Thursday, November 3, 2022

ബെഡ് കോഫി

പാൻഡെമിക്ക് ലോക്ക്ഡൗൺ ഒക്കെ കഴിഞ്ഞുള്ള ആദ്യത്തെ വിമാനയാത്ര - കട്ടചങ്ക്‌സിനെ കാണാൻ ലോസ് ആഞ്ചലസിലേക്ക്.  റോറോയും ജോയും അ റേൻജ് ചെയ്ത ഏർബിഎൻബി  ഭവനത്തിൽ കൃത്യസമയത്ത് തന്നെ ഞങ്ങൾ പത്തുപേരും എത്തിപ്പെട്ടു. 

*    *    *    *  

ഒന്നാമത് മൂന്നുമണിക്കാണ് ഉറങ്ങാൻ കിടന്നത്. കാലത്ത് നേരത്തെ എഴുന്നേറ്റ് സാൻ ഡിയാഗോയിലേക്ക്  വണ്ടിയോടിച്ച് പോകാൻ തിടുക്കമായതു കൊണ്ടാണോ അതോ ഞങ്ങളെയെല്ലാവരേയും കണ്ട ആവേശം കൊണ്ടാണോ എന്നറിയില്ല, ഫെലിക്സ് രാത്രി പലവട്ടം ഉറക്കത്തിൽ നിന്നെഴുന്നേറ്റ് കറങ്ങി നടക്കുന്നുണ്ടായിരുന്നു. ഇതിനും കൂടെ സാക്ഷ്യം വഹിച്ചത് കൊണ്ടാകാം എൻറെ ഉറക്കം അത്ര ശെരിയായില്ല.

ഏഴരയ്‌ക്കെഴുന്നേറ്റ് പല്ലും തേച്ച് അടുക്കളയിലേക്ക് ചെന്നപ്പോ അണ്ടി പോയ അണ്ണാനെ പോലെ ജോ കോഫീ മെഷീനുമായി നിൽക്കുന്നതാണ് കണ്ടത്. കാപ്പി പൊടിയും വെള്ളവും ചേർത്ത് സ്വിച്ചിടാൻ നോക്കുമ്പോ കോഫീ പോട്ട് കാണാനില്ല. എല്ലായിടത്തും തിരഞ്ഞത്രേ - പക്ഷേ കോഫീ പോട്ട് കാണാനില്ല. ഇതിൻറെ കുറ്റവും തൻറെ തലയിൽ വീഴുമോ എന്ന് ഭയന്ന് കിച്ചൺ കൗണ്ടറിൽ പിസ്സാ ഗോപുരം പോലെ ചാഞ്ഞു നിലക്കുന്ന റോറോയും കുടിക്കാൻ ഒന്നും കിട്ടിയില്ലെങ്കിൽ ഞാൻ മൈക്രോവേവ് തല്ലിപ്പൊട്ടിക്കുമെന്ന് പറഞ്ഞു റാവുത്തരെ പോലെ കണ്ണുരുട്ടി നിൽക്കുന്ന ജോർജ്ജിനെയ്യും എനിക്ക് കാണാൻ കഴിഞ്ഞു. സമാധാനത്തിൻറെ വെള്ളരിപ്രാവിനെപ്പോലെ റിനു കസേരയിൽ ഇരിപ്പുണ്ടായിരുന്നു. ഇതൊന്നുമറിയാതെ നമ്മുടെ ടോം മുതലാളി ബാത്റൂമിൽ പൗഡറിട്ടുകൊണ്ടിരിക്കുകയായിരുന്നു. 

ചെവിയിൽ കറുത്ത ജാബ്രയും ഫിറ്റ് ചെയ്ത് അടുക്കളയിലേക്കെത്തിയ ചെറിയാൻ ആരേയും നോക്കാതെ ഒന്നും ഉരിയാടാതെ നേരെ ഫ്രിഡ്ജിനടുത്തേക്ക്   നടന്നകന്നു. ഒരു എട്ട് ഗ്ലാസ്സെടുത്ത് മേശപ്പുറത്ത് വെച്ചു. എന്നിട്ട് ഫ്രിഡ്ജിൽ നിന്നും നല്ല തണുത്ത എട്ട് കൊറോണ ബിയർ എടുത്ത് പൊട്ടിച്ച് ഗ്ലാസ്സുകളിലേക്കൊഴിച്ചു. എന്നിട്ടെന്നെ നോക്കി "എടോ ജയറാമേ, വന്ന് മോന്തെടോ… നമുക്ക് ഓരോ സെറ്റ് റമ്മി കളിക്കാം" എന്നും പറഞ്ഞ് രണ്ട് കുത്ത് ചീട്ടുമായി നേരെ തൻറെ കംപ്യുട്ടർ ലക്ഷ്യമാക്കി നടന്നകന്നു. എല്ലാവരും സന്തോഷത്തോടെ ആ മോർണിങ്ങ് കോഫി ആസ്വദിച്ച് കുടിച്ചു.

NB: ആവശ്യത്തിന് പത വന്നില്ലാത്തത് കൊണ്ട് ടോമിച്ചൻ ഒന്ന് രണ്ട് നാട്ടിൽ ചായക്കട നടത്തുന്ന കുമരേട്ടൻ ചായയടിക്കുംപോലെ  നല്ലോണം  അടിച്ചു പതപ്പിച്ചാണ് കുടിച്ചത്.

Friday, October 15, 2021

സൂക്ഷിച്ചാൽ ദുഖിക്കേണ്ട

പ്ലസ് ടു കഴിഞ്ഞ് ബീ ടെക്ക് എടുത്തില്ലെങ്കിൽ തൻറെ മകൻറെ ഭാവി അവതാളത്തിലാകുമെന്ന് മറ്റെല്ലാവരേയും പോലെ അടിയുറച്ച്  വിശ്വസിച്ചിരുന്ന പുതിയേടത്ത് ഭാസ്കരേട്ടൻ തൻറെ ഏക ആൺതരിയായ പി.ബി.ബിനീഷിനെ എങ്ങെനെയെങ്കിലും എൻജിനിയറിംഗ് കോളേജിൽ ചേർക്കണമെന്ന് ദൃഢപ്രതിജ്ഞയെടുക്കുകയും, അതിന്റെ ഭാഗമായി  നാട്ടുനടപ്പനുസരിച്ച്  വീട്ടിൽ നിന്നും പോയിവരത്തക്കവണ്ണം വടകര മണിയൂർ എൻജിനിയറിംഗ് കോളേജിൽ മകനെ ചേർക്കാനുള്ള നടപടികൾ അവൻറെ പ്ലസ് ടു റിസൾട് വരുന്നതിന് മുൻപേ തന്നെ ആരംഭിക്കുകയും ചെയ്തു. ഹവ്വെവർ ഭാസ്കരേട്ടനെ പോലെ തന്നെ സ്വന്തം മകൻറെ ഭാവിയെ പറ്റിയുള്ള  വ്യാകുലതയ്ക്ക് പുറമേ എന്ത് തന്നെ വന്നാലും ഒരു പത്ത് വർഷം കഴിഞ്ഞ് വിവാഹ കമ്പോളത്തിൽ ബിനീഷിൻറെ മൂല്യം ഉയർന്ന് തന്നെ നിൽക്കണമെന്ന്  ഭാസ്കരേട്ടൻറെ പത്‌നി ശ്രീമതി മേനകേട്ത്തി ശാഠ്യം പിടിച്ചതിൻറെ പരിണാമ ഫലമായി ഏതോ ഒരു പക്ഷിശാസ്തജ്ഞനെ കാണുകയും അയാളുടെ "നാട്ടിൽ നിന്നും ഒരു ആയത് വർഷക്കാലം മാറി താമസിച്ചില്ലെങ്കിൽ തൈപ്പറമ്പിൽ അശോകനെ പോലെ ബിനീഷിന്റെ ഭാവി തല്ലും പോലീസ് സ്റ്റേഷനുമായി മുരടിച്ചു പോകുമെന്നും ഒരു കൊലൈകാരനായി മാറാനുള്ള സന്ദർഭം വരെ ഇന്ത സീട്ടിൽ തെളിഞ്ഞിട്ടിറുക്ക്" എന്ന പ്രവചനം കണക്കിലെടുത്ത്  ദൂരെ എവിടെയെങ്കിലും പഠിക്കാൻ വിട്ടാൽ മതിയെന്നു കൗണ്ടർതീരുമാനമെടുക്കുകയും ചെയ്തു.

അങ്ങനെ ഭാസ്കരേട്ടൻ തൻറെ തീവ്രപ്രയത്നം മുഖാന്തരം ആലപ്പുഴയിലെ പുന്നപ്ര എൻജിനിയറിംഗ് കോളേജിൽ ഒരു സീറ്റ് ഒപ്പിക്കുകയും കിട്ടിയ ഓപ്പർച്യൂണിറ്റിയിൽ    കെട്ടും ഭാണ്ഡവുമായി ബിനീഷ് കുഞ്ഞാടിനെ വടകരയിൽ നിന്നും ആലപ്പുഴയിലേക്ക് നാടുകടത്തുകയും ചെയ്തു. വട്ടച്ചിലവിനുള്ള കാശ് കൃത്യ സമയത്ത് ബിനീഷിൻറെ കയ്യിലെത്തിക്കാൻ മാസത്തിലൊരിക്കൽ വടകരയിൽ നിന്നും മേനകേട്ത്തി രാത്രി ഉറക്കമുളഞ്ഞ് സ്വപുത്രന് വേണ്ടിയുണ്ടാക്കിയ നാരങ്ങ, മാങ്ങ, നെല്ലിക്ക, ബീഫ് ചെമ്മീൻ ഇത്യാദി അച്ചാറുകളും ഉണ്ണിയപ്പം, നെയ്യപ്പം, കുഴലപ്പം ഇത്യാദി  പലഹാരങ്ങളുമായി രാവിലെ ആറരയുടെ എക്സിക്യുട്ടിവിൽ  കയറുകയും കൊടുക്കാനുള്ളതൊക്കെ കൊടുത്ത് അന്ന് തന്നെ തിരിച്ച് വടകരയ്ക്ക് പോരുകയും പതിവാക്കി.

ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും ചില വർഷങ്ങളും കടന്നുപോയി. ബിനീഷ് പഠിച്ച് പഠിച്ച് നാലാം വർഷത്തിലേക്ക് അഥവാ ഏഴാം സെമസ്റ്ററിലേക്ക് കടന്നു. അതിനിടയിൽ നാല്‌ ഓണവും, മൂന്ന് വീതം ക്രിസ്മസ്സും വിഷുവും ബക്രീദും ലോകനാർക്കവുത്സവവും വന്ന് പോയി. ഇക്കാലയളവിൽ ബിനീഷ് പലതും പഠിച്ചു. സ്വാഭാവികം. പക്ഷേ അസ്വാഭാവികമായി പഠിച്ചത് ഭാസ്കരേട്ടനും  മേനകേട്ത്തിയുമായിരുന്നു. ഓർമ്മയില്ലാത്ത ഏതോ കൊല്ലം സ്‌കൂളിനോട് ഗുഡ് ബൈ പറഞ്ഞ മേനകേട്ത്തിയും ജീവിതഭാരം കാരണം പഠിത്തം നിർത്തി ജോലിക്ക് പോകേണ്ടി വന്ന ഭാസ്കരേട്ടനും ഇന്നാളുവരേയും പുതിയതെന്തെകിലും പഠിക്കും എന്ന് സ്വപ്നത്തിൽ പോലും ചന്തിച്ചിട്ടില്ലായിരുന്നു, ബട്ട് വിധിയുടെ വിളയാട്ടം കാരണമോ അതോ കോളേജിലെ സ്വന്തം വിളയാട്ടം കാരണമോ എന്നറിയില്ല നമ്മുടെ ബിനീഷ് കുഞ്ഞാട് അവരെ നല്ലോണം പഠിപ്പിച്ചു. 

പ്രാക്ടിക്കലായി പഠിച്ചതൊന്നും ഇവിടെ എഴുതുന്നില്ല ബട്ട് തിയറി, അതിവിടെ ഞാൻ സൂചിപ്പിക്കുന്നൂ:

സപ്പ്ളി: ഒരു വിദ്യാർത്ഥി(നി)  പരീക്ഷ എഴുതി വിജയിച്ചാൽ തന്നെ, മറ്റുള്ളവരെക്കാൾ കേമ(ൻ) ആണെന്ന് പ്രൊഫസർക്ക് തോന്നുകയാണെങ്കിൽ അവരവരുടെ കഴിവുതെളിയിക്കാൻ കുറച്ച് കൂടെ മൂന്തിയ പരീക്ഷ എഴുതാൻ റെക്കമെന്റ് ചെയ്യും. അങ്ങനെയുള്ള  ലെവൽ 2 അല്ലെങ്കിൽ ലെവൽ 3 പരീക്ഷയാണ് സപ്പ്ളി. സപ്പ്ളിയുടെ എണ്ണം കൂടുംതോറും വിദ്യാർത്ഥി(നി) വളരെ മികച്ചതാണ് എന്നാണർത്ഥം. പതിനാറ് സപ്പ്ളിയുമായി എഞ്ചിനിയറിങ്ങ് കഴിഞ്ഞിറങ്ങിയ ബിനീഷ് മേനകേട്ത്തിയുടെ കാഴ്ച്ചപ്പാടിൽ മഹാഭാരതത്തിലെ സഖാവ് അർജ്ജുനനായിരുന്നു.

പ്ലേസ്മെൻറ്: ഐടി കമ്പനികൾ തുച്ഛമായ ശമ്പളം ഓഫർ ചെയ്ത് വിദ്യാർത്ഥികളെ ജോലിക്കെടുക്കുന്ന പരിപാടി. പ്ലേസ്മെൻറ് കിട്ടിയവർ ഐ ടി കമ്പനികളിൽ ജീവിതം ഹോമിച്ച് തീർക്കും, കിട്ടാത്തവരാണ് യഥാർത്ഥ എൻജിനിയർമാർ. (നമ്മുടെ തെക്കേതിലെ ശാന്തേട്ത്തിയെ കെട്ടികൊണ്ടോയ ബിർളയിൽ ജോലിയുള്ള എൻജിനിയർ ഗോവിന്ദ് രാജിനെപ്പോലെ).

സ്റ്റഡി ടൂർ ഇൻഡസ്ട്രിയൽ വിസിറ്റ് : ജീവിതാനുഭവങ്ങൾ നേരിട്ട് പഠിക്കാനുള്ള അവസരം. ഗോവയിലും, ബാംഗ്ലൂരിലും പോണ്ടിച്ചേരിയിലുമൊക്കെ ജോലി ചെയ്യുന്ന മഹാന്മാരായ പല എഞ്ചിനിയർമാരെ കാണാനും പരിചയപ്പെടാനുമുള്ള അവസരം. മിസ്സായാൽ ജീവിതം കട്ടപ്പൊഹ.

ഇതിൻ്റെയൊക്കെ പുറമേ മൂന്ന് മാസം കൂടുമ്പോൾ മാറുന്ന സിലബസ്സ് ഫീസ്, ടൈം ടേബിൾ ഫീസ്, പീരിയോഡിക് ടേബിൾ ഫീസ്, ലോഗരിതം ബുക്ക് ഫീസ്, മെസ് ഫീസ്, ലാബ് ഫീസ്, ഇന്റർനെറ്റ് കണക്ഷൻ ഫീസ്, സ്പോർട്സ് ഫീസ്, ആർട്സ് ഫീസ്, ആസ്ട്രോണമി ഫീസ്, ആസ്‌ട്രോളജി ഫീസ്, കെമിസ്ട്രി ലാബ് ഇന്റർക്കണക്റ്റിവിറ്റി ഫീസ്, ലൈബ്രറി ഫീസ്, സ്റ്റുഡന്റ്റ്സ് ക്ലബ് ഫീസ്, വാഷ് ബേസിൻ ഫീസ്, ടാറ്റാ സിമന്റ്, ബിർളാ സിമന്റ്, ശങ്കർ സിമന്റ് എസിസി സിമന്റ് എന്ന് വേണ്ട കണ്ണിൽ കണ്ട എല്ലാ വാക്കിൻ്റവസാനം ഫീസ് കൂട്ടിച്ചേർത്ത് അപ്പനപ്പൂപ്പന്മാരായിയുണ്ടാക്കിയ സ്വത്ത് മുഴുവൻ ഊറ്റിമാറ്റുന്ന കാര്യത്തിൽ അതുല്യനായി പരിണമിച്ച് കഴിഞ്ഞിരുന്നു പുതിയേടത്ത് ഭാസ്കരേട്ടൻറെ ഏക ആൺതരിയായ പി.ബി.ബിനീഷ്. 

അങ്ങനെയൊരിക്കൽ ഏതോരു കർക്കിടകമാസത്തിലെ മഴയൊഴിഞ്ഞ ഒരു ശനിയാഴ്ച്ച കാലത്ത് ഭാസ്കരേട്ടൻ പതിവ് പോലെ ആറരയുടെ എക്സിക്യുട്ടിവിൽ ബിനീഷിനെ കാണാൻ ആലപ്പുഴയിലേക്ക് തിരിക്കുകയും യാദൃശ്ചികമായി തൊട്ട് മുന്നിലത്തെ സീറ്റിൽ ടിയാൻറെ ബാല്യകാല സുഹൃത്തും ഇപ്പൊ പരവൂരിൽ ജൗളിക്കട നടത്തുന്ന കുന്നുമ്മൽ  ഗോപിയും  ഭാര്യ ഹേമലതയുമിരിക്കുന്നു. പിന്നീടവിടുന്നങ്ങോട്ട് സിക്സ്റ്റീസ് കിഡ്സിന്റെ കുശലാന്വേഷണ പരമ്പരയായിരുന്നു. അതിനിടയിലെവിടുന്നോ ടോപ്പിക്ക് മാറി ബിനീഷിൽ വന്ന് പതിച്ചു 

"ഓൻ ഹോസ്റ്റലിലാ?"

"അല്ല സെക്കൻറ് ഇയറായപ്പോ ഫ്രെണ്ട്സിനെ കൂടെ ഒരു വീട് വാടകയ്‌ക്കെടുത്ത് മാറി"

"അതെന്താ ഹോസ്റ്റലില് സൗകര്യമൊന്നുമില്ലേ?"

"പഠിക്കാൻ സുഖം ഇങ്ങനെയാ പോലും. പിന്നെ ഭക്ഷണം സ്വന്തം ഉണ്ടാക്കുന്നതാ ഒനിഷ്ടം"

"വാടകയ്‌ക്കെടുത്ത വീട് കോളേജിനടുത്തായിരിക്കും…"

"അല്ല, അത് ടൗണിലാ. ഓനും ഫ്രണ്ട്സും ബൈക്കിലാ കോളേജിൽ പോക്ക്"

"അയ് ശരി. ഇങ്ങള് പറയുന്നോണ്ടോന്നും തോന്നറ്. ആടെ കൊറേ ബലാല് ചെക്കന്മാരെ കൊണ്ട് ഭയങ്കര ശല്ല്യ… എൻറെ പീടികയിൽ ജോലി ചെയ്യുന്ന പെൺകുട്ടികളെയൊക്കെ വഴീന്ന് കമന്റടിക്കൽ  പതിവാക്കിയ ചെക്കന്മാരൊക്കെയുണ്ട്. ആവശ്യത്തിന് തല്ലും ഗുണ്ടായിസമൊക്കെയുണ്ട്.  അവന്മാരെ കൂടെയൊന്നും ഇടപഴകേണ്ടാന്ന് പറയണം ബിനീഷിനോട്"

"ഇവിടുത്തെ അലമ്പന്മാരോട് കൂട്ട്കൂടേണ്ട എന്ന് കരുതിയാണ് ആലപ്പുഴ പഠിക്കാൻ വിട്ടത്"  

"വൈന്നേരമായാൽ ചെക്കന്മാരൊക്കെ കള്ള് ഷാപ്പിൽ പോയി ഇരിക്കും. എല്ലാത്തിനും ഇരുപതും ഇരുപത്തഞ്ചും വയസൊക്കെയാ. ഭയങ്കര കച്ചറയാ. കള്ളും മീൻകറിയുമൊക്കെയായി രാത്രിവരെ ഇരിക്കും. അതിലൊരുത്തനുണ്ട്, തലയ്ക്ക് പിടിക്കാൻ വേണ്ടി മീഞ്ചാറ് കള്ളിൽ ഒഴിച്ച് കുടിക്കും. ചിലപ്പോ മുളകുപൊടി കള്ളിൽ കലക്കി കുടിക്കും. "

പിന്നെ കുറേ നേരം ടോപ്പിക്ക് മുളകുപൊടി കലക്കിയ കള്ളിനെപ്പറ്റിയും തലതെറിച്ച യുവാക്കളെ പറ്റിയുമായിരുന്നു. അതും ഇതും പറഞ്ഞിരുന്ന് തീവണ്ടിയോടൊപ്പം സമയവും ഓടിയോടി ആലപ്പുഴയിലെത്തി.

തീവണ്ടിയിൽ നിന്നിറങ്ങി  ഗോപിയേട്ടനും ഹേമലതേട്ത്തിയും ഭാസ്കരേട്ടനോടൊപ്പം പുറത്തേക്ക് നടന്നു. പെട്ടെന്ന് എന്തോകണ്ട് ഞെട്ടിയ ഗോപിയേട്ടൻ ഭാസ്കരേട്ടൻറ്റടുത്തേക്ക്  നീങ്ങി മെല്ല സ്വകാര്യമായി താഴ്ന്ന സ്വരത്തിൽ പറഞ്ഞു "ഭാസ്കരാ, ആ വരുന്നതാണ് ഞാൻ നേരത്തെ പറഞ്ഞ മുളകുപൊടി കള്ളിൽ കലക്കികുടുക്കുന്ന പഹയൻ." 

ഭാസ്കരേട്ടൻ നോക്കുമ്പോ കീറിയ ജീൻസും പെപ്പെ ടീഷർട്ടുമിട്ട് ഒരു ജൂവാവ് അവരുടെ നേർക്ക് ചിരിച്ചുകൊണ്ട് നടന്ന് വരുന്നു. മേൽപ്പറഞ്ഞ യുവാവ്  അടുത്തെത്തിയപ്പോ ഭാസ്കരേട്ടൻ ഗോപിയേട്ടനോട് കുറച്ചുച്ചത്തിൽ തന്നെ "ഗോപീ, ഇതാണെൻറെ മകൻ ബിനീഷ്" എന്ന് പരിചയപ്പെടുത്തിയത് ഗോപിയേട്ടനെ ഹഠാതെഞെട്ടിച്ചുകളഞ്ഞു.

ജാള്യതയും അമ്പരപ്പും സമാസമം കൂട്ടിയോജിപ്പിച്ച ഒരു വളിഞ്ഞ മന്ദഹാസം മുഖത്ത് ഫിറ്റ് ചെയ്ത് ഗോപിയേട്ടൻ ബിനീഷിനെ നോക്കി ഒന്ന് "കണ്ടതിൽ സന്തോഷം" എന്ന ഭാവേന തലകുലുക്കുകയും പിന്നെ ഭാസ്കരേട്ടനെ നോക്കി "ഇപ്പൊ പോയില്ലെങ്കിൽ പറവൂരിലേക്കുള്ള സൂപ്പർ ഫാസ്റ്റ് മിസ്സാകും എന്ന എക്സ്ക്യൂസും തട്ടിവിട്ട് അവിടുന്ന് തടിതപ്പുകയും ചെയ്തു.

ഭാസ്കരേട്ടൻ മിണ്ടാതെ, ഉരിയാടാതെ കയ്യിലിരുന്ന ബിഗ് ഷോപ്പർ ബിനീഷിന്റെ കയ്യിലേൽപ്പിച്ച് നേരെ കേസാർട്ടീസി സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നകന്നു, ഇതെന്ത് കൂത്ത് എന്നമാന്തിച്ച് ബിനീഷ് വീട്ടിലേക്കും…

ഒരു പത്ത് മിനിറ്റുകഴിഞ്ഞ് ബിനീഷിൻറെ ഫോണിലേക്ക് ഭാസ്കരേട്ടന്റെ കോള് വരികയും അതെടുത്ത ബിനീഷ് ആകെ കേട്ടത് ഇത്രമാത്രവുമായിരുന്നു "എടാ തന്തയ്ക്ക് പിറക്കാത്തവനെ, നിനക്ക് മുളകുപൊടിയിട്ട് കള്ളുംകുറിച്ച് നാട്ടുകാരുടെ നെഞ്ചത്തേക്ക് കയറാതെ ഉറക്കം വരില്ല അല്ലേടാ…. സ്വന്തം അച്ഛനെ നാണം കെടുത്താതെ ചത്തൂടെടാ…"

"അതുപിന്നെ…..അച്‌ഛാ . ഞാൻ മാത്രമല്ല … അവരെല്ലാവരും …ഞാൻ കള്ള് കുടിക്കാറില്ലാ… അവര്‌... ബെറ്റ് വെച്ചപ്പോ വെറുതെ തമാശയ്ക്ക്" എന്ന് പറഞ്ഞത് ഭാസ്കരേട്ടൻ കേട്ടോ ഇല്ലയോ എന്ന് ബിനീഷിന് ഇന്നും നിശ്ചയമില്ല.

കോഴ്സ് തീരാൻ ബാക്കിയുണ്ടായിരുന്ന ആ ഒന്നര വർഷത്തിനിടയിൽ കുന്നുമ്മൽ ഗോപിയേട്ടൻ ബിനീഷിൻറെ മുന്നിൽ വന്നുപെടാതിരുന്നത്  എല്ലാ വ്യാഴാഴ്ച്ചയും ലോകനാർക്കാവിലമ്മയ്ക്ക് മേനകേട്ത്തി ഓഫർ ചെയ്തിരുന്ന പാൽപായസം കാരണമൊന്നുകൊണ്ട് മാത്രമായിരുന്നു, മറിച്ചായിരുന്നെങ്കിൽ കുഞ്ഞാട് ശരിക്കുമൊരു കൊലൈകാരനായി മാറിയേനേ. 

Monday, September 13, 2021

നല്ലവനായ ദിവാകരേട്ടൻ

പുതുച്ചാലിലെ ദിവാകരേട്ടൻ നല്ലവനായിരുന്നു. എനിക്കറിയാം. എനിക്ക് മാത്രമല്ല ഞങ്ങളുടെ നാട്ടുകാർക്ക് മൊത്തം അറിയാം. ദിവാകരേട്ടൻറെ നന്മ ഏറ്ററിഞ്ഞവരിൽ ഭൂരിഭാഗവും മേമുണ്ട ഹൈ സ്‌കൂളിലും, കീഴൽ യൂപീ സ്‌കൂളിലും  കാലാകാലങ്ങളായി പഠിച്ചുവന്നിരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ മാതാപിതാക്കളായിരുന്നു. 

അക്കാലത്തെ  വിദ്യാർത്ഥികൾക്ക്  വഴിതെറ്റിപ്പോയവൻ അല്ലെങ്കിൽ വഴിതെറ്റിപ്പോയവൾ എന്ന ടൈറ്റിൽ ചാർത്തിക്കിട്ടാനുള്ള പ്രധാന കാരണങ്ങൾ , ആരാൻറെ പറമ്പത്തെ മാങ്ങയ്ക് കല്ലെറിയുക, തേങ്ങ, കശുവണ്ടി എന്നിവ മോഷ്ടിക്കുക, തല്ലുണ്ടാക്കുക, തെറി വിളിക്കുക, പ്രേമലേഖനം കൈമാറുക, ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് നടക്കുക, സല്ലപിക്കുക, കമന്റടിക്കുക, സ്‌കൂൾ വിട്ട് വരുന്ന വഴി തോട്ടിൽ നിന്നും  മീൻപിടിക്കുക എന്നിവയും കുറച്ച് കൂടി സീരിയസ് ക്രൈംസ് ആയ ക്ലാസ് കട്ട് ചെയ്ത് സിനിമയ്‌ക്കോ കലുങ്കിലിരിക്കാനോ കളിക്കാനോ കറങ്ങാനോ പോവുക, മുറിബീഡി, ബീഡി, സിഗററ്  വലിക്കുക, പാൻപരാഗ്, ചീനി കൈനി  പോലുള്ള ഐറ്റംസ് ഉപയോഗിക്കുക, ലാസ്റ്റ് ബട്ട് നോട്ട് ദി  ലീസ്റ്റ് മദ്യപിക്കുക എന്നിവയൊക്കെയുമായിരുന്നു. കോ-കരിക്കുലർ ഐറ്റംസ് ഏതുമായിക്കൊള്ളട്ടെ, അത്  മുറതെറ്റാതെ അവരവരുടെ വീട്ടിലറിയിക്കാൻ മുൻപന്തിയിൽ ദിവാകരേട്ടനുണ്ടാവും.

ആയുർവേദം അല്ലെങ്കിൽ സിദ്ധവൈദ്യം പോലുള്ള ഏതോ നാട്ടുമരുന്നുകമ്പനിയുടെ കണ്ണൂർ - കോഴിക്കോട് ഏരിയാ ഡിസ്ട്രിബ്യുട്ടറായിരുന്നു നമ്മുടെ ദിവാകരേട്ടൻ. എല്ലാ ദിവസവും കാലത്ത് ആറുമണിക്ക് തന്നെ തൻറെ തുകൽ സഞ്ചിയുമായി വടകര റെയിവേ സ്റ്റേഷനിലെത്തുകയും അവിടുന്ന് ഇട ദിവസങ്ങളിൽ കണ്ണൂരേക്കും മറ്റ് ദിവസങ്ങളിൽ കോഴിക്കോട്ടേക്കും വണ്ടി കയറി തൻറെ ഡിസ്ട്രിബ്യുഷൻ ജോലി ഭംഗിയായി നിർവഹിച്ച് മൂന്ന് മണിയാകുമ്പോഴേക്കും തിരിച്ച്‌ നാട്ടിലെത്തി ഡോർ ടു ഡോർ മരുന്ന് വിൽപ്പനയുമായി നടന്നിരുന്ന കാലം. കോഴിക്കോട്ടേക്ക് പോകുന്ന ദിവസം സെയിൽസ് ഐറ്റംസ് അവിടെ നിന്ന് കളക്ട് ചെയ്ത് തിരിച്ച് വെങ്ങാലി, ചേമഞ്ചേരി, കൊയിലാണ്ടി, തിക്കോടി, പയ്യോളി വഴി വടകരയിൽ എത്തുകയും, കണ്ണൂരേക്ക്  പോകുന്ന ദിവസം അതേപോലെ എടപ്പാട്, മുഴപ്പിലങ്ങാട്, ധർമ്മടം, തലശ്ശേരി, മാഹി വഴി വടകരയിൽ എത്തുകയും ചെയ്യും. വൈകുന്നേരം സ്‌കൂൾ വിടുന്ന സമയത്ത് ഓൺ-റോഡിൽ സെയിൽസുമായി ബന്ധപ്പെട്ട് ടിയാൻ കറങ്ങിനടക്കുന്ന സമയമാണ് പുള്ളിയുടെ ഒബ്‌സർവേഷൻ ഹവർ. വഴിയിൽ കാണുന്ന സകല പിള്ളേരുടെ മൂവ്‌മെൻറ്സും  ഡയലോഗ്സും ഒപ്പിയെടുത്ത് പ്രോസസ്സ് ചെയ്ത് പല ഇൻസിഡെന്റ്സുമായി കോറിലേറ്റ് ചെയ്ത് കിട്ടുന്ന ഔട്ട്പുട്ട് പ്രശ്നവശാൽ ഗുരുതരമാണെങ്കിലോ അഥവാ സംശയാസ്പദകമായി ആരെയെങ്കിലും വഴിയരികിൽ കണ്ടാലോ ഉടൻ തന്നെ ആ വിവരം വേണ്ടപ്പെട്ടവരുടെ അടുത്തെത്തിക്കാതെ ദിവാകരേട്ടന് ഉറക്കം വരില്ല.

മക്കൾ വഴിതെറ്റിപ്പോകുമോ എന്ന് ഭയന്നിരുന്ന അഥവാ മക്കൾ വഴിതെറ്റിപ്പോയതറിയാതെ "മൈ കിഡ് ഈസ് ഓസം" എന്നാശ്വസിച്ചിരുന്ന ഇന്നാട്ടിലെ സകല മാതാപിതാക്കളുടെയും കണ്ണിലുണ്ണിയായി മാറുകയും മക്കൾ വഴിതെറ്റിപ്പോയത് നാലാളറിയുന്നത് ഒരു നാണക്കേടായി കണക്കാക്കിയിരുന്ന മറ്റ് ചില മാതാപിതാക്കളുടെ കണ്ണിലെ കരടായി മാറുകയുമായിരുന്നു നാട്ടിലെ നല്ലവനായ ഉണ്ണി ശ്രീ ദിവാകരൻ പുതുച്ചാലിൽ. നാട്ടിലെ ചുറുചുറുക്കുള്ള മുട്ടേന്നു വിരിയാത്ത ഗജപോക്കിരികളുടെ നിർഭാഗ്യമെന്നോണം, അവരെവിടെ പരിപാടി അവതരിപ്പിച്ചാലും കുമ്പിടിയെ പോലെ അവിടെ അവതരിക്കും നമ്മുടെ സാക്ഷാൽ  ദിവാകരൻ പുതുച്ചാലിൽ. വള്ളിപുള്ളി വിടാതെ നടന്ന സംഭവമെല്ലാം, എത്തിക്കേണ്ടവരുടെ അടുത്തെത്തിച്ച്, കുഞ്ഞുങ്ങൾ വഴിതെറ്റിപ്പോകാതിരിക്കാൻ ചില പോംവഴികൾ സജെസ്റ് ചെയ്യുകയും വേണ്ടി വന്നാൽ മേൽപ്പറഞ്ഞ മുട്ടേന്നു വിരിയാത്ത ഗജപോക്കിരികളെ അവരുടെ രക്ഷിതാക്കൾ കേൾക്കാതെ ഒന്നുപദേശിക്കാനും ദിവാകരേട്ടന്  മടിയില്ല. എസ്പെഷ്യലി മദ്യപാനവുമായി ബന്ധപ്പെട്ട വഴിതെറ്റലാണെങ്കിൽ ദിവാകരേട്ടൻ ഡെഫിനിറ്റ്‌ലി ഉപദേശിച്ചിരിക്കും.

മാങ്ങയെറിഞ്ഞും ക്രിക്കറ്റും ഫുട്ബോളും കളിച്ചും സിപ്പപ്പ് നുണഞ്ഞും ജീവിതം എൻജോയ് ചെയ്ത് നടന്നിരുന്ന പുതുക്കുടി ഗംഗാധരേട്ടൻറെ മകൻ മജീഷും, കുറുങ്ങാടൻ വീട്ടിൽ ജനാർദ്ദനേട്ടൻറെ മകൻ ജിജേഷും, ചിങ്ങാറമ്പത്ത് കുഞ്ഞീഷ്ണേട്ടൻറെ മകൻ മഹേഷും, കാവുപ്പനത്തിലെ രാജേട്ടൻറെ മക്കളായ വിജിയും സജിയും എന്ന്  വേണ്ട ഞാനുൾപ്പെടുന്ന സകലമാന ബോയ്സിൻറെയും ദുർസ്വപ്നമായിരുന്നു മേൽപ്പറഞ്ഞ ടിയാൻ. അപ്പൊ നിങ്ങൾ വിചാരിക്കും ആൺപിള്ളേർ മാത്രമേ ദിവാകരൻറെ ഇരകളാവാറുള്ളോയെന്ന്? ചല്ലിവയൽ കള്ളുഷാപ്പിൻറെ ചുമരിൽ "ബസുലേഷ്  +  വിജിഷ" എന്ന് ചിരട്ടക്കരി മുഖാന്തരം തെളിഞ്ഞതിൻറെ പിറ്റേന്ന് വൈകുന്നേരം പുനയ്ക്കൽ വിജയേട്ടനും ഭാര്യ ഉഷയും വാടകയ്ക്ക് താമസിച്ചിരുന്ന സൂപ്പർമാർക്കറ്റിന് പുറകിലുള്ള ഓടിട്ട വീട്ടിൽ ഇടിയോട് കൂടിയ മഴ പെയ്തതെന്നും അതിനുപിന്നാലെ നിലവിളി വിത്ത് സിനിമാറ്റിക് ഡാൻസ് അരങ്ങേറിയെന്നുമാണ് പരക്കെയുള്ള അഭ്യൂഹം. ഈ "വിജയൻ + ഉഷ"യുടെ ബൈപ്രോഡക്റ്റ്സ്  ആണെല്ലോ വിജിഷയും വിജീഷും. അങ്ങനെ ആ വിജിഷയായിരുന്നു ദിവാകരേട്ടൻറെ ആദ്യത്തെ ഫീമെയിൽ ഇര. പിന്നീടവിടുന്നങ്ങോട്ട് എത്രയയെത്ര പ്രേമങ്ങളാണ് ദിവാകരേട്ടൻറെ ഇടപെടൽ കാരണം തവിടുപൊടിയായത്?

യുവമിഥുനങ്ങളുടെ പ്രാക്ക് കാരണമായിരിക്കണം അല്ലെങ്കിൽ പിന്നെ നല്ലവനായ ദിവാകരേട്ടന് ഈ ഗതി വരുമോ? ലോകനാർക്കാവ് - മേമുണ്ട നിവാസികൾ ഞെട്ടിക്കുന്ന ആ വാർത്ത കേട്ടിട്ടായിരുന്നു  അന്ന് മദ്ധ്യാഹ്നത്തിൽ നിന്നും സായാഹ്നത്തിലേക്ക് കാലെടുത്ത് വെച്ചത്. ആരാദ്യം പറഞ്ഞു ആരാദ്യം കേട്ടു എന്നൊന്നും ഇവിടെ പ്രസക്തമല്ല. വാർത്ത മട്ടും താൻ മുഖ്യം. കണ്ണൂരിൽ നിന്നും ജോലി കഴിഞ്ഞു വരും വഴി വടകര പുതിയ ബസ് സ്റ്റാൻഡിൽ മേമുണ്ട വഴി തീക്കുനിയിലേക്ക്‌ പോകാൻ നിർത്തിട്ടിരുന്ന  ബസ്സിൻറെ സ്റ്റെപ്പിൽ വലതുകാലെടുത്തു വെച്ച് ക്യാപ്റ്റൻ മാർവെലിനെ പോലെ നിന്നിരുന്ന നമ്മുടെ ദിവാകരേട്ടനെ  അതേ പോസിൽ തന്നെ പൊക്കിയെടുത്ത് ജീപ്പിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊണ്ട്പോയത്രേ നാല് പോലീസുകാർ. 

നല്ലവനായ ദിവാകരേട്ടനെ ലോക്കപ്പിൽ നിന്നും പുറത്തിറക്കാൻ നാട്ടിലെ രണ്ട് മൂന്ന് പ്രമാണിമാരും രാഷ്ട്രീയ പ്രവർത്തകരും സന്ധ്യയാവുമ്പോഴേക്കും വടകര പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും രണ്ടെണ്ണം കൊണ്ടതിൻറെ ക്ഷീണം മുഖത്തുകാണിക്കാതെ പുഞ്ചിരി തൂകി ലോക്കപ്പിനകത്ത് നിന്നും പാല് കണ്ട പൂച്ചയെ പോലെ ഏന്തി വലിഞ്ഞ് നോക്കിനിന്ന ദിവാകരേട്ടനെ ചൂണ്ടികാണിച്ച് "സർ, ഞങ്ങള് ദിവാകരൻറെ നാട്ടുകാരാ, ഓൻ തെറ്റെന്തെങ്കിലും ചെയ്തിക്കിണ്ടെങ്കിൽ അത് തെളിയുന്നതിന് മുമ്പ് ഇങ്ങനെ തല്ലാണ്ടായിരുന്നു" എന്ന് പറഞ്ഞ മീത്തലെ ചന്ദ്രനോട് കുഞ്ഞൻ എസ് ഐ പറഞ്ഞത് 

"ജോലിയാണെന്നും പറഞ്ഞ് ആഴ്ചയിൽ മൂന്ന് ദിവസം കണ്ണൂരേക്ക് പോവുകയും, അവിടുന്ന് തിരിച്ച് വരുമ്പോ മാഹീന്ന് കുറഞ്ഞ പൈസയ്ക്ക് വാങ്ങുന്ന മദ്യം അളവിൽ കൂടുതൽ ഇങ്ങോട്ട് കടത്തുകയും പ്രായപൂർത്തിയാകാത്ത സ്‌കൂൾ കുട്ടികൾക്ക്  മറിച്ച് വിൽക്കുകയും ചെയ്യുന്ന ഈ മഹാനെ  പിന്നെ ഞങ്ങൾ ഉമ്മ കൊടുത്ത് ഇവിടെ സൽക്കരിച്ചിരുത്താം"  എന്നായിരുന്നത്രെ!


Saturday, July 10, 2021

പറ്റ്(ച്ച) ബുക്ക്

ഇതിപ്പോ ഒരു സ്ഥിരം ഏർപ്പാടായിട്ടുണ്ട്.

കണ്ണിൽ ചോരയായില്ലാത്ത ഒരു ചായക്കടക്കാരനായി പരിണമിച്ചു കൊണ്ടിരിക്കുകയാണോ നമ്മുടെ കുമാരേട്ടൻ എന്ന് നാട്ടുകാർക്ക് ഇതിനോടാകം തോന്നിത്തുടങ്ങിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല. രാവിലേയും ഉച്ചയ്ക്കും വൈകിട്ടും എന്ന് വേണ്ട, ചായക്കടയിൽ കയറുന്ന സ്ഥിരം  കസ്റ്റമേഴ്‌സിനെ വെറുപ്പിക്കുന്ന ഈ  പരിപാടി തുടങ്ങിയിട്ട് കുറച്ചുനാളായി.

നടയ്ക്കലെ ഗോവിന്ദനാശാരിയായിരുന്നു കുമാരേട്ടൻറെ ആദ്യ ഇര. ഭോജനാസക്തി തലയ്ക്ക് പിടിച്ച് പ്രാതലിനും ഊണിനുമിടയിൽ കിട്ടിയ ഒരു ചെറിയ ഗ്യാപ്പിൽ ആശാരി ചായക്കടയിൽ കയറുകയും ലൈറ്റായിട്ട് ഒരു പൊടിച്ചായയും, ഒരു നാല് അരിപ്പത്തിരിയും കൂടെ കൂട്ടാനായി ഗ്രീൻ പീസ് കറിയും ഓർഡർ ചെയ്യുകയും  ചില്ല് പെട്ടിയുടെ സൈഡിലിരുന്ന മാതൃഭൂമി പേപ്പറെടുത്ത് പടിഞ്ഞാറ് വശത്തെ ബെഞ്ചിൽ പോയി ഇരുന്ന്  സ്ഥിരം ചെയ്യാറുള്ളത് പോലെ നേരെ എട്ടാമത്തെ പേജിൽ നിന്ന് തന്നെ വായന തുടങ്ങുകയും ചെയ്തു. നിമിഷങ്ങൾക്കകം പൊടിച്ചായ വന്നു , രണ്ട് സിപ്പെടുത്തപ്പോഴേക്കും അരിപ്പത്തിരിയും ഗ്രീൻ പീസ് കറിയും വന്നു.  പത്രത്തോടൊപ്പം ചായ ഗ്ലാസ്സും മേശപ്പുറത്തുവെച്ച്  അരിപ്പത്തിരിക്ക് മുകളിലൂടെ കറിയൊഴിച്ച് ഉളിപ്പിടിച്ച് തഴമ്പിച്ച മുരിങ്ങാക്കഷ്ണം പോലുള്ള വിരലുകൾ കൊണ്ട് പത്തിരി ഞെവിടി  കറിയും കൂട്ടി കുഴച്ച് ആദ്യത്തെ ബാച്ച് അണ്ണാക്കിലേക്ക് ട്രാൻഫർ ചെയ്യുന്നതിന് തൊട്ട് മുൻപ്  നാല് ദിക്കും കിടുങ്ങുമാറാകും വിധം ഒരശരീരി കേട്ടു നമ്മുടെ ഗോവിന്ദനാശാരി "ഗോവിന്ദാ, പറ്റ് നാപ്പതുറുപ്പ്യ കഴിഞ്ഞിക്കിണ്ടെ, മറക്കണ്ട…"

പണ്ടാരോ പറഞ്ഞത് പോലെ ആ ഫ്ലോ അങ്ങട് പോയി. 

"ബാക്കി പറ്റിൻറെ കണക്ക് ഒന്നുകിൽ കഴിക്കുന്നതിൻറെ മുൻപോ അല്ലെങ്കിൽ പിൻപോ പറഞ്ഞൂടായിരുന്നോ ഈ കൊശവൻ കുമാരന്? കഴിക്കുന്നതിൻറെ ഇടയിൽ തന്നെ പറ്റി(ച്ചതി)ൻറെ കണക്ക് പറഞ്ഞ് വെറുപ്പിക്കണമായിരുന്നോ?" എന്ന് ആത്മഗതം ചെയ്യുകയും ഉള്ളിൽ നിന്നും പുറത്തേക്ക് ചാടിയ ആ വിഷമവും ഗ്രീൻ പീസ് കറിയും കൂട്ടിച്ചേർത്ത് അരിപ്പത്തിരിയോടൊപ്പം   വെട്ടിവിഴുങ്ങുകയും തരക്കേടില്ലാത്ത ഒരസംതൃപ്തി മുഖത്ത് ഫിറ്റ് ചെയ്യുകയും മുഖത്ത് ഫിറ്റ് ചെയ്ത ആ അസംതൃപ്തി കുമാരൻ ശെരിക്കും നോട്ടീസ് ചെയ്യാൻ വേണ്ടി കൈ കഴുകുമ്പോൾ ഒരു മാതിരി ഒറാങ് ഊട്ടാനേ പോലെ വികൃത ശബ്ദമുണ്ടാക്കി കാർക്കിച്ച് തുപ്പുകയും ചെയ്തു. ഗോവിന്ദനാശാരിയുടെ കാർക്കിച്ച് തുപ്പലിന്റെ പരിണാമഫലമായി ചായയിലും കടിയിലും കോൺസൺട്രേറ്റ് ചെയ്തുകൊണ്ടിരുന്ന സകല കസ്റ്റമേഴ്സിൻ്റെയും ആ ഫ്ലോ എങ്ങോ  പോയി.

ക്യാഷിലിരുന്നിരുന്ന കുമാരനേയും  സപ്പ്ളൈ  ചെയ്തുകൊണ്ടിരുന്ന സതീശനെയും മാറി മാറി നോക്കിക്കൊണ്ട് "ഇതും കൂടി പറ്റിലെഴുതിക്കോ" എന്നും പറഞ്ഞുകൊണ്ട് ഗോവിന്ദനാശാരി ആയഞ്ചേരി ലക്ഷ്യമാക്കി നടന്നകന്നു. ആക്ച്വലി പറ്റ് കണക്ക് പറഞ്ഞതിനല്ല ഗോവിന്ദനാശാരി ചൊടിച്ചത് മറിച്ച് മറ്റുള്ളവർ കേൾക്കെപ്പറഞ്ഞു എന്നതിനാലാണ്.

എനിവേയ്സ്, കുമാരേട്ടൻ ഇത്  ഒരു സ്ഥിരം പരിപാടിയാക്കി മാറ്റി. "വെടിവഴിപാടാകുമ്പോ സാധാരണ വിളിച്ചു പറയാറാ പതിവ്" എന്ന് പറഞ്ഞകണക്ക് കാണുമ്പോ കാണുമ്പോ പറ്റ് ബാലൻസ് ഉച്ചത്തിൽ വിളിച്ചു പറയുന്നത് കുമാരേട്ടൻറെ ചായക്കടയിലെ ഒരു കീഴ്വഴക്കമായി  മാറുകയായിരുന്നു. മറ്റുള്ളവർ കേൾക്കെ ഉച്ചത്തിൽ വിളിച്ചു പറയുന്ന  ഈ കീഴ്വഴക്കം പക്ഷെ ഇന്നാട്ടിലെ ജനങ്ങളെ കുറച്ചൊന്നുമല്ല വലച്ചത്.  പ്രത്യേകിച്ച് മാസക്കൂലിക്ക് ജോലി ചെയ്യുന്ന ഒരു വലിയ ജനവിഭാഗം കുമാരേട്ടൻറെ ചായക്കടയിലെ സ്ഥിരം പറ്റ് കസ്റ്റമേഴ്‌സായിരുന്നു.  ഇതിനോടകം തന്നെ പലർക്കും തോർത്ത് മുണ്ട് തലയിലൂടിടാതെ ചായക്കടയ്ക്ക് മുന്നിലൂടെയുള്ള വിഹാരം അസാധ്യമാവുകയും ആരുമില്ലാത്ത നേരം നോക്കി ചായകുടിക്കാൻ വരേണ്ടി വരും  എന്ന ഗതികേടിലായി മാറുകയായിരുന്നു . 

'വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല', 'കണ്ടകശനി കൊണ്ടേ പോകൂ', 'ഇടിവെട്ടേറ്റവൻറെ തല മൊട്ടയടിച്ചപ്പോ കല്ല് മഴ പെയ്തു', 'പാപി ചെല്ലുന്നിടം പാതാളം', എന്നിങ്ങനെ പല പല പഴം ചൊല്ലുകളിൽ ഏതുവേണമെങ്കിലും എടുത്തോളിൻ, കാരണം ഇവയെല്ലാം ഇവിടുന്നങ്ങോട്ടുള്ള കുമാരേട്ടൻറെ ലൈഫിൽ അപ്ലിക്കബിളായിരിക്കും.

ഒരു ഫൈൻ മണ്ടേ മോർണിംഗ്, സൂര്യേട്ടനൊക്കെ ഉണർന്ന് പല്ലുതേക്കുന്നതിന് മുൻപ് ഏകദേശം ഒരു നാല് നാലര മണിക്ക് ദോശമാവുൾപ്പടെ കച്ചവടത്തിനുള്ള റോ മെറ്റീരിയൽസുമായി വന്ന് ചായക്കട തുറന്ന കുമാരേട്ടൻറെ അലർച്ചയോട് കൂടിയ ദീനരോദനം കേട്ടാണ് ഇന്നാട്ടുകാർ ഉറക്കമുണർന്നത് അല്ലാതെ സ്ഥിരം ഉണരാറുള്ളത് പോലെ തെക്കേതിലെ തങ്കമ്മ വളർത്തുന്ന പൂവന്മാരുടെ കൂവൽ കേട്ടിട്ടോ അമ്പലംവിഴുങ്ങി അഥവാ   മനയ്ക്കലെ മുരുകാനന്ദൻ അഞ്ചരയ്ക്ക് വെക്കാറുള്ള 'കൗസല്യാ സുപ്രതാ' കേട്ടിട്ടോ അല്ല.

കുമാരേട്ടൻറെ ദീനരോദനത്തിന് പിന്നിലുള്ള ആ സാഡ് വാർത്ത കാട്ടുതീ പോലെ പടർന്നു. കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു ( മൂക്കത്ത് മാത്രമല്ല, പാലോടത്തും വെച്ചു). ചിലർ കുമാരേട്ടൻറെ അവസ്ഥയോർത്ത് സങ്കടപ്പെട്ടു. മറ്റുചിലർ ആനന്ദനൃത്തമാടി.              

കുമാരേട്ടൻറെ ലൈഫ് ലോങ്ങ് അസറ്റായ ആ പറ്റ് ബുക്ക് ഏതോ കണ്ണിൽ ചോരയില്ലാത്ത റോബർട്ട് അഥവാ കള്ളൻ രാത്രിയ്ക്ക് രായ്മാനം  അടിച്ചുമാറ്റിയിരിക്കുന്നു എന്നതായിരുന്നു ആ വൻ വാർത്ത. ഐറണി എന്താണെന്ന് വെച്ചാൽ ചായക്കട കുത്തിത്തുറന്നവൻ പറ്റ് ബുക്ക് മാത്രമേ എടുത്തുള്ളൂ. മേശവലിപ്പിലിരുന്ന ചില്ലറയും, പുരാവസ്തു കണക്കെ ചില്ല് പെട്ടിയിലിരുന്ന ഉള്ളിവടയും ബോണ്ടയും രതീഷും, അടുക്കളയിൽ പുളിപ്പിക്കാൻ വെച്ച വെള്ളേപ്പത്തിൻറെ മാവുമൊക്കെ ഒരു കോട്ടവും തട്ടാതെ സുരക്ഷിതമായി വെച്ചോടത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

പറ്റ് ബാലൻസ് എത്രയാണെന്ന് അറിയാവുന്ന ചിലർ കുമാരേട്ടൻറെ അവസ്ഥകണ്ട് പെട്ടന്ന് തന്നെ അക്കൗണ്ട് ക്ലോസ് ചെയ്തു. മറ്റു ചിലർ ഒരു ഏകദേശ കണക്ക് വെച്ച് സുമാറൊരു സംഖ്യ കുമാരേട്ടന് ഡൊണേറ്റ് ചെയ്തു. ബട്ട് ഭൂരിപക്ഷം വരുന്ന പറ്റ് കസ്റ്റമേഴ്‌സും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിൽ ചില്ലിക്കാശ് കൊടുക്കാതെ വീണ്ടും പറ്റി(ച്ച്‌)ക്കൊണ്ടേയിരുന്നു.

കാലങ്ങൾ കടന്ന് പോയി. കഠിനശ്രമവും പ്രയത്നവും നിത്യവും അഭ്യസിച്ച് കുമാരേട്ടൻ തൻറെ കിട്ടാകടത്തിൽ നിന്നും കരകയറി എന്ന് മാത്രമല്ല, അദ്ദേഹം ചായക്കടയോടൊപ്പം അഭിവൃദ്ധിയിലേക്ക്  നയിക്കപ്പെടുകയും ചെയ്തു. പറ്റ് ബുക്ക് മോഷണം ചെയ്യപ്പെട്ട സംഭവം ഒരു ഓർക്കാൻ ഇഷ്ടമില്ലാത്ത ഒരനുഭവമായി മനസ്സിലിപ്പോഴുമുണ്ടെകിലും കുമാരേട്ടനെ ഏറ്റവുവുമധികം വേദനിപ്പിച്ച വിഷയം മറ്റൊന്നായിരുന്നു 

സംശയത്തിൻറെ നിഴലിൽ മോഷണം ചെയ്തവരുടെ ലിസ്റ്റിലുണ്ടായിരുന്നവരുൾപ്പടെ ചില സാഡിസ്റ്റുകൾ ചായക്കടയിൽ വന്നു പോകുമ്പോഴൊക്കെ കുമാരേട്ടനോട് പറയാറുള്ള സ്ഥിരം ഡയലോഗായിരുന്നു ആ വേദനയയ്ക് പിന്നിലുള്ള കാരണം  

"എന്താണ് കുമാരേട്ടാ ഇത്? മ്മക്ക് പറ്റ് ബാലൻസ് ക്‌ളോസ് ചെയ്യണ്ടേ? . അതെത്രയാന്ന് പറഞ്ഞാൽ ഇപ്പൊ തന്നെ റൊക്കം കാശ് തരാം. ഇങ്ങനേമുണ്ടോ  കിട്ടാനുള്ള പൈസയോട് ബഹുമാനമില്ലാത്ത പഹയന്മാര്?" 


Wednesday, December 23, 2020

സൂപ്പി

അങ്ങനെ ഒരു വേനലവധി കഴിഞ്ഞ് പതിവ് പോലെ ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറന്നു. പുത്തൻ ബാഗും കുടയും യൂണിഫോമും ഷൂസുമൊക്കെയായി ഞങ്ങൾ ആവേശത്തോടെ വീണ്ടും ആ സ്കൂൾ ഗ്രൗണ്ടിൽ കാലുകുത്തി. അച്ഛൻ ഗൾഫിൽ നിന്നും പീപ്പിയുള്ള കുട കൊടുത്തയച്ചതിനാൽ വിപിൻ വേണു കുറച്ച് എക്സ്ട്രാ ആവേശം കയ്യിൽ കരുതിയിരുന്നു, ഹവ്വെവർ അതിനേക്കാൾ ആവേശഭരിതനായിട്ടായിരുന്നു ജിജേഷ് പി പി വന്നെത്തിയത്. കാരണം വേനലവധി പുള്ളി ചിലവഴിച്ചത് സ്വന്തം ബ്രദേഴ്സിനൊപ്പം അങ്ങ് ദുഫായിലായിരുന്നു. ബട്ട് ദുഫായ് കഥകൾ ഖാണ്ഡം ഖാണ്ഡമായി ചുരുളഴിക്കാൻ മുട്ടിനിന്നിരുന്ന ജിജേഷിന് ഒരവസരത്തിനായി ലഞ്ചവർ വരെ കാത്തുനിൽക്കേണ്ടിവരികയും ആ യജ്ഞത്തിൽ അവൻ്റെ മുന്നിൽ വളരെ യാദൃശ്ചികമായി പെട്ടുപോയ ഇരകളാവുകയുമായിരുന്നു ആന്ന് വിപിൻ വേണുവും ഞാനും.

പുതിയ ചട്ടമ്പികളെ പരിചയപ്പെടലും പഴയ ചട്ടമ്പികളോടൊപ്പം പരിചയം പുതുക്കലുമായി കേശവൻ വളരെ ബിസിയായിരുന്നു.  കമറുദ്ദീനും ദീപുവും അഭിജിത്തും അനസും സംതിങ് ഗൂഡാലോചനയിൽ മുഴുകിയിരിക്കുകയായിരുന്നു. ഇങ്ങൊരു മൂലയിൽ ഒന്നനങ്ങാൻ പോലും പറ്റാതെ ജോൺ ഹോനായിയുടെ പിടിയിലകപ്പെട്ട മഹാദേവനേയും അപ്പുക്കുട്ടനേയും പോലെ വിപിനും ഞാനും ജിജേഷിന്റെ കഥകളാൽ ബന്ധനസ്ഥനായിരിക്കേണ്ടി വന്നു എന്നതാണ് പരമമായ സത്യം..

കഥകൾ പലത് കഴിഞ്ഞു. ബെല്ലടിച്ചു. സുധർമ്മട്ടീച്ചർ വന്നു, ഹിന്ദി ക്ലാസ് കഴിഞ്ഞു. വീണ്ടും ബെല്ലടിച്ചു. ബോസ് സാറ്  വന്നു, മോറൽ സയൻസ് ക്‌ളാസ് കഴിഞ്ഞു. വീണ്ടും ബെല്ലടിച്ചു. അതിനിടയിൽ ജിജുവിന്റെ ഒരു മൂന്നാല് ഗൾഫ് കഥകളും കൂടി കഴിഞ്ഞു. വിനോദ് സാറ് വന്നു, കണക്ക് ക്‌ളാസ് നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു ഗ്യാപ്പ് കിട്ടിയപ്പോ ജിജു വിപിനിനോട് 

"എടാ വിപിനേ, ഇഞ്ഞി എപ്പെങ്കിലും സൂപ്പി കഴിച്ചിക്കോ?"

"സൂപ്പിയോ? അതെന്ത്ന്നാ സാധനം?"

"എടാ, അതൊരു കുടിക്കുന്ന സാധനാ. രസം പോലത്തെ ഒരു സാധനാ. പക്ഷേ ഗ്ലാസിൽ കുടിക്കാൻ പറ്റൂല. സ്പൂണോണ്ട് കോരി കുടിക്കണം. ഭയങ്കര ടേസ്റ്റാ. ഗൾഫില് ഈ ചൈനീസ് ഹോട്ടലിലൊക്കെ കിട്ടും. മ്മള് വെയ്റ്ററോട് സൂപ്പി വേണംന്ന് പറഞ്ഞാ ഓര് ചോയിക്കും ചിക്കൻ വേണോ, മട്ടൻ വേണോ, വെജ്ജ് വേണോന്ന്. ഞാൻ ചിക്കാനാ പറഞ്ഞെ. അപ്പൊ മ്മക്ക് ഓരൊരു പിഞ്ഞാണത്തില് സൂപ്പി കൊണ്ടോന്നു തരും. അത് സ്പൂണോണ്ട് കോരി കുടിച്ച് കയ്യുംബ്ലേക്കും വയറ് നെറയും. സൂപ്പിയിണ്ടെ പിന്നെ പൊറോട്ടയും ചിക്കനോന്നും വേണ്ട മോനേ."

പിന്നങ്ങോട്ട് സൂപ്പിയുടെ ടേസ്‌റ്റും ഗുണഗണങ്ങളും കഥകളുമൊക്കെയായിരുന്നു. മൊത്തം ഒരു സൂപ്പിമയം. ജിജുവിന്റെ ബിൽഡപ്പിൽ സൂപ്പിയോട് ആകൃഷ്ടനായ വിപിൻ ഇത് നമ്മുടെ വടകരയിൽ എവിടെ കിട്ടുമെന്നായി.

"ഞാൻ സൂപ്പി കഴിച്ച സ്ഥലം ഒരു ചെറിയ ഹോട്ടലാ. ആടെ ഐസ്ക്രീമൊക്കെ കിട്ടും. ചിലപ്പോ ഐസ്ക്രീം പാർലറിലുണ്ടാവും. വല്ല്യ ഹോട്ടലിലൊക്കെ കിട്ടാൻ സാധ്യത കൊറവാ. ബ്ലൂ ഡയമണ്ടിലൊന്നും കിട്ടുംന്ന് തോന്നുന്നില്ല."

പക്ഷേ നിങ്ങളാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. വിപിനിൻറെ സൈഡിൽ ഇക്കഥകളൊക്കെ കേട്ട് സൂപ്പിയോട് ആരാധന മൂത്ത് വായിൽ ഒരു കപ്പലോടിക്കാനുള്ള വെള്ളവുമായി എങ്ങനെയെങ്കിലും സൂപ്പിയൊന്നു ട്രൈ ചെയ്യണം എന്ന് ശപഥം ചെയ്ത് ഒരു വികാരജീവിയിരിക്കുന്നുണ്ടായിരുന്നു. അത് മറ്റാരുമല്ല സൂർത്തുക്കളെ ഈ പാവം ഞ്യാനായിരുന്നു … ഞ്യാൻ. 

ആൻഡ് ദാറ്റ് ഈസ് ഹൌ ഇറ്റ് സ്റ്റാർട്ടഡ്  - ഓപ്പറേഷൻ സൂപ്പി 

ഓപ്പറേഷൻ സൂപ്പിയെന്ന എൻ്റെ ആ യജ്‌ഞം പൂവണിയാൻ പല ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു. പക്ഷേ റൈറ്റ് തിങ്ങ്സ് ഹാപ്പൻ ഓൺ ദി റൈറ്റ് ഡേ അറ്റ് ദി റൈറ്റ് ടൈം എന്നാണല്ലോ ഭഗവാൻ കൃഷ്ണൻ പണ്ട് അർജ്ജുനനോട് ഗീതോപദേശത്തോലോ സാരോപദേശത്തിലോ മറ്റോ…. ങ്ഹാ വാട്ടെവർ, ഏതോരുപദേശത്തിൽ പറഞ്ഞത്. ഒരത്യാവിശ്യ ഘട്ടത്തിൽ എനിക്ക് എന്റെ ഇളയമ്മയോടൊപ്പം വടകര ടൗൺ വരെ പോകേണ്ടി വന്നു. ഐസ്ക്രീം എന്ന എൻ്റെ ആവശ്യം എളേമ്മയ്ക്ക് ഒരാനാവിശ്യമായി തോന്നാത്തത് കൊണ്ട്  ഓപ്പറേഷൻ സൂപ്പി  അന്ന്  പ്രാവർത്തികമാക്കാൻ ഞാൻ തീരുമാനിച്ചു.

ടൗണിൽ നിന്നും തിരിക്കുന്നതിന് മുന്നോടിയായി ഞങ്ങൾ വടകര നാഷണൽ ഹോട്ടലിന് പുറകുവശത്ത് അന്ന് സ്ഥിതി ചെയ്തിരുന്ന എയ്ഞ്ചൽ അക്വേറിയം ആൻഡ്  ഐസ്ക്രീം പാർലറിൽ കയറി. പക്ഷേ സൂപ്പി ഓഡർ ചെയ്യാൻ എനിക്കൊരു മടി, ഒരു ചെറിയ ഭയം, ഐ മീൻ ഈ സഭാ കമ്പം പോലൊരു സാധനം എന്നെ അതിൽ നിന്നും വീണ്ടും വീണ്ടും  പിന്തിരിപ്പിച്ചുകൊണ്ടേയിരുന്നു. 

ഹവ്വെവർ ബില്ല് കൊടുക്കാൻ നേരം ഞാൻ സകല ധൈര്യവും സംഭരിച്ച് കാഷിലിരുന്ന സുമുഖനായ ചേട്ടനോട് ചോദിച്ചു

"സൂപ്പിയുണ്ടോ ചേട്ടാ"

ഒരു ചെറു പുഞ്ചിരിയും ആശ്ചര്യവും മുഖത്ത് ഫിറ്റ്  ചെയ്ത്  പുള്ളി എന്നോട് "ഉണ്ടല്ലോ… "  എന്നിട്ട് അകത്തേക്ക് നോക്കി "സൂപ്പീ, എടാ സൂപ്പീ …." ഒരു രണ്ട് സെക്കൻഡ് കഴിഞ്ഞ് വീണ്ടും എന്നെ നോക്കിയിട്ട് "ഇപ്പൊ ഇവിടെ ഇണ്ടായിരുന്നു. സിഗരറ്റ് വലിക്കാൻ പുറത്ത് പോയതായിരിക്കും. സൂപ്പിയെ അറിയ്യോ?"

വീണ്ടും സകലതും ചോർന്ന് പോയ ഞാൻ "അതല്ല ചേട്ടാ, ഈ കുടിക്കുന്ന സൂപ്പി കിട്ട്വോ ഇവിടെ?"

"സൂപ്പാണോ ഉദ്ദേശിച്ചത്? അതിവിടെയില്ല. ചിലപ്പോ ബ്ലൂ ഡയമണ്ടിൽ കിട്ടുമായിരിക്കും" 

അങ്ങനെ ജീവിതത്തിലാദ്യമായി പരിചയമില്ലാത്ത ഒരാളുടെ മുന്നിൽ നാണംകെട്ടു. പരിചയമുള്ളവരുടെ മുൻപിൽ പലതവണ നാണംകെട്ടിട്ടുണ്ടെങ്കിലും ഇതൊരു വല്ലാത്ത വൃത്തികെട്ട ഫീലിങ്ങായിപ്പോയി. ബൈ ദ ബൈ അധികം നാണം കെടാൻ എന്നെ വിട്ടുനൽകാതെ എളേമ്മ എന്നെ ലോകനാർക്കാവിലേക്ക് വലിച്ചിഴച്ച് കൊണ്ടോയി.

മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം തിരക്കേറിയ ജീവിതത്തിനിടയിൽ സൂപ്പ് കുടിക്കാൻ അവസരം കിട്ടുമ്പോഴൊക്കെ മനസ്സിലേക്കോടിയെത്തുന്ന നൊസ്റ്റാൾജിക്ക് എലെമെന്റ്സാണ് ജിജേഷും വിപിനും നാലാം ക്‌ളാസും ഓപ്പറേഷൻ സൂപ്പിയും. പലകുറി പല സുഹൃത്തുക്കളോട് ഈക്കഥ ഓൾറെഡി പറഞ്ഞു കഴിഞ്ഞിരിക്കുന്നു. എനിവേയ്സ്, ഓപ്പറേഷൻ സൂപ്പിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഈ സന്ദർഭത്തിൽ എൻ്റെ നന്ദി രേഖപ്പെടുത്തുന്നു.          

 

Friday, July 24, 2020

മലവേടൻ

"എന്നും നന്മകൾ" എന്ന സത്യൻ അന്തിക്കാട് സിനിമയിലെ ഇന്നസെന്റ് അവതരിപ്പിച്ച തോറ്റ എംഎൽഎ എന്ന കഥാപാത്രത്തെപ്പോലെ ഒരു തോറ്റ പഞ്ചായത്ത് മെമ്പറായിരുന്നു എന്റെ അമ്മ, അതും വെറും നാല് വോട്ടിന് തോറ്റ പഞ്ചായത്ത് മെമ്പർ.

ബാലറ്റെണ്ണിയന്ന്  വൈകുന്നേരം തന്നെ വടകരയുടെ വലതുപക്ഷ വീരനായകൻ ചിങ്ങാറമ്പത്ത് രാധാകൃഷ്ണേട്ടനും ബോയ്സും സംഘടിപ്പിച്ച ജാഥ വിത്ത് കിട്ടിയ വോട്ടിന് സിന്ദാബാദ് വിളി ഒരു വൻ വിജയമാക്കാൻ തോറ്റ ഗ്രാമ  പഞ്ചായത്ത് മെമ്പറിന്റെ മകനായ ഞാനും തോറ്റ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ പൊന്നറത്ത് ബാലകൃഷ്ണൻ മാഷിന്റെ മകനായ ലാലുവും മനസ്സില്ലാമനസ്സോടെ  അതിൻ്റെ ഭാഗമാകാമെന്നേറ്റു. തോറ്റ പഞ്ചായത്ത് മെമ്പറിന്റെ മകൻ എന്ന നിലയ്ക്ക്  അത്രയെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ മോശമല്ലേ?

മേമുണ്ട പ്രദേശത്തെ സകലലോക വലതുപക്ഷ അനുഭാവികളേയും മജീഷ്  ഞൊടിയിടകൊണ്ട് സംഘടിപ്പിക്കാമെന്നേറ്റു. എല്ലാവരും വൈകിട്ടൊരു ആറുമണിക്ക് മേമുണ്ട മഠം ക്ഷേത്രത്തിനു മുന്നിൽ ഒത്തുകൂടാമെന്നും അവിടുന്ന് ജാഥയായി മേമുണ്ട പള്ളിവരേയും പിന്നവിടുന്ന് വലത്തോട്ട് തിരിഞ്ഞ് കോഴിപ്പീടികയ്‌ക്ക്‌ മുന്നിലൂടെ മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളുവരേയും അവിടുന്ന് എബവ്‌ ടേൺ ചെയ്ത്  വന്ന അതേവഴി തിരിച്ച്  നടന്ന് മേമുണ്ട മഠം ക്ഷേത്രത്തിലെത്തി പിരിയാം എന്ന രാധാകൃഷ്ണേട്ടന്റെ മാസ്റ്റർ പ്ലാൻ പ്രകാരം ഞങ്ങൾ ആവേശഭരിതരായി മുന്നോട്ട് നീങ്ങി.

ഒടുക്കം ഞങ്ങളൊരു പതിനഞ്ചും മൂന്നും പതിനേഴു പേരും കൂടി മേൽപ്പറഞ്ഞ പ്ലാൻ പ്രകാരം മേമുണ്ട മഠം ക്ഷേത്രത്തിനു മുന്നിൽ കൃത്യം ആറ് മണിക്ക് ഒത്തുകൂടുകയും കൂടുതൽ പേർക്ക് വേണ്ടി ഒരരമണിക്കൂറുകൂടി കാത്തുനിൽക്കാമായിരുന്നെങ്കിലും ആരും വരില്ലെന്ന് നല്ല ഉറപ്പുള്ളതുകൊണ്ട് ഞങ്ങൾ ജാഥ ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ ഏതൊരു ജാഥ പോലെയും വളരെ സമാധാനപരമായിട്ടായിരുന്നു ഞങ്ങളുടെ ജാഥയുടേയും തുടക്കം. രാധാകൃഷ്ണേട്ടൻ പ്ലാൻ ചെയ്ത പോലെ ഞങ്ങൾ "ഇങ്ങനെയൊക്കെ ചെയ്യാമോ?" "നമ്മള് നാളേം കാണണ്ടേ?" "കിട്ടിയവോട്ടിന് സിന്ദാബാദ്" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ  ഒന്നിന് പുറകേ ഒന്നായി വിളിച്ചുകൊണ്ട് മേമുണ്ട പള്ളിവരേയും പിന്നവിടുന്ന് വലത്തോട്ട് തിരിഞ്ഞ് കോഴിപ്പീടികയ്‌ക്ക്‌ മുന്നിലൂടെ മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളുവരേയും ചെന്നെത്തി. 

സ്കൂളിന്റവിടന്ന് എബവ്‌ ടേൺ ചെയ്ത് തിരിച്ചുവരുന്ന വഴി കവലയിലെ ചായപ്പീടികയിൽ ചില തഴക്കം ചെന്ന കമ്മ്യുണിസ്റ്റുകാരേയും വളർന്നു വരുന്ന ചില ചീള് സഘാക്കളേയും കണ്ടപ്പോ ആരോഗ്യധ്യഢവാൻമാരായ പതിനാറുപേർ കൂടെയുണ്ടെന്ന ഓവർകോൺഫിഡൻസിൽ രാധാകൃഷ്ണേട്ടൻ ആവേശം കൊള്ളുകയും മുദ്രാവാക്യം ഒന്ന് മാറ്റിപ്പിടിച്ച് പുട്ടിന്  തേങ്ങാപ്പീരയെന്ന പോലെ  "ഞെട്ടിപ്പോയ് ഞെട്ടിപ്പോയ്…. ജോക്കറുമുഖ്യൻ  ഞെട്ടിപ്പോയ്" എന്നും കൂടെ കൂട്ടി വിളിച്ചു. സഖാവ് നായനാർ മുഖ്യമന്ത്രിയായിരിക്കുന്ന കാലമായിരുന്നത്. ഓരോ വിളി കഴിയുമ്പോഴും രാധാകൃഷ്ണേട്ടന്റേയും മറ്റ് പതിനഞ്ച് പേരുടേയും പിച്ച് കൂടുന്നതിനനുസരിച്ച് ജാഥ കഴിഞ്ഞ് കിട്ടുന്ന പഴംപൊരിയുടെ എണ്ണം കുറഞ്ഞുപോകേണ്ടെന്ന് കരുതി ഞാനും എന്റെ പിച്ച് കൂട്ടിക്കൊണ്ടേയിരുന്നു.

ഏകദേശം കോഴിപ്പീടിക കഴിഞ്ഞപ്പോഴേക്കും ഒരു മഴയുടെ ഇരമ്പൽ കേൾക്കുകയും, എന്താ ഇപ്പൊ ഇങ്ങനൊരു മഴ എന്ന് ചിന്തിച്ച് പുറകോട്ടു നോക്കിയ മജീഷ് "അയ്യോ ഓടിക്കോ" എന്നും പറഞ്ഞ് സിനിമേലെടുത്ത എൽദോനെപ്പോലെ ഓടുന്നത് കണ്ടിട്ട് ഞാനും ഒന്ന് തിരിഞ്ഞ് നോക്കിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം എനിക്കും പിടികിട്ടിയത്. കേട്ടത് മഴയുടെ ഇരമ്പലല്ല; മറിച്ച് ഇന്ദുചൂഡനെ സപ്പോർട്ട് ചെയ്യാനെത്തിയ നാട്ടുകാരെപ്പോലെ "അടിച്ച്കൊല്ലെടാ ആ ചെറ്റകളേ" എന്നുംപറഞ്ഞ് ഇരമ്പിക്കൊണ്ട് ഓടിയടുക്കുന്ന ഏകദേശം നൂറ്റമ്പതോളം വരുന്ന ഇടതുപക്ഷ അനുഭാവികളായിരുന്നു.

ജെറാർഡ് ബട്ലർ നായകനായ 300 എന്ന സിനിമയിറങ്ങുന്നതിന് മുൻപായിരുന്നു ഈ സംഭവം അരങ്ങേറിയത്. അല്ലെങ്കിൽ കാണാമായിരുന്നു രാധാകൃഷ്ണേട്ടൻ ആൻഡ്  ബോയ്സിന്റെ യുദ്ധമുറകൾ. ഹൗവ്വെവർ ആ സത്യം എനിക്കറിയാമായിരുന്നത് കൊണ്ട് മെജീഷ്യന്റെ പുറകേ.. സോറി മജീഷിന്റെ പുറകെ ഞാനും ഓടി. ഒരു നാനൂറ് മീറ്റർ ഓടിക്കഴിഞ്ഞു ഒന്ന് ശ്വാസമെടുക്കാനായി ഞങ്ങൾ ഒരു ഇടവഴിയിലേക്ക് തിരിഞ്ഞതും അത്രയും നേരം ഞങ്ങളോടൊപ്പം നിന്ന് തൊണ്ടകീറി മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന രാധാകൃഷ്ണേട്ടൻ ഓപ്പോസിറ്റ് സൈഡിൽ നിന്നും തിരിച്ച് ഇങ്ങോട്ട് ഓടി വരുന്നു. ഹൌ, വെൻ, വാട്ട് , വേർ, ഞങ്ങളെക്കാൾ മുൻപ് ഇയാളെങ്ങനെ, എന്നാലും ഇതെപ്പോ എന്നൊക്കെ ചിന്തിക്കുന്നതിന് സമയം തരാതെ നന്ദനത്തിലെ കുമ്പിടിയെ പോലെ ഒരു ചിരി മുഖത്ത് ഫിറ്റ് ചെയ്ത് രാധാകൃഷ്ണേട്ടൻ നോളൻ സിനിമ കണ്ട് കിളിപോയപോലെ നിൽക്കുന്ന ഞങ്ങളോട് ഇങ്ങോട്ടൊരു ചോദ്യം "എല്ലാം കഴിഞ്ഞോ മക്കളേ?"  

ഇത്രയും നൈസായി മുങ്ങിയ മറ്റൊരാളെ ഞങ്ങൾ ജീവിതത്തിലിന്നുവരെ കണ്ടുകാണില്ലെന്ന് ചിന്തിച്ചുകൊണ്ട് ഞങ്ങൾ പതിയെ സംഭവസ്ഥലത്തേക്ക് നീങ്ങി. ആംബുലൻസ് വിളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനു മുൻപ് കണക്കെടുപ്പ് നടത്തണം എന്നതായിരുന്നു പ്രധാന ലക്‌ഷ്യം. അപ്പോഴേക്കും അടിക്കാൻ വന്നവർ കൈയ്യിൽ കിട്ടിയവന്മാരെയൊക്കെ തല്ലി റോഡിന് സൈഡിലൂടൊഴുകുന്ന തോട്ടിൽ തള്ളിയിട്ടിട്ട് വീണ്ടും കട്ടൻ ചായയും പരിപ്പുവടയും കഴിക്കാൻ പോയിക്കഴിഞ്ഞിരുന്നു . ഞങ്ങൾ എത്തിയ ഉടനെ കണക്കെടുപ്പും തുടങ്ങി. ആർക്കും സാരമായ പരിക്കുകൾ ഒന്നും ഇല്ലെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ്  ഞെട്ടിക്കുന്ന ആ സത്യം ഞങ്ങൾ മനസ്സിലാക്കുന്നത് - ലാലുവിനെ കാണാനില്ല.  

രാധാകൃഷ്ണേട്ടന്റെ ഉച്ചത്തിലുള്ള "ലാലൂ..."എന്ന വിളി കേൾക്കേണ്ട താമസം നരസിംഹത്തിൽ ലാലേട്ടൻ വെള്ളത്തിൽ നിന്നും പൊങ്ങി വരുന്ന പോലെ  കോഴിപ്പീടികയുടെ പിറകിലൂടൊഴുകുന്ന തോട്ടിൽനിന്നും അടികൊണ്ട് ചെരിഞ്ഞ തോളുമായി ലാലു വെള്ളത്തിൽ നിന്നും ചാടിയെഴുന്നേറ്റു. ഫോർ ദി സേക്ക് ഓഫ് ഐറണി, തലയിൽ മുഴുവൻ പറ്റിപ്പിടിച്ച കോഴിത്തൂവലുകളും കഴുത്തിന് ചുറ്റും ഉടയാഭരണമെന്ന പോലെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന രണ്ട് മൂന്ന് കോഴികുടലുകളുമായി ലാലു കുറ്റിചെടികളിൽ മുറുകെപ്പിടിച്ച് തോട്ടിൽ നിന്നും റോഡിലേക്ക് മെല്ലെ വലിഞ്ഞുകയറി.  

ഈ സംഭവത്തിന് ശേഷമാണത്രെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ലാലു "മലവേടൻ" എന്നപേരിൽ അറിയപ്പെട്ട് തുടങ്ങിയത്. 

Thursday, January 22, 2015

കുശവൻ

വടകരയിൽ നിന്നും ഒരു പത്തുപതിനഞ്ച് കിലോമീറ്റർ കിഴക്ക് കോട്ടപ്പള്ളി എന്ന ഗ്രാമപ്രദേശത്തിനടുത്തെവിടെയോ ആണ് എന്റെ അച്ഛമ്മയുടെ ചൈല്ഡ്ഹുഡ്ഡ് ദോസ്ത് കമലേട്ത്തിയുടെ വാസം. പ്രായത്തിൽ അച്ഛമ്മയേക്കാൾ വളരെ ഇളയതാണെങ്കിലും അവർ തമ്മിൽ എങ്ങനെ ദോസ്താനയായി എന്നെനിക്ക് മാലൂം നഹി. ഒന്നോ രണ്ടോ വർഷത്തിലൊരിക്കൽ മാത്രം  സംഭവിക്കുന്ന കമലേട്ത്തിയുടെ ലോകനാർക്കാവ് ക്ഷേത്രദർശനത്തിന്റെയും നാടുചുറ്റലിന്റേയും ഭാഗമായി എന്റെ വീട്ടിലൊന്നു കയറും, എല്ലാവരോടും കുശലാന്വേഷണം നടത്തും ലൈറ്റായിട്ട് ഒന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, ഫിർ  സ്കൂട്ടാവും. പിന്നെയിതുപോലൊരു കൂടിക്കാഴ്ച്ച  രണ്ട് വർഷം കഴിഞ്ഞ് പ്രതീക്ഷിച്ചാൽ മതി.

പത്രം വായനയും, ടീവി കാണലുമൊക്കെ  കമലേട്ത്തിയുടെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമല്ലാതിരുന്നതിനാൽ പൊതുവിജ്നാനത്തിന്റെ കാര്യത്തിൽ പുള്ളിക്കാരി സ്വല്പം പിന്നോക്കമായിരുന്നു. തൊന്നൂറ്റിയോന്നിലെ മെയ്‌മാസം ഇരുപത്തിരണ്ടാം തീയതി കാലത്ത് ഇതുപോലൊരു ക്ഷേത്രസന്ദർശനവും കഴിഞ്ഞ്   വീട്ടിൽ കയറിവന്ന കമലേട്ത്തി മുറ്റത്ത് താഴേപ്പുളിക്കൂൽ സന്തോഷേട്ടനുമായി കത്തിയടിച്ചുകൊണ്ടിരുന്ന  എന്റെ അച്ഛനോട് 

"എന്താ പ്രഭാകരാ, ഇനിക്കിന്ന്  പണിക്കൊന്നും പോണ്ടേ?"

" ഇന്ന് പൊതു അവധിയല്ലേ?, അതോണ്ട് പോണ്ട"

"ഉയീ, അതെന്തിനാ ഇന്ന് അവധി കൊടുത്തെ?"

 "രാജീവ് ഗാന്ധിയെ തമിഴ് പുലികൾ ബോംബ് വെച്ച് കൊന്നില്ലേ?"

"രാജീവ് ഗാന്ധിയോ? അതാരാ?"

"നമ്മളെ പ്രധാനമന്ത്രി! നിങ്ങളിതേത് ലോകത്താ ജീവിക്കുന്നേ?"

"അപ്പൊ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിൽ തോറ്റൊ?" 

"ഉണ്ണി ജനിച്ച് രണ്ട് മാസം കഴിഞ്ഞപ്പോ ഇന്ദിരാ ഗാന്ധിയെ വെടിവെച്ച് കൊന്നില്ലേ? അത് കഴിഞ്ഞിട്ടല്ലേ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്?"

അച്ഛൻ പറഞ്ഞത് കേട്ടാൽ തോന്നും ഇന്ദിരാഗാന്ധിയുടെ മരണത്തിനുത്തരവാദി ഞാനാണെന്ന്!

"ഉയ്യെന്റെ മുത്തപ്പാ, നല്ലൊരു പെണ്ണുങ്ങളായിനു ഇന്ദിരാ ഗാന്ധി. ഇതൊന്നും ഞാനറിഞ്ഞിക്കില്ലേ ... ഓറെയും കൊന്ന് ഓറെ മോനെയും കൊന്ന്. അയിന് ഇതിപ്പൊ മനിച്ചന്മാരാ കൊന്നേങ്കില് ഓരത്തൂക്കി കൊല്ലായിനു.    നാല് കാലിള്ള പുലികളെല്ലാം ഇക്കാലത്ത് ബോംബുമായിറ്റ് കൊല്ലാൻ നടന്നാൽ മനിച്ചന്മാരെ കാര്യം എന്താവും ശിവ ശിവാ.."

സഞ്ചിയിൽ സ്റ്റോക്ക്‌ ചെയ്തതിൽ നിന്നും  നല്ലത് നോക്കി   ഒരു ദീർഘനിശ്വാസം ഉമ്മറത്ത് വിതറി കമലേട്ത്തി അടുക്കളവാതിലിനെ ലക്ഷ്യമാക്കി നടന്നു.

*    *    *

രണ്ടായിരത്തിയെട്ടിൽ  ഇതുപോലെ വീട്ടിലെത്തിയ കമലേട്ത്തി അമ്മയ്ക്ക് ഗിഫ്റ്റായി കൊണ്ടുവന്ന സ്വന്തം പറമ്പിലുണ്ടായ രണ്ട് ശീമച്ചക്ക പടിക്കൽ  വെച്ച്   പുട്ടും കടലയും തട്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ കിട്ടിയ ഒരു ചെറിയ ഗ്യാപ്പിൽ അടുക്കളയിൽ ചായ ആറ്റിക്കൊണ്ടിരുന്ന എന്റെ അമ്മയോട് എന്നെപ്പറ്റി ചോദിച്ചുവത്രെ!

"ടീച്ചറേ, ഇങ്ങളെ മോൻ ഉണ്ണിയിപ്പൊ ഇബടെയില്ലെ? ഓനെക്കണ്ടിറ്റ് തോനെയായല്ലൊ?"

"അവനിപ്പോ ബാംഗ്ലൂരിലാ.... ഇൻഫോസിസിലാ ജോലി. അതോണ്ട് മാസത്തിലൊരിക്കലേ വരൂ."

കാട്ടുകോഴിക്കെന്ത് സംക്രാന്തി എന്ന് ചോദിച്ചത് പോലെ കമലേട്ത്തിക്കെന്ത് ഇൻഫോസിസ്?

"ഓനാടെയെന്ത്ന്നാ പണി?"

"അവനവിടെ സിസ്റ്റംസ് അനലിസ്റ്റാ... അതായത് കമ്പ്യൂട്ടറിന്റെയൊക്കെ ഒരു മുന്തിയ തരം പണിയാ" ഇതിൽ കൂടുതൽ എക്സ്പ്ളയിൻ   ചെയ്യാനറിയാത്തതുകൊണ്ട് അമ്മയും കൂടുതലൊന്നും പറഞ്ഞില്ല.

കമലേട്ത്തി ചൈനീസ് ഭാഷ കേട്ട കണക്കെ മുഖത്ത് ആശ്ചര്യചിന്ഹം ഫിറ്റ്‌ ചെയ്ത് പുട്ടും കടലയേയും അമ്മയേയും മാറി മാറി നോക്കി. പണ്ട്  നാട്ടിലെവിടെയും ടിവിയില്ലാതിരുന്ന കാലത്ത്  പൊന്നാറത്ത് ബാലകൃഷ്ണൻ മാഷ്‌ പുത്തനൊരു ടിവിയും വീസിയാറും വാങ്ങിച്ചു എന്ന് കേട്ട് ഇതെന്താണ് സാധനം എന്നറിയാൻ വേണ്ടി കാണാൻ പോയ വകയിൽ അവിടെയിരുന്ന് ലാലേട്ടന്റെ 'രാജാവിന്റെ മകൻ' കാണുകയും അതിന്റടുത്താഴ്ച വീണ്ടും 'ഇരുപതാം നൂറ്റാണ്ട്' കണ്ടപ്പൊ  "ഇച്ചെക്കനല്ലേ  കയിഞായിച്ച ബെടിബെച്ചു കൊന്നത് " എന്ന് കരഞ്ഞ് കമന്റ് ചെയ്തയാളാണ് ഇപ്പറഞ്ഞ കമലേട്ത്തി.  

കമലേട്ത്തിയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി ചുറ്റും കണ്ണോടിച്ച  അമ്മയുടെ കണ്ണിൽ പെട്ടത് ഷോകേസിൽ നിരനിരയായി വെച്ച ഇൻഫോസിസിന്റെ പേരു പതിച്ച ടീ പോട്ടുകളും കോഫീ മഗ്ഗുകളുമാണ്. അതിലേക്ക് വിരൽ ചൂണ്ടി അമ്മ കമലേട്ത്തിയോട് പറഞ്ഞു "ആ പാത്രങ്ങളുടെ പേര് കണ്ടില്ലേ, അതാണ്‌ ഉണ്ണി ജോലി ചെയ്യുന്ന കമ്പനി. ഇതൊക്കെ അവനവിടുന്ന് ഗിഫ്റ്റ് കിട്ടിയതാ..."   

എല്ലാം മനസ്സിലായ കണക്കെ ശാന്തതയോടെ കമലേട്ത്തി പ്രാതൽ കഴിച്ച് മെല്ലെ എഴുന്നേറ്റു കൈ കഴുകി. കുറച്ചു നേരം കൂടി കുശലാന്വേഷണമായ നമ: പതിവുപോലെ സ്കൂട്ടായ നമ:

അത്താഴവും കഴിഞ്ഞ് ഇറയത്ത്‌ റസ്റ്റ് ചെയ്യുകയായിരുന്ന ഗോപാലേട്ടനോട്   സഹധർമിണിയായ കമലേട്ത്തി തന്റെ  നാടുകാണൽ വിശേഷങ്ങൾ പങ്കുവെക്കുന്നതിടെ

"ഞാനിന്ന് നമ്മളെ പുളിക്കൂലെ പ്രഭാരൻ നായരെ  പൊരേ കാരീക്കായിനു. ചായയെല്ലം കുടിച്ചപ്പാ ഓറോട് ഞാൻ ഒറെ മോൻ ഉണ്ണീനെപ്പറ്റി   ചൊയിച്ചത്. ഓനെക്കണ്ടിറ്റ് ഇപ്പൊ എത്തിരയായീ?"

" എന്നിറ്റ് ഓനിപ്പൊ ഏടിയാ കമലേ? ഓന് പണിയെല്ലം ശെരിയയിക്കോളീ?" 
  
"ഓനങ്ങ് കർണാടകത്തില് ഏതോ പാത്രങ്ങളെല്ലം ഇണ്ടാക്കുന്ന ഇംഗ്ലീഷ് സായിപ്പിന്റെ കമ്പനീലാ പോലും ജോലി. ആടെയിണ്ടാക്കുന്ന കൊറേ മുന്തിയ തരം ചായപ്പാത്രങ്ങളെല്ലം സമ്മാനായിറ്റ് കൊടുത്തിക്കത്രെ. നല്ല ശമ്പളെല്ലം ഉള്ള കൊശവനാന്നു തോന്ന്ന്ന്."

"ഉയീ, ഓനെ ഇത്രക്കാരം പഠിപ്പിച്ചത്  പാത്രണ്ടാക്കുന്ന കുശവനാവ്വ്വാനാ? ഓരോ കാലക്കേടേ?"