വടക്കൻ മലബാറിലെ മുൻ തലമുറയിലെ ഈഴവർ "എടോ" എന്ന പദത്തിനു ബദലായി ഉപയോഗിച്ചിരുന്ന പദമാണ് "ഓളി". ഉദാഹരണത്തിന് "എന്താ ഓളീ, ഇഞ്ഞീന്ന് പണിക്ക് പോന്നില്ലേ?", "ആ ചെക്കനേതാ ഓളീ?" എന്നിങ്ങനെ. ഇന്നും ഈ പ്രയോഗം പലരും ഉപയോഗിച്ചുവരുന്നു. നോട്ട് ദിസ് പോയിന്റ് - അവസാനം കഥ മുഴുവൻ വായിച്ചതിന് ശേഷം മനസ്സിലായില്ല എന്ന് പരാതി പറയരുത്.
മുപ്രത്തെ കുറുപ്പാൾക്ക് ഒരു കിടിലൻ കുളമുണ്ട്. വീടിന്റെ മുൻവശത്ത് അദ്ദേഹത്തിന്റെ കാരണവർ ചെത്തി മിനുക്കിയ നല്ല മുന്തിയ ഇനം ചെങ്കല്ല് കൊണ്ട് ചുറ്റി കെട്ടിപ്പോക്കിയ അത്യാവിശ്യം വിസ്തീർണമുള്ള ഒരു സ്വയമ്പൻ കുളം. ചളിയും പായലും പൂപ്പലുമൊക്കെ കമ്മിയായയതുകോണ്ട് എപ്പോഴും വെട്ടിത്തിളങ്ങുന്ന വെള്ളമുള്ള അടിപൊളി കുളം. കാണുന്നവർക്കൊക്കെ ഇറങ്ങിക്കുളിക്കാനൊരു ത്വരയുണ്ടാകുന്ന എ വണ്ടർഫുൾ കുളം എന്നിങ്ങനെ പോകുന്നു കുറുപ്പാൾടെ കുളത്തിന്റെ വിശേഷണങ്ങൾ. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് കന്നട ഭടന്മാർ നോട്ടമിട്ടു വെച്ചിരുന്നതാണ് ഈ കുളത്തെ. കുളം കട്ടോണ്ട് പോകാൻ അന്നും ഇന്നും റ്റെക്നോളജി ഇല്ലാത്തത്കൊണ്ട് ഇപ്പോഴും കുറുപ്പാൾടെ പിൻഗാമികൾക്ക് കുളിക്കാൻ ഒരു കുളം നിലനിൽകുന്നു.
അയിത്ത സമ്പ്രദായം നിലനിൽക്കുന്ന കാലമല്ലായിരുന്നിട്ടും തന്റെ കുടുംബാംഗങ്ങൾക്കും ചുറ്റുവട്ടത്തുള്ള ചില കുറുപ്പന്മാർക്കുമല്ലാതെ മറ്റാർക്കും ഈ കുളത്തിൽ നോ എൻട്രി. ഒന്നാമത് ഈ കുളം പേർസണൽ പ്രോപ്പർട്ടി, അതിനു പുറമെ കണ്ടവന്മാരൊക്കെ കുളിച്ച് ഈ കുളം കുളമാക്കണ്ട എന്ന ശക്തമായ ആഗ്രഹവും കാരണം കുറുപ്പാൾ കുളത്തിൽ കുളിക്കാനുള്ള സ്വാതന്ത്രം ആർക്കും കൊടുത്തില്ല.
കുറുപ്പാൾടെ പറമ്പിൽ കാലാകാലങ്ങളായി കെളയ്ക്കലും തടമെടുക്കലുമുൾപടെ കൃഷി സംബന്ധിതമായ എല്ലാ പണികളും ചെയ്തു വരുന്ന വിശ്വസ്ഥനായ കൂലിപ്പണിക്കാരനായിരുന്നു അരിമീത്തലെ ചാത്തുണ്ണ്യേട്ടൻ. അപ്പറമ്പിൽ പണിയെടുക്കാൻ തുടങ്ങിയ കാലം തൊട്ടേ ചാത്തുണ്ണ്യേട്ടന്റെ മനസ്സിൽ കയറിക്കൂടിയതാണ് കുറുപ്പാൾടെ കുളത്തിൽ ഒന്ന് വിശാലമായി മുങ്ങിക്കുളിക്കണമെന്നുള്ള കലശമായ ആഗ്രഹം. കുളി പോയിട്ട് ആ കുളത്തിലെ വെള്ളം തൊടാൻ പോലും കിട്ടിയില്ല ചാത്തുണ്ണ്യേട്ടന്, കാരണം തരം കിട്ടിയാൽ ചാത്തുണ്ണ്യേട്ടൻ കുളത്തിളിറങ്ങും എന്നറിയാവുന്ന കുറുപ്പാൾ തന്നെ പണി കഴിഞ്ഞ് കൈയും കാലും മുഖവും കഴുകാനുമൊക്കെയുള്ള വെള്ളം , മുന്നേകൂട്ടി കിണറ്റിൽ നിന്നും കോരി ബക്കറ്റിലാക്കി ഉമ്മറത്ത് വെയ്ക്കും. കഠിനഹൃദയനായ കുറുപ്പാളോട് ഇക്കാര്യം സൂചിപ്പിക്കാനുള്ള മടി കാരണവും ഇനി അഥവാ സൂചിപ്പിച്ചാൽ തന്നെ തന്റെ പണി പോകുമോ എന്ന ഭയം കാരണവും ചാത്തുണ്ണ്യേട്ടൻ തന്റെ ഈ ആഗ്രഹം വർഷങ്ങളോളം മനസ്സിന്റെ നെല്ലിപ്പലകയിൽ ഫ്രേം ചെയ്ത് വെച്ചു.
അക്കാലത്ത് സോഷ്യൽ മീഡിയാ നെറ്റ് വർക്കിങ്ങും വാട്സാപ്പ് സർവീസും ഏറ്റവും സുലഭമായി ലഭിച്ചിരുന്നത് കേളപ്പേട്ടന്റെ ചായക്കടയിലായിരുന്നത്രെ. പേരെടുത്ത ഒരു ഫിസിക്കൽ ചാറ്റ്റൂം തന്നെയായിരുന്നു ഓലമേഞ്ഞ, ചാണകം മെഴുകിയ ആ എഴുന്നൂറ് സ്ക്വയർ ഫീറ്റ് കെട്ടിടം. കേളപ്പേട്ടന്റെ ഈ ചായക്കടയും ചല്ലിവയലിലെ കള്ളുഷാപ്പുമായിരുന്നു നമ്മുടെ കഥാനായകാൻ ചാത്തുണ്ണ്യേട്ടനുൾപടെ ഇന്നാട്ടിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിൽ ഒരു വലിയ പങ്ക് ജോലികഴിഞ്ഞുള്ള സായാഹ്നങ്ങളിൽ സോഷ്യലൈസ് ചെയ്യാൻ ചേക്കേറുന്ന മെയിൻ സ്പോട്ടുകൾ. അങ്ങനെയൊരിക്കൽ കസ്റ്റമേർസൊന്നും ഇല്ലാതിരുന്ന ഒരു കർകിടകമാസദിനത്തിലെ നല്ല ചന്നം പിന്നം മഴപെയ്യുന്ന ഉച്ചസമയത്ത് മൂക്കുമുട്ടെ ഉപ്പുമാവും കടലക്കറിയും തട്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ ചാത്തുണ്ണ്യേട്ടൻ കേളപ്പേട്ടന്റെ മുൻപിൽ ഹനുമാൻ ശ്രീരാമന് നെഞ്ചു പിളർന്ന് കാണിച്ചത് പോലെ തന്റെ ഹൃദയത്തിൽ ആണിയടിച്ച് വെച്ചിരുന്ന ചിരകാലാഭിലാഷം നെഞ്ച് പിളർത്തി കാണിച്ചുകൊടുത്തു.
"ന്റെ ചാത്തുണ്യേ, ഇത്രേ ഇള്ളു കാര്യം? ഇഞ്ഞി പോലർച്ചെ കുറുപ്പാളെണീക്കുന്നതിനു മുന്നെ കോളത്തിലിറങ്ങി കുളിച്ചോളീ"
"ഉയീ... ഓറെങ്ങാനും ഒച്ച കേട്ട് ബന്നാലോ?"
"അല്ലോളീ ... അയിന് ഇരുട്ടത്ത് കുറുപ്പാൾക്ക് ആളാരന്ന് തിരിയ്യ്വല്ലെടോ. ആളാരാന്ന് തിരിഞ്ഞാലല്ലെ കൊയപ്പള്ളൂ? ഇനിയിപ്പോ ഓറ് ആരാന്ന് ചോയിച്ചാത്തന്നെ ഇഞ്ഞി 'ഞാനാ കുറുപ്പാളാ..' എന്നങ്ങ് പറഞ്ഞാപ്പോരെ? അങ്ങട്ടേലെയെങ്ങാനും ഏതെങ്കിലും കുറുപ്പാന്ന് ബിചാരിച്ചോളും. ഇതെല്ലം ഞാൻ പറഞ്ഞുതരണോ ചാത്തുണ്ണ്യേ? ഒന്നുല്ലേകിലും ഇഞ്ഞി നാലാം ക്ലാസ്സ് പാസായതല്ലേ?"
ഒരു വാഴയിലയും തലയ്ക്ക് മുകളിൽ പിടിച്ച് ചാറ്റൽ മഴയത്ത് വീട്ടിലേക്ക് പോകും വഴി ചാത്തുണ്ണ്യേട്ടന്റെ മനസ്സിൽ കേളപ്പേട്ടന്റെ വാക്കുകളായിരുന്നു. സംഭവം ഒരു നല്ല ഐഡിയ തന്നെ. നേരം വെളുക്കന്നതിനു മുൻപ് തന്നെ കുറുപ്പാളുടെ പറമ്പിലെത്തുക, കുറുപ്പാളെഴുന്നേൽക്കുന്നതിനു മുൻപ് കുളത്തിലിറങ്ങി നല്ലോണം ഒന്ന് മുങ്ങിക്കുളിക്കുക, പറ്റിയാലൊരു നാല് വാര അങ്ങോട്ടുമിങ്ങോട്ടും നീന്തുക, കരയ്ക്ക് കയറുക, തോർത്തുക, ആരും കാണാതെ സ്ഥലം വിടുക, കേളപ്പേട്ടന്റെ കടയിൽ പോയി ഉഷാറായി ഒരുകുറ്റി പുട്ടും മുട്ടക്കറിയും തട്ടുക, എട്ടു മണിയാകുമ്പോൾ ആസ് യൂഷ്വൽ കുറുപ്പാൾടെ പറമ്പിൽ പണിക്കു വേണ്ടി ഹാജരാവുക. ഇനിയിപ്പോ കുറുപ്പാളെങ്ങാനും നേരത്തെയെണീറ്റ് കണ്ടെന്നിരിക്കട്ടേ, താൻ കുറുപ്പാണെന്നു പറയുക. വല്ലപ്പോഴും ആ ഏരിയയിലെ ചില നായന്മാരും കുറുപ്പന്മാരും കുളിക്കാൻ വരാറുള്ളതുകൊണ്ട് അവരാരെങ്കിലുമായിരിക്കുമെന്നു കരുതിക്കൊള്ളും. " വാവ്!......വാട്ട് എ വണ്ടർഫുൾ ഐഡിയ" ചാത്തുണ്ണ്യേട്ടന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.
പ്ലാനിംഗ് ഒക്കെ കഴിഞ്ഞ് പറ്റിയൊരു ദിവസത്തിനായുള്ള ചാത്തുണ്ണ്യേട്ടന്റെ കാത്തിരിപ്പ് കർകടവും കഴിഞ്ഞ് ചിങ്ങത്തിലേക്ക് നീങ്ങി. അങ്ങനേയിരിക്കെ ഓണത്തിനോടടുത്ത് ഒരു ദിവസം ഹമാരാ കുറുപ്പാൾ കുടുംബസമേതം കൊയിലാണ്ടിയിൽ ഒരു കല്യാണത്തിന് പോയി തിരിച്ചു വരും വഴിയാണ് ചല്ലിവയലിലെ കള്ള്ഷാപ്പിൽ നിന്നും തലയിൽ തോർത്ത്‌മുണ്ട് ചുറ്റി പമ്മി പമ്മി വരുന്ന ചാത്തുണ്ണ്യേട്ടൻ മുന്നിൽ വന്നുചാടിയത്,
"എന്താ ചാത്തുണ്ണീ തലേല് തോർത്ത്‌മുണ്ട് ചുറ്റി കള്ളുഷാപ്പിന്റെ ബൈയ്യേപ്പർത്ത് കൂടെ ഒളിച്ച് നടക്കുന്നത്? ഇതൊക്കെ ബലിച്ചുബാരി മോന്തീറ്റാണോ രാവിലെ പണിക്ക് ബരുന്നത്.?"
"അത് കുറുപ്പാളേ… മ്മളെ കുനീലെ സുഗതന് ഒരു നാലപ്തുറുപ്പ്യ ബായ്പ്പം കൊടുത്തിക്കായിനു. ഓനത് ഞമ്മക്ക് തിരിച്ച് തരാണ്ട് ഇങ്ങനെ മുങ്ങി നടക്ക്വാൻ തൊടങ്ങീറ്റ് രണ്ട് മാസായി. ഓനാടെ ഇണ്ടോന്ന് നോക്ക്വാൻ പോയതാ. ഇങ്ങള് ബിചാരിക്കുംപോലെ ഞമ്മള് കള്ളൊന്നും കുടിച്ചിക്കില്ലേ..", വയറ്റിൽ നിന്നും പുറത്തേക്കെടുത്തു ചാടിയ നല്ല പുളിച്ച കള്ളിന്റെ മണമുള്ള സ്വയമ്പൻ ഏമ്പക്കം ചുണ്ടുകൾ കോണ്ട് ശക്തമായി വായടച്ചു പിടിച്ച് തുള്ളിപോലും പുറത്തു പോകാതെ അകത്തേക്കു തന്നെ തിരിച്ച് വിഴുങ്ങി ചാത്തുണ്ണ്യേട്ടൻ ഒരു കണക്കിന് പറഞ്ഞൊപ്പിച്ചു.
ചാത്തുണ്ണ്യേട്ടനും കുറുപ്പാൾടെ കൂടെ വീടുവരെ കൂടി. കുറുപ്പാൾടെ നാലുകട്ട ബാറ്ററിയിട്ട ടോർച്ചിനോടൊപ്പം ചാത്തുണ്ണ്യേട്ടന്റെ ഓലച്ചൂട്ടും കൂടിയായപ്പോ കുറുപ്പും കുടുംബവും പെട്ടെന്ന് തന്നെ വീടു പിടിച്ചു. രാത്രി വളരെ വൈകിയതിനാൽ കുറുപ്പ് രാവിലെ എഴുന്നേൽക്കാനും വൈകും എന്ന് നിശ്ചയമുള്ളത്കൊണ്ട് പിറ്റേന്ന് കാലത്ത് തന്റെ ആഗ്രഹം സഫലീകരിക്കാൻ ചാത്തുണ്ണ്യേട്ടൻ - അല്ല, ചാത്തുണ്ണ്യേട്ടന്റെ വയറ്റിൽനിന്നും മസിലുപെരുപ്പിച്ചുകൊണ്ടിരുന്ന തെങ്ങിൻ കള്ള് ചാത്തുണ്ണ്യേട്ടനെ കൊണ്ട് തീരുമാനിപ്പിച്ചു .
എനിവേയ്സ് കാലത്തഞ്ചുമണിക്ക് മുന്പ് തന്നെ ചാത്തുണ്ണ്യേട്ടൻ കുളക്കടവിലെത്തി. പ്ലാൻ ചെയ്ത പോലെ ആരും എഴുന്നേറ്റിട്ടില്ലെന്ന് ഉറപ്പുവരുത്തി. തലേക്കെട്ടിയ തോർത്തും ഉടുത്തിരുന്ന കള്ളിലുങ്കിയും ചോക്കലേറ്റ് കളറുള്ള വെള്ളക്കോണകവും കല്പടവിലഴിച്ചു വെച്ച് വെള്ളത്തിലേക്കെടുത്ത് ചാടി. ഒരു കുളക്കോഴിയെപ്പോലെ പത്ത് മിനിറ്റിനുള്ളിൽ മതിയാവോളം നീന്തിത്തിമിർത്ത് കടവിലേക്ക് കയറി തോർത്തുന്നതിനിടയിൽ മുറ്റത്തൊരനക്കം കേട്ട് ഏന്തി നോക്കിയപ്പോ ഉമ്മറത്ത് കെട്ടിത്തൂക്കിയ നാല്പത് വാട്ട് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ കണ്ട കാഴ്ചയിൽ ചാത്തുണ്ണ്യേട്ടന്റെ ചിപ്പ്സെറ്റ് അടിച്ചുപോയി. ഒരു കുട്ടിത്തോർത്തുമുടുത്ത് നമ്മുടെ കുറുപ്പാൾ ഈർകിൽ കൊണ്ട് നാക്ക് വടിക്കുന്നു. ഒരു നിമിഷം താനാരാണെന്നും എവിടെയാണെന്നും മറന്നു പോയ ചാത്തുണ്ണ്യേട്ടൻ ധൈര്യം സംഭരിച്ച് കോണകവും കൈലിയും ഞൊടിയിടയിൽ ചുറ്റിക്കെട്ടി തോർത്ത് കോണ്ട് തല മൂടി മെല്ലെ സ്കൂട്ടാവുന്നതിനിടെ ഉമ്മറത്ത് നിന്നും കുറുപ്പാൾടെ വക നീട്ടിയൊരു ചോദ്യം
"ആരോടോ കുളക്കടവിൽ ?"
"ഞാനാ ഓളീ കുറുപ്പാളാ ...."
പണ്ട് കുറുപ്പാൾടെ സഹധർമിണി സരസ്വതിയമ്മ നടുവേദന വന്ന് കിടപ്പിലായപ്പൊ പരിചരിക്കാനും ഭക്ഷണം പാകം ചെയ്യാനും ചാത്തുണ്ണ്യ്യേട്ടന്റെ ഭാര്യ ജാനുവേടത്തി മുൻകൈയ്യെടുത്തു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ചാത്തുണ്ണ്യേട്ടന്റെ പണി പോയില്ല!
No comments:
Post a Comment