ പങ്ക് ജോലികഴിഞ്ഞുള്ള സായാഹ്നങ്ങളിൽ സോഷ്യലൈസ് ചെയ്യാൻ ചേക്കേറുന്ന മെയിൻ സ്പോട്ടുകൾ. അങ്ങനെയൊരിക്കൽ കസ്റ്റമേർസൊന്നും  ഇല്ലാതിരുന്ന ഒരു കർകിടകമാസദിനത്തിലെ   നല്ല ചന്നം പിന്നം മഴപെയ്യുന്ന ഉച്ചസമയത്ത്  മൂക്കുമുട്ടെ ഉപ്പുമാവും കടലക്കറിയും തട്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ ചാത്തുണ്ണ്യേട്ടൻ കേളപ്പേട്ടന്റെ മുൻപിൽ ഹനുമാൻ ശ്രീരാമന് നെഞ്ചു പിളർന്ന്  കാണിച്ചത് പോലെ തന്റെ ഹൃദയത്തിൽ ആണിയടിച്ച് വെച്ചിരുന്ന ചിരകാലാഭിലാഷം നെഞ്ച് പിളർത്തി കാണിച്ചുകൊടുത്തു.

"ന്റെ ചാത്തുണ്യേ, ഇത്രേ ഇള്ളു കാര്യം? ഇഞ്ഞി പോലർച്ചെ കുറുപ്പാളെണീക്കുന്നതിനു  മുന്നെ കോളത്തിലിറങ്ങി കുളിച്ചോളീ"

"ഉയീ... ഓറെങ്ങാനും ഒച്ച കേട്ട് ബന്നാലോ?"

"അല്ലോളീ ... അയിന് ഇരുട്ടത്ത് കുറുപ്പാൾക്ക് ആളാരന്ന് തിരിയ്യ്വല്ലെടോ. ആളാരാന്ന് തിരിഞ്ഞാലല്ലെ കൊയപ്പള്ളൂ? ഇനിയിപ്പോ ഓറ് ആരാന്ന് ചോയിച്ചാത്തന്നെ ഇഞ്ഞി 'ഞാനാ കുറുപ്പാളാ..' എന്നങ്ങ് പറഞ്ഞാപ്പോരെ? അങ്ങട്ടേലെയെങ്ങാനും ഏതെങ്കിലും കുറുപ്പാന്ന് ബിചാരിച്ചോളും. ഇതെല്ലം ഞാൻ പറഞ്ഞുതരണോ ചാത്തുണ്ണ്യേ? ഒന്നുല്ലേകിലും ഇഞ്ഞി നാലാം ക്ലാസ്സ് പാസായതല്ലേ?"

ഒരു വാഴയിലയും തലയ്ക്ക് മുകളിൽ പിടിച്ച് ചാറ്റൽ മഴയത്ത് വീട്ടിലേക്ക് പോകും വഴി ചാത്തുണ്ണ്യേട്ടന്റെ മനസ്സിൽ കേളപ്പേട്ടന്റെ വാക്കുകളായിരുന്നു. സംഭവം ഒരു നല്ല ഐഡിയ തന്നെ. നേരം വെളുക്കന്നതിനു മുൻപ് തന്നെ  കുറുപ്പാളുടെ പറമ്പിലെത്തുക, കുറുപ്പാളെഴുന്നേൽക്കുന്നതിനു മുൻപ് കുളത്തിലിറങ്ങി നല്ലോണം ഒന്ന് മുങ്ങിക്കുളിക്കുക, പറ്റിയാലൊരു നാല് വാര അങ്ങോട്ടുമിങ്ങോട്ടും നീന്തുക, കരയ്ക്ക് കയറുക, തോർത്തുക, ആരും കാണാതെ സ്ഥലം വിടുക, കേളപ്പേട്ടന്റെ കടയിൽ പോയി ഉഷാറായി ഒരുകുറ്റി പുട്ടും മുട്ടക്കറിയും തട്ടുക, എട്ടു മണിയാകുമ്പോൾ ആസ് യൂഷ്വൽ കുറുപ്പാൾടെ പറമ്പിൽ പണിക്കു വേണ്ടി ഹാജരാവുക. ഇനിയിപ്പോ കുറുപ്പാളെങ്ങാനും നേരത്തെയെണീറ്റ് കണ്ടെന്നിരിക്കട്ടേ, താൻ കുറുപ്പാണെന്നു പറയുക. വല്ലപ്പോഴും ആ ഏരിയയിലെ ചില നായന്മാരും കുറുപ്പന്മാരും കുളിക്കാൻ വരാറുള്ളതുകൊണ്ട് അവരാരെങ്കിലുമായിരിക്കുമെന്നു കരുതിക്കൊള്ളും. " വാവ്!......വാട്ട് എ  വണ്ടർഫുൾ ഐഡിയ" ചാത്തുണ്ണ്യേട്ടന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.

പ്ലാനിംഗ് ഒക്കെ കഴിഞ്ഞ് പറ്റിയൊരു ദിവസത്തിനായുള്ള ചാത്തുണ്ണ്യേട്ടന്റെ കാത്തിരിപ്പ് കർകടവും കഴിഞ്ഞ് ചിങ്ങത്തിലേക്ക് നീങ്ങി. അങ്ങനേയിരിക്കെ ഓണത്തിനോടടുത്ത്  ഒരു ദിവസം ഹമാരാ കുറുപ്പാൾ കുടുംബസമേതം കൊയിലാണ്ടിയിൽ ഒരു കല്യാണത്തിന് പോയി തിരിച്ചു വരും വഴിയാണ്  ചല്ലിവയലിലെ കള്ള്ഷാപ്പിൽ നിന്നും തലയിൽ തോർത്ത്‌മുണ്ട് ചുറ്റി പമ്മി പമ്മി വരുന്ന ചാത്തുണ്ണ്യേട്ടൻ മുന്നിൽ വന്നുചാടിയത്,

"എന്താ ചാത്തുണ്ണീ തലേല്  തോർത്ത്‌മുണ്ട് ചുറ്റി കള്ളുഷാപ്പിന്റെ ബൈയ്യേപ്പർത്ത്   കൂടെ ഒളിച്ച് നടക്കുന്നത്? ഇതൊക്കെ ബലിച്ചുബാരി മോന്തീറ്റാണോ രാവിലെ പണിക്ക് ബരുന്നത്.?"

"അത് കുറുപ്പാളേ… മ്മളെ കുനീലെ സുഗതന് ഒരു നാലപ്തുറുപ്പ്യ ബായ്പ്പം കൊടുത്തിക്കായിനു. ഓനത് ഞമ്മക്ക് തിരിച്ച് തരാണ്ട് ഇങ്ങനെ മുങ്ങി നടക്ക്വാൻ തൊടങ്ങീറ്റ് രണ്ട് മാസായി. ഓനാടെ ഇണ്ടോന്ന് നോക്ക്വാൻ പോയതാ. ഇങ്ങള് ബിചാരിക്കുംപോലെ  ഞമ്മള് കള്ളൊന്നും കുടിച്ചിക്കില്ലേ..", വയറ്റിൽ നിന്നും പുറത്തേക്കെടുത്തു ചാടിയ നല്ല പുളിച്ച കള്ളിന്റെ മണമുള്ള സ്വയമ്പൻ ഏമ്പക്കം ചുണ്ടുകൾ കോണ്ട് ശക്തമായി വായടച്ചു പിടിച്ച് തുള്ളിപോലും പുറത്തു പോകാതെ അകത്തേക്കു തന്നെ തിരിച്ച് വിഴുങ്ങി ചാത്തുണ്ണ്യേട്ടൻ ഒരു കണക്കിന് പറഞ്ഞൊപ്പിച്ചു.
         
ചാത്തുണ്ണ്യേട്ടനും കുറുപ്പാൾടെ കൂടെ വീടുവരെ കൂടി. കുറുപ്പാൾടെ നാലുകട്ട ബാറ്ററിയിട്ട ടോർച്ചിനോടൊപ്പം  ചാത്തുണ്ണ്യേട്ടന്റെ ഓലച്ചൂട്ടും കൂടിയായപ്പോ കുറുപ്പും കുടുംബവും പെട്ടെന്ന് തന്നെ വീടു പിടിച്ചു.    രാത്രി വളരെ വൈകിയതിനാൽ  കുറുപ്പ് രാവിലെ എഴുന്നേൽക്കാനും വൈകും എന്ന് നിശ്ചയമുള്ളത്കൊണ്ട് പിറ്റേന്ന് കാലത്ത് തന്റെ ആഗ്രഹം സഫലീകരിക്കാൻ ചാത്തുണ്ണ്യേട്ടൻ - അല്ല, ചാത്തുണ്ണ്യേട്ടന്റെ വയറ്റിൽനിന്നും മസിലുപെരുപ്പിച്ചുകൊണ്ടിരുന്ന തെങ്ങിൻ കള്ള് ചാത്തുണ്ണ്യേട്ടനെ കൊണ്ട് തീരുമാനിപ്പിച്ചു .

എനിവേയ്സ് കാലത്തഞ്ചുമണിക്ക് മുന്പ് തന്നെ ചാത്തുണ്ണ്യേട്ടൻ കുളക്കടവിലെത്തി. പ്ലാൻ ചെയ്ത പോലെ  ആരും എഴുന്നേറ്റിട്ടില്ലെന്ന് ഉറപ്പുവരുത്തി. തലേക്കെട്ടിയ തോർത്തും ഉടുത്തിരുന്ന കള്ളിലുങ്കിയും ചോക്കലേറ്റ് കളറുള്ള വെള്ളക്കോണകവും കല്പടവിലഴിച്ചു വെച്ച് വെള്ളത്തിലേക്കെടുത്ത് ചാടി. ഒരു കുളക്കോഴിയെപ്പോലെ പത്ത് മിനിറ്റിനുള്ളിൽ മതിയാവോളം നീന്തിത്തിമിർത്ത് കടവിലേക്ക് കയറി തോർത്തുന്നതിനിടയിൽ  മുറ്റത്തൊരനക്കം കേട്ട് ഏന്തി നോക്കിയപ്പോ ഉമ്മറത്ത് കെട്ടിത്തൂക്കിയ നാല്പത് വാട്ട് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ  കണ്ട കാഴ്ചയിൽ  ചാത്തുണ്ണ്യേട്ടന്റെ ചിപ്പ്സെറ്റ് അടിച്ചുപോയി. ഒരു കുട്ടിത്തോർത്തുമുടുത്ത് നമ്മുടെ കുറുപ്പാൾ ഈർകിൽ കൊണ്ട് നാക്ക് വടിക്കുന്നു. ഒരു നിമിഷം താനാരാണെന്നും എവിടെയാണെന്നും മറന്നു പോയ ചാത്തുണ്ണ്യേട്ടൻ ധൈര്യം സംഭരിച്ച് കോണകവും കൈലിയും ഞൊടിയിടയിൽ ചുറ്റിക്കെട്ടി തോർത്ത്‌ കോണ്ട് തല മൂടി  മെല്ലെ സ്കൂട്ടാവുന്നതിനിടെ ഉമ്മറത്ത് നിന്നും കുറുപ്പാൾടെ വക നീട്ടിയൊരു ചോദ്യം 

"ആരോടോ കുളക്കടവിൽ ?"

"ഞാനാ ഓളീ കുറുപ്പാളാ ...."

പണ്ട് കുറുപ്പാൾടെ സഹധർമിണി സരസ്വതിയമ്മ  നടുവേദന വന്ന് കിടപ്പിലായപ്പൊ പരിചരിക്കാനും ഭക്ഷണം പാകം ചെയ്യാനും  ചാത്തുണ്ണ്യ്യേട്ടന്റെ ഭാര്യ ജാനുവേടത്തി മുൻകൈയ്യെടുത്തു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ചാത്തുണ്ണ്യേട്ടന്റെ പണി പോയില്ല!                   
       
           

Friday, December 5, 2014

ശാസ്ത്രജ്ഞൻ

നാല് വയസ്സ് തികയുന്നതിനു മുൻപ് തന്നെ അടുക്കളയിൽ തുറന്നു വെച്ചിരിക്കുന്ന പഞ്ചാരട്ടിൻ ലക്ഷ്യമാക്കിയാണ് ഉറുമ്പുകൾ വരുന്നതെന്ന് കണ്ടുപിടിച്ചപ്പോൾ അമ്മയും, മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ നമ്പൂതിരിമാരെ ഉണക്കിപ്പൊടിച്ചുണ്ടാക്കി മാർകറ്റിലിറക്കുന്ന സാധനമാണ് നമ്പൂതിരിപ്പൊടിയെന്ന് കണ്ടുപിടിച്ചപ്പോൾ ശ്രീധരൻ മാഷും പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ നീതുവിന്റെ കാണാതായ കോമ്പസ്സ് സക്കീറിന്റെ ഇൻസ്റ്റ്രുമെന്റ് ബോക്സിൽ നിന്നും കണ്ടൂപിടിച്ചപ്പോൾ പരവതാനി രാജേഷും കോളേജിൽ പഠിക്കുമ്പോൾ ഒടിയനു തടി വെക്കാത്തത് വയറ്റിലുള്ള കൊക്കോ പുഴു കാരണമാണെന്ന് കണ്ടുപിടിച്ചപ്പൊ മണ്ണുവും ഒരേ സ്വരത്തിൽ പറഞ്ഞത് "എടാ ജുബിത്തേ നീ ഒരു ശാസ്ത്രജ്ഞൻ ആകുമെടഡാ …"  എന്നായിരുന്നു. എന്തും കണ്ടുപിടിക്കാനുള്ള ജന്മനാ ഉള്ള ഒരു ത്വരയും അതിനു വേണ്ടി എത്ര സമയം ചിലവഴിക്കാനുള്ള മടിയില്ലായ്മയും ജുബിത്തിനെ തന്റെ സുഹ്രുത്തുക്കളുടെ ഇടയിലെ ശാസ്ത്രജ്ഞനാക്കി മാറ്റി.

കോളേജ് പഠന കാലത്ത് തന്റെ സുഹൃത്തും അത്യാവിശ്യത്തിലധികം തടിയുള്ള ശരീരത്തിനുടമാകൂടിയായ അരുണ്‍ ജേക്കബ് തന്നെ അലട്ടുന്ന ഒരു പ്രശ്ന പരിഹാരത്തിനായി ജുബിത്തിനെ സമീപിച്ചു - "പെട്ടന്ന് തടി കുറയ്കണം. അതും നാട്ടിൽ വെക്കേഷനിനു പോകുന്ന ഒരാഴ്ച്ച കൊണ്ട്."

ഒന്ന് ചിന്തിക്കുകപോലും ചെയ്യാതെ തന്നെ  ഒരു പ്രൊഫഷണൽ ഡയറ്റീഷ്യനെന്നോണം  ജുബിത്ത് പോംവഴി നിർദേശിച്ചു , "നല്ലോണം പഴുത്ത ചക്ക തിന്നാൽ മതി" എന്നിട്ട് ചക്ക കൊണ്ട് തടി കുറക്കാനുള്ള രീതിയും ഒരു കടലാസിൽ കുറിച്ചുകൊടുത്തത്രെ.

"ചക്കയിൽ ഷുഗറില്ലേ, അതു കഴിച്ചാൽ തടി കൂടുകയല്ലേ ഉള്ളൂ?"

"ആദ്യം വിവരമുള്ളവർ പറയുന്നതനുസരിക്കാൻ പഠിക്ക്. നോ മോർ ക്വസ്റ്റ്യൻസ്"

ജുബിത്തിന്റെ വാക്കും കേട്ട് നാട്ടിലെത്തിയ താരം  കാലത്തും ഉച്ചയ്കും വൈകിട്ടും വയറു നിറയെ പഴംചക്ക തിന്നുകയും അതിന് പുറമേ  അന്നാഹാരം ത്യജിച്ച് ചക്കപ്പുഴുക്കും ചക്കതോരനും ചക്കയടയും  ചക്കവരട്ടിയതും ചക്കവറുത്തതും കഴിക്കുകയും ചെയ്തതിന്റെ  പാർശ്വഫലമായി  പണ്ടേതോ ഒരു കർക്കിടകമാസത്തിൽ വയറ്  വൃത്തിയാക്കാൻ മുക്കാൽ ലിറ്റർ ആവണക്കെണ്ണ സേവിച്ച വിശ്വം കുരിക്കളെപ്പോലെ ഒന്നിന് പോകുമ്പോൾ അതിനേക്കാൾ സ്പീഡിൽ പുറകിലൂടെ രണ്ട് പോവുകയും ചക്കയുൾപടെ കഴിച്ച മൊത്തം സാധനങ്ങളേയും ആമാശയം  ചക്കപ്പായസമാക്കി പുറത്തേക്ക് വിടുകയും ചെയ്തതിന്റെ ഭാഗമായി മൂന്നു ദിവസം വീട്ടിലും രണ്ടു ദിവസം  ആശുപത്രിയിലും വളരെ ബിസിയായി ചിലവഴിച്ച് ഒറ്റയടിക്കു പന്ത്രണ്ട് കിലോ കുറഞ്ഞ് ചുള്ളിക്കമ്പ് പോലെയായി.

ഒരാഴ്ചത്തെ അവധി കഴിഞ്ഞു കോളേജിലെത്തിയ അരുണ്‍ ജേക്കബിനെ വരവേറ്റത്   പെണ്‍പിള്ളേരുടെ വക   "ചുള്ളനായീണ്ട് ട്ടാ", "അടിപൊളി, ഇതെങ്ങനെ സാധിച്ചു?"       എന്നൊക്കെയുള്ള ഒരു മാതിരി ആക്കിയ  കമന്റുകളായിരുന്നത്രെ. അതിന്  നന്ദി സൂചകമായിട്ടും തന്റെ ഈ ഗ്രഹിണി പിടിച്ച കോലത്തിനുത്തരവാദിയായത്‌ കൊണ്ടും അരുണിന്  ജുബിത്തിനെ തല്ലിക്കൊല്ലണമെന്നുണ്ടായിരുന്നു പക്ഷെ ക്ഷീണം കാരണം കൈയും കാലും അനക്കാൻ പറ്റാത്തതുകൊണ്ട്  അന്നവൻ ജുബിത്തിനെ താത്കാലികമായി വെറുതെ വിടുകയായിരുന്നു.

**   **   **   **   **

രണ്ടായിരത്തിയെട്ടിലെ  ഒരു തണുത്ത ഡിസംബർ മാസ സായാഹ്നം - തിരക്കിട്ട് എതോ റിപ്പോർട്ട് തയാറാക്കുന്നതിനിടയിലാണ് ഒടിയന്റെ ഫോണ്‍ വന്നത്

"എടാ നീ ഒരു ചായ കുടിക്കനിറങ്ങുന്നോ? പുഷ്പനും മണ്ണുവും കമ്പിയും ജുബിത്തും സനൂപുമുണ്ട് "

 "ഒരു പത്തുമിനിറ്റ്, ഞാനിതായെത്തി! "

ഒടിയനും പുഷ്പനും മണ്ണുവും കമ്പിയും ജുബിത്തും സനൂപും ഞാനുമൊക്കെ ഒരേ ബാച്ചിൽ ജോലിക്ക് കയറിയതാണ്. ട്രെയ്നിംഗ് ഒക്കെ കഴിഞ്ഞ് ഞങ്ങൾ പല പല പ്രോജക്റ്റിലായി മാറിയതുകൊണ്ടും  പല ഷിഫ്റ്റിലായതുകൊണ്ടും അക്കാലത്ത് ഒരുമിച്ചു കാണുന്നത് തന്നെ അപൂർവമാണ്.

ഫൂഡ് കോർട്ടിൽ പോയി ചായയും മസാലാചാറ്റും കത്തിയടിയുമൊക്കെ തകൃതിയായ് നടത്തി ഞങ്ങൾ കാമ്പസ്സിന്റെ ഒരു മൂലയിലേക്ക് മെല്ലെ നടന്നു നീങ്ങി. എല്ലാവരും തമ്മിൽ കണ്ടത്തിൽ വലിയ സന്തോഷത്തിലായിരുന്നു. പക്ഷേ ജുബിത്ത് മാത്രം അധികമൊന്നും വർത്താനം പറയാതെ  എന്തോ കൂലംകഷമായ ചിന്തയിൽ മുഴികിയിരിക്കുകയായിരുന്നു. കാര്യമെന്തെന്ന് തിരക്കിയപ്പോ "ഏയ്‌, ഒന്നുമില്ല!" എന്ന് പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ നല്ലവണ്ണം നിർബന്ധിച്ചു. വല്ല പ്രേമമോ കോപ്പോ ആയിരുന്നെങ്കിൽ ജുബിത്തിനെ വാരിയലക്കാൻ  ഒരു വിഷയമായല്ലൊ എന്ന് കരുതിയിരുന്ന ഞങ്ങളോട് ജൂബിത്ത് വളരെ സീരിയസ് ആയി  തന്റെ സങ്കീർണമായ  പ്രശ്നത്തിനെ ചുരുളുകളഴിച്ചു

"ഞാൻ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ റൂമിലെ ലൈറ്റ് ഓഫാക്കിയിടും. പക്ഷെ എന്നും രാവിലെ അഞ്ച് മണിക്ക് ഞാൻ എഴുന്നേൽകുമ്പോൾ ആ ലൈറ്റ് ഓണായിരിക്കും. സഹമുറിയന്മാർ രണ്ടെണ്ണവും നൈറ്റ് ഷിഫ്റ്റിലായതുകൊണ്ട് അവരല്ല. വേറാരും റൂമില്ലില്ലതാനും. ഇതെങ്ങെനെ സംഭവിക്കുന്നു എന്ന് കണ്ടുപിടിക്കാൻ പറ്റുന്നില്ല. കഴിഞ്ഞ ശനിയാഴ്ച്ച  രാത്രി മുഴുവൻ ഞാൻ ലൈറ്റ് ഓഫാക്കി ഉണർന്നിരുന്നു, പക്ഷെ അന്ന് ലൈറ്റ് ഓണായില്ല."

ഞങ്ങളുടെ മുഖത്ത് ആശ്ചര്യം. ആദ്യമായിട്ടാണ് ഇങ്ങനൊരു പ്രശ്നത്തിലിടപെടുന്നത്. ഐ മീൻ ഒരദൃശ്യശക്തിയുമായി ഇത്രയും അടുത്തെത്തിയതിന്റെ ഭയവും കൌതുകവും ഒരുമിച്ചു ചേർന്ന ഒരു ഫീലിംഗ്.   ഒന്നും പറയാനാകാതെ ജുബിത്തിന്റെ മുഖത്ത് കണ്ണും നട്ടിരുന്ന ഞങ്ങളുടെ സൈലൻസ് ബ്രേക്ക് ചെയ്തത് ഒടിയനാണ്

 "എത്രകാലമായി ഇത് തുടങ്ങിയിട്ട്? "

 "ഏകദേശം ഒരു മാസമായി. "

 "എന്നിട്ട് നീ റൂം മേറ്റ്സിനോട് പറഞ്ഞോ? "

"അവന്മാര് ഒടുക്കത്തെ പേടിത്തൊണ്ടന്മാരാ. അവരോടു പറഞ്ഞാൽ അവന്മാര് റൂം ഒഴിഞ്ഞ് പോകും. പിന്നെ വാടക ഞാൻ ഒറ്റയ്ക്ക് കൊടുക്കേണ്ടി വരും. "

പൊടുന്നനെ മണ്ണുവിന്റെ വക കമെന്റ്  "എടാ കേട്ടടത്തോളം ഇതൊരു പ്രശ്നമുള്ള കേസാ. വല്ല ബാധയുമായിരിക്കും. ഞാനെനി നിന്റെ വീടിന്റെ പരിസരത്തു പോലും വരുന്നില്ല. എനിക്ക് പേടിയൊന്നുമുണ്ടായിട്ടല്ല , പക്ഷെ ഇതുപോലുള്ള ശക്തികളെ നമ്മൾ പരീക്ഷിക്കരുത്. ഞങ്ങടെ നാട്ടിൽ ഇതുപോലെ പണ്ടൊരിക്കൽ … "

"നിങ്ങടെ നാട്ടിൽ പണ്ടൊരിക്കൽ ഒലക്കേടെ മൂട്!" മണ്ണു പറയുന്നതിനിടയിൽ സനൂപ് ഇടപെട്ടു, "ഒരുത്തനിന്നു രാത്രി ആ റൂമിലേക്ക് തന്നെ കയറിപ്പോണ്ടതാ. അപ്പോഴാ അവന്റെയൊരു ഓലക്കേലെ കഥ. നിന്റെ ബ്രേക്ക് റ്റൈം കഴിയാറായില്ലെ. വൈകിയാ നിന്റെ മാനേജറിന്റെ വായീന്ന് തെറികേൾക്കും. പിന്നെ നാളെ മുതൽ അതാവും കഥ! "

അങ്ങനെ ഓരോരുത്തരായി അവരവരുടെ ഓഫീസിലേക്ക് വലിഞ്ഞു. എല്ലാവരുടേയും മനസ്സിൽ ജുബിത്തിന്റെ വാക്കുകളിൽ പൊതിഞ്ഞ  പ്രശ്നം തന്നെയായിരുന്നു. അവൻ പറയുന്നത് സത്യമാണെങ്കിൽ ഭയപ്പെടുത്തുന്ന ഒരുത്തരമായിരിക്കും ഇതിന്റെ ഒടുവിൽ എന്ന് എല്ലാവരും വിശ്വസിച്ചു . പേടിയില്ല എന്ന് പുറത്ത് കാണിക്കുന്നുണ്ടെകിലും ജുബിത്തിന്  നല്ല ഉൾഭയമുണ്ടായിരുന്നു. മണ്ണുവിന്റെ കാര്യം പിന്നെ പറയണ്ട -  ഒടുക്കത്തെ പേടിയും പോരാത്തതിനു ഓരോ കഥകൾ പറഞ്ഞ് ബാക്കിയുള്ളവരെക്കൂടി പേടിപ്പിക്കാനുള്ള ശ്രമവും.

എനിവേയ്സ് അന്ന് മുതൽ എല്ലാ ദിവസവും ഞങ്ങൾ ജുബിത്തിനെ വിളിച്ച് കാര്യമന്വേഷിക്കാൻ തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോ പുതിയൊരു ഡെവലപ്മെന്റ് - കാലത്ത് ആറുമണിക്ക് ശേഷം എഴുന്നേൽകുന്ന ദിവസങ്ങളിൽ ലൈറ്റ് ഓണാവാറില്ല. ഇനിയിപ്പോ ഒരു പക്ഷെ ലൈറ്റ് ഓണാക്കുന്ന  അദൃശ്യശക്തി    പിന്നീട് ഒരാറു മാണിയോടടുക്കുമ്പോ  ലൈറ്റ് ഓഫാക്കുന്നതാണെങ്കിലോ എന്ന് പോലും ഞങ്ങൾ വിശ്വസിച്ചു തുടങ്ങി. പലയിടത്തുനിന്നും വിശ്വസനീയമായ ബാധക്കഥകൾ കേട്ടുതഴമ്പിച്ചതിനാൽ ഇതും അതുപോലൊരെണ്ണമാണെന്ന് വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല. 

ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങളുടെ മനസ്സിൽ  ഭയത്തിന്റെ നിഴലുകൾ സാൽസാഡാൻസ് കളിച്ചുതുടങ്ങിയിരുന്നു . ഇന്ന് ജുബിത്തിന്റെ വീട്ടിൽ നടക്കുന്നത് നാളെ ഞങ്ങളിലൊരളുടെ  വീട്ടിലും സംഭവിച്ചുകൂടെന്നില്ല. ജുബിത്ത് ഉറങ്ങിക്കിടക്കുമ്പോൾ ലൈറ്റ് ഇടുന്നത് ഒരു സ്ത്രീയുടെ ആത്മാവായിരിക്കുമെന്നും ജുബിത്തിന്റെ ശരീര സൌന്ദര്യം കണ്ടാസ്വദിക്കാനായിരിക്കും  ഉറങ്ങുമ്പോൾ ലൈറ്റ്  ഇടുന്നതെന്നുമാണ് കമ്പിയുടെ ഇന്റർപ്രറ്റേഷൻ. കമ്പിപ്പുസ്തകങ്ങൾ വായിച്ചുതഴമ്പിച്ച കമ്പിയുടെ വായിൽ നിന്നും ഇതുപോലൊരെണ്ണം കേട്ടില്ലെങ്കിലേ അത്ഭുതമുള്ളു.

ഹൌസ്‌ ഓണറെ അറിയിച്ച് ഒരു ഗണപതി ഹോമം നടത്താൻ മണ്ണു നിർദേശിച്ചു, എന്നിട്ട് ഫലമുണ്ടായില്ലെങ്കിൽ വല്ല മാന്ത്രികനേയും കൊണ്ടുവന്ന് ചുട്ടകോഴിയെ പറപ്പിക്കുകയോ മറ്റോ ചെയ്യാമെന്നായി. കാര്യങ്ങൾ കൈവിട്ടുപോകാതിരികാൻ പോംവഴികൾ ചർച്ച ചെയ്യുന്നത് തകൃതിയായി എല്ലാദിവസവും വീഴ്ച്ചയില്ലാതെ ഗ്രൂപ്പ് ചാറ്റിലൂടേയും കോണ്ഫറന്സ് കോൾ മുഖേനെയും നടന്നു പോകുന്നതിനിടയിൽ  ഒരു ദിവസം ജുബിത്തിന്റെ വക ടെക്സ്റ്റ് മെസ്സേജ്,  "യുറേക്കാ  …. യുറേക്കാ…. കണ്ടുപിടിച്ചേ …. പ്രോബ്ലം  സോൾവ്ഡ് "

കാര്യങ്ങൾ വിശദമായി അറിയാൻ ഫോണ്‍ ചെയ്തെങ്കിലും ജുബിത്ത് വളരെ ബിസിയായിരുന്നു. അതിനാൽ   വൈകിട്ട് ജുബിത്തിന്റെ ഷിഫ്റ്റ്‌ തീരാൻ വേണ്ടി ഞങ്ങൾ അവന്റെ ഓഫീസിനു പുറത്തെ കാഫിറ്റീരിയയിൽ കാത്തിരുന്നു. നൂറ്റിയിരുപത് വാട്ടിന്റെ ബൾബ് കണക്കെ വെട്ടിത്തിളങ്ങുന്ന ചിരിയോടു കൂടി ജുബിത്ത് വന്നതും എല്ലാവരും ഒരേസ്വരത്തിൽ അവനുനേരെ ചാടി,  " എടാ പറയെടാ… എന്താണ് മച്ചാ സംഭവം? "

കാഫിറ്റീരിയയിൽ സ്ഥാപിച്ചിട്ടുള്ള കമ്പനി വക  കോഫി മഷീനിൽ നിന്നും ഓസിനു  കിട്ടുന്ന കാപ്പിച്ചീനൊ പ്ലാസ്റ്റിക്ക് സ്ട്രോ കൊണ്ട് നല്ലോണം ഇളക്കി ഒരു സിപ്പെടുത്തിട്ട് ഞങ്ങളെ നോക്കി ഒരു വളിച്ച ചിരിയോടെ ജുബിത്ത് "അത് പിന്നേ …. എന്റെ അലാറം സെൽ ഫോണിൽ സെറ്റ് ചെയ്തേക്കുന്നത് നാലേ അമ്പത്തിയഞ്ചിനാണ്. അലാറം അടിച്ചാലുടൻ അത് അഞ്ച് മിനിറ്റ് സ്നൂസ് ചെയ്ത് അഞ്ച് മണിക്കെഴുന്നേൽക്കുമെന്ന് ഉറപ്പാക്കാൻ  വേണ്ടി ഉറക്കപ്പിച്ചിൽ ഞാൻ തന്നെ കട്ടിലിന്റെ സൈഡിലുള്ള ടു വേ സ്വിച്ച് ഓണ്‍ ചെയ്യുന്നതാണ്. അതുപക്ഷേ എഴുന്നേൽക്കുമ്പോഴേക്കും ഞാൻ മറന്നുപോകും" 

സഹതാപത്തിന്റെ അലകൾ കൊണ്ട് പുളകിതമായ അഞ്ചും അഞ്ചും പത്ത് കണ്ണുകളുടെ ദൃഷ്ടി ജുബിത്തിനുമേൽ പതിഞ്ഞു, കൂട്ടത്തിൽ പുഷ്പന്റെ ബലിഷ്ടമായ കരങ്ങൾ ഒരു ഇടിവെട്ട് പഞ്ചോടെ ജുബിത്തിന്റെ നെഞ്ചത്തും.



Tuesday, December 2, 2014

കൊളോക്കിയലി കൊളമാക്കി!

രണ്ടായിരത്തിനാല് ഒക്ടോബർ പതിനെട്ടാം തീയതി ഞങ്ങളുടെ കോളേജ് മാഗസീൻ വർക്കിന്റെ ഭാഗമായി  ഫാറൂഖ് കോളേജിലെ പ്രൊഫസ്സറായിരുന്ന കാരശ്ശേരി മാഷിനെ ഇന്റർവ്യൂ ചെയ്യാനാണ്  യൂണിയൻ എഡിറ്ററും എന്റെ സഹപാഠിയും അതിലുപരി എംഎസ്എഫ്ഫിനു സ്റ്റഡി ക്ലാസ്സുകളൊക്കെയെടുക്കുന്ന ഒരു രാഷ്ട്രീയ ബുദ്ധിജീവിയും  ജുമാന്ജി അഥവാ കൊച്ചുണ്ടാപ്പി എന്ന പേരിൽ അറിയപ്പെട്ടിരുന്ന എളമ്പിലാവിൽ സുഫൈദ് എന്നേയും കൂട്ടി കാലത്ത് റെയിൽവേ സ്റ്റേഷിനിലെത്തിയത്. സുഫൈദിനു നോമ്പായതിനാലും വൈകിട്ട് അവന്റെ വീട്ടിലെ നോമ്പ് തുറയ്ക്ക് ഞാനും ഒരു ക്ഷണിക്കപ്പെട്ട അതിഥിയായതിനാൽ   ഒരു മോറൽ സപ്പോർട്ടിന് ഞാനും നോമ്പെടുത്തിരുന്നു.

തമ്മിൽ കാണുമ്പോൾ എന്നോട് അൽപസ്വല്പം നമ്പൂതിരി ഭാഷയിൽ സംസാരിക്കാറുള്ള ബബീഷ് അന്നെന്നെ വടകര റെയിൽവേ സ്റ്റേഷിനിൽ വെച്ച് കണ്ടപ്പൊ പതിവ് പോലെ , "ഹൈ തിരുമേനി എങ്ങോട്ടാണാവൊ ഇത്ര കാലത്ത് ഭാണ്ടക്കെട്ടുമായി? കാലത്ത് എന്തായിരുന്നു ഭോജനത്തിന്? "

"നോമിനിന്നു നോമ്പാണ്‌ പഹയാ. സൂര്യാസ്തമനസമയം  സന്ധ്യാദീപവും കൊളുത്തി  പള്ളീലെ ബാങ്കും കഴിഞ്ഞ് കാരക്കയും ഭോജിച്ച് നോമ്പ് മുറിക്കാതെ നോം ജലപാനം ചെയ്യില്ല ന്റെ ബബീഷ് നമ്പൂതിരീ "

ഒരു ചിരിയോടെ ബബീഷും ഞാനും സുഫൈദും രാവിലെ അഞ്ചേമുക്കാലിനു വരാനിരിക്കുന്ന കണ്ണൂർ ആലപ്പുഴ എക്സിക്യുട്ടീവ്‌ എക്സ്പ്രസ്സും കാത്ത് പുലർക്കാലക്കത്തിയുമടിച്ചിരുന്നു.

തീയതി ഇത്ര കൃത്യമായി ഓർക്കാൻ ഒരു കാരണമുണ്ട്. തീവണ്ടി ഏകദേശം പയ്യോളി എത്തിക്കാണും, വാതിലിന്റെ അരികിൽ കാറ്റുകൊണ്ട് പ്രകൃതിരമണീയതയൊക്കെ ആസ്വദിച്ച് വൈകിട്ട് നോമ്പ്തുറയ്ക്ക് കിട്ടാൻ പോകുന്ന വിഭവങ്ങളേയും സ്വപ്നം കണ്ട് നിൽകുകയായിരുന്ന എന്റടുത്തേയ്കു കുതിച്ചെത്തിയ സുഫൈദ്   "എടാ, വീരപ്പൻ ചത്തെഡാ …"

"ങേ ... ചത്തൂന്നൊ?"

"ഐ മീൻ കൊന്നെടാ ….. ബെടിബെച്ചു കൊന്നു. പേപ്പറിലുണ്ട്. പസ്റ്റ് പേജിൽ" 

ഏതോ യാത്രക്കാരന്റെ കയ്യിൽ നിന്നും പത്രം കടം വാങ്ങി ഫസ്റ്റ് പേജ്  കാണിച്ചുതന്നു.  സംഭവം ശെരിയാണ്‌. ബന്ദിപ്പൂർ കാടുകളെ കിടുകിടാ വിറപ്പിച്ച - പോലീസുകാരടക്കം  ഇരുന്നൂറോളം പേരെ വോട്ടർ പട്ടികയിൽ നിന്നും പേരെടുത്ത് കളയിപ്പിച്ച - പീഢനവീരന്മാരായ ആനപ്പാപ്പാന്മാർക്ക് വിട്ടുകൊടുക്കാതെ ഇരുന്നൂറ്റിയമ്പതിൽ പരം കൊലകൊമ്പന്മാരെ സ്വന്തം കൈയ്യാൽ ബലികഴിപ്പിച്ച -  തന്റെ കുടുംബത്തിനു ഒരു നേരത്തെ അന്നത്തിനു വേണ്ടി വെറും തുച്ഛമായ ഇരുപത്തിയാറ് ലക്ഷത്തിൽപരം   ഡോളർ വിലവരുന്ന ആനക്കൊമ്പും രണ്ട് കോടി ഇരുപത്തിരണ്ട് ലക്ഷത്തിൽപരം   ഡോളർ വിലവരുന്ന ചന്ദനവും കടത്തിയ  വീരശൂരപരാക്രമിയുമായ വീരപ്പൻ വെടിയുണ്ട കൊണ്ട് സൈഡ് തകർന്ന തലയുമായി മാതൃഭൂമിയുടെ  ഫ്രണ്ട് പേജിൽ  നിറഞ്ഞുകവിഞ്ഞു ഉറങ്ങിക്കിടക്കുന്നു.   

അവധിയായിരുന്ന ഇന്ന് വീട്ടിലിരുന്നെങ്കിൽ നാരായണൻകുട്ടിയുടെ തയ്യൽകടയിൽ നിന്നും ജിജേഷിന്റേയും, നക്കോന്തന്റേയും ബാക്കി വിശിഷ്ടാവശിഷ്ടങ്ങളുടേയും വായിൽ നിന്നും വീരപ്പകഥകളും വീരപ്പകത്തികളും  കേൾക്കാമായിരുന്നു. ഇനിയിപ്പോ വൈകിട്ടോ നാളെയോ  ചെന്നാൽ ഇന്നത്തെ  കത്തികളുടെ ഹൈലൈറ്റ്സ് കേൾക്കാം എന്നൊക്കെ മനസ്സിൽ ആലോചിച്ച് ഞാൻ വീണ്ടും പ്രകൃതിരമണീയതയിലേക്കലിഞ്ഞു.  

അങ്ങനെ വീരപ്പന്റെ വീരകൃത്യങ്ങളും ചർച്ച ചെയ്തു ഫറോക്കിൽ ചെന്ന് പോയ കാര്യം സാധിച്ച് ഇന്റർവ്യൂ ചെയ്ത ആ മഹത് വ്യക്തിയുടെ കയ്യിൽ  നിന്നും സമ്മാനമായി കിട്ടിയ ചില പുസ്തകങ്ങളും കയ്യിലേന്തി  ഞങ്ങൾ ഉച്ചയായപ്പോഴേക്കും തിരിച്ചു കോയിക്കോട്ടെത്തി.

ഒരു ബാക്ക്പാക്ക് ഉണ്ടായിരുന്നതിനാൽ ഞാൻ എനിക്ക് കിട്ടിയ പുസ്തകങ്ങൾ അതിൽ വെച്ചു. പുസ്തകങ്ങൾ കയ്യിലേന്തി നടന്നവശനായ സുഫൈദ് മിഠായിത്തെരുവിലെത്തിയപ്പോഴേക്കും  "ഇനി ബയ്യ,  പുസ്തകങ്ങൾ ഇടാൻ ഒരു കവറെങ്ങാനും കിട്ട്വോന്ന് നോക്കീറ്റ് ബരാം" എന്ന് പറഞ്ഞ്  മുന്നിലുണ്ടായിരുന്ന ഒരു കടയിൽ കയറി.

അഞ്ചുപത്തുമിനിറ്റായിട്ടും സഞ്ചി വാങ്ങാൻ പോയ സുഫൈദിനെ കാണാഞ്ഞിട്ട് അവൻ വല്ല ഷോപ്പിങ്ങിലും ആയിരിക്കുമെന്നും വിശന്ന് പൊരിഞ്ഞ് ഈ പൊരിവെയിലത്ത് നിൽകണ്ടല്ലൊ എന്നും  കരുതി ഞാനും അതേ കടയിലേക്ക് കയറി.

സ്ത്രീകൾ മാത്രം ജോലിചെയ്യുന്ന ഒരു ലേഡീസ് ഫാഷൻ ആക്സസ്സറീസ് കടയായിരുന്നു അത്. ഞാൻ അകത്തു കയറിയപ്പോ കണ്ടത് തരുണീർമണികളായ ഒരഞ്ചാറു പെണ്‍കുട്ടികൾ  കൂട്ടച്ചിരിയോ ചിരി. നടുവിൽ ഒരു വളിച്ച ചിരിയും മുഖത്ത് ഫിറ്റ്‌ ചെയ്ത് ശശിയായി സുഫൈദും.

കാര്യമറിഞ്ഞ എനിക്കും ചിരിയടക്കാനായില്ല. നാദാപുരം ഭാഷാ ശൈലിക്ക് ഉടമസ്ഥനായ സുഫൈദ് ആ കുട്ടിയോട് "ഒരു ഉറ തര്വോ?"  എന്ന് ചോദിച്ചത്രെ!
വളരെ നാണിച്ച് മുഖം താഴ്ത്തി അവൾ തിരിച്ചു ചോദിച്ചു "കോഹിനൂർ വേണോ?, മൂഡ്സ് വേണോ? സാധാരണ എല്ലാവരും ഇത്  മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങുന്നതുകൊണ്ട് ഇവിടെ അധികം സ്റ്റോക്കില്ല."

"അള്ളോ! അതല്ല! ഈ പുസ്തകം ബെക്കാനൊരു  ഒറയാ മാണ്ട്യേത്….. ഐ മീൻ സഞ്ചി!"