Wednesday, December 24, 2014

വീക്ക്നസ്സ്

ചൊട്ടയിലെ ശീലം ചുടല വരെ എന്നാണെല്ലോ! ഇപ്പറഞ്ഞ ശീലം നല്ലതല്ലെങ്കിൽ ചൊട്ട മുതൽ ചുടല വരെ പണികിട്ടിക്കൊണ്ടേയിരിക്കും.  ചിലർ  അങ്ങനെയാണ്  -  ജന്മനാ സിദ്ധിച്ച  ചില ശീലങ്ങളോ  വീക്നസ്സോ കാരണം  ചെറുതും വലുതുമായി  പണികൾ ആജീവനാന്തം   കിട്ടിക്കൊണ്ടേയിരിക്കും.

കുഞ്ഞ്യേരിയിലെ  കമ്മൾടെ രണ്ടാമത്തെ സന്തതി വിജയന് ഇതുപോലെ ഒരു വീക്നെസ്സുണ്ട് - പരിചയക്കാരെ വഴിയിൽ കണ്ടാൽ  തടഞ്ഞുനിർത്തി കുശാലാന്വേഷണം നടത്തുക.  ലോകനാർകാവമ്പലത്തിൽ നിന്നും ചല്ലിവയലിൽ  നിന്നും  മേമുണ്ടയിൽ നിന്നുമൊക്കെ വീട്ടിലെത്താനുള്ള റോഡുകൾ   ടാറിടാത്തതിനാലും  അധികം  ട്രാഫിക്കില്ലാത്തതിനാലും  ആ വഴി പോകുന്ന യാത്രക്കാരിൽ  മിക്കവരും പരിച്ചയക്കാരായതിനാലും  വഴിയിൽ  വെച്ച്  ഏതെങ്കിലും വാഹനം വരുന്നത് കണ്ടാൽ  റോഡിലേക്ക്  കയറി  നിന്ന്  ആ  വാഹനം തടഞ്ഞുവെച്ച് അതിലുള്ളവരോട് എന്തെങ്കിലും കുശലാന്വേഷണം നടത്താതെ പുള്ളിക്ക് ഒരു സ്വസ്ഥതയുമില്ലാ! വഴിയാത്രക്കാർക്ക്  ഇതൊരു ബുദ്ധിമുട്ടാണെങ്കിലും ഇതിന്റെ പേരിൽ കമ്മളെ പലചരക്കുപീടികയിൽ നിന്നും സാധനം വാങ്ങുമ്പോൾ എക്സ്പയറി കഴിഞ്ഞതും ചീഞ്ഞ മുട്ടയും  കിട്ടണ്ടല്ലോ എന്ന് കരുതി ആരും മറുത്തൊന്നും പറയാറില്ലെന്നുമാത്രം .

വടകര പഴയ ബസ് സ്റ്റാന്റിനു സമീപം നാഷണൽ ഹോട്ടലിനു പുറകിലുള്ള ഏടുവഴി  അറിയപ്പെടുന്നത്  വടകരയിലെ സലാലാ  എന്നാണ് . ചെറുകച്ചവടക്കാർ നടത്തുന്ന അങ്ങാടിപ്പീടികകളുടെ ഇടയിലൂടെ നീണ്ടുനിവർന്ന്കിടക്കുന്ന പത്തടി വീതിയുള്ള ഈ ചെറിയ കുടുസുവഴിയുടെ ഇരുവശത്തും മൈലുകൾക്കപ്പുറം വരെ മണമെത്തുന്ന നല്ല ജാസ്മിൻ പെർഫ്യൂമടിച്ച് അലക്കിത്തേച്ച മുണ്ടും ഷർട്ടുമിട്ട് കുട്ടപ്പന്മാരായി വരിവരിയായി നിരനിരയായി നില്കുന്ന  തൊഴിൽരഹിതരായ അനേകം മധ്യവയസ്കരെ കാണാം . സത്യത്തിൽ ഇവർ തൊഴിൽരഹിതരല്ല, മറിച്ച്   കേരള സർകാരിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഡ്യൂട്ടീ  ഫ്രീ കുടിൽ വ്യവസായ  പദ്ധതിയുടെ ഭാഗമായി "സഞ്ചരിക്കുന്ന ഡ്യൂട്ടീ  ഫ്രീ ഷോപ്പ്" എന്ന ആശയം കണ്ടെത്തി സ്വയം തൊഴിൽ    ചെയ്തദ്ധ്വാനിക്കുന്ന  വിയർപ്പിന്റെ അസുഖമുള്ള ഒരുപറ്റം ചുള്ളൻ മധ്യവയസ്കരാണ്. നാട്ടിൽ വരുന്ന പ്രവാസികളുടെ കയ്യിൽ നിന്നും ഫോറിൻ സാധനങ്ങളും കറൻസികളുംയും വിലകുറച്ച് വാങ്ങുകയും ആവശ്യക്കാർക്ക്  വിലകൂട്ടി വിൽക്കുകയും ചെയ്യുന്ന അധ്വാനശീലം തീണ്ടുതൊടാത്ത പാവപ്പെട്ട  ഒരു ചെറിയ ജനവിഭാഗം. ഫോറിൻ പെർഫ്യൂമുകൾ, ക്രീമുകൾ, ടോയ്സ്, തുണിത്തരങ്ങൾ, അത്യാധുനിക ഇലക്ട്രോണിക് ഗാഡ്ജറ്റ്സ്  എന്നുവേണ്ട ഗൾഫിൽ നിന്നും കേരളത്തിലേക്ക് എത്തിക്കാൻ പറ്റുന്ന എന്ത് സാധനവും ഇവരുടെ കയ്യിൽ സ്റ്റോക്ക്ക്ക്ഡ് ആണ്. പണ്ട് ഫസ്റ് നൈറ്റിലിടാൻ ഒരു ഫോറിൻ ഷഡ്‌ഡി അന്വേഷിച്ചുപോയ പാക്കയിലെ സുകുമാരനോട്  ഇപ്പൊ കൊണ്ടോരാം എന്ന് പറഞ്ഞ്  തൊട്ടടുത്ത പീടികയിലൂടെ പിന്നാംപാറത്ത് പോയി ഇട്ടോണ്ടിരുന്ന ഷഡ്ജം ഊരിക്കൊടുത്ത ഒരു പഹയന്റെ കഥ വടകര അങ്ങാടിയിൽ പാണൻ പാടി നടന്ന അനേകായിരം കഥകളിൽ വെറും ഒരെണ്ണം മാത്രം. ഇത്രയും ആത്മാർഥതയുള്ള ഒരു മാപ്പിളയെ ഈ ഭൂമിമലയാളത്തിൽ മഷിയിട്ടുനോക്കിയാൽ കാണുമോ? 

എനിവേയ്സ് ഇവരുടെ കൂട്ടത്തിലെ  ഒരു നാടൻ ഷെയ്ക്കായിരുന്നു നമ്മുടെ വിജയേട്ടൻ - ഷെയ്ക്ക് അൽ ബിൻ കുഞ്ഞ്യേരി വിജയൻ കമ്മൾ.

ഒരിക്കൽ കച്ചോടമൊക്കെ കഴിഞ്ഞ്  ചല്ലിവയലിൽ  നിന്നും വീട്ടിലേക്കുള്ള അരി, പരിപ്പ്, പച്ചക്കറികൾ,  മത്സ്യം ഇത്യാദി  സാധനങ്ങളും  വാങ്ങി അമ്പത് പൈസയുടെ മൂന്ന്നാല് പ്ലാസ്റ്റിക് സഞ്ചികളിൽ കുത്തിനിറച്ച് ഇരുകൈകളിലും തൂക്കി ക്ഷീണിതനായി ആടിയാടി  വരുന്ന വഴിക്കാണ് അങ്ങ് ദൂരെ നിന്നും ചിങ്ങാറമ്പത്തെ ഗംഗാധരേട്ടന്റെ ഇളയ പുത്രൻ ഷിജു അവനേക്കാൾ  വലിയൊരു ഹെർകുലിസ് സൈക്കിളിൽ ഏന്തിനിന്ന്  ആഞ്ഞു ചവിട്ടി വരുന്നത് കണ്ടത്. ഷിജുവാണെന്ന്  തിരിച്ചറിഞ്ഞതും വിജയേട്ടൻ  റോഡിലേക്ക് കയറി നിന്നതും ഒരുമിച്ചായിരുന്നു. 

"വിജയേട്ടാ, മാറിക്കോ, സൈക്കിളിന്  ബ്രേക്കില്ലാ ….", ദൂരെ നിന്നും ഷിജു പറ്റാവുന്നത്ര  ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 

"ഇഞ്ഞി അങ്ങനെയെന്നെ പറ്റിക്കെണ്ടടാ. വണ്ടി നിർത്ത്, ഒരു കാര്യം പറയാനിണ്ട്"

ഷിജു സൈക്കിളിനെ  റോഡിന്റെ വലതുവശത്തേക്ക് സ്റ്റീർ ചെയ്തു. അതിനനുസരിച്ച് വിജയേട്ടനും ആ വശത്തേക്ക്  നീങ്ങി. അപ്പൊ ഷിജു ഇടതുഭാഗത്തേക്ക് നീങ്ങി, ഒപ്പം വിജയേട്ടനും. ഒരു മുപ്പതുവാര അകലെയെത്തിയപ്പോ  "വിജയേട്ടാ , ഇങ്ങള് കളിക്കല്ലേ!", എന്ന് പരിഭ്രാന്തിയോടെ പറഞ്ഞുകൊണ്ട്   ഷിജു  സൈക്കിൾ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു.  വിജയേട്ടനും വിട്ടുകൊടുത്തില്ല. മൈക്കൾ ജാക്സണ്‍ മൂണ്‍വോക്ക് ചെയ്യുന്നത് പോലെ വിജയേട്ടനും റോഡിന്റെ കുറുകനെ അങ്ങോട്ടും ഇങ്ങോട്ടും ഷിഫ്റ്റ്‌ ചെയ്ത്കൊണ്ടിരുന്നു   

അവസാനം  ആംഗ്രീ  ബേർഡ്സിലെ പക്ഷി കണക്കെ ഷിജുവും സൈക്കിളും വിജയേട്ടനിൽ പോയി പതിച്ചു. വീട്ടിൽ വന്നൊരതിഥിയെ സൽകരിക്കാൻ ബേക്കറിയിയിലേക്ക് ധൃതിയിൽ പോവുകയായിരുന്ന ഷിജു    വീണോടത്തു നിന്നും ഞൊടിയിടയിൽ സൈക്കിളുമെടുത്ത് പൊടിപാറ്റിച്ചു കൊണ്ട്   അപ്രത്യക്ഷനായി .

ടാറിടാത്ത റോഡിനുനടുവിൽ   ചിതറിക്കിടക്കുന്ന പരിപ്പിന്റേയും കയമയരിയുടേയുമിടയിൽ  പത്ത് മത്തിക്കുഞ്ഞുങ്ങളോടൊപ്പമിരുന്ന് വിജയേട്ടൻ  അങ്ങ് വിദൂരതയിലേക്ക്  മാഞ്ഞുപോകുന്ന ഷിജുവിനേയും  നോക്കി ഒരു നെടുവീർപ്പോടെ ആത്മഗതം ചെയ്തു … "വേണ്ടീരുന്നില്ല!" 


Monday, December 22, 2014

കുറുപ്പാൾടെ കുളം

വടക്കൻ മലബാറിലെ മുൻ തലമുറയിലെ ഈഴവർ "എടോ" എന്ന പദത്തിനു ബദലായി ഉപയോഗിച്ചിരുന്ന പദമാണ്‌ "ഓളി". ഉദാഹരണത്തിന് "എന്താ ഓളീ, ഇഞ്ഞീന്ന് പണിക്ക് പോന്നില്ലേ?", "ആ ചെക്കനേതാ ഓളീ?" എന്നിങ്ങനെ. ഇന്നും ഈ പ്രയോഗം പലരും ഉപയോഗിച്ചുവരുന്നു. നോട്ട് ദിസ്  പോയിന്റ് - അവസാനം കഥ മുഴുവൻ വായിച്ചതിന് ശേഷം മനസ്സിലായില്ല എന്ന് പരാതി പറയരുത്.

മുപ്രത്തെ കുറുപ്പാൾക്ക് ഒരു കിടിലൻ കുളമുണ്ട്. വീടിന്റെ മുൻവശത്ത് അദ്ദേഹത്തിന്റെ കാരണവർ ചെത്തി മിനുക്കിയ നല്ല മുന്തിയ ഇനം ചെങ്കല്ല് കൊണ്ട് ചുറ്റി കെട്ടിപ്പോക്കിയ അത്യാവിശ്യം വിസ്തീർണമുള്ള ഒരു സ്വയമ്പൻ കുളം.  ചളിയും പായലും പൂപ്പലുമൊക്കെ കമ്മിയായയതുകോണ്ട് എപ്പോഴും വെട്ടിത്തിളങ്ങുന്ന വെള്ളമുള്ള അടിപൊളി  കുളം. കാണുന്നവർക്കൊക്കെ ഇറങ്ങിക്കുളിക്കാനൊരു ത്വരയുണ്ടാകുന്ന എ വണ്ടർഫുൾ   കുളം എന്നിങ്ങനെ പോകുന്നു കുറുപ്പാൾടെ കുളത്തിന്റെ വിശേഷണങ്ങൾ. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് കന്നട ഭടന്മാർ നോട്ടമിട്ടു വെച്ചിരുന്നതാണ് ഈ കുളത്തെ. കുളം കട്ടോണ്ട് പോകാൻ അന്നും ഇന്നും റ്റെക്നോളജി ഇല്ലാത്തത്കൊണ്ട് ഇപ്പോഴും കുറുപ്പാൾടെ പിൻഗാമികൾക്ക് കുളിക്കാൻ ഒരു കുളം നിലനിൽകുന്നു.

അയിത്ത സമ്പ്രദായം നിലനിൽക്കുന്ന കാലമല്ലായിരുന്നിട്ടും   തന്റെ കുടുംബാംഗങ്ങൾക്കും  ചുറ്റുവട്ടത്തുള്ള ചില കുറുപ്പന്മാർക്കുമല്ലാതെ മറ്റാർക്കും  ഈ  കുളത്തിൽ നോ എൻട്രി.  ഒന്നാമത് ഈ കുളം പേർസണൽ പ്രോപ്പർട്ടി,  അതിനു പുറമെ  കണ്ടവന്മാരൊക്കെ കുളിച്ച് ഈ കുളം കുളമാക്കണ്ട എന്ന ശക്തമായ ആഗ്രഹവും കാരണം കുറുപ്പാൾ കുളത്തിൽ കുളിക്കാനുള്ള  സ്വാതന്ത്രം ആർക്കും കൊടുത്തില്ല.

കുറുപ്പാൾടെ പറമ്പിൽ കാലാകാലങ്ങളായി കെളയ്ക്കലും  തടമെടുക്കലുമുൾപടെ  കൃഷി സംബന്ധിതമായ എല്ലാ പണികളും ചെയ്തു വരുന്ന വിശ്വസ്ഥനായ കൂലിപ്പണിക്കാരനായിരുന്നു അരിമീത്തലെ  ചാത്തുണ്ണ്യേട്ടൻ. അപ്പറമ്പിൽ പണിയെടുക്കാൻ തുടങ്ങിയ കാലം തൊട്ടേ ചാത്തുണ്ണ്യേട്ടന്റെ മനസ്സിൽ കയറിക്കൂടിയതാണ് കുറുപ്പാൾടെ കുളത്തിൽ ഒന്ന് വിശാലമായി മുങ്ങിക്കുളിക്കണമെന്നുള്ള കലശമായ ആഗ്രഹം. കുളി പോയിട്ട് ആ കുളത്തിലെ വെള്ളം തൊടാൻ പോലും കിട്ടിയില്ല ചാത്തുണ്ണ്യേട്ടന്, കാരണം തരം കിട്ടിയാൽ ചാത്തുണ്ണ്യേട്ടൻ കുളത്തിളിറങ്ങും എന്നറിയാവുന്ന കുറുപ്പാൾ തന്നെ പണി കഴിഞ്ഞ് കൈയും കാലും മുഖവും കഴുകാനുമൊക്കെയുള്ള വെള്ളം , മുന്നേകൂട്ടി കിണറ്റിൽ നിന്നും കോരി ബക്കറ്റിലാക്കി ഉമ്മറത്ത് വെയ്ക്കും.      കഠിനഹൃദയനായ കുറുപ്പാളോട് ഇക്കാര്യം സൂചിപ്പിക്കാനുള്ള മടി കാരണവും ഇനി അഥവാ സൂചിപ്പിച്ചാൽ തന്നെ തന്റെ പണി പോകുമോ എന്ന ഭയം കാരണവും ചാത്തുണ്ണ്യേട്ടൻ തന്റെ ഈ ആഗ്രഹം വർഷങ്ങളോളം മനസ്സിന്റെ നെല്ലിപ്പലകയിൽ ഫ്രേം ചെയ്ത് വെച്ചു.

അക്കാലത്ത് സോഷ്യൽ മീഡിയാ നെറ്റ് വർക്കിങ്ങും വാട്സാപ്പ് സർവീസും ഏറ്റവും   സുലഭമായി ലഭിച്ചിരുന്നത് കേളപ്പേട്ടന്റെ ചായക്കടയിലായിരുന്നത്രെ. പേരെടുത്ത ഒരു ഫിസിക്കൽ ചാറ്റ്റൂം തന്നെയായിരുന്നു ഓലമേഞ്ഞ, ചാണകം മെഴുകിയ  ആ എഴുന്നൂറ് സ്ക്വയർ ഫീറ്റ്‌ കെട്ടിടം. കേളപ്പേട്ടന്റെ ഈ ചായക്കടയും ചല്ലിവയലിലെ കള്ളുഷാപ്പുമായിരുന്നു നമ്മുടെ കഥാനായകാൻ ചാത്തുണ്ണ്യേട്ടനുൾപടെ ഇന്നാട്ടിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിൽ ഒരു വലിയ പങ്ക് ജോലികഴിഞ്ഞുള്ള സായാഹ്നങ്ങളിൽ സോഷ്യലൈസ് ചെയ്യാൻ ചേക്കേറുന്ന മെയിൻ സ്പോട്ടുകൾ. അങ്ങനെയൊരിക്കൽ കസ്റ്റമേർസൊന്നും  ഇല്ലാതിരുന്ന ഒരു കർകിടകമാസദിനത്തിലെ   നല്ല ചന്നം പിന്നം മഴപെയ്യുന്ന ഉച്ചസമയത്ത്  മൂക്കുമുട്ടെ ഉപ്പുമാവും കടലക്കറിയും തട്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ ചാത്തുണ്ണ്യേട്ടൻ കേളപ്പേട്ടന്റെ മുൻപിൽ ഹനുമാൻ ശ്രീരാമന് നെഞ്ചു പിളർന്ന്  കാണിച്ചത് പോലെ തന്റെ ഹൃദയത്തിൽ ആണിയടിച്ച് വെച്ചിരുന്ന ചിരകാലാഭിലാഷം നെഞ്ച് പിളർത്തി കാണിച്ചുകൊടുത്തു.

"ന്റെ ചാത്തുണ്യേ, ഇത്രേ ഇള്ളു കാര്യം? ഇഞ്ഞി പോലർച്ചെ കുറുപ്പാളെണീക്കുന്നതിനു  മുന്നെ കോളത്തിലിറങ്ങി കുളിച്ചോളീ"

"ഉയീ... ഓറെങ്ങാനും ഒച്ച കേട്ട് ബന്നാലോ?"

"അല്ലോളീ ... അയിന് ഇരുട്ടത്ത് കുറുപ്പാൾക്ക് ആളാരന്ന് തിരിയ്യ്വല്ലെടോ. ആളാരാന്ന് തിരിഞ്ഞാലല്ലെ കൊയപ്പള്ളൂ? ഇനിയിപ്പോ ഓറ് ആരാന്ന് ചോയിച്ചാത്തന്നെ ഇഞ്ഞി 'ഞാനാ കുറുപ്പാളാ..' എന്നങ്ങ് പറഞ്ഞാപ്പോരെ? അങ്ങട്ടേലെയെങ്ങാനും ഏതെങ്കിലും കുറുപ്പാന്ന് ബിചാരിച്ചോളും. ഇതെല്ലം ഞാൻ പറഞ്ഞുതരണോ ചാത്തുണ്ണ്യേ? ഒന്നുല്ലേകിലും ഇഞ്ഞി നാലാം ക്ലാസ്സ് പാസായതല്ലേ?"

ഒരു വാഴയിലയും തലയ്ക്ക് മുകളിൽ പിടിച്ച് ചാറ്റൽ മഴയത്ത് വീട്ടിലേക്ക് പോകും വഴി ചാത്തുണ്ണ്യേട്ടന്റെ മനസ്സിൽ കേളപ്പേട്ടന്റെ വാക്കുകളായിരുന്നു. സംഭവം ഒരു നല്ല ഐഡിയ തന്നെ. നേരം വെളുക്കന്നതിനു മുൻപ് തന്നെ  കുറുപ്പാളുടെ പറമ്പിലെത്തുക, കുറുപ്പാളെഴുന്നേൽക്കുന്നതിനു മുൻപ് കുളത്തിലിറങ്ങി നല്ലോണം ഒന്ന് മുങ്ങിക്കുളിക്കുക, പറ്റിയാലൊരു നാല് വാര അങ്ങോട്ടുമിങ്ങോട്ടും നീന്തുക, കരയ്ക്ക് കയറുക, തോർത്തുക, ആരും കാണാതെ സ്ഥലം വിടുക, കേളപ്പേട്ടന്റെ കടയിൽ പോയി ഉഷാറായി ഒരുകുറ്റി പുട്ടും മുട്ടക്കറിയും തട്ടുക, എട്ടു മണിയാകുമ്പോൾ ആസ് യൂഷ്വൽ കുറുപ്പാൾടെ പറമ്പിൽ പണിക്കു വേണ്ടി ഹാജരാവുക. ഇനിയിപ്പോ കുറുപ്പാളെങ്ങാനും നേരത്തെയെണീറ്റ് കണ്ടെന്നിരിക്കട്ടേ, താൻ കുറുപ്പാണെന്നു പറയുക. വല്ലപ്പോഴും ആ ഏരിയയിലെ ചില നായന്മാരും കുറുപ്പന്മാരും കുളിക്കാൻ വരാറുള്ളതുകൊണ്ട് അവരാരെങ്കിലുമായിരിക്കുമെന്നു കരുതിക്കൊള്ളും. " വാവ്!......വാട്ട് എ  വണ്ടർഫുൾ ഐഡിയ" ചാത്തുണ്ണ്യേട്ടന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.

പ്ലാനിംഗ് ഒക്കെ കഴിഞ്ഞ് പറ്റിയൊരു ദിവസത്തിനായുള്ള ചാത്തുണ്ണ്യേട്ടന്റെ കാത്തിരിപ്പ് കർകടവും കഴിഞ്ഞ് ചിങ്ങത്തിലേക്ക് നീങ്ങി. അങ്ങനേയിരിക്കെ ഓണത്തിനോടടുത്ത്  ഒരു ദിവസം ഹമാരാ കുറുപ്പാൾ കുടുംബസമേതം കൊയിലാണ്ടിയിൽ ഒരു കല്യാണത്തിന് പോയി തിരിച്ചു വരും വഴിയാണ്  ചല്ലിവയലിലെ കള്ള്ഷാപ്പിൽ നിന്നും തലയിൽ തോർത്ത്‌മുണ്ട് ചുറ്റി പമ്മി പമ്മി വരുന്ന ചാത്തുണ്ണ്യേട്ടൻ മുന്നിൽ വന്നുചാടിയത്,

"എന്താ ചാത്തുണ്ണീ തലേല്  തോർത്ത്‌മുണ്ട് ചുറ്റി കള്ളുഷാപ്പിന്റെ ബൈയ്യേപ്പർത്ത്   കൂടെ ഒളിച്ച് നടക്കുന്നത്? ഇതൊക്കെ ബലിച്ചുബാരി മോന്തീറ്റാണോ രാവിലെ പണിക്ക് ബരുന്നത്.?"

"അത് കുറുപ്പാളേ… മ്മളെ കുനീലെ സുഗതന് ഒരു നാലപ്തുറുപ്പ്യ ബായ്പ്പം കൊടുത്തിക്കായിനു. ഓനത് ഞമ്മക്ക് തിരിച്ച് തരാണ്ട് ഇങ്ങനെ മുങ്ങി നടക്ക്വാൻ തൊടങ്ങീറ്റ് രണ്ട് മാസായി. ഓനാടെ ഇണ്ടോന്ന് നോക്ക്വാൻ പോയതാ. ഇങ്ങള് ബിചാരിക്കുംപോലെ  ഞമ്മള് കള്ളൊന്നും കുടിച്ചിക്കില്ലേ..", വയറ്റിൽ നിന്നും പുറത്തേക്കെടുത്തു ചാടിയ നല്ല പുളിച്ച കള്ളിന്റെ മണമുള്ള സ്വയമ്പൻ ഏമ്പക്കം ചുണ്ടുകൾ കോണ്ട് ശക്തമായി വായടച്ചു പിടിച്ച് തുള്ളിപോലും പുറത്തു പോകാതെ അകത്തേക്കു തന്നെ തിരിച്ച് വിഴുങ്ങി ചാത്തുണ്ണ്യേട്ടൻ ഒരു കണക്കിന് പറഞ്ഞൊപ്പിച്ചു.
         
ചാത്തുണ്ണ്യേട്ടനും കുറുപ്പാൾടെ കൂടെ വീടുവരെ കൂടി. കുറുപ്പാൾടെ നാലുകട്ട ബാറ്ററിയിട്ട ടോർച്ചിനോടൊപ്പം  ചാത്തുണ്ണ്യേട്ടന്റെ ഓലച്ചൂട്ടും കൂടിയായപ്പോ കുറുപ്പും കുടുംബവും പെട്ടെന്ന് തന്നെ വീടു പിടിച്ചു.    രാത്രി വളരെ വൈകിയതിനാൽ  കുറുപ്പ് രാവിലെ എഴുന്നേൽക്കാനും വൈകും എന്ന് നിശ്ചയമുള്ളത്കൊണ്ട് പിറ്റേന്ന് കാലത്ത് തന്റെ ആഗ്രഹം സഫലീകരിക്കാൻ ചാത്തുണ്ണ്യേട്ടൻ - അല്ല, ചാത്തുണ്ണ്യേട്ടന്റെ വയറ്റിൽനിന്നും മസിലുപെരുപ്പിച്ചുകൊണ്ടിരുന്ന തെങ്ങിൻ കള്ള് ചാത്തുണ്ണ്യേട്ടനെ കൊണ്ട് തീരുമാനിപ്പിച്ചു .

എനിവേയ്സ് കാലത്തഞ്ചുമണിക്ക് മുന്പ് തന്നെ ചാത്തുണ്ണ്യേട്ടൻ കുളക്കടവിലെത്തി. പ്ലാൻ ചെയ്ത പോലെ  ആരും എഴുന്നേറ്റിട്ടില്ലെന്ന് ഉറപ്പുവരുത്തി. തലേക്കെട്ടിയ തോർത്തും ഉടുത്തിരുന്ന കള്ളിലുങ്കിയും ചോക്കലേറ്റ് കളറുള്ള വെള്ളക്കോണകവും കല്പടവിലഴിച്ചു വെച്ച് വെള്ളത്തിലേക്കെടുത്ത് ചാടി. ഒരു കുളക്കോഴിയെപ്പോലെ പത്ത് മിനിറ്റിനുള്ളിൽ മതിയാവോളം നീന്തിത്തിമിർത്ത് കടവിലേക്ക് കയറി തോർത്തുന്നതിനിടയിൽ  മുറ്റത്തൊരനക്കം കേട്ട് ഏന്തി നോക്കിയപ്പോ ഉമ്മറത്ത് കെട്ടിത്തൂക്കിയ നാല്പത് വാട്ട് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ  കണ്ട കാഴ്ചയിൽ  ചാത്തുണ്ണ്യേട്ടന്റെ ചിപ്പ്സെറ്റ് അടിച്ചുപോയി. ഒരു കുട്ടിത്തോർത്തുമുടുത്ത് നമ്മുടെ കുറുപ്പാൾ ഈർകിൽ കൊണ്ട് നാക്ക് വടിക്കുന്നു. ഒരു നിമിഷം താനാരാണെന്നും എവിടെയാണെന്നും മറന്നു പോയ ചാത്തുണ്ണ്യേട്ടൻ ധൈര്യം സംഭരിച്ച് കോണകവും കൈലിയും ഞൊടിയിടയിൽ ചുറ്റിക്കെട്ടി തോർത്ത്‌ കോണ്ട് തല മൂടി  മെല്ലെ സ്കൂട്ടാവുന്നതിനിടെ ഉമ്മറത്ത് നിന്നും കുറുപ്പാൾടെ വക നീട്ടിയൊരു ചോദ്യം 

"ആരോടോ കുളക്കടവിൽ ?"

"ഞാനാ ഓളീ കുറുപ്പാളാ ...."

പണ്ട് കുറുപ്പാൾടെ സഹധർമിണി സരസ്വതിയമ്മ  നടുവേദന വന്ന് കിടപ്പിലായപ്പൊ പരിചരിക്കാനും ഭക്ഷണം പാകം ചെയ്യാനും  ചാത്തുണ്ണ്യ്യേട്ടന്റെ ഭാര്യ ജാനുവേടത്തി മുൻകൈയ്യെടുത്തു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ചാത്തുണ്ണ്യേട്ടന്റെ പണി പോയില്ല!                   
       
           

Friday, December 5, 2014

ശാസ്ത്രജ്ഞൻ

നാല് വയസ്സ് തികയുന്നതിനു മുൻപ് തന്നെ അടുക്കളയിൽ തുറന്നു വെച്ചിരിക്കുന്ന പഞ്ചാരട്ടിൻ ലക്ഷ്യമാക്കിയാണ് ഉറുമ്പുകൾ വരുന്നതെന്ന് കണ്ടുപിടിച്ചപ്പോൾ അമ്മയും, മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ നമ്പൂതിരിമാരെ ഉണക്കിപ്പൊടിച്ചുണ്ടാക്കി മാർകറ്റിലിറക്കുന്ന സാധനമാണ് നമ്പൂതിരിപ്പൊടിയെന്ന് കണ്ടുപിടിച്ചപ്പോൾ ശ്രീധരൻ മാഷും പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ നീതുവിന്റെ കാണാതായ കോമ്പസ്സ് സക്കീറിന്റെ ഇൻസ്റ്റ്രുമെന്റ് ബോക്സിൽ നിന്നും കണ്ടൂപിടിച്ചപ്പോൾ പരവതാനി രാജേഷും കോളേജിൽ പഠിക്കുമ്പോൾ ഒടിയനു തടി വെക്കാത്തത് വയറ്റിലുള്ള കൊക്കോ പുഴു കാരണമാണെന്ന് കണ്ടുപിടിച്ചപ്പൊ മണ്ണുവും ഒരേ സ്വരത്തിൽ പറഞ്ഞത് "എടാ ജുബിത്തേ നീ ഒരു ശാസ്ത്രജ്ഞൻ ആകുമെടഡാ …"  എന്നായിരുന്നു. എന്തും കണ്ടുപിടിക്കാനുള്ള ജന്മനാ ഉള്ള ഒരു ത്വരയും അതിനു വേണ്ടി എത്ര സമയം ചിലവഴിക്കാനുള്ള മടിയില്ലായ്മയും ജുബിത്തിനെ തന്റെ സുഹ്രുത്തുക്കളുടെ ഇടയിലെ ശാസ്ത്രജ്ഞനാക്കി മാറ്റി.

കോളേജ് പഠന കാലത്ത് തന്റെ സുഹൃത്തും അത്യാവിശ്യത്തിലധികം തടിയുള്ള ശരീരത്തിനുടമാകൂടിയായ അരുണ്‍ ജേക്കബ് തന്നെ അലട്ടുന്ന ഒരു പ്രശ്ന പരിഹാരത്തിനായി ജുബിത്തിനെ സമീപിച്ചു - "പെട്ടന്ന് തടി കുറയ്കണം. അതും നാട്ടിൽ വെക്കേഷനിനു പോകുന്ന ഒരാഴ്ച്ച കൊണ്ട്."

ഒന്ന് ചിന്തിക്കുകപോലും ചെയ്യാതെ തന്നെ  ഒരു പ്രൊഫഷണൽ ഡയറ്റീഷ്യനെന്നോണം  ജുബിത്ത് പോംവഴി നിർദേശിച്ചു , "നല്ലോണം പഴുത്ത ചക്ക തിന്നാൽ മതി" എന്നിട്ട് ചക്ക കൊണ്ട് തടി കുറക്കാനുള്ള രീതിയും ഒരു കടലാസിൽ കുറിച്ചുകൊടുത്തത്രെ.

"ചക്കയിൽ ഷുഗറില്ലേ, അതു കഴിച്ചാൽ തടി കൂടുകയല്ലേ ഉള്ളൂ?"

"ആദ്യം വിവരമുള്ളവർ പറയുന്നതനുസരിക്കാൻ പഠിക്ക്. നോ മോർ ക്വസ്റ്റ്യൻസ്"

ജുബിത്തിന്റെ വാക്കും കേട്ട് നാട്ടിലെത്തിയ താരം  കാലത്തും ഉച്ചയ്കും വൈകിട്ടും വയറു നിറയെ പഴംചക്ക തിന്നുകയും അതിന് പുറമേ  അന്നാഹാരം ത്യജിച്ച് ചക്കപ്പുഴുക്കും ചക്കതോരനും ചക്കയടയും  ചക്കവരട്ടിയതും ചക്കവറുത്തതും കഴിക്കുകയും ചെയ്തതിന്റെ  പാർശ്വഫലമായി  പണ്ടേതോ ഒരു കർക്കിടകമാസത്തിൽ വയറ്  വൃത്തിയാക്കാൻ മുക്കാൽ ലിറ്റർ ആവണക്കെണ്ണ സേവിച്ച വിശ്വം കുരിക്കളെപ്പോലെ ഒന്നിന് പോകുമ്പോൾ അതിനേക്കാൾ സ്പീഡിൽ പുറകിലൂടെ രണ്ട് പോവുകയും ചക്കയുൾപടെ കഴിച്ച മൊത്തം സാധനങ്ങളേയും ആമാശയം  ചക്കപ്പായസമാക്കി പുറത്തേക്ക് വിടുകയും ചെയ്തതിന്റെ ഭാഗമായി മൂന്നു ദിവസം വീട്ടിലും രണ്ടു ദിവസം  ആശുപത്രിയിലും വളരെ ബിസിയായി ചിലവഴിച്ച് ഒറ്റയടിക്കു പന്ത്രണ്ട് കിലോ കുറഞ്ഞ് ചുള്ളിക്കമ്പ് പോലെയായി.

ഒരാഴ്ചത്തെ അവധി കഴിഞ്ഞു കോളേജിലെത്തിയ അരുണ്‍ ജേക്കബിനെ വരവേറ്റത്   പെണ്‍പിള്ളേരുടെ വക   "ചുള്ളനായീണ്ട് ട്ടാ", "അടിപൊളി, ഇതെങ്ങനെ സാധിച്ചു?"       എന്നൊക്കെയുള്ള ഒരു മാതിരി ആക്കിയ  കമന്റുകളായിരുന്നത്രെ. അതിന്  നന്ദി സൂചകമായിട്ടും തന്റെ ഈ ഗ്രഹിണി പിടിച്ച കോലത്തിനുത്തരവാദിയായത്‌ കൊണ്ടും അരുണിന്  ജുബിത്തിനെ തല്ലിക്കൊല്ലണമെന്നുണ്ടായിരുന്നു പക്ഷെ ക്ഷീണം കാരണം കൈയും കാലും അനക്കാൻ പറ്റാത്തതുകൊണ്ട്  അന്നവൻ ജുബിത്തിനെ താത്കാലികമായി വെറുതെ വിടുകയായിരുന്നു.

**   **   **   **   **

രണ്ടായിരത്തിയെട്ടിലെ  ഒരു തണുത്ത ഡിസംബർ മാസ സായാഹ്നം - തിരക്കിട്ട് എതോ റിപ്പോർട്ട് തയാറാക്കുന്നതിനിടയിലാണ് ഒടിയന്റെ ഫോണ്‍ വന്നത്

"എടാ നീ ഒരു ചായ കുടിക്കനിറങ്ങുന്നോ? പുഷ്പനും മണ്ണുവും കമ്പിയും ജുബിത്തും സനൂപുമുണ്ട് "

 "ഒരു പത്തുമിനിറ്റ്, ഞാനിതായെത്തി! "

ഒടിയനും പുഷ്പനും മണ്ണുവും കമ്പിയും ജുബിത്തും സനൂപും ഞാനുമൊക്കെ ഒരേ ബാച്ചിൽ ജോലിക്ക് കയറിയതാണ്. ട്രെയ്നിംഗ് ഒക്കെ കഴിഞ്ഞ് ഞങ്ങൾ പല പല പ്രോജക്റ്റിലായി മാറിയതുകൊണ്ടും  പല ഷിഫ്റ്റിലായതുകൊണ്ടും അക്കാലത്ത് ഒരുമിച്ചു കാണുന്നത് തന്നെ അപൂർവമാണ്.

ഫൂഡ് കോർട്ടിൽ പോയി ചായയും മസാലാചാറ്റും കത്തിയടിയുമൊക്കെ തകൃതിയായ് നടത്തി ഞങ്ങൾ കാമ്പസ്സിന്റെ ഒരു മൂലയിലേക്ക് മെല്ലെ നടന്നു നീങ്ങി. എല്ലാവരും തമ്മിൽ കണ്ടത്തിൽ വലിയ സന്തോഷത്തിലായിരുന്നു. പക്ഷേ ജുബിത്ത് മാത്രം അധികമൊന്നും വർത്താനം പറയാതെ  എന്തോ കൂലംകഷമായ ചിന്തയിൽ മുഴികിയിരിക്കുകയായിരുന്നു. കാര്യമെന്തെന്ന് തിരക്കിയപ്പോ "ഏയ്‌, ഒന്നുമില്ല!" എന്ന് പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ നല്ലവണ്ണം നിർബന്ധിച്ചു. വല്ല പ്രേമമോ കോപ്പോ ആയിരുന്നെങ്കിൽ ജുബിത്തിനെ വാരിയലക്കാൻ  ഒരു വിഷയമായല്ലൊ എന്ന് കരുതിയിരുന്ന ഞങ്ങളോട് ജൂബിത്ത് വളരെ സീരിയസ് ആയി  തന്റെ സങ്കീർണമായ  പ്രശ്നത്തിനെ ചുരുളുകളഴിച്ചു

"ഞാൻ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ റൂമിലെ ലൈറ്റ് ഓഫാക്കിയിടും. പക്ഷെ എന്നും രാവിലെ അഞ്ച് മണിക്ക് ഞാൻ എഴുന്നേൽകുമ്പോൾ ആ ലൈറ്റ് ഓണായിരിക്കും. സഹമുറിയന്മാർ രണ്ടെണ്ണവും നൈറ്റ് ഷിഫ്റ്റിലായതുകൊണ്ട് അവരല്ല. വേറാരും റൂമില്ലില്ലതാനും. ഇതെങ്ങെനെ സംഭവിക്കുന്നു എന്ന് കണ്ടുപിടിക്കാൻ പറ്റുന്നില്ല. കഴിഞ്ഞ ശനിയാഴ്ച്ച  രാത്രി മുഴുവൻ ഞാൻ ലൈറ്റ് ഓഫാക്കി ഉണർന്നിരുന്നു, പക്ഷെ അന്ന് ലൈറ്റ് ഓണായില്ല."

ഞങ്ങളുടെ മുഖത്ത് ആശ്ചര്യം. ആദ്യമായിട്ടാണ് ഇങ്ങനൊരു പ്രശ്നത്തിലിടപെടുന്നത്. ഐ മീൻ ഒരദൃശ്യശക്തിയുമായി ഇത്രയും അടുത്തെത്തിയതിന്റെ ഭയവും കൌതുകവും ഒരുമിച്ചു ചേർന്ന ഒരു ഫീലിംഗ്.   ഒന്നും പറയാനാകാതെ ജുബിത്തിന്റെ മുഖത്ത് കണ്ണും നട്ടിരുന്ന ഞങ്ങളുടെ സൈലൻസ് ബ്രേക്ക് ചെയ്തത് ഒടിയനാണ്

 "എത്രകാലമായി ഇത് തുടങ്ങിയിട്ട്? "

 "ഏകദേശം ഒരു മാസമായി. "

 "എന്നിട്ട് നീ റൂം മേറ്റ്സിനോട് പറഞ്ഞോ? "

"അവന്മാര് ഒടുക്കത്തെ പേടിത്തൊണ്ടന്മാരാ. അവരോടു പറഞ്ഞാൽ അവന്മാര് റൂം ഒഴിഞ്ഞ് പോകും. പിന്നെ വാടക ഞാൻ ഒറ്റയ്ക്ക് കൊടുക്കേണ്ടി വരും. "

പൊടുന്നനെ മണ്ണുവിന്റെ വക കമെന്റ്  "എടാ കേട്ടടത്തോളം ഇതൊരു പ്രശ്നമുള്ള കേസാ. വല്ല ബാധയുമായിരിക്കും. ഞാനെനി നിന്റെ വീടിന്റെ പരിസരത്തു പോലും വരുന്നില്ല. എനിക്ക് പേടിയൊന്നുമുണ്ടായിട്ടല്ല , പക്ഷെ ഇതുപോലുള്ള ശക്തികളെ നമ്മൾ പരീക്ഷിക്കരുത്. ഞങ്ങടെ നാട്ടിൽ ഇതുപോലെ പണ്ടൊരിക്കൽ … "

"നിങ്ങടെ നാട്ടിൽ പണ്ടൊരിക്കൽ ഒലക്കേടെ മൂട്!" മണ്ണു പറയുന്നതിനിടയിൽ സനൂപ് ഇടപെട്ടു, "ഒരുത്തനിന്നു രാത്രി ആ റൂമിലേക്ക് തന്നെ കയറിപ്പോണ്ടതാ. അപ്പോഴാ അവന്റെയൊരു ഓലക്കേലെ കഥ. നിന്റെ ബ്രേക്ക് റ്റൈം കഴിയാറായില്ലെ. വൈകിയാ നിന്റെ മാനേജറിന്റെ വായീന്ന് തെറികേൾക്കും. പിന്നെ നാളെ മുതൽ അതാവും കഥ! "

അങ്ങനെ ഓരോരുത്തരായി അവരവരുടെ ഓഫീസിലേക്ക് വലിഞ്ഞു. എല്ലാവരുടേയും മനസ്സിൽ ജുബിത്തിന്റെ വാക്കുകളിൽ പൊതിഞ്ഞ  പ്രശ്നം തന്നെയായിരുന്നു. അവൻ പറയുന്നത് സത്യമാണെങ്കിൽ ഭയപ്പെടുത്തുന്ന ഒരുത്തരമായിരിക്കും ഇതിന്റെ ഒടുവിൽ എന്ന് എല്ലാവരും വിശ്വസിച്ചു . പേടിയില്ല എന്ന് പുറത്ത് കാണിക്കുന്നുണ്ടെകിലും ജുബിത്തിന്  നല്ല ഉൾഭയമുണ്ടായിരുന്നു. മണ്ണുവിന്റെ കാര്യം പിന്നെ പറയണ്ട -  ഒടുക്കത്തെ പേടിയും പോരാത്തതിനു ഓരോ കഥകൾ പറഞ്ഞ് ബാക്കിയുള്ളവരെക്കൂടി പേടിപ്പിക്കാനുള്ള ശ്രമവും.

എനിവേയ്സ് അന്ന് മുതൽ എല്ലാ ദിവസവും ഞങ്ങൾ ജുബിത്തിനെ വിളിച്ച് കാര്യമന്വേഷിക്കാൻ തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോ പുതിയൊരു ഡെവലപ്മെന്റ് - കാലത്ത് ആറുമണിക്ക് ശേഷം എഴുന്നേൽകുന്ന ദിവസങ്ങളിൽ ലൈറ്റ് ഓണാവാറില്ല. ഇനിയിപ്പോ ഒരു പക്ഷെ ലൈറ്റ് ഓണാക്കുന്ന  അദൃശ്യശക്തി    പിന്നീട് ഒരാറു മാണിയോടടുക്കുമ്പോ  ലൈറ്റ് ഓഫാക്കുന്നതാണെങ്കിലോ എന്ന് പോലും ഞങ്ങൾ വിശ്വസിച്ചു തുടങ്ങി. പലയിടത്തുനിന്നും വിശ്വസനീയമായ ബാധക്കഥകൾ കേട്ടുതഴമ്പിച്ചതിനാൽ ഇതും അതുപോലൊരെണ്ണമാണെന്ന് വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല. 

ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങളുടെ മനസ്സിൽ  ഭയത്തിന്റെ നിഴലുകൾ സാൽസാഡാൻസ് കളിച്ചുതുടങ്ങിയിരുന്നു . ഇന്ന് ജുബിത്തിന്റെ വീട്ടിൽ നടക്കുന്നത് നാളെ ഞങ്ങളിലൊരളുടെ  വീട്ടിലും സംഭവിച്ചുകൂടെന്നില്ല. ജുബിത്ത് ഉറങ്ങിക്കിടക്കുമ്പോൾ ലൈറ്റ് ഇടുന്നത് ഒരു സ്ത്രീയുടെ ആത്മാവായിരിക്കുമെന്നും ജുബിത്തിന്റെ ശരീര സൌന്ദര്യം കണ്ടാസ്വദിക്കാനായിരിക്കും  ഉറങ്ങുമ്പോൾ ലൈറ്റ്  ഇടുന്നതെന്നുമാണ് കമ്പിയുടെ ഇന്റർപ്രറ്റേഷൻ. കമ്പിപ്പുസ്തകങ്ങൾ വായിച്ചുതഴമ്പിച്ച കമ്പിയുടെ വായിൽ നിന്നും ഇതുപോലൊരെണ്ണം കേട്ടില്ലെങ്കിലേ അത്ഭുതമുള്ളു.

ഹൌസ്‌ ഓണറെ അറിയിച്ച് ഒരു ഗണപതി ഹോമം നടത്താൻ മണ്ണു നിർദേശിച്ചു, എന്നിട്ട് ഫലമുണ്ടായില്ലെങ്കിൽ വല്ല മാന്ത്രികനേയും കൊണ്ടുവന്ന് ചുട്ടകോഴിയെ പറപ്പിക്കുകയോ മറ്റോ ചെയ്യാമെന്നായി. കാര്യങ്ങൾ കൈവിട്ടുപോകാതിരികാൻ പോംവഴികൾ ചർച്ച ചെയ്യുന്നത് തകൃതിയായി എല്ലാദിവസവും വീഴ്ച്ചയില്ലാതെ ഗ്രൂപ്പ് ചാറ്റിലൂടേയും കോണ്ഫറന്സ് കോൾ മുഖേനെയും നടന്നു പോകുന്നതിനിടയിൽ  ഒരു ദിവസം ജുബിത്തിന്റെ വക ടെക്സ്റ്റ് മെസ്സേജ്,  "യുറേക്കാ  …. യുറേക്കാ…. കണ്ടുപിടിച്ചേ …. പ്രോബ്ലം  സോൾവ്ഡ് "

കാര്യങ്ങൾ വിശദമായി അറിയാൻ ഫോണ്‍ ചെയ്തെങ്കിലും ജുബിത്ത് വളരെ ബിസിയായിരുന്നു. അതിനാൽ   വൈകിട്ട് ജുബിത്തിന്റെ ഷിഫ്റ്റ്‌ തീരാൻ വേണ്ടി ഞങ്ങൾ അവന്റെ ഓഫീസിനു പുറത്തെ കാഫിറ്റീരിയയിൽ കാത്തിരുന്നു. നൂറ്റിയിരുപത് വാട്ടിന്റെ ബൾബ് കണക്കെ വെട്ടിത്തിളങ്ങുന്ന ചിരിയോടു കൂടി ജുബിത്ത് വന്നതും എല്ലാവരും ഒരേസ്വരത്തിൽ അവനുനേരെ ചാടി,  " എടാ പറയെടാ… എന്താണ് മച്ചാ സംഭവം? "

കാഫിറ്റീരിയയിൽ സ്ഥാപിച്ചിട്ടുള്ള കമ്പനി വക  കോഫി മഷീനിൽ നിന്നും ഓസിനു  കിട്ടുന്ന കാപ്പിച്ചീനൊ പ്ലാസ്റ്റിക്ക് സ്ട്രോ കൊണ്ട് നല്ലോണം ഇളക്കി ഒരു സിപ്പെടുത്തിട്ട് ഞങ്ങളെ നോക്കി ഒരു വളിച്ച ചിരിയോടെ ജുബിത്ത് "അത് പിന്നേ …. എന്റെ അലാറം സെൽ ഫോണിൽ സെറ്റ് ചെയ്തേക്കുന്നത് നാലേ അമ്പത്തിയഞ്ചിനാണ്. അലാറം അടിച്ചാലുടൻ അത് അഞ്ച് മിനിറ്റ് സ്നൂസ് ചെയ്ത് അഞ്ച് മണിക്കെഴുന്നേൽക്കുമെന്ന് ഉറപ്പാക്കാൻ  വേണ്ടി ഉറക്കപ്പിച്ചിൽ ഞാൻ തന്നെ കട്ടിലിന്റെ സൈഡിലുള്ള ടു വേ സ്വിച്ച് ഓണ്‍ ചെയ്യുന്നതാണ്. അതുപക്ഷേ എഴുന്നേൽക്കുമ്പോഴേക്കും ഞാൻ മറന്നുപോകും" 

സഹതാപത്തിന്റെ അലകൾ കൊണ്ട് പുളകിതമായ അഞ്ചും അഞ്ചും പത്ത് കണ്ണുകളുടെ ദൃഷ്ടി ജുബിത്തിനുമേൽ പതിഞ്ഞു, കൂട്ടത്തിൽ പുഷ്പന്റെ ബലിഷ്ടമായ കരങ്ങൾ ഒരു ഇടിവെട്ട് പഞ്ചോടെ ജുബിത്തിന്റെ നെഞ്ചത്തും.



Tuesday, December 2, 2014

കൊളോക്കിയലി കൊളമാക്കി!

രണ്ടായിരത്തിനാല് ഒക്ടോബർ പതിനെട്ടാം തീയതി ഞങ്ങളുടെ കോളേജ് മാഗസീൻ വർക്കിന്റെ ഭാഗമായി  ഫാറൂഖ് കോളേജിലെ പ്രൊഫസ്സറായിരുന്ന കാരശ്ശേരി മാഷിനെ ഇന്റർവ്യൂ ചെയ്യാനാണ്  യൂണിയൻ എഡിറ്ററും എന്റെ സഹപാഠിയും അതിലുപരി എംഎസ്എഫ്ഫിനു സ്റ്റഡി ക്ലാസ്സുകളൊക്കെയെടുക്കുന്ന ഒരു രാഷ്ട്രീയ ബുദ്ധിജീവിയും  ജുമാന്ജി അഥവാ കൊച്ചുണ്ടാപ്പി എന്ന പേരിൽ അറിയപ്പെട്ടിരുന്ന എളമ്പിലാവിൽ സുഫൈദ് എന്നേയും കൂട്ടി കാലത്ത് റെയിൽവേ സ്റ്റേഷിനിലെത്തിയത്. സുഫൈദിനു നോമ്പായതിനാലും വൈകിട്ട് അവന്റെ വീട്ടിലെ നോമ്പ് തുറയ്ക്ക് ഞാനും ഒരു ക്ഷണിക്കപ്പെട്ട അതിഥിയായതിനാൽ   ഒരു മോറൽ സപ്പോർട്ടിന് ഞാനും നോമ്പെടുത്തിരുന്നു.

തമ്മിൽ കാണുമ്പോൾ എന്നോട് അൽപസ്വല്പം നമ്പൂതിരി ഭാഷയിൽ സംസാരിക്കാറുള്ള ബബീഷ് അന്നെന്നെ വടകര റെയിൽവേ സ്റ്റേഷിനിൽ വെച്ച് കണ്ടപ്പൊ പതിവ് പോലെ , "ഹൈ തിരുമേനി എങ്ങോട്ടാണാവൊ ഇത്ര കാലത്ത് ഭാണ്ടക്കെട്ടുമായി? കാലത്ത് എന്തായിരുന്നു ഭോജനത്തിന്? "

"നോമിനിന്നു നോമ്പാണ്‌ പഹയാ. സൂര്യാസ്തമനസമയം  സന്ധ്യാദീപവും കൊളുത്തി  പള്ളീലെ ബാങ്കും കഴിഞ്ഞ് കാരക്കയും ഭോജിച്ച് നോമ്പ് മുറിക്കാതെ നോം ജലപാനം ചെയ്യില്ല ന്റെ ബബീഷ് നമ്പൂതിരീ "

ഒരു ചിരിയോടെ ബബീഷും ഞാനും സുഫൈദും രാവിലെ അഞ്ചേമുക്കാലിനു വരാനിരിക്കുന്ന കണ്ണൂർ ആലപ്പുഴ എക്സിക്യുട്ടീവ്‌ എക്സ്പ്രസ്സും കാത്ത് പുലർക്കാലക്കത്തിയുമടിച്ചിരുന്നു.

തീയതി ഇത്ര കൃത്യമായി ഓർക്കാൻ ഒരു കാരണമുണ്ട്. തീവണ്ടി ഏകദേശം പയ്യോളി എത്തിക്കാണും, വാതിലിന്റെ അരികിൽ കാറ്റുകൊണ്ട് പ്രകൃതിരമണീയതയൊക്കെ ആസ്വദിച്ച് വൈകിട്ട് നോമ്പ്തുറയ്ക്ക് കിട്ടാൻ പോകുന്ന വിഭവങ്ങളേയും സ്വപ്നം കണ്ട് നിൽകുകയായിരുന്ന എന്റടുത്തേയ്കു കുതിച്ചെത്തിയ സുഫൈദ്   "എടാ, വീരപ്പൻ ചത്തെഡാ …"

"ങേ ... ചത്തൂന്നൊ?"

"ഐ മീൻ കൊന്നെടാ ….. ബെടിബെച്ചു കൊന്നു. പേപ്പറിലുണ്ട്. പസ്റ്റ് പേജിൽ" 

ഏതോ യാത്രക്കാരന്റെ കയ്യിൽ നിന്നും പത്രം കടം വാങ്ങി ഫസ്റ്റ് പേജ്  കാണിച്ചുതന്നു.  സംഭവം ശെരിയാണ്‌. ബന്ദിപ്പൂർ കാടുകളെ കിടുകിടാ വിറപ്പിച്ച - പോലീസുകാരടക്കം  ഇരുന്നൂറോളം പേരെ വോട്ടർ പട്ടികയിൽ നിന്നും പേരെടുത്ത് കളയിപ്പിച്ച - പീഢനവീരന്മാരായ ആനപ്പാപ്പാന്മാർക്ക് വിട്ടുകൊടുക്കാതെ ഇരുന്നൂറ്റിയമ്പതിൽ പരം കൊലകൊമ്പന്മാരെ സ്വന്തം കൈയ്യാൽ ബലികഴിപ്പിച്ച -  തന്റെ കുടുംബത്തിനു ഒരു നേരത്തെ അന്നത്തിനു വേണ്ടി വെറും തുച്ഛമായ ഇരുപത്തിയാറ് ലക്ഷത്തിൽപരം   ഡോളർ വിലവരുന്ന ആനക്കൊമ്പും രണ്ട് കോടി ഇരുപത്തിരണ്ട് ലക്ഷത്തിൽപരം   ഡോളർ വിലവരുന്ന ചന്ദനവും കടത്തിയ  വീരശൂരപരാക്രമിയുമായ വീരപ്പൻ വെടിയുണ്ട കൊണ്ട് സൈഡ് തകർന്ന തലയുമായി മാതൃഭൂമിയുടെ  ഫ്രണ്ട് പേജിൽ  നിറഞ്ഞുകവിഞ്ഞു ഉറങ്ങിക്കിടക്കുന്നു.   

അവധിയായിരുന്ന ഇന്ന് വീട്ടിലിരുന്നെങ്കിൽ നാരായണൻകുട്ടിയുടെ തയ്യൽകടയിൽ നിന്നും ജിജേഷിന്റേയും, നക്കോന്തന്റേയും ബാക്കി വിശിഷ്ടാവശിഷ്ടങ്ങളുടേയും വായിൽ നിന്നും വീരപ്പകഥകളും വീരപ്പകത്തികളും  കേൾക്കാമായിരുന്നു. ഇനിയിപ്പോ വൈകിട്ടോ നാളെയോ  ചെന്നാൽ ഇന്നത്തെ  കത്തികളുടെ ഹൈലൈറ്റ്സ് കേൾക്കാം എന്നൊക്കെ മനസ്സിൽ ആലോചിച്ച് ഞാൻ വീണ്ടും പ്രകൃതിരമണീയതയിലേക്കലിഞ്ഞു.  

അങ്ങനെ വീരപ്പന്റെ വീരകൃത്യങ്ങളും ചർച്ച ചെയ്തു ഫറോക്കിൽ ചെന്ന് പോയ കാര്യം സാധിച്ച് ഇന്റർവ്യൂ ചെയ്ത ആ മഹത് വ്യക്തിയുടെ കയ്യിൽ  നിന്നും സമ്മാനമായി കിട്ടിയ ചില പുസ്തകങ്ങളും കയ്യിലേന്തി  ഞങ്ങൾ ഉച്ചയായപ്പോഴേക്കും തിരിച്ചു കോയിക്കോട്ടെത്തി.

ഒരു ബാക്ക്പാക്ക് ഉണ്ടായിരുന്നതിനാൽ ഞാൻ എനിക്ക് കിട്ടിയ പുസ്തകങ്ങൾ അതിൽ വെച്ചു. പുസ്തകങ്ങൾ കയ്യിലേന്തി നടന്നവശനായ സുഫൈദ് മിഠായിത്തെരുവിലെത്തിയപ്പോഴേക്കും  "ഇനി ബയ്യ,  പുസ്തകങ്ങൾ ഇടാൻ ഒരു കവറെങ്ങാനും കിട്ട്വോന്ന് നോക്കീറ്റ് ബരാം" എന്ന് പറഞ്ഞ്  മുന്നിലുണ്ടായിരുന്ന ഒരു കടയിൽ കയറി.

അഞ്ചുപത്തുമിനിറ്റായിട്ടും സഞ്ചി വാങ്ങാൻ പോയ സുഫൈദിനെ കാണാഞ്ഞിട്ട് അവൻ വല്ല ഷോപ്പിങ്ങിലും ആയിരിക്കുമെന്നും വിശന്ന് പൊരിഞ്ഞ് ഈ പൊരിവെയിലത്ത് നിൽകണ്ടല്ലൊ എന്നും  കരുതി ഞാനും അതേ കടയിലേക്ക് കയറി.

സ്ത്രീകൾ മാത്രം ജോലിചെയ്യുന്ന ഒരു ലേഡീസ് ഫാഷൻ ആക്സസ്സറീസ് കടയായിരുന്നു അത്. ഞാൻ അകത്തു കയറിയപ്പോ കണ്ടത് തരുണീർമണികളായ ഒരഞ്ചാറു പെണ്‍കുട്ടികൾ  കൂട്ടച്ചിരിയോ ചിരി. നടുവിൽ ഒരു വളിച്ച ചിരിയും മുഖത്ത് ഫിറ്റ്‌ ചെയ്ത് ശശിയായി സുഫൈദും.

കാര്യമറിഞ്ഞ എനിക്കും ചിരിയടക്കാനായില്ല. നാദാപുരം ഭാഷാ ശൈലിക്ക് ഉടമസ്ഥനായ സുഫൈദ് ആ കുട്ടിയോട് "ഒരു ഉറ തര്വോ?"  എന്ന് ചോദിച്ചത്രെ!
വളരെ നാണിച്ച് മുഖം താഴ്ത്തി അവൾ തിരിച്ചു ചോദിച്ചു "കോഹിനൂർ വേണോ?, മൂഡ്സ് വേണോ? സാധാരണ എല്ലാവരും ഇത്  മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങുന്നതുകൊണ്ട് ഇവിടെ അധികം സ്റ്റോക്കില്ല."

"അള്ളോ! അതല്ല! ഈ പുസ്തകം ബെക്കാനൊരു  ഒറയാ മാണ്ട്യേത്….. ഐ മീൻ സഞ്ചി!"                
         

Thursday, November 27, 2014

കിസ് ഓഫ് ലവ്

വർഷാവർഷം വേനല്കാലം തുടങ്ങുമ്പോൾ ഞങ്ങളുടെ കമ്പനി (ഞങ്ങളുടെ എന്നല്ല കാനടയിലെ ഒട്ടുമുക്കാൽ കമ്പനികളും സ്ഥാപനങ്ങളും) നടത്തിപ്പോന്ന ഒരു  വേനല്കാല മഹോത്സവമാണ് " ആന്വൽ സമ്മർ ബാർബീക്യു പാർട്ടി".

ഏഴു മുതൽ  ഒൻപതു മാസം വരെ നീണ്ടു നില്കുന്ന അതിശൈത്യമേറിയ കൊടുംമഞ്ഞുകാലം തണുത്തിട്ട് പുറത്തിറങ്ങാനും വയ്യ ബോറടിച്ചിട്ട് അകത്തിരിക്കാനും വയ്യ എന്നവസ്ഥയിൽ ഗതികെട്ട്  വെറുപ്പോടെ തള്ളിനീക്കുന്ന ഇന്നാട്ടിലെ ഞാനുൾപ്പടെയുള്ള ജനങ്ങൾക്ക് വീണുകിട്ടുന്ന  അഞ്ചു മാസം ദൈർഖ്യമുള്ള ഓണക്കാലമാണ്  വേനല്കാലം. വേനൽക്കാലം അടിച്ചുപൊളിക്കാൻ സായിപ്പന്മാർ ഇടയ്ക്കിടെ ഒപ്പിക്കുന്ന ലളിതമായ ഒരു ഒത്തുകൂടലാണ് ബാർബീക്യു പാർട്ടികൾ.

ഞങ്ങളുടെ കമ്പനിയിൽ കാഫിറ്റീരിയ നടത്തുന്ന ഗ്രീക്ക് സായിപ്പ് ജോണും കുടുംബവും, പിന്നെ കമ്പനി മാനേജ്മെന്റും ഷെയറിട്ടു ലഞ്ച് ബ്രേക്കിൽ നടത്തുന്ന ലളിതമായ ഈ ബാർബീക്യു പാർട്ടിയിൽ അത്യാവിശ്യം ഭക്ഷണവും സോഫ്റ്റ് ഡ്രിങ്ക്‌സും പിന്നെ ഡങ്ക് ടാങ്ക് എന്ന ഒരുതരം കെനേടിയൻ  ഗോത്രവർഗ ഗയ്മും കാണും.

വളരെ രസമേറിയ ഒരു കളിയാണ്‌ ഡങ്ക് ടാങ്ക്. നാലഞ്ചടി പൊക്കമുള്ള വെള്ളം നിറച്ച ഒരു പ്ലാസ്റിക് ടാങ്കിനു മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഇരിപ്പടത്തിൽ ഒരാളെ ഇരുത്തുന്നു. ഓരോ ഡിപാർട്മെന്റിലേയും മാനേജർമാരെയാണു ഇതിനായി ഉപയോഗിച്ചുവരുന്നത്. സൈഡിൽ ഘടിപ്പിച്ചിരിക്കുന്ന പുഷ് ലിവറിൽ പന്ത് കൊണ്ട് എറിഞ്ഞുകൊള്ളിച്ചാൽ മുകളിരിക്കുന്ന വ്യക്തി വെള്ളത്തിലേക്ക് "ഡിം". മൂന്ന്  ഡോളർ കൊടുത്താൽ മൂന്നു തവണയും  അഞ്ച് ഡോളർ കൊടുത്താൽ ആറു തവണയും പന്തെറിയാനുള്ള ചാൻസ് കിട്ടും. ഇങ്ങനെ സ്വരൂപിയ്കുന്ന ഡോളേർസ് ഇവിടുത്തെ ഫുഡ് ബാങ്കിനോ അല്ലെങ്കിൽ ഏതെങ്കിലും ചാരിറ്റിക്കോ  മണിയോർടറയച്ചു കൊടുക്കാറാണ് പതിവ്.

    


 ഇത്തരം കളികൾ ഇന്ത്യയിലേക്കും വ്യാപിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം പ്രത്യേകിച്ചും മാനേജർമാരെ വെള്ളത്തിലാഴ്ത്തുന്ന കളികൾ. 

എനിവേയ്സ് പാർട്ടിയുടെയന്നു കാലത്ത് ഓഫീസ് ഡസ്കിലേയ്ക്ക് മുകളിലത്തെ നിലയിൽ  നിന്നും തൃശ്ശൂർ കാരൻ റയ്ഗണ്‍ കുരിയാക്കോസ്  വക ഫോണ്‍ കോൾ :

" എന്താ ഭായ് ?"

"ടാ..... നീ ബാർബീക്യു പാർട്ടിക്ക് പോണണ്ട്രാ?"

"പിന്നില്ലാതെ ... നിങ്ങള് വരുന്നില്ലേ?"

"ഹൈ, ബർഗറു തിന്നാൻല്ലേ? ചോറുണ്ണാണ്‍ വീട്ടിപ്പൂവ്വാണിഷ്ടാ ..."

" നിങ്ങള് വാന്നെ .... ഡങ്ക് ടാങ്ക് ഒക്കെ ഇല്ലേ "

"എന്തൂട്ട്ണാ ഈ ഡങ്ക് ടാങ്ക്?"  

ഡങ്ക് ടാങ്ക് എന്താണെന്നു എക്സ് പ്ലൈൻ ചെയ്തപ്പോ പുള്ളിക്കാരന്റെ മനസ്സിൽ  ലഡ്ഡു പൊട്ടി. 

" ങാ .... ഹാ ..... കൊള്ളാലോ ഈ വീഡിയോണ്‍.  ഡാ...  നമ്മടെ ഗെയിനില്ലേ... ഹൈ...എന്റെ ടീം മാനേജർ ഗെയിൻ ഹംഫ്രി .. അങ്ങോരെ ഞാനിന്ന് വെള്ളത്തിൽ തള്ളിയിടും ...ഷുവറാനിസ്റ്റാ ... "

"ശരിയളിയാ ..." എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. ഞങ്ങളുടെ കമ്പനിയിൽ  മലയാളികളായി ഞാനും റെയ്ഗണും പിന്നെ പ്രോജക്റ്റ് മാനേജർ അജിത്തും മാത്രമേയുള്ളൂ. ഈ സിറ്റിയിൽ തന്നെ ഏറെക്കുറെ മണ്ടരി ബാധിച്ച തെങ്ങിൻതോപ്പിൽ വിളവെടുപ്പ് നടത്തിയത്  പോലെയായിരുന്നു അന്നത്തെ മലയാളി പോപുലേഷൻ.

രണ്ടായിരത്തിപന്ത്രണ്ടിലെ  മഞ്ഞുരുകിത്തുടങ്ങിയ മെയ്മാസത്തിലാണ് റെയ്ഗണ്‍ പെട്ടിയും കിടക്കയുമായി റെജൈനയിലെത്തിയത്. ഒഴിവുസമയങ്ങളിൽ സഹമലയാളികളുമൊത്ത് ചീട്ട് കളി ഒരു ഹോബിയാക്കിയ ടിയാന് അറിയാവുന്ന കളി ഇരുപത്തെട്ട് മാത്രമയതിനാൽ ഭൂരിപക്ഷം വരുന്ന റമ്മി കളിക്കാരെ പാടേ പുച്ഛമായിരുന്നു. അതിന്റെ പരിണാമഫലമായി ഇരുപത്തെട്ട് കളിക്കുന്നവരുമായി സൌഹൃദത്തിനു താത്പര്യമൂണ്ടെന്നു പറഞ്ഞു സായിപ്പിന്റെ ഇംഗ്ലീഷുപത്രത്തിൽ ആദ്യമായി പരസ്യം കൊടുത്ത മലയാളിയെന്ന ബഹുമതിയും റെയ്ഗണ്‍ന്റെ പേരിൽ നിലനില്കുന്നു. ഇന്ന് ഇരുപത്തിയെട്ട് കളിയുടെ വെസ്റ്റേർണ്‍ കാനടയിലെ റീജ്യണൽ മാനേജർ കൂടിയാണ് ബഹുമാന്യനായ റെയ്ഗണ്‍ കുരിയാക്കോസ്. 

കറക്റ്റ് പതിനൊന്നരയ്ക്ക് പാർട്ടി തുടങ്ങി. ഞാനും റെയ്ഗണും ഡങ്ക് ടാങ്ക് ലക്ഷ്യമാക്കി നടന്നു. സ്വന്തം ടീം മാനേജർ ഗെയ്നിനെ വെള്ളത്തിൽ മുക്കണമെന്നുള്ള പ്രതീക്ഷിയോടെ റെയ്ഗൺ ആറുഡോളറിന്റെ ടിക്കറ്റുമെടുത്തു ഗെയിൻ ഡങ്ക് ടാങ്കിന്റെ  മുകളിരിക്കുന്നത് വരെ കാത്തിരുന്നു. കിളിയുടെ കണ്ണ് ലക്ഷ്യമാക്കി അമ്പെയ്ത അർജ്ജുനനെപ്പോലെ റെയ്ഗൺ പുഷ് ലിവറിനെ  ലക്ഷ്യമാക്കി തന്റെ ആവനാഴിയിൽ അവശേഷിച്ച ആറ് ബേസ്ബോളാസ്ത്രങ്ങളും പ്രയോഗിച്ചു. 

ഹവ്വെവർ ലക്ഷ്യസ്ഥാനം കാണാതെ റെയ്ഗൺന്റെ ബേസ്ബോളാസ്ത്രങ്ങൾ പലവഴിക്കായി പറന്നകന്നു. മനസ്സില്ലാമനസ്സോടെ റെയ്ഗണ്‍ പവലിയണിലേക്കു വിട വാങ്ങി. പക്ഷെ കൂടെ ജോലിചെയ്യുന്ന മാർവാടിയായ  രാജേന്ദ്രയുടെ ഉന്നം പിഴച്ചില്ല. രാജേന്ദ്ര തൊടുത്തുവിട്ട ബേസ്ബോൾ  പുഷ് ലിവറിനെ ഒന്നുതൊട്ടതും ഗെയിൻ  വെള്ളത്തിൽ വീണതും പെട്ടെന്നായിരുന്നു. കല്ലുരുട്ടിവിട്ട നാറാണത്തുഭ്രാന്തനെപ്പോലെ വിജയശ്രീലാളിതനായി രാജേന്ദ്ര ഫുഡ് കൌണ്ടർ ലക്ഷ്യമാക്കി ഓടിമറഞ്ഞു.

"ഞാനീ പത്തമ്പതടി ഉയരത്തിലുള്ള മാവിന്ന് കൂളായിട്ട് മാങ്ങയെറിഞ്ഞിടുന്നതാണിഷ്റ്റാ. ഈ പ്രാക്റ്റീസ്  ഇല്ലാത്തതുകൊണ്ട് ടച്ച് വിട്ടുപോയി" ,  "എന്തൂട്ട്ണ് ബോളാണീ ബേസ്ബോള് … വല്ല സ്റ്റിച്ച് ബോളായിരുന്നെങ്കിൽ ഗഡിയെപ്പോ വെള്ളത്തിൽ വീണെന്ന് ചോദിച്ചാമതിയിസ്റ്റാ" , "രാജേന്ദ്ര ആകാശത്തേയ്ക്ക് നോക്കിയെഞ്ഞപ്പോ ആ ലിവറീമ്മക്കൊണ്ടു.. അത്രേയുള്ളൂ" എന്നിങ്ങനെയുള്ള ഡയലോഗുകൾ കൊണ്ട് താൻ ശശിയാവതിരിക്കാൻ നിരാശാജനകനായ റെയ്ഗണ്‍ നല്ലോണം പാട് പെടുന്നുണ്ടായിരുന്നു.  

ഞങ്ങളും പതിയെ ഫുഡ് കൌണ്ടറിനടുത്തേക്കു പോയി. സീസർ സാലഡ്, പാസ്ത സലാഡ്, ബീഫ് ബർഗർ, ഇറ്റാലിയൻ ഹോട്ട് ഡോഗ്, ഗാർളിക്ക് ബ്രഡ്ഡ് എന്നിവയടങ്ങുന്ന ലഞ്ച് ആവശ്യാനുസരണമെടുത്ത് അറുപതു വാട്ടിന്റെ ബൾബിനു ചുറ്റും പാറിപ്പറക്കുന്ന ഈയാംപാറ്റകളെപ്പോലെ, ചുട്ടുപൊള്ളുന്ന ആ വെയിലത്ത് തടിച്ചു കൂടിയ അല്പവസ്ത്രധാരികളയ മദാമ്മമാരുടേയും പിത്തം വന്ന സായിപ്പുമാരുടേയും ഇടയിലിരുന്ന്   അവരോട് ഗോഡ്സ് ഓണ്‍ കണ്ട്രിയിലെ വിശേഷങ്ങൾ പങ്കുവെച്ച്  ഞങ്ങൾ മെല്ലെ കഴിക്കാൻ തുടങ്ങി. അങ്ങിങ്ങായി പറന്നുകളിക്കുന്ന തേനീച്ചകളുടെ ശല്ല്യമൊഴിച്ചാൽ " പ്രശാന്തസുന്ദര നട്ടുച്ച, നല്ല ഭക്ഷണം "   

കൂൾ ഡ്രിങ്ക്സ് ഫ്രീയായതിനാൽ (ഓഫീസ് റ്റൈമിനിടയിലുള്ള ലഞ്ച് ബ്രേക്കായതിനാൽ നോ അൽകഹോൾ) ഞങ്ങളെല്ലാവരും ഓരോ പ്ലാച്ചിമടയുമെടുത്ത് സിപ്പ് ചെയ്ത്  മാനേജർമാർ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് രസിക്കാൻ വീണ്ടും ഡങ്ക് ടാങ്കിനടുത്തേക്ക് നീങ്ങി. ഒരു ചെയ്ഞ്ചിനു വേണ്ടി സ്ഥിരം കഴിക്കുന്ന കൊക്കോ-കോളയ്ക്ക് പകരം ഇന്ന് ഗ്രേപ്പ്ജ്യൂസാവാം എന്ന തീരുമാനം എത് ഉൾപ്രേരണ മൂലമാണെന്നറിയില്ലെങ്കിലും തന്റെ ആ ഡിസിഷൻ മരിച്ചാലും റെയ്ഗണ്‍ മറക്കില്ല.             
    
ഗ്രേപ്പ്ജ്യൂസിന്റെ ക്യാൻ പൊട്ടിച്ച് ഒറ്റ സിപ്പ് എടുത്തതേ റെയ്ഗണോർമ്മയുള്ളൂ, സൈഡിലൂടെ നാസ വിട്ട റോക്കറ്റുപോലെ  എങ്ങോ  അലക്ഷ്യമായി പോയ്കൊണ്ടിരുന്ന ഒരു തേനീച്ച ടിയാൻ പൊട്ടിച്ച ജ്യൂസിന്റെ സ്മെല്ലടിച്ച്‌ മുന്തിരിയാണെന്നു കരുതി റൂട്ടുമാറിവന്ന് ഗഡിയുടെ മോന്തായത്തിനു ചുറ്റും വട്ടമിട്ട് പറന്ന് ഒരു ഡീറ്റെയിൽഡ് സ്കാൻ ഒക്കെ ചെയ്ത് അത് ഒർജിനൽ മുന്തിരിയല്ലെന്നു മനസ്സിലായപ്പോ തന്റെ വിലപ്പെട്ട സമയം മെനക്കെടുത്തിയതിനു ആവനാഴിയിൽ സ്റ്റോർ ചെയ്തു വെച്ചിരുന്ന ആയുധങ്ങളിൽ നിന്നും നല്ല മൂത്ത് പരുവമായ ഒരു മേനക്കാസ്ത്രമെടുത്ത് പൂർവാധികം ശക്തിയോടെ  റെയ്ഗണ്‍ന്റെ മേൽചുണ്ടിൽ ആഞ്ഞൊരു കുത്ത് കൊടുത്ത് അത് അതിന്റെ പാട്ടിന് പോയി….

….ചൂടേറിയ ആ ചുംബനത്തിന്റെ പാർശ്വഫലമായി മേൽച്ചുണ്ട്  വീർത്ത്  മേയ്കപ്പില്ലാതെ തന്നെ കല്യാണസൌഗന്ധികം ബാലേയിലെ ഹനുമാനായി മാറിയ  റെയ്ഗണ്‍ ഹാഫ് ഡേ ലീവെടുത്ത്  തന്റെ വീട്ടിലേക്കും….


വാൽകഷ്ണം : "ചുംബന സമരം സിന്ദാബാദ്, എന്നാലും ഇതുപോലൊരെണ്ണം ശത്രുക്കൾക്ക് പോലും കിട്ടരുതേ ! " എന്നാണ് ആ പാവം ഗഡി മൂവന്തിയോളം പ്രാർത്ഥിച്ചത്.

Saturday, November 8, 2014

തലയോട്ടിപ്പാറയിലെ രക്തരക്ഷസ്സ്

"അന്നൊരു കറുത്ത വാവായിരുന്നു. സമയം അർദ്ധരാത്രി! . . . . . . . . കുറ്റാക്കൂരിരുട്ട്! . . . . . . .  സൂചിവീണാൽ കിടുങ്ങുമാറാകും വിധം എങ്ങും നിശബ്ദത!. . . . . . . .  ഒരീച്ചപോലുമനങ്ങുന്നില്ല. . . . . . . . . ഭയമെന്ന വികാരത്തിൽ ലയിച്ച് ചീവീടുകൾ പോലും നിശബ്ദരായിരിക്കെ അങ്ങകലെയെങ്ങുനിന്നോ ഒരു ചെന്നായ് ഓരിയിട്ടു. . . . . . . . . . . തലയോട്ടിപ്പാറയിലെ രക്തദാഹികളായ രക്ഷസ്സുകളുടെ കഥകൾ കുട്ടിക്കാലം മുതൽകേ കേട്ടുതഴമ്പിച്ച ശശിയണ്ണൻ കട്ടിലിനടിയിൽ നിന്നും വന്ന ഝിൽ . . ഝിൽ . . ശബ്ദം കേട്ട് രാത്രിയുടെ മൂന്നാം യാമത്തിൽ ഞെട്ടിയെഴുന്നേറ്റു! "

ഏകദേശം  ഇങ്ങനെയായിരുന്നു ആ കഥയുടെ തുടക്കം - ഞാനെന്റെ ജീവിതത്തിൽ രചിച്ച അല്ലെങ്കിൽ രചിക്കാൻ ശ്രമിച്ച  ആദ്യത്തെ കൃതി - "തലയോട്ടിപ്പാറയിലെ രക്തരക്ഷസ്സ്" എന്ന ഹൊറർ കം ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ - റഷ്യൻ നോവലിസ്റ്റ് ഡോസ്റ്റോയവസ്കിയുടെ പടമുള്ള  സോവിയത് മാഗസീൻ കവർകൊണ്ട് പൊതിഞ്ഞ ഒരു ഇരുന്നൂറു പേജ് നോട്ട്ബുക്കിൽ ഈ കഥയിങ്ങനെ നിറഞ്ഞു കവിഞ്ഞു നിന്നു. സ്വന്തം കൃതി വീണ്ടും വീണ്ടും വായിച്ച് രോമാഞ്ചകഞ്ചുകനായ ഞാനെന്ന ആറാം ക്ലാസ്സുകാരൻ ഈ നോവൽ ഒന്ന് റിവ്യൂ ചെയ്യാൻ എന്റെ സ്വന്തം മാതാശ്രീയും മലയാളം അദ്ധ്യാപികയും സ്വല്പം ലൈറ്റായിട്ടു സാഹിത്യം വാരിവിതറാനറിയുകയുമായിരുന്ന ശ്രീമതി വരദായിനിയമ്മയുടെ കയ്യിലേല്പിച്ചു. വായിച്ച ക്ഷീണം കൊണ്ടാണോ അതോ പ്രൊഫഷണൽ ജെലസി കൊണ്ടാണോ എന്നറിയില്ല, അമ്മ ആ പുസ്തകം പറമ്പിലെ ഒരു മൂലയ്ക്ക് കത്തിക്കൊണ്ടിരുന്ന  കരിയിലക്കൂമ്പാരത്തിലേക്ക് ഒരൊറ്റയേറു.  തലയോട്ടിപ്പാറയിലെ രക്തരക്ഷസ്സിനെ അങ്ങനെ അഗ്നികൂപങ്ങൾ ഇഞ്ചിഞ്ചായി വിഴുങ്ങിത്തുടങ്ങി. ബാലസാഹിത്യ പുരസ്കാരമൊന്നും കിട്ടിയില്ലെങ്കിലും അറ്റ്ലീസ്റ്റ് ബാലരമയിലെങ്കിലും അച്ചടിച്ചു വരുമെന്നുള്ള പ്രത്യാശയുണ്ടായിരുന്നതിനാൽ ഞാനെന്ന ബാലനോവലിസ്റ്റും ഇഞ്ചിഞ്ചായി  ആ  അഗ്നിക്കിരയായി. അഗ്നിശമനസേനയായി ഒരു ചാറ്റൽ മഴ വന്നെങ്കിലും ഞൊടിയിടയിൽ തന്നെ മഴ അതിന്റെ വഴിക്ക് ബംഗാൾ ലക്ഷ്യമാക്കി സ്കൂട്ടായി. മഴയ്കും തോന്നിക്കാണും ഈ നോവൽ കത്തിത്തീരാനുള്ളതാണെന്ന്.       

പക്ഷെ ഇതുകൊണ്ടൊന്നും തീർന്നില്ല. മമ്മൂട്ടി പണ്ട് പറഞ്ഞതുപോലെ 'സംടൈംസ് ട്രൂത്ത്‌ ഇസ് സ്ട്രേഞ്ചർ താൻ ഫിക്ഷൻ' - കത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ നോവലിന്റെ ഒന്നുരണ്ടു  പേജ് കാറ്റുകോണ്ട്  പാറിപ്പറന്നു സ്വല്പം മാറി ഒരു മുരിക്കിൻതൈയ്യുടെ മൂട്ടിൽ ചെന്ന് ലാൻഡ്‌ ചെയ്തു. പിറ്റേന്നു വൈകിട്ട് കുരുമുളകു പറിക്കാൻ പോകുന്ന വഴിയിൽ മുരിക്കിൻതൈയ്യുടെ ചുവട്ടിൽ അസാധാരണമായി കാണാനിടയായ സൈഡ് കത്തിയ ഒരു പേപർ വെറുതേ  ഒരു രസത്തിന് എടുത്ത് വായിച്ചുനോക്കിയ എൻറെ  പിതാശ്രീ ശ്രീ പുളിക്കൂൽ പ്രഭാകരാൻ നായർ കുരുമുളകു സഞ്ചിയും കത്തിയുമെല്ലാം താഴെയിട്ട്  ചിരിച്ച് ചിരിച്ച്  കോമടി സഹിക്കാൻ വയ്യാതെ അടുക്കളയിൽ മീൻ കഴുകിക്കൊണ്ടിരിക്കുകയായിരുന്ന അമ്മയുടെ കയ്യിൽ കൊണ്ടുക്കൊടുത്തു.

"ങ്ഹേ, ഇതുഞാനിന്നലെ കത്തിച്ചുകളഞ്ഞതല്ലേ?"

"ഓഹോ, നീയിതു വായിച്ചോ? ഞാൻ വിചാരിച്ചു ഇത് അവൻതന്നെ കത്തിച്ചതാണെന്ന്… നന്നായി . . . . . എന്തായാലും ഈ പേജ് കളയണ്ട. ഒരോർമക്കായി ഇരിക്കട്ടെ! "

അങ്ങനെ തലയോട്ടിപ്പാറയിലെ രക്തരക്ഷസ്സിന്റെ  ഇന്ട്രോടക്ഷൻ വരദട്ടീച്ചറുടെ പുസ്തകശേഖരത്തിലെ ഏതോ പുസ്തകത്താളുകൾകിടയിൽ ഇന്നും ഉറങ്ങിക്കുടക്കുന്നു. ഏതാനും മാസങ്ങൾകുള്ളിൽ രക്ഷസ്സിനെ ആവാഹിച്ചുതളച്ചതിന്റെ പതിനഞ്ചാം വർഷം തികയുകയായി - ആ കൃതിയെങ്ങാനും മറ്റാരുടേയെങ്കിലും ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിൽ സിലസില, സന്തോഷ് പണ്ഡിറ്റ്‌ ശ്രേണിയിൽ തെറിവിളി കേൾക്കാൻ ഒരു യുവ  നോവലിസ്റ്റ് കൂടിപ്പിറന്നേനേ!

 

Saturday, October 18, 2014

നിഷ്കളങ്കൻ 2

ശനിയാഴ്ച കാലത്തെട്ടുമണിക്ക് ബിജുവേട്ടന്റെ ബേക്കറിയിൽ  നിന്നും വാങ്ങിക്കൊണ്ടുവന്ന മൈദ ബ്രഡ്ഡിൽ നിന്നും ആറു കഷ്ണം മുട്ടറോസ്റ്റുംകൂട്ടി തട്ടി ഒരു ഏമ്പക്കവും വിട്ട് ഉച്ചയൂണിനു ഇന്ന്  സാമ്പാർ എന്ന തെന്നിന്ത്യൻ വിഭവം തന്നെ മതി എന്ന് തീരുമാനിച്ച് അതിനായി  ക്യാരറ്റും വെണ്ടക്കയും നാലിഞ്ചു നീളത്തിൽ കഷ്ണങ്ങളാക്കിക്കൊണ്ടിരുന്ന സുൽത്താൻ ബത്തേരി  അംശംദേശം സർവേ നമ്പർ 1988/348-67 ശ്രീവിഹാർ ഭവനത്തിലെ ഇളയ അംഗവും ബാംഗളൂരിലെ എന്റെ സഹമുറിയനുമായ സജേഷിനോട് എന്റെ രണ്ടാം സഹമുറിയനും ലോകനാർക്കാവ് വാസിയുമായ ജിജേഷ് :

" ഇതെന്തിനാടാ ഇത്രയും വലിപ്പത്തിൽ പച്ചക്കറി അരിഞ്ഞിടുന്നത്? ഇഞ്ഞി സാമ്പാറ് തന്നെയല്ലേ ഇണ്ടാക്കുന്നത് ? "

" നീയൊന്നു പോയെ ചങ്ങായീ. വയനാട്ടിലൊക്കെ ഇങ്ങനെയാ പച്ചക്കറി മുറിക്കുന്നത് "

" ഇഞ്ഞി ഇൻറെ കയ്യൊന്നു കാണിച്ചേ ... "

"എന്തിനാ ? "

" വള്ളിയിൽ തൂങ്ങി ആടിയാടി പോയേൻറെ തഴമ്പുണ്ടോന്ന് കാണാനാഡാ വയനാടൻ ടാഴ്സാ  …"

എംടിയും, റിജേഷും , ജിതിനും, ശങ്കരനും പിന്നെ ഞാനുമടങ്ങുന്ന മൈദ ബ്രഡ്ഡിന്റെ മണമുള്ള കൂട്ടച്ചിരി….

വയനാട്ടിലെ ആദിവാസി സമൂഹംപോലും സ്മാർട്ട്‌ഫോണും വാട്സ്ആപ്പും ഉപയോഗിക്കുന്ന ഇക്കാലത്ത് അവർകിടയിൽ പൊട്ടിമുളച്ച ഒരു  പതിനെട്ടാം നൂറ്റാണ്ടിലെ നിഷ്കളങ്കനായ പരിഷ്കാരി - അതാണ് സജേഷ്. ബത്തേരി സെൻറ് മേരീസ് കോളേജിൽ നിന്ന് ബിരുദവും സോമശേഖരൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിടിപി ആൻഡ്‌ അപ്ലൈഡ് കംപ്യുട്ടർ സയൻസിൽ നിന്നും ഗ്രാഫിക് ഡിസൈനിംഗ് കോർസും കഴിഞ്ഞു ടിയാൻ തൊഴിൽതേടി  ബാംഗ്ലൂർക്ക്‌ വെച്ചു പിടിച്ചു. ഒടുക്കം സ്റ്റേപ്പിൾസിൽ ഗ്രാഫിക് ഡിസൈനറായി ജോലി കിട്ടുകയും കറങ്ങിത്തിരിഞ്ഞു ഞങ്ങളുടെ ഗുഹയിലെ ഒരങ്കമാവുകയും ചെയ്തു.

ഞങ്ങളുടെ സഹമുറിയനായതിനുശേഷമാണു സജേഷ് ജീവിതത്തിലാദ്യമായി പ്രഷർ കുക്കർ  കാണുന്നതത്രെ! രണ്ടാഴ്ചത്തെ കമ്പൽസറി പാത്രം കഴുകൽ ട്രെയിനിംഗിനിടെ  കുക്കറിൽ പറ്റിപ്പിടിച്ച ചൊറുവറ്റാണെന്നു കരുതി സേഫ്റ്റി വാൾവിലെ മെഴുകു കഷ്ണം തോണ്ടിക്കളയുകയും അക്കിടിപറ്റിയെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തതിരിക്കാനും പുതിയ വാൾവ് കടയിൽ പോയി മേടിക്കാനുള്ള മടി കാരണവും അന്ന് മുതൽ കുക്കർ അടുപ്പത്തു വെച്ചതിനു ശേഷം ന്യൂസ് പേപ്പറുകൊണ്ട് ഒരു റോക്കറ്റുണ്ടാക്കി  സേഫ്റ്റി വാൾവിലേക്ക് കുത്തിത്തിരുകി വെച്ച് കുക്കിംഗ് മാമാങ്കം തകൃതിയായി നടത്തിപ്പോന്നു.

ഒരിക്കൽ ചെറുപയറുകറിയുണ്ടാക്കാൻ സജേഷ് അടുക്കളയിൽ  ചെന്നതിനു തൊട്ടുപിന്നാലെ ഒരു പൊട്ടിത്തെറി കേട്ട് ഞെട്ടി അടുക്കളയിലേക്കു കുതിച്ച ഞങ്ങൾ കണ്ടത് ഷോക്കടിച്ച പോലെ ഫ്രീസായി നില്കുന്ന സജേഷും നിലത്തു നിന്ന് ഡിസ്ക്കോ ഡാൻസ് കളിക്കുന്ന കുക്കറിന്റെ അടപ്പും അടുപ്പത്ത്  കാലിയായി കിടക്കുന്ന കുക്കറും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ചെറുപയർ മണികളും. ചെറുപയറുകറിക്കിത്രയും ചെറുപയർ പോരല്ലോ എന്നമാന്തിച്ചു മേല്പോട്ടു നോക്കിയ ഞങ്ങളെ അമ്പരിപ്പിച്ചുകൊണ്ട്  സജേഷിന്റെ അത്ഭുതാജനകമായ കിച്ചണ്‍ ആർട്ട്‌ - കാൽച്ചട്ടി  മണലും സിമന്റും സമാസമം ചേർത്ത് അതിൽ  രണ്ട് കപ്പു വെള്ളവുമൊഴിച്ചു കുഴച്ച മിശ്രിതം കുഞ്ഞിരാമൻ മേസ്തിരി കത്തികൊണ്ട് മച്ചിലടിച്ചകണക്കെ  വെന്ത ചെറുപയറും മസാലയും അടുക്കളയുടെ സീലിങ്ങിൽ പറ്റിപ്പിടിചു കിടക്കുന്നു. അതിൽ നിന്നും ചന്ദ്രക്കലപോലെ തൂങ്ങിക്കിടക്കുന്ന ഉള്ളികഷ്ണങ്ങളിൽ അള്ളിപ്പിടിച്ചിരുന്ന് ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്ന   ചില വേവാത്ത ചെറുപയറിൻ കുഞ്ഞുങ്ങളും.

"സോറി, കുക്കറിന്റെ അടപ്പ്  ലോക്ക് ചെയ്യാൻ മറന്നു പോയി " നിഷ്കളങ്കതയിൽ പൊതിഞ്ഞ സജേഷിന്റെ ആ മറുപടിക്കെതിരെ ചെറുത്തുനിൽകാനാകതെ രണ്ടെണ്ണം പൊട്ടിക്കാനൊങ്ങിയ റിജേഷിന്റെ വലംകൈ ക്ഷണനേരം കൊണ്ട് റൂട്ടുമാറി ഷെൽഫിലെ ബിസ്കറ്റ് പാക്കറ്റ് ലക്ഷ്യമായി നീങ്ങി…

അന്ന് മുതൽ ഞങ്ങളവിടുന്നൊഴിഞ്ഞുപോകും വരെ അടുക്കളയ്കോരലങ്കാരമായി  ആ ചെറുപയർപുട്ടി മച്ചിൽ തന്നെ പറ്റിപിടിച്ചു കിടന്നു, അല്ലാതെ ഞങ്ങൾക്കത് വൃത്തിയാക്കാൻ മടിയുണ്ടായിട്ടൊന്നുമല്ല.

രണ്ടായിരത്തിയേഴ് രണ്ടായിരത്തിയെട്ട് കാലഘട്ടങ്ങളിൽ ബാംഗ്ലൂർ മലയാളികളുടെ ഇടയിൽ പടർന്നു പിടിച്ച ഒരു വൻ പകർച്ചവ്യാധിയുണ്ടായിരുന്നു - ആർഎംപി എന്ന നെറ്റ്‌വർക്ക് മാർകറ്റിങ്ങ് ബിസ്സിനസ്സ്. ആംവേ ബിസ്സിനസ്സിന്റെ ചുവടുപിടിച്ചു കയറിയ ആർഎംപി പെട്ടെന്ന് തന്നെ വളരുകയും അതിൽ മെമ്പർമാരായ മലയാളികൾ സഹമലയാളികളെ തങ്ങളുടെ വലയിലാക്കി കാശുണ്ടാക്കാൻ നെട്ടോട്ടമോടിത്തുടങ്ങിയ കാലം. വെറുതേ ഒന്ന് ചേർന്നു തന്നാൽ മതി, നിങ്ങളെ ഞാൻ കൊടീശ്വരനാക്കാം എന്ന് പോലുമായി ചില വമ്പൻ സ്രാവുകളുടെ വാഗ്ദാനം.

കണ്ടകശനി കൊണ്ടേ പോകൂ എന്നാണല്ലോ .ഏതോ ക്ണാപ്പന്റെ വലയിലായ എന്റെ സുഹൃത്ത് ഒടിയൻ എന്ന നവനീത് എന്നെ അവന്റെ വലയിലാക്കുകയും ഞാൻ മുഖേന എന്റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായ മഞ്ചുനാഥിനെ എന്റെ വലയിലാക്കുകയും ചെയ്തു. മഞ്ജുനാഥ് മുഖേന അവൻ ജോലി ചെയ്യുന്ന വിപ്രോ കമ്പനിനിയിലെ ആയിരക്കണക്കിനു വരുന്ന ജീവനക്കാരെ എന്റെ വലയിലാക്കിത്തരാം എന്നായി ഒടിയന്റെ സീനിയർ ജിത്തിന്റെ വാദം.          

എനിവേയ്സ് ശനിയാഴ്ച ഉച്ചയ്ക്ക് സജേഷിന്റെ സാമ്പാറും കൂട്ടി  ചോറുണ്ട് ഒരു സിനിമ കാണാൻ  തയാറെടുക്കുന്നതിനിടയിൽ ഒടിയനും ജിതിനും പപ്പുവും  വേറെ രണ്ട് കൂശ്മാണ്ടങ്ങളും വീട്ടിൽ  കയറി വന്നു - അവർക്ക് എന്റെ സഹമുറിയന്മാരെ ആർഎംപിയിൽ ചേർക്കണമത്രെ. സത്യത്തിൽ ഈ രക്തത്തിൽ എനിക്ക് പങ്കുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

"നിങ്ങളുടെ ജീവിതത്തിലെ വിലപ്പെട്ട ഒരരമണിക്കൂർ എനിക്കുവേണ്ടി മാറ്റിവെക്കൂ" എന്നപേക്ഷിച്ചു തുടങ്ങിയ ജിതിൻ അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ആർഎംപി ബിസ്സിനസ്സ് പ്ലാനും അത് ചെയ്യാനുള്ള ട്രിക്കുകളും ജിജേഷിനും, സജേഷിനും, ജിത്തുവിനും, എംടിക്കും വൃത്തിയായി വിശദീകരിച്ചു നല്കി. ഈ സമയം കൊണ്ട് വന്നവരാകട്ടെ ഒരു കലം ചായയും, നാല് പാക്കറ്റ് ബിസ്കറ്റും ജിജേഷ് നാട്ടിൽ  നിന്നും കൊണ്ടുവന്ന രണ്ടു കവർ ചിപ്സും രാവിലെ ബാക്കി വന്ന റൊട്ടിയും മുട്ട റോസ്റ്റും രാത്രിയിലേക്കും കൂടി കരുതി വെച്ചിരുന്ന ചോറും സാമ്പാറും അപ്രത്യക്ഷമാക്കി - പൊടിപോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ.

 ഹവ്വവർ, ബിസ്സിനസ്സ് പ്ലാൻ കേട്ട സജേഷ് ആവേശഭരിതനായി. ഈ ബിസ്സിനസ്സ് ഒരു വഴിത്തിരിവാകുമെന്നും ഇന്നുമുതൽ താൻ കോടീശ്വരനാകാൻ കഠിനപ്രയത്നം ചെയ്യുമെന്നും ശപഥം ചെയ്തു. ഒടിയനും ടീമും പോയിക്കഴിഞ്ഞുടനെ സജേഷ് പ്ലാൻ മെനയാൻ തുടങ്ങി

"എടാ ജിജേഷേ, ഞാൻ എന്റെ കൂടെ ജോലിചെയുന്ന ആ കന്നഡപെണ്‍കുട്ടികളടുത്ത് ഈ കാര്യം അവതരിപ്പിച്ചാലോ? അവർക്ക് കുറേ പേരെ അറിയുകയും ചെയ്യാം. "

"അത് ശെരിയാ, ഓര് പറഞ്ഞാൽ ആൾകാർ ബിസ്സിനസ്സിൽ ജോയിൻ ചെയ്തോളും. എന്തായാലും ഇഞ്ഞി  എടുത്തു ചാടി ഒന്നും പറയണ്ടാ. ജിതിൻ പറഞ്ഞത് പോലെ ഓരെ മീറ്റിങ്ങിനു ഇൻവൈറ്റ് ചെയ്‌താൽ മതി "

ക്ഷമാശീലം കുറവായ സജേഷ് എന്ന നിഷ്കളങ്കൻ  അപ്പോതന്നെ തന്റെ കൊളീഗ്സിലൊരുത്തിയെ ഫോണ്‍ ചെയ്തു. എന്നിട്ട് ഹലോ പോലും പറയുന്നതിന് മുൻപ് ആവേശം മൂത്ത് അങ്ങോട്ടു കയറി കാര്യം പറഞ്ഞു

"ഐ സ്റ്റാർടെഡ് എ എക്സൈറ്റിങ് ബിസ്സിനസ്സ്. ഐ വാണ്ട്‌ സം ഗേൾസ്‌. ആർ  യു ഇന്ററസ്റ്റഡ്?"

കന്നടഭാഷയിൽ ചീഞ്ഞുനാറിയ ഒരുതരം  ഭരണിപ്പാട്ടാണു സജേഷ് ആ ഫോണിലൂടെ  കേട്ടത്.  അതുപോലൊരെണ്ണം സജേഷ് അന്നുവരേയും അതിനുശേഷവും കേട്ടുകാണില്ല!

  

Saturday, September 20, 2014

നിഷ്കളങ്കൻ

കൊല്ലവർഷം രണ്ടായിരത്തിയാറ് : ബന്ദിപ്പുർ വനങ്ങളിൽ നിന്നും വയനാടൻ മലനിരകളിലേക്ക് ഒളിച്ചും പാത്തും തണുപ്പു കുടിയേറിക്കൊണ്ടിരിക്കുന്ന ഒരു മെയ്‌മാസപുലരിയിൽ നമ്മുടെ നിഷ്കളങ്കനായ കഥാനായകനും സുൽത്താൻ ബത്തേരി നിവാസികളായ ശ്രീജയൻ മാഷ്, കനകപ്രഭ  ദമ്പതികളുടെ ഇളയ സന്തതിയുമായ സജേഷ് ഒരു  കമ്പിളിപ്പുതപ്പും ദേഹത്ത് ചുറ്റി മഞ്ഞക്കളറുള്ള വെള്ളത്തോർത്ത് കൊണ്ട് ഒരു തലേക്കെട്ടും കെട്ടി വരാന്തയുടെ സൈഡിലൂടെ  മാർച്ച്‌ ചെയ്യുന്ന ഉറുമ്പുകളേയും  നോക്കി മുറ്റത്ത് നിന്ന് പഴുത്ത  മാവില ചവച്ചരച്ച് പല്ല് വൃത്തിയാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് ആ ശബ്ദം കേട്ടത്

"എക്സ്ക്യൂസ് മീ, സാർ "

എവിടുന്നാണാ ശബ്ദം? സജേഷ് തിരിഞ്ഞു നോക്കി.

അതാ മുറ്റത്തൊരു മൈ … സോറി, മൈനയല്ല  രണ്ടു പരിചയമില്ലാത്ത ചെറുപ്പക്കാർ.

ചിറിയിലൂടൊലിച്ചിറങ്ങിയ മംഗോ ലീഫ് പേസ്റ്റ് തിരിച്ചു വലിച്ച് വായിലാക്കി നാലുംകൂട്ടി മുറുക്കുന്ന ഒരു  വില്ലൻ കാരണവരെ പോലെ ചുണ്ടും കടിച്ചുപിടിച്ചു പുരികം ചുളിച്ച് "പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം?" എന്ന എക്സ്പ്രഷനും മുഖത്ത് ഫിറ്റ്‌ ചെയ്ത് സജേഷ് ആഗതരോടായി ചോദിച്ചു , " ങൂം ?"

"ഞങ്ങൾ 'ഒഎൻജിസി' ന്നു ബരുന്ന സേഫ്ടി ഇൻസ്പെക്റ്റേർസാ…. ഈ പ്രദേശത്തെ ഗ്യാസ് കണക്ഷനുള്ള വീടുകളിലെല്ലാം സേഫ്റ്റി ചെക്കപ്പിനു ബന്നതാ..."

വന്നവർ സിമ്പിളായി കാര്യം പറഞ്ഞു, സജേഷിനു ഒറ്റയടിക്ക് കാര്യം പിടികിട്ടി. വായിലുണ്ടായിരുന്ന ഇലയും പുല്ലുമെല്ലാം മുറ്റത്തൊരുകോണിലേക്ക് നീട്ടിത്തുപ്പി തോർത്തെടുത്ത് മുഖവും തുടച്ച് ടിയാൻ വീടിനകത്തേക്ക് പോയി. അമ്മയുടെ പെർമിഷനും മേടിച്ച് വന്നവരെ അടുക്കളയിലേക്ക് ആനയിച്ചു. ചെക്കപ്പൊക്കെ കഴിഞ്ഞ് 'ഒഎൻജിസി' ഉദ്യോഗസ്ഥർ "കുഴപ്പമൊന്നുമില്ല, ഒരു നാലു മാസം കഴിയുമ്പോഴേക്കും പച്ച പൈപ്പ് മാറ്റണം" എന്ന സജഷനും നൽകി അടുത്ത ഭവനം ലക്ഷ്യമാക്കി വിട്ടു.

പിറ്റേന്നു കാലത്ത്  അതേ സമയത്ത് അതേ കമ്പിളിപ്പുതപ്പും പുതച്ച് അതേ മഞ്ഞക്കളറിൻ വെള്ളത്തോർത്തുകൊണ്ടുള്ള തലേക്കെട്ടുമായി പല്ലുതേപ്പും കഴിഞ്ഞ് വരാന്തയിൽ  ഒരു കയ്യിൽ മാതൃഭൂമി പത്രവും മറുകൈയ്യിൽ ചായഗ്ലാസുമായിരുന്ന സജേഷ്  വെടികൊണ്ട പന്നിയെ പോലെ ഒരലർച്ചയോടുകൂടി ചാടിയെഴുന്നേറ്റു. ആറാം പേജിലെ പ്രാദേശികം കോളത്തിലെ ഞെട്ടിക്കുന്ന വാർത്ത‍ വായിച്ചതിന്റെ ആഫ്റ്ററിഫക്റ്റായിരുന്നു സജേഷിന്റെ കണ്ഠത്തിൽ നിന്നും ഉടലെടുത്ത ആ അലർച്ച. 

"
നഗരത്തെ ഞെട്ടിച്ച മോഷ്ടാവ്  പിടിയിൽ; അനുയായി രക്ഷപ്പെട്ടു


ബത്തേരി : കഴിഞ്ഞ കുറച്ചു നാളുകളായി നഗരത്തെ കിടുക്കിയ മോഷ്ടാവിനെ പോലീസ് നാടകീയമായി വലയിലാക്കി. അനുയായിയെന്നു കരുതപ്പെടുന്ന യുവാവിനെ പോലീസ് തിരയുന്നു. ഇയാൾകെതിരെ വലവിരിച്ചിട്ടുണ്ടെന്നു പോലീസ് വ്യക്തമാക്കി.

കുക്കിംഗ് ഗ്യാസ് സേഫ്റ്റി ഇൻസ്പെക്ടർമാർ എന്ന വ്യാജേന പകൽ സമയങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങി മോഷണത്തിനനുകൂലമായ വീടുകൾ കണ്ടുവെച്ച് രാത്രി കവർച്ച നടത്തുകയാണ് മോഷ്ടക്കളുടെ പ്രവർത്തന രീതി. തെളിവെടുപ്പിന് ശേഷം തിങ്കളാഴ്ച  ഇയാളെ കോഴിക്കോട് സബ്ജയിലിലേക്ക് മാറ്റുമെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.

"
      
വാർത്ത‍ വായിച്ചു തീരുന്നതിനു മുമ്പേ കമ്പിളിപ്പുതപ്പ് വലിച്ചെറിഞ്ഞു ഒരു ടീഷർട്ടും വലിച്ചുകയറ്റി "അമ്മേ, ഇപ്പൊ വരാം " എന്ന് പറഞ്ഞ് ഉടുത്തിരുന്ന ലുങ്കിയോടുകൂടി സജേഷ് മുറ്റത്തേയ്കെടുത്തുചാടി.  ചെക്കൻ ആകാശത്ത് വല്ല വിമാനവും കണ്ട് അതും നോക്കിനില്കുകയായിരിക്കുമെന്നും ഇപ്പൊ വരുമെന്നു കരുതി പുട്ട് ആൻഡ്‌ മുട്ടക്കറി മാനുഫാക്ച്വറിങ്ങിൽ മുഴുകിയിരുന്ന കനകേട്ത്തിക്ക് തെറ്റി. സമയം ഉച്ചതിരിഞ്ഞ് രണ്ട് മണി കഴിഞ്ഞിട്ടും കാലത്ത് മുങ്ങിയ തന്റെ ഇളയ സന്തതിയെ കാണാഞ്ഞ് പാവം കനകേട്ത്തി മുറ്റത്തേയ്ക്ക് കണ്ണും നട്ട് വരാന്തയിൽ മനോരമ ആഴ്ചപതിപ്പും വായിച്ചു റസ്റ്റ്‌ ഓഫ് ദി ഈവിനിങ്ങ് തള്ളി നീക്കി.

ശ്രീജയൻ മാഷ് വൈകിട്ട് സ്കൂൾ വിട്ട് വീട്ടിൽ വന്നുകയറിയപ്പൊ അയലോക്കക്കാരെല്ലം വീട്ടുമുറ്റത്ത് കൂട്ടം കൂടി നില്കുന്നു. ആകെമൊത്തം  ഒരു  ശോകമൂകാന്തരീക്ഷം. കാര്യങ്ങളുടെ കിടപ്പറിഞ്ഞ് റ്റെൻഷനടിച്ചെങ്കിലും ധൈര്യം സംഭരിച്ച് സജേഷ് പോകാൻ സാധ്യതയുള്ളടത്തോക്കെ ഫോണ്‍ ചെയ്തന്വേഷിക്കുകയും ഫോണില്ലാത്തോടത്ത് തിരക്കാൻ ആളെപ്പറഞ്ഞയക്കുകയും ചെയ്തു.

എനിവേയ്സ്, അധികം വൈകാതെ മീത്തലെ ഗോവിന്ദനാശാരിയുടെ മകൻ പ്രമോദ് വന്ന് ഹോട്ട് ന്യൂസ് പറഞ്ഞപ്പോൾ കാര്യങ്ങൾക്കൊരു തീരുമാനമായെങ്കിലും മാഷിന്റെ ടെൻഷൻ പിഎസ്‌എൽവി പിടിച്ച് അങ്ങ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ വരെയെത്തി - സജേഷ് പോലീസ് സ്റ്റേഷനിലാണത്രെ! കാലത്ത് തന്നേയും കൂട്ടി പോലീസ് സ്റ്റേഷൻ വെച്ചു പിടിച്ച സജേഷ് തന്നെ പുറത്തു നിറുത്തി അകത്തു കയറുകയും നാലഞ്ചു മണിക്കൂർ കുട്ടേട്ടന്റെ കടയിൽ കണ്ണിൽ സോഡയുമോഴിച്ച്   കാത്തിരുന്നിട്ടും ആളെ കാണാനില്ലാത്തതുകൊണ്ട് താൻ തിരിച്ച് പോരുകയുമാണുണ്ടായത്.   കേട്ട പാതി കേൾകത്ത പാതി ശോകമൂകാന്തരീക്ഷം ഇടിയോടു കൂടിയ മഴയെന്ന പോലെ കൂട്ടക്കരച്ചിലായി പരിണമിച്ചു.

സമയം പാഴാക്കാതെ പോലീസ് സ്റ്റേഷനിൽ എത്തിയ മാഷും കൂട്ടാളികളും കണ്ട കാഴ്ച പ്രതീക്ഷിച്ചത്ര ഭയാജനകമായിരുന്നില്ല. ഹെഡ് കോണ്‍സ്റ്റബളിന്റെ മേശയില്നിന്നല്പം മാറി ചുമരിനോട് ചേർന്നിരുന്ന കസേരയിൽ ഓക്സൻബേർഗിന്റെ റ്റീഷർട്ടും പുള്ളി ലുങ്കിയുമുടുത്ത്  നിഷ്കളങ്കനായി സജേഷ് പോലീസുകാരോട് കുശലം പറഞ്ഞിരുന്ന് കട്ടൻചായ കുടിക്കുന്നു. മാഷിന്റെ സാനിധ്യവും മനയ്കലെ പീതാംബരനെന്ന പൊതുപ്രവർത്തകന്റെ  അതിശക്തമായ ഇടപെടലും കാരണം പോലീസുകാർ ഒരു മടിയും കൂടാതെ സജേഷിനെ സന്തോഷപൂർവ്വം വിട്ടയച്ചത്രെ.

രാത്രി അത്താഴവും കഴിഞ്ഞ് മുറ്റത്ത് ഉലാത്തുകയായിരുന്ന മാഷിനോട് വരാന്തയിലിരിക്കുകയായിരുന്ന കനകേട്ത്തി ഒരു നെടുവീർപോടെ , "എന്നാലും ഒന്നും ചെയ്യാത്ത എന്റെ മോനെ പോലീസു എന്തിനാണാവോ പിടിച്ചുവെച്ചത്?"  എന്ന ചോദ്യം കേട്ടു ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി വെച്ചിരുന്ന ശ്രീജയൻ മാഷ് പൊട്ടിത്തെറിച്ചു

"വെളുപ്പാങ്കാലത്ത് പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് 'ഇന്നലെ നിങ്ങൾ അറസ്റ്റ് ചെയ്ത മോഷണ കേസിലെ പ്രതിയില്ലേ? ഞാനയാളെ കാണാൻ വന്നതാ' എന്ന് പറഞ്ഞാൽ പോലീസുകാർ രണ്ട് ഉമ്മ കൊടുത്തു പറഞ്ഞയക്കുമായിരിക്കും. അല്ല പിന്നെ! "

ഇവൻ തന്നെയാണോ അവൻ എന്ന് തിരിച്ചറിയാനും അഥവാ ആണെങ്കിൽ തന്റെ വീടും നോട്ടമിട്ടുവെച്ചിട്ടുണ്ട് എന്ന് പോലീസിൽ പരാതി കൊടുക്കാൻ പോയ നിഷ്കളങ്കൻ അങ്ങനെയാണത്രെ  പോലീസ് കസ്റ്റടിയിലായത്. 

Thursday, July 3, 2014

രക്തസാക്ഷി

രക്തസാക്ഷി

-കടത്തനാടൻ
Mar 07, 2014

ശോഭാ മിസ്സ് അന്ന്   ക്ലാസ്സിലേക്ക് കയറി വന്നത്  ഇംഗ്ലീഷിൽ അപ്രതീക്ഷിതമായൊരു ചോദ്യവുമായാണ്  " ജൂലിയസ് സീസറിനെ പിന്നിൽ നിന്നും കുത്താൻ ബ്രൂട്ടസിനെ പ്രേരിപ്പിച്ചതാരാണ്?" എന്നിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ച് മൂന്നാം ബെഞ്ചിൽ ചിരിച്ചുകൊണ്ടിരുന്ന സന്ദീപ്‌ കണ്ണൻ അഥവാ കണ്ണീർ കണ്ണനു നേരേ ദൃഷ്ടിയുറപ്പിച്ചു. പണി പാലും വെള്ളത്തിൽ കിട്ടിയെന്നറിഞ്ഞ  സന്ദീപ്‌,  "സന്ദീപ്‌, ആൻസർ " എന്ന് കേട്ട പാതി കേൾകാത്ത പാതി ചാടിയെഴുന്നേറ്റ് ഉത്തരവും നൽകി " ക്യാപ്റ്റൻ പൂസ് ". എന്നിട്ടഭിമാനഭൂരിതനായി തൊട്ടടുത്തിരികുന്ന ജിജുവിനെ നോക്കി ഒരു ഇന്നസെന്റ് മോടലിൽ "എങ്ങനേണ്ട് എങ്ങനേണ്ട് " എന്ന് മൂളിക്കൊണ്ടൊരു നില്പും.

"നീ നന്നാവില്ലെഡാ" എന്ന എക്സ്പ്രഷൻ കലർന്ന സെക്കന്റുകളോളം നീണ്ട ശോഭാമിസ്സിന്റെ തുറിച്ചുനോട്ടം സന്ദീപിന്മേൽ പതിയുകയും    വിവരമുള്ള ചിലർ ചിരിച്ചു തുടങ്ങുകയും ചെയ്തപ്പോഴാണ് സന്ദീപടക്കം ബാക്കിയുള്ളവർക്ക് കാര്യം പിടികിട്ടിയത് - ഏഴാമത്തെ പാഠത്തിൽ നിന്നുള്ള ശോഭാ മിസ്സിന്റെ ചോദ്യത്തിനു സന്ദീപ്‌ മറുപടി കൊടുത്തത് മൂന്നാം പാഠത്തിലെ കഥാപാത്രത്തിൻറെ പേരാണത്രെ. അതോടെ സന്ദീപ്‌ ഫേമസായി. ആ ഉത്തരത്തിനു പിന്നിൽ ജിജുവാണെണു സന്ദീപ്  വാദിച്ചെങ്കിലും ഫലം കാണാതെ അന്ന് മുതൽ ക്യാപ്റ്റൻ പൂസ് എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു തുടങ്ങുകയും   ദിവസങ്ങൾക്കുള്ളിൽ തന്നെ ചില മഹാന്മാരെപ്പോലെ  സ്വന്തം നാട്ടുപേരു കൂടെ ചേർത്ത് ക്യാപ്റ്റൻ പൂസ് വേളം പൂസായി പരിണമിക്കുകയും ചെയ്തു . മറ്റുള്ളവർക്ക് ഇരട്ടപ്പേരിടാൻ ബഹുകേമനായ സന്ദീപിന് കിട്ടിയ ഈ ആജീവനാന്ത  ഇരട്ടപ്പേര് പലരുടേയും ഉള്ളിന്റെയുള്ളിൽ എന്തെന്നില്ലാത്ത സന്തോഷം വാരി വിതറി. തേച്ചാലും മാച്ചാലും പോവാതെ ജീവിതാവസാനം വരെ ഈ പേരും കൂടെയുണ്ടാവട്ടെ എന്നാശംസിച്ചു കൊണ്ട് കഥ തുടരുന്നു…  

കൊല്ലവർഷം രണ്ടായിരത്തിയൊന്നിലെ ഒരു ഡിസംബർ മാസം - ലതായതു പ്ലസ് ടൂ പരീക്ഷാച്ചൂട് തലയ്ക്ക് പിടിക്കുന്നതിന് ഒരു രണ്ട് മാസം മുൻപുള്ള ഒരു ശനിയാഴ്ച്ച, കെമിസ്ട്രി ടീച്ചർ സ്മിതാമിസ്സും ബയോളജി  ടീച്ചർ സിൽജാമിസ്സും ലാബ്‌വർക്ക് തീർകാൻ ഞങ്ങളുടെ ഒരു ശനിയാഴ്ച പങ്കിട്ടെടുത്തു -  കാലത്ത് ഒൻപതര മുതൽ പന്ത്രണ്ടര വരെ രസതന്ത്രവും ഒന്നര മുതൽ നാലര വരെ ആനിമൽ പ്ലാനറ്റും, ഐ മീൻ ജീവശാസ്ത്രവും. ലാബിലുള്ള പഠനം സ്വതവേ ബോറടി കുറവായതിനാൽ കൃത്യം ഒൻപതു മണിക്കുതന്നെ ഞങ്ങൾ നാല്പത്തിരണ്ടു പേരും വടകരപ്പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന  പ്രകൃതി രമണീയത തുളുമ്പി നില്കുന്ന മൗണ്ട് വെള്ളാറാടിൻറെ ഉച്ചിയിലുള്ള ഞങ്ങളുടെ സ്വന്തം വിദ്യപ്രകാശ്‌ പബ്ലിക് സ്കൂളിന്റെ വോളീബോൾ ഗ്രൗണ്ടിൽ ഒത്തുകൂടി കത്തിയടി തുടങ്ങി.

രസന്ത്രം ലാബ് വളരെ രസമുള്ളതായിരുന്നു. മെത്തനോളും(വ്യാജ മദ്യം) എത്തനോളും(ഭക്ഷ്യയോഗ്യമായ മദ്യം) തമ്മിൽ എങ്ങനെ തിരിച്ചറിയാം എന്ന പഠനത്തിൽ മുഴുകിയിരിക്കുകയായിരുന്നു നമ്മുടെ വിപിൻ വേണു. ഒരു ശരാശരി വിദ്യാർഥിക്കുണ്ടാകുന്നതിനേക്കാൾ ഒരു നാലു മൈലിനപ്പുറത്തുള്ള സംശയരോഗത്തിനുടമയായ  ദീപക്കണ്ണന്  പഴംപൊരിയുടെ റ്റേസ്റ്റുള്ള ശീതള പാനീയം കെമിക്കൽസ് കൊണ്ടുണ്ടാക്കാൻ പറ്റുമോ എന്നായിരുന്നു സംശയം.  കളറുള്ള കെമിക്കൽസ് തപ്പി നടന്ന് ആസിഫും, ഇടയ്കിടെ ഒരോ റ്റെസ്റ്യൂബ് പൊട്ടിച്ച് ജിജുവും , ക്ലോറോഫോമിന്റെ കുപ്പിയെ ചുറ്റിപ്പറ്റി നിന്ന് ദീപുവും, കോച്ച് കാർട്ടർ എന്ന ഇംഗ്ലീഷ് സിനിമയുടെ കഥ ശംശീദിന് പറഞ്ഞുകൊടുത്ത് അസ്നാസും ബഹ്റൈനിൽ നിന്നും വരുന്ന വഴി പ്ലെയ്നിൽ നിന്ന് മുന്തിരിക്കുല പറിച്ച കഥയുമായി സീനത്തും   സമയം പതിയെ തള്ളിനീക്കിക്കൊണ്ടിരുന്നു. ഒരു പതിനൊന്നേമുക്കാലായപ്പോഴേക്കും കേശവന്റെ  ബീക്കറിൽനിന്നും  പൊടുന്നനെ പുകവരാൻ തുടങ്ങി. സൾഫ്യൂരിക് ആസിഡും അസറ്റിക്ക് ആസിഡും ഒരു ബീക്കറിൽ മിക്സ് ചെയ്ത് അതിൽ ഓറഞ്ച് കളറുള്ള എന്തോ ഒന്ന് കേശവൻ ഉറ്റിച്ചപ്പോ "ശൂ.." എന്നൊരു ശബ്ദത്തോടുകൂടി കുവൈത്തിലെ എണ്ണപ്പാടത്ത് അമേരിക്ക ബോംബിട്ടത് പോലുള്ള കറുത്ത പുകയും അതിനു പുറമേ ഒരു വൃത്തികെട്ട നാറ്റവും ലാബാകെ പടർന്നു പന്തലിച്ചു. ഞൊടിയിടയിൽ എല്ലാവരേയും പുറത്താക്കി ലാബും അടച്ചുപൂട്ടി സ്മിതാമിസ്സ് "കന്നിനെ കയം കാണിക്കരുത്. ഇന്ന് ഞാനത് പഠിച്ചു " എന്നും പറഞ്ഞ് ലേഡീസ് ഹോസ്റൽ ലക്ഷ്യമാക്കി നടന്നകന്നു. അതോടെ രസതന്ത്രത്തിന് ഒരു തീരുമാനമായി.

ഉച്ചയ്ക്ക് ഊണിനു സ്കൂൾ ക്യന്റീനിൽ നിന്നും സാമ്പാറും മുട്ടക്കറിയും ചോറുമടങ്ങുന്ന ത്രീ കോഴ്സ് മീൽ വയറു നിറയെ വെട്ടിവിഴുങ്ങി. പ്രാതലായലും ഊണായാലും അത്താഴമായാലും സാമ്പാർ ഇല്ലാത്ത ഒരു പരിപാടി ക്യാന്റീനിലില്ല. ഈ സാമ്പാറാണു വിദ്യപ്രകാശ്‌ ക്യാന്റീനിനെ വേറിട്ടു നിർത്തുന്നത്. കടയില്‍ നിന്ന് വാങ്ങുന്ന അതേപരുവത്തിലുള്ള ഒരു പറ്റം  പരിപ്പിന്‍ കുഞ്ഞുങ്ങള്‍   തിങ്ങിനിറഞ്ഞ് നീന്തിത്തുടിക്കുന്ന ഒരു മഹാസമുദ്രം. അതിൽ മമ്മൂക്കയുടെ ഗ്യാങ്ങ്സ്റ്റർ സിനിമ കാണാനിരുന്നവരെപ്പോലെ അങ്ങിങ്ങായി കുറച്ച് വെണ്ടക്കായും മുരിങ്ങാക്കായും തക്കാളിയും  ചിന്നഭിന്നമായി  ഉറങ്ങിക്കിടക്കുന്നു. പോഷകസമൃദ്ധമായ ഈ സാമ്പാറും മുട്ടക്കറിയുമായിരുന്നു വിദ്യപ്രകാശിലെ വിദ്യാർത്ഥികളുടെ പ്രധാന പ്രോട്ടീൻ സോർസ്. യുദ്ധത്തിനു പോയ ഗ്രീക്ക് ഭടന്മാരെപ്പോലെ അംഗവൈകല്യം സംഭവിച്ച കുറേ പുഴുങ്ങിയ  മുട്ടകളെ  ഉരുളക്കിഴങ്ങ് കഷണങ്ങിളിട്ടു വാറ്റിയകണക്ക് തോന്നുമെങ്കിലും ഈ മുട്ടക്കറി ഈസ് വെരി  വെരി റ്റേസ്റ്റീ. അമിതമായി കഴിച്ചാൽ  വീട്ടിൽ സ്വന്തമായി ഒരു ബയോഗ്യാസ് പ്ലാന്റ് തുടങ്ങാം എന്നൊരു ഗുണവും മെച്ചം. എനിവേയ്സ്, ലഞ്ചും കഴിച്ച് നേരെ ബയോളജി ലാബിലേക്ക് വെച്ചുപിടിച്ചു.

ലാബിന്റെ ആദ്യപകുതി യൂറിൻ ടെസ്റ്റ്‌, രണ്ടാം പകുതി ബ്ലഡ് ടെസ്റ്റ്‌. സിമ്പിളായിട്ടു പറഞ്ഞാൽ, എല്ലാവരും സ്വന്തം മൂത്രത്തിന്റെ ഒരു സാമ്പിൾ റ്റെസ്റ്റ്യൂബിൽ എടുത്തിട്ടു അതിൽ ആൽബുമിൻ ഉണ്ടോ എന്ന് ടെസ്റ്റ്‌ ചെയ്യുക. അത് കഴിഞ്ഞാൽ സ്വന്തം രക്തം ഒരു തുള്ളിയെടുത്ത്  സ്ലൈഡിൽ ഇട്ട് മൈക്രോസ്കോപ്പിലൂടെ നോക്കി അരുണരക്താണുക്കളേയും ശ്വേതരക്താണുക്കളേയും കണ്ടുപിടിക്കുക. ഇത്രേ ഉള്ളു കാര്യം. ഞങ്ങളെല്ലാവരും വാഷ്‌റൂമിൽ ചെന്ന് റ്റെസ്റ്റ്യൂബിൽ യൂറിൻ സാമ്പിൾ എടുത്തുവന്നു. ഒട്ടുമുക്കാൽ പേരും എസ്പെഷ്യലി പെൺപിള്ളേർ ഒരു ചമ്മലോടെയാണ് സാംപിളുമായി ലാബിലേക്ക് വന്നുകയറിയത് . അധികം വൈകാതെ ജാള്യതയൊക്കെ മറന്ന് എല്ലാവരും നിർദേശാനുസരണം ടെസ്റ്റ്‌ ആരംഭിച്ചു.

പഠിത്തതിനിടെ കല്യാണം കഴിച്ച നജ്മ ഹണിമൂണും കഴിഞ്ഞു ക്ലാസിൽ ആദ്യം വന്ന ദിവസമായിരുന്നു അന്ന്. യൂറിൻ സാമ്പിൾ പാതി നിറച്ച റ്റെസ്റ്റ്യൂബും വാനോളം ഉയർത്തിപ്പിടിച്ച് അതിലേക്ക് കണ്ണുംനട്ട് ഒന്നും  പിടികിട്ടാതെ സിൽജാമിസ്സിന്റെ അടുക്കലേക്ക് നടന്നുകൊണ്ടിരുന്ന നജ്മയോട് ദീപുവിന്റെ വകയൊരു ചോദ്യം - "എന്താ നജ്മേ, വല്ലോം തെളിഞ്ഞോ?". സാമ്പാറിന്റെ മണമുള്ള ഏമ്പക്കം വിട്ട് പാതിയുറക്കത്തിൽ മൂത്രം തിളപ്പിച്ചുകൊണ്ടിരുന്ന പുരുഷപ്രതാപികളും ഇതെങ്ങനെയെങ്കിലും തീർന്നുകിട്ടണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്ന സ്ത്രീജനങ്ങളും  ഒരു നിമിഷം ഒന്നടങ്കം ചിരിയിലാണ്ടു. ലജ്ജാവതിയായി തലതാഴ്ത്തി നജ്മയും എല്ലാവരേയും ഒന്ന് ചിരിപ്പിക്കാൻ കഴിഞ്ഞതിൽ കൃതാർത്ഥനായി  ദീപുവും ചിരിച്ചുഷാറായി. ഉറക്കപ്പിച്ചു പോയ ഞങ്ങൾ മെല്ലെ യൂറിൻ ടെസ്റ്റ്‌ പൂർത്തിയാക്കി ബ്ലഡ് ടെസ്റ്റിനു തയ്യാറായി നിന്നു.

"സൈലൻസ്…." സിൽജാ മിസ്സിന്റെ ആദ്യത്തെ ഉത്തരവ്.

"കീപ്‌ ദ സ്ലൈട്സ് റെഡി ഓണ്‍ ദ കൌണ്ടർടോപ്സ്". എല്ലാവരും സ്ലൈഡ് എടുത്ത്  മേശപ്പുറത്ത് തുറന്നു വെച്ചു.

"പ്രിക്ക് എനി ഓഫ് യുവർ ഫിംഗർ ടിപ് വിത്ത്‌ നീടില്സ്  പ്രൊവൈഡട്." പിന്നേ…,  ഇമ്മിണി പുളിക്കും … തന്നിരിക്കുന്ന സൂചി കൊണ്ട് സ്വന്തം വിരൽതുമ്പിൽ കുത്തി ചോര വരുത്താൻ. പറയാൻ എളുപ്പമാണ്, കുത്താൻ പേടിയുണ്ടായിട്ടല്ല, ഒരു ചെറിയ ഭയം. എത്ര ശ്രമിച്ചിട്ടും കുത്താൻ തോന്നുന്നില്ല. അവസാനം സിൽജാ മിസ്സു തന്നെ ഒരു പോംവഴി കണ്ടെത്തി -  എല്ലാവരും ഒരു പാർട്ട്‌ണറെ കണ്ടുപിടിക്കുക എന്നിട്ട് അന്യോന്യം പ്രിക്കി  സഹായിക്കുക. എല്ലാവരും സംഭവം ക്ലാപ്പടിച്ചു പാസാക്കി. സ്ത്രീജനങ്ങൾ പെട്ടന്നു തന്നെ അവരുടെ ഇടയിൽ നിന്നും ഓരോരുത്തരെ കണ്ടുപിടിച്ച് അന്യോന്യം പ്രിക്കി രക്തവുമെടുത്തു റ്റെസ്റ്റിങ്ങും തുടങ്ങി.

ഞങ്ങളുടെ ഇടയിൽ പക്ഷെ  കഥ മാറി. കുത്തിനോവിക്കൽ എന്നൊരു പ്രക്രിയയുടെ സാധ്യത മനസ്സിലാക്കിയ ചില ക്ണാപ്പന്മാർ അത് മുതലെടുത്ത് പരസ്പര സഹായം ഒരുതരം പകപോക്കലാക്കി മാറ്റി. പ്രിക്കാൻ ആസിഫിന് കൈ നീട്ടിക്കൊടുത്ത കേശവന്റെ നേർക്ക്‌ ചില സാമൂഹ്യദ്രോഹികൾ നടത്തിയ ആക്രമണത്തിന്റെ ഫലമായി തന്റെ അഞ്ചു വിരലുകളിൽ നിന്നും രക്തം പൊടിഞ്ഞു. ദർശാദിനും കിട്ടി കയ്യിലും കാലിലുമൊക്കെയായി ഒരു പത്തുപതിനഞ്ച് പ്രിക്ക്. വേളം പൂസിന് പാർട്ട്‌ണറായി കിട്ടിയത് ജിജുവിനെയാണ് - വേളം പൂസെന്ന പേര് സന്ദീപിന് വീണതിനു പിന്നിൽ താനാണെന്നുള്ള കാരണം കൊണ്ടാണോ എന്തോ എട്ടിന്റെ പണി കിട്ടുമെന്നുറപ്പായ ജിജേഷ് സൂചിയെടുത്ത് സ്വയം പ്രിക്കി വീരമൃത്യുവടയുകയും  വേളം പൂസിനെ നോക്കി ഒരു വളിച്ച ചിരിയും പാസാക്കി സ്വന്തം രക്തവുമായി നേരെ മൈക്രോസ്കോപ്പിനടുത്തേക്ക് വലിയുകയും ചെയ്തു. അല്പനേരം സ്വയം പ്രിക്കാൻ ശ്രമിച്ച് ഫലമില്ലാതെ വന്നപ്പോൾ ഇപ്പൊ വരാമെന്ന് പറഞ്ഞു വേളം പൂസ് സൂചിയുമെടുത്ത് പുറത്തേക്ക് നടന്നു.

ലാബ് ആവശ്യങ്ങൾകായി വച്ചിരുന്ന വെള്ളം കളയാൻ ബക്കറ്റുമായി സനൽ സുകുമാരാൻ പുറത്തിറങ്ങിയതിനു തൊട്ടു പിന്നാലെ വന്ന "പധക്കോം" ശബ്ദം കേട്ട്, വെള്ളം കളയുമ്പോൾ ഇത്രയും സൌണ്ട് ഉണ്ടാകേണ്ടതില്ലല്ലോ എന്ന് ചിന്തിക്കുകയും ഇനിയതല്ല സനൽ വെള്ളത്തിന്റെ കൂടെ ബക്കറ്റും എറിഞ്ഞുകാണും എന്ന് കരുതി പുറത്തിറങ്ങിയ ഞങ്ങൾ  കണ്ടത് ഞങ്ങൾക്കുണ്ടായിരുന്ന അതേ അമ്പരപ്പ് ഏഴടി നീളമുള്ള ആ ശരീരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന  കൊട്ടത്തേങ്ങ പോലുള്ള ആ  മുഖത്ത് ഫിറ്റ്‌ ചെയ്ത് ബക്കറ്റും വെള്ളവുമായി സനൽ ഞങ്ങളേയും നോക്കി നില്കുന്ന കാഴ്ച്ചയായിരുന്നു. ആ "പധക്കോം" ശബ്ദത്തിന്റെ ഉറവിടം അന്വേഷിച്ചു ചെന്ന ഞങ്ങളുടെ ശ്രദ്ധ ലാബിന്റെ പുറത്ത് വരാന്തയുടെ ഒരു മൂലയ്ക്ക് ക്യാന്റീനിൽ വിറക് കത്തിച്ചതിന്റെ ബാക്കി ചാരമിടുന്ന ഒരു കുഴിയിലേക്ക് തിരിഞ്ഞു. എന്തോ കനമുള്ള വസ്തു ഇട്ടതു പോലെ ചാരവും  പൊടിപടലങ്ങളും പുക പോലെ പുറത്തേക്ക് വമിച്ചുകൊണ്ടിരുന്നു. പൊടിപടലങ്ങളൊക്കെ ഒന്ന് സെറ്റില്ഡായപ്പൊ കണ്ട കാഴ്ച അപാരം തന്നെ!

വെട്ടിയിട്ട ചക്കപോലെ  ലാബിന്റെ മച്ചിൽ കണ്ണും നട്ട് ഇടത്തേ കൈയ്യും വലത്തേക്കാലും നോർത്തിലേക്കും ബാക്കിയുള്ളവ സൌത്ത് വെസ്റ്റിലേക്കും പോയിന്റ് ചെയ്ത്  ചാരക്കുഴിക്കുള്ളിൽ ചാരത്തിൽ കുളിച്ച് കിടക്കുന്നു നമ്മുടെ സ്വന്തം വേളം പൂസ്.

അബോധാവസ്ഥയിൽ "ഓ പോസിറ്റീവ്", "ഏ ബി നെഗറ്റീവ്" എന്ന് പുലമ്പിക്കൊണ്ടിരുന്ന വേളം പൂസിനെ ഉടൻതന്നെ  പൊടിതട്ടി ഗ്ലാമാറാക്കി സത്താർകാന്റെ വണ്ടിയിൽ വടകര ആശാ ഹോസ്പിറ്റലിൽ കൊണ്ടുത്തട്ടുകയും ചോദിച്ചവരോടൊക്കെ ഫാൻസി ഡ്രസ്സ് മത്സരത്തിൽ ഭസ്മം പൂശിയ ശിവനായി അഭിനയിച്ചോണ്ടിരുന്നപ്പൊ തലകറങ്ങിയതാണെന്ന് പറയുകയും    ഇരുപത്തിനാലു മണിക്കൂർ ഒബ്സർവേഷിനിൽ കിടത്തി പിറ്റേന്ന് വൈകിട്ട്  ഡിസ്ചാർജ്ജായതിനു ശേഷം  വീട്ടിൽ കൊണ്ടാക്കുകയും ചെയ്തു. ശേഷം    വീട്ടിൽ ഇളനീരും കുടിച്ച് ഒരാഴ്ച്ചത്തെ  ബെഡ് റസ്റ്റ്‌.

ചെറിയതോതിൽ  രക്തം കണ്ടാൽ തലച്ചുറ്റുന്ന അവസ്ഥയായ  ഹീമോഫോബിയയാണ്  വേളം പൂസിനെ അസ്വസ്ഥനാക്കി ലാബിന്റെ വരാന്തയിൽ കൊണ്ടെത്തിച്ചത്. സ്വൽപ്പം   ധൈര്യം സംഭരിച്ച് ടിയാൻ  വരാന്തയിലെ  തൂണും ചാരി നിന്ന് കണ്ണുമടച്ച് സൂചി കൊണ്ടു സ്വന്തം വിരൽ തുമ്പിൽ ഒരു ചെറിയ കുത്ത് കുത്തി - എല്ലാം ശുഭം - പക്ഷെ വിരലിൽ നിന്നും പൊടിഞ്ഞ ആ ഒരു തുള്ളി രക്തം കണ്ടപ്പൊ സംഭരിച്ചു വെച്ച ധൈര്യം എങ്ങോ പോയി, കൂടെ തന്റെ ബോധവും. കണ്ണു തുറന്നപ്പോൾ കാണുന്നത് തലയ്ക്കു മുകളിൽ കറങ്ങുന്ന ആശാ ഹോസ്പിറ്റലിലെ പൊടിപിടിച്ച വെള്ള ഫാനാണ്.

എന്തായാലും ഈ  സംഭവത്തോടുകൂടി വേളം പൂസ് വീണ്ടും  സ്കൂളിൽ ഫേമസായി. വേളം പൂസ് എന്ന പേരിനു പുറമേ സന്ദീപിന്റെ തൊപ്പിയിലെ ഒരു പൊൻതൂവൽ കൂടിയായി ഈ ബൊധക്കേടും ചാരക്കുഴിയും.  അതോടൊപ്പം "ഓടും പൂസ് ചാടും പൂസ് രക്തം കണ്ടാൽ നില്കും പൂസ് " പോലുള്ള കടംകഥകളും, " വേളം പൂസിനെ രക്തം കാണിച്ചു പേടിപ്പിക്കുന്നോ?" എന്നൊക്കെയുള്ള  പഴംചൊല്ലുകളും സംഭവത്തോടെ ഉടലെടുത്തു. അന്ന് മുതൽ ഇന്നുവരെ  ഞങ്ങളെല്ലാവരുടെയും  സ്കൂൾ ജീവിതത്തെ പറ്റിയുള്ള ചർച്ചകൾകിടയിൽ ഒരു സ്ഥിരം വിഷയമായി മാറി വേളം പൂസിന്റെ ചാരക്കുഴിയും ബോധക്കേടും.

വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം സിഇറ്റി എന്ജിനിയറിംഗ്  കോളേജിൽ അഡ്മിഷൻ കിട്ടിയ ദീപുവിന്റെ ഒരു കസിൻ കുശലാന്വേഷനത്തിനിടെ ദീപുവിനോട് ചോദിച്ചത്രെ " ദീപ്വേട്ടാ, ഇങ്ങളെ കൂടെ സ്കൂളിൽ പഠിച്ചതാണോ ഒരു സന്ദീപ്‌ കണ്ണൻ? ചങ്ങായി ഒരു ജാതി കച്ചറയാ. ജൂനിയേർസിനെ ഒക്കെ ഒടുക്കത്തെ റാഗ്ഗിങ്ങാ "

"ആര്, മ്മളെ വേളം പൂസോ? ഹാ ഹാ …. നീ പേടിക്കെണ്ട്രാ…. കൈ മുറിച്ച് കാണിച്ചാ മതി, ഓൻ ബോധം കെടും. "

വാൽകഷ്ണം - വിദ്യപ്രകാശ് പബ്ലിക്ക് സ്കൂളിലെ മഹത്തായ സാമ്പാറിനെ പറ്റി മുകളിലെഴുതിയിട്ടുണ്ടെങ്കിലും ഒരു ഗ്ലാസ് പാലും ഒരു കക്കിരിയും മാത്രം സേവിച്ച് ഉറങ്ങാൻ കിടന്നിരുന്ന പട്ടിണി നിറഞ്ഞ ബാംഗ്ലൂർ ജീവിതത്തിനിടയിൽ പല രാത്രികളിലും ആ സാമ്പാറിനെ ഞാൻ കൊതിയോടെ ഓർത്തുപോയിട്ടുണ്ട്.

-കടത്തനാടൻ
Mar 07, 2014